സ്വാതി തന്റെ യൂണിഫോമിൽ കുത്തിച്ചേർത്തിരിക്കുന്ന ബാഡ്ജുകളിൽ വിരലുകളോടിച്ചു. ചെറിയ മുള്ളുകൾ തറഞ്ഞുകയറുന്ന പോലെ അവൾ കൈ പിൻവലിച്ചു. തേർഡ് സ്റ്റാൻഡേർഡ് സ്കൂൾ ടോപ്പർ എന്ന സ്ഥാനം നാലാം ക്ലാസ്സിലും നിലനിർത്തണമെന്ന് അവളുടെ അമ്മയിന്നും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. സ്വാതി തലയാട്ടിയില്ല. അമ്മ അവളുടെ മുടി ഇരുവശത്തും പിന്നിയിടുന്ന തിരക്കിലായിരുന്നു.
“എന്താ നീ കേട്ടില്ലേ?”, അവർ സ്വാതിയുടെ മുടി പിടിച്ചുലച്ചു.
അനാമിക കൊണ്ടുവന്ന ലിറ്റിൽ റെഡ് റൈഡിംഗ് ഹുഡ് കഥാപുസ്തകം ഇന്റർവെൽ സമയത്തു മറിച്ചു നോക്കിയിരുന്നു. സ്വർണ്ണത്തലമുടിയും വെള്ളാരം കണ്ണുകളുമുള്ള പെൺകുട്ടിയും അവളുടെ കൈയിലുള്ള ചെറി പഴം നിറച്ച ചൂരൽക്കൊട്ടയും സ്വാതിയുടെ കണ്മുന്നിൽ നിന്നും മായാതെ നിന്നു. ഗ്രാമപ്രദേശത്തു താമസിക്കുന്ന തന്റെ മുത്തശ്ശിക്കു സമ്മാനങ്ങളുമായി പോകുന്ന പെൺകുട്ടിയുടെ കഥയാണെന്ന് അനാമിക പറഞ്ഞിരുന്നു. നക്ഷത്രകണ്ണുകളുള്ള പെൺകുട്ടിയുടെ കഴുത്തിൽ ചുറ്റിക്കെട്ടിയിരുന്ന ചുവന്ന ഷാൾ മഞ്ഞുപൊഴിയുന്ന ശീതക്കാറ്റിൽ പറക്കുന്ന പുറംചട്ടയിലെ ചിത്രം അവളെ കൊതിപ്പിച്ചുകൊണ്ടിരുന്നു.

വായിച്ചു തുടങ്ങിയപ്പോഴേക്കും ബെല്ലടിച്ചു. സ്വാതിക്കു കരച്ചിൽ വന്നു, അവൾ പുസ്തകം മടിയോടെ തിരിച്ചുകൊടുത്തു. കഥയിലെ സുന്ദരി പെൺകുട്ടി നടന്നു പോയ വഴികളും അവൾ കണ്ട പൂക്കളും പൂമ്പാറ്റകളും മുന്നിൽ പാറിപ്പറന്നു.
“നീ വീട്ടിൽ കൊണ്ടുപോയി വായിച്ചോ, എന്റെ കൈയിൽ കുറെ സ്റ്റോറി ബുക്ക്സ് ഉണ്ട്”, അനാമിക പറഞ്ഞു.
“വേണ്ട… ഇതു കണ്ടാൽ മമ്മി വഴക്കു പറയും “, അവളുടെ കണ്ണുകളിൽ ഭയം നിഴൽ വിരിച്ചു.
അനാമികക്ക് അവളുടെ അച്ഛനുമമ്മയും ധാരാളം കഥാപുസ്തകങ്ങൾ വാങ്ങികൊടുക്കും. പക്ഷെ പരീക്ഷകളിൽ ശരാശരി മാർക്കു മാത്രം ലഭിക്കുന്ന അനാമികയുമായി കൂട്ടുകൂടുന്നതുപോലും സ്വാതിയുടെ അമ്മക്ക് ഇഷ്ടമല്ല. അമ്മ വാങ്ങി തരുന്ന മാത്‍സ് പസ്സൽ (puzzle ) ബുക്കും കിഡ്സ് സയൻസ് വേൾഡ് ബുക്കും സ്വാതിക്കു മടുക്കാൻ തുടങ്ങിയിരിക്കുന്നു.
“സ്വാതി… നിന്റെ സ്വപ്നം കാണല് കുറച്ചു കൂടുന്നുണ്ട്.” അമ്മയവളുടെ കൈത്തണ്ടയിൽ നുള്ളി. അവൾ വേദനയിൽ പുളഞ്ഞു, തികട്ടി വന്ന കരച്ചിൽ തൊണ്ടയിൽ കുരുങ്ങി.
“ഇന്നലെ ട്യൂഷൻ ടീച്ചർ പറഞ്ഞിരുന്നു. നിനക്ക് പഠിപ്പിൽ പഴയപോലെ ശ്രദ്ധയില്ല, എപ്പോഴും സ്വപ്നം കാണലാണ് ഇപ്പോഴെന്ന്”, അമ്മയുടെ മുഖം വലിഞ്ഞുമുറുകുന്നത് അവൾ കണ്ടു. ട്യൂഷൻ ടീച്ചറുടെ കൈയിലെ ചൂരൽവടിയുടെ ശീൽക്കാരവും അവരുടെ അലർച്ചയും കെട്ടിവരിഞ്ഞ ചുണ്ടുകൾ കോർത്തവൾ വിതുമ്പി.
താൻ മാത്രം എന്തുകൊണ്ടാണ് വീട്ടിൽ ഒറ്റപ്പെട്ടു പോയെന്ന് പലപ്പോഴും സ്വാതി ആലോചിക്കാറുണ്ടായിരുന്നു. അവൾ തനിക്കും ഒരു അനിയത്തി വാവയെ കിട്ടിയിരുന്നെങ്കിലെന്ന് കൊതിക്കും. അനാമിക തന്റെ കുഞ്ഞനിയന്റെ ചിത്രം കാണിച്ചപ്പോൾ, അവളുടെയുള്ളിൽ നോവു നുരഞ്ഞു പൊട്ടി. എനിക്കൊരു മാന്ത്രികവടി കിട്ടിയാൽ ഞാൻ അനാമികയായി മാറുമെന്ന് അവൾ ഡയറിയിൽ കുറിച്ചിട്ടു. ഡയറി അലമാരയുടെ താഴത്തെ തട്ടിൽ ഒളിച്ചുവെച്ചു.
“എനിക്കെന്താ ഒരു ബേബി സിസ്റ്റർ ഇല്ലാതെ പോയത്?”, അവൾ മമ്മിയോട് ചോദിച്ചു.
“അതോ… മറ്റൊരു കുഞ്ഞു കൂടിയാകുമ്പോൾ നിനക്കുള്ള ശ്രദ്ധ കുറയാതിരിക്കാനാണ്, നീ മിടുക്കിയായി വളരണം, അതിനാണ് എന്റെ ജോലി വരെ വേണ്ടെന്നു വെച്ചത്”, അമ്മ കുറച്ചുസമയം നിശബ്ദയായതു എന്തിനെന്ന് അവൾക്കറിയില്ലായിരുന്നു. അലമാരയിൽ നിന്നും തന്റെ സർട്ടിഫിക്കറ്റുകൾ പുറത്തെടുത്ത് മറിച്ചു നോക്കുന്ന അമ്മയുടെ മുഖത്തു പടരുന്ന ഭാവങ്ങൾ വേർതിരിച്ചെടുക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. അമ്മയുടെ മുഖത്തെ വികാരങ്ങളുടെ വേലിയേറ്റം അവഗണിച്ച് ഗേറ്റിന്റെ ഇരുമ്പഴികളിലൂടെ പുറത്തെ തിരക്കിലേക്ക് നോക്കിനിന്നു. പുകപടർത്തി നീങ്ങുന്ന വാഹനങ്ങൾ ഉച്ചത്തിൽ ഹോൺ മുഴക്കി. നഗരത്തിലെ വാഹനങ്ങളുടെ അസുഖകരമായ മുരൾച്ചയും മനുഷ്യർ മത്സരിച്ചോടുന്ന തിരക്കു തിങ്ങുന്ന നിരത്തും അവളെ അസ്വസ്ഥയാക്കി.
