അന്തരങ്ങളിലെ ഉൾക്കാഴ്ചകൾ
————————————————
“പുതിയ എംപ്ലോയ് ( employee ) ആണ്.,”
ഒരു ഇരുപത്തിയഞ്ചു വയസ്സ് പ്രായം തോന്നുന്ന വെള്ളക്കാരി പെൺകുട്ടിയെ പരിചയപ്പെടുത്തി മാനേജർ പറഞ്ഞു.
സുന്ദരമായ പുഞ്ചിരി സമ്മാനിച്ചുകൊണ്ടവൾ തന്നെ പരിചയപ്പെടുത്തി.
“I am Steffani, ”
നീണ്ട സ്വർണ്ണതലമുടിയും വെള്ളാരങ്കണ്ണുകളും അവളെ ആകർഷകയാക്കുന്നു. സാധാരണയിൽ കവിഞ്ഞ വണ്ണവും ഉയരവുമുള്ള ശരീരപ്രകൃതി.
ഈ വണ്ണമൊന്നു കുറച്ചുകൂടെ ഈ കുട്ടിക്ക്? ഞാൻ മനസ്സിൽ മാത്രം കുറിച്ചിട്ട ചോദ്യത്തോടെ സ്വയം പരിചയപ്പെടുത്തി,
അവൾക്കു സ്വാഗതം ആശംസിച്ചു, എന്റെ തിരക്കുപ്പിടിച്ച ജോലികളിൽ മുഴുകി.
ദിവസങ്ങൾ കഴിഞ്ഞുപ്പോകവെ, ഭക്ഷണത്തിന്റെ ഇടവേളകളിൽ ഞങ്ങൾ സൗഹൃദസംഭാഷണങ്ങളിൽ ഏർപ്പെട്ടു. വ്യക്തിപരമായ കാര്യങ്ങൾ കുത്തിചോദിച്ചറിയാൻ ആരും ഇവിടെ, കാനഡയിൽ ശ്രമിക്കാറില്ല. പങ്കുവെക്കുന്നുണ്ടെങ്കിൽ മാത്രം കേൾക്കുക, അതാണ് ഇവിടത്തെ രീതി. പലരും സ്വയം നിർമിച്ച കൊക്കൂണിൽ ഒതുങ്ങിയിരിക്കും. പക്ഷെ സ്റ്റെഫിനി അല്പം വ്യത്യസ്തയായിരുന്നു. അവൾ സ്വന്തം വിശേഷങ്ങൾ പങ്കുവെക്കാൻ മടി കാണിച്ചിരുന്നില്ല. സഹപാഠികളായിരുന്ന ചില ഇന്ത്യൻ വംശജർ, ഇന്ത്യയുടെ ഒരു അവ്യക്ത ചിത്രം അവളുടെ മനസ്സിൽ പതിപ്പിച്ചിരുന്നു. കൂടുതൽ അറിയാനുള്ള ആകാംക്ഷ എപ്പോഴും അവളിൽ പ്രകടമായിരുന്നു.
സെൽ ഫോണിൽ പരതി, അവൾക്കിഷ്ടമുള്ള ചിത്രങ്ങൾ, വീഡിയോ ഇതൊക്കെ സഹപ്രവർത്തകരെ കാണിച്ചുകൊടുക്കൽ അവൾക്കേറെ ഇഷ്ടവുമായിരുന്നു.
കറുപ്പും വെളുപ്പും ചാരനിറവും ഇടകലർന്ന മേനിയുള്ള അവളുടെ പൂച്ചക്കുട്ടി, സോഫയിലും കിടക്കയിലും ഇരിക്കുന്നതും ചാടിമറയുന്നതും ഓടിനടക്കുന്നതും എറിഞ്ഞു കൊടുക്കുന്ന കളിപ്പാട്ടം കറക്കി കളിക്കുന്നതുമായ വീഡിയോ ഞങ്ങളെ കാണിക്കുന്നതിനിടയിൽ അവൾ പറഞ്ഞു. ഈ പൂച്ചകുഞ്ഞിനെ ഒരു ഷെൽട്ടർ ഹോമിൽ നിന്നും ദത്തെടുത്തതാണെന്നും അതിനു വേണ്ടി സാലറി സ്ലിപ് വരെ സമർപ്പിക്കേണ്ടിവന്നുവെന്നും.
