കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പരസഹായമില്ലാതെ ദാക്ഷായണി അമ്മ കിടക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടായി. മാറി മാറി വന്ന ഹോംനഴ്സ്‌മാരിൽ മാളുവിനോടാണ് ദാക്ഷായണി അമ്മക്ക് പ്രിയം. മറ്റൊന്നുമല്ല, കട്ടിലിൽ നിന്ന് താങ്ങി ഉയർത്തുമ്പോൾ തൻറെ ശരീരത്തിന് ഒരു വേദനയുമില്ലാതിരിക്കാൻ മാളു പ്രത്യേകം ശ്രദ്ധിക്കും. ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും ഒരുമിച്ചാണ്. “മാളു, എൻറെ ഫോണിൽ ചാർജില്ലേ, ഒരാഴ്ചയായി ആരെങ്കിലും ഒക്കെ എന്നെ വിളിച്ചിട്ട്. അതോ ഇത് ബെല്ലടിക്കാത്തതാണോ, നീ ഒന്ന് നോക്കൂ.” ദാക്ഷായണി അമ്മ പറഞ്ഞു. മാളു നോക്കി, ഫോൺ ഫുൾ ചാർജ് ആണ് സിഗ്നലും നന്നായുണ്ട്. ആറുമക്കളും ഒരു ഡസൻ പേരക്കിടാങ്ങളും ഉള്ള മുത്തശ്ശിയെ ഒരിക്കലെങ്കിലും വിളിക്കാൻ ആർക്കും സമയമില്ല. അമ്മയെ നോക്കാൻ ഹോംനഴ്സിനെ ആക്കിയിട്ടുണ്ട്, അതിൽ കൂടുതൽ അമ്മക്ക് എന്ത് വേണം, അതായിരിക്കാം അവരുടെ ചിന്തകൾ. ശബ്ദം; അതുള്ളപ്പോഴേ നമുക്ക് കേൾക്കാനാവൂ, ആ ശബ്ദത്തിനുടമ ഈ ലോകത്ത് നിന്ന് പോയിക്കഴിഞ്ഞാൽ നമുക്കവരെ കേൾക്കാനാകില്ല. അവരെ കേൾക്കാതിരുന്നതിനും അവരെ വിളിക്കാതിരുന്നതിനും നമുക്ക് നമ്മോട്…
Author: Kavalloore Muraleedharan
ജീവിതത്തിൽ ആരാലും സ്നേഹിക്കപ്പെടാതിരിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു. ഒറ്റപ്പെട്ടവൻറെ വിലാസങ്ങൾ തേടി മറ്റാരും നടക്കാറില്ലല്ലോ. ‘എഴുതി തീരാത്ത പുസ്തകമാണ് ജീവിതം’ എന്നയാൾ അയാൾക്ക് തന്നെ വായിക്കാനായി വലിയ അക്ഷരങ്ങളിൽ തൻറെ മേശപ്പുറത്ത് എഴുതി വെച്ചിരുന്നു. എന്നാൽ ആ വാക്കുകൾ എന്നും അയാളെ എഴുതാൻ പ്രേരിപ്പിച്ചു. തന്നിൽ പുകഞ്ഞുയരുന്ന ചിന്തകളുടെ ഭൂതങ്ങളെ ആവാഹിച്ചെടുക്കാൻ ഓരോ നിമിഷവും അയാൾ ശ്രമിച്ചുകൊണ്ടിരുന്നു. എവിടെ നിന്നോ തുടങ്ങി എവിടെയും അവസാനിക്കാത്ത ചിന്തകൾ. കലുഷിതമായ ചിന്തകളുടെ തേരിലേറി ചാട്ടവാറിൻറെ പുളകിത ശബ്ദത്തിൽ പാഞ്ഞുപോകുമ്പോൾ, പൊട്ടിത്തെറിക്കാൻ വെമ്പുന്ന