***
അവസാനത്തെ പീരീഡിൽ വലിയ ഉത്തരപേപ്പർ കെട്ടുമായി ടീച്ചർ എത്തിയപ്പോൾ ക്ലാസ്സിൽ നീറ്റലുയർന്നു. സ്വാതിയുടെ കൈവെള്ള വിയർക്കാൻ തുടങ്ങി. ടീച്ചർ അവളെ കടുപ്പിച്ചൊന്നു നോക്കി. പതിവുതെറ്റിച്ചു വഴുതിപ്പോയ ഒന്നാം സ്ഥാനം, അവളുടെ ഹൃദയമിടിപ്പ് ഉച്ചത്തിലാക്കി. അമ്മയും ട്യൂഷൻ ടീച്ചറും കോമ്പല്ലുകൾ വളർന്നു ശൂലം കൈയിലേന്തുന്ന സംഹാരരുദ്രകളായി ബ്ലാക്ക്ബോർഡിൽ എഴുതിയിട്ടിരുന്ന അക്ഷരങ്ങളിൽ കറുപ്പിലും വെളുപ്പിലും തെളിഞ്ഞു. അവർ അവൾക്കു നേരെ പാഞ്ഞടുത്തു.
നീണ്ട മണിയൊച്ച ഇളക്കിവിട്ട കുട്ടികളുടെ ആരവം സ്കൂൾ പരിസരത്തു മുഴങ്ങി. ഉത്തരപേപ്പർ മടക്കി സ്കൂൾ ബാഗിൽ തിരുകി സ്വാതി ഇറങ്ങിനടന്നു.
***
ബസ് സ്റ്റോപ്പിൽ വിനീത സ്കൂൾ ബസ്സിനായി കാത്തു നിന്നു. ഇന്ന് സ്വാതിയുടെ റിസൾട്ട് അറിയും. പിരിമുറുക്കം ഇന്നത്തോടെ തീർന്നുകിട്ടുമല്ലോ എന്നു ആശ്വാസം തോന്നിയെങ്കിലും ഈയിടെയായി മോൾക്ക് പഠിപ്പിൽ ശ്രദ്ധ കുറയുന്നുണ്ടോ?, മുഷിയുന്ന കാത്തിരിപ്പിൽ അവളുടെ ചിന്തകൾ അലസമായി മേഞ്ഞു.
മഞ്ഞ പെയിന്റടിച്ച സ്കൂൾ ബസ് ഒരു ഹുങ്കാരത്തോടെ മുന്നിൽ വന്നു നിർത്തി.
എല്ലാവരും ഇറങ്ങി കഴിഞ്ഞില്ലേ?, ബസ്സിൽ സഹായിയായ സ്ത്രീ വിസിലൂതി.
“ഇല്ല.. എന്റെ മകൾ വന്നിട്ടില്ല, സ്വാതി”, വിനീത വിളിച്ചുകൂവി. അവളുടെ തൊണ്ട വരണ്ടു.
“ങേ… നോക്കട്ടെ മാഡം”, അവർ കുട്ടികളുടെ ഇടയിലൂടെ വീണ്ടും തിരക്കി നടന്നു.
“ആ കുട്ടി തിരിച്ചുവരുമ്പോൾ ബസ്സിൽ ഇല്ലായിരുന്നുവെന്ന് ഇവരെല്ലാവരും പറയുന്നു. ഇവരാരും വൈകുന്നേരം അവൾ ബസ്സിൽ കയറുന്നതു കണ്ടിട്ടില്ല.”
