രാവിലെ റെയിൽവേ സ്റ്റേഷനിൽ, അപ്പു ചെറിയച്ഛനെ കാത്ത് നിന്നു മുഷിഞ്ഞപ്പോഴാണ് ശ്രീനാഥ് ഫോണെടുത്ത് നോക്കിയത്. അപ്പോഴാണ് മീന ചെറിയമ്മയുടെ ഒരു വോയ്സ് മെസേജ് കണ്ടത്.
“ശ്രീക്കുട്ടാ, മോനെ ഞാൻ നിന്നെ കുറെ വിളിച്ചു കിട്ടിയില്ല. യാത്രയുടെ ക്ഷീണം കാരണം മോൻ ഉറങ്ങി പോയിരിക്കും. ഞങ്ങളുടെ അടുത്ത ഫ്ലാറ്റിലെ ശോഭന ഇന്നലെ രാത്രിയിൽ കുഴഞ്ഞ് വീണു. അവളൊറ്റയ്ക്കാണ്, അവളുടെ മകനും കുടുംബവും ടൂറിന് പോയിരിക്കുന്നു. അവർ മടങ്ങി വരുന്നത് വരെ അവളുടെ സഹായത്തിന്, ചെറിയമ്മയ്ക്ക് ആശുപത്രിയിൽ നിൽക്കേണ്ടി വരും. 4 A യിലെ ശാരി മോളുടെ കയ്യിൽ നമ്മുടെ ഫ്ലാറ്റിൻ്റെ താക്കോൽ കൊടുത്തിട്ടുണ്ട്, മോൻ പോയി വാങ്ങണേ. മോൻ കുളിച്ചു ഫ്രഷാവുമ്പോഴേക്കും ചെറിയച്ഛൻ ഇവിടുന്ന് മടങ്ങി വരും. “
ശ്രീനാഥ് ഒരു ഊബർ ടാക്സി വിളിച്ച് ഫ്ലാറ്റിലേക്ക് പോയി. ആദ്യമായാണ് ചെറിയമ്മയുടെ ഫ്ലാറ്റിൽ ഒറ്റയ്ക്ക് പോകുന്നത്. സാധാരണ ചെറിയമ്മയും കുടുംബവും ചെന്നൈയില് തൻ്റെ വീട്ടിൽ കൂടുന്നതാണ് പതിവ്.
ചെറിയമ്മ പറഞ്ഞ 4 A ഫ്ലാറ്റിന് മുന്നിലെത്തി. കുറെ നേരം ബെല്ലമർത്തി. ശ്രീനാഥ് അക്ഷമയോടെ കാത്ത് നിന്നു. രാവിലെ ഉണർന്നപ്പോൾ മുതൽ വയറിലൊരു പ്രകമ്പനം, ട്രെയിനിലെ ശുചിമുറി ഉപയോഗിക്കുന്ന ബുദ്ധിമുട്ട് ഓർത്ത് പിടിച്ച് നിന്നതാണ്. ഇനി ടോയ്‌ലറ്റിൽ പോകാതെ പിടിച്ചു നിൽക്കാൻ കഴിയില്ല. അവനിൽ ദേഷ്യവും സങ്കടവും തിളച്ച് പൊങ്ങി.
ഒരു രണ്ട് മൂന്ന് മിനിറ്റ് കഴിഞ്ഞ് കാണും, വാതിൽ തുറന്നു.
മുന്നിൽ ഇരുപത് വയസ്സ് തോന്നുന്ന ഒരു പെൺകുട്ടി. മഞ്ഞ നിറത്തിലുള്ള കുർത്ത അണിഞ്ഞ ഒരു സുന്ദരിക്കുട്ടി.