തലച്ചോറിനോട് അയാൾ എപ്പോഴും അടങ്ങൂ അടങ്ങൂ എന്നുറക്കെ വിളിച്ചു പറയാറുണ്ട്. നിനക്ക് നിന്നോട് തന്നെപ്പറയാനുള്ളത് എന്തിനാണ് ഉറക്കെ പറയുന്നതെന്ന് പ്രകൃതി ചോദിച്ചു. നീ സ്വയം നടത്തുന്ന യുദ്ധങ്ങളെക്കുറിച്ചു ഈ ലോകത്തിനു ഒന്നും തന്നെ അറിയേണ്ട. നീ വിജയിച്ചോ, തോറ്റോ? അത് പറയുക. തോറ്റെന്നറിയുന്നതാണ് ലോകത്തിനു കൂടുതൽ ഇഷ്ട്ടം, കാരണം ഇത് തോറ്റവരുടെ ഭൂമിയാണ്. അഥവാ നീ വിജയിച്ചാൽ തന്നെ അത് നീ പുറത്തു…
ദീപാക്ഷി – 1 ദീപാക്ഷി – 5 – ഭ്രാന്ത് പിടിച്ച പുഴ- ദീപാക്ഷി, പ്രിയപ്പെട്ടവളെ, ഭ്രാന്തമായി കുത്തിയൊലിച്ചൊഴുകുന്ന പുഴയാണ് ഞാൻ, വെള്ളച്ചാട്ടങ്ങളും, വളരെ താഴ്ചയുള്ള ചുഴികളും, ഉയർച്ച താഴ്ചകളും, പാറക്കെട്ടുകളും, മണൽ പരപ്പുകളും, അടിയൊഴുക്കുകളും നിറഞ്ഞ പുഴ. അമ്പത് അടി താഴ്ചയുള്ള ഒരു വെള്ളച്ചാട്ടമുണ്ട്, അതിനടിയിൽ അതിലേറെ താഴ്ചയുള്ള ചുഴിയുമുണ്ട്, ആ ചുഴിയിൽ പെട്ടാൽ പിന്നെ മൂന്നാം നാളെ പൊങ്ങിവരൂ, അതുവരെ നിന്റെ ശ്വാസം ജലത്തിലൂടെ വലിച്ചെടുത്തുപോലും ഞാൻ എന്റെ ജീവൻ നിലനിർത്തും, നിന്നെ കാണാൻ,നിനക്കെഴുതാൻ, നിന്റെ സ്വപനങ്ങളും, ചിന്തകളും ആവാഹിച്ചു നിന്നിലേക്ക് ഒഴുകിച്ചേരാൻ. നീ ഒരിക്കൽ എന്നോട് പറഞ്ഞു, അശാന്തമായ നദിയാണ് നീയെന്ന്, കാടുകളും, മേടുകളും കടന്ന്, പാറക്കെട്ടുകളിൽ അടിച്ചു ചിതറി, നമ്മുടെ ആത്മാവുകൾ എന്നാണ് ഒന്നായി ചേരുക. നിന്റെ ഉള്ളിൽ അടച്ചിട്ടിരിക്കുന്ന വേദനകളും, രൗദ്രങ്ങളും, പല്ലുകൾ ഇറുമ്മി നീ കാത്തു വച്ചിരിക്കുന്ന പ്രതികാരങ്ങളും,അശാന്തികളും, നിന്റെയുള്ളിൽ തുടിക്കുന്ന ഇടിമുഴക്കങ്ങളും, പേമാരികളും എന്നിലേക്കൊഴുക്കുമോ, നമുക്കവ നമ്മുടെ പുഴകളിൽ സമ്മോഹനം ചെയ്തു,…
“ജീവിതം എന്താണ് ഇങ്ങനെ എന്നോട്” പല്ലിറുമ്മിക്കൊണ്ട് അവർ ഫോൺ കട്ട് ചെയ്തു. അവരുടെ ദേഷ്യഭാവം കണ്ടു ഞാൻ ചോദിച്ചു “കുഴപ്പമൊന്നുമില്ലല്ലോ”, അതിന് മറുപടിയായി അവർ എന്നെ രൂക്ഷമായി നോക്കി, എൻറെ കാര്യത്തിൽ തലയിടാൻ താൻ ആരാ എന്ന ഭാവത്തിൽ. ആ ഗൗരവഭാവം കണ്ടപ്പോൾ പിന്നെ ഞാനൊന്നും ചോദിച്ചില്ല. നാട്ടിലേക്കുള്ള വിമാനം വരുന്നതും കാത്ത് ഞാൻ ഇരിക്കുകയായിരുന്നു. തൊട്ടടുത്ത് തന്നെയാണ് അവരും ഇരുന്നിരുന്നത്. അവർ തുടർച്ചയായി ഫോണിൽ ആയിരുന്നു. അവരുടെ സംഭാഷണങ്ങളിൽ നിന്ന് സംസാരിക്കുന്നവരെല്ലാം കൂട്ടുകാരികൾ ആണെന്ന് മനസ്സിലായി. “ആരോടും പറയാതെയല്ലേ വരുന്നത്, താൻ ഇങ്ങോട്ട് എൻറെ വീട്ടിലേക്ക് വായോ, ഞാൻ മറ്റുള്ള നമ്മുടെ കൂട്ടുകാരോട് കൂടി വരാൻ പറയാം, ഒന്ന് രണ്ടു ദിവസം അടിച്ചുപൊളിക്കാം, രണ്ടു കൊല്ലമായില്ലേ നീ പോയിട്ട്”. “ഞാൻ വരുന്നില്ല, അങ്ങോരും വീട്ടിൽ രണ്ടുകൊല്ലമായി കാത്തിരിക്കുകയല്ലേ” “ഓ അതും ശരിയാണല്ലോ. അപ്പോൾ നിങ്ങൾ ഇപ്പോൾ ഇണക്കത്തിലായോ” “എന്ന് പറയാൻ പറ്റില്ല, നമ്മൾ ശ്രമിക്കണമല്ലോ”. “അത് ശരിയാണ്, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ…
സുഷമയെ റെയിൽവേ സ്റ്റേഷനിലെ കനത്ത തിരക്കിൽ കണ്ടപ്പോൾ മാധവ് ഒന്ന് ഞെട്ടി – “താനെങ്ങനെ ഇവിടെ എത്തിയെടോ?” തൊട്ടടുത്ത് നിന്ന ആളെ സുഷമ പരിചയപ്പെടുത്തി, “രവി, എൻറെ ഭർത്താവ്, ഇപ്പോൾ ഇവിടെയാണ്, ഡോംബിവല്ലിയിൽ. രവി ജോലിയ്ക്ക് പോവുകയാണ്, എന്നും വരും രവിക്കൊപ്പം, രവി പോയി കഴിയുമ്പോൾ, ഞാൻ തിരിച്ചു പോവുകയും ചെയ്യും.” മാധവ് ഒരു നിമിഷം പഴയ കാലത്തിലേക്ക്, പണ്ട് ഒഴുകിപ്പോയ ഒരു നദിയിലേക്ക്, ഒന്ന് തിരിഞ്ഞു നീന്തി. സുഷമയെ പരിചയപ്പെടുന്നത്, ഇരിഞ്ഞാലക്കുടയിലെ എസ്. എൻ. ലൈബ്രറിയിൽ വെച്ചാണ്. ഏതോ ഒരു പുസ്തകം തേടി പോയതാണ്, സുഷമയാണ് അതെടുത്തു തന്നത്. ഇരിഞ്ഞാലക്കുടക്കാരി ആണെങ്കിലും സുഷമ കേരളവർമ കോളേജിൽ ആയിരുന്നു പഠിച്ചിരുന്നത്. ഭാഷയിലെ പ്രാവീണ്യം, എഴുത്ത്, മാധവ് അതിശയപ്പെട്ടു. ‘ടീച്ചർ ആകണം, എൻറെ കുട്ടികളെ ഉറക്കെ കവിത ചൊല്ലി പഠിപ്പിക്കണം, ക്ലാസ്സു മുറികളിലല്ല, പുറത്തെ പ്ലാവിൻ ചുവട്ടിൽ.’ സുഷമയുടെ കണ്ണുകളിലെ തെളിച്ചം, മുഖത്തെ നിശ്ചയദാർഢ്യം, അതൊരിക്കലും മറക്കാനാകില്ല. “മാധവ് ഒരിക്കൽ വരണം, ഇടശ്ശേരിയുടെ…
