വീണ്ടുമെന്നമ്മതൻ മടിത്തട്ടിൽ കിടന്നങ്ങനെ അമ്മിഞ്ഞ നുകരുന്ന കുഞ്ഞാവണം! കുഞ്ഞിക്കാൽ വളരുന്തോറു മോടിയോളിച്ചെന്നഛനോടൊത്ത് കളിച്ചീടേണം! ബാല്യത്തിൻകൗതുകങ്ങളോ- രോന്നും ചെയ്താ മാവിൻ ചുവട്ടിലൂഞ്ഞാലാടീടേണം!യൗവനത്തിൻ പ്രണയം മൊഴിയുവാൻ മടിച്ചവനോടെൻ മനംതുറന്നാശയൊന്നോതീടേണം! സ്ത്രീധനം എണ്ണിതീട്ടപ്പെടു- ത്തിയോരാ മണ്ഡപത്തിൽ നിന്നിറങ്ങീടേണം! ശാപ ശകാര വാക്കുകളേറ്റു മുറിഞ്ഞ മനസ്സിൽ നിന്നഗ്നിയായി വീണ്ടും ഉയർന്നീടേണം! വീണ്ടുമൊരു ജന്മം തന്ന- നുഗ്രഹിച്ചാൽ ദൈവമേ.. സ്വത്വം തൻ അന്തസ്സിൽ ജീവിച്ചിടേണം! ഇന്നീ അന്ത്യക്കിടക്കയിൽ ജരാനര ബാധിച്ച കൺപീലികൾ ചിമ്മി മിഴിയടയവേ.. വീണ്ടുമീ സുന്ദര സ്വർഗ്ഗമീ ഭൂവിലി- ങ്ങനെ ജനിച്ചു ജീവിച്ചിടാനാശയേറെ! ഡോ നസ്രീൻ മൂസ
Author: DrNazreen
ഒരു നിമിഷത്തേക്ക് ഇളകിതുള്ളിയ ഭൂമി.. അമ്പരചുംബികളായ സൗധങ്ങൾ വിസ്മയം തീർത്ത ആ പ്രദേശത്തെയാകമാനം തകർത്തു!! രക്ഷപ്പെട്ടവർ തങ്ങളുടെ വേണ്ടപ്പെട്ടവരെ തിരഞ്ഞു.. എങ്ങും തേങ്ങലുകൾ.. പൊടിക്കാറ്റിൽ അലയടിച്ചതും രോദനം.. തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് രക്ഷാപ്രവർത്തകർ വേദനിപ്പിക്കുന്ന ആ കാഴ്ച കണ്ടത്! മാസങ്ങൾ മാത്രം പ്രായമുള്ള തന്റെ കുഞ്ഞനിയത്തിയുടെ മേൽ ഒരു തരി മണ്ണ് വീഴാതിരിക്കാൻ സുരക്ഷാ കവചമാക്കി തന്റെ ശരീരം വെടിഞ്ഞ ആ കുഞ്ഞു ബാലനെ!. അവർ വളരെ പതുക്കെ ശ്രദ്ധിച്ച് ഇരുവരെയും പുറത്തേക്കെടുത്തു. ആ ബാലന് ജീവനില്ല! പൊടിമണ്ണും രക്തവും കട്ടപ്പിടിച്ച അവന്റെ മുഖം ഒരു യോദ്ധാവിനെ പോലെ തിളങ്ങി! എന്നാൽ അവനേകിയ സുരക്ഷയുടെ ചിറകിൽ ആ കുഞ്ഞനിയത്തിയുടെ ജീവൻ ഭദ്രമായിരുന്നു! മയക്കത്തിൽ നിന്നെന്ന പോലെ പുഞ്ചിരിച്ചവൾ പൂച്ചക്കണ്ണുകൾ തുറന്നു. ഒരുപക്ഷെ റൂഹ് പിരിയുന്ന അവസാന നിമിഷം വരെയും അവൻ തന്റെ സഹോദരിയെ കൊഞ്ചിച്ചു കാണും. ‘പേടിക്കേണ്ട.. നിനക്ക് ഒന്നും വരാതെ ഞാൻ കാത്തുകൊള്ളാം’ എന്ന് വാക്ക് കൊടുത്തിട്ടുണ്ടാകും. അവൾക് കുഞ്ഞിക്കഥകൾ…