“ശ്രീനാഥേട്ടനല്ലേ. ഞാൻ ശാരിക. മീനാൻ്റി എല്ലാം പറഞ്ഞിരുന്നു. ഞാൻ കീ എടുത്ത് വരാം. “
അവളുടെ കയ്യിൽ ഒരു ലഞ്ച് ബോക്സും ഫ്ലാസ്കും ഉണ്ടായിരുന്നു. വളരെ സരസമായിട്ടാണ് സംസാരിച്ചതെങ്കിലും അവളുടെ കണ്ണുകൾ കരഞ്ഞത് പോലെ കലങ്ങിയിരുന്നു. ശ്രീനാഥ് ശാരികയെ പിന്തുടർന്നു.
“കീ തന്നിട്ട് കുട്ടി പൊയ്ക്കോളൂ. “
“സാരമില്ല ഏട്ടാ. മീനാൻ്റിക്ക് ഞാൻ മോളെ പോലെയാണ്. “
ശാരിക ഫ്ലാറ്റിൻ്റെ വാതിൽ തുറന്നു.
“എവിടെയാ ടോയ്‌ലറ്റ്. “
ബാഗുകൾ നിലത്തെറിഞ്ഞ് ശ്രീനാഥ് അവൾ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഓടി പോയി.
മടങ്ങി വന്നപ്പോൾ അവൾ ഡൈനിംഗ് ടേബിളിന് മുന്നിൽ നിൽക്കുന്നു.
“ഏട്ടാ ഇഡലിയും സാമ്പാറും അടച്ച് വച്ചിട്ടുണ്ട്. ഫ്ലാസ്കിൽ ചായയുണ്ട്. ഇതാ ഫ്ലാറ്റിൻ്റെ കീ. ഞാനിനി പൊയ്ക്കോട്ടേ. “
വാതിലിന് മുന്നിൽ ചെന്ന് ശാരിക തിരിഞ്ഞ് നിന്നു.
“ശ്രീനാഥേട്ടൻ ക്ലാസെടുക്കാൻ വരുന്നത് എൻ്റെ കോളേജിലാണ്. ചെന്നൈയിൽ അസിസ്റ്റൻ്റ് പ്രൊഫസർ ആണല്ലേ. ഇവിടെ ഒരാഴ്ച ഉണ്ടാകുമല്ലോ. ഒരാഴ്ച കോളേജിൽ ഏട്ടനൊപ്പം എനിക്ക് ഗമയിൽ നടക്കാം. “
കുളിയും പ്രാതലും കഴിഞ്ഞ് മയങ്ങാൻ തുടങ്ങിയപ്പോഴേക്കും ചെറിയച്ഛൻ എത്തിച്ചേർന്നു.
“മീന മടങ്ങി വരാൻ സന്ധ്യയാകും. ഉച്ച ഭക്ഷണം നമുക്ക് പുറത്ത് നിന്നും ഓർഡർ ചെയ്തു വരുത്താം. “
ശ്രീനാഥ് തലയാട്ടി.
“നിൻ്റെ ചെറിയമ്മേടെ സ്വഭാവം അറിയാമല്ലോ. എല്ലാവരേയും സഹായിക്കാൻ അവൾക്ക് നല്ല മനസ്സാണ്. രാവിലെ ശാരി മോളെ പരിചയപ്പെട്ടില്ലേ. അവളുടെ കോളേജ് ഫീസൊക്കെ നിൻ്റെ ചെറിയമ്മയാണ് നൽകുന്നത്. “
“ചെറിയച്ഛാ, ഞാൻ ചോദിക്കണമെന്ന് കരുതിയതാണ്. രാവിലെ കണ്ടപ്പോൾ ആ കുട്ടിയുടെ കണ്ണ് കരഞ്ഞ് കലങ്ങിയത് പോലെയായിരുന്നു. “
