ദേവദാരു, Tree of God. ……………………………. ‘ദേവദാരു പൂത്തു, എൻ മനസ്സിൻ താഴ്വരയിൽ. നിതാന്തമാം തെളിമാനം, പൂത്ത നിശീഥിനിയിൽ.’ ചുനക്കര രാമൻകുട്ടി എന്ന പ്രതിഭയുടെ തൂലികയിൽ പിറന്ന് മധുരമുള്ള ആലാപനത്തോടെ മനസ്സിൽ ചേക്കേറിയ പ്രിയഗാനം. ആ പാട്ടിനോടൊപ്പം ‘ദേവദാരു’ എന്ന പേരും എനിക്ക് ഒരു mystical feeling (ആത്മീയാനുഭൂതി) ആയിരുന്നു. ചുറ്റും കാണുന്നതിൽ നിന്നും വ്യത്യസ്തമായി ആത്മാവിനെ തൊടുന്ന spiritual ഉണർവു നൽകുന്ന പദം. സംസ്കൃതത്തിൽ ദേവ, ദൈവം എന്ന അർത്ഥത്തിലും ദാരു, മരം എന്ന അർത്ഥത്തിലും പ്രയോഗിക്കുന്നു. അങ്ങനെ ദൈവത്തിന്റെ മരമാകുന്ന ദേവദാരു. ഈ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം Cedrus deodara എന്നാണ്. ഹിമാലയത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള മലഞ്ചെരിവുകളിലും കാടുകളിലും ദേവദാരു മരങ്ങൾ ധാരാളമായി വളരുന്നു. അതിശൈത്യവും മഞ്ഞുവീഴ്ചയുമുള്ള എല്ലാ രാജ്യങ്ങളിലും കണ്ടുവരുന്ന ഒറ്റത്തടി മരങ്ങളാണിവ. സീഡർ (Cedar) മരങ്ങൾ എന്ന് അമേരിക്കയിലും യൂറോപ്പിലും അറിയപ്പെടുന്ന ഇവയുടെ ഇലകൾ സൂചി പോലെ നേർത്തതും കൂർത്തതുമാണ്. ‘സൂച്യാകാരം’ എന്നിവ വിശേഷിപ്പിക്കപ്പെടുന്നു. പൈൻ മരങ്ങളുടെ…
Author: Joyce Varghese
ഈയിടെ വായിച്ച പുസ്തകങ്ങളിൽ എനിക്കിഷ്ടപ്പെട്ടത്, ആർ. രാജശ്രീ എഴുതിയ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത ‘ എന്ന നോവലാണ്. കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ അമ്പതു വർഷം മുമ്പ് ജീവിച്ച രണ്ടു സ്ത്രീകളും അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന സ്ത്രീകളുടെയും പുരഷന്മാരുടെയും സങ്കീർണമായ ജീവിത സന്ധികൾ പ്രതിപാദിക്കുന്ന എഴുത്ത്. വടക്കൻ കേരളത്തിന്റെ തനതായ ഭാഷാശൈലികൾ തീർത്തും പുതിയൊരു അറിവായിരുന്നു. ‘ബ’, എന്നക്ഷരം എവിടേയും കേറി വന്ന് ആധിപത്യം സ്ഥാപിച്ചു നിന്നു. ‘ബ്തുങ്ങ്വ, ബാശി, ബെണ്ണക്കടലാസ്, ബെള്ളം ക്ലാഞ്ചുക ‘, ഉയി, തുക്കിച്ചി, ചൊക്കൻ, കീഞ്ഞ് പാഞ്ഞ്, ചെപ്പിയാട്ടുക തുടങ്ങിയ വാക്കുകൾ രസം പിടിച്ചും അർത്ഥം ഊഹിച്ചെടുത്തും തെല്ലും മടുപ്പില്ലാതെ മുന്നോട്ടു കുതിച്ച വായന. ദേശവും നാട്ടുമൊഴികളും ദേശത്തിന്റെ സ്വന്തമാകുന്ന മിത്തുകളും വിശ്വാസങ്ങളും ഭക്ഷണവും ആചാരരീതികളും ദേശത്തിന്റെ നാഡീഞരമ്പുകളിലൂടെ ഒഴുകി, കഥാകഥനത്തിൽ, കഥാപാത്രങ്ങളുടെ വ്യാപാരങ്ങളിൽ ത്രസിക്കുന്നു. ഒരു ദേശത്തിന്റെ ഐഡിന്റിറ്റി തന്നെ അതിന്റെ ഭാഷയും ശീലുകളുമാണ്. പ്രസ്തുത സംസാരശൈലി പരിചിതമല്ലാത്ത ഒരാൾക്ക്,…
ചിതറിപ്പോയ ദേശാന്തരജീവിതത്തിൽ, ഗൃഹാതുരത്വം പെയ്തു നനക്കുന്ന വരികൾ ഒഴുകിയെത്തി. ‘വേഴാമ്പൽ കേഴും വേനൽ കുടീരം നീ, ഏകാകിനി നിന്നോർമ്മകൾ, എതോ നിഴൽ ചിത്രങ്ങളായ്.’ ഒ.എൻ.വി കുറപ്പിന്റെ തൂലികയിൽ പിറന്ന് ഓളങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളിയെ ഉണർത്തിയ ഗാനം. മഴ കാത്തിരിക്കുന്ന ദാഹാർത്തനായ വേഴാമ്പൽ പക്ഷി, കേരളീയ നാടോടിക്കഥകളിൽ വളരെ ആഴത്തിലുള്ള സങ്കല്പമാണ്. മലമുഴക്കി വേഴാമ്പൽ സംസ്ഥാന പക്ഷിയാണ്. വലിയ നീണ്ടു വളഞ്ഞ കൊക്കുള്ള വേഴാമ്പൽ മറ്റു ജലസോത്രസ്സുകളിൽ നിന്നും കുടിക്കാതെ മഴവെള്ളം മാത്രമേ കുടിക്കൂ എന്നും, അതിനായി ആകാശത്തേക്ക് നോക്കി കാത്തിരിക്കുമെന്നുമാണ് വിശ്വാസം. ചെറുപഴങ്ങൾ ഭക്ഷിക്കുന്ന വേഴാമ്പലിന് വെള്ളം അധികം ആവശ്യമില്ലെന്ന് ശാസ്ത്രം പറയുന്നു. ഏകപത്നീവൃതമുള്ള പക്ഷികൾ, ഒരു ഇണ മാത്രമുള്ളവരാണ്. വിരഹാർത്തമായി കേഴുന്ന വേഴാമ്പൽ പ്രണയത്തിന്റെ ബിംബമായും ചിത്രീകരിക്കപ്പെടുന്നു. തലയിൽ മകുടവുമായി വലിയ ശബ്ദത്തോടെ ചിറകടിച്ചു പറക്കുന്ന ഭീമാകാരനായ പക്ഷി, തന്റെ ഇണയെ വലിയ മരപ്പൊത്തുകളിൽ സംരക്ഷിക്കുന്നതും അടയിരിക്കുന്ന പെൺപക്ഷിക്കും പറക്കമുറ്റാറാവുന്ന വരെ കുഞ്ഞുങ്ങൾക്കും ഭക്ഷണം തേടുന്നതും ശാസ്ത്രസത്യമാണ്.…
ഞാൻ കണ്ട ആദ്യ വിഷുക്കണി! ‘ആദ്യം ‘ എന്നതിന് ഒരു മധുരമുണ്ട്. എത്ര മികച്ചതായാലും ഒന്നാം സ്ഥാനം മറ്റൊന്നിനും തട്ടിപ്പറിക്കാൻ സാധിക്കില്ലല്ലോ. വായന ഉറച്ചു തുടങ്ങുന്നതിനു മുൻപ് തന്നെ എനിക്ക് വർത്തമാനപത്രത്തിലെ ചിത്രങ്ങൾ കണ്ടിരിക്കാൻ വലിയ ഇഷ്ടമായിരുന്നു. അമ്മയുടെ സന്തതസഹചാരിയായിരുന്ന വനിത മാസിക മറിച്ചുനോക്കി, ഓരോ കളർ ചിത്രങ്ങളും കണ്ണിലൂടെ വലിച്ച്, തലയിലേക്ക് ആവാഹിക്കൽ പ്രൈമറി സ്കൂൾ പെൺകുട്ടിക്ക് ഹരമായിരുന്നു. വിഷു സ്പെഷ്യൽ ബുള്ളറ്റിൻ നിറയുന്ന വിഷുക്കണി ചിത്രങ്ങളും പട്ടുപാവാടകളും തെല്ലൊന്നുമല്ല എന്നെ ഭ്രമിപ്പിച്ചത്. ഒരു വിഷുക്കണി ഒരുക്കം നേരിട്ട് കാണാൻ എന്താണ് വഴി? ആലോചിച്ചു തല പുകഞ്ഞു. ഹിന്ദു കുടുംബങ്ങളും ക്രിസ്ത്യൻ കുടുംബങ്ങളും ഇടകലർന്നു താമസിക്കുന്ന ഞങ്ങളുടെ ഗ്രാമം. ആഘോഷങ്ങൾക്ക് മതത്തിന്റെ വേലിക്കെട്ടില്ലാത്ത കാലം. പഴങ്ങളും ഉത്സവങ്ങളുടെ തനതു പലഹാരങ്ങളും കുടുംബങ്ങൾ പരസ്പരം കൈമാറുന്നത് അന്ന് പതിവായിരുന്നു. പള്ളിപ്പെരുന്നാളിന് കുഴലപ്പം, അച്ചപ്പം, ഉണ്ണിയപ്പം ഇവ ക്രിസ്ത്യൻ വീടുകളിൽ നിന്നു കൊടുത്തയക്കുമ്പോൾ ഓണത്തിനു ഉപ്പേരിയും ശർക്കരവരട്ടിയും പാലടയും പരിപ്പുപായസവും ഏത്തപ്പഴവും തിരിച്ചെത്തും.…
തിരക്കു തള്ളുന്ന ബസ് സ്റ്റാൻഡിൽ വന്നിറങ്ങുപ്പോൾ ഇസബെല്ല നന്നെ ക്ഷീണിച്ചിരുന്നു. അവൾ ജോലി ചെയ്യുന്ന നഗരത്തിലെ കടയിൽ അന്ന് വില്പന കൂടുതലായിരുന്നു. കടയുടെ മച്ചിനു മുകളിൽ അട്ടിയിട്ട ചരക്കു നിറച്ച കാർഡ് ബോർഡ് പെട്ടികളുമായി പലപ്രാവശ്യം ഇരുമ്പുഗോവണി കയറിയിറങ്ങേണ്ടി വന്നു. പൊടിയും വിയർപ്പും അഴുക്കിന്റെ പൊറ്റയായി അവളുടെ മേൽ പൊതിഞ്ഞു. നനഞ്ഞു കുതിർന്ന കക്ഷത്തിന്റെ ദുർഗന്ധം സഹയാത്രക്കാരിൽ പരക്കാതിരിക്കാൻ, ബസ്സിന്റെ മേൽത്തട്ടിലെ നീളൻ കമ്പി ഒഴിവാക്കി, അവൾ സീറ്റിന്റെ കോണിൽ കൈപ്പിടിച്ചു നിൽക്കുകയായിരുന്നു. വേനലിൽ, കാനകൾ ഉണങ്ങിവരണ്ടു കരിയിലകളും കടലാസു തുണ്ടുകളും നിറഞ്ഞു. കാനയിൽ കുടുങ്ങിയ വരണ്ട കാറ്റ്, മെല്ലെ മൂളിപ്പറന്ന് അവയെ പൊക്കിപ്പറത്തി, ശക്തി കുറഞ്ഞു തിരിച്ചിറങ്ങി കാനയിൽ പതിഞ്ഞു കിടന്നു. അടുത്ത അവസരത്തിനായി കാത്തിരുന്നു. ചുളിഞ്ഞ സാരി നേരെയാക്കി അവൾ വേഗം നടന്നു. തേഞ്ഞ ചെരിപ്പിന്റെ അയവിൽ, അവൾ മുന്നോട്ടാഞ്ഞു വീഴാൻ പോയി. എങ്കിലും ആ ചെരിപ്പിന്റെ മാർദ്ദവം അവൾക്കിഷ്ടമായിരുന്നു. താൻ നടന്നുതീർത്ത വഴികളിൽ തന്നോടു ചേർന്നുകിടന്നു തന്റെ…
മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും ഭൂമിക, അടുക്കള. ഇപ്പോഴും എനിക്ക് കിലുക്കി ചിരിക്കാൻ ഏറെ ഇഷ്ടപ്പെട്ടൊരു ഓർമ്മച്ചെപ്പും ഇവിടം തന്നെ. സദാനേരം തിരക്കുപ്പിടിച്ചു അടുക്കളയിൽ ജോലിചെയ്യുന്ന അമ്മക്ക് ചുറ്റും ചറപറ സംസാരിച്ചു ഓടിക്കളിച്ചിരുന്നിടത്തു തന്നെയാണ് എന്റെ ഓർമ്മകൾ തുടങ്ങുന്നത്. ഉയർത്തി കെട്ടിയ പതാമ്പുറം, ഞങ്ങളുടെ തൃശൂർ ഭാഷയിൽ ‘പാത്യേൻപുറവും ‘ സ്വർണനിറമുള്ള വലിയ ഓട്ടുപാത്രങ്ങളും മൺപാത്രങ്ങളും ഭരണികളും അന്ന് അലമാര കയ്യേറി തുടങ്ങിയ സ്റ്റീൽ പാത്രങ്ങളും അടുക്കള നിറച്ചു. ചിരട്ടത്തവികളും കയർ വരിഞ്ഞു മുറുക്കി ബലപ്പെടുത്തിയ മുളങ്കുമ്പവും അടുക്കളയിൽ കൃത്യമായ സ്ഥലങ്ങളിൽ അടങ്ങിയിരിക്കും. ഇതിൽ ഉണ്ടാക്കുന്ന പുട്ടിന് സ്വാദ് കൂടുതലായിരുന്നു. ഊതിയാൽ, ആദ്യം അല്പം പുകയും ചാരവും പരത്തി ആളുന്ന അടുപ്പിലെ തീയും കനലും ഒക്കെ ആയിരുന്നു അന്നത്തെ അത്ഭുത കാഴ്ചകൾ. ഇളം ഓറഞ്ചു മഞ്ഞയിൽ പൊങ്ങിയുയരുന്ന അഗ്നിനാളങ്ങളെ ഭയത്തോടും ആദരവോടും നോക്കി നിൽക്കും. ഗ്യാസ് അടുപ്പിലെ നിയന്ത്രിക്കപ്പെട്ട, സുഷിരങ്ങളിലൂടെ പുറത്തു വരുന്ന നീല കിന്നരി വെച്ച ജ്വാലയേക്കാൾ ആവേശം കൂടുതലായിരുന്നു, വിറകടുപ്പിലെ ആളുന്ന…
മണൽമടക്കുകളിൽ ചുററിത്തിരിയുന്ന കാറ്റ് ചൂടും പൊടിയും പേറിയുയർന്നു. പുലരുമ്പോൾ മുതൽ കത്തിജ്വലിക്കുന്ന സൂര്യൻ ദയയേതുമില്ലാതെ വിയർപ്പു പൊട്ടിച്ചു, ഉടുപ്പ് നനച്ചു. ചെന്നിയിൽ ഊർന്നിറങ്ങുന്ന വിയർപ്പുച്ചാൽ തൂത്തുകളഞ്ഞ്, ആശ ആശുപത്രിയുടെ വാനിലേക്ക് ധൃതിയിൽ നടന്നു. രാത്രി ജോലിയുടെ ഘനം അവളുടെ കൺപ്പോളകളിൽ തൂങ്ങി നിന്നിരുന്നു. വൈകിയതിന് ക്ഷമ പറയാൻ, വലിച്ചു തുറയ്ക്കാൻ ശ്രമിച്ചു പരാജയപ്പെട്ട കൺപ്പോളകൾ കണ്ട്, ഡ്രൈവർ ഉറദുവിൽ പറഞ്ഞു, ” മേം… ആപ് കോ ത്യോടാ റെസ്റ്റ് ചാഹിയെ… കയീ ബാർ മെ നെ ബോലാ ഹൈ നാ?”, വയസ്സൻ പാക്കിസ്താനി ഡ്രൈവറുടെ സ്നേഹശാസനയിൽ, അവൾ വീണ്ടും മകളായി. ” ജീ… ബാബ”, അവൾ ചിരിച്ചു. ജോലിയ്ക്കും കുടുംബത്തിനുമിടയിൽ ഓടിക്കൊണ്ടിരിക്കുന്ന അനേകം സ്ത്രീകളിൽ ഒരുവൾ. അവിരാമ ചക്രത്തിൽ, താൻ സ്വയം ജീവിയ്ക്കാൻ മറക്കുന്നതെന്തെന്ന് ചിന്ത കൺക്കോണുകളിൽ പെയ്തു. മക്കൾ സ്കൂളിലേക്ക് സമയത്തിന് പുറപ്പെട്ടോയെന്ന് അവൾ ആശങ്കപ്പെട്ടു. എന്നത്തേയും പോലെ, ആധിയുടെ അണയാത്ത കനലിനെ ഊതി പെരുക്കി ചാരം പറപ്പിച്ചു. ജോലിത്തിരക്കിനിടയിലും…
പ്രവാസഭൂമിയിലെ നനുത്ത ഡിസംബർ സായാഹ്നത്തിലായിരുന്നു, അയാൾ ആദ്യമായി സ്വയം പരിചയപ്പെടുത്തിയത്. “പാർട്ട് ടൈം ക്ലീനിങ് ജോലിത്തേടി വന്നതാണ്, മുൻപ് ഇവിടെ ജോലി ചെയ്തയാൾ പറഞ്ഞു വിട്ടതാണ് “, നാൽപത്തിയഞ്ചു വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന നന്നെ വെളുത്തു മെലിഞ്ഞയാൾ. വെയിലേറ്റ് മങ്ങിയ നിറവും, കഷണ്ടി ആക്രമിച്ചു കീഴടക്കി, പതിയെ തെളിയുന്ന നെറ്റിയും അലക്ഷ്യമായി കോന്തി വെച്ചിരിക്കുന്ന നര പടരുന്ന മുടിയും ഒറ്റ നോട്ടത്തിൽ തന്നെ അയാളെ ഒരു പ്രാരാബ്ധകാരൻ ആക്കിയിരുന്നു. “സൈക്കിൾ, കാർ ഷെഡിൽ വയ്ക്കുന്നത് കൊണ്ടു കുഴപ്പമില്ലല്ലോ?, അയാൾ പഴയ സൈക്കിളിലേക്ക് വിരൽ ചൂണ്ടി. “സൈക്കിളോ?, ഞാൻ ആശ്ചര്യത്തോടെ നോക്കി. ഗൾഫ് രാജ്യങ്ങളിൽ സൈക്കിളിൽ സഞ്ചരിക്കുന്നവർ അപൂർവ്വമാണ്. വേനലിൽ, അമ്പത് ഡിഗ്രിക്കു മുകളിൽ വരെ ഉയർന്നു തിളക്കുന്ന ചൂടിൽ ചുട്ടുപഴുക്കുന്ന മണലിലൂടെ സൈക്കിൾ യാത്ര എളുപ്പമല്ലല്ലോ. “എവിടെയാണ് താമസം?”, ഞാൻ ചോദിച്ചു. “ഒരു അഞ്ചാറു കിലോമീറ്റർ ഉണ്ട്, കുഴപ്പമില്ല, ഞാൻ സൈക്കിളിൽ വരാം.”, ജോലി നഷ്ടപ്പെടരുത് എന്ന തോന്നൽ വാക്കുകളിലൂടെ…
ഗൾഫിലെ പ്രവാസജീവിതത്തിനിടയിൽ രണ്ടാമത്തെ പ്രസവത്തിനു ഞാൻ നാട്ടിൽ വന്നതായിരുന്നു. ആദ്യ പ്രസവം, നോർമൽ ആയിരുന്നുവെങ്കിലും പിഞ്ചുകുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിലും എപ്പിസോട്ടമി സ്റ്റിച്ചിന്റെ ഭീകര തഴുകലും തലയിൽ നിന്നു ഇറങ്ങി പോയിട്ടില്ല. പ്രസവം കഴിഞ്ഞയുടനെ കുഞ്ഞിനേയും വീട്ടുകാര്യവും ഒറ്റയ്ക്ക് നോക്കി നടക്കുന്നത് അത്ര എളുപ്പമല്ലയെന്നു ഒന്നാമൂഴത്തിൽ പിടികിട്ടി. അലങ്കരിച്ച തൊട്ടിലിൽ പുഞ്ചിരിച്ചു കിടന്നുറങ്ങുന്ന ഉണ്ണിയെ തൊട്ടിലാട്ടിയുള്ള പാട്ട് സിനിമയിൽ കാണാറുണ്ട്. ആ സീനിൽ മനം മയങ്ങി പോകാത്ത സ്ത്രീകൾ വിരളമായിരിക്കും. പക്ഷെ ഈ ഉണ്ണികൾ അമ്മമാരെ ഈരേഴു പതിന്നാലുലോകം വട്ടം കറക്കിയിട്ടാണ് ഈ പൂച്ചയുറക്കം ഉറങ്ങുന്നത് എന്ന് എനിക്ക് കൃത്യമായി മനസ്സിലായി. ഈ അങ്കം ഒരു മൂത്ത കുസൃതിയുടെ കൂട്ടത്തിൽ ‘കരതലാമലകം’ അല്ലയെന്ന വെളിവു വന്നപ്പോളാണ് രണ്ടാംമൂഴത്തിന് നാട്ടിലേക്ക് വച്ചുപിടിച്ചത്. പ്രസിദ്ധ എഴുത്തുകാരൻ പറഞ്ഞപോലെ, ‘നമ്മൾ അനുഭവിക്കുന്ന വരെ എല്ലാം കെട്ടുകഥയായി തോന്നുമെന്ന്.’ ഒരു പ്രാവശ്യം കെട്ടഴിഞ്ഞ കഥയായതുകൊണ്ട് രണ്ടാമതൊന്ന് ആലോചിച്ചില്ല. ഡോക്ടർ, പ്രെഗ്നൻസി പിരീയഡ്, സ്കാനിംഗ് റിപ്പോർട്ട് ഇവയെല്ലാം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുമായാണ്…
“തീർത്ഥ, ആരോ പുറത്ത് വന്നിരിക്കുന്നു”, പ്രതാപ് തന്നെ മൂടിയിരുന്ന കംഫർട്ടർ വലിച്ചു നീക്കി, തീർത്ഥയെ തട്ടിവിളിച്ചു. ഉറക്കച്ചടവിൽ അയാൾ കൺപ്പോളകൾ വലിച്ചു തുറക്കാൻ ബുദ്ധിമുട്ടി. “അതോ… പാർഥിവാകും ഞാൻ ഇന്നലെ പറഞ്ഞിരുന്നില്ലെ? അവനോട് ഇന്ന് രാവിലെ പ്രതാപ് യാത്ര പുറപ്പെടും മുമ്പ് വരാൻ പറഞ്ഞിരുന്നു.” തീർത്ഥ കോട്ടുവായിട്ടു, മുടി മാടിയൊതുക്കി കിടക്കയിൽ നിന്നും ചാടിയെണീറ്റു. “ഓ… ശരി, നീ അയാളോട് കയറിയിരിക്കാൻ പറയൂ, ഞാനൊന്നു ഫ്രഷായി ഇപ്പോളെത്താം. ” *** തലേന്ന് നട്ടുച്ചക്ക് നായ ഉച്ചത്തിൽ കുരക്കുന്നത് കേട്ടിട്ടാണ്, തീർത്ഥ പൂമുഖവാതിൽ തുറന്നത്. കൂറ്റൻ ഗേറ്റിനപ്പുറം, തോളിൽ വലിയ ബാഗുമായി നിൽക്കുന്ന ചെറുപ്പക്കാരന്റെ മുഖത്തിന്റെ പകുതി മാത്രമെ അവൾ കണ്ടിരുന്നുള്ളു. പക്ഷെ ആ കൂട്ടുപുരികങ്ങളും നെറ്റിയിലേക്ക് വീണ് കിടക്കുന്ന കോലൻ മുടിയും തനിക്ക് ഏറെ പരിചിതമാണല്ലോയെന്ന് അവൾക്കു തോന്നി. അവൾ ഓർമ്മയുടെ കയത്തിൽ മുങ്ങാങ്കുഴിയിട്ടു. പെട്ടെന്ന്, ഒരു തിരിച്ചറിവിന്റെ വെള്ളിവെളിച്ചത്തിൽ അവൾ ഗേറ്റിലേക്ക് പാഞ്ഞു, ഗേറ്റ് തള്ളിത്തുറന്നു. നട്ടുച്ചവെയിൽ ചൂടിൽ, അവന്റെ…
