മമ്മൂട്ടി ഒരു മികച്ച നടനാണെന്ന് നമുക്കെല്ലാം അറിയാം. ഒരു വടക്കൻ വീരഗാഥ, അമരം, വിധേയൻ, പ്രാഞ്ചിയേട്ടൻ, മതിലുകൾ, തനിയാവർത്തനം, പാലേരിമാണിക്യം, കാഴ്ച, ധ്രുവം, പേരന്പ് എന്നിങ്ങനെ എത്രയോ സിനിമകളുണ്ട് ഉദാഹരണമായി എടുത്ത് കാണിക്കാൻ. അടുത്തകാലത്ത്, ചർച്ചയായ ഒരു വിഷയമായിരുന്നു മമ്മൂട്ടിയുടെ സിനിമ തിരഞ്ഞെടുപ്പുകൾ. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളിൽ അഭിനയിക്കാനും പുതിയ ആശയങ്ങളുമായി കടന്നു വരുന്ന നവാഗതരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ശ്രമിക്കുന്നതായി കാണാം. കഴിഞ്ഞ രണ്ട് വർഷത്തെ മമ്മൂട്ടി ചിതങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാണ്. ഭീഷ്മ പർവ്വം, പുഴു, റോഷാക്ക്, നന്പകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, കാതൽ, ഭ്രമയുഗം, ടർബോ എന്നിങ്ങനെ വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളിൽ മമ്മൂട്ടിയെ കാണുന്നതിൽ പ്രേക്ഷകരും നിരൂപകരും ഒരുപോലെ സന്തുഷ്ടരാണ്.
എന്നാൽ ആദ്യകാലത്തെ, അദ്ദേഹത്തിന്റെ സിനിമ തിരഞ്ഞെടുപ്പുകൾ ഇങ്ങനെയായിരുന്നു എന്ന് പരിശോധിക്കുക കൗതുകകരമായിരിക്കും. തുടക്കത്തിൽ ഈ രംഗത്ത് നിലയുറപ്പിക്കാൻ വിജയ ഫോർമുലകളെ കൂട്ടുപിടിക്കുന്നത് തെറ്റല്ലല്ലോ! 80 കളിലെ മലയാള സിനിമകളിൽ ആവർത്തിച്ചു വന്നിരുന്ന ഒരു രസകരമായ കാര്യം പറയാം. അക്കാലത്ത് ഒരു ഹിറ്റ് സിനിമ ഒരുക്കാൻ സിനിമാക്കാർ കൂട്ടുപിടിച്ച ഒരു സൂത്രവാക്യം ആയിരുന്നു മമ്മൂട്ടി – കുട്ടി – പെട്ടി.
ഇതിൽ മമ്മൂട്ടി, നമ്മുടെ സ്വന്തം മമ്മൂട്ടി തന്നെ. പെട്ടി എന്നത് മമ്മൂട്ടി, ഒരു ബിസിനസുകാരൻ അല്ലെങ്കിൽ ഉദ്യോഗസ്ഥൻ റോളിൽ ആണെന്നും മിക്കപ്പോഴും കോട്ടും സൂട്ടും ഇട്ട് ഒരു ബ്രീഫ്കേസുമായി കാണപ്പെടുന്നു എന്നും സൂചിപ്പിക്കുന്നു. ഇനി കുട്ടി – ചുരുക്കം ചില സിനിമകൾ ഒഴിച്ച് ബാക്കി ഈ ഗണത്തിലുള്ള സിനിമകളിൽ എല്ലാം തന്നെ കുട്ടി, ആദ്യ സിനിമയിലൂടെത്തന്നെ മലയാളികളുടെ മനം കവർന്ന മാമാട്ടിക്കുട്ടിയമ്മ എന്ന ബേബി ശാലിനിയായിരുന്നു. ഈ ഗണത്തിൽ പെട്ട ഒട്ടുമിക്ക സിനിമകളിലും അംബിക, സരിത, സുഹാസിനി, ശോഭന, ഗീത എന്നിവരൊക്കെയായിരുന്നു നായികമാർ. മമ്മൂട്ടി നായകനായ ഇത്തരത്തിലുള്ള കുടുംബചിത്രങ്ങളുടെ ഒരു നിര തന്നെ കാണാം ഈ കാലഘട്ടത്തിൽ. മമ്മൂട്ടിയും പെട്ടിയും കുട്ടിയും ഉണ്ടെങ്കിൽ സിനിമ ഹിറ്റ് എന്ന ഒരു വിശ്വാസം തന്നെ സിനിമക്കാർക്കിടയിൽ അന്നുണ്ടായിരുന്നു.
ഈ സൂത്രവാക്യത്തിൽ പിറന്ന ചില ഹിറ്റ് സിനിമകൾ പരിചയപ്പെടാം.