“പാവം കുട്ടി, എന്ത് ചെയ്യാനാ ശ്രീക്കുട്ടാ. പത്ത് വർഷം മുമ്പ് കടം കയറിയിട്ട്, അച്ഛനും അമ്മയും ഈ മോളും കൂടെ വിഷം കഴിച്ചതാ, കൊച്ച് മരിച്ചില്ല. അവര് രണ്ടാളും പോയി. അച്ഛൻ്റെ പെങ്ങൾ ഇവിടേക്ക് കൂട്ടി കൊണ്ട് വന്നു. ആ പൂതന കൊച്ചിനെ നല്ല പോലെ ഉപദ്രവിക്കും. ഞങ്ങൾ റസിഡൻ്റ്സ് അസോസിയേഷൻ ഇടപെട്ടാണ് അവളെ പഠിപ്പിക്കാമെന്ന് അവരെ കൊണ്ട് സമ്മതിപ്പിച്ചത്. ഒരു വേലക്കാരിയുടെ സ്ഥാനം പോലും കൊടുക്കാറില്ല. “
“കഷ്ടം. “
“ഇന്ന് അവളുടെ അമ്മായിയും അമ്മാവനും പുറത്ത് പോയപ്പോൾ അവളുടെ ആഹാരമാണ് നിനക്ക് കൊണ്ട് വന്ന് നൽകിയത്. “
“അയ്യോ അത് വേണ്ടായിരുന്നു. ഞാൻ പുറത്ത് പോയി കഴിച്ചേനെ. “
“നീ ഇതൊന്നും അറിഞ്ഞതായി കാണിക്കേണ്ട. നല്ല അഭിമാനിയാണവൾ. “
ഉച്ചയ്ക്ക് ചെറിയച്ഛൻ മൂന്ന് ബിരിയാണി ഓർഡർ ചെയ്തു. ചെറിയച്ഛൻ മൂന്ന് പ്ലേറ്റുകൾ മേശമേൽ നിരത്തി.
“ഇത് മീനയ്ക്കല്ല. ഇവിടെ ഒരു കൊതിച്ചി പാറു ഉണ്ട്. “
അവർ കഴിക്കാൻ തുടങ്ങിയതും എവിടെ നിന്നോ ശാരിക ഓടിയെത്തി. ഒരു കസേര നീക്കിയിട്ട് അവൾ കഴിക്കാനിരുന്നു
“ഇത് ചിക്കനാണോ. വെജിറ്റബിൾ തന്ന് പറ്റിക്കരുത്. “
“ഇവളെ പൂർവ്വ ജന്മത്തിൽ കോഴി വല്ലതും ചെയ്തോ. അതിനോട് ഇത്രയും കലിപ്പോ. “
ചെറിയച്ഛൻ ശാരികയെ കളിയാക്കി കൊണ്ട് തൻ്റെ പ്ലേറ്റിലെ ചിക്കൻ കഷണങ്ങൾ കൂടി നീക്കി വച്ചു.
ഏതാനും നിമിഷം കൊണ്ട് ശാരിക പ്ലേറ്റ് കാലിയാക്കി. വിയർത്ത് കുളിച്ച് അവൾ പ്ലേറ്റുകളുമായി എഴുന്നേറ്റു.
“ഞാൻ പോയി കുളിക്കട്ടെ. അല്ലെങ്കിൽ അമ്മായി മണം കണ്ട് പിടിക്കും. “
ശാരിക കൈ മണത്ത് കൊണ്ട് പറഞ്ഞു.
“പാവം കുട്ടി, ഒളിഞ്ഞും പാത്തും വന്നാണ് ഇഷ്ടപ്പെട്ട ആഹാരം കഴിക്കുന്നത്. നല്ലതൊന്നും അവർ കൊടുക്കില്ല. ശോഭനയുടെ വക എന്നും ഒരു മുട്ടയും ഒരു ഗ്ലാസ് പാലുമുണ്ട്. വേറെ ആർക്കും ഇതൊന്നും അറിയില്ല. ഓരോരുത്തരുടെ വിധി, അല്ലാതെന്ത്. “
ശ്രീനാഥിന് വിഷമം തോന്നി. സ്കൂളിൽ പഠിക്കുന്ന സമയത്ത് അമ്മ മേശപ്പുറത്ത് കൊണ്ട് വയ്ക്കുന്ന പാൽ ആരും കാണാതെ ക്ലോസറ്റിൽ ഒഴിച്ച് കളഞ്ഞിരുന്ന പഴയ ദിവസങ്ങളോർത്ത്.