കാറുമായി വിമാനത്താവളത്തിൽ ചെന്ന് സ്വീകരിച്ചു കൊണ്ട് വരാം എന്ന് പറഞ്ഞപ്പോൾ അദ്ദേഹമത് സമ്മതിച്ചില്ല. ഞാനൊരു സാധാരണ മനുഷ്യനാണ്, ജോലി സ്ഥലത്ത് ഞാൻ കമ്പനി ബസ്സിനാണ് പോകുന്നതും വരുന്നതും. അതെല്ലാം എനിക്ക് ശീലവുമാണ്. നാട്ടിലെ ചൂടും ബസ്സിലെ തിരക്കും വിയർപ്പും നിശ്വാസങ്ങളും എല്ലാം എനിക്ക് പരിചിതമാണ്. ഞാൻ ബസ്സിൽ കയറി വന്നോളാം, മാത്രമല്ല എൻറെ കൈയ്യിൽ ഒരു ചെറിയ ബാഗ് മാത്രമേയുള്ളൂ. അതാണ് എന്നത്തേയും വ്യാഖ്യാനം. വിമാനത്താവളത്തിൽ വരുന്നതും സ്വീകരിക്കുന്നതും എല്ലാം സന്തോഷമാണെന്ന് എനിക്ക് അറിയാതെയല്ല. അത്തരം കെട്ടുകാഴ്ചകൾക്കുള്ള ചിലവ് നമുക്കൊഴിവാക്കാം. നമ്മുടെ ആർഭാടങ്ങൾ ഒഴിവാക്കിയാൽ, ഭക്ഷണം കിട്ടാത്ത പലർക്കും അതൊരു അനുഗ്രഹമാക്കാം. എത്ര കൊല്ലങ്ങൾ ആയിരിക്കുന്നു. ഒരു മാറ്റവുമില്ലാത്ത ഒരു മനുഷ്യൻ. കുറച്ചകലെയാണ് ബസ്‌സ്റ്റോപ്, എങ്കിലും ബസ്സിറങ്ങി നടന്നേ വരൂ. ഓട്ടോറിക്ഷയൊന്നും വിളിക്കില്ല. അയാളുടെ പിശുക്ക് ജീവിതകാലത്ത് തീരില്ല എന്ന അഭിപ്രായങ്ങൾ ഒക്കെ അദ്ദേഹം ചിരിച്ചു തള്ളും. കൈകാലുകൾ കഴുകി വീട്ടിലെ അവരുടെ കിടപ്പുമുറിയിൽ ഇരുന്ന് അദ്ദേഹത്തിൻറെ വിയർപ്പ് ഒപ്പുമ്പോൾ ഹെലൻ…
പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ- 1 പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ – 5 മരുഭൂമിയിലേക്ക് ജുനു, മേരി ജാൻ, നമ്മൾ അറിയാതെയാണ് ജീവിതങ്ങളുടെ സത്യങ്ങൾ നമ്മിലേക്ക് കടന്നു വരിക, പഠനങ്ങൾ കഴിയുമ്പോഴാണ് നാം വീട്ടിലെ യഥാർത്ഥ അവസ്ഥകൾ മനസിലാക്കുക. വലിയൊരു കുടുംബമാകുമ്പോൾ അതൊക്കെ സാധാരണമാണ്, എന്നാൽ അതിനു പോംവഴികൾ കണ്ടെത്തുക എന്നതാണ് കാര്യം. എന്റെ മുന്നിലുള്ള ഏറ്റവും പ്രധാന വെല്ലുവിളി കടങ്ങൾ വീട്ടുകയായിരുന്നു. അതിനു ഏറ്റവും നല്ലത് ഒരു പാലായനമായിരുന്നു, മരുഭൂമിയിലേക്കുള്ള പാലായനം. ജുനു, മേരി ജാൻ, അച്ഛൻ ഇന്നും എനിക്ക് എത്തിപ്പിടിക്കാനാവാത്ത ഒരു അഭിമാനമാണ്, പതിനാലാം വയസ്സിൽ അദ്ദേഹം നാട് വിട്ട് പോയി, കഴിഞ്ഞ തലമുറയിൽ തുടങ്ങിയ പലായനം, ശ്രീലങ്കയിലെ കൊളംബോയിൽ ആയിരുന്നു, ജോലിക്കൊപ്പം, അച്ഛൻ തനിയെ പഠിച്ചു വളർന്നു, ഇന്നും എന്നേക്കാൾ നന്നായി ഇംഗ്ലീഷും മലയാളവും കൈകാര്യം ചെയ്യും. മറ്റുള്ളവർക്കായി അദ്ദേഹം കൈകൊണ്ടു അക്ഷരങ്ങൾ കൂട്ടിയെഴുതി കൊടുത്ത ഒരു അപേക്ഷയും ആരും ഇന്നുവരെ നിരസിച്ചീട്ടില്ല, കൂട്ടിയെഴുതിയുള്ള ആ അക്ഷരങ്ങൾ മതി, അദ്ദേഹമെന്താണെന്ന് വായിച്ചറിയാൻ.…
ദീപാക്ഷി – 1 ദീപാക്ഷി, പ്രിയപ്പെട്ടവളെ, എന്റെ ഹൃദയത്തിൽ ചുംബിക്കുക. ചുംബിക്കുക എന്ന് പറയുമ്പോൾ എന്തോ തെറ്റ് ചെയ്യുന്നു എന്ന് കരുതേണ്ട കാര്യമില്ല, ഒരാൾ മറ്റൊരാൾക്ക് പകരുന്ന പ്രണയം മാത്രം. അതിലൂടെ അവരുടെ ഹൃദയത്തിലും ആത്മാവിലും ചിന്തകളിലും മനസ്സിലും ശരീരത്തിലും രക്ത ധമനികളിലും ഓരോ കോശത്തിലും അവർ മറ്റൊരാൾക്കായി കരുതി വച്ചിരിക്കുന്ന അനിർവചനീയമായ, നിരന്തരമായി അവനവന്റെ ഉള്ളിൽ ചേർത്തുവച്ചിരിക്കുന്ന അയാളെ അല്ലെങ്കിൽ അവളെ, അവരിലേക്ക് തന്നെ കൊടുക്കുകയാണ്. ഞാൻ എന്റെ ശരീരത്തിൽ, ചിന്തകളിൽ പേറുന്ന നീ, എന്നെ ഓരോ നിമിഷവും തീ തീറ്റുന്ന നിന്നെ ഞാൻ എന്റെ ചുണ്ടുകളിലൂടെ വൈദ്യുതിയായി കടത്തിവിട്ടു, ശുദ്ധീകരിച്ചു, തിരിച്ചെടുക്കുകയാണ്. എന്റെ രക്തം നിന്നിലൂടെ, നിന്റെ ഹൃദയത്തിലൂടെ കയറിയിറങ്ങി തിരിച്ചു എന്റെ ഹൃദയത്തിൽ വന്നു ചേരുകയാണ്, നിന്റെ ഗന്ധവും, നിന്റെ പ്രണയവും, നിന്റെ ജീവനും എന്റെ ഹൃദയത്തിന്റെ ഭാഗമാക്കാൻ. ഞാൻ നിന്നോട് ചുംബനം ആവശ്യപ്പെടുകയല്ല, അല്ലാതെ തന്നെ നീയെന്റെ ഉള്ളിൽ കത്തിപ്പിടിച്ചിരിക്കുകയാണ്. സത്യത്തിൽ എന്റെ ശരീരത്തിലും, മനസ്സിലും,…
മുംബെയിലെ കഫേ പരേഡിലുള്ള മേക്കർ ടവറിലെ തൻറെ ഓഫീസിൽ നിന്ന് നോക്കിയാൽ സൂസന് വിശാലമായ കടൽ കാണാം. തൻറെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഒന്നിച്ചുണരുമ്പോൾ സൂസൻ ജനലരികിൽ നിന്ന് കടലിനെ നോക്കും. കുറച്ചുനേരം കടലിനെ നോക്കി നിൽക്കുമ്പോൾ മനസ്സ് ശാന്തമാകും. എന്നാൽ ഇന്ന് മനസ്സ് ശാന്തമാകുന്നില്ല. സമയം അഞ്ച് കഴിഞ്ഞിരിക്കുന്നു. വിവേകിനിയും വിളിച്ചില്ല. കൃത്യം അഞ്ചുമണിയെന്നത് പ്രത്യേകതയാണ്. അലാറം