1991 ഏപ്രിൽ മാസം. മുംബൈയിൽ മോഡൽ ആയ സബ എന്ന പെൺകുട്ടി ബാംഗ്ളൂർ റിച് മോണ്ട് നമ്പർ 81 ൽ താമസിക്കുന്ന തന്റെ അമ്മയെ പല പ്രാവശ്യം ഫോണിൽ വിളിച്ചിട്ടും കിട്ടുന്നില്ല എന്ന പരാതിയുമായി ബാംഗ്ലൂർ അശോകനഗർ പോലീസ് സ്റ്റേഷനെ സമീപിക്കുന്നു . എന്നാൽ ആ പരാതിയിൽ ഒരു തണുത്ത സമീപനം സ്വീകരിക്കുന്ന പോലീസുകാരിലേക്കു പിന്നീടവൾ വരുന്നത് ആറു മാസത്തിനു ശേഷം അവരെയെല്ലാം അസഭ്യങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ടാണ്.
“നിങ്ങളെല്ലാം കൈക്കൂലിക്കാരാണ്. നിങ്ങളെ കൊണ്ടൊന്നും ഒരു കാര്യവും നടക്കില്ല”, എന്നൊക്കെ പുലമ്പിക്കൊണ്ട് വരുന്ന ഒരു സുന്ദരിയെ അന്നവിടെ പുതുതായി ചാർജടുത്ത ഡി സി പി ശ്രദ്ധിച്ചു. അവരോടു കാര്യം തിരക്കിയപ്പോൾ അവർ അദ്ദേഹത്തെയും പഴി പറഞ്ഞുകൊണ്ട് പൊട്ടിക്കരയാൻ തുടങ്ങി. അവരുടെ അമ്മയുടെ ഒരു മിസ്സിംഗ് കേസ് പരാതി 1991 ഏപ്രിലിൽ കൊടുത്തതാണ്. ഇപ്പോഴും ഒരു വിവരവുമില്ല. അവരുടെ അമ്മ ഷകീറാഹ് ഖലീലിയെ കാണാതായിട്ട് അപ്പോഴേക്കും മാസങ്ങൾ കഴിഞ്ഞിരുന്നു.
ആരാണ് ഈ ഷകീറാഹ് ഖലീലി? തികച്ചും ഒരു അരിസ്റ്റോക്രറ്റിക് കുടുംബത്തിലെ സന്തതി. മൈസൂർ ദിവാനായിരുന്നു അവരുടെ മുത്തച്ഛൻ. അതി സുന്ദരിയായ ഷകീറാഹ് ഖലീലിയെ പത്തൊമ്പതാമത്തെ വയസ്സിൽ കല്യാണം കഴിപ്പിച്ചു. ആ മൊഞ്ചത്തിക്കുട്ടിയെ കല്യാണം കഴിച്ചത് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ അക്ബർ ഖലീലി ആയിരുന്നു. ആഡംബരമായി നടന്ന ആ കല്യാണത്തിന് ശേഷം ഷകീറാഹ് തന്റെ ഭർത്താവിന് സ്ഥാനപതിയായി പോസ്റ്റിങ്ങ് കിട്ടുന്ന രാജ്യങ്ങളിലേക്കെല്ലാം അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തു. ഇറാൻ അംബാസ്സിഡർ ആയിരിക്കുന്ന സമയത്തു അവിടെ ഉണ്ടായ ചില ആഭ്യന്തര പ്രശ്നങ്ങൾ കാരണം നാട്ടിലേക്കു പോന്നു. തന്റെ നാലു സുന്ദരിപെൺകുട്ടികളെയും കൂട്ടി അവർ ബാംഗ്ലൂരിലെ സാകേത് റോഡിൽ അക്ബർ ഖലീലിന്റെ കൊട്ടാരസമാനമായ വീട്ടിൽ താമസം തുടങ്ങി. രണ്ടാമത്തെ മകൾ സബയുമായായിരുന്നു ഷക്കീറയ്ക്കു കൂടുതൽ അടുപ്പം. അവർ അമ്മയുടെ തനി പകർപ്പും ആയിരുന്നു. ബാംഗ്ലൂരിലെ പോഷ് ഏരിയ ആയ റിച് മണ്ട് റോഡിൽ അതായതു ബാംഗ്ലൂരിന്റെ ഹൃദയഭാഗത്തു തന്നെ ഏതാണ്ട് ഏഴു ഏക്കർ ഭൂമി ഷക്കീറാഹ് ക്ക് ഉണ്ടായിരുന്നു. അത് അവരുടെ അമ്മയുടെ പേരിലുള്ള സ്വത്ത് ഷക്കീറയ്ക്കു കൊടുത്തതായിരുന്നു. അക്കാലത്തു ഒരു നിയമം കർണാടകയിൽ പുതിയതായി വന്നിരുന്നു. ഒരു പ്രൈവറ്റ് ആൾക്ക് കൈവശം വക്കാവുന്ന സ്ഥലത്തിന് ഒരു സീലിംഗ് അല്ലെങ്കിൽ പരിധി നിശ്ചയിക്കുന്ന നിയമം ആയിരുന്നു അത്. ആ പരിധിയിൽ കൂടുതൽ ഉള്ളത് ഗവണ്മെന്റ് ഏറ്റെടുക്കുകയും അത് ഭൂരഹിതർക്ക് വിതരണം ചെയ്യുകയും ചെയ്യുന്നതായിരുന്നു ആ നിയമം. നമ്മുടെ നാട്ടിലെ മിച്ചഭൂമി ഏറ്റെടുക്കലിനുള്ള ലാൻഡ് റിഫോംസ് ആക്ട് പോലൊരു നിയമം. കോടിക്കണക്കിനു രൂപ വിലയുള്ള ഭൂമി ഇത്തരത്തിൽ ഗവണ്മെന്റിലേക്കു പോകുന്നതിൽ ഷക്കീറാഹ് വലിയ ഉത്കണ്ഠ ഉണ്ടായിരുന്നു.
അങ്ങനെയിരിക്കെ ഒരിക്കൽ ബോംബയിൽ ഒരു വിരുന്നിൽ വച്ചു ഷകീറാഹ് ഒരു സന്യാസിയെ പരിചയപെടുന്നു. ശ്രദ്ധാനന്ദ സ്വാമി എന്ന പേരിൽ അറിയപ്പെട്ടിരുന്ന മുരളി മനോഹർ മിശ്ര എന്ന ആളായിരുന്നു അത്. നിയമത്തിൽ ബിരുദം ഉള്ള അദ്ദേഹത്തിന് റിയൽ എസ്റ്റേറ്റ് മേഖലയിൽ നല്ല പ്രാവീണ്യം ഉണ്ടായിരുന്നു. അദ്ദേഹത്തോട് ഷക്കീറയുടെ വസ്തുവിന്റെ കാര്യത്തെ പറ്റി അന്ന് സംസാരിക്കുകയും അതിനു വേണ്ടി ബാംഗ്ലൂർക്കു വരാമെന്നു അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
അങ്ങനെ സ്വാമി ബാംഗ്ലൂരിലെ ഒരു നിത്യ സന്ദർശകനായി. ആദ്യമൊക്കെ ഹോട്ടലുകളിൽ ആയിരുന്നു താമസം. പിന്നീട് അത് ഷക്കീറയുടെ വീട്ടിലേക്കു മാറി. അവരുടെ ഭർത്താവ് നാട്ടിലില്ലാത്തതും അവരുടെ നാലു മക്കളെ വളർത്താൻ അവർ ഒരുപാട് കഷ്ടപ്പെടുന്നതും കണ്ടു ആ അവസരം മുതലെടുത്തു സ്വാമി അവരെ ഡിവോഴ്സ്ന് പ്രേരിപ്പിച്ചു കൊണ്ടിരുന്നു. എന്തായാലും അടുത്ത തവണ അക്ബർ ഖലീലി നാട്ടിലെത്തിയപ്പോൾ ഭാര്യയും ഭർത്താവും തമ്മിലുണ്ടായിരുന്ന ചെറിയ പ്രശ്നങ്ങൾ രൂക്ഷമാക്കി ഷക്കീറ ഡിവോഴ്സിന് ഫയൽ ചെയ്തു. ഡിവോഴ്സ് ആകുകയും ചെയ്തു. അവരുടെ നാലു മക്കളും പിതാവിനൊപ്പം പോയി. സബ മാത്രമാണ് അമ്മയോട് കുറച്ചെങ്കിലും ബന്ധം വച്ചു പുലർത്തിയിരുന്നത്.