“ശാരിക പഠിക്കാൻ എങ്ങനെയുണ്ട്. “
“മിടുക്കിയാണ്. കംപ്യൂട്ടർ എഞ്ചിനീയറിംഗിന് പോകാനായിരുന്നു അവളുടെ ആഗ്രഹം, പക്ഷേ ഗവൺമെൻ്റ് കോളേജിൽ ബി എസ് സി ഫിസിക്സ് ആണ് പഠിക്കുന്നത്. അത് തന്നെ അവളുടെ ഭാഗ്യം. “
പിറ്റേ ദിവസമാണ് സെമിനാർ, ശാരികയുടെ കോളേജിൽ പോകണം. ചെറിയച്ഛൻ കൂടെ വരാമെന്ന് പറഞ്ഞിട്ടുണ്ട്.
“എന്നാ പിന്നെ നമ്മൾ ഇറങ്ങുവല്ലേ. “
ചെറിയമ്മയുടെ അരി പത്തിരിയും കോഴിക്കറിയും കഴിച്ച് വയർ നിറഞ്ഞ് നടക്കാൻ വയ്യാതായിരുന്നു
ചെറിയച്ഛൻ വരാന്തയിൽ വെരുകിനെ പോലെ വെപ്രാളത്തിൽ നടക്കുന്നുണ്ട്.
“ചെറിയച്ഛന് എന്താ പറ്റിയേ. “
“ഇത് പതിവുള്ളതാണ്, ചെറിയച്ഛൻ ശാരിക ഇറങ്ങാൻ കാത്ത് നിൽക്കുകയാണ്. ആ മോള് കോളേജിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ, അവളുടെ അമ്മായി അവൾക്ക് എന്തേലും ഒരു പണി കൊടുക്കും. പാവം വൈകുമ്പോൾ വിയർത്ത് കുളിച്ച് കോളേജിലേക്ക് ഒരോട്ടമുണ്ട്. അത് കാണുമ്പോൾ നിൻ്റെ ചെറിയച്ഛന് സങ്കടമാണ്. കാറുമായി റോഡിൽ കാത്ത് കിടക്കും. ഞാനും കൂടെ പോകും, ചെറിയ കുട്ടിയല്ലേ, ഇനി പേര് ദോഷം വരുത്തണ്ടല്ലോ എന്ന് കരുതിയിട്ട്. ഇന്നിപ്പോൾ നീയുണ്ടല്ലോ. ഞാൻ ശോഭനയെ ഒന്ന് പോയി കാണട്ടെ. “
ശ്രീനാഥിന് അതിശയം തോന്നി. റിട്ടയർ ആയിട്ടും ചെറിയച്ഛനും ചെറിയമ്മയും എപ്പോഴും ബിസി ആണ്. മക്കൾ രണ്ട് പേരും വിദേശത്താണ്, അതൊന്നും അവർക്ക് ഒരു പ്രശ്നമേയല്ല.
റോഡിൻ്റെ വശത്ത് ചെറിയച്ഛൻ കാറൊതുക്കി നിർത്തി. ആരോ ഫ്രണ്ട് ഡോറിൽ വലിച്ചപ്പോഴാണ് ശ്രീനാഥ് ലാപ്ടോപ്പിൽ നിന്നും മുഖം ഉയർത്തിയത്.