ഈ പൂച്ചയെ നോക്കാൻ കെല്പുണ്ടോ എന്നു ഉറപ്പുവരുത്തിയിട്ടെ, അവർ അതിനെ കൈമാറൂ എന്നു കേട്ടപ്പോൾ, എന്റെ പിറന്ന നാട്ടിൽ അനാഥാലയങ്ങളിൽ കഴിയുന്ന അനേകം കുഞ്ഞുങ്ങളെ ഞാൻ ഓർത്തു.
‘പിന്നല്യേ ഒരു പൂച്ച’, എനിക്കു തോന്നി.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
പൂച്ചയുടെ കാര്യം പറയുമ്പോൾ സ്റ്റെഫിനിയുടെ മുഖത്തെ സന്തോഷവും വാത്സല്യവും എന്നെ അത്ഭുതപ്പെടുത്തി.
“നിങ്ങൾക്ക് പെറ്റ് ( pet) ഒന്നുമില്ലേ?”
“നാട്ടിൽ ഉണ്ടായിരുന്നു, പക്ഷെ നിങ്ങളെപ്പോലെ സോഫയിലും, കിടക്കയിലും ഒന്നും കയറ്റില്ല.”
അവൾ ചിരിച്ചു. അവൾക്കു ആ പൂച്ചകുട്ടി, അവളുടെ കുഞ്ഞുതന്നെയായിരുന്നു. ആ മാനസിക അടുപ്പം ഞാൻ കരുതുന്നതിനേക്കാൾ വളരെ അധികമായിരുന്നു. ഓരോരുത്തരും ഓരോ കാര്യങ്ങൾക്കും കല്പിക്കുന്ന പ്രാധാന്യം (priority ) വളരെ വ്യത്യസ്തമാണല്ലോ.
സ്റ്റെഫിനി ഒറ്റയ്ക്ക് ഒരു ഫ്ലാറ്റിൽ താമസിക്കുന്നു. മുൻപ് ചേച്ചിയും അവളും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും ചേച്ചി ബോയ് ഫ്രണ്ട്നോടൊപ്പം ലിവിങ് ടുഗെതർ റിലേഷനിൽ ആയപ്പോൾ വേറെ അപാർട്ട്മെന്റ് എടുത്തു മാറിയെന്നും ഇപ്പോൾ സ്റ്റെഫിനി അവളുടെ താല്പര്യങ്ങൾക്ക് യോജിക്കുന്ന ഒരു ബോയ് ഫ്രണ്ട്നെ തേടുകയാണെന്നും വളരെ സാധാരണ സംഗതിയെന്ന മട്ടിൽ സ്റ്റെഫിനി പറഞ്ഞപ്പോൾ നെറ്റിച്ചുളിയാതെ തന്നെ ഞങ്ങൾ കേട്ടിരുന്നു. പങ്കാളിയെ കണ്ടെത്തലും വിവാഹവും എല്ലാം പ്രായപൂർത്തിയായ ഒരാളുടെ കടമയാണ്. മക്കൾ വളരുന്നതോടൊപ്പം അവർക്കു സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്രം നൽകുന്നു. അതിൽ പിന്നെ മാതാപിതാക്കൾ കൈകടത്തുന്നില്ല. അതുപോലെ പതിനെട്ടു വയസ്സ് കഴിഞ്ഞവർ സ്വന്തമായി ചെറിയ ജോലികൾ കണ്ടെത്തി, അതിലെ വരുമാനം ഉപയോഗിച്ച് ജീവിക്കുന്നു. വരവുചിലവുകളെ കുറിച്ചു അനുഭവിച്ചറിഞ്ഞു, സ്വന്തം കാലിൽ നിൽക്കാൻ മാതാപിതാക്കൾ അവരെ പ്രാപ്തരാക്കുന്നു.
സിംഗിൾ ആയി ജീവിക്കുന്നവരും ധാരാളമുണ്ട്. ഇവർക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? എന്നു ചിന്തിച്ച്, ആരും അവരുടെ ജീവിതത്തിലേക്ക് ചുഴിഞ്ഞുനോക്കാറില്ല.