വിവാഹമോചനത്തിന് തൊട്ടു പിറകെ അതായതു ഏകദേശം ആറു മാസത്തിനുള്ളിൽ തന്നെ ഷക്കീറ സ്വാമിയെ ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്തു. അതോടെ ഷക്കീറയുടെ വീട്ടുകാരെല്ലാം ഒന്നടങ്കം ഷക്കീറയെ ബഹിഷ്കരിച്ചു. അവരോടു സംസാരിക്കാനോ അവരുടെ ഏതെങ്കിലും ആഘോഷങ്ങളിൽ പങ്കെടുക്കാനോ ഷക്കീറയ്ക്കു അനുവാദം ഉണ്ടായിരുന്നില്ല. ഷക്കീറയുടെ അമ്മ താൻ ഷക്കീറയ്ക്കു നൽകിയ സ്വത്തുക്കളിൽ അവകാശം ഉന്നയിച്ചു പല സിവിൽ കേസുകളും ഫയൽ ചെയ്തു. അതിൽ നിന്നെല്ലാം രക്ഷപെടാൻ ഉള്ള ഉപാധിയെന്നോണം ഷക്കീറ ആ സ്വത്തുക്കളെല്ലാം സ്വാമി ശ്രദ്ധാനന്ദയുടെ പേരിലേക്ക് മുക്തിയാർ എഴുതി നൽകി. നാലു പെൺകുട്ടികൾ ഉണ്ടായിരുന്ന ഷക്കീറയ്ക്കു ഒരാൺകുട്ടി ഉണ്ടാകുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതിനായി സ്വാമി ഒരു പാട് പൂജകളും പ്രാർത്ഥനകളും ഷക്കീറയെ കൊണ്ടു നടത്തിക്കുകയും ചെയ്തു. സബയൊഴിച്ചു ഒരു മക്കളും ഷക്കീറയുമായി ഒരു ബന്ധവും പുലർത്തിയില്ല.
അങ്ങനെയിരിക്കെ 1991 ഏപ്രിൽ അവസാനത്തോടെ സബ പതിവുപോലെ അമ്മയെ ഫോണിൽ വിളിച്ചു. എന്നാൽ കിട്ടിയില്ല. തിരിച്ചും വിളി വരാഞ്ഞപ്പോൾ പിന്നെയും വിളിച്ചു. അപ്പോൾ സ്വാമിയാണ് ഫോണെടുത്തത്. അമ്മ ഹൈദരാബാദ് ഒരു കല്യാണത്തിന് പോയിരിക്കുകയാണെന്നും വന്നാൽ ഉടൻ തിരിച്ചു വിളിക്കുമെന്നും അറിയിച്ചു. ആഴ്ചകൾ കഴിഞ്ഞിട്ടും വിളി വരാഞ്ഞപ്പോൾ വീണ്ടും അങ്ങോട്ട് വിളിച്ചു. അന്നും സ്വാമി തന്നെയാണ് ഫോണെടുത്തത്. അന്ന് രാജസ്ഥാനിൽ ഒരു കല്യാണത്തിന് പോയിരിക്കുകയാണെന്നു പറഞ്ഞു. എന്നാൽ അതിലൊന്നും വിശ്വാസം തോന്നാതിരുന്ന സബ നേരിട്ട് ബാംഗ്ലൂരിലെ റിച്മണ്ട് റോഡിലുള്ള വീട്ടിലെത്തി.
