കടലോളം ആഴമുള്ള മനസ്സുള്ളവൾ… ഇരുൾ മൂടുന്ന ചിന്തകളിൽ നിന്നു സ്വയം ജ്വലിച്ചുയരാൻ കഴിവുള്ളവൾ… ‘ഒരുമ്പെട്ടാൽ’ ലോകം ജയിക്കാൻ പോന്നവൾ… ചിലപ്പോൾ സ്വന്തം കരുത്ത് മറന്നു പോകുന്നവൾ… ചെറിയ കാര്യങ്ങൾക്കും മിഴി നനയുന്നവൾ… പ്രണയത്തിൽ മഞ്ഞുപോൽ അലിയുന്നവൾ… അത്യന്തമായ സ്നേഹം തേടി അലയുന്നവൾ… കനിവു മിഴികളിൽ നിറക്കുന്നവൾ… കനവ് നിറവേറാൻ അങ്ങേയറ്റം പരിശ്രമിക്കുന്നവൾ… സ്വപ്നങ്ങൾ നേടാൻ പറന്നുയരുന്നവൾ… പ്രിയപ്പെട്ടവർക്കായി എന്തും ത്യജിക്കാൻ മടിക്കാത്തവൾ… ഏതു നോവിലും പുഞ്ചിരിക്കാൻ കഴിയുന്നവൾ… കുട്ടിത്തം ഒരൽപ്പം മനസ്സിൽ സൂക്ഷിക്കുന്നവൾ… വാക്കുകളാൽ വർണിക്കാൻ കഴിയാത്തത്ര മനോഹരമായ ഈശ്വര സൃഷ്ടി… അവൾ
Author: Sreelekshmi R S
ഇതൊരു യക്ഷികഥ ഒന്നുമല്ല. ഒരു യക്ഷിയെ തേടിയിറങ്ങിയ കഥയാണ്. ബി ടെക്കിന് പഠിച്ചിരുന്ന സമയത്ത് കാര്യവട്ടം ക്യാമ്പസ്സിലേക് ഒരു എക്സിബിഷൻ കാണാൻ കോളേജിൽ നിന്ന് പോയിട്ടുണ്ട്. അപ്പോളാണ് ഫ്രണ്ട്‌സ് പറഞ്ഞ് ആ ക്യാമ്പസ്സിനുള്ളിലെ ഒരു യക്ഷിക്കുളത്തിനെപ്പറ്റി ആദ്യം കേട്ടത്; ഹൈമാവതിക്കുളം. കഥ എന്താണെന്ന് വെച്ചാൽ പണ്ട് എന്നോ അവിടെ പഠിച്ചിരുന്ന അതിസുന്ദരി ആയിരുന്ന പെൺകുട്ടി ആയിരുന്നു ഹൈമാവതി. അവൾ ഒരാളെ സ്നേഹിച്ചിരുന്നു. ക്യാമ്പസ്സിനുള്ളിലെ ചെറിയ കാട്ടിലും അവിടത്തെ കുളക്കടവിലുമൊക്കെ പോയിരിക്കുകയും പതിവായിരുന്നു. ഒടുവിൽ അയാളെ അവൾക് വിവാഹം കഴിക്കാൻ കഴിയാത്ത ദുഃഖത്തിൽ ആ കുളത്തിൽ ചാടി മരിച്ചു എന്നും, അന്നുമുതൽ ആ കുളം ഹൈമാവതിക്കുളം എന്ന് അറിയപ്പെടുന്നു. ഇതാണ് ഞാൻ കേട്ട കഥ! പിന്നെ അവിടെ അവളുടെ സാമീപ്യം ഉണ്ടെന്നും ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾ പലപ്പോഴും അവളുടെ ശബ്ദങ്ങൾ കേൾക്കാറുണ്ടെന്നുമൊക്കെ അന്ന് ഞാൻ കേട്ടിട്ടുണ്ടായിരുന്നു. പഠിത്തമൊക്കെ കഴിഞ്ഞ് കേരള സർവകലാശലയിൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോളും ഈ കഥ മനസ്സിൽ ഉണ്ടായിരുന്നു. കാര്യവട്ടം ക്യാമ്പസ്സിലെ സ്റ്റാഫ് ക്വാർട്ടേഴ്‌സ്ൽ താമസിച്ചിരുന്നൊരു കുട്ടി ഞാൻ…
സ്വർണ്ണമാനുകളെ തിരഞ്ഞിറങ്ങുമ്പോൾ വഴികളിൽ പതിയിരിക്കും ചതിക്കുഴികളറിഞ്ഞിടേണം നീ. നമ്പിടല്ലേ വിഷം പുരണ്ട മധുരിക്കും വാക്കുകളെ നല്ലതെന്നുറക്കല്ലേ, നീ കാണുന്നതൊക്കയും. ആരൊരാളുമല്ല നിൻ മാനം കാക്കേണ്ട- തതു നീ തന്നെ കാക്കുന്ന നാൾ വന്നിടേണം. ഓർക്ക നീ, ആത്മധൈര്യമാണെന്നും നിന്നായുധം. കീഴടങ്ങി സ്വയം തടവറയിലേക്കിറങ്ങല്ലേ ഒരു ലക്ഷ്മണരേഖയുമല്ല നിൻ രക്ഷാവലയ- മതു നിന്നഗ്നിപോൽ ജ്വലിക്കുമുൾക്കണ്ണാകണം. മിഴികൾ വാർക്കാതെ പൊരുതിനേടിടേണം നീ, പണ്ടെന്നോ നേടാൻ കൊതിച്ചു മറന്നവയെല്ലാം. അറിവുനേടിടേണം, അകകണ്ണുകൾക്കു മുന്നിലതു കെടാവിളക്കായി തെളിയിക്കണം. ഒന്നിനായും കേഴരുത് നീ ഈശനോടല്ലാതെ, നേരിനൊപ്പം നടന്നീടുക നിത്യവും നിന്നെയർഹിക്കുന്നവർ വന്നണഞ്ഞിടും നിൻ മുന്നിൽ സ്വാഭിമാനം മരിച്ചുവീണിടുമ്പോൾ തൽക്ഷണം സ്വർണ്ണമാളികയാകിലും ത്യജിക്ക നീ നിർഭയം. അഗ്നിപരീക്ഷയും, അന്തർധാനവും വേണ്ട നീ അന്തസ്സായങ്ങു ജീവിക്ക ഭൂമിയിൽ.
ജരിതയുടെ കൂടുപോലൊരു വഹ്നിയും വിഴുങ്ങാതെ കാത്തിടാം നിന്നെയെന്നുമീ ഇടനെഞ്ചിൻകൂട്ടിൽ. എങ്ങോ പറന്നൊരുനാൾ നീ എൻ കൂടൊഴിഞ്ഞീടും. പുതിയ വാനവീഥികളിൽ പറക്കുമ്പോൾ ചിറകു തളരുന്ന വേളയിലോർക്ക നീ- നെഞ്ചിടിപ്പിനൊടുക്കം വരെയുമീ അമ്മ നിനക്കായി കാത്തിടും മനസ്സിനുള്ളിൽ കരുതലിൻ ഇളംചൂടുള്ള ഒരമ്മക്കിളിക്കൂട്.