കഥ – കാലം ആരെയും കാത്തു നിൽക്കുന്നില്ല അല്ലെങ്കിലും നിങ്ങളെ ഞാൻ എന്തിനാണ് കാത്തു നിൽക്കുന്നത്, നിങ്ങൾ എന്നും എനിക്കൊപ്പം ഉണ്ടാകും എന്ന് എന്താണ് ഉറപ്പ്. ഈ ജീവിതത്തിൽ ഉറപ്പുള്ളത് ഒന്ന് മാത്രമേയുള്ളൂ, മരണം. നിങ്ങൾക്കെന്നോട് ഈർഷ്യ ആയി അല്ലെ? മാലോകരെല്ലാവരും ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോഴാണ് നിങ്ങൾ മരണക്കുറിപ്പുമായി വന്നിരിക്കുന്നത്. ക്ഷമിക്കൂ, ഞാൻ തുടങ്ങിയത് മരണത്തെ കുറിച്ചായിരുന്നല്ലോ. അത് മറ്റൊന്നുകൊണ്ടുമല്ല. നാട്ടിൽ നിന്ന് രണ്ടര മണിക്കൂറാണ് ഞങ്ങളുടെ സമയവ്യത്യാസം. നാട്ടിൽ ഏഴുമണിയാകുമ്പോഴേക്ക് ആർക്കെങ്കിലും വിളിക്കാൻ തോന്നും, സത്യത്തിൽ ഒന്നുറങ്ങി വരുന്നതേയുണ്ടാകുള്ളൂ. നാട്ടിൽ നിന്നുള്ള വിളികൾ നമ്പർ അറിയില്ലെങ്കിൽ ഉറക്കം നഷ്ടപ്പെടുത്തിയ ദേഷ്യത്തിൽ എടുക്കാറില്ല. രണ്ടാമത് ഒന്നുകൂടി അടിച്ചാൽ എടുക്കും. നാട്ടിൽനിന്നല്ലേ, ആരെങ്കിലും പോയിക്കാണുമോ? ആരായിരിക്കും, അങ്ങനെ പോകും ചിന്തകൾ. തിരിച്ചു വിളിച്ചപ്പോൾ ആരോ തെറ്റി വിളിച്ചതാണ്. തെറ്റി വിളിച്ചു എനിക്ക് നഷ്‌ടമായ ഉറക്കം താൻ തിരിച്ചു തരുമോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല, എന്ത് കാര്യം. ജീവിതംതന്നെ നഷ്ടപ്പെട്ട് നിൽക്കുന്നവൻ എന്ത് ചോദിക്കാനാണ്.…
Author: Kavalloore Muraleedharan
എന്തേ ഇത്ര നേരത്തെയുണർന്നതെന്ന് മുറിയിലെ വിളക്ക് തെളിയിച്ചു ചുമരിലെ ക്ലോക്കിലേയ്ക്ക് നോക്കിയപ്പോൾ അയാൾ സ്വയം ചോദിച്ചു. സമയം നാലാകുന്നതേയുള്ളൂ. ഉണർന്നാൽ പിന്നെ ഉറങ്ങാനാകില്ല. കുറച്ചു ദിവസമായി മനസ്സ് അസ്വസ്ഥമാണ്. ഒന്നും ശരിയല്ല. ജീവിതത്തിൽ പരാജയങ്ങൾ ഭക്ഷിച്ചാണ് താനിപ്പോൾ ദിവസങ്ങൾ തീർക്കുന്നത്. എവിടെയാണ് താൻ തോൽക്കുന്നത്? എന്തുകൊണ്ടാണ് തനിക്ക് നിരന്തരം തെറ്റുകൾ സംഭവിക്കുന്നത്? എന്തുകൊണ്ടാണ് അസ്വസ്ഥതകളുടെ ചങ്ങലപ്പൂട്ടുകളിൽ താൻ തളയ്ക്കപ്പെടുന്നത്? ജീവിതനേട്ടങ്ങൾക്ക് ഒരു