കുറച്ചുനാൾ മുമ്പാണ്- പുതുമണം മാറാത്ത യുവമിഥുനങ്ങൾക്ക് ഞങ്ങൾ വീട്ടിൽ വിരുന്നു കൊടുക്കുകയാണ്. പുതുപ്പെണ്ണ് ഒരു പൂമ്പാറ്റയെപ്പോലുണ്ട്. ചിരിയിളക്കി, ചിറകിളക്കി വീടാകെ പാറി നടക്കുന്നു.. പുതുപുരുഷനാണെങ്കിൽ പൗരുഷത്തിന്റെ പടികൾ കയറുന്നതിന്റെ ഗാംഭീര്യവും ആനന്ദവും മുഖത്ത്.
വിരുന്ന് അങ്ങനെ കത്തിക്കയറുകയാണ്. അതിനിടയിൽ എപ്പൊഴോ വീണു കിട്ടിയ ഒരു സ്വകാര്യ മുഹൂർത്തത്തിൽ പെണ്ണ് എന്റെ അടുത്തുവന്ന് ഒന്നു പരുങ്ങി.
‘എന്നാടീ?’
അവളുടെ ഒരു നിമിഷത്തെ വൈക്ലബ്യലേശം ഞാൻ ശ്രദ്ധയോടെ പിടിച്ചെടുത്തു. കാത്തിരുന്ന അവസരം മുന്നിൽ വന്നതും അതിന്റെ നൈമിഷികതയും നന്നായി അറിഞ്ഞ അവൾ മുഖവുരയൊന്നുമില്ലാതെ എന്റെ മുന്നിൽ കാര്യമവതരിപ്പിച്ചു.
കല്യാണം കഴിഞ്ഞിട്ട് ഇന്ന് ആറാം രാവാണ്. ഇനിയും പരികർമ്മം പൂർത്തിയായിട്ടില്ല! ആദ്യരാത്രി എന്നു പറഞ്ഞാൽ എന്തോ തേങ്ങയാണെന്നും അന്നുതന്നെ തേങ്ങ ഉടച്ചില്ലെങ്കിൽ ഏതോ മാരക പ്രതിസന്ധിയാണെന്നും ഒക്കെ മനസ്സിൽ തറഞ്ഞുപോയിരിക്കുന്നു. ആശങ്കയും ആകുലതയും ആത്മവിശ്വാസത്തിന്റെ ചാഞ്ചല്യവും ഒക്കെ ആ പ്രസരിപ്പാർന്ന കണ്ണുകളിൽ മിന്നിമറഞ്ഞു..
അവളുടെ കണ്ണുകളിലേക്ക് ഞാൻ ഉറ്റുനോക്കി. പരിചയമുള്ള ഒരു മുഖം ആ കണ്ണുകളിൽ ഞാൻ കണ്ടു! പാവം കുട്ടി.. എന്റെ ഹൃദയം അലിഞ്ഞുപോയി. ഞാനവളെ ചേർത്തുപിടിച്ചു. വർഷങ്ങൾക്കു മുൻപ് തത്രപ്പാടിന്റെ കുറേ രാവുകൾ ഞങ്ങളും പിന്നിട്ടിരുന്നുവെന്ന് അവളോട് ഞാനിപ്പോൾ എങ്ങനെയാ പറയുക? ആശങ്കയും ആകുലതയും സംശയവും ഒക്കെ ഞങ്ങളെയും മുൾമുനയിൽ നിർത്തിയത് എങ്ങനെയാണ് ഞാനവളെ അറിയിക്കുക???
പക്ഷേ, പറഞ്ഞേ തീരൂ. കാരണം, കാലം ഇത്രയേറെ മുന്നോട്ടു പോയിട്ടും ആദ്യരാത്രി എന്ന ആശയം അല്ലെങ്കിൽ അനുഭവം ഒരു ഗ്രേ ഏരിയ ആയി തുടരുകയാണ്. അതിനെ ബ്ലാക്ക് ആൻഡ് വൈറ്റ് മോഡിൽ കൊണ്ടുവന്ന് നെല്ലും പതിരും തിരിച്ചു കൊടുത്തേ മതിയാവൂ. ശരിക്കുപറഞ്ഞാൽ അതുകൊണ്ടുതന്നെ ഈ അവസരം അവൾക്കല്ല, എനിക്കാണ് സുവർണ്ണമാകുന്നത്!
ഞാൻ പറഞ്ഞു തുടങ്ങി..
