ലോഹിതദാസ്… ജീവിതത്തിലെ ചില അനുഭവങ്ങൾ അതിശയിപ്പിക്കും. അത്തരത്തിലൊന്നാണ് പ്രശസ്ത സിനിമ തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിനെ പരിചയപ്പെട്ട അനുഭവം. പരിചയപ്പെട്ട ദിവസങ്ങളിൽ അദ്ദേഹം എൻ്റെ വീട്ടിൽ വരികയും അതിന്റെ അടുത്തയാഴ്ചയിൽ ലോഹിതദാസ് മരിക്കുകയും ചെയ്തു. ഞാൻ താമസിച്ചിരുന്ന തൃശൂർ കുട്ടനല്ലൂരിലെ ‘ഹിൽ ഗാർഡൻസ്’ ഹൗസിങ് കോളനിയുടെ അടുത്ത് 2009 ൽ ലോഹിതദാസ് ഒരു വീടെടുത്ത് താമസിക്കാനെത്തി. അങ്ങിനെയാണ് ലോഹിതദാസിനെ പരിചയപ്പെടാനും വീട്ടിൽ വരാനുമുള്ള സാഹചര്യമുണ്ടായത്. അദ്ദേഹം വീട്ടിൽ കുറെ സമയം ചിലവഴിക്കുകയും എൻ്റെ കയ്യിൽ നിന്നും രണ്ട് പുസ്തകങ്ങൾ വായിക്കാനായി കൊണ്ട് പോകുകയും ചെയ്തിരുന്നു. പിറ്റേ ആഴ്ചയിൽ ലോഹിതദാസ് ഹൃദയസ്തംഭനം മൂലം 54-ആം വയസിൽ മരണപ്പെട്ട നിർഭാഗ്യകരമായ സംഭവമുണ്ടായി. ഇന്ന് 2024 ജൂൺ 28.എം.ടിക്കും പത്മരാജനും ശേഷം മലയാള സിനിമക്ക് മികച്ച തിരക്കഥകൾ സമ്മാനിച്ച ലോഹിതദാസ് വിട വാങ്ങിയിട്ട് ഇന്ന് 15 വർഷം. പ്രണാമം… 🙏 സെബി ജോസഫ്.
Author: Seby Joseph
യയാതി… വാർദ്ധക്യത്തെ മറികടക്കാൻ പുത്രൻ്റെ യൗവനം ചോദിച്ച യയാതി രാജാവ്. മഹാഭാരതത്തിലെ കഥാപാത്രമായ യയാതിയെ വികസിപ്പിച്ചെഴുതിയതാണ് ‘യയാതി’ എന്ന നോവൽ. മറാത്തി എഴുത്തുകാരനായ വി.എസ്.ഖാണ്ഡേക്കർ എഴുതിയ ഈ നോവൽ ഏറെ പ്രശസ്തമാണ്. ഭൗതികതയിൽ രമിക്കുന്ന യയാതി രാജാവും ഭൗതിക താൽപ്പര്യങ്ങൾ തീർത്തും ഉപേക്ഷിച്ച് സന്യാസിയായി കഴിയുന്ന സഹോദരൻ യതിയും ജീവിതത്തിൽ അസംതൃപ്തരാണ്. ഭൗതികതയും ആത്മീയതയും ചേരുന്ന ഒരു ബാലൻസിങ്ങിലൂടെ മാത്രമേ മനുഷ്യന് സംതൃപ്തിയും സന്തോഷവും കണ്ടെത്താൻ കഴിയുകയുള്ളൂ എന്നതാണ് ‘യയാതി’ നോവൽ നൽകുന്ന സന്ദേശം. യയാതി, യതി, കചൻ, ദേവയാനി, ശർമ്മിഷ്ഠ എന്നിവരുടെ ഡയറിക്കുറിപ്പുകളിലൂടെയാണ് നോവൽ വികസിക്കുന്നത്. ബ്രോംസ്റ്റോക്കറുടെ ‘ഡ്രാക്കുള’ യിലാണ് ഇത്തരമൊരു വേറിട്ട ആഖ്യാനരീതി വേറെ കണ്ടിട്ടുള്ളത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളിലൊന്നാണ് ‘യയാതി’. യയാതിയെ സിനിമയാക്കാനുള്ള ഒരു തിരക്കഥയെഴുതണം എന്ന മോഹം ഒരിക്കൽ എൻ്റെ മനസിലുദിച്ചു. അതിനായി നോവൽ പല വട്ടം വായിക്കുകയും ചില കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തിരുന്നു. പക്ഷേ ആ ശ്രമം പിന്നീട് കൂടുതൽ മുമ്പോട്ട് പോയില്ല….…
സ്റ്റേജിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളുമായി കാണികളെ അതിശയത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നതായിരുന്നു കലാനിലയം നാടകങ്ങൾ. സർക്കസ് പോലെ ഒരു സ്ഥലത്ത് ക്യാമ്പ് ചെയ്ത് തുടർച്ചയായി നാടകങ്ങൾ അവതരിപ്പിക്കുന്ന ഒരു വേറിട്ട രീതിയായിരുന്നു കലാനിലയത്തിൻ്റേത്. 1963 ലാണ് കലാനിലയം കൃഷ്ണൻനായരുടെ നേതൃത്വത്തിൽ കലാനിലയം നാടകവേദി രൂപീകരിച്ചത്. തുടർന്ന് മൂന്ന് പതിറ്റാണ്ടോളം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി കലാനിലയം അരങ്ങ് വാണു. അക്കാലത്തെ ഏറ്റവും പുതിയ ടെക്നോളജികളും കറങ്ങുന്ന സ്റ്റേജുമൊക്കെയായി നൂതനമായൊരു ആവിഷ്കാര ശൈലിയായിരുന്നു കലാനിലയം നാടകങ്ങളുടേത്. രക്തരക്ഷസ്, കടമറ്റത്ത് കത്തനാർ, കായംകുളം കൊച്ചുണ്ണി, നാരദൻ കേരളത്തിൽ എന്നിവയെല്ലാം കലാനിലയത്തിൻ്റെ പ്രശസ്തമായ നാടകങ്ങളാണ്.