നിർവ്വചനം കണ്ടെത്താനാവുന്നില്ല എന്നതായിരിക്കാം തന്റെ കുഴപ്പം. ഇന്നലെ രാത്രി വിഴുങ്ങിയ മരുന്നുകൾ തന്നെ വേഗം ഉറക്കിയിരിക്കണം, ഇടയ്ക്ക് ഉണർന്നതേയില്ല. സ്വപ്നങ്ങൾക്ക് ഇന്നലെ രാത്രി അവധിയായിരുന്നു. വല്ലപ്പോഴുമൊക്കെ സ്വപ്നത്തിൽ വന്നു തന്റെ മുഖം കൈത്തലംകൊണ്ട് തഴുകിപ്പോകുന്ന വ്യക്തമല്ലാത്ത ആ രൂപവും ഇന്നലെ സ്വപ്നത്തിൽ വന്നില്ല. എന്തോ പെട്ടെന്ന് പല്ലുതേക്കാനും ഷേവ് ചെയ്യാനും തോന്നി. പഞ്ചസാരയെയും രക്തസമ്മർദ്ദത്തെയും അകറ്റിനിർത്താനുള്ള ഡോക്ടർ പറഞ്ഞ ദ്രുതവ്യായാമം ഇന്ന് ചെയ്യണം, തനിക്ക് മടിയില്ലെന്ന് സ്വയം ബോധിപ്പിയ്ക്കണമല്ലോ! ജീവിതം ബോറടിപ്പിച്ചു തുടങ്ങിയോ എന്ന ഒരു സംശയം അടുത്തിടെയായി…
“മോനെ, അപ്പനും കൂടി എയർപോർട്ടിലേയ്ക്ക് വരട്ടെ”, എന്ന് വളരെ പതിഞ്ഞ ശബ്ദത്തിൽ അപ്പൻ മകനോട് ചോദിച്ചു. “അപ്പന് സുഖമില്ലാത്തതല്ലേ, മാത്രമല്ല വളരെ ദൂരവുമുണ്ട്, നീണ്ട യാത്ര അപ്പനെ കൂടുതൽ ക്ഷീണിതനാക്കും. ഇടയ്ക്ക് ഷുഗർ കൂടി ഇൻസുലിൻ കുത്തിവെയ്ക്കണമെന്നു തോന്നിയാൽ, കാറിൽവെച്ച് അതൊക്കെ ബുദ്ധിമുട്ടാവില്ലേ.” മകന്റെ മറുപടി കേട്ടപ്പോൾ അപ്പന് പിന്നീടൊന്നും പറയാൻ തോന്നിയില്ല. തന്റെ സ്വന്തം ചാരുകസേരയിലേയ്ക്ക് അപ്പൻ ചാഞ്ഞു കിടന്ന് മകൻ യാത്രയ്ക്ക് തയ്യാറാകുന്നത് കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു. ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല എന്ന് നിനക്കറിയില്ലല്ലോ. ഓരോ തവണ വന്നുപോകുമ്പോഴും നിന്നെ കൺനിറയെ കണ്ടാസ്വദിക്കുകയാണ് ഞാൻ. നിന്നിലൂടെ നീണ്ടുപോകുന്ന അല്ലെങ്കിൽ നിലനിർത്തുന്ന എന്റെ ജീവിതം ഞാൻ നീയരികിൽ ഉള്ളപ്പോൾ അതീവ സന്തോഷത്തോടെ സംതൃപ്തിയോടെ ഓരോ നിമിഷവും മനസ്സിൽ ആഘോഷിക്കുകയാണ്. നീ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഞാൻ കാണുന്നത്, നിന്റെ കുഞ്ഞിക്കാലടികൾ ആണ്. അപ്പന്റെയുള്ളിൽ നീയിപ്പോഴും വളർന്നു വലുതായിട്ടില്ല. എന്റെ പിഞ്ചോമനയായി എനിക്ക് ചുറ്റും തത്തിത്തത്തി വീണും വീഴാതെയും നടക്കുന്ന…