“ഞാനാണ് എപ്പോഴും മുൻ സീറ്റിൽ ഇരിക്കുന്നത്. “
“അതിനെന്താ ഞാൻ പിറകിലേക്ക് മാറണോ. “
“വേണ്ട വേണ്ട. ഞാനും ശ്രീനാഥേട്ടനും ഒരു കാറിൽ ചെന്ന് ഇറങ്ങുന്നത് കണ്ട് പിള്ളേർക്ക് ഒക്കെ അസൂയ ഉണ്ടാകും. “
“ശ്രീനാഥ് രണ്ട് ദിവസം കഴിഞ്ഞ് പോകും. ഇപ്പോഴുള്ള ബോയ് ഫ്രണ്ട്സിനെ നീ വെറുതെ പിണക്കണ്ട. “
“ദേ അങ്കിളേ ഏട്ടൻ മുന്നിൽ ഇരിക്കുന്നത് ഞാനോർക്കില്ല കേട്ടോ. എത്ര പ്രാവശ്യം പറഞ്ഞു, എനിക്ക് അങ്ങനെയാരുമില്ലായെന്ന്. ഒന്നുകിൽ പണം അല്ലെങ്കിൽ ശരീരം. രണ്ടും കിട്ടില്ല എന്നറിയുമ്പോൾ പ്രണയം മുളയിലെ കരിഞ്ഞ് പോകും. “
“അപ്പോൾ യഥാർത്ഥ പ്രണയം ഇല്ലെന്നാണോ. “
“അതൊക്കെ നിങ്ങളുടെ കാലത്തായിരുന്നു. അല്ലേ ഏട്ടാ. “
ശ്രീനാഥ് മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി.
ഇറങ്ങാൻ നേരം ചെറിയച്ഛൻ ശാരികയോട് ചോദിച്ചു.
“നീ നാളെ ഉച്ച കഴിഞ്ഞു ക്ലാസ് കട്ട് ചെയ്യുന്നോ. ഒരു സിനിമയ്ക്ക് പോകാം. നിൻ്റെ മീനാൻ്റിക്ക് നിവിൻ പോളിയുടെ സർവ്വംമായ കാണണമെന്ന്. “
“അയ്യോ എനിക്ക് ഉച്ച കഴിഞ്ഞു ലാബ് ഉണ്ട്. അത് കളഞ്ഞ് സിനിമയ്ക്ക് ഞാനില്ല. “
“വൈകിട്ട് ആറു മണിക്ക് പോകാം. ഞാനും വരാം. “
ശ്രീനാഥ് ആദ്യമായി അഭിപ്രായം പറഞ്ഞു.
“ഭഗവതീ, അമ്മായി അറിഞ്ഞാൽ തീർന്നു. “
സെമിനാറിന്, കോളേജിൽ മുൻ നിരയിൽ തന്നെ ശാരിക ഇരുന്നിരുന്നു. ആസ്ട്രോ ഫിസിക്സ് ആയിരുന്നു ശ്രീനാഥിൻ്റെ ഗവേഷണ വിഷയം. അത് കഴിഞ്ഞ് പല കുട്ടികളും സംശയ നിവാരണത്തിന് അടുത്തെത്തിയപ്പോൾ, വാതിൽക്കൽ മാറി നിൽക്കുന്ന, ശാരികയെ അവൻ ശ്രദ്ധിച്ചു.
“എന്താടോ തനിക്ക് സംശയമൊന്നുമില്ലേ. “
“അവരൊക്കെ ഹയർ സ്റ്റഡീസ് പോകാനാണ് ഏട്ടാ. ഞാൻ ഇതൊക്കെ അറിഞ്ഞിട്ട് എന്താ പ്രയോജനം. “
“തുടർന്ന് പഠിച്ചില്ലെങ്കിലും അറിവ് സമ്പാദിക്കുന്നത് നല്ല കാര്യമല്ലേ. തനിക്ക് ഞാൻ ഒരു നല്ല പുസ്തകം തരാം. “
ശാരിക തലയാട്ടി.
“നാളെ താൻ സിനിമയ്ക്ക് വരുന്നില്ലേ. “
“ഇല്ല അമ്മായി സമ്മതിച്ചാലും അമ്മാവൻ സമ്മതിക്കില്ല. മീനാൻ്റിയെ പേടിച്ചാണ് പഠിക്കാൻ തന്നെ സമ്മതിക്കുന്നത്. “
ശാരിക ഇല്ലാതെ സിനിമയ്ക്ക് പോകാൻ മീന ചെറിയമ്മയ്ക്ക് നല്ല സങ്കടമായിരുന്നു.
“ശാരിക കൂടി ഉണ്ടായിരുന്നെങ്കിൽ ഒരു രസമുണ്ടായിരുന്നു. “
“ആ താടക അറിഞ്ഞാൽ, ആ കൊച്ചിനെ തല്ലി പഴുപ്പിക്കും. പിന്നെ ഒരിക്കൽ നമുക്ക് അവളെ കൊണ്ട് പോകാം. “
പിറ്റേന്ന് കോളേജിൽ വച്ച് കണ്ടപ്പോൾ ശാരിക വല്ലാതെ അസ്വസ്ഥയായിരുന്നു.
“എന്താടോ സിനിമയ്ക്ക് കൂട്ടാഞ്ഞ് പിണക്കമാണോ. “
“ഏയ്, അല്ല ഏട്ടാ അതൊന്നും ഞാൻ മോഹിക്കാത്ത കാര്യങ്ങളാ. എൻ്റെ മീനമ്മ അതൊക്കെ സാധിച്ചു തരും. “
“പിന്നെന്താ. “
“ഇത് അതൊന്നുമല്ല. അമ്മായിയുടെ മോള് കുട്ടിയുമായി ഡൽഹിയിൽ നിന്നും വന്നിട്ടുണ്ട്. പണ്ടേ എന്നെ ഇഷ്ടമല്ല. ഇനി എനിക്ക് എതിരെ എന്തെങ്കിലും കേസുണ്ടാക്കും. ഇനി ഒരു മാസം അടുക്കളയിൽ വേണം പഠനവും ഉറക്കവും. പരീക്ഷ അടുത്ത് വരുകയല്ലേ, സമാധാനമായി പഠിക്കാൻ കഴിയില്ല. അതോർത്തപ്പോൾ.. “
“താൻ വിഷമിച്ചാലും ഒന്നും മാറാൻ പോകുന്നില്ല. എന്നാൽ പിന്നെ ധൈര്യമായി അതങ്ങ് നേരിടണം. “
“എല്ലാത്തിനും ഒരു പരിധി ഇല്ലേ ഏട്ടാ. “
“താൻ വാ നമുക്കൊരു ഐസ് ക്രീം കുടിക്കാം. “
“ആരെങ്കിലും കണ്ടാൽ അത് മതി. “
“രണ്ട് ദിവസം കഴിഞ്ഞാൽ ഞാനങ്ങു തിരികെ പോകും. പിന്നെ നമ്മൾ തമ്മിൽ കാണാനും പോകുന്നില്ല. “
ശാരികയുടെ കണ്ണ് നിറഞ്ഞു.
“അല്ലേലും എനിക്ക് ഇഷ്ടപ്പെട്ടവരെയൊക്കെ എന്നിൽ നിന്നും അകറ്റി മാറ്റാനാണ് ഇഷ്ടം. “
“ആർക്ക്. “
“വിധിയ്ക്ക്. “
“അപ്പോൾ തനിക്കെന്നെ ഇഷ്ടമാണോ. “
ശാരിക മറുപടി ഒന്നും പറയാതെ കുനിഞ്ഞിരുന്ന് ഐസ് ക്രീം കഴിച്ചു.
ഞായറാഴ്ചയാണ് മടങ്ങാനുള്ള ടിക്കറ്റ് എടുത്തിരിക്കുന്നത്. ചെറിയമ്മയേയും കൂട്ടി അമ്മയ്ക്ക് വേണ്ടിയൊരു ചെറിയ ഷോപ്പിംഗ് നടത്തി.
അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാമ്പഴനിറത്തിൽ ഒരു കോട്ടൺ സാരി തെരഞ്ഞെടുത്തു. കൂട്ടത്തിൽ ചെറിയമ്മയ്ക്ക് പിങ്ക് നിറത്തിലും പിന്നെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആകാശനീല നിറത്തിലൊരു സാരി കൂടി എടുത്തു.