സന്ദർഭം.. പ്രശസ്ത അഭിനേത്രി സരിതയാണ് ഈ സിനിമയിൽ മമ്മൂട്ടിയുടെ നായികയായി വന്നത്. കൺസ്ട്രക്ഷൻ ഫീൽഡിൽ ജോലി ചെയ്യുന്ന മമ്മൂട്ടിയുടെ കയ്യിൽ പെട്ടി ഉണ്ട് എന്ന് പറയേണ്ടതില്ലല്ലോ.. സാരിയുടുത്ത് സ്റ്റെതസ്കോപ്പും കഴുത്തിലിട്ട് ‘ഡോക്ടര് സാറേ ലേഡിഡോക്ടര് സാറേ, എന്റെ രോഗം ഒന്നു കേള്ക്കണേ ആദ്യം തന്നെ’ എന്ന പാട്ടിനൊപ്പം മാമാട്ടിക്കുട്ടിയമ്മ കുണുങ്ങിക്കുണുങ്ങി നൃത്തം വയ്ക്കുന്നത് ഈ സിനിമ കണ്ടിട്ടുള്ളവർ ആരും മറന്നിട്ടുണ്ടാവില്ല. ജോഷി ആയിരുന്നു ഈ സിനിമയുടെ സംവിധായകൻ.
മമ്മൂട്ടി ഒരു ഡോക്ടറായി എത്തുന്ന മുഹൂർത്തം 11 30 ന് എന്ന ചിത്രത്തിലും സരിതയായിരുന്നു മമ്മൂട്ടിയുടെ നായിക. കഥയിൽ അത്യാവശ്യം ട്വിസ്റ്റുകളോടുകൂടി മുന്നോട്ടുപോകുന്ന ഈ സിനിമയിൽ ബേബി ശാലിനിയും ഉണ്ട്. മമ്മൂട്ടിക്ക് നിരവധി ഹിറ്റുകൾ നൽകിയ ജോഷി തന്നെയാണ് ഈ സിനിമയുടെയും സംവിധായകൻ.
ഈയൊരു ആശയം ശ്രദ്ധേയമായി ഉപയോഗിച്ച മറ്റൊരു ജോഷി ചിത്രമായിരുന്നു ‘ഇനിയും കഥ തുടരും‘. ബോളിവുഡ് സുന്ദരി ജയപ്രദ ഈ സിനിമയിലെ നായികയായി എത്തി എന്നതായിരുന്നു ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. കസ്റ്റംസ് ഓഫീസറായി മമ്മൂട്ടിയും മകളായി ബേബി ശാലിനിയും. പ്രേമം , ഒളിച്ചോട്ടം, ദുരന്തം, പ്രതികാരം എന്നിങ്ങനെ വികസിച്ച കഥ, കാഴ്ചക്കാരനെ പിടിച്ചിരുത്തുന്ന ഒന്നായിരുന്നു.
ഒരു നോക്കു കാണാൻ എന്ന സാജന്റെ ഹിറ്റ് ചിത്രമാണ് ഈ ശ്രേണിയിൽ മറ്റൊന്ന്. അപ്പോഴേക്കും പ്രേക്ഷകരുടെ ഹരമായി മാറിക്കഴിഞ്ഞ മാമാട്ടിയെ കാണാൻ കാത്തിരുന്നവർക്ക് ഇരട്ടി സന്തോഷം ആണ് ഈ ചിത്രം നൽകിയത്. കുട്ടികൾ ഒന്നല്ല, രണ്ടാണ് ഈ സിനിമയിൽ ; ബേബി ശാലിനി ഡബിൾ റോളിൽ. “ചിന്നുക്കുട്ടി ഉറങ്ങിയില്ലേ? ഉണ്ണിമോളേ ഉറങ്ങീലാ” എന്ന ഹിറ്റ് ഗാനം മറന്നിട്ടില്ലല്ലോ അല്ലെ? അബികയായിരുന്നു ഈ സിനിമയിലെ നായിക. പ്രേമവും പ്രേമഭംഗവും ത്യാഗവും സെന്റിമെൻസും പോരാത്തതിന് രണ്ടു മാമാട്ടിക്കുട്ടിയമ്മമാരും ഉള്ള ഈ സിനിമ ഹിറ്റായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ!
കഥ ഇത് വരെ: ഈയൊരു വിഭാഗത്തിൽപ്പെടുന്ന മിക്ക സിനിമകളിലുമെന്ന പോലെ ഈ മമ്മൂട്ടി ചിത്രത്തിന്റെയും തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് ആണ്, സംവിധായകൻ ജോഷിയും. പൈലറ്റ്, എയർഹോസ്റ്റസ് എന്നീ ഗ്ലാമർ ജോലികൾ മലയാളികൾക്ക് മുൻപിൽ അവതരിപ്പിച്ച ആദ്യ ചിത്രങ്ങളിൽ ഒന്ന് എന്ന ക്രെഡിറ്റ് ഈ ട്രാജഡി സിനിമയ്ക്ക് അവകാശപ്പെടാം. പൈലറ്റ് വേഷത്തിൽ കൈയിൽ പെട്ടിയുമായി നടന്നു വരുന്ന മമ്മൂട്ടി ആരാധികമാരുടെ ഹരമായിരുന്നു.