അസംബന്ധങ്ങളുടെ രാജകുമാരൻ എന്ന പദവിയാണ് തനിക്ക് ഏറ്റവും നന്നായി ചേരുക എന്നയാൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. നേട്ടങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടാൻ ആഗ്രഹിച്ചിരുന്നെങ്കിലും സത്യത്തിൽ അസംബന്ധങ്ങളിലൂടെയുള്ള ഒരു രഥയോട്ടമായിരുന്നു അയാളുടെ ജീവിതം. അയാളുടെ നിരന്തരമായ പ്രയത്നങ്ങളൊന്നും വിജയങ്ങളിൽ കലാശിച്ചില്ല, എന്നാൽ എല്ലാ പ്രവൃത്തികളും വിവാദങ്ങളിലും തോൽവികളുടെ പരിഹാസങ്ങളിലും അയാളെ മുട്ടുകുത്തിച്ചുകൊണ്ടേയിരുന്നു. ജീവിതം ചിലപ്പോൾ ഒരു യാചനയാണോ എന്നുപോലും അയാൾക്ക് തോന്നിയിരുന്നു. ആരൊക്കെയോ ചേർന്നുതരുന്ന ഭിക്ഷ! നിങ്ങൾ എന്റെ ജീവിക്കാനുള്ള ത്വരയുടെ യാചനാപാത്രങ്ങളിൽ പുച്ഛത്തോടെ എറിഞ്ഞും, കാരുണ്യത്തോടെ അറിഞ്ഞും, വീഴ്ത്തിത്തരുന്ന അനുഭവങ്ങളുടെ നാണയത്തുട്ടുകൾ കിലുക്കിക്കിലുക്കി അയാൾ മുന്നോട്ടു പോവുകയാണ്. പോകെപ്പോകെ ജീവിതത്തിന്റെ തമാശകൾ അയാളുടെ മുന്നിലേക്ക് തിരശീലകൾ മാറ്റി വന്നുനിന്നു. താൻ ഈ സാമൂഹികധാരയിൽ നിന്ന് നിഷ്കാസിതനാകേണ്ട ഒരാളാണെന്ന് അയാൾ തിരിച്ചറിഞ്ഞു. ജീവിതവിജയങ്ങളുടെ ഓട്ടപ്പന്തയങ്ങളിൽ ഭാഗഭാക്കാകാൻ തനിക്ക് കഴിയില്ലെന്നും, പുറത്താക്കുന്നതിന് മുമ്പ് സ്വയം ഓടി പുറത്താവുകയാവും നല്ലതെന്നും അയാളുടെ മനസ്സ് എപ്പോഴും പ്രേരിപ്പിച്ചുകൊണ്ടിരുന്നു. വിഷാദങ്ങളുടെ നീർച്ചുഴികൾ ചുറ്റുമുള്ളത് അയാൾ എപ്പോഴും തിരിച്ചറിഞ്ഞിരുന്നു. മനസ്സൊന്ന് തെറ്റിയാൽ മതി…
ഞാൻ എന്റെ യുദ്ധങ്ങൾ സ്വയം തിരഞ്ഞെടുക്കുന്നു. എവിടെ പ്രതികരിക്കണം, എവിടെ മിണ്ടാതിരിക്കണം എന്ന് ഞാൻ സ്വയം തീരുമാനിക്കുന്നു. എല്ലാ തർക്കങ്ങളിലും ഞാൻ ഇടപെടാറില്ല, പ്രധാനപ്പെട്ടവ മാത്രം ഞാൻ തിരഞ്ഞെടുക്കുന്നു, എന്നൊക്കെയാണ് ഞാൻ കരുതിയിരുന്നത്. നിനക്കറിയില്ലേ വലിയ യുദ്ധങ്ങൾ ആണ് എനിക്കിഷ്ടം; നിനക്കും. അതും ഏതാണ്ട് നമ്മുടെ ജീവിതകാലം മുഴുവൻ നമ്മൾ നിലനിർത്തിപ്പോരുന്ന യുദ്ധം. അതിന്നും എന്നും നിർത്താതെ തുടരാനാകുന്നത് നമ്മുടെ ജീവിതവിജയമാണെന്നും ചിലപ്പോഴെങ്കിലും എനിക്ക് തോന്നാറുണ്ട്. എല്ലാ ചെറിയ പ്രശ്നങ്ങളിലും വാദപ്രതിവാദങ്ങൾക്ക് പോകാതെ, ഊർജ്ജവും സമയവും എവിടെ ചെലവഴിക്കണമെന്ന് ബോധപൂർവ്വം തീരുമാനിക്കാൻ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല, എന്നെങ്കിലും കഴിയുമെന്ന് എനിക്ക് തോന്നുന്നുമില്ല. ഒരു ജീവിതകാലം മുഴുവൻ എന്തിനാണ് യുദ്ധം തുടരുന്നത് എന്ന് തിരിച്ചറിയാത്തവരാണ് നമ്മൾ, അല്ലെങ്കിൽ തിരിച്ചറിഞ്ഞിട്ടും അത് അംഗീകരിക്കാത്തവരാണ്. സ്നേഹവും സന്തോഷവും കാരുണ്യവും ദയയും എല്ലാത്തിലുമുപരി ജീവിതത്തിൽ സമാധാനം നിലനിർത്തുന്നതിൽ സന്തോഷിക്കുന്നവരും ആഘോഷിക്കുന്നവരും ആണ് ഭൂരിപക്ഷം പേരും. എന്നാൽ നമ്മൾ തീർത്തും വിപരീതമാണ്, എന്നും എപ്പോഴും പരസ്പരവിശ്വാസമില്ലായ്മയിലും, അസന്തുഷ്ടിയിലും, അരോചകങ്ങളായ സംഭാഷണങ്ങളിലും,…
വെറും രണ്ടു ദിവസമേയുള്ളൂ, വെള്ളിയും ശനിയും മാത്രം, അത്യാവശ്യമായി കുറച്ചു നിയമകാര്യ കടലാസുകൾ നോട്ടറി ചെയ്തെടുക്കേണ്ടതുണ്ട്. അതിനിടയിൽ മറ്റു കുറച്ചു പരിപാടികളുമുണ്ട്, ശനിയാഴ്ച രാത്രിതന്നെ മടങ്ങണം, അയാൾ പറഞ്ഞു. എനിക്കറിയാം നിന്റെ തിരക്കുകൾ, എങ്കിലും നീ വരണം, കാണണം. നിന്നെ ഞാൻ കുറച്ചു വായിച്ചു, അപ്പോൾ തോന്നി നിന്നെ കാണണമെന്ന്. ഞാൻ അങ്ങനെ ആരെയും വിളിച്ചു കാണുന്ന ആളല്ല, എന്നിട്ടും നിന്നെ വായിച്ചപ്പോൾ, വേഗം കാണണമെന്ന് തോന്നുന്നു. വളരെ പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു. അതിവേഗം വളർന്ന ഒരു ഗുരുശിഷ്യബന്ധംപോലെ അയാൾക്കതു തോന്നി. താൻ അദ്ദേഹത്തിലേക്കു നടന്നടുക്കുകയായിരുന്നല്ലോ. സുഹൃത്ത് നൽകിയ തന്റെ പുസ്തകത്തിന്റെ കുറച്ചു പേജുകൾ വായിച്ചാണ് അദ്ദേഹം വിളിച്ചത്. അദ്ദേഹത്തെ കാണുക എന്നത് അയാളെ സംബന്ധിച്ചിടത്തോളം ഒരു വലിയ ഭാഗ്യമായിരുന്നു. മലയാളത്തിലെ ആ വലിയ എഴുത്തുകാരനെ കാണാൻ അയാൾ ആകാംക്ഷാഭരിതനായി. വെള്ളിയാഴ്ച രാവിലെതന്നെ സർക്കാർ സംബന്ധമായ രേഖകൾ എല്ലാം ശരിയാക്കിയെടുത്തു. ഉച്ച കഴിഞ്ഞിരിക്കുന്നു, അദ്ദേഹം ഉച്ച മയക്കത്തിൽ ആയിരിക്കുമോ, അതിനാൽ…
പടർന്നു കിടക്കുന്ന വള്ളിപ്പടർപ്പുകൾക്ക് താഴെയുള്ള ഒരു ചതുപ്പുനിലത്തിലേയ്ക്ക് ആഴ്ന്നുപോകുന്നതുപോലെയാണ് നിന്റെ നെഞ്ചിലേയ്ക്ക് മുഖം അമർത്തുമ്പോൾ എനിക്ക് തോന്നുക. നിന്റെ നെഞ്ചകം ദുർബലമാണോ, അതോ നിന്നിലേയ്ക്ക് ആഴ്ന്നുപോകാനുള്ള എന്റെ ആഗ്രഹങ്ങൾക്ക് നിന്റെ നെഞ്ചകം എന്നോട് പരുവപ്പെടുകയാണോ. അതോ നെഞ്ചകം കുഴിച്ചിറങ്ങി നിന്റെ ഹൃദയം എന്റേത് മാത്രമാക്കാനുള്ള എന്റെ തോന്നലുകളാണോ. ഓരോ ചിന്തകളും നിന്നിലേക്ക് ആഴ്ന്നിറങ്ങാനുള്ളതാണ്, അതിന് പലപല പരിച്ഛേദങ്ങൾ ഉണ്ടെന്നു മാത്രം. ചിന്തകളാൽ നിന്നെ വരിഞ്ഞു മുറുക്കുമ്പോൾ ശൂന്യതയിൽ നിന്ന് ഞാൻ നിന്നെ എന്നിലേക്ക് ഉരുക്കി ചേർക്കുകയാണ്. നിനക്കത് അനുഭവപ്പെട്ടില്ലെങ്കിലും എനിക്കത് തിരിച്ചറിയാം. ഞാൻ തേടുന്നതൊന്നും യാഥാർത്ഥ്യങ്ങൾ അല്ലെന്നാണല്ലോ നിന്റെ പക്ഷം, ആയിക്കോട്ടെ. എനിക്ക് വാശിയൊന്നുമില്ല. ഒന്നുമില്ലായ്മയിൽ നിന്ന് എന്റെ ലോകം സൃഷ്ടിക്കാൻ എനിക്ക് കഴിയും. തല മുകളിലേയ്ക്കാക്കി നദിയുടെ ഒഴുക്കിൽ കിടക്കുമ്പോൾ, കരയിലിരുന്നു ഞാൻ കാണുന്നത്, വെള്ളത്തിന്റെ ഒഴുക്കിൽ നിന്റെ ശരീരത്തിലെ താപതരംഗങ്ങൾ വെള്ളത്തിൽ അലിഞ്ഞുചേർന്നൊഴിഞ്ഞുപോകുന്നതാണ്. അപ്പോഴും ത്രസിക്കുന്ന നിന്റെ ഹൃദയം ഒളിപ്പിച്ചു വെയ്ക്കുന്നത് എന്നെ മാത്രമാണോ? എല്ലാം എന്റെ തോന്നലുകൾ…
ഞാൻ എന്നെത്തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നമ്മൾ എല്ലാവരും ഏതാണ്ട് ഒരേപോലെത്തന്നെയാണ്. വലിയ വ്യത്യാസങ്ങൾ ഒന്നും കാണില്ല. തിളച്ചുമറിയുന്ന അഗ്നിപർവ്വതങ്ങൾ ഓരോരുത്തരും തലയിൽപ്പേറി നടക്കുന്നുണ്ട്. പുറമെ ചിരിക്കുമ്പോഴും അകമേ പൊട്ടിയൊലിക്കാൻ വെമ്പുന്ന ലാവയുടെ ചൂട് കൂടുതൽ ഉമിനീരിനാൽ കുതിർന്ന വെള്ളം വിഴുങ്ങി നാം തണുപ്പിക്കുന്നു. എനിക്ക് തോന്നുന്നത് ഞാൻ എല്ലാവരാലും വെറുക്കപ്പെടുന്നു എന്നാണ്. ഒന്നുറപ്പാണ്, നാം എല്ലാവരാലും സ്നേഹിക്കപ്പെടുന്നില്ല. എന്ന് കരുതി എനിക്ക് എല്ലാവരുടെയും സ്നേഹവും, കരുണയും, സഹാനുഭൂതിയും തന്നു എന്നെ തളർത്തണമെന്നുമില്ല. എനിക്ക് നിവർന്ന് നില്ക്കാൻ കഴിയും, ആ ശക്തി എപ്പോഴും കാണണമെന്നെ ആഗ്രഹമുളളൂ. സമൂഹത്തിന്റെ ബന്ധുക്കളുടെ പരിപൂർണ്ണ അംഗീകാരം എന്നൊന്നും എനിക്കാവശ്യമില്ല, അഥവാ അങ്ങനെയൊന്ന് കല്പിച്ചു തന്നാൽത്തന്നെ ഞാൻ അവരുടെ തടവറയിൽ ആവുകയും ചെയ്യും. എന്റെ അടയാളങ്ങൾ മായ്ക്കുവാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് അല്ലെങ്കിലും അടയാളങ്ങൾ നിത്യമായി നിലനിൽക്കുന്ന ഒന്നല്ലല്ലോ. നിങ്ങൾ വളരെ പഴയ തറവാട്ടിലാണ് ഇപ്പോൾ ജീവിക്കുന്നതെന്ന് സങ്കൽപ്പിക്കുക, അവിടെ ഏറിയാൽ കഴിഞ്ഞ രണ്ട് തലമുറകളുടെ ചിത്രങ്ങളെ കാണൂ. അതിന് പിന്നിലേക്കുള്ളത്…
അജയേട്ടന്റെ പോസ്റ്റൽ കഥകൾ – നിസ്സഹായം അജയേട്ടനെ പരിചയപ്പെട്ടിട്ട് അധികനാളൊന്നും ആയിട്ടില്ല. നേരിൽ കണ്ടിട്ടുമില്ല, ഒന്നോരണ്ടോ തവണ മാത്രമാണ് ഫോണിൽ സംസാരിച്ചത് തന്നെ. ചിലർ അങ്ങനെയാണല്ലോ മുജ്ജന്മസുകൃതംപോലെ എവിടെനിന്നോ നമ്മുടെ ജീവിതത്തിലേയ്ക്ക് ഇറങ്ങിവരും. അവർക്കു തീർച്ചയായും നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും നിയോഗങ്ങൾ ഉണ്ടായിരിക്കും എന്നയാൾക്ക് ഉറപ്പായിരുന്നു. അങ്ങനെയുള്ള ബന്ധങ്ങൾ അയാളുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. പോസ്റ്റുമാൻ ആയിരുന്നതിനാൽത്തന്നെ ഒരു ഗ്രാമത്തിന്റെ ജീവിതസ്പന്ദനങ്ങൾ അജയേട്ടൻ ധാരാളം അനുഭവിച്ചിരുന്നു. കത്തുന്ന ഒരനുഭവമായിരുന്നു അജയേട്ടൻ അന്നയാളോട് പറഞ്ഞത്. കാർത്തിക്കും സുജയും പഠനകാലത്ത് തുടങ്ങിയ പ്രണയം. പലയിടങ്ങളിൽ പഠിച്ചെങ്കിലും