ജീവിതം മടുത്ത്എല്ലാവരോടും യാത്രപറഞ്ഞ്ഇറങ്ങാൻ നിന്നതാ…അപ്പോഴാ കഴുകാനിട്ടകരിപിടിച്ച പാത്രങ്ങൾ കണ്ടത്അതവിടെ ഇട്ട് എങ്ങനെ പോകും.കഴുകി കഴിഞ്ഞപ്പോൾ ഓർത്തുമുഷിഞ്ഞ തുണികളും കുറേയുണ്ടാകുംഅതും കഴുകിയിട്ടേക്കാം..പിന്നെ അരിയിട്ട്..ചോറ് വാർത്ത്..തേങ്ങാ അരച്ച കറി വച്ച്..മെഴുക്ക് വരട്ടി ഉണ്ടാക്കി..പപ്പടം വറുത്ത്..അടുക്കളയൊതുക്കികഴിഞ്ഞപ്പോഴേക്കുംഎനിക്ക് വിശന്നു.എല്ലാവർക്കും കൊടുത്ത്ചോറുണ്ട് കഴിഞ്ഞപ്പോൾവല്ലാത്ത ഒരു ക്ഷീണംഉറങ്ങാൻ കിടന്ന ഞാൻഇറങ്ങി പോക്ക് നാളേക്കാക്കി ലിസ് ലോന ✍️
Author: Lis Lona
നാലുകെട്ടും അപ്പുണ്ണിയും വായിച്ചറിഞ്ഞകുട്ടിക്കാലത്താണ് ചെറിയ ഉള്ളി നനുനനുന്നനെ അരിഞ്ഞ് മൂപ്പിച്ച വെളിച്ചെണ്ണയുടെ മണത്തിനോടും അതിലിട്ടിളക്കിയ ചോറിനോടും കൊതി തോന്നിയത് .. പരാതിയിൽ സഹികെട്ടാണെങ്കിലും ഇല്ലായ്മകളിൽ അപൂർവമായി അമ്മയത് മൂപ്പിച്ച് ചോറിലിട്ട് കുഴച്ചുതരുമായിരുന്നു.രുചിയിൽ മനസ്സ് നിറഞ്ഞ് ഞാൻ വയറ് നിറയ്ക്കും.. എപ്പോൾ വേണമെങ്കിലും ഉണ്ടാക്കി കഴിക്കാവുന്ന ഈ പ്രായത്തിലാണ് അറിഞ്ഞത് ഉള്ളിയിട്ട് മൂപ്പിച്ച വെളിച്ചെണ്ണയെക്കാൾ അമ്മയുടെ സ്നേഹം ചാലിച്ച മണത്തിനായിരുന്നു സ്വാദേറെ.. ലിസ് ലോന ✍️
അവരൊക്കെ എന്ത് വിചാരിക്കുമെന്ന വേവലാതിയിൽ ആയുസ്സ് പാഴാക്കാനല്ല, ആരെന്ത് വിചാരിച്ചാലും എനിക്കൊന്നുമില്ലെന്ന ആത്മവിശ്വാസത്തോടെ ജീവിക്കാൻ പഠിക്കൂ, പഠിപ്പിക്കൂ.
പഠിക്കാനുള്ള പുസ്തകത്താളുകൾക്കിടയിൽ അമ്മയറിയാതെ മറച്ചുവെച്ചു വായിക്കുന്ന വായനശാല പുസ്തകങ്ങളും.. നോട്ടുബുക്കിനുള്ളിൽ പെറ്റുപെരുകാനായി മാനം കാണാതെ ഒളിപ്പിച്ച മയില്പീലിത്തുണ്ടിന്റെ വർണചാരുതയും തൊടിയിലെ മാവിലും പേരയിലും കേറിതിമിർത്ത കുസൃതികൾക്കിടയിൽ ഉരുണ്ട് വീണ് തേങ്ങാചിരകിയത് പോലിരിക്കുന്ന കാൽമുട്ടുകളും.. രുചിയൂറും മൂവാണ്ടൻ മാങ്ങയുടെ പുളിയിൽ പാതിയടഞ്ഞു പോയ കണ്ണുകളും.. കയ്യെത്താദൂരത്തെ ചെമ്പകപൂക്കളെ കൊതിയോടെ നോക്കി, മഞ്ഞണിഞ്ഞു നിൽക്കുന്ന മന്ദാരപ്പൂക്കളിലെ ഹിമകണങ്ങളെ തട്ടിത്തെറിപ്പിച്ച് കുറുമ്പൊടെ പുഞ്ചിരിക്കുന്ന മുഖം. മറവിയിലാഴ്ന്നുപോകാതെ കശുമാവിൻ പൂക്കളുടെ മണത്തോടൊപ്പം ഓർമ്മകൾ നിറച്ചാർത്തുകളായി നിറഞ്ഞു നിൽക്കുന്ന ബാല്യം. മുറ്റത്തെ മാവിൽ പടർന്ന കുടമുല്ലപ്പൂക്കൾ കൊരുത്തെടുത്ത മാല തലയിൽ ചൂടി സ്കൂളിലേക്കുള്ള ഒരുക്കങ്ങൾ. തുണിസഞ്ചിയും തോളിലിട്ട്, ചോറുനിറച്ച തൂക്കുപാത്രം കയ്യിൽ പിടിച്ച് കൂട്ടുകാരോട് കളിച്ചും ചിരിച്ചും കഥകൾ പറഞ്ഞുമുള്ള സ്കൂളിൽ പോക്ക്. അടുത്തവീടുകളിലെ കുഞ്ഞുങ്ങളെ കൊഞ്ചിക്കാൻ കിട്ടുന്ന സമയങ്ങളിലെല്ലാം അണിയിച്ചൊരുക്കി പോറ്റമ്മയായി എളിയിലേറ്റി നടന്നപ്പോഴും അറിയില്ലായിരുന്നു അമ്മയെന്ന മഹാസത്യത്തിലേക്കുള്ള മുന്നൊരുക്കങ്ങൾ പ്രകൃതിയെന്നിൽ തുടങ്ങിയെന്ന്. അനിയന്മാരെയും കൂട്ടി വയൽവരമ്പിലൂടെ മഴ നനഞ്ഞും വെള്ളം തട്ടിത്തെറിപ്പിച്ചും സ്കൂളിലേക്കുള്ള നടത്താരകൾ നടന്നു…
അന്നൊരു ക്രിസ്തുമസ് തലേന്നുള്ള കുമ്പസാരം കഴിഞ്ഞു പാപപരിഹാരത്തിനായി വികാരിയച്ചൻ ചെവിയിലോതിയ രണ്ടു സ്വർഗ്ഗസ്ഥനായ പിതാവും പത്തു നന്മനിറഞ്ഞ മറിയവും ചൊല്ലിക്കഴിഞ്ഞു ശുദ്ധീകരിക്കപ്പെട്ടവളായിട്ടും ഞാൻ മാതാവിന് മുൻപിൽ എഴുന്നേൽക്കാതെ മുട്ടുകുത്തി നിന്നു. അടുത്ത മാസത്തെ കുമ്പസാരത്തിന് ഏറ്റു പറയാനുള്ള പാപത്തിന്റെ കണക്കിലേക്ക് അൾത്താരക്ക് മുൻപിൽ മുട്ടിപ്പായി പ്രാർഥിച്ചത് വേറൊന്നുമല്ല കൊല്ലത്തിലൊരിക്കൽ മാത്രം കിട്ടുന്ന പുതുവസ്ത്രമെന്ന അത്യാഗ്രഹം. കഴിഞ്ഞ കൊല്ലം വാങ്ങിയത് പലതവണയായി ഇട്ട് ഇഴ പിഞ്ഞിയിരിക്കുന്നു. അഴുക്ക് കളയാൻ അമ്മ പരുപരുത്ത അലക്കുകല്ലിൽ ഉരച്ചു കഴുകി നിറം മങ്ങിയിരിക്കുന്നു.. ഇത് ഒരുപാട് തവണ ഇട്ടതല്ലേയെന്നും ഇനിയും ഇതു കളഞ്ഞില്ലേയെന്നും ആരും ചോദിച്ചില്ലെങ്കിലും പതിനൊന്ന് വയസുകാരിയുടെ മനസ്സിൽ ആ ചോദ്യം പലയാവർത്തി കേൾക്കാം. ആഗ്രഹത്തിന് ശക്തി കൂട്ടാനായി അയൽപക്കത്തുള്ള കൂട്ടുകാർക്കെല്ലാം ഓണക്കോടിയും കുടുംബക്കാരുടെ വീട്ടിലെ കല്യാണത്തിനെടുത്ത കോടിയും കണ്ടു മഞ്ഞളിച്ച പോയ കണ്ണുകൾ… ചേച്ചിമാരുള്ളവർ അവരുടെ ഉടുപ്പുകളും ഇട്ടു മുൻപിൽ വിലസുമ്പോൾ അമ്മയോടും അപ്പയോടും ഉള്ളറിയാതെ ഈർഷ്യ തോന്നും. എനിക്ക് മുൻപേ ഒരാളെ ജനിപ്പിക്കാരുന്നില്ലേ…