മമ്മൂട്ടിയും സുഹാസിനിയും കുട്ടിയും ഒരുമിച്ച മറ്റൊരു ചിത്രമായിരുന്നു എന്റെ ഉപാസന. വില്ലൻ പരിവേഷമുള്ള ഒരു നായകനായി മമ്മൂട്ടിയെത്തുന്ന ഈ ഭരതൻ ചിത്രത്തിൽ പക്ഷേ കുട്ടി, ബേബി ശാലിനി ആയിരുന്നില്ല, മറിച്ച് ഒരു ആൺകുട്ടിയായിരുന്നു.
മമ്മൂട്ടി, മോഹൻലാൽ, സീമ, പൂർണിമ ജയറാം എന്നിവരോടൊപ്പം ബേബി ശാലിനിയും തകർത്ത് അഭിനയിച്ച ചിത്രമായിരുന്നു, പി ജി വിശ്വംഭരന്റെ ഒന്നാണ് നമ്മൾ. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നിരവധി മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ഈ സിനിമ അക്കാലത്തെ സൂപ്പർ ഹിറ്റ് ആയിരുന്നു.
മലയാളക്കരയെ മൊത്തം കരയിച്ച ചക്കരയുമ്മ എന്ന സിനിമയിൽ ബോളിവുഡിൽ നിന്നെത്തിയ കാജൽ ആയിരുന്നു നായിക. മമ്മൂട്ടിയും കാജലും ചേർന്നുള്ള രസകരമായ കോളേജ് കാലഘട്ടങ്ങളിൽ തുടങ്ങിയ ഈ സിനിമ, ബേബി ശാലിനിയുടെ കൊഞ്ചലുകളിലൂടെ മുന്നോട്ട് പോയി, ട്രാജഡിയിൽ നിന്ന് ട്രാജഡിയിലേക്ക് കടക്കുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്.
മമ്മൂട്ടിക്കൊപ്പം മേനക ജോഡിയായി എത്തിയ സിനിമയായിരുന്നു കൂട്ടിന്നിളംകിളി. ഒപ്പം ബേബി ശാലിനിയും.
പ്രത്യേകം ശ്രദ്ധിക്കുക എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകൾ അല്ലെങ്കിലും ചിത്രത്തിൽ ഉടനീളം ബേബി ശാലിനിയുടെ സാന്നിധ്യമുണ്ട്.
പൂവിന് പുതിയ പൂന്തെന്നല്, മനു അങ്കിൾ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ക്ഷമിച്ചു എന്നൊരു വാക്ക്, അടുക്കാൻ എന്തെളുപ്പം, രാരീരം, മകൻ എന്റെ മകൻ, ഗീതം, സായം സന്ധ്യ എന്നിങ്ങനെ ബേബി ശാലിനിയോടൊപ്പം അല്ലാതെ മറ്റു കുട്ടികളോടൊപ്പം മമ്മൂട്ടി അഭിനയിച്ച മമ്മൂട്ടി – കുട്ടി – പെട്ടി ചിത്രങ്ങളും ഉണ്ട്.
80 കളുടെ അവസാനത്തോടെ ഈ ഒരു ഫോർമുലയിൽ നിന്നും വിട്ടുമാറി വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ മമ്മൂട്ടി ബോധപൂർവ്വം ശ്രമിച്ചതായി കാണാം. എങ്കിലും പിൽക്കാലത്തും, ഈ ഒരു സൂത്രവാക്യത്തിലൂടെ നമ്മുടെ മനം കവർന്ന ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും പ്രസിദ്ധമാണ് മലയാളികളുടെ എന്നത്തേയും പ്രിയ സിനിമകളിൽ ഒന്നായ പപ്പയുടെ സ്വന്തം അപ്പൂസ്. ഡാഡി കൂൾ, ദി ഗ്രേറ്റ് ഫാദർ, സാഗരം സാക്ഷി എന്നിവയേയും ഇക്കൂട്ടത്തിൽ പെടുത്താം.
മമ്മൂട്ടി കുട്ടി പെട്ടി സിനിമകളിൽ നിങ്ങളുടെ പ്രിയപ്പെട്ട സിനിമ ഏതാണെന്നു പറയാമോ? ഇവിടെ പരാമർശിക്കാത്ത മമ്മൂട്ടി കുട്ടി പെട്ടി സിനിമകളുണ്ടെങ്കിൽ അതും പറയൂ.