വ്യക്തിസ്വാതന്ത്രം, ഈ സംസ്കാരത്തിൽ അത്രയേറെ വിലമതിക്കപ്പെടുന്നു. ഒരാൾ എങ്ങിനെ ജീവിക്കണം, എന്നു സമൂഹം നിയമാവലി എഴുതുന്നില്ല. ഓരോരുത്തരും അവരവർക്കു ശരി ഏതെന്നു തോന്നുന്നു അതിലേക്ക് സ്വന്തം ജീവിതം വഴിത്തിരിച്ചുവിടുന്നു.
വിവാഹമോചനത്തിന് ശേഷം, അമ്മ വേറെ വിവാഹം ചെയ്തുവെന്നും അതിൽ രണ്ടു അർദ്ധസഹോദരന്മാർ ഉണ്ടെന്നും സ്റ്റെഫിനി പറഞ്ഞു. അതിനുശേഷമാണ് താനും ചേച്ചിയും മാറിത്താമസിച്ചതെന്നും അവൾ പറഞ്ഞറിഞ്ഞു. അമ്മയുടെ ജീവിതത്തിൽ, മുതിർന്നവർ ആണെങ്കിലും, ഞങ്ങൾ അഭിപ്രായം പറയുകയില്ലെന്നും പറഞ്ഞപ്പോൾ നമ്മുടെ സമൂഹത്തിൽ, ഈ ഘട്ടത്തിലൂടെ കടന്നു പോകുന്നു സ്ത്രീകൾക്ക് നേരെ ചൂണ്ടുന്ന അനവധി വിരലുകൾ ഒരു നിമിഷം എന്നെ മൂകയാക്കി.
‘It was a horrible relationship, after all it’s her own life ‘, എന്ന ഒറ്റ വാചകത്തിൽ ഒതുങ്ങിയ അഭിപ്രായപ്രകടനം.
ആ ഒരൊറ്റ വാചകത്തിനു അനവധി അർഥങ്ങൾ ഉണ്ടെന്നു വിളിച്ചുപറയണം എന്നുതോന്നി.
ഇന്ത്യൻ സ്ത്രീധനസമ്പ്രദായത്തെ കുറിച്ചു സ്റ്റെഫിനിക്ക് തീരാത്ത സംശയങ്ങൾ ആയിരുന്നു. ചിലത് അവൾക്കു വിശ്വസിക്കാവുന്നതിൽ അപ്പുറത്തായിരുന്നു. അതു ചോദിച്ചു ഉറപ്പുവരുത്തുന്നതു വേണ്ടി ഒരിക്കൽ അവൾ ചോദിച്ചു,
“എന്റെ ഒരു ക്ലാസ്സ്മേറ്റ് പറഞ്ഞു, അവളുടെ വിവാഹത്തിന് വരന്റെ പിതാവിന്റെ പേരിൽ പണം നിക്ഷേപിക്കണം എന്നു പറഞ്ഞുവെന്നും വധുവിന്റെ അച്ഛൻ ബാങ്ക് ലോൺ വാങ്ങി എന്നും, ഇതു ശരിയാണോ?”
“മിക്കവാറും ശരിയായിരിക്കാം, ഇപ്പോൾ നിയമപരമായി അതു കുറ്റമാണ് ” ഞാൻ മറുപടി പറഞ്ഞു.
“I can’t believe it “, അവൾ തലയിൽ കൈചേർത്തുവെച്ചു.
“Gradually it will change, Sure , ഞാൻ കൂട്ടിച്ചേർത്തു.
ഈ ഒരൊറ്റ കാരണത്താൽ ജീവിതമവസാനിപ്പിച്ച അനവധി യുവതികളുടെ ചിത്രങ്ങളും അവരുടെ മാതാപിതാക്കളുടെ തോരാത്ത കണ്ണീരും ഈ രീതി വിദൂരഭാവിയിൽ എങ്കിലും മാറും, മാറണം എന്നൊരു പ്രത്യാശയായിരിക്കും എന്നെ അങ്ങിനെയൊരു ഉറപ്പ് പറയിച്ചത്.
അധികഭാരമുള്ള സ്റ്റെഫ്നി ഭക്ഷണക്രമീകരണം തുടങ്ങിയപ്പോൾ ഞങ്ങൾ പ്രോത്സാഹിപ്പിച്ചു.