സിനിമ നടൻ ജഗതി ശ്രീകുമാറിൻ്റെ അഛൻ ജഗതി എൻ.കെ.ആചാരി ആയിരുന്നു നാടകങ്ങളുടെ രചന നിർവ്വഹിച്ചിരുന്നത്. അങ്കമാലിയിൽ വച്ചാണ് ഞാൻ കലാനിലയത്തിൻ്റെ നാടകങ്ങൾ കണ്ടിട്ടുള്ളത്. രക്തരക്ഷസ്, കടമറ്റത്ത് കത്തനാർ എന്നീ നാടകങ്ങൾ. നാടകത്തിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി അൽഭുതപ്പെടുത്തുന്ന രംഗങ്ങൾ കാഴ്ച വക്കുന്ന കലാനിലയം ശൈലി ആ നാടകങ്ങളിലൂടെ നേരിൽ അനുഭവിച്ചു. “സൽക്കലാദേവി…
രാജൻ കേസ്… 1970 കളിൽ കേരളത്തെ ഇളക്കി മറിക്കുകയും ഒരു മന്ത്രിസഭയെ തന്നെ മറിച്ചിടുകയും ചെയ്ത ഒന്നാണ് രാജൻ കേസ്. കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജ് (ഇപ്പോഴത്തെ NIT) വിദ്യാർത്ഥിയായിരുന്ന രാജനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് രാജനെ കുറിച്ച് ഒരു വിവരവും ഇല്ലാതാവുകയും ചെയ്ത സംഭവമാണ് രാജൻ കേസ്. 1975 ൽ അടിയന്തിരാവസ്ഥ കാലത്താണ് സംഭവം നടക്കുന്നത്. പോലീസിനും സർക്കാരിനും അമിത അധികാരങ്ങൾ ഉള്ള കാലം. നക്സൽ വേട്ട കൊടുമ്പിരിക്കൊണ്ട സമയം. നക്സൽ ബന്ധം സംശയിച്ചാണ് രാജനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പോലീസിൻ്റെ ചോദ്യം ചെയ്യൽ പീഡനങ്ങൾക്കിടയിൽ രാജൻ മരിക്കുകയും പോലീസ് മൃതദേഹം ഒളിപ്പിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. തൻ്റെ മകനെവിടെ എന്ന അന്വേഷണത്തിൽ രാജൻ്റെ പിതാവ് ഈച്ചരവാര്യർ കോടതിയിൽ കേസ് ഫയൽ ചെയ്തതിൻ്റെ തുടർച്ചയായാണ് കേരളത്തെ പിടിച്ചു കുലുക്കിയ ഒന്നായി രാജൻ കേസ് മാറിയത്. അപ്പോഴേക്കും അടിയന്തരാവസ്ഥ മാറി 1977 ൽ കേരളത്തിൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായി…
വർഷങ്ങൾക്ക് മുമ്പ് വീട്ടിൽ വന്ന ബന്ധുക്കളായ അതിഥികൾ. അതിൽ മിതഭാഷിയായ ഒരാൾ പടം വരച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരൻ്റെ അരികിലെത്തി. ബുക്ക് വാങ്ങി അദ്ദേഹം ഒരു അരയന്നത്തിൻ്റെ പടം വരച്ചു. വളരെ മനോഹരമായിരുന്നു ആ അരയന്നം. പിന്നീട് മാനസിക വിഭ്രാന്തിയും മറ്റ് താളപ്പിഴകളുമായി അദ്ദേഹത്തിന്റെ ജീവിതം ഒരു ദുരന്തമായി അവസാനിച്ചു. അദ്ദേഹത്തിൻ്റെ മകൻ കലാരംഗത്ത് പ്രശസ്തനായപ്പോൾ എല്ലാവരും അമ്പരന്നു. “ഇവന് എവിടെ നിന്ന് കിട്ടി ഈ കഴിവ്, സെൽഫ് മെയ്ഡ്” ; എല്ലാ വിലയിരുത്തലുകളും അങ്ങിനെയായിരുന്നു. അല്ല, അച്ഛനിൽ നിന്നും പകർന്നു കിട്ടിയ ജീൻ. ജീവിതം നൽകിയ പ്രാരാബ്ധങ്ങൾക്കും പൊരുത്തക്കേടുകൾക്കും ഇടയിൽ മറന്നു പോകുകയും ഒരേഴു വയസുകാരൻ്റെ മുമ്പിൽ വെളിപ്പെടുത്തുകയും ചെയ്ത ജീൻ. “എൻ്റെ കുടുംബത്തിൽ കലാ സാഹിത്യ വാസനയുള്ളവർ ഇല്ലായിരുന്നു” എന്ന് പാട്ട് പാടുന്നവരോ എഴുതുന്നവരോ ഒക്കെ പറയുമ്പോൾ മനസ് പറയും ; ” ഉണ്ടായിരുന്നു; ആരോ ഒരാൾ; ജീവിതം നൽകിയ പ്രാരാബ്ധങ്ങൾക്കിടയിൽ തൻ്റെ അരയന്നങ്ങളെ വഴിയിലുപേക്ഷിക്കേണ്ടി വന്ന ആരോ…