നിന്നയിടം കൂടി കുത്തിയൊലിച്ച് പോകുംതരത്തിൽ കനത്തു പെയ്യുന്ന പെരുമഴ വെള്ളക്കൂത്ത്.
പാതി മുറിഞ്ഞു തൂങ്ങാറായ മൺ വെട്ടി പാതയ്ക്ക് മുന്നിൽ കാർ നിർത്തിയിട്ടിട്ട് ഞാൻ ഇറങ്ങി നിന്നു.
ഇരു വശത്തുമുള്ള മണ്ണിന്റെ കൂനകൾ ഏത് നിമിഷവും പൊടിഞ്ഞ് താഴേക്ക് ഇറങ്ങിയേക്കാം.അത് മുന്നിലുള്ള പാലത്തെ മുച്ചൂടും മുടിച്ച് കൊണ്ട് വെള്ളത്തിലേക്ക് ഒലിച്ചു പോയേക്കാം.
എന്റെ ഈ കാറും ഞാനും അതിന്റെ കൂടെ പുതിയ മേച്ചിൽ പുറങ്ങൾ തേടി സഞ്ചരിച്ചേക്കാം.
അങ്ങനെ ഒട്ടേറെ ചിന്തകളിലൂടെ മനസ്സ് കൊള്ളിയാൻ പോലെ പാഞ്ഞു കൊണ്ടേ ഇരുന്നു.
സർജൻ ആയ എന്റെ മുന്നിൽ വരുന്ന ഓരോ ശവശരീരങ്ങളും കണ്മുന്നിൽ നൃത്തം വയ്ക്കുന്നത് പോലെ.
കഴുത്തിൽ കയറു മുറുകി നേർത്ത കശേരുക്കൾ പോലും പൊട്ടി തുറിച്ച കണ്ണുകളും
നീണ്ട വിരൽ നഖങ്ങൾ കൊണ്ട് മാന്തി പറിച്ച തുടയും പുറവുമായി ഒരു മാംസ പിണ്ഡം തല കുത്തി മറയുന്നു.
അയാൾക്ക് ഹോസ്പിറ്റലിലെ പ്യൂൺ കേശവൻ ചേട്ടന്റെ മുഖം.
എന്തിന്റെ പേരിലോ ഒരു മുഴം കയറിൽ ജീവിതം തീർത്തപ്പോൾ തീർന്നത് അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളുടെ കറുത്ത ഒരു അധ്യായമായിരുന്നു. പോസ്റ്റ് മോർട്ടം ടേബിളിൽ ജീവനില്ലാത്ത ആ മുഖം കാണുമ്പോൾ സ്നേഹത്തോടെയുള്ള ‘ഡോക്ടറെ’എന്ന വിളി എനിക്കോർമ്മ വന്നിരുന്നു.
അതേ മാനസിക നിലയോടെയാണ് അന്ന് വീട്ടിലേക്ക് കയറിച്ചെന്നത്. ആനി ഒന്നും മിണ്ടാതെ വാതിലും തുറന്ന് തന്ന് അകത്തേക്ക് പോയി. കുറച്ച് നാളായി അതാണ് ഭാവം. എല്ലാം അറിയുന്നുണ്ടെങ്കിലും വിവരിച്ചു കൊടുക്കാൻ പറ്റാത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് അവളോട് പറയണോ പറഞ്ഞാൽ തന്നെ അവൾക്ക് മനസ്സിലാകുമോ എന്നൊന്നും ചിന്തിക്കാൻ പോലും പറ്റാത്തത്ര രീതിയിൽ മനസ്സും ശരീരവും തളർന്നു പോകുന്നത് എന്താണാവോ?
തീയിൽ ഉരുകിയൊലിച്ചും കത്തി കൊണ്ട് വരഞ്ഞെടുത്തതും വെള്ളം കയറി ചീർത്ത് മീൻ കൊത്തിയെടുത്ത പാതി കണ്ണുകളും ഒക്കെയാണ് കിടക്കറയിൽ മോഹത്തോടെ അടുത്ത് കിടക്കാൻ വരുന്ന ആനിയെക്കാണുമ്പോൾ പെട്ടെന്ന് മനസ്സിലേക്ക് വരുന്നത്. ആ ജഡചിത്രങ്ങൾ ഉള്ളിൽ നിന്നു
പുറത്തേക്ക് തികട്ടി പുളിയുള്ള സ്രവമായി മാറുന്നതും വായും പൊത്തി കൊണ്ട് ടോയ്ലെറ്റിലേക്ക് ഓടുന്നത് അവളോടുള്ള സമീപനമല്ലെന്നും മറിച്ച് ആശുപത്രി മോർച്ചറി മുറിയിലെ ചതഞ്ഞു നാറിയ കുറെയേറെ മണങ്ങളുടെ ഓർമ്മകൾ ആണെന്നും പറയാൻ ശ്രമിച്ചിട്ടും അവളുടെ സ്ത്രീത്വത്തിനു ഏറ്റ അപമാനമായി കരുതി അവൾ നിശബ്ദയായി ഇരുന്നു.
ആ നിശബ്ദത ഇന്ന് വരേയ്ക്കും അതേ രീതിയിൽ നിർജീവമായും ചിലപ്പോഴൊക്കെ അടുക്കള പുറത്ത് നിന്ന് കേൾക്കുന്ന ശബ്ദ കോലാഹലങ്ങൾ ആയും വീട്ടിൽ നിന്ന് ഉയരാറുണ്ടായിരുന്നു.
ഇത്രയും വർഷങ്ങൾക്ക് ശേഷവും ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വരാത്തതും അവളിലെ സ്ത്രീയെ രോഷപ്പെടുത്തിയിരിക്കണം. ഒളിഞ്ഞും തെളിഞ്ഞും എന്റെ വീട്ടിൽ നിന്നും നാട്ടുകാരിൽ നിന്നും കേട്ട കുത്തുവാക്കുകൾ മുറിപ്പെടുത്തി നോവ് അധികമായിട്ടും എന്നോട് പോലും പറയാതെ അവൾ ഇത്ര നാൾ അനുഭവിച്ചതിനൊക്കെയും എന്നെങ്കിലും ഒരു മറുപടിയോ പ്രതികാരമോ ഡെമോക്ലീറ്റസിന്റെ വാൾ പോലെ എന്റെ തലയ്ക്ക് മുകളിൽ തൂങ്ങി കിടന്ന് ആടുന്നുണ്ട് എന്നെനിക്ക് എപ്പോഴും തോന്നാറുണ്ട്.
അതിന്റെ സൂചനയാണല്ലോ എന്നും സന്ധ്യകഴിഞ്ഞ് കാണുമായിരുന്ന ദൈവപുത്രന്റെ തിരുമുമ്പിൽ കയ്യിൽ ചലിക്കുന്ന കൊന്തമണികളും മുട്ട് കുത്തി നിന്നു അപേക്ഷിക്കുന്ന ആനിയുടെ രൂപവും അപ്രത്യക്ഷമായത്.
സോഫയിൽ കാലും നീട്ടി മൊബൈലിൽ എന്തൊക്കെയോ നോക്കുകയും ടൈപ്പ് ചെയ്യുകയും ചിരിക്കുകയും ചെയ്യുന്ന അവളുടെ ദേഹം കണ്ട് അമ്പരന്ന് നിൽക്കേണ്ടി വന്നത്. ഈറൻ മാറിയ രൂപവും മിനുക്കുപണികൾ ഇല്ലാത്ത സുന്ദരതയും മാറി മറഞ്ഞ് അവിടെ മേക്കപ്പിന്റെ രസക്കൂട്ടുകൾ വർണം ചാലിച്ചതും ഞൊറിവ് തീർത്ത സാരി തുമ്പിൽ നിന്നും മുട്ടോളമെത്തുന്ന നിറമുള്ള ഉടയാടകളിലേക്ക് പ്രൊമോഷൻ കിട്ടിയതും അതിന്റെയൊക്കെ സൂചനകൾ ആകാം, അല്ലായിരിക്കാം.
എങ്കിലും എന്റെ മനസ്സ് കൊണ്ട് ഞാൻ എനിക്ക് വിധിച്ച ശിക്ഷയ്ക്കുള്ള കളം ഒരുക്കുകയാകണം എന്റെ നല്ല പാതി. അവൾ ജീവിതത്തിൽ നിന്ന് ഇറങ്ങി പോകുന്നത് ഏതു നിമിഷവും പ്രതീക്ഷിച്ചിരിക്കുന്ന എന്നോടാണോ പ്രകൃതി നിനക്കീ വിരോധം? എന്നുറക്കെ അലറി വിളിക്കാൻ എന്റെ ഹൃദയം വെമ്പി.
ജനിച്ച നാൾ മുതൽ കണ്ടതും അറിഞ്ഞതും കൊണ്ടതും കൊടുത്തതുമായ ഓരോരോ അനുഭവങ്ങളും ഫ്ലാഷ്ബാക്ക് പോലെ മുന്നിൽ തെളിഞ്ഞു. അമ്മച്ചിയോടും അപ്പച്ചനോടും ഇത്ര നാൾ ചെയ്ത നല്ലതിനു കെട്ടതിനും നന്മയും മാപ്പും മനസ്സ് കൊണ്ടേറ്റു പറഞ്ഞു. പ്രണയിച്ചു കൈ പിടിച്ചു നെഞ്ചിലും ഹൃദയത്തിലും ചേർത്തു പിടിച്ചു സ്വന്തമാക്കിയ ആനിയോട് അവസാന നിമിഷങ്ങളിൽ കാണിച്ച അകൽച്ചയുടെ ഓരോ തുമ്പും തുരുമ്പും ചേർത്തു വച്ച് മാപ്പ് ചോദിച്ചു.
കൂടെ ജോലി ചെയ്യുന്നവർ…
മേലാധികാരികൾ…
ദിവസവും കണ്ടവരും അറിഞ്ഞവരും…
അവരോടെല്ലാം യാത്ര പറഞ്ഞു.
ടേബിളിൽ വെട്ടിക്കീറി തുന്നി ക്കൂട്ടി മരണത്തിന്റെ ഓരോരോ മുടിയിഴ തുമ്പുകളു പരിശോധിക്കുമ്പോൾ വീണ്ടും വീണ്ടും മനസ്സും ശരീരവും കീറി മുറിക്കപ്പെടുന്ന അറിയാവുന്നതും
അറിയാത്തതുമായ ശവങ്ങളോടും തിരിച്ചറിയാൻ പോലും പറ്റാത്തതായ അനാഥ ജഡങ്ങളോടും ഹൃദയത്തിന്റെ ഉൾത്തട്ടിൽ നിന്നും വീണ്ടും വീണ്ടും മാപ്പ് ചോദിച്ചു. കബന്ധങ്ങൾ കൊണ്ട് ജീവിതം നിലച്ചു പോയ ഒരു മനുഷ്യന്റെ കുമ്പസാരവും അവന്റെ കണ്ണീരും കണ്ട് ആ ശരീരങ്ങളുടെ ആത്മാക്കൾ അലമുറയിട്ടു.
അവർ കൊടുത്ത മാപ്പുമായി അവന്റെ പേരിലുള്ള കുറ്റച്ചാർത്തുകൾക്ക് സാധൂകരണം നിർദ്ദേശിക്കാൻ കാവൽ മാലാഖകൾ സ്വർഗത്തിലേക്ക് പറന്നു. പെയ്തൊഴിഞ്ഞ മാനം ഇരുട്ടിനെ കവച്ചു വച്ച് നിലാവൊളി തൂകി.
കണ്ണീരൊലിച്ചിറങ്ങിയ കവിൾതടങ്ങൾ അമർത്തി തുടച്ച് ആശങ്കൾ ഒഴിഞ്ഞ
മനസ്സും പശ്ചാതാപം മുറ്റിയ അകവുമായി ഞാൻ കാറിലേക്ക് ചാരി നിലത്തേക്ക് ഊർന്നിരുന്നു.
“നന്ദി…തിരിച്ചറിവിനും…തിരിച്ചു തന്ന ജീവിതത്തിനും”
അപ്പോൾ…
അകലെയെവിടെയോ ഉരുൾ പൊട്ടി തുടങ്ങിയിരുന്നു.
ആനിയുടെ മൊബൈലിലെ സ്ക്രീനിൽ അവൾ പഠിക്കുന്ന ബ്യൂട്ടീഷൻ കോഴ്സിന്റെ പരസ്യങ്ങൾ ചലിച്ചു കൊണ്ടിരുന്നു.
അതിലേക്ക് എന്റെ ഫോൺ കാൾ ചെല്ലുമ്പോൾ ആനിയുടെ ഹൃദയം മിടിക്കുകയാരുന്നു. സന്തോഷം കൊണ്ട്. അതിലുപരി അവഗണനയിൽ നിന്നുള്ള പരിഗണന പോലെ ആ കാൾ അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നതാകാം. കാൾ അടിച്ചു തീരും മുന്നേ മറു തലയ്ക്കൽ അവളുടെ ആഹ്ളാദവും അമ്പരപ്പും നിറഞ്ഞ ശബ്ദം കേട്ടു.
“ഹലോ.. എബിച്ചായാ…”
🍁
2 Comments
നന്നായിട്ടുണ്ട് ❤️
മനസ്സിലേക്ക് ആഴ്നിറങ്ങിയ ഉള്ളടക്കം 👍❤️
👍🏻👍🏻👍🏻