ലാലേട്ടന് ജന്മദിനാശംസകൾ
ഹലോ ലാലേട്ടാ…,
നടന വിസ്മയം ലാലേട്ടന് പിറന്നാൾ ആശംസകൾ.., ലോകം കണ്ട മഹാനടന്മാരിൽ പത്താമൻ എന്നാണ് പറയപ്പെടുന്നതെങ്കിലും ഞങ്ങൾക്ക്, മലയാളികൾക്ക് പക്ഷേ., ഒന്നാമൻ ആണ്… ഒന്നാമൻ… 1980 ഡിസംബർ അവസാനം, 81 ജനുവരി ഒരു ഓർമ്മ യാക്കാൻ, സുഗന്ധം പരത്തി റിലീസായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രം.. അതിലെ വില്ലൻ, ഗുരുക്കന്മാർക്ക് ഗുരുദക്ഷിണ വെച്ച് പ്രാർത്ഥനയോടെ, സ്വന്തം ജനകൻ്റെയും, ജനനിയുടെയും കാൽതൊട്ട് വന്ദിച്ച് കയറിക്കൂടിയത് ഓരോ മലയാളിയുടേയും മനസ്സിലേക്കാണ്.. മനസ്സറിയാതെ അല്ല.. അറിഞ്ഞു കൊണ്ടുതന്നെ.. അന്ന് ഞങ്ങൾ വരവേല്പ് നൽകിയത് അഭിനയകലയെന്ന രസതന്ത്രത്തിൻ്റെ ഉള്ളടക്കം അറിഞ്ഞ്, അതിൻ്റെ ഓരോ തന്മാത്രകൾ പോലും വിശദമായി മനസ്സിലാക്കി, ദൃശ്യ കലയുടെ വർണ്ണപ്പകിട്ട് ഏറിയ ആ രംഗത്ത് എന്നും എപ്പോഴും തെളിഞ്ഞു നിൽക്കുന്ന ആ ആകർഷകമായ മുഖ ത്തിൻ്റെ ഉടമയ്ക്കാണ്.. ഉടയോൻ അനുഗ്രഹിച്ച് നൽകിയ ആ ചമ്മിയ ചിരിയോടെ, തോൾ ചെരിച്ചിട്ട് മലയാളി മനസ്സിൻ്റെ അകത്തളങ്ങളിൽ ചന്ദ്രോത്സവം നടത്തി സ്ഥിരപ്രതിഷ്ഠ നേടിയ ബിഗ് ബ്രദർ, ഉസ്താദ്, രാജാവിൻ്റെ മകൻ; ദി പ്രിൻസ്,ദേവദൂതൻ,ആറാംതമ്പുരാൻ…കിരീടവും,ചെങ്കോലുമണിഞ്ഞ ആറാം തമ്പുരാൻ.. എന്നത്തേക്കും,എക്കാലത്തേക്കും തമ്പുരാൻ എന്നൊക്കെയുള്ള സംബോധനകൾ കേൾക്കാൻ അർഹത അങ്ങേയ്ക്കു തന്നെ!
ആരാധകരുടെ അപ്പു ആയും, അപ്പുണ്ണിയായും, പുലിമുരുകനായും, ടിപി ബാലഗോപാലനായും, ഒടിയനായും, ഒളിമ്പ്യൻ അന്തോണി ആദമായും, ഒരേസമയം പ്രജയായും, നാട്ടുരാജാവായും, രാവണപ്രഭു ആയും, രാജശില്പിയായും, കോളേജുകുമാരനായും ഒക്കെ ഞങ്ങളിൽ ഒരാളായി ഒപ്പം ഒപ്പത്തിനൊപ്പം എന്നുമുണ്ടായിരുന്നു ലാലേട്ടൻ.. തൃശൂർ വടക്കുംനാഥൻ്റെ ഗോപുരനടയിലെ ഇറക്കം, വലിയ കണ്ണുകളുള്ള സുന്ദരിയായ രാധക്കൊപ്പം ഒന്നാം രാഗം പാടി ഒരു പ്രത്യേക താളത്തിൽ നടന്നിറങ്ങുന്ന ആ മണ്ണാർതൊടി ജയകൃഷ്ണൻ എന്ന തരികിട പക്കതൃശ്ശൂർക്കാരനെ ഞങ്ങൾ തൃശ്ശൂർക്കാർ ആവാഹിച്ചത് നേരേ ഹൃദയത്തിലേക്കാണ്.. ഊതിക്കാച്ചിയ പൊന്നുപോലെ ദിനംപ്രതി വെട്ടിത്തിളങ്ങാൻ ലാലേട്ടനെ പാകപ്പെടുത്തിയത്, അന്നം തരുന്ന സ്വന്തം ജോലി പവിത്രം ആണെന്ന തിരിച്ചറിവ്, അതിനോട് കാണിക്കുന്ന ആത്മാർത്ഥതയും, ശ്രദ്ധയും, എല്ലാറ്റിനുമുപരി കഠിനമായി അദ്ധ്വാനിക്കാനുള്ള മനസ്സ് അടിവേരുകൾ ഉറപ്പിച്ച് വളർന്ന് ഉയരങ്ങളിൽ എത്തിയ മഹാനടൻ,ഞങ്ങളുടെ എന്നത്തേയും അഹങ്കാരം.. കമലദളം വിരിയുന്ന സൗകുമാര്യത്തോടെ, മുഖത്ത് അനായാസേന വിവിധ രസങ്ങൾ വിരിയിക്കാൻ കഴിവുള്ള പ്രതിഭ. ഉദയനാണ്താരം, അല്ല;ലാലേട്ടനാണ് താരം.. താരസൂര്യൻ..
അനേകം ചിത്രങ്ങളിൽ പ്രണയത്തിൻ്റെ മാന്ത്രിക ഭാവം സുന്ദരമായ ആ കണ്ണുകളിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന ദൗത്യം വിജയകരമാക്കുന്ന ഇന്ദ്രജാലം! നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോളമനേപ്പോലെ ഒരു പ്രണയിതാവിനെ ഏത് പെണ്ണാണ് ആഗ്രഹിക്കാത്തത്? സീസണിൽ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പ്രണയിനി സോഫിയയെ, കാറ്റത്തെ കിളിക്കൂട് പോലെയുള്ള അവളുടെ വീട്ടിൽ നിന്നും നീ എൻ്റെ എൻ്റേതു മാത്രം എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് സധൈര്യം വിളിച്ചിറക്കി ഒപ്പം ചേർത്ത് പിടിച്ച് അവൾക്ക് അറിയാത്ത വീഥികളിലൂടെ അസ്ത്രം കണക്കെ ട്രക്ക് പായിച്ചു പോയ അവർ, ഉറ്റവരോട് ഒരു യാത്രാമൊഴി പോലും പറയാതെ, ഒന്നാണ് നമ്മൾ എന്ന് പരസ്പരം പറഞ്ഞു കൊണ്ട് വിയറ്റ്നാം കോളനിയിലെ ഗാന്ധിനഗർ 2ndസ്ട്രീറ്റും കടന്ന്, വഴിയോരക്കാഴ്ചകളും കണ്ട്, അനേകം ബട്ടർഫ്ലെെസും, തൂവാനത്തുമ്പികളും ചിറകുവിരിച്ച് പറന്നു കളിക്കുന്ന താഴ്വാരങ്ങളിലൂടെ യാത്ര ചെയ്ത് നാടോടിക്കാറ്റുമേറ്റ്, ചക്രവാളം ചുവന്നപ്പോൾ തേന്മാവിൻ കൊമ്പത്തെ കൂടും തേടി പറക്കുന്ന കുഞ്ഞാറ്റക്കിളികളേയും,കിഴക്കുണ രുംപക്ഷികളെയും, അവിടെ സ്വൈരവിഹാരം ചെയ്യുന്ന നിറപ്പകിട്ടാർന്ന മായാമയൂരങ്ങളെയും കണ്ടാനന്ദിക്കുന്ന സഞ്ചാരികളായി നോക്കെത്താ ദൂരത്തേക്ക്, പട്ടണപ്രവേശം നടത്തുന്നു ഇരുവരും. ഇവിടം സ്വർഗ്ഗമാണെന്നും ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നും സോളമനും, സോഫിയക്കും തോന്നുന്ന ജീവിതത്തിലെ പ്രിയനിമിഷങ്ങൾ..
ഭരതത്തിലെ സ്നേഹവീട്ടിൽ,ഓർക്കാപ്പുറത്ത് ഉള്ള ജ്യേഷ്ഠൻ രാമൻ്റെ വേർപാടിൻ്റെയും, തുടർന്നുള്ള വ്യഥകളുടേയും മറ്റു ചുമതലകളുടേയും പഞ്ചാഗ്നി നടുവിൽ ഇരുന്ന് രാമാ.. എന്ന് ഉറക്കെ പാടുന്ന സഹോദര സ്നേഹത്തിൻ്റെ പ്രതീകമായ, ദു:ഖത്തിൻ്റെ കനൽ വിഴുങ്ങുന്ന, ചുറ്റിനും മൗനത്തിൻ്റെ ലക്ഷ്മണരേഖ വരച്ച ഭരതനെപ്പോലെ ഒരു അനുജനായി ആരാധകവൃന്ദത്തെ സൃഷ്ടിക്കുന്ന, മനസ്സിലിടം പിടിക്കുന്ന ഗാന്ധർവ്വ ജാലവിദ്യ ലാലേട്ടന് ഭഗവാൻ അറിഞ്ഞു നൽകിയ വരം.
സന്മനസ്സുള്ളവർക്ക് സമാധാനം എന്നത് ചതുരംഗംത്തിലെ വിജയം പോലെ വല്ലപ്പോഴും ലഭിക്കുന്ന ഒന്നാണെന്നും, സന്മനസ്സുള്ളവർ ഒടുക്കം, സ്വന്തമെവിടെ ബന്ധമെവിടെ എന്നറിയാതെ ആൾക്കൂട്ടത്തിൽ തനിയെ ആകുമ്പോൾ വാനപ്രസ്ഥം സ്വീകരിക്കേണ്ടി വരുന്നു എന്നും ഓർമ്മിപ്പിക്കുന്ന അനവധി ചിത്രങ്ങൾ.
നരനെ നരസിംഹമാക്കാനും, ദേവനും അസുരനുമല്ലാത്ത അവസ്ഥയിലേക്കായി ദേവാസുരനാക്കി മാറ്റുകയും ചെയ്യുന്ന ജീവിത സാഹചര്യങ്ങൾ.. സ്വർണ്ണ നാണയത്തുട്ടുകളുടെ കിലുക്കത്തിൽ, ധനത്തിനോടുള്ള ആർത്തിയിൽ ലോഹം പോലെ കഠിനഹൃദയമുള്ള വെള്ളാനകളുടെ നാട്. അങ്ങിനെയുള്ളവർക്കെതിരെ പടയോട്ടം നടത്തി, മൂന്നാം മുറയും, താണ്ഡവവും ആട്ടക്കലാശവും ആടി വിജയശ്രീലാളിതനാവുന്ന നായക മുഖം ലാലേട്ടൻ.അങ്ങിനെ എത്രയെത്ര തന്മയത്വമുള്ള അഭിനയചാതുര്യം പാദമുദ്ര പതിപ്പിച്ച, വ്യക്തിമുദ്ര പതിപ്പിച്ച എണ്ണമറ്റ സിനിമകൾ… അഭിനയ മികവിൻ്റെ മഹാസമുദ്രം..!! മോഹൻലാൽ…
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