©️ജയശ്രീ ജോൺ
10 Comments
നന്നായി എഴുതിയിട്ടുണ്ട് .. പെട്ടെന്ന് ഓർമ്മകൾ തികട്ടി വന്നു. അക്കാലത്തെ മമ്മൂട്ടിയെ ഒരു പ്രത്യേക ഇഷ്ടമായിരുന്നു.. ഏതാണ്ട് എല്ലാ പടങ്ങളും ലിസ്റ്റ് ചെയ്തല്ലോ .. സന്ദർഭം എന്ന സിനിമ എത്രതവണ കണ്ണ് എന്ന് എനിക്ക് തന്നെ ഓർമ്മയില്ല..മമ്മൂട്ടി വീഴുന്ന സീൻ കാണുമ്പോൾ ഒക്കെ കരയുമായിരുന്നു.
പിൽക്കാലത്ത് ഇത്തരം സിനിമകൾ പൊട്ടാൻ തുടങ്ങിയപ്പോൾ ആണ് മമ്മൂട്ടി ഇതിൽ, അഭിനയിക്കുന്നത് നിർത്തിയത് എന്നതാണ് വസ്തുത..
കുട്ടി പെട്ടി സിനിമകളുടെ തിരയടി നിന്ന ശേഷം,ആണ് മനു അങ്കിൾ റിലീസ് ആയത്..
സാഗരം സാക്ഷി ഈ ലിസ്റ്റിൽ ചേർക്കാൻ പറ്റിയ പടം ആണെന്ന് തോന്നുന്നില്ല.. അത് വേറെ തന്നെ പ്ലോട്ട് ആണ്
Thank you so much.
ആദ്യകാലങ്ങളിൽ ആ സിനിമകളെല്ലാം തന്നെ അന്നത്തെ പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് അവർത്തനവിരസമാകാൻ തുടങ്ങിയപ്പോഴാവണം മമ്മൂട്ടിയും മാറി ചിന്തിക്കാൻ തുടങ്ങിയത്.
ഹഹഹഹ കിടു അവലോകനം !!
ഇന്നലെ കൂടി പറഞ്ഞതെ ഉള്ളൂ – ചിന്നുക്കുട്ടി ഉറങ്ങിയില്ലേ എന്ന പാട്ടിനെപ്പറ്റി.. ഫാനിൽ മുടി കുരുങ്ങി ഭാര്യ മരിക്കുന്ന പടം.
Thank you 🙂
ബ്ലോഗിൽ, വളരെ നന്നായി, 80 കാലഘട്ടത്തിലെ കുട്ടി, പെട്ടി, മമ്മൂട്ടി സിനിമകളെ അവതരിപ്പിച്ചു. 👌.
Baby ശാലിനിയുടെ ഓമനത്തമുള്ള മുഖവും ചിരിയും ധനിക കുടുംബങ്ങളുടെ ആഡംബരഅകത്തളങ്ങളും നുറുങ്ങു തമാശകളും സ്ത്രീ പ്രേക്ഷകരെ തീയേറ്ററിൽ എത്തിച്ചു.
പിന്നീട് ആവർത്തനവിരസത ഇത്തരം ചിത്രങ്ങളെ മടുപ്പിക്കാൻ തുടങ്ങി.
ശേഷം കണ്ട, കാമ്പുള്ള ചിത്രങ്ങളും മമ്മൂട്ടിയുടെ അഭിനയമികവും സബ്ജെക്ട്കളിൽ വന്ന വൈവിധ്യവും അദ്ദേഹത്തെ മികച്ച താരമാക്കി.
സ്നേഹം ജോയ്സ്
ഒന്നും മിണ്ടാത്ത ഭാര്യ.
മമ്മൂട്ടി ,കുട്ടി, പെട്ടി പടങ്ങളിൽ ഓർമ വരുന്നത് മുകളിൽ പറഞ്ഞത് തന്നെയാണ് … തിയേറ്ററിൽ കുടുംബങ്ങളെ എത്തിക്കാൻ അത്തരം കഥകൾ അന്ന് മതിയാരുന്നു. തുടർച്ചായി 6 – 7പടം പൊട്ടിയതും ഈ ഫോർമുല കൊണ്ട് തന്നെയാണ്. അതിന് ശേഷം വന്ന ആദ്യ ഹിറ്റാണ്
ഹിറ്റാണ് ന്യൂഡൽഹി !
പിന്നീട് മമ്മൂട്ടി തന്നെ ഇത്തരം ചിത്രങ്ങളിൽ നിന്നും മനഃപൂർവ്വം മാറി നിന്ന് എന്നാണ്.
അത് ശരിയാണല്ലോ