അയാൾ ആ വീട് ഒന്നുകൂടി വിശദമായി പരിശോധിച്ചു, എന്തെങ്കിലും താൻ മറന്നിട്ടുണ്ടോ? തന്റെ അടയാളങ്ങൾ എന്തെങ്കിലും ബാക്കിയുണ്ടോ? അളമാരിയിൽ അയാൾക്ക് കിട്ടിയിരുന്ന എല്ലാ ഫലകങ്ങളും യോഗ്യതാപത്രങ്ങളും ഇന്നലെ രാത്രിതന്നെ ഒരു പഴയ ചാക്കിനുള്ളിലാക്കി കടലിൽ ഉപേക്ഷിച്ചിരുന്നു. ഒരിക്കലും ഒരു ബഹുമതിയും ലഭിക്കാത്ത കടൽ അതെല്ലാം തിരകളാകുന്ന കൈകളാൽ ഏറ്റുവാങ്ങി, ഹൃദയത്തിലേയ്ക്ക് ചേർക്കുന്നതുപോലെ കടലിന്റെ അഗാധതയിലേയ്ക്ക് ചൂഴ്ന്നെടുത്തുകൊണ്ടുപോയി. സാധാരണ എന്തെങ്കിലും കടലിലേയ്ക്കെറിഞ്ഞാൽ ചിലപ്പോൾ അത് തിരകളിൽ തിരിച്ചു കൊണ്ടുവരാറുണ്ട്, എന്നാൽ ചാക്കുകെട്ട് ഒരിക്കൽപോലും പൊന്തിവന്നില്ല. ഒരുപക്ഷെ അയാൾക്ക് കടലിനോടുള്ള പ്രിയംകൊണ്ടാകാം അയാളുപേക്ഷിച്ചതൊക്കെ കടൽ സ്വന്തമാക്കിയത്. എന്തോ അതൊക്കെ ഉപേക്ഷിച്ചപ്പോൾ അയാൾ കൂടുതൽ സ്വതന്ത്രനായതുപോലെ തോന്നി. അയാളെഴുതിയിരുന്ന പ്രബന്ധങ്ങളൊക്കെ അയാൾ നേരത്തെ തന്നെ കത്തിച്ചു കളഞ്ഞിരുന്നു. ആരെ ബോധ്യപ്പെടുത്താൻ ആണ് താനിതൊക്കെ എഴുതിയത് എന്നയാൾക്ക് അപ്പോൾ തോന്നുകയും ചെയ്തു. പ്രസിദ്ധി മാത്രമായിരുന്നോ തന്റെ ലക്‌ഷ്യം? തന്റെ പേരിനു മുമ്പിലുള്ള ഡോക്ടർ എന്തിനാണ് താൻ വളരെ ആയാസപ്പെട്ട് നേടിയെടുത്തത്. പ്രസിദ്ധിയും ഒപ്പം നല്ല ശമ്പളവുമുള്ള ജോലി…
Author: Kavalloore Muraleedharan
അയാൾ വീട് പൂട്ടാറില്ല, പ്രധാനവാതിൽ ഒന്നടച്ചിടുമെന്നു മാത്രം. അയൽവക്കത്തെ പൂച്ചകളോ, മറ്റ് ഇഴജന്തുക്കളോ കടക്കാതിരിക്കാൻ മാത്രം. വലിയ വീടാണെന്ന് കണ്ട് നിങ്ങൾ മോഷണത്തിനൊന്നും വരേണ്ട. അകത്തു ഒന്നുമില്ല. ഫോൺപേ ആയതിൽപ്പിന്നെ നൂറ് രൂപപോലും തികച്ചെടുക്കാൻ അലമാരയിൽ കാണില്ല. സ്വർണ്ണവും വെള്ളിയുമൊക്കെ ധാരാളം ഉണ്ട്, അതൊക്കെ ഓരോ കിലോയാക്കി പറമ്പിന്റെ വിവിധഭാഗങ്ങളിൽ കുഴിച്ചിട്ടിരിക്കുകയാണെന്ന് നിങ്ങൾ കരുതും അതല്ല, വലിയ ബാങ്കുകളിലെ ലോക്കറുകളിൽ ആണെന്ന് നിങ്ങൾക്ക് തോന്നും. അയാൾക്ക് ലോഹങ്ങളോട് ഒരു താല്പര്യവുമില്ല. അയാളുടെ കൈകാലുകൾ ശ്രദ്ധിച്ചിട്ടില്ലേ, ഒരു പഴയ വാച്ചൊഴികെ അയാളൊന്നും ധരിക്കാറില്ല. ആ വാച്ച് മാറ്റണമെന്ന് സുഹൃത്തുക്കൾ പലതവണ പറഞ്ഞതാണ്, അയാൾ കേൾക്കില്ല; ചിലപ്പോൾ അതിന്റെ സൂചി പിറകിലേയ്ക്കാണ് തിരിയുന്നതെന്ന് അയാൾ വിശ്വസിക്കുന്നു. പഴയ കാലങ്ങളിലേയ്ക്ക് ഇടയ്ക്കിടെ അയാൾ ഊളിയിടുന്നത് ആ വാച്ചിന്റെ സൂചികളിലൂടