എന്റെ ആത്മാവിന്റെ കൂട്ടുകാരാ,
നിന്നോട് ഒരിക്കലും പറയാനാവാത്തത്, ഇന്ന് ഞാൻ ഇവിടെ കുറിയ്ക്കുന്നു. കലർപ്പില്ലാത്ത പ്രണയാത്മാവിന്റെ അലച്ചിലുകളാണിവ.
ഒരുപാട് വർഷങ്ങൾക്ക് മുൻപ് നമ്മൾ കണ്ടുമുട്ടിയിരുന്നെങ്കിൽ, നമ്മുടെ ഹൃദയങ്ങൾ ഒരു പോലെ മിടിച്ചിരുന്നെങ്കിൽ…
കൂട്ടുകാർക്കിടയിൽ ബഹളം വെച്ചു നടക്കുമ്പോഴിടയ്ക്കെന്നെ ഒരു നോക്ക് കാണുവാൻ തിരിഞ്ഞു നോക്കിയേനെ…
ഒരിക്കലും പറയാത്ത പ്രണയം ചിരിയിലൊതിക്കിയേനേ…
വീട്ടിലേയ്ക്കുള്ള യാത്രകളിൽ ആക്സ്മികമായി കൂട്ട് വന്നേനേ…
ആ ട്രെയിൻ യാത്രകളിൽ വാതിൽ പടിയുടെ അടുത്ത് എന്നെ നോക്കി നീ ഒരു പാട് കഥകൾ പറഞ്ഞേനേ…
അകലുവാൻ ആഗ്രഹിക്കാത്ത രണ്ട് നിഴലുകൾ കൂടിച്ചേരാൻ വെമ്പുന്നത് കണ്ടേനെ…
തിരികെയുള്ള യാത്രകളിൽ നിന്റെ കണ്ണുകൾ എന്നെ തേടി മുഷിഞ്ഞേനേ…
എന്നെ കാണുമ്പോൾ നിന്റെയുള്ളിൽ പൊന്തുന്ന ആവേശ തിര ഞാൻ കണ്ടില്ലെന്നു നടിച്ചു ഉള്ളിൽ ചിരിച്ചേനേ…
അന്ന് നീയെന്റെ ഹൃദയം ചോദിച്ചിരുന്നുവെങ്കിൽ
എന്റെ ആത്മാവിനെ നിനക്കേകിയേനേ…
ആർക്കുമറിയാത്ത രഹസ്യമെന്ന് നമ്മൾ കരുതിയാലും കൂട്ടുകാർ കളിയാക്കുമ്പോൾ എന്നോടുള്ള ഇഷ്ടം കൂടിയേനേ…
ഒരു ചായ കുടിക്കാനോ ദോശ കഴിക്കാനോ വരുന്നോ എന്ന് ചോദിച്ചേനേ…
എന്റെ കൈകളെ ഒന്ന് ചേർത്തു പിടിക്കാൻ ഒരു പാട് ആഗ്രഹിച്ചേനേ…
എന്റെ പേര് മറ്റൊരാളുടെ കൂടെ കേട്ടാൽ ചങ്കിൽ ഒരാണി കുത്തുന്ന നോവറിഞ്ഞേനേ…
അവസാന ദിവസം നീ എന്നോട് മാത്രം വിട പറയാതെ മാറി നിന്നേനേ…
അന്ന് നിനക്ക് വേണ്ടി മാത്രം കണ്ണെഴുതി പൊട്ട് തൊട്ട് സാരിയുടുത്തു വന്നേനെ…
നിന്നോട് എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നേനേ.
ഒരിക്കൽ കണ്ടുമുട്ടുമ്പോൾ, എന്റേതായി കൂടേ എന്ന് ചോദിച്ചേനേ…
ആ മഴയത്ത് ഞാൻ മറുത്തൊന്നും പറയാതെ ചിരിക്കുമ്പോൾ നീ എന്റെ കൈയ്യിൽ മുറുകെ പിടിച്ചേനേ…
എന്റെ കഴുത്തിലണിയിച്ച താലി നോക്കി നീ എന്നെ ആദ്യമായി ചേർത്തണച്ചേനേ…
നേര്യത് ഉടുത്ത് നിന്റെ കിടപ്പറയിൽ വിറയാർന്ന് പരിഭ്രമിച്ചു കാത്തിരുന്നേനേ…
നിന്റെ മടിയിൽ ഒന്ന് കിടക്കണമെന്ന് പറഞ്ഞ് ഒരു കൊച്ചു കുട്ടിയാകുമ്പോൾ, നിന്റെ തലമുടിയിഴകളിൽ എന്റെ വിരലുകൾ തഴുകി ഒഴുകി നടന്നേനേ…
പിന്നെ നിന്റെ നെഞ്ചത്ത് ചേർത്ത് കിടത്തിയെന്നെയുറക്കിയേനേ.
പതിയെ പതിയെ നമ്മൾ അടുത്തേനേ…
നിന്റെ കിടക്ക വിരിയിൽ എന്റെ പെണ്മയുടെ രക്തമലിഞ്ഞു ചേർന്നേനേ…
ആ ദിവ്യ നിമിഷത്തിൽ എന്റെ കൺകോണുകളിൽ ഒരു തുള്ളി കണ്ണുനീർ നിറഞ്ഞേനേ.
നീയെന്നിൽ അലിയുന്ന നിമിഷത്തിൽ നിന്റെ നെറ്റിൽ ഞാൻ അമർത്തി ചുംബിച്ചേനേ…
പിരിയാനാകാത്ത വിധം എന്നെ അമർത്തി വലിഞ്ഞു മുറുകിയേനേ…
നിന്റെ ആനന്ദത്തിന്റെ വേലിയേറ്റങ്ങൾ കെട്ടി പിണഞ്ഞു കിടക്കുന്ന നിന്റെ കൈവിരലുകളിൽ നിന്ന് എന്റെ വിരലുകളിലേയ്ക്ക് പടർന്നു കയറിയേനേ…
നീ തിരിച്ചു പോകുമ്പോൾ എന്നെ കൂടി കൊണ്ടു പോയ്ക്കൂടെ എന്ന് പറഞ്ഞ് കെട്ടിപിടിച്ചു കരഞ്ഞേനേ…
നിന്റെ രക്തമെന്നിലലിയുന്ന നിമിഷത്തിൽ നീ പിന്നേയും ഒരു പാട് സ്നേഹിച്ചു തുടങ്ങിയേനേ…
ആ നാമ്പ് എന്നിൽ വളരുന്ന ഒരോ നിമിഷവും നീ എന്നെ കരുതലോടെ കാത്തേനെ…
ആ കുരുന്നുജീവൻ നിന്റെ കൈകളിൽ ഏൽപ്പിക്കുമ്പോൾ, നിന്റെ കണ്ണുകളിൽ ആഹ്ളാദ മഴ പെയ്തിറങ്ങിയേനെ…
ഒരു പാട് യാത്രകൾ നിന്റെ കൈ പിടിച്ചു പോയേനേ…
ഒരു പാട് സായന്തനങ്ങൾ നമ്മെ വർണ്ണമണിയിച്ചു കടന്നു പോയേനേ…
സ്നേഹിക്കുന്നവന്റെ കൂടെ ഒരു നിമിഷം ഒരായിസ് സമ്മാനിക്കുമ്പോൾ
അവനില്ലാത്ത ഒരോ നിമിഷവും നീണ്ട മരുഭൂമിയിലുടെ മരീചിക തേടിയുള്ള അലച്ചിലുകളാകുന്നു.
പാഴാക്കാനിനിയൊരു ജന്മവും ഈ ഭൂവിലില്ലെന്നറിയുമ്പോൾ മടങ്ങി പോകാനായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.
ചേർത്തു നിർത്താനോ സ്വന്തമാക്കാനാകാത്ത അകലങ്ങളിലെ രണ്ട് ആത്മക്കളാണ് നാം.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
എങ്കിലും…
എന്നെങ്കിലുമൊരിക്കൽ ആ നീണ്ട കൈവിരലുകൾ എന്റെ നേർക്ക് നീളും. ആ തണുപ്പ് കാത്ത് ജീവനില്ലാതെ എത്ര നാളാണ് ഞാൻ കാത്തിരിക്കുന്നത്. നിന്റെ നിശ്വാസങ്ങൾക്കിടയിൽ ഒരു നിമിഷത്തിലെന്നെ ഓർമ്മിക്കുമോ. നഷ്ടപ്പെടാൻ മാത്രം ദുർബലമാണോ എന്റെ സ്നേഹം. മഴയും മഞ്ഞും കടന്നു പോയാലും എന്റെ വഴികൾ ഇന്നും ശൂന്യം.
എന്നെങ്കിലും എന്റെയരികിൽ നീ വരുകയെങ്കിൽ, നിന്നെയെന്റെ ചുണ്ടുകളമർത്തി വലിച്ചു നുകർന്നേനേ.
കൈവിട്ട് പോകും മുൻപ് എന്റെ പ്രണയം നിനക്ക് ആവോളം പകർന്നേനെ.
സ്വന്തമെന്നറിഞ്ഞിട്ടും അന്യയെ പോലെ
നോക്കി നിൽക്കുന്ന വേദനയെന്തെന്നറിയുമോ?
കരൾ പിടയുന്ന വേദനയും ഹൃദയം നുറങ്ങുന്ന ദു:ഖവുമാണ് ഈ പ്രണയം പൊഴിക്കുന്നുവെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ
നിന്നെ സ്വപ്നങ്ങളിൽ മാത്രം പ്രണയിച്ചേനേ.
നീ എന്നിലേയ്ക്ക് ഒരു കൗമാരക്കാരിയുടെ
മനസ്സ് ഊതി നിറച്ചുകൊണ്ടിരുന്നു.
അത് തളിർക്കുകയും ആശിക്കുകയും വെമ്പുകയും ചഞ്ചലമാവുകയും ചെയ്യുന്നു.
പിന്നെ മുറിവേൽക്കുകയും പിടയുകയും
രക്തമൊഴുകി വാർന്നു വീഴുകയും ചെയ്യുന്നു.
എന്റെ മനസ്സിന്റെ വേരുകളിൽ, എന്റെ ഹൃദയത്തിൽ ഉരുവിടും രക്താണുക്കളിൽ
എന്റെ മായാത്ത കൈ രേഖകളിൽ
ഞാൻ നിന്നെ കോറിയിട്ടു.
എന്നിട്ടും നക്ഷത്രങ്ങൾ കൂട്ടിയും കുറച്ചും
വരച്ച വരകളിൽ ഞാൻ മാത്രം തെളിയാത്തതെന്താണ്
നിന്റെ രൂപം നിറം മങ്ങുമ്പോൾ
ഞാൻ ശൂന്യയായി തീരുന്നു.
നീ വിളിക്കുമ്പോൾ ഞാനെന്റെ നിശബ്ദതയിൽ വിരഹത്തിന്റെ
കടുത്ത വേദന മറയ്ക്കാറുണ്ട്.
ചന്ദ്രനെ തേടുന്ന എന്റെ നെല്ലിമര ചില്ലകൾ പോലെ
കുറച്ചു നേരം ചേർന്നിരുന്നു കൂടേ
ജീവിക്കാനിത്തിരി ആശകൾ തന്നു കൂടെ.
നിന്നോടുള്ള പ്രണയം വീഞ്ഞുപോലെ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. അത് എന്നെ കാലം ഏറും തോറും മത്തുപിടിപ്പിക്കുന്നു.
എന്ന് നിന്റെ മാത്രം
പ്രണയിനി
ചിത്രം കടപ്പാട്: playground
1 Comment
മനോഹരം 👌
👏