കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പരസഹായമില്ലാതെ ദാക്ഷായണി അമ്മ കിടക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടായി. മാറി മാറി വന്ന ഹോംനഴ്സ്‌മാരിൽ മാളുവിനോടാണ് ദാക്ഷായണി അമ്മക്ക് പ്രിയം. മറ്റൊന്നുമല്ല, കട്ടിലിൽ നിന്ന് താങ്ങി ഉയർത്തുമ്പോൾ തൻറെ ശരീരത്തിന് ഒരു വേദനയുമില്ലാതിരിക്കാൻ മാളു പ്രത്യേകം ശ്രദ്ധിക്കും. ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും ഒരുമിച്ചാണ്.
“മാളു, എൻറെ ഫോണിൽ ചാർജില്ലേ, ഒരാഴ്ചയായി ആരെങ്കിലും ഒക്കെ എന്നെ വിളിച്ചിട്ട്. അതോ ഇത് ബെല്ലടിക്കാത്തതാണോ, നീ ഒന്ന് നോക്കൂ.” ദാക്ഷായണി അമ്മ പറഞ്ഞു. മാളു നോക്കി, ഫോൺ ഫുൾ ചാർജ് ആണ് സിഗ്നലും നന്നായുണ്ട്.
ആറുമക്കളും ഒരു ഡസൻ പേരക്കിടാങ്ങളും ഉള്ള മുത്തശ്ശിയെ ഒരിക്കലെങ്കിലും വിളിക്കാൻ ആർക്കും സമയമില്ല. അമ്മയെ നോക്കാൻ ഹോംനഴ്സിനെ ആക്കിയിട്ടുണ്ട്, അതിൽ കൂടുതൽ അമ്മക്ക് എന്ത് വേണം, അതായിരിക്കാം അവരുടെ ചിന്തകൾ.
ശബ്ദം; അതുള്ളപ്പോഴേ നമുക്ക് കേൾക്കാനാവൂ, ആ ശബ്ദത്തിനുടമ ഈ ലോകത്ത് നിന്ന് പോയിക്കഴിഞ്ഞാൽ നമുക്കവരെ കേൾക്കാനാകില്ല.
അവരെ കേൾക്കാതിരുന്നതിനും അവരെ വിളിക്കാതിരുന്നതിനും നമുക്ക് നമ്മോട് തന്നെ പൊറുക്കാനാവില്ല.
അമേരിക്കയിൽ പഠിക്കാൻ പോയ പാറു ഇടക്ക് മുത്തശ്ശിയെ വിളിക്കാറുണ്ടായതാണല്ലോ, അവൾക്കു എന്തുപറ്റി. ദാക്ഷായണി അമ്മ മാളുവിനോടായി പറഞ്ഞു.
മാളു പറഞ്ഞു, പുതിയ കുട്ടികൾ അല്ലെ അമ്മെ, അവർക്ക് താത്പര്യമുള്ള അനേകം മറ്റു വിഷയങ്ങൾ ഉള്ള ലോകമാണ്, പിന്നെ ഒരുപാട് പഠിക്കാനുണ്ടാകും, തിരക്കൊഴിയുമ്പോൾ വിളിക്കും.
അവർക്ക് തിരക്കൊഴിയുമ്പോഴേക്ക് ഞാൻ ചിലപ്പോൾ ഈ കട്ടിൽ ഒഴിഞ്ഞിരിക്കും. കണ്ണുകളിൽ നിറഞ്ഞ വെള്ളം തുടച്ചു ദാക്ഷായണി അമ്മ പറഞ്ഞു.
അപ്പോഴെല്ലാം മാളു ഉപയോഗിക്കുന്ന ഒരു തന്ത്രമുണ്ട്, മാളു വേഗം തൻറെ മകളെ വിളിച്ചു ദാക്ഷായണി അമ്മക്ക് സംസാരിക്കാൻ കൊടുത്തു.
മാളുവിൻറെ മകളുടെ “മുത്തശ്ശി” എന്ന വിളിയിൽ തന്നെ ദാക്ഷായണി അമ്മയുടെ മുഖം വികസിക്കും, ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങും, ദൂരെയെവിടെയോ ഇരുന്നു സംസാരിക്കുന്ന ആ കൊച്ചുമകൾ തന്നെ കെട്ടിപ്പിടിക്കുന്നതുപോലെ തോന്നും. അവരുടെ സംസാരം വരാളെയധികം നേരം നീളും, മുത്തശ്ശിയില്ലാത്ത മാളുവിൻറെ മകൾക്ക് ദാക്ഷായണി അമ്മ വളരെയധികം കഥകൾ പറഞ്ഞു കൊടുക്കും.
പറഞ്ഞു മതിയാവുമ്പോഴാണ് ദാക്ഷായണി അമ്മ ഫോൺ താഴെ വെക്കുക. ഞാൻ കാരണം മാളുവിന് മകളുടെ അടുത്ത് നിൽക്കാനാവുന്നില്ല അല്ലെ.
അത് സാരമില്ല അമ്മെ, ഇതെൻറെ ജോലിയല്ല, ജോലിയാണെങ്കിൽ കൂടി ഞാൻ എൻറെ അമ്മയുടെ കൂടെയല്ലേ.
ഞങ്ങൾ പത്തുപേരായിരുന്നു മാളു, അവസാനത്തെ ആളും പോകുന്നതുവരെ ഞങ്ങൾ എന്നും സംസാരിക്കുമായിരുന്നു. ശബ്ദം കേൾക്കുമ്പോൾ എത്ര ദൂരെയാണെങ്കിലും, അവർ നമ്മുടെ തൊട്ടരികിൽ ഉള്ളപോലെയല്ലേ. അവരുടെ ശബ്ദം കേൾക്കുമ്പോൾ ഒന്നിച്ചു കളിച്ചു വളർന്ന കുട്ടിക്കാലത്തേക്ക് ഓർമ്മകൾ തിരിച്ചുപോകും, ഒപ്പം അച്ഛനെയും അമ്മയെയും കാണാനാകും.
ജീവിതത്തിൽ ഒരിക്കലും തിരിച്ചുവരാത്ത ആ ജീവിതമെല്ലാം അയവിറക്കുന്നത് എന്ത് സുഖമാണെന്നറിയാമോ.
എൻറെ കൂടപ്പിറപ്പുകളെ ഞാൻ എന്നും സ്വപ്‍നം കാണാറുണ്ട്, എന്നാൽ എനിക്ക് അവരെ കേൾക്കാൻ കഴിയാറില്ല.
ചിലപ്പോൾ തോന്നും എൻറെ ചെവിയുടെ കുഴപ്പമാണെന്ന്, പിന്നെ മനസ്സിലാകും അതാണ് യാഥാർത്ഥ്യമാണെന്ന്.
കുഞ്ഞുമക്കളുടെ ശബ്ദം എന്നും കേൾക്കാൻ കഴിയുക, അവരെ എന്നും കാണാൻ കഴിയുക ഒരു പുണ്യമാണ്. ആ പുണ്യം ഈശ്വരൻ എനിക്ക് വിധിച്ചിട്ടുണ്ടാവില്ല.
മാളുവിന് അറിയുമോ, എൻറെ കൂട്ടുകാരിയുടെ മകൻ, അവൻ നാട്ടിൽ വരുമ്പോൾ അച്ഛൻറെയും അമ്മയുടെയും എല്ലാ സംഭാഷണങ്ങളും ഫോണിൽ റെക്കോർഡ് ചെയ്യും. പുറം നാട്ടിലേക്ക് തിരിച്ചു ചെല്ലുമ്പോൾ അത് കേട്ടുകൊണ്ടാണ് അവൻ ഭക്ഷണമുണ്ടാക്കുന്നതും മറ്റുകാര്യങ്ങൾ ചെയ്യുന്നതും, അങ്ങിനെയും മക്കൾ ഉണ്ട്. അവരൊക്കെ പുണ്യം ചെയ്ത മാതാപിതാക്കൾ.
ഒരു ദിവസം ഒരാളെങ്കിലും ഒരിക്കൽ വിളിച്ചാൽ മതിയായിരുന്നു. ശരിയാണ്, അവരെല്ലാം ജോലിക്കാരാണ്. അവരുടേത് വളരെ തിരക്കുള്ള ജീവിതമാണ്, ഞാനാണെങ്കിൽ ഇവിടെ കട്ടിലിൽ കിടക്കുകയാണ്, എനിക്കാണെങ്കിൽ ധാരാളം സമയമുണ്ട്, അവർക്കു തീരെ സമയവുമില്ല.
ആരെങ്കിലും വീട്ടിലേക്ക് കടന്നു വരുമ്പോൾ അത് മക്കളാണോ, കുഞ്ഞു മക്കളാണോ എന്ന് സാകൂതം എൻറെ കാതുകൾ ശ്രദ്ധിക്കുന്നുണ്ട്, അതവരല്ല എന്നറിയുമ്പോൾ വിഷമം തോന്നും, പിന്നെ സമാധാനിക്കും, ഇതെൻറെ വിധിയാണെന്ന്.
എന്തായാലും എന്നെ മാത്രമാക്കി പോയ എൻറെയാൾ ഒരു ദിവസം വന്നെന്നെ വിളിക്കും, അദ്ദേഹം അദൃശ്യമായി വന്നു വിളിക്കുന്നത് ഞാൻ കാത്തിരിക്കുകയാണ്, അതോടെ എൻറെ ശബ്ദവും ഈ ലോകത്ത് നിന്ന് നിലയ്ക്കും.
ഒരു പക്ഷെ എനിക്ക് മുമ്പേ ഈ ലോകത്തു നിന്ന് പോയവരുടെ ശബ്ദങ്ങൾ അപ്പോൾ എനിക്ക് കേൾക്കാനാകും.
@കാവല്ലൂർ മുരളീധരൻ