‘ Very nice dear, carry on ‘.
വലിയ സാലഡ് ബൗൾ കൊണ്ടുവരുന്ന സ്റ്റെഫിനി, എത്ര കലോറി ഊർജം കത്തിപ്പോയി എന്നറിയാൻ തടിച്ച കൈത്തണ്ടയിലെ വലിയ വാച്ചുമായി വരുന്നതും അർദ്ധമനസ്സോടെ സാലഡ് മാത്രം കഴിക്കുന്നതും കൗതുകത്തോടെ ഞങ്ങൾ നോക്കിയിരിക്കും.
സാലഡ് മാത്രം കഴിച്ചിട്ടും ഒരു പൗണ്ട് കുറയാത്ത സ്റ്റെഫിനിയെ നോക്കി ഞങ്ങൾ പരസ്പരം ചോദിച്ചു,
‘ഇതു എന്ത് കഥ?’
“ശനിയും, ഞായറും ഞങ്ങൾ കൂട്ടുകാർ നന്നായി വീക്കെൻഡ് ആഘോഷിക്കും, ചേച്ചിയും ബോയ്ഫ്രണ്ടും എന്റെ ex-ബോയ്ഫ്രണ്ടും പിന്നെ ഞങ്ങളുടെ മറ്റു കൂട്ടുകാരും.
വീക്കെൻഡ് നൈറ്റ് ലൈഫ് ഒഴിവാക്കാൻ പറ്റുന്നില്ല. അപ്പോൾ തിന്നുന്നതും, കുടിക്കുന്നതും കാരണം ഭാരം കുറയുന്നില്ല.”
അല്പം ജ്യാളത്തോടെ സ്റ്റെഫിനി പറഞ്ഞു.
സിറ്റിയിൽ പുലരുവോളം കടുത്ത വെളിച്ചം കത്തിനിൽക്കുന്ന അനവധി സ്ഥലങ്ങൾ (hangout places), അവിടെ വാരാന്ത്യം ചിലവഴിക്കൽ ഇവരുടെ ജീവിതരീതിയുടെ ഭാഗമാണ്. കടുത്ത മാനസികസമ്മർദ്ദം കുറക്കാൻ ഉതുകുമെങ്കിലും അതിലൂടെ മദ്യത്തിനും, മയക്കുമരുന്നിനും അടിമപ്പെട്ടു നശിച്ചുപോകുന്ന യുവതലമുറ ഈ സംസ്കാരത്തിന്റെ ശാപമാണ്.
അവളുടെ സ്വന്തം ജീവിതത്തിൽ അഭിപ്രായം പറയാൻ എനിക്ക് അവകാശമില്ലാത്തതുകൊണ്ട് വെറുതെ കേട്ടിരുന്നു.
പക്ഷെ വൈരാഗ്യം സൂക്ഷിക്കാത്ത ഒരു ബന്ധം ( relationship ) ഞാൻ അതിൽ കണ്ടു. അവളുടെ മുൻകാമുകൻ ആ കൂട്ടത്തിൽ ഉണ്ടെന്നും ചില പൊരുത്തക്കേടുകൾ ആ ബന്ധത്തെ മുറിച്ചു കളഞ്ഞുവെങ്കിലും അവൻ ഇപ്പോഴും അവളുടെ നല്ല സുഹൃത്ത് ആണെന്നുള്ളതും ഞാൻ അത്ഭുതത്തോടെ കേട്ടു. ആസിഡ് ഒഴിച്ചു മുഖം പൊള്ളിച്ചു, വേദനയുടെ തീരാക്കയത്തിലേക്കു തള്ളിയിടുന്ന കഥകൾ സമൃദമായ വികലസംസ്കാരത്തിന്റെ നാട്ടിൽ നിന്നും വന്നയെനിക്കിതു ആശ്വാസത്തിന്റെ കുളിർമഴയായിരുന്നു.
“നിങ്ങളുടെ രാജ്യം മനോഹരമാണല്ലേ, എനിക്ക് അവിടം കാണാൻ പോകണമെന്നുണ്ട്.”, സ്റ്റെഫിനി പറഞ്ഞു.
“തീർച്ചയായും മനോഹരമാണ്. “ഒറ്റക്കല്ലല്ലോ യാത്ര?”, എന്നിൽ നിന്നും ആദ്യം പുറപ്പെട്ട അന്വേഷണം അതായിരുന്നു.