പിരിഞ്ഞു പോകാൻ തുടങ്ങിയ മാതാപിതാക്കൾ തിരിച്ചുവന്നു. അവർ വിനീതക്കു ചുറ്റും കൂടി, അഭ്യൂഹങ്ങളുടെ പെരുമഴ പെയ്തു.
“നിങ്ങൾക്ക് കുറച്ചു ഉത്തരവാദിത്വം വേണം. അതും ഒരു പെൺകുട്ടി, എന്തെല്ലാം കേൾക്കുന്നു ഈ കാലത്ത് “, കൂട്ടത്തിൽ ഒരു സ്ത്രീയുടെ ശബ്ദം വിനീതയുടെ കാതിൽ തീക്കനലായ് പതിച്ചു കാതും ഹൃദയവും പൊള്ളിച്ചു.
“ഈശ്വരാ… എന്റെ മോൾക്കെന്തെങ്കിലും, അവളുടെ കരച്ചിൽ ആൾക്കൂട്ടത്തിന്റെ അഭിപ്രായപ്രകടനങ്ങളിൽ മുങ്ങിത്താണു. ആയിരം കടന്നലുകൾ അവളുടെ കാതിൽ ഒന്നിച്ചു മൂളി.
“ഞങ്ങൾ സ്കൂളിൽ ആദ്യം തിരക്കട്ടെ, നിങ്ങൾ കയറൂ”, ഡ്രൈവർ വിനീതയെ വിളിച്ചു.
***
സ്വാതി ബസ്സിന്റെ ജനാലവശത്തിരുന്നു, ഉത്സാഹത്തിമർപ്പിൽ, നിറംമങ്ങിയ കമ്പികൾക്കിടയിലൂടെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണയച്ചു. ആ പഴയ ലൈൻ ബസ്സിലെ കീറിയ ഇരിപ്പടവും ജനാലകമ്പികളിൽ പറ്റിച്ചേർന്നിരുന്ന അഴുക്കും പൊടിയും അവൾ കണ്ടില്ല. തന്റെ മുന്നിൽ ചുരുളഴിഞ്ഞു നീണ്ടു നിവരുന്ന ടാർറോഡ് താൻ ഇതുവരെ കാണാത്ത കൗതുകലോകത്തിലേക്ക് കൂട്ടികൊണ്ടുപോയിക്കൊണ്ടിരുന്നു.
റോഡ് വകഞ്ഞു മാറ്റുന്ന പച്ചപ്പാടങ്ങൾക്കു കുറുകെ പറക്കുന്ന വെള്ളകൊറ്റികളുടെ കൂടെ പറക്കാൻ മോഹിച്ചു. കൈതോലകൾ അതിരിടുന്ന തോടുകളിൽ ഒഴുകുന്ന തെളിഞ്ഞ വെള്ളത്തിൽ, ചെറുക്കാറ്റ് ഓളങ്ങൾ ഇളക്കുന്നതു അവൾ കണ്ണുകൾ വിടർത്തി നോക്കി. കമ്പിയഴികൾക്കിടയിലൂടെ വിരുന്നെത്തിയ ചാറ്റൽ മഴയിൽ മുഖവും കൈയും നനച്ചു മഴയോടു ചങ്ങാത്തം കൂടി.
ഇടയ്ക്കിടെ കാഴ്ചയിൽ തെളിയുന്ന കവലകളും ചെറിയ കടകളിലെ മിഠായി ഭരണികളും കുട്ടികൾ കളിക്കുന്ന മുറ്റങ്ങളുള്ള ചെറിയ വീടുകളും പുറകിൽ ഓടിമറഞ്ഞുകൊണ്ടിരുന്നു.
“ആരെങ്കിലും ഇറങ്ങാനുണ്ടോ?, ചവിട്ടുപടിയിൽ നിന്നും കണ്ടക്ടർ വിളിച്ചു ചോദിച്ചു.
“ആ… എനിക്ക് ഇറങ്ങണം”, സ്വാതി സ്കൂൾ ബാഗുമായി പുറത്തിറങ്ങി. കണ്ടക്ടർ അവളുടെ യൂണിഫോം കണ്ടു തല ചൊറിഞ്ഞു.