അവരുടെ പ്രണയം അങ്ങനെ അവരിൽ ജ്വലിച്ചു നിന്നു. ഒരുമത്സരപരീക്ഷ രണ്ടിടത്തു ഇരുന്നു എഴുതിയെങ്കിലും തൊട്ടടുത്ത റാങ്കുകാർ ആകും എന്നൊരിക്കലും അവർ കരുതിയിരുന്നില്ല. ഒരേ സ്ഥാപനത്തിൽ ഒരേ നിലയിലുള്ള ഓഫീസർമാരായാണ് അവർ അവിടെ എത്തിയത്. രണ്ടുപേരും വലിയ കുടുംബങ്ങളിൽ നിന്നുള്ളവരും. രണ്ടുപേരും വലിയ വായനക്കാർ ആയിരുന്നു. അതിനാൽത്തന്നെ അവർ ധാരാളം മാഗസിനുകൾ വരുത്തിയിരുന്നു. അതായിരുന്നു അജയേട്ടന് അവരുമായുള്ള ബന്ധം…
വളരെ തിരക്കുള്ള ഒരു ബിസിനസ്സ് സെന്ററിൽ ആയിരുന്നു അയാളുടെ ആദ്യ ഓഫീസ്. ലോകോത്തര കമ്പനികളുടെ ഒരുപാട് ഓഫീസുകൾ നിറഞ്ഞിടം, അതിനൊപ്പം ഇരുപതിലധികം ലോകോത്തര റെസ്റ്റോറന്റുകൾ, ഇറ്റാലിയൻ, ഫ്രഞ്ച്, അങ്ങനെ പലതും, അതിനാൽ ആ ബിസിനസ്സ് സെന്ററിൽ എപ്പോഴും ആൾത്തിരക്കുണ്ടായിരുന്നു. മനോഹരങ്ങളായ മുഖങ്ങൾ അതിനിടയിലൂടെ തെന്നിമറിയുമായിരുന്നു. അത്തരം കാഴ്ചകൾക്കായി അയാൾ ഇടയ്ക്കിടെ നടക്കാനിറങ്ങുമായിരുന്നു. ജോലിചെയ്ത് ബോറടിക്കുമ്പോൾ മനസ്സിന്റെ ഉന്മേഷം തിരിച്ചുപിടിക്കാൻ അത്തരം തിരക്കുകളും മുഖങ്ങളും സഹായിച്ചിരുന്നു. സൗന്ദര്യം മറ്റൊരാളെ ഉപദ്രവിക്കാതെ ആസ്വദിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന നിലപാട് അയാൾക്കുണ്ടായിരുന്നു. അത് മനസ്സിലും മുഖത്തും തരുന്ന പുഞ്ചിരി ചിലവില്ലാത്തതായിരുന്നു. പെട്ടെന്നാണ് ഓഫീസ് മറ്റൊരു മേഖലയിലേയ്ക്ക് മാറ്റുന്നു എന്ന അറിയിപ്പ് വന്നത്. കൂടുതൽ സുരക്ഷ, തനിയെ ഉള്ള കെട്ടിടം, മാത്രമല്ല, അവിടെ പ്രതിരോധവകുപ്പുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ മാത്രമാണ് ചുറ്റുമുള്ളത്. തീർച്ചയായും തന്റെ കണ്ണിനും മനസ്സിനും കുളിർമ്മതന്നിരുന്ന കാഴ്ചകൾ നഷ്ടപ്പെടുകയാണെന്ന് അയാൾ തിരിച്ചറിഞ്ഞു. പുതിയ ഇടം വളരെ വലുതാണെന്നും, കെട്ടിടങ്ങൾക്കിടയിലൂടെ മരങ്ങൾനിറഞ്ഞ ഒരു നടപ്പാതയുണ്ടെന്നും അറിഞ്ഞപ്പോൾ അയാൾ സന്തോഷിച്ചു. പെട്ടെന്നായിരുന്നു…