ഒറ്റയ്ക്ക് യാത്രചെയ്യുന്ന ഒരു യുവതിയെ പിന്തുടരുന്ന കഴുകൻ കണ്ണുകൾ, ഏതു സമയത്തും സ്ത്രീകൾക്കു ഒറ്റയ്ക്ക് സഞ്ചരിക്കാൻ സാധിക്കുന്ന രാജ്യത്തു വളർന്ന അവൾക്കു അപരിചിതമാണല്ലോ. ഏതു വസ്ത്രത്തിലും, സുരക്ഷിതയും, അവളുടെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശ്ശിക്കാൻ മുതിരാത്ത പുരുഷന്മാരേയുമാണല്ലോ അവൾ കണ്ടുവളർന്നത്.
“How is your weekend?”, എല്ലാ തിങ്കളാഴ്ചകളിലും അവൾ ചോദിക്കുന്ന ഒരു ചോദ്യം. ആഴ്ച മുഴുവൻ നീളുന്ന ജോലിയുടെ പിരിമുറുക്കം അയവുവരുത്താൻ എന്തു ചെയ്തു, എന്നതാണ് ചോദ്യത്തിന്റെ സാരം. പലപ്പോഴും ഉത്തരം കണ്ടെത്താൻ ഞാൻ ബുദ്ധിമുട്ടും. ചെയ്തുത്തീരാതെ ബാക്കിയാകുന്ന ചില വീട്ടുജോലികൾ പൂർത്തിയാക്കി എന്നതാവും മിക്കവാറും എന്റെ ഉത്തരം.
ഞാൻ എന്നെ ഉന്മേഷവതിയാകാൻ എന്തെങ്കിലും ചെയ്തോ? ഗുണിച്ചും ഹരിച്ചും ഉത്തരം കണ്ടെത്തി ഞാൻ പറയും, ചില സിനിമകൾ മുറിഞ്ഞു, മുറിഞ്ഞു കാണാൻ സാധിച്ചു.
ആറ് ദിവസത്തെ സൃഷ്ടികർമത്തിനു ശേഷം ദൈവം വരെ ഏഴാം ദിവസം വിശ്രമിച്ചു.. ഹാ.. ഹാ.. ദൈവത്തിനു വരെ വിശ്രമം വേണ്ടി വന്നു. പിന്നെയാണോ, ഈ എനിക്ക്?
സ്വന്തം സന്തോഷങ്ങൾക്കു വേണ്ടി കുറച്ചുസമയമെങ്കിലും നീക്കിവെക്കാൻ കഴിയുന്ന സ്ത്രീകൾ നമ്മുടെ ഇടയിൽ എത്ര പേരുണ്ട്? അല്ലെങ്കിൽ അതൊരു ആവശ്യമാണെന്നു കരുതുന്നവർ എത്രപ്പേരുണ്ട്?
ജീവിതത്തിൽ ഉടനീളം ആകുലപ്പെടുന്നവരണല്ലോ നമുക്ക് ചുറ്റും. പഠനം, ജോലി, വിവാഹം, കുടുംബം, മക്കൾ അങ്ങിനെ അന്തമില്ലാത്ത പിരിമുറുക്കങ്ങളിലൂടെ കടന്നുപോകുന്നവർ. ഈ അത്യന്തം ഉന്നതമർദ്ദത്തിൽ ജീവിച്ചാൽ മാത്രമെ ജീവിതവിജയം കൈവരൂ, എന്ന് ഞാൻ ഉൾപ്പെടുന്ന സമൂഹം ധരിച്ചുവെച്ചിരിക്കുന്നു.
ചെറിയ ക്ലാസ്സുകളിൽ പഠനത്തിൽ തുടങ്ങുന്ന താരതമ്യം, ജീവിതാവസാനം വരെ പിടിവിടാതെ നമ്മളെ പിന്തുടരുന്നു. ഞാൻ പിന്നിലാവാതിരിക്കാൻ അക്ഷീണം ശ്രമിക്കുന്നതിനിടയിൽ, വിശ്രമിക്കാൻ നമ്മൾ മറന്നുപോകുന്നു. ഇത്തരം സാഹചര്യസമ്മർദ്ദം (peer pressure) പാശ്ചാത്യരാജ്യങ്ങളിൽ വളരെ കുറവാണ്. മറ്റുള്ളവരെ താരതമ്യം ചെയ്യുന്നതിന് പകരം അവർ സ്വത്വം തേടുന്നു, സ്വസ്ഥമായി ജീവിക്കുന്നു.