വെച്ചുതന്നെയാണ് തന്നെ വിളിക്കുന്നതെന്ന് വിവേക് സമ്മതിച്ചിട്ടുള്ളതാണ്. ഇന്ന് എന്ത് പറ്റിയോ ആവോ. വിളിക്കാൻ ആവുന്നില്ലെങ്കിൽ ഒരു മെസ്സേജ് അയച്ചുകൂടെ മനുഷ്യാ നിങ്ങൾക്ക്. സൂസൻ കൂടുതൽ അസ്വസ്ഥയായി. അഞ്ചരക്ക് തനിക്കിറങ്ങണം, അതിന് മുമ്പുള്ള അര മണിക്കൂർ വിവേകിനോട് സംസാരിക്കാനുള്ളതാണ്. അഞ്ചരക്ക് ഓഫീസിൽ നിന്ന് ലിഫ്റ്റിലേക്ക് നടക്കുമ്പോഴാണ് ഫോൺ അടിച്ചത്. ദേഷ്യത്തോടെ സൂസൻ ഫോൺ കട്ട് ചെയ്തു. വിവേക് വീണ്ടും വിളിക്കുന്നു. “എനിക്ക് ഇറങ്ങാനുള്ള സമയമായി, ഇനി താനെന്നെ വിളിക്കരുത്, നിനക്കെൻറെ സമയമറിയാവുന്നതാണ്, ഞാൻ നിന്നെ വെറുക്കുന്നു”. സൂസൻ ദേഷ്യത്തോടെ പറഞ്ഞു. “ക്ഷമിക്കൂ, ഞാൻ…
പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ- 1 4 – യാഥാർത്ഥ്യങ്ങൾ ജുനു, മേരി ജാൻ, എല്ലാ അപരാധങ്ങളും ഞാൻ ഏൽക്കുന്നു, മനഃപൂർവം ആരെയും മറന്നതല്ല, സാഹചര്യങ്ങൾ അതായിരുന്നു, ഉത്തരങ്ങൾ ആദ്യം മുതലേ തുടങ്ങാം.ചെറുപ്പ കാലത്തെ ജീവിതം കുറെയൊക്കെ എന്നെ അന്തർമുഖനാക്കിയിരുന്നു, എപ്പോഴും പിന്നിലെ നിരയിൽ നില്ക്കാൻ മാത്രം ആഗ്രഹിച്ചയാൾ, ചെറുപ്പത്തിലേ ലാളനകൾ കൂടുതലായിരുന്നു, അതിനാൽ തന്നെ പലയിടങ്ങളിലും പതുങ്ങുകയായിരുന്നു, ആരുടേയും കുറ്റമല്ല, ജീവിതം അങ്ങിനെയാണ് നമ്മെ നയിക്കുക. കഴിഞ്ഞു പോയ ജീവിത കാലഘട്ടങ്ങളെക്കുറിച്ചു മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിൽ ഒരർത്ഥവുമില്ല, അതിനെ സത്യസന്ധമായി വിലയിരുത്താം, മുന്നോട്ടു പോകുമ്പോൾ അതെല്ലാം നല്ല പാഠങ്ങൾ ആയിരിക്കും. ജുനു, മേരി ജാൻ, എന്റെ അന്തർമുഖത്വം അന്നേ എന്നെ ഏകനാക്കിയിരുന്നു, എന്ന് വച്ച് ആരോടും ഒരു അസൂയയും തോന്നിയിരുന്നില്ല, ഇതാണ് എനിക്ക് വിധിച്ചിരിക്കുന്നത്, ഇതനുഭവിക്കുക. എന്ന് വച്ച് ഞാനൊരു തോൽവി അല്ലായിരുന്നു, ഓട്ട മത്സരങ്ങളിലൊക്കെ നന്നായി തിളങ്ങിയിരുന്നു. ഒരു പക്ഷെ എന്റെ എന്നോടുള്ള തന്നെയുള്ള ദേഷ്യങ്ങളും, വെറുപ്പുകളും, സങ്കടങ്ങളും ഞാൻ ഊർജ്ജമാക്കി മാറ്റിയിരുന്നത്…
