”നീയിത് കണ്ടോ ഉമേ?” അമ്മ ന്യൂസ് ചാനലിന്റെ ഒച്ച കുറച്ച് കൂടി കൂട്ടി വച്ചു. പുലരി വെളിച്ചം വിട്ട് വരുന്ന പ്രഭാതങ്ങളിൽ ഇത് പതിവുള്ളതല്ലല്ലോയെന്ന് ഞാനപ്പോൾ ചിന്തിച്ചതേയില്ല. അച്ചാച്ചൻ കടലിൽ വീണ ദിവസം നടന്ന തിരച്ചിൽ, വീട്ടിലിരുന്ന പെണ്ണുങ്ങളെ വിവരങ്ങളറിയിക്കാനാണ് അവസാനമായി പ്രഭാതത്തിൽ ടെലിവിഷൻ ശബ്ദിച്ചത്. അത് മുപ്പത് കൊല്ലം മുൻപാണ്. അന്നൊടുവിൽ, തിരമാലകൾക്കിടയിൽ കണ്ട ശവത്തെ വള്ളത്തിലേക്ക് വലയിട്ട് വലിച്ചുകയറ്റുമ്പോൾ അക്കരയിലെ ബിനു മാമനാണ് ചിത്തിരച്ചേച്ചിയെ വിളിച്ച്, “ടിവി ഓഫാക്കിയേക്ക്. അമ്മയും മക്കളും ചങ്കത്തിടിച്ച് തലകറങ്ങി വീണാൽ ആസ്പത്രിക്ക് കൊണ്ട് വരാൻ അവിടെ ആണുങ്ങളാരുമില്ലല്ലോ” എന്ന് പറഞ്ഞത്. ”ഇനി ഇപ്പോഴൊന്നും വാർത്ത വായിക്കുന്ന പെണ്ണ് വരില്ലെന്റെ അമ്മാളു മുത്തീ.” ചിത്തിരച്ചേച്ചി, ഒരുവിധത്തിൽ ചിരിയൊപ്പിച്ച് ദൂരദർശന്റെ ചിരി, കൊട്ടിയണച്ചപ്പോൾ, അമ്മാളു മുത്തി കട്ടിലിൽ പോയി മറിഞ്ഞു വീണ് ഏങ്ങലടിച്ചത് ഇരുപത് വർഷങ്ങൾക്കിപ്പുറവും എന്റെ കണ്ണിലുണ്ട്. ആരുമാരും ഒരു വാക്കും പറയാതെ തന്നെ, അച്ചാച്ചൻ മരിച്ചുവെന്ന് ഞങ്ങളെല്ലാരും അറിഞ്ഞത് അങ്ങനെയാണ്. അതിനു ശേഷമുള്ള…