അപ്പോൾ സ്വാമി മറ്റൊരു സംഭവമാണ് പറഞ്ഞത്. ഫോണിലൂടെ പറയാൻ പറ്റാത്തത് കൊണ്ടാണ് അത് പറയാതിരുന്നത് എന്നും പറഞ്ഞു. ഷക്കീറ ഗർഭിണി ആണെന്നും അവളുടെ ആഗ്രഹം പോലെ അതൊരു ആൺകുഞ്ഞാണെന്നും ഇവിടെ നിന്നാൽ നാണക്കേട് ഭയന്ന് അമേരിക്കയിലുള്ള റൂസ് വെൽറ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് എന്നും സ്വാമി പറഞ്ഞു. എന്നാൽ സബ അമ്മയോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ ഫോൺ വിളിക്കുകയും സംസാരിക്കൂ എന്ന് പറഞ്ഞെങ്കിലും ഫോൺ പല തവണയും കട്ടാവുകയായിരുന്നു. റൂസ് വെൽറ്റ് ഹോസ്പിറ്റലിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ചു വിളിച്ച സബയോട് ആ പേരിൽ ഒരു രോഗി ഇവിടെ ഇല്ല എന്നവർ തീർത്തു പറഞ്ഞു. അത് സ്വാമിയെ അറിയിച്ചപ്പോൾ അമേരിക്കയല്ല ലണ്ടനിൽ ആണ് അമ്മയുള്ളത് എന്ന് പറഞ്ഞു. എന്നാൽ ഇതിലൊന്നും വിശ്വാസമില്ലാതെ സബ അശോക് നഗർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും അവർ സ്വാമിയെ വിളിച്ചു സംസാരിച്ചു പറഞ്ഞു വിടുകയും ചെയ്തു. ജനറൽ മുക്തിയാർ സ്വാമിയുടെ പേരിൽ കൊടുത്തത് പോരാതെ ഒരു ജോയിന്റ് അക്കൗണ്ട് ഇവരുടെ പേരിൽ ബാങ്കിൽ ഉണ്ടായിരുന്നു. എസ് എസ് എന്ന ഫിനാൻസ് സ്ഥാപനത്തിലും ഷക്കീറ എന്നവർ ആക്റ്റീവ് പാർട്ണർ തന്നെയാണെന്നും അവർ ജീവിച്ചിരുപ്പുണ്ടെന്നും സ്വാമി ഉറപ്പിച്ചു പറഞ്ഞു. ഇതിനിടെ റിച് മണ്ട് റോഡിലുള്ള ഏഴു ഏക്കർ സ്ഥലത്തിന്റെ മുക്കാൽ ഭാഗവും സ്വാമി മുക്തിയാർ ഉപയോഗിച്ച് വിറ്റിരുന്നു. വീട് നിൽക്കുന്ന കുറച്ചു ഭാഗം മാത്രം വിൽക്കാതെ നിലനിർത്തി.