“ഈ സാരി ശാരികയ്ക്ക് നല്ല ചേർച്ച ഉണ്ടാകും അല്ലേ ചെറിയമ്മേ. “
“ഈ സാരി അവൾക്കാണോ? കല്യാണം കഴിക്കാത്ത പെണ്ണിന് പുടവ കൊടുത്താൽ വേറെ അർത്ഥം ആണേ ചെക്കാ… “
“ഞാൻ നേരിട്ട് കൊടുക്കുന്നില്ല. ചെറിയമ്മ കൊടുത്താൽ മതി. “
ശനിയാഴ്ച ശാരികയെ കണ്ടതേയില്ല. ഒന്ന് യാത്ര പറയണം, ഞായറാഴ്ച വെളുപ്പിന് ആണ് ട്രെയിൻ. വൈകുന്നേരം വരെ കാണാഞ്ഞ്, അവളുടെ ഫ്ലാറ്റിൽ വരെയൊന്ന് പോയി നോക്കാമെന്ന് ശ്രീനാഥ് കരുതി. രണ്ടും കൽപ്പിച്ചു ഡോർ ബെല്ലമർത്തി. ആരും വാതിൽ തുറക്കുന്നില്ല, എന്തോ വീഴുന്ന ശബ്ദം കേട്ടു. അകത്ത് ആരുടെയോ ഞെരക്കം കേൾക്കാം. അടുത്ത ഫ്ലാറ്റിൻ്റെ വാതിലിൽ മുട്ടി. അവരേയും കൂട്ടി വാതിൽ ഇടിച്ച് തുറന്നു.
മുന്നിൽ കണ്ട കാഴ്ച, ഒരു സാരിയിൽ തൂങ്ങി പിടയുന്ന ശാരിക. അയൻവാസി സാരി അറുത്ത് മാറ്റി. ചെറിയച്ഛൻ പോലീസിൽ വിവരം അറിയിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് അവളുടെ ജീവൻ രക്ഷപ്പെട്ടു.
അവളെ ആശുപത്രിയിൽ പരിചരിക്കാൻ നിന്നത് ചെറിയമ്മയാണ്. അവളുടെ അമ്മായിയെ പോലീസ് ചോദ്യം ചെയ്തു.
“മോൻ വിഷമിക്കാതെ പൊയ്ക്കോളൂ. അവൾ നോർമ്മലായാൽ ഞങ്ങൾ കൊണ്ട് പോകും. ഒരു മകളും കൂടി ഉണ്ടായാലും കുഴപ്പമില്ല. ഞങ്ങൾ പൊന്ന് പോലെയവളെ നോക്കും, പഠിപ്പിക്കും. “
ട്രെയിൻ സമയമായത് കൊണ്ട് ആശുപത്രിയിൽ നിന്നും ഇറങ്ങി. എന്തോ അവളെ പിരിയാൻ ഒരു വിഷമം. എന്തിനായിരിക്കും അവൾ ഈ കടുംകൈ ചെയ്തത്. ആരോടെങ്കിലും തുറന്ന് പറഞ്ഞ് കൂടായിരുന്നോ. ഉടനെ തന്നെ അവളെ കാണാൻ മടങ്ങി വരും. അമ്മയെ കൂട്ടി കൊണ്ട് വരും.
ചെന്നൈയിൽ ട്രെയിൻ ഇറങ്ങാൻ നേരം ചെറിയച്ഛൻ്റെ കാൾ വന്നു. എടുത്തില്ല, തിരക്കിലൂടെ സംസാരിച്ചു നടക്കാൻ പാടാണ്. പ്ലാറ്റ്ഫോമിൽ ഇരുന്ന് തിരികെ വിളിച്ചു.
മറുതലയ്ക്കൽ കേട്ട ശബ്ദം ചെറിയച്ഛൻ്റേത് അല്ലായിരുന്നു.
