എൺപതുകളിലാണ്. പാട്ട ഇരമ്പുന്നൊരു സൈറൺ പോലത്തെ ശബ്ദം കേട്ടാൽ കവലയിലേക്കോടണം. സൈക്കിൾ അഭ്യാസി വന്നതിൻ്റെയാണ്. ഓടിക്കിതച്ചെത്തുമ്പോഴേയ്ക്കും ഒരു റൗണ്ട് കഴിഞ്ഞിട്ടുണ്ടാകും. ”എങ്ങനെയാണ് പോയത്…?” ”നിന്നിട്ട് ..” നിന്ന് സൈക്കിളോടിച്ചത് കാണാൻ പറ്റിയില്ലല്ലോ എന്ന വിഷമമായിരിക്കും അപ്പാൾ. ഓടിച്ചു പോയ സൈക്കിൾ ‘ഊം…. ഊം….’ എന്ന ശബ്ദത്തോടെ തിരികെ കയറ്റം കയറി വരുന്നത് കാണാം. കയറ്റം കയറി കുറച്ച് കൂടി മുന്നോട്ട് പോയി തിരിച്ച് വരുമ്പോഴാണ് അടുത്ത അഭ്യാസം. അപ്പോഴേയ്ക്കും ഒരു വിധം ജനങ്ങളൊക്കെ റോഡിനിരുവശവും കാഴ്ചക്കാരായി എത്തിയിട്ടുണ്ടാകും. പിന്നീട് ചെരിഞ്ഞും കിടന്നും വശങ്ങളിലേക്ക് തിരിഞ്ഞിരുന്നും ഓരോ കാലുകൾ മാറി മാറി പൊക്കിയും പലവിധ അഭ്യാസങ്ങൾ തുടരും. എല്ലാം കഴിഞ്ഞ് കൈയിലൊരു കുഞ്ഞു പാത്രം കിലുക്കി അഭ്യാസി പിരിവിനിറങ്ങും. അതാടെ കണ്ടു നിന്ന പലരും തിരിഞ്ഞു നടക്കും. ചിലരൊക്കെ നാണയത്തുട്ടുകൾ നൽകും. അധികവും പത്തും ഇരുപതും ഇരുപത്തഞ്ചും അമ്പതും പൈസകൾ. അക്കാലത്തെ ഏറ്റവും വില കുറഞ്ഞവ. പിരിവ് കഴിഞ്ഞാൽ അടുത്ത കവലയിലേക്ക്. വീണ്ടും…