സബയുടെ നിരന്തര ഇടപെടൽ മൂലമാണ് അന്നത്തെ എ സി പി ഈ കേസിൽ പ്രത്യേക താത്പര്യം എടുത്തു അന്വേഷണം തുടങ്ങിയത്. അപ്പോഴേക്കും ഷക്കീറയെ കാണാതായി മൂന്നു കൊല്ലം കഴിഞ്ഞിരുന്നു. അന്ന് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന ഒരു പോലീസുകാരൻ ഷക്കീറയുടെ വീട്ടിലെ ജോലിക്കാരന്റെ പുറകെ സഞ്ചരിച്ചു. അയാൾ സ്ഥിരം മദ്യപിച്ചിരുന്ന നാട്ടു വാറ്റു കേന്ദ്രത്തിൽ അയാളോടൊപ്പം ഇരുന്നു മദ്യപിക്കുന്നത് പോലെ അഭിനയിച്ചു. അയാളുടെ വിശ്വാസം നേടിയെടുത്ത ശേഷം അയാൾ ഒരു രഹസ്യം പറഞ്ഞു. ആറടി വലിപ്പമുള്ള ചക്രം ഘടിപ്പിച്ച ഒരു പെട്ടി അയാളും മറ്റു പണിക്കാരും ചേർന്ന് അവരുടെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയെന്നും അപ്പോൾ ഷക്കീറ മാഡം ഉറങ്ങുകയായിരുന്നെന്നും അയാൾ പറഞ്ഞു. അതോടെ സ്വാമിയെ നിരീക്ഷിക്കാൻ പോലീസ് തീരുമാനിച്ചു.
അങ്ങനെയാണ് ഷക്കീറയുടെ വേലക്കാരിയെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത്. അന്നത്തെ ദിവസത്തെ പറ്റി അവർ പറഞ്ഞത്, പതിവ് പോലെ ചായ കൊടുത്ത് താൻ പോയെന്നും. സ്വാമി ചായയും പത്രവുമായി മുറിയിലേക്ക് പോയെന്നും അവർ പറഞ്ഞു. അതിന് ശേഷം മാഡം എങ്ങോട്ടോ പോയെന്നാണ് അറിഞ്ഞത്. അവർ ഇടയ്ക്കിടെ യാത്രകൾ പോകാറുള്ളത് കൊണ്ടു സംശയം ഒന്നും തോന്നിയില്ല. മറ്റൊരു കാര്യവും അവർ പറഞ്ഞു. വീടിനകത്തുള്ള ഒരു നടു മുറ്റം പോലുള്ള സ്ഥലത്തു ഒരു തുളസി ചെടി സ്വാമി നട്ടിട്ടുണ്ട്. അതിൽ സ്വാമി ഇടയ്ക്കു പൂജകളും മറ്റും നടത്തി അതിൽ പാലൊക്കെ ഒഴിക്കാറുണ്ട് എന്ന്. അത് പോലീസിന് നല്ലൊരു ക്ലൂ ആയിരുന്നു. അവർ സ്വാമിയെ അറസ്റ്റ് ചെയ്തു ദിവസങ്ങളോളം ചോദ്യം ചെയ്തു. അവസാനം അയാൾ കുറ്റസമ്മതം നടത്തി. കല്യാണം കഴിഞ്ഞ അന്ന് മുതൽ അയാളെ ഒരു വേലക്കാരനെ പോലെയാണ് ഷക്കീറ കണ്ടിരുന്നത്. ആൺകുട്ടി ഉണ്ടാകാത്തതിൽ അവൾക്കു ദേഷ്യവും ഉണ്ടായിരുന്നു. ജോയിന്റ് അക്കൗണ്ടിൽ നിന്ന് തന്റെ പേര് മാറ്റണം എന്ന് അവൾ ബാങ്കിൽ വിളിച്ചു പറയുന്നത് കേട്ടപ്പോൾ അവളെ കൊല്ലാൻ തീരുമാനിച്ചു. അന്ന് ചായയിൽ ഉറക്കഗുളിക ചേർത്ത് ഇളക്കി പതിവ് പോലെ പേപ്പറും ചായയുമായി അവളുടെ അടുത്തേക്ക് പോയി. ചായ കുടിച്ച ഉടനെ അവൾ മയങ്ങാൻ തുടങ്ങി. സ്വാമി താജിൽ ഉച്ച ഭക്ഷണം കഴിച്ചു വന്നപ്പോഴേക്കും ഷക്കീറ നല്ല മയക്കത്തിൽ ആയിട്ടുണ്ടായിരുന്നു. അവൾ കിടന്ന കിടക്കയടക്കം വലിച്ചു സ്വാമി ആ പെട്ടിയിലേക്ക് വലിച്ചിട്ടു. കമിഴ്ന്നാണ് അവർ വീണത്. അതോടടക്കം അയാൾ ആ പെട്ടി ആണി തറച്ചു ഉറപ്പിച്ചു. എന്നിട്ട് ചുമരിന്റെ ഒരു ഭാഗം പൊളിച്ചു അതിലൂടെ പെട്ടി പുറത്തേക്കു തള്ളി. പണ്ട് മീൻ വളർത്താൻ ഒരു കുളം കുഴിക്കണമെന്ന് പണിക്കാരോട് പറഞ്ഞു കുളം കുഴിപ്പിച്ചിരുന്നു. അതിലേക്കു പെട്ടിയോടെ ഇട്ടു മൂടി. ജീവനുള്ള ഷക്കീറയെ അങ്ങനെ അടക്കം ചെയ്തു. ഒരാഴ്ച്ചക്ക് ശേഷം അവിടെ ടൈൽസ് പാകി സ്വാമി അവിടെ ഒരു തുളസി ചെടി നട്ടു. ബോധം വന്ന ഷക്കീറ പുറത്തേക്കു കടക്കാൻ ഒരു പാട് ശ്രമിച്ചിട്ടുണ്ട്. ആ പെട്ടി മാന്തി പൊളിക്കാൻ ശ്രമിച്ചത് അവരുടെ നഖങ്ങളുടെ അടിയിൽ ഉണ്ടായിരുന്നു. അപ്പോഴാണ് ആ കൊലപാതകം എത്ര ക്രൂരമായിരുന്നു എന്ന് മനസ്സിലായത്. ബോധം വീണപ്പോൾ അവർ ഈ ഇരുട്ട് എന്താണെന്നും താൻ എവിടെയാണെന്നും ചിന്തിച്ചിട്ടുണ്ടാകും. ഒരു പെട്ടിയിലാണെന്നു മനസ്സിലാക്കുമ്പോഴുള്ള മാനസികാവസ്ഥ, അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴുള്ള വെപ്രാളം, ശ്വാസത്തിനു വേണ്ടി പിടഞ്ഞുള്ള മരണം. എത്ര ഭയാനകം ആയിരുന്നിരിക്കണം അത്!
എന്നാൽ സ്വാമി വക്കീലിനെ നിയോഗിച്ച ശേഷം കഥ ആകെ മാറ്റി പറഞ്ഞു. താൻ തിരിച്ചു വരുമ്പോൾ ഷക്കീറ മരിച്ചു കിടക്കുന്നതു കണ്ടു മക്കൾ തന്നെ സംശയിക്കും എന്ന് ഭയന്ന് കുഴിച്ചിടുക മാത്രമാണ് ചെയ്തത് എന്നായിരുന്നു പിന്നീടങ്ങോട്ടുള്ള കഥ. പക്ഷെ പ്രാണവായുവിന് വേണ്ടി പെട്ടി മാന്തി പൊളിച്ചു, അത് നഖങ്ങൾക്കിടയിൽ വല്ലാത്തൊരു തെളിവായി അവശേഷിച്ചിരുന്നു. ജില്ലാ കോടതി വധ ശിക്ഷ തന്നെ വിധിച്ചു. ഹൈക്കോടതിയും അത് ശരിവച്ചു. എന്നാൽ സുപ്രീം കോടതിയിൽ വിധി മാറി. അപൂർവങ്ങളിൽ അപൂർവം ആയ കേസുകൾക്കാണ് വധ ശിക്ഷ കൊടുക്കുന്നത് എന്നും ഇത് അത്തരത്തിൽ ഒന്നായി കാണാനാവില്ല എന്നും കോടതി പറഞ്ഞു. പക്ഷെ കോടതി ഇത്തരമൊരു മനസാക്ഷി ഇല്ലാത്തവനെ സമൂഹത്തിലേക്കു ഇറക്കി വിടാൻ ആഗ്രഹിക്കുന്നില്ലായിരുന്നു. അതിനാൽ പ്രത്യേകമായി എടുത്തു പറഞ്ഞത് ഇങ്ങനെയായിരുന്നു “വധശിക്ഷ ജീവപര്യന്തം ശിക്ഷയായി കുറക്കുന്നുണ്ടെങ്കിലും. അത് അക്ഷരാർത്ഥത്തിൽ ജീവപര്യന്തം തന്നെ ആണ്. ആളുടെ ആയുസ്സ് ഒടുങ്ങുന്നവരെ ജയിലിൽ തന്നെ ആയിരിക്കണം.” ഒരു ദിവസം പോലും പരോൾ ഇല്ലാത്തവണ്ണം ശിക്ഷ നടപ്പാക്കണം എന്ന് സുപ്രീം കോടതി എഴുതി വച്ച വളരെ അപൂർവം കേസുകളിൽ ഒന്നാണ് ഇത്. ഇന്നും മുപ്പതു വർഷങ്ങൾക്കു ശേഷവും അയാൾ ജയിലിൽ തുടരുന്നു. ദയാഹർജിയെല്ലാം തള്ളിപ്പോയി.
ഷക്കീറയുടെ ശ്വാസത്തിനു മുകളിൽ അതായതു അവരെ ജീവനോടെ കുഴിച്ചു മൂടിയതിനു മുകളിൽ പലപ്പോഴും സ്വാമി പാർട്ടികളും അതിൽ നൃത്തങ്ങളും നടത്താറുണ്ട്. അതിനാൽ തന്നെ ഈ കേസ് റിപ്പോർട്ട് ചെയ്ത ഏതോ ഒരു ജേർണലിസ്റ്റ് അതിന്റെ തലക്കെട്ടായി “dancing on the grave “എന്നാണ് കൊടുത്തിരുന്നത്. അത് അതേ പേരിൽ ഒരു ഡോക്യൂമെന്ററി ആക്കി prime video പുറത്തിറക്കി. അതിൽ ജയിലിൽ സ്വാമിയുമായുള്ള ഇന്റർവ്യു ഉണ്ട്. പിന്നീട് അതിന്റെ സംപ്രേക്ഷണം നിർത്തിവക്കണം എന്നാവശ്യപ്പെട്ടു സ്വാമി ഹർജി കൊടുത്തെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. ഇപ്പോഴും ശ്രന്ദാനന്ദയുടെ S ഷക്കീറയുടെ S ചേർത്ത് SS എന്ന ഫ്ലാറ്റും ഷക്കീറയെ ജീവനോടെ കുഴിച്ചുമൂടിയ സ്ഥലവും മാറ്റമില്ലാതെ പുല്ലുകൾക്കിടയിൽ നിലകൊള്ളുന്നു.
16 Comments
ഇത് നടന്ന സംഭവമാണോ ?
അതെ.1991 ബാംഗ്ലൂരിൽ.
മനോഹരം. ആകാംക്ഷ നിറച്ച എഴുത്ത്..
❤️🙏
👌👌👏
🙏❤️
👌👌
🙏❤️
🙄😅😳🥺
🙏❤️
Criminal mind ഉള്ള ഒരാൾ സാഹചര്യം കിട്ടുമ്പോൾ എന്തും ചെയ്യും എന്ന് പ്രകടമാക്കുന്ന കഥ, എഴുത്ത് super!
🙏❤️
💖💖
🙏❤️
വക്കീൽ കഥകൾ കേൾക്കാൻ ഏറെ ഇഷ്ടം.. ❤️
🙏❤️❤️