ആദ്യരാത്രി എന്ന പദം കോയിൻ ചെയ്തത് ഏതോ കൊജ്ഞാടൻ ആണ്; തീർച്ച. അങ്ങനെയൊന്നില്ല… ചുരുങ്ങിയ പക്ഷം ഇന്നീ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന രീതിയിൽ അങ്ങനെയൊന്നില്ല. കാരണം, ഒറ്റരാത്രികൊണ്ട് പട നയിച്ച് വിജയക്കൊടുമുടിയിൽ കൊടി പാറിക്കുന്ന ഒരു പ്രക്രിയ അല്ല അത്. ചുറ്റും കാണുന്ന ഒരു മാദകമൂർത്തിയും ഒരു രാത്രികൊണ്ട് കുന്നുകയറിയവരും ആകണമെന്നില്ല. ഒരുതരത്തിൽ പറഞ്ഞാൽ കുന്നിൻ മുകളിലേക്കുള്ള ഭ്രാന്തന്റെ കല്ലുരുട്ടു പോലെയാണത്. ഒറ്റ ഉരുട്ടിനൊന്നും അത് കയറില്ല. ചിലപ്പോൾ വക്കോളമെത്തി താഴെ പോകാനും മതി. പക്ഷേ ഒരിക്കൽ ആ കല്ല് മുകളിലെത്തുക തന്നെ ചെയ്യും. പിന്നെയത് ഒരു കല്ലുരുട്ടിക്കളിയാകും; അനായാസമാകും, ആനന്ദദായകമാകും. അന്നോളം നമ്മളത് ബുദ്ധിമുട്ടി ഉരുട്ടിയേ പറ്റൂ. മുകളിലെത്താൻ ചിലർക്ക് ഒരു ദിവസം മതി; ചിലർക്ക് ദിവസങ്ങളിലേക്കതു നീളും; ഇനിയും ചിലരുടെ അധ്വാനം ആഴ്ചക്കണക്കിലെത്തും; മാസങ്ങളിലേക്ക് നീളുന്നതും വിരളമല്ല. നിങ്ങൾക്കു മുൻപേ നടന്ന എല്ലാവരും ഇങ്ങനെ അധ്വാനിച്ചവരും വിയർപ്പൊഴുക്കിയവരുമാണ്. ആരും കൃത്യം കണക്ക് പറയില്ല എന്നേയുള്ളൂ. ഞങ്ങളുടെ കല്യാണശേഷം ഞാൻ നടത്തിയ കണക്കെടുപ്പിൽ 4 മുതൽ 70 ദിവസം വരെ നീണ്ട വിയർപ്പൊഴുക്കിന്റെ കഥകളുണ്ട്, ഞങ്ങളുടെ സർക്കിളിൽ. അതുകൊണ്ട് മോൾ വിഷമിക്കേണ്ടതില്ല.
ഇതിൽ മനസ്സിലാക്കേണ്ടതായ അതിപ്രധാനമായ ഒരു സംഗതിയുണ്ട്. അതെന്താണ് എന്നുവച്ചാൽ, എന്തെങ്കിലുമൊക്കെ കോപ്രായം കാട്ടി ശാരീരികബന്ധം സാധിച്ചടുക്കുക എന്നുള്ളതല്ല പ്രധാനം. ശരിയായ രീതിയും അതല്ല. പങ്കാളികൾ തമ്മിലുള്ള വൈകാരികമായ അടുപ്പമാണ് ഇതിന്റെയൊക്കെയും അടിസ്ഥാനം. പരസ്പര സംസാരത്തിലൂടെയും സ്പർശനത്തിലൂടെയും പതിയെപ്പതിയെ വൈകാരികമായി വളരുക. പരസ്പരം മനസ്സിലാക്കുക, അടുത്തറിയുക. പിന്നെയുള്ള ഓരോരോ പടവുകൾ ഇത്തരം ഇഴുകിച്ചേരലിലൂടെ തനിയേ വരും. പെൺകുട്ടികൾക്ക് വേണമെങ്കിൽ ‘വഴിയൊരുക്കലി’ന്റെ ഭാഗമായി അല്പം കട്ടിങ്ങും ഷേവിങ്ങും ഒക്കെയാകാം. ഇതിനെല്ലാം ഇടയിൽ ചെയ്യരുതാത്ത പ്രധാനപ്പെട്ട ഒരേയൊരു കാര്യമുള്ളത്, ദിവസങ്ങളെണ്ണാതിരിക്കുക എന്നത് മാത്രമാണ്! ഇത്ര ദിവസത്തിനുള്ളിൽ പരികർമ്മം ചെയ്യപ്പെട്ടില്ലെങ്കിൽ ചീഞ്ഞുപോകുന്നതൊന്നുമല്ല, ഈ കല്യാണം. അതുകൊണ്ട് മോളേ, ആദ്യരാത്രി എന്ന ആശങ്ക, കള്ളത്തിന്റെ കാറ്റുനിറച്ച ഒരു ബലൂൺ മാത്രമാണെന്നറിയുക. കാറ്റ് ഊർന്നു പൊയ്ക്കോട്ടെ. നിങ്ങൾ മനസ്സമാധാനത്തോടെ കൈകോർത്ത്, മെയ്ചേർത്ത് യാത്ര തുടരുക. നിങ്ങളുടെ കല്ല് കുന്നിൻ മുകളിൽ എത്തുക തന്നെചെയ്യും.”
ഞാൻ പറഞ്ഞു നിർത്തിയതും നാണത്തിൽ കുതിർന്ന ഒരുമ്മ എന്റെ കവിളിൽ അർപ്പിച്ചിട്ട് അവൾ കണവനെത്തേടിയോടി. ആ ഉമ്മയിൽ ആശ്വാസമുണ്ടായിരുന്നു, ആനന്ദമുണ്ടായിരുന്നു, ശുഭാപ്തി വിശ്വാസത്തിന്റെ കനക്കുറവും ഉണ്ടായിരുന്നു..
പിന്നെ അവിടെക്കേട്ടത് വീർത്തുവീർത്തു നിന്ന ബലൂൺ പൊട്ടിച്ച് കള്ളക്കാറ്റിനെ പടികടത്തുന്ന ‘ശൂ… ‘ ശബ്ദമായിരുന്നു.
#ആദ്യരാത്രി #എന്റെ രചന


1 Comment
Well penned 👏