‘ഫാമിലി ഡേ ‘, എന്നൊരു അവധിയുണ്ട്. , ശനിയും, ഞായറും, പിന്നെ ഒരു അവധിദിവസം കൂടിചേർന്ന്, മൂന്നു ദിവസത്തിന്റെ അവധിയെ ലോങ്ങ് വീക്കെൻഡ് (long weekend) എന്നു പറയും.
“എന്താണ് long weekend പ്ലാൻ?”, ഞാൻ ചോദിച്ചു.
വൃദ്ധസദനത്തിൽ (Old age home ) പോയി അമ്മൂമ്മയെ കാണണം, അതിനുവേണ്ടി ചെറിയ ഗിഫ്റ്റ് വാങ്ങിവെച്ചിട്ടുണ്ട്, അവർ കാത്തിരിക്കും, അവൾ ചെറുചിരിയോടെ ചെറുമക്കളെ കാത്തിരിക്കുന്ന അമ്മൂമ്മയെ കുറിച്ചു സ്റ്റെഫിനി പറഞ്ഞു.
“നിങ്ങൾക്ക് ഫാമിലി ഡേ ഉണ്ടോ?”
അവൾ ചോദിച്ചു.
“ഞങ്ങളുടെ നാട്ടിൽ ഇപ്പോഴും പ്രായമായവർ സ്വന്തം വീട്ടിൽ തന്നെ പ്രിയപ്പെട്ടവരോടൊപ്പം താമസിക്കുന്നു. അവർക്കു എല്ലാ ദിവസവും ഫാമിലി ഡേ യാണ്. മാതാപിതാക്കളെ സംരക്ഷിക്കുന്നത് ഞങ്ങളുടെ സംസ്കാര ത്തിന്റെ ഒരു നല്ല വശമാണ്. കാരണം ഇവർ പലരും മക്കൾക്കുവേണ്ടി മാത്രം ജീവിച്ചവരാണ്.”
അർത്ഥം മുഴുവൻ മനസ്സിലാവാത്ത ഭാവം അവളുടെ മുഖത്തു പ്രതിഫലിച്ചു.
കാരണം ഞാനും അവളും ഞങ്ങളുടെ സംസ്കാരവും കാഴ്ചപ്പാടുകളും അന്തരമുണ്ടല്ലോ.
കുടുബബന്ധങ്ങളുടെ ഉറപ്പ് നൽകുന്ന കരുതൽ നമ്മുടെ സംസ്കാരത്തിന്റെ ഒരു പൊൻത്തൂവൽ ആണെന്ന് പറയാൻ ലഭിച്ച അവസരം എന്നെ കൃതാർഥയാക്കിയെങ്കിലും,
കുടുംബത്തിന്റെ കെട്ടുറപ്പിനുവേണ്ടി ജീവിതം തന്നെ വിലനൽകേണ്ടിവരുന്ന ചില സ്ത്രീജീവിതങ്ങൾ വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
ജോലിയെക്കുറിച്ച് സ്ട്രെസ്ഫുൾ (stressful) എന്നായിരുന്നു സ്റ്റെഫിനിയുടെ പ്രതികരണം. അതു തികച്ചും ശരിയായിരുന്നു.
‘അതു ഈ ജോലിയുടെ ഭാഗമല്ലേ, എന്ന ചോദ്യത്തിന്,
‘ I am planning for something else’, എന്ന മറുപടിയിൽ, മൗനത്തിൽ പൊതിഞ്ഞ കാത്തിരിപ്പ് എന്റെ ഭാഗത്തുനിന്നും ആവശ്യമെന്ന് ഞാൻ മനസ്സിലാക്കി.
ഒരു ദിവസം, വളരെ പ്രസന്നയായി ജോലിക്ക് എത്തിയ സ്റ്റെഫിനി പറഞ്ഞു.
‘ I am moving out.’
അവൾ പുതിയ ജോലി കണ്ടെത്തിയെന്ന് പറഞ്ഞപ്പോൾ ആശംസകൾ അറിയിച്ചു ഞങ്ങൾ ചോദിച്ചു,
“വിരോധമില്ലെങ്കിൽ, നിനക്ക് ഞങ്ങളോട് പങ്കിടാമല്ലോ.”
ഞങ്ങളെ തീർത്തും അത്ഭുതപ്പെടുത്തി അവൾ പറഞ്ഞു,
” ഒരു മ്യൂസിക് സിസ്റ്റം വിൽക്കുന്ന കടയിലെ റിസപ്ഷനിസ്റ്റ് ജോലിയാണ്. ”
ങേ.. ങേ…, കേൾവിപ്പിശകാണോ എന്ന് ഞാൻ സംശയിച്ചു.
എന്റെ മുഖത്തെ അങ്കലാപ്പും, അതിശയവും വായിച്ചെടുത്ത സ്റ്റെഫിനി പറഞ്ഞു.
” I need a break from this stress “,
രസതന്ത്രത്തിൽ ( chemistry ) ഉയർന്ന ബിരുദമുള്ള (post graduate ) നീ എന്തിനാണ്, ഈ ജോലിയെക്കാൾ വളരെ വരുമാനം കുറഞ്ഞ മറ്റൊരു ജോലിയിലേക്ക് മാറുന്നത് എന്ന ചോദ്യം തീരെ ബാലിശമാണെന്ന് അവളുടെ മുഖഭാവം വ്യക്തമാക്കി.
“I am not leaving my profession, resume later somewhere else after a break “,അവൾ പറഞ്ഞുനിർത്തി.
ജീവിതത്തിനെ കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ള സ്റ്റെഫിനി, ചിന്തയിൽ, എന്നേക്കാൾ എത്രയോ മുകളിലാണ്. അവളെ ഉപദേശിക്കാൻ ഞാൻ ഇനിയും വളരേണ്ടിയിരിക്കുന്നു. മനസ്സുകൊണ്ട് അവളെ നമിച്ചു.
“Best of luck dear”,
ഞാൻ അവൾക്കു ഭാവിജീവിതത്തിന് ആശംസകൾ നേർന്നു.
” Thank you for everything, especially for your shares ”
നന്ദി പറയാൻ മറക്കാത്തവർ. മനോഹരമായ പുഞ്ചിരിയോടെ, അമിത വികാരപ്രകടനങ്ങൾ ഇല്ലാതെ,അവൾ പറഞ്ഞുനിർത്തി. വികാരം വിവേകത്തെ മറിക്കിടക്കുന്ന ശീലമില്ലാത്തവർ, മിതമായ വികാരപ്രകടനമുള്ളവർ.
അതെ, ഞാനും നിന്നിൽ നിന്നും വളരെയേറെ പിഠിച്ചിരിക്കുന്നു.
” Thank you too”,
ഹസ്തദാനം ചെയ്തു ഞങ്ങൾ പിരിഞ്ഞു.
ഉറച്ച കാൽവെപ്പുകളോടെ തന്റെ ഭാരിച്ച ശരീരവുമായി അവൾ നടന്നുനീങ്ങി.
രണ്ടു ഭൂഖണ്ഡങ്ങളിൽ ജനിച്ചു വളർന്നവർ, തീർത്തും വ്യത്യസ്ത സംസ്കാരങ്ങൾ രൂപപ്പെടുത്തിയവർ.
ഞങ്ങളുടെ കാഴ്ചപ്പാടുകൾ തമ്മിൽ വലിയ ” അന്തരം ” സ്വാഭാവികമാണല്ലോ.
പക്ഷെ അതു നൽകിയ “ഉൾകാഴ്ചകൾ” വളരെ വലുതാണ്.
കിഴക്കിന്റെയോ, പടിഞ്ഞാറിന്റെയോ സംസ്കാരങ്ങൾ ഒന്ന് മറ്റൊന്നിനേക്കാൾ മികവുള്ളതാണ് എന്ന് എനിക്ക് അഭിപ്രായമില്ല. രണ്ടിലും വളരെയേറെ നല്ല അംശങ്ങളുണ്ട്. ദൂരെയിരുന്നു വിലയിരുത്താതെ, ഇവരോടൊപ്പം ഇഴുകി ജീവിക്കുപ്പോൾ പാശ്ചാത്യസംസ്കാരത്തിന്റെ നല്ലതും ദോഷവുമായ വശങ്ങൾ വ്യക്തമാകും.
ഇവിടെ പെൺകുട്ടിയെയും ആൺകുട്ടിയെയും ഒരേ സ്വാതന്ത്ര്യവും സൗകര്യങ്ങളും കൊടുത്തു വളർത്തുന്നു. മാതാപിതാക്കൾ, പെൺകുട്ടികളെ അരുതുകളുടെ കൂട്ടിലടച്ചു, അച്ചടക്കത്തിന്റെ താക്കോൽ കീശയിൽ സൂക്ഷിക്കുന്നില്ല. അവരോടൊപ്പം വളരുന്ന ആൺകുട്ടി, സ്ത്രീയെ തന്നെപ്പോലെ സ്വതന്ത്രവ്യക്തിയായി അംഗീകരിക്കുന്നു. അതുകൊണ്ടുതന്നെ ഭാവിയിൽ ഉടമസ്ഥാവകാശമില്ലാത്ത ഭർത്താവാകുന്നു. കുടുംബത്തിന്റെ ഉത്തരവാദിത്വം സ്ത്രീകളിൽ മാത്രം ഏല്പിക്കുന്നില്ല, പകരം അതു തന്റെക്കൂടി കടമയെന്ന് മനസ്സിലാക്കി, ജോലിഭാരം പങ്കിടാനും തയ്യാറാവുന്നു.
സ്ത്രീയെ ഒരു വ്യക്തിയായി കാണുന്നതും, അംഗീകരിക്കുന്നതും, അവളുടെ തീരുമാനങ്ങൾക്ക് അർഹിക്കുന്ന വില കൽപ്പിക്കുന്നതും പാശ്ചാത്യസംസ്കാരം തന്നെ. ലിംഗസമത്വം (gender equality) കേവലം സെമിനാറുകൾക്ക് മാത്രമുള്ള വിഷയമാകാതെ പ്രായോഗികമാകുന്നു. ഈ രണ്ടു സംസ്കാരങ്ങളും പരസ്പരം മനസ്സിലാക്കി നല്ലതിനെ മാത്രം
സ്വാശീകരിച്ചെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ !!!!!
9 Comments
മനോഹരം. ഉൾക്കാഴ്ച തരുന്ന തിരിച്ചറിവ്
Beautifully penned 👍
ഭാരതീയ സംസ്ക്കാരത്തിൽ ഊറ്റം കൊള്ളുകയും പാശ്ചാത്യ സംസ്ക്കാരത്തെ പുച്ഛത്തോടെയും കാണുന്ന നാം അവരിൽ നിന്ന് പലതും പഠിക്കേണ്ടിയിരിക്കുന്നു. നല്ലെഴുത്ത് dear🥰❤️
നാളുകൾക്കു ശേഷം വീണ്ടും ചേച്ചിയെ വായിച്ചു തുടങ്ങിയത് ഇത്ര മനോഹരമായ ഒരു എഴുത്തിലൂടെ ആയതിൽ സന്തോഷം.🥰🥰🥰അവസാന വരികളിലെ ആഗ്രഹം നടന്നിരുന്നുവെങ്കിൽ….
ജോയ്സേച്ചി… ഒത്തിരി ഇഷ്ട്ടായി. ഒരുപാടു കാര്യങ്ങൾ, കുറച്ചു വരികളിൽ…മനോഹരം. ❤️❤️
നമുക്ക് മറ്റുള്ളവരുടെ ജീവിതത്തിലേക്കു എത്തിനോക്കണമല്ലോ.
ഇത് നമ്മുടെ നാട്ടിലെ ചില വസന്തങ്ങളെ വായിച്ചു കേൾപ്പിക്കേണ്ടി വരും. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് വരെ ഒളിഞ്ഞു നോക്കി അഭിപ്രയം പറയുന്ന ചില ചീഞ്ഞ ജന്തുക്കൾ 🤮
ഇഷ്ടായി. അവസാന വരികൾ ഞാനും ആഗ്രഹിക്കുന്നു.
Thank you.