Author: Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

സ്വാതി തന്റെ യൂണിഫോമിൽ കുത്തിച്ചേർത്തിരിക്കുന്ന ബാഡ്ജുകളിൽ വിരലുകളോടിച്ചു. ചെറിയ മുള്ളുകൾ തറഞ്ഞുകയറുന്ന പോലെ അവൾ കൈ പിൻവലിച്ചു. തേർഡ് സ്റ്റാൻഡേർഡ് സ്കൂൾ ടോപ്പർ എന്ന സ്ഥാനം നാലാം ക്ലാസ്സിലും നിലനിർത്തണമെന്ന് അവളുടെ അമ്മയിന്നും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. സ്വാതി തലയാട്ടിയില്ല. അമ്മ അവളുടെ മുടി ഇരുവശത്തും പിന്നിയിടുന്ന തിരക്കിലായിരുന്നു. “എന്താ നീ കേട്ടില്ലേ?”, അവർ സ്വാതിയുടെ മുടി പിടിച്ചുലച്ചു. അനാമിക കൊണ്ടുവന്ന ലിറ്റിൽ റെഡ് റൈഡിംഗ് ഹുഡ് കഥാപുസ്തകം ഇന്റർവെൽ സമയത്തു മറിച്ചു നോക്കിയിരുന്നു. സ്വർണ്ണത്തലമുടിയും വെള്ളാരം കണ്ണുകളുമുള്ള പെൺകുട്ടിയും അവളുടെ കൈയിലുള്ള ചെറി പഴം നിറച്ച ചൂരൽക്കൊട്ടയും സ്വാതിയുടെ കണ്മുന്നിൽ നിന്നും മായാതെ നിന്നു. ഗ്രാമപ്രദേശത്തു താമസിക്കുന്ന തന്റെ മുത്തശ്ശിക്കു സമ്മാനങ്ങളുമായി പോകുന്ന പെൺകുട്ടിയുടെ കഥയാണെന്ന് അനാമിക പറഞ്ഞിരുന്നു. നക്ഷത്രകണ്ണുകളുള്ള പെൺകുട്ടിയുടെ കഴുത്തിൽ ചുറ്റിക്കെട്ടിയിരുന്ന ചുവന്ന ഷാൾ മഞ്ഞുപൊഴിയുന്ന ശീതക്കാറ്റിൽ പറക്കുന്ന പുറംചട്ടയിലെ ചിത്രം അവളെ കൊതിപ്പിച്ചുകൊണ്ടിരുന്നു. വായിച്ചു തുടങ്ങിയപ്പോഴേക്കും ബെല്ലടിച്ചു. സ്വാതിക്കു കരച്ചിൽ വന്നു, അവൾ പുസ്തകം മടിയോടെ തിരിച്ചുകൊടുത്തു. കഥയിലെ…

Read More

“നീന സംസാരിക്കൂ… നീനക്കു പറയാനുള്ളത് മുഴുവൻ കേൾക്കാനാണ് ഞാനിവിടെയിരിക്കുന്നത്, ഇതു നമ്മുടെ മൂന്നാമത്തെ സെഷനാണ്”, സൗമ്യമായ പുഞ്ചിരിയിൽ പൊതിഞ്ഞ് കൗൺസിലർ അവളെ സംസാരിക്കാൻ പ്രേരിപ്പിച്ചു. അവളുടെ ഓർമ്മകൾ കുഴഞ്ഞു മറിയുന്നതും ദൃഷ്ടിയുറപ്പിക്കാതെ കണ്ണിൽ നിഴലുകൾ കൂടിച്ചേരുന്നതും ഇഴപിരിയുന്നതും നിശ്വാസമുതിരുന്നതും അവളുടെ നെറ്റിത്തടത്തിൽ വിയർപ്പു പൊടിയുന്നതും അവർ നിരീക്ഷിച്ചു. അവളുടെയുള്ളിലെ അസ്വസ്ഥതകളുടെ മാത്രയളക്കുവാൻ പരിചയ സമ്പന്നയായവർക്ക് അതു ധാരാളമായിരുന്നു. “നീന…യു ഷുഡ് ബൗൺസ് ബാക്ക്, ജീവിതം തിരിച്ചു പിടിക്കണം”, ശാന്തമായ മുറിയിലിരുന്നവർ മന്ത്രിച്ച വാക്കുകൾ ഇളം കാറ്റായി അവളെ തലോടി. അവൾ ഓർത്തെടുക്കാനും സംസാരിക്കാനും തുടങ്ങി. *** ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന സമയം, കോളേജിൽ ചേർന്ന കാലം മുതൽ കേട്ടതാണ്, സജിവൻ സാറിന്റെ ജീവനില്ലാത്ത ക്ലാസ്സെന്ന്. എന്നാലും ഇതു  കുറെ കടുപ്പം തന്നെ, നീന നോട്ടുബുക്കിൽ ചിത്രം വരഞ്ഞുകൊണ്ടിരുന്നു.  ചിറകുള്ള കുതിരപ്പുറത്ത് കാമുകിയെ ഇരുത്തി പറന്നു പോകുന്ന രാജകുമാരനെ വരച്ചു തീർത്തിട്ടും മിച്ചമായ സമയം നോക്കി അടുത്തിരിക്കുന്ന നിത്യയെ തോണ്ടി. ഉറക്കം തൂങ്ങുന്ന നിത്യ…

Read More

ഓണം, മലയാളിയുടെ വികാരമാകുന്നത്, ഗൃഹാതുരത്വം പൊതിഞ്ഞ ഓർമ്മകളിലൂടെയാണ്. ഭൂഗോളത്തിന്റെ ഏതു കോണിലായാലും നമ്മൾ കറങ്ങിത്തിരിഞ്ഞു ഒരുമയോടെ പൊന്നാണത്തിന്റെ ആഘോഷങ്ങളിൽ കൈക്കോർക്കും. ഓണമെത്താൻ ദിവസങ്ങൾ എണ്ണി കാത്തിരുന്ന ബാല്യം ഓർമ്മകളിൽ നിറയുന്നു. ഓണവും പൂക്കളവും ഒന്ന് മറ്റൊന്നിനെ അടയാളപ്പെടുത്തും. കുമ്മാട്ടികളിയും നാലാം ഓണത്തിന്റെ പുലികളിയും തൃശ്ശൂരിൽ പ്രസിദ്ധമാണ്. നാലാം ഓണത്തിന് നഗരത്തിൽ പുലി ഇറങ്ങി താളം ചവിട്ടി നീങ്ങിയാലെ തൃശ്ശൂര്കാർക്ക് ഓണാഘോഷം തകർക്കുകയുള്ളൂ. ഞങ്ങൾ പിള്ളേരുടെ കുത്തകാവകാശമാണ് വീടുകളിലെ പൂക്കളമിടൽ. പായസവും പഴനുറുക്കും ഉപ്പേരിയും ചക്കരവരട്ടിയും വലിയ ഉരുളികളിൽ നിറഞ്ഞും ഇളകിമറിഞ്ഞും ഏലക്ക മണം പരത്തിയും അടുക്കളയിൽ നിന്നും ഓണാഘോഷം തുടങ്ങും. ചില്ലുപാത്രങ്ങളിൽ നിറഞ്ഞിരുന്ന കായവറുത്തതിന്റെ സ്വർണനിറവും മുറ്റത്തു ഒരുക്കിയ പൂക്കളത്തിലെ കടുംനിറങ്ങളും ഓണം ഓർമ്മകളിലെ തിളക്കമുള്ള വർണങ്ങളാണ്. തൃശ്ശൂർ നഗരത്തിലെ സ്കൂളിലേക്കുള്ള ബസ് യാത്രയിൽ ഏറ്റവും ആസ്വദിച്ചിരുന്ന കാഴ്ചയായിരുന്നു പൂക്കളങ്ങൾ. വടക്കാഞ്ചേരി റോഡിലൂടെ തിരുവമ്പാടി അമ്പലത്തിലെ കൽവിളക്ക് ചുറ്റിവളഞ്ഞു ഞങ്ങളുടെ ഓവർലോഡ് ബസ് യാത്ര. ഒരു മുപ്പതു കിലോമീറ്റർ സ്പീഡിൽ പോലും…

Read More

ഗൾഫ് രാജ്യത്തെ ഒരു പ്രവാസികുടുംബം. മലയാളികൾക്ക് ഏറെ സുപരിചിതമായ പദം. ഞങ്ങളുടെ കുടുംബവും കുറച്ചുകാലം അവിടെ പ്രവാസികളായിരുന്നു. വീട്ടിൽ പാർട്ട്‌ ടൈം ജോലിക്കുവരുന്ന തൊഴിലാളികൾ (labours) ചിലരെ ഇതിനിടയിൽ പരിചയപ്പെട്ടു. വളരെ കുറഞ്ഞ വേതനം പറ്റുന്ന ഇവർ അവരുടെ കുടുംബത്തിന്റെ അത്താണിയാണ്. ഒത്തിരി പേരുടെ സ്വപ്നങ്ങളുടെ താക്കോൽ സൂക്ഷിപ്പുകാർ. അച്ഛൻ, അമ്മ, സഹോദരങ്ങൾ, ഭാര്യ, മക്കൾ, ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ എല്ലാവരും ഉറ്റുനോക്കുന്നത് ഇവരെ മാത്രം. കടമ, ദയ ഇതൊക്ക മറ്റുള്ളവരിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ ഇവരിൽ നിന്നും ആഗ്രഹിക്കുന്നു. അകവും പുറവും ഒരുപോലെ ചുട്ടുപൊള്ളുന്ന ഇവർ എങ്ങനെ ജീവിക്കുന്നുവെന്നു പലരും അറിയാറില്ല. കടൽ കടന്നവർ ഭാഗ്യവാന്മാർ എന്നൊരു തോന്നലുള്ളവർ നാട്ടിൽ ഏറെയുണ്ട്. വിദേശങ്ങളിൽ ജീവിക്കുന്ന എല്ലാവരും ബുദ്ധിമുട്ടുന്നവരല്ലെങ്കിലും ഇതിൽ കഷ്ടപ്പെടുന്ന അനേകരുണ്ട്. ആവശ്യങ്ങളുടെ അവസാനിക്കാത്ത പട്ടിക നീണ്ടുപോകുമ്പോൾ പറയാൻ ഇത്രമാത്രം, അവരുടെ യാതന നിങ്ങൾക്കറിയില്ല!’ പെർഫ്യൂം, സിഗരറ്റ്, കൂളിംഗ് ഗ്ലാസ്‌ തുടങ്ങി ആഡംബരങ്ങളായി വന്നിറങ്ങുന്നവർ, അല്പം പോലും കരുണയില്ലാത്ത കാലവസ്ഥയിൽ, തൊഴിലാളിയുടെ…

Read More

ഭൂമിക്കു മേൽ തിമർത്തു പെയ്തിട്ടും കലിയടങ്ങാത്ത മഴയെ നോക്കി സൂര്യൻ പടിഞ്ഞാറോട്ടു വേച്ചു വേച്ചു നീങ്ങി. പ്രളയത്തിൽ പെയ്ത്തുവെള്ളത്തിലമർന്ന നെൽപാടങ്ങൾ മോചനം കാത്തുകിടന്നു. തോടും വഴികളും നിറഞ്ഞൊഴുകുന്ന വെള്ളപ്പാച്ചിലിൽ സുരഭിയും പേടിച്ചരണ്ടിരുന്നു. ‘അമ്മയൊന്നു നേരത്തെ എത്തിയെങ്കിൽ”, വഴിക്കണ്ണുമായി ചെറിയ സഹോദരനെ കൈകളിലെടുത്ത് അവൾ ഉമ്മറത്തെ മൺഭിത്തിയിൽ ചാരിയിരുന്നു. സ്കൂളിൽ നിന്നെത്തിയ ഇളയ ആൺകുട്ടികൾ പുറത്തേക്കോടിയിരുന്നു. കുട്ടികൾ ഈ മഴയത്ത് എവിടെയാണാവോ? പെരുമഴയിൽ നിറഞ്ഞു കവിഞ്ഞ കുളത്തിൽ കുളിക്കാനോടുന്ന അവരെ അവൾ വിലക്കിയിട്ടും നിന്നില്ല. കുട്ടികൾ പുറത്തു പോയതിനു ശേഷമാണ്, ചെറിയച്ഛൻ കയറി വന്നത്. അയാൾ ഒതുക്കുക്കല്ലുകൾ കയറും മുൻപു തന്നെ വാറ്റുചാരായത്തിന്റെ വാട കാറ്റിലലിഞ്ഞ് അവൾക്കടുത്തെത്തി. തന്നെ ഉഴിഞ്ഞു നോക്കുന്ന ചോരക്കണ്ണുകളിൽ കുറച്ചു നാളുകളായി പുതിയ ഭാവം പകരുന്നുണ്ടെന്ന് അവൾക്കു തോന്നിയിരുന്നു. അവൾക്കു മുന്നെ അവളുടെ അമ്മയതു മനസ്സിലാക്കിയിരുന്നു. ആരുമില്ലാത്ത നേരത്ത് ചെറിയച്ഛൻ വീട്ടിൽ കയറി വന്നാൽ മുറിയിൽ നിൽക്കാതെ ഇറങ്ങി ഉമ്മറത്തോ മുററത്തോ നിൽക്കാൻ പറഞ്ഞതും തന്റെ നെറുകയിൽ തലോടി…

Read More

തയ്യൽ മെഷീൻ കൂട്ടത്തോടെ ശബ്ദമുയർത്തി കരഞ്ഞു. ആ കുടുംബശ്രീ യൂണിറ്റിലെ മുപ്പതു സ്ത്രീകളുടെ കൈകളിലൂടെ കുങ്കുമവും പച്ചയും അശോകചക്രം പതിഞ്ഞ വെള്ളനിറവുമുള്ള തുണിത്തുണ്ടുകൾ നിരങ്ങി നീങ്ങി. ശ്രീകലയുടെ തയ്യൽ മെഷീനിലും കൂട്ടി തുന്നിയ തുണിത്തുണ്ടുകൾ അവരുടെ അനുവാദം ചോദിക്കാതെ ആരുടേയോ കൂടെ പടിയിറങ്ങും. എവിടെയെങ്കിലും ഒരു കൊടിമരത്തിൽ ആ പതാകകളെ ഉറപ്പിച്ചു കെട്ടിയിടും. അവിടെ അല്പം പോലും മുന്നോട്ടു കുതിക്കാൻ അനുവദിക്കാത്ത ആ ചരടിൻ തുമ്പിൽ, തങ്ങളുടെ ജന്മനിയോഗം നിറവേറ്റി അവർ സ്വാതന്ത്ര്യം വിളിച്ചറിയിച്ചു പാറിക്കളിക്കും. എന്തു സ്വാതന്ത്ര്യം? ആർക്കു സ്വാതന്ത്ര്യം? എഴുപത്തിയഞ്ചു ആണ്ടിലധികം ആഞ്ഞുവലിച്ചിട്ടും പെൺമക്കൾക്ക്, പൊട്ടിച്ചെറിയാൻ കഴിയാത്ത ചങ്ങലകണ്ണികൾ. ചിന്തകൾ മനസ്സിൽ ചേക്കേറി കുരുങ്ങി. പിടച്ചലിൽ ശ്രീകലയുടെ തയ്യൽ മെഷീൻ നിശബ്ദമായതു അവളറിഞ്ഞില്ല. ” ശ്രീകല…”, മാനേജർ അവളുടെ മേശപ്പുറത്തു ശക്തിയായി അടിച്ചു. നൂൽ ചുറ്റുകളും കത്രികയും തയ്യൽ സൂചികളും കിലുങ്ങി തെറിച്ചു. “എന്തു കണ്ടാണ് വെറുതെ ഇരിക്കുന്നെ? ചുമ്മാ ഇരുന്നു കാശു വാങ്ങാനെങ്കിൽ ഇവിടെ വരേണ്ട, വീട്ടിലിരുന്നാൽ…

Read More

മധുരിച്ചും പുളിച്ചും രുചിമേളം തകർക്കുമ്പോൾ ഇഷ്ടഭക്ഷണങ്ങളുടെ പൂരസമുദ്ധിയിൽ ബാല്യത്തിന്റെ നിറച്ചാർത്തുകൾ കൂടിയെഴുന്നെള്ളും. പലയിടങ്ങളിൽ ജീവിക്കാനും പല രാജ്യങ്ങളിലെ വിവിധ ഭക്ഷണങ്ങൾ രുചിക്കാനും ഭാഗ്യം സിദ്ധിച്ചു. പറഞ്ഞിട്ടെന്താ കാര്യം, പക്ഷെങ്കില് മ്മടെ തൃശ്ശൂരിന്റെ രുചികളൊന്നും നാവിന്റെ തുമ്പത്തൂന്ന് അങ്ങട് മാറി പോണില്ല. ഞങ്ങളുടെ തൊടിയിൽ കുറെ പടർന്നു പന്തലിച്ച മാവുകൾ ഉണ്ടായിരുന്നു. നിറയെ കായ്ക്കുന്നയിനം. പുളിയുറുമ്പിന്റെ നെറമുള്ള മാമ്പൂ പൂത്ത മണം, വരണ മാങ്ങക്കാലത്തിന്റെ വരവറിയിച്ചു ഒഴുകി പരക്കും. പുളിരസം ഇത്തിരി ഇഷ്ടം കൂടുതലുള്ള എനിക്ക് പച്ചമാങ്ങ കാണുമ്പോൾ ഇപ്പളും വായേല് കപ്പലോടും. മുററത്തേയ്ക്കു ചാഞ്ഞു നിക്കണ മാവിന്റെ കണ്ണിമാങ്ങ കുലകൾ കൈയെത്തി പൊട്ടിച്ച്, പിള്ളേരെ കൈയിലെടുക്കും പോലെ, അരുമയോടെ അടക്കിപ്പിടിച്ച്, നെലം തൊടാണ്ട് അമ്മേടെ കൈയിൽ ഏല്പിച്ചാൽ തുടങ്ങി, എന്റെ കടുമാങ്ങ അച്ചാർ സ്വപ്നം കാണൽ തുടങ്ങും. കണ്ണിമാങ്ങ കല്ലുപ്പും കടുകും മുളകും പൊടിച്ചതും ചേർത്ത് ഭരണിയിൽ നെറച്ചങ്ങട് മുകളിൽ നല്ലെണ്ണ നല്ലോണം ഒഴിച്ച് മൂടിക്ക് മോളില് വെള്ള തുണ്യോണ്ട് ഒരറബി…

Read More

ആദരപൂർവം, ഞാൻ കണ്ട ഭൂമിയിലെ മാലാഖക്ക്, എന്നെ ഓർക്കുന്നുണ്ടോ എന്നറിയില്ല, ഭാരിച്ച ഒരു ഉത്തരവാദിത്തം ചുമലിൽ ഏറ്റിയ അങ്ങേക്ക് നിസ്സാരയായ എന്നെ ഓർത്തിരിക്കാൻ എവിടെ സമയം? ചോദിച്ച ഞാൻ എത്ര മണ്ടി, അല്ലെ? വർഷങ്ങളായി വിദേശവാസിയായ ഞാൻ ഒരു ചെറിയ അവധിക്കാലത്തെ അനേകം ചെറിയ യാത്രകളുടെയും പരിചയം പുതുക്കലിന്റെയും ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിന്റെയും ഓട്ടപ്പാച്ചലിൽ ആയിരുന്നല്ലോ. തൃശ്ശൂർ – ഷൊർണൂർ ബസ് റൂട്ടിലെ സാമാന്യം നല്ല തിരക്കുള്ള കട. പഴം, സ്റ്റേഷനറി, ബേക്കറി തുടങ്ങി അത്യാവശ്യം കച്ചവടം നടക്കുന്ന ഒരു കടയിൽ വെച്ചായിരുന്നു നമ്മൾ പരിചയപ്പെട്ടത് നല്ല ഫ്രഷ് ജ്യൂസും സ്നാക്ക്സും അവിടെ ലഭിക്കുമായിരുന്നു. വസ്ത്രത്തിലും, മുടിചീകലിലും ഒട്ടും ശ്രദ്ധയില്ലാതെ, കറുത്ത ചരടിൽ തൂങ്ങുന്ന കുരിശുരൂപം കഴുത്തിലണിഞ്ഞു ഒരു ക്രിസ്ത്യൻ പുരോഹിതൻ അവിടെ വന്നുകയറി. കടയുടമ വളരെ പരിചിതഭാവത്തിൽ ചിരിച്ചു, അഭിവാദ്യം ചെയ്തു. സാധാരണയിൽ കവിഞ്ഞ ഉയരമുള്ള പുഞ്ചിരിക്കുന്ന മുഖമുള്ള ആ പുരോഹിതൻ താങ്കൾ ആയിരുന്നു. വെട്ടിത്തിളങ്ങുന്ന വെള്ളവസ്ത്രവും പോളിഷ് ചെയ്തു…

Read More

ടെക്കിയും ഭാര്യ ശാരികയും നഗരത്തിലെ ഫ്ളാറ്റിൽ എത്തിയിട്ടു കൊല്ലം രണ്ടു കഴിഞ്ഞു. ‘വിശേഷം’ വല്ലതും? ഒളിഞ്ഞും തെളിഞ്ഞും താന്താങ്ങളുടെ ധർമം കൃത്യമായി അനുഷ്ഠിച്ച്, ബന്ധുക്കളവരുടെ ജീവിതത്തിൽ ഇടപ്പെട്ടു ആവും വിധം സൊല്ലയുണ്ടാക്കി. ദിവസവും ലാപ്പ്ടോപ്പു തൂക്കി പോകുന്ന ടെക്കിക്ക് തിരക്കോടു തിരക്ക്. അതൊരു പുതിയ വിശേഷമല്ല. പറഞ്ഞു തേഞ്ഞ വാർത്തയ്ക്ക് പ്രാധാന്യമില്ലാത്തതിനാൽ ടെക്കിയുടെ തിരക്ക്, നിങ്ങൾ നെവർ മൈൻഡ്. അതൊക്കെ ആർക്കൈവ് ചെയ്യാവുന്ന ഫയലുകളെന്ന് ടെക്കികളും കൂട്ടത്തോടെ തീരുമാനിച്ചു കഴിഞ്ഞു. ഫോൺ തോണ്ടലും അടുക്കള ലാബുമായി ശാരിക സമയം കൊന്നു. ആദ്യത്തേത് മടുത്തില്ലെങ്കിലും രണ്ടാമത്തേത് അവൾക്ക് നന്നെ മടുത്തു. കുക്കിംഗ് ചാനൽ കയ്യാലപ്പുറത്തെ തേങ്ങയാണെന്ന് അവൾക്ക് മനസ്സിലായി. തേങ്ങ അവിടെയുണ്ട്, പക്ഷെ പൊതിക്കാനും അരയ്ക്കാനും പോണില്ല, എന്നു മാത്രം. കുറെ സുന്ദരികളുടെ നിറമുള്ള ഉരുളൻ കല്ലുകൾ പതിച്ച വലിയ മോതിരകളക്ഷൻ കണ്ട് അവൾ നെടുവീർപ്പിട്ടു. ചിലർ പതിനാറാം നൂറ്റാണ്ടിലെ രാജപത്നിമാരെ തോല്പിക്കുന്നപോലെ സർവാഭരണ വിഭൂഷിതരായി അടുക്കളയങ്കത്തിനു ഇറങ്ങുന്നതും കണ്ടു. ഒരു ഉണ്ടൻപൊരി…

Read More

ബെഥേൽ കുന്നിനെ ചുറ്റിയൊഴുകുന്ന നീർച്ചാലിൽ, നീലിച്ച തണുപ്പിൽ ഒരു പുലർകാലം മയങ്ങിക്കിടന്നു. പാറക്കൂട്ടങ്ങളിൽ തല്ലിയൊഴുകുന്ന വെള്ളത്തിൽ പരൽ മീനുകളുടെ ഇളക്കം കാണാൻ ചെറിയൊരു കല്ലു വലിച്ചെറിഞ്ഞ്, സൂസന്ന കാത്തുനിന്നു. ചിറ്റോളങ്ങൾക്കു മുകളിൽ തലയുയർത്തി കൂട്ടം പിരിഞ്ഞു നീന്തി മീനുകൾ അവളോടു പരിഭവിച്ചു. സൂസന്നയുടെ ചന്തമുള്ള മുഖത്തെ കരിനീലമിഴികളിലും പരൽ മീനുകൾ തുടിച്ചു. സൂസന്ന, ഷാരോൺ താഴ്‌വാരയിലെ ലില്ലിപ്പൂക്കൾ പോലെ സുന്ദരിയായവൾ. ദാരിദ്രത്തിന്റെ ചൂണ്ടയിൽ കൊരുത്തെറിഞ്ഞ വിഷാദം ഒരിക്കലും അവൾ കൊത്തിയില്ല. ആ ചൂണ്ടകൊളുത്തിനു ചുറ്റും ഓളങ്ങൾ ഉണർത്തി അവൾ കുസൃതിയോടെ നീന്തി. ഒറ്റയടിപ്പാതയിൽ കയറിയപ്പോഴാണ് അയാൾ അവളുടെ മുന്നിൽ വഴി തടഞ്ഞു നിന്നത്. ‘കുട്ടപ്പായി…’, അയാളുടെ ഭയം വിതറുന്ന ശരീരഭാഷ അവളുടെ ചിരി തൂത്തു തുടച്ചു. വെളുത്തുനീണ്ട ശരീരത്തിൽ മടക്കി കെട്ടിയ ഒറ്റ മുണ്ടിന്റെ വലത്തു വശത്തു തിരുകിയിറക്കിയ നീളൻ കത്തി അനുസരണയോടെ അയാളോടു ചേർന്നിരുന്നു. “നിന്നെ ഞാൻ കെട്ടാൻ പോകയാണ്”, അയാൾ കത്തിയൂരി, തിളങ്ങുന്ന കൂർത്ത മുനയിൽ തടവി. സൂസന്നയുടെ…

Read More