DRAമ കർണ്ണഭാരം ആരും മറക്കില്ലൊരിയ്ക്കലും….! കുഞ്ഞുങ്ങൾ കളിപ്പാട്ടം സൂക്ഷിച്ചു വയ്ക്കുന്ന കരുതലോടെ, മനസ്സെന്ന ചെപ്പിൽ ഭദ്രമായി വയ്ക്കാൻ, മണിച്ചിത്രത്താഴ് ഇട്ട് പൂട്ടി വച്ച് ഇടയ്ക്കിടെ ഓർത്തെടുക്കാൻ എണ്ണമറ്റ ചിത്രങ്ങൾ സമ്മാനിച്ച ലാലേട്ടന് സലാം… ലാൽസലാം…! ലാലേട്ടനിലെ പ്രതിഭയെ ഞങ്ങൾ കണ്ടു കണ്ടറിഞ്ഞു ആഘോഷിച്ചു, ഇനിയും കാത്തിരിക്കും അത്തരം സിനിമകൾക്കായി.. ഇനിയുമിനിയും പുരസ്ക്കാരങ്ങളും, കീർത്തിചക്ര പോലുള്ള വിലമതിക്കാനാവാത്ത നേട്ടങ്ങളും അങ്ങയെ കാത്തിരിക്കുന്നു. പിൻഗാമിയായ മകൻ പ്രണവിനേയും നേട്ടങ്ങളും,ഉയരങ്ങളും കാത്തിരിക്കുന്നു.. ദശരഥവും, താളവട്ടവും പോലുള്ള എണ്ണമറ്റ സൂപ്പർ ഹിറ്റുകൾക്കായി അയാൾ കഥയെഴുതുകയാണ്, കഥ ആരും എഴുതട്ടെ, അഭിനയകലയുടെ ഗുരുവിൻ്റെ,ആ സർവ്വകലാശാലയുടെ കൈകളിൽ എല്ലാം ഭദ്രം.. മലയാളി മനസ്സിൻ്റെ സുവർണ്ണ സിംഹാസനത്തിൽ വിരാജിച്ചാലും ഹിസ് ഹൈനസ്സ്……..വരദാനം പോലെ മലയാളത്തിന് വീണുകിട്ടിയ, വീണിടം വിഷ്ണുലോകം ആക്കിയ ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ സുകൃതമേ… ലാലേട്ടാ.. മലയാളികളുടെ ജീവൻ്റെ ജീവന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളോടൊപ്പം ആയുരാരോഗ്യ സൗഖ്യം നേരുന്നു.. വന്ദനം..🙏🏻🙏🏻
(ലാലേട്ടന് ഒരു എളിയ പിറന്നാൾ സമ്മാനം.. എന്നാൽ ആവുംവിധം എൻ്റെ ഓർമ്മയിലുള്ള അദ്ദേഹത്തിൻ്റെ സിനിമകളുടെ പേരുകൾ ചേരുംപടി ചേർത്തെഴുതിയത്.)
(>സുജാത നായർ<)
4 Comments
Wow 👌
ഹമ്മേ…. എന്തോരം സിനിമ. നമിച്ചു കേട്ടോ. അർത്ഥസമ്പുഷ്ടമായ മനോഹര സൃഷ്ടി 👌👌👌👌
👍🏻👍🏻👍🏻
വില്ലൻ വേഷങ്ങളിൽ നിന്ന് സ്വഭാവ നടനിലേക്കുള്ള ലാലേട്ടൻ്റെ വളർച്ച വിസ്മയിപ്പിക്കുന്നതായിരുന്നു. ആ നടന വിസ്മയത്തിൻ്റെ സിനിമകൾ കോർത്തിണക്കിയ എഴുത്ത് വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ❤️💐
ലാലേട്ടന് ജന്മദിനാശംസകൾ🎂🌷