“ഏട്ടാ. “
“നീ എന്ത് മണ്ടത്തരമാണ് കാട്ടിയതെന്ന് വല്ല ബോധവുമുണ്ടോ. “
ശ്രീനാഥ് ദേഷ്യപ്പെട്ടു.
“ബോധമുണ്ട് ഏട്ടാ. ഞാൻ എല്ലാം ക്ഷമിക്കും. ചേച്ചി, സ്വന്തം കുഞ്ഞിൻ്റെ മാല ബാഗിൽ ഒളിപ്പിച്ചു വച്ചിട്ട് ഞാൻ മോഷ്ടിച്ചു എന്ന് പറഞ്ഞാൽ. ഞാൻ സത്യം പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല. ആരെ ബോധിപ്പിക്കാനാണ് ഞാൻ ഇനി അവിടെ ജീവിക്കേണ്ടത്. “
“ഞങ്ങളെ. നിന്നെ ഇഷ്ടപ്പെടുന്ന ഞങ്ങളെ ഓർത്തോ നീ. “
ശാരിക കരയുകയാണ് എന്ന് മനസ്സിലായപ്പോൾ ശ്രീനാഥ് നിശബ്ദനായി. കുറച്ച് കരയുമ്പോൾ ഒരു ആശ്വാസം കിട്ടും. അവൻ്റെ ദേഷ്യം മാറി.
“ഏട്ടാ, സാരി എനിക്ക് നല്ല ഇഷ്ടമായി. എൻ്റെ ഫേവറിറ്റ് കളർ ഏട്ടന് അറിയാമായിരുന്നോ. “
“ഞാൻ അടുത്താഴ്ച അമ്മയേയും കൂട്ടി വരും. തനിക്ക് വന്നൂടെ എൻ്റെ കൂടെ. ഇവിടെ എൻ്റെ കോളേജിൽ പഠിക്കാം. നിനക്ക് എത്രത്തോളം പഠിക്കണോ അത്രത്തോളം. നിന്നെ ആരും തടയില്ല. ഇഷ്ടമുള്ള ജോലി ചെയ്യാം, ഇഷ്ടളുള്ളയാളെ നിനക്ക് വിവാഹം ചെയ്യാം. “
“എനിക്ക് വേറെ ആരെയും വിവാഹം ചെയ്യണ്ട. “
“പിന്നെ, സന്യാസിനി ആകാനാണോ നിൻ്റെ പ്ലാൻ. “
“അതേ, മരുഭൂമിയിൽ മഴ പെയ്യിക്കുന്ന രാജകുമാരനെ മാത്രമേ ഞാൻ കല്യാണം കഴിക്കൂ. “
ചെറിയച്ഛൻ ഫോൺ വാങ്ങി.
“മതി മതി സംസാരിച്ചത്, കുറച്ച് വിശ്രമിക്കൂ. ശ്രീക്കുട്ടാ, നാളെ ഞങ്ങൾ ഇവളെ ഫ്ലാറ്റിലേക്ക് കൊണ്ട് പോവുകയാണ്. ഇനി നീ വരുമ്പോൾ അവൾ ഞങ്ങളോടൊപ്പം ഉണ്ടാകും, അവൾക്ക് ഒരു ജീവിതം നൽകാൻ നിന്നോളം അർഹത വേറെ ആർക്കുമില്ല. “
എത്രയും പെട്ടെന്ന് അമ്മയുമായി നാട്ടിലേക്ക് മടങ്ങി ശാരികയെ കാണാൻ ശ്രീനാഥിന് കൊതിയായി.
✍️നിഷ പിള്ള
#പോരുന്നോ എൻ്റെ കൂടെ


6 Comments
❤️
Thank you ❤️
ഇഷ്ട്ടായി 😍
Thank you ❤️
കൊള്ളാം..last…. കണ്ണുനിറഞ്ഞു പോയി ♥️
Thank you 😊