‘ഇങ്ങനെ ഒരു കുട്ടിയെ ഇവിടെ കണ്ടിട്ടില്ലല്ലോ, ഏതോ വലിയ സ്കൂളിൽ പഠിക്കുന്ന കുട്ടിയാണെന്ന് തോന്നുന്നു ‘, അയാൾ പിറുപിറുത്തു.
മഴവെള്ളം വഴിയിൽ അവിടിവിടെ കെട്ടിക്കിടന്നിരുന്നു. ചെറിയ വെള്ളക്കുഴികളിൽ ചവിട്ടിച്ചാടി വെള്ളം തെറിപ്പിച്ച് അവൾ ആർത്തുക്കളിക്കുന്ന കുട്ടികളുടെ അടുത്തേക്കു നടന്നു. അവരുടെ ആർപ്പുവിളികൾ, തണുത്ത കാറ്റിനോപ്പം സന്ധ്യയിൽ അലിഞ്ഞു. പാഠപുസ്തകങ്ങൾ മാത്രം മുന്നിൽ കുമിഞ്ഞു കൂടിയ വിരസമായ സന്ധ്യകൾ അവൾ മറന്നു.
അയഞ്ഞതും നിറം മങ്ങിയതുമായ ഉടുപ്പുകൾ ധരിച്ച കുട്ടികൾ കളി നിർത്തി അവൾക്ക് ചുറ്റും കൂടി. അവൾ അവരിൽ ഒരാളാവാൻ ആഗ്രഹിച്ചു.
“എന്നെ നിങ്ങള് കളിക്കാൻ കൂട്ടോ?”, അവൾ ചോദിച്ചു. പക്ഷെ വിലകൂടിയ ഉടുപ്പുകളിലേക്കും പുസ്തക സഞ്ചിയിലേക്കുമവർ തുറിച്ചു നോക്കി.
“ഇതെന്താ?, അവളുടെ ടോപ്പർ ബാഡ്ജിൽ തൊട്ടു കൂട്ടത്തിൽ ചെറിയ കുട്ടി ചോദിച്ചു.
“ഇതു വേണോ? ദാ…നീയെടുത്തോ”, സ്വാതി പിൻ വലിച്ചൂരിയെടുത്തു.
കുട്ടിയുടെ മണ്ണുപുരണ്ട വിരലുകൾ ബാഡ്ജിൽ ഉരസുന്നത് സാകൂതം നോക്കി നിന്നു. പളുങ്കുമണികൾ പൊട്ടിച്ചിതറുന്ന പോലെ അവൾ പൊട്ടിച്ചിരിച്ചു. ബാഗ് ഉമ്മറത്തിണ്ണയിലിട്ട് അവരോടൊപ്പം കളിക്കാൻ കൂടി.
പോലീസ് ജീപ്പ് ഒരു ഇരമ്പലോടെ വീടിന് മുന്നിലെ ഇടുങ്ങിയ വഴിയിൽ വന്നു നിന്നു.
“ഇവിടെയാണവൾ ഇറങ്ങിയതെന്നാണ് കണ്ടക്ടർ വിളിച്ചുപറഞ്ഞത്.”
വനിതാപോലീസ് ഓഫീസർ വിനീതയെ ആശ്വസിപ്പിച്ചു.
“കരയാതിയിരിക്കൂ,അവൾ ഇവിടെയുണ്ട്, കണ്ടോ, ദാ കുട്ടികളുടെ കൂടെ”, അവർ വിരൽ ചൂണ്ടി.
“അയ്യോ… പോലീസ്”, കുട്ടികൾ ചിതറിയോടി. വിനീത പൊട്ടിക്കരഞ്ഞ് മകളുടെ അടുത്തേക്ക് ഓടിയെത്തിയവളെ ഇറുകെ പുണർന്നു. സ്വാതി അമ്മയെ നോക്കാൻ കൂട്ടാക്കിയില്ല. അവൾ ആ കൈകൾ തട്ടിമാറ്റി. അപ്പോളവളുടെ മുഖം കല്ലുപോലെ ദൃഢമായിരുന്നു. അമ്മയുടെ കരച്ചിൽ അവഗണിക്കുന്നതിലുള്ള സുഖം ഭാവത്തിൽ പ്രകടമായിരുന്നു. മുറ്റത്തെ ചുവന്ന തെച്ചിയിൽ തേൻ കുടിക്കുന്ന കുരുവിയിലേക്ക് അവളുടെ നോട്ടമെത്തിയപ്പോൾ കണ്ണുകളിൽ വെളിച്ചം തുടിച്ചു, വാലിളക്കി ചിലച്ചുകൊണ്ടു പറന്നകന്ന കുരുവിയെ നോക്കിനിന്നു.
പോലീസ് ഓഫീസർ സ്വാതിയെ അടുത്തേക്ക് മാറ്റി നിർത്തി. അവളുടെ നെറുകയിൽ തലോടി.
“സ്വാതി എന്തിനാണ് ആരോടും പറയാതെ പോയത്? പരിചയമില്ലാത്ത സ്ഥലത്തേക്ക് ഒറ്റയ്ക്ക് പോകുന്നത് വലിയ അപകടമല്ലേ?, മോൾക്ക് അതറിയില്ലെ?”, സ്നേഹമസൃണമായ സ്വരത്തിന്റെ ഉടമയെ കാക്കിയ്ക്കുള്ളിലും അവൾ ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു.
“എനിക്ക് കളിക്കണം. കളിക്കാൻ അമ്മയെന്നെ സമ്മതിക്കില്ല. ദാ ഇവരെപ്പോലെ…, അവൾ അല്പം ദൂരെ നിൽക്കുന്ന കുട്ടികളുടെ നേരെ തിരിഞ്ഞു.
“പിന്നെ…,അവൾ നിർത്തി.”
“എന്താണ്? എന്തായാലും പറയൂ”, പോലീസ് ഓഫീസർ അവൾക്കടുത്തു വന്നു കുനിഞ്ഞിരുന്നു.
കൈത്തലംകൊണ്ടു മറച്ചു സ്വാതി അവരുടെ കാതിൽ സ്വകാര്യം പറഞ്ഞു, “എനിക്ക് അനാമികയെ പോലെ കുറെ സ്റ്റോറി ബുക്സ് വേണം. നിറയെ കഥകൾ വായിക്കണം. റൈഡിംഗ് ഹുഡിന്റെ സ്റ്റോറി എന്തു രസമാണെന്നോ”, അവളിലെ ബാല്യകുതൂഹലങ്ങൾ കണ്ണുകളിൽ തിരയിളക്കി.
“അത്രേയെയുള്ളൂ….അതു ഞാൻ സ്വാതിയുടെ അമ്മയോടു പറയാലോ”, അവർ അവളെ നോക്കി കണ്ണിറുക്കി.
“മോൾ കളിച്ചും വായിച്ചും നന്നായി പഠിച്ചും മിടുക്കിയാവണം. സമ്മതിച്ചോ?”
“ഉം… ശരി, അവൾ ഓഫീസർ നീട്ടിപ്പിടിച്ച കൈകളിൽ തന്റെ കൈ ചേർത്തു. കൈത്തലം കൂട്ടിയടിച്ച് അവർ ഒന്നിച്ചു പറഞ്ഞു, ഡീൽ.
അവർ വിനീതയുടെ നേരെ തിരിഞ്ഞു.
“നിങ്ങൾ വിദ്യാഭ്യാസമുള്ള ഒരു സ്ത്രീയല്ലേ? നിങ്ങളുടെ കുഞ്ഞിനെ മനസ്സിലാക്കാൻ നിങ്ങൾക്കു കഴിഞ്ഞില്ല. എന്നെങ്കിലും അവൾക്കു എന്തു സമ്മാനമാണ് വേണ്ടതെന്ന് നിങ്ങൾ ചോദിച്ചിട്ടുണ്ടോ? അവളുടെ ഇഷ്ടങ്ങൾ തിരിക്കിയിട്ടുണ്ടോ?”, വിനീതയുടെ ആശങ്കകളുലച്ച മുഖം കൂടുതൽ ഉലഞ്ഞു.
“മാതാപിതാക്കളുടെ അമിത പ്രതീക്ഷകളും മാത്സര്യവും നഷ്ടപ്പെടുത്തുന്നത് കുഞ്ഞുങ്ങളുടെ ഒരിക്കലും തിരിച്ചു നല്കാൻ കഴിയാത്ത ബാല്യമാണ്. അവർക്കും നൽകണം അവരുടേതായ കുറച്ചു സമയം, അവരുടെ ഇഷ്ടത്തിന് ചിലവിടാൻ. അതൊരുക്കി കൊടുക്കാൻ ശ്രദ്ധിക്കണം.”
വിനീത തലയുയർത്താൻ മറന്നു മകളുടെ ഉടുപ്പിൽ പുരണ്ട മണ്ണും ചളിയും മാത്രം നോക്കിനിന്നു.
‘മക്കളെ സ്‌നേഹിക്കുന്ന തിരക്കിൽ , അവരുടെ ബാല്യം അവരിൽ നിന്നും കവർന്നെടുക്കാതിരിക്കൂ.’
***
പിറ്റേന്ന് സ്കൂളിൽ നിന്നും തിരിച്ചെത്തിയ സ്വാതിയെ കാത്ത് വർണ്ണക്കടലാസിൽ പൊതിഞ്ഞ വലിയൊരു സമ്മാനപ്പൊതി ഒരുങ്ങിയിരുന്നു. അതിനകത്തെ പുസ്തകതാളുകളിൽ, അവളുടെ ദിവസങ്ങൾക്കു വർണം പകരാൻ കഥകൾ മയങ്ങിക്കിടന്നു.
***
#സമ്മാനം.


27 Comments
മാതാപിതാക്കൾ അവരൂടെ സ്വപ്നസാഫല്ലൃംപൂർത്തിയാക്കൂന്നത് അവരൂടെ മക്കളിൽ കൂടിയായിരിക്കൂന്നൂ.കൂഞൂങ്ങൾ അവരൂടെ ഇഷ്ടങ്ങൾക്ക് പ്രസക്തികൂറഞ്ഞൂപോയകാലം.മാതാപീതാക്കൾക്ക്മറ്റൂള്ളവരൂടെ മൂൻപിൽ മേനിനടിക്കാൻ മക്കൾ ഇരകളാകൂന്ന കാലം കാലം ഒത്തിരി മാറിപോയിരിക്കൂന്നൂ.ബാല്ല്യകൗമാരങ്ങൾ ആസ്വദിക്കാൻ.,വിടിനൂപൂറത്ത് കൂട്ടകാരോടൊപ്പംകളിക്കാൻ,അതിൽ കൂടികിട്ടൂന്ന ,സന്തൊഷം,ശക്തി,പരസ്പരം സ്നേഹംപങ്കൂവെയ്ക്കൂന്നക
ക്കൂട്ടായ്മ എല്ലാം ഇന്നീൻ്റെ നഷ്ടമാണ്,ഇന്നത്തെ കൂട്ടികൾക്ക്.പഠിച്ച്5,6അക്കംശബളം വാങ്ങീക്കൂന്ന മെഷിൻ ആണ് കൂട്ടികൾ. കഥ നന്നായിരിക്കൂന്ന.അഭിനന്ദനങ്ങൾ
അതെ, മാതാപിതാക്കൾ അവരുടെ ബാല്യം നഷ്ടപ്പെടുത്താതെ മക്കളെ സ്നേഹിക്കണം.
വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി.
🙏🥰
ജോയ്സ്,
എപ്പോഴും എന്ന പോലെ ഈ കഥയും ഇഷ്ടമായി. ഇന്നത്തെ കുട്ടികൾക്ക് അവരുടെ ബാല്യം നഷ്ടപ്പെട്ടു പോവുകയാണ്. മാതാപിതാക്കളുടെ അമിതമായ ആഗ്രഹങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കുമ്പോൾ അവർ ഓർക്കുന്നില്ല മക്കൾക്കും ഒരു മനസ്സുണ്ടെന്ന്, അവരുടേതായ കുഞ്ഞുകുഞ്ഞ് മോഹങ്ങൾ ഉണ്ടെന്ന്. അവരുടെ കളിചിരികളും കുസൃതികളും അവർക്ക് തിരിച്ചുകൊടുത്തേ പറ്റൂ❤️👍
Sheejith, വളരെ സന്തോഷവും നന്ദിയും. വായനക്കും കുറിപ്പിനും. അതെ ശോഭനമായ ഭാവി കുട്ടികൾക്കു ഉറപ്പു വരുത്തുന്ന ത്വരയിൽ നഷ്ടപ്പെടുന്ന ബാല്യങ്ങൾ ഉണ്ട്.
Thank you.
🙏
നഷ്ടപ്പെടുന്ന ബാല്യത്തിന്റെ നോവ് അതുനഷ്ടമായവർക്കേ അറിയൂ. ആ നോവ് നന്നായി പകർത്തി ജോയ്സ് 👌👌👌👌
നന്ദി സിൽവി, കഥയെ മനസ്സിലാക്കിയതിനും വായനക്കും.
❤️👍🏻
Sabira, thank you.
Joyce varghese പതിവുപോലെ നല്ല ഒരു കഥ
Joyce Varghese ‘super👌👍❤️💯🙏🙏
Suresh, thank you.
🙏
Suma Jayamohan. Thanks dear.
ഇന്ന് കുട്ടികളുടെ എണ്ണം കുറവായപ്പോൾ അമിതപ്രതീക്ഷകൾ കെട്ടിവെയ്ക്കുന്ന അമ്മമാരും കോമ്പറ്റീഷനും മുമ്പത്തെക്കാൾ കൂടുതലാണ്. ക്ലാസ്, ട്യൂഷ്യൻ, മത്സര പരീക്ഷകൾ, reality show തുടങ്ങി കുട്ടികൾക്ക് താൽപര്യമുണ്ടെങ്കിലും ഇല്ലെങ്കിലും അവരുടെ സമയം മുഴുവൻ അപഹരിക്കുകപ്പെടുകയാണ്.
നല്ല കഥ 👌
Sreeja thank you.
🙏🫂
വളരെ നല്ല കഥ..👌🌷🌷🌷
Electa, Thank you very much.🙏
❤️
തങ്ങൾ വരക്കുന്ന വരയിൽ കൂടി മക്കളെ നടത്തുന്ന എല്ലാ അമ്മമാരും വായിക്കേണ്ട കഥ …..ഒത്തിരി ഇഷ്ടമായി👍❤️
മിനി സുന്ദരേശൻ, നന്ദി, വായനക്കും ഈ വാക്കുകൾക്കും. സ്നേഹം.
🙏❤️
സൂപ്പർ സൂപ്പർ 😍
സുനന്ദ, നന്ദി, ഇഷ്ടം.🙏🫂
True
Thank you, Suma.🙏🥰
സത്യം. പലരും മറന്നുപോകുന്നതും. പതിവുപോലെ സന്തോഷം തോന്നി.❤️❤️❤️
സൂപ്പർ ചേച്ചി👌🥰.. മനസ്സ് നിറഞ്ഞു 💗😍 നല്ല സമ്മാനം 😘
Sayara, thank you dear.🙏❤️
Thara, ഒത്തിരി നന്ദി.
🙏🥰
സൂപ്പർ ജോയ്സ്👌👌❤️
ഇന്നും ഇങ്ങനെയുള്ള Parents ഉണ്ടാവും അല്ലേ
വളരെ നല്ല കഥ..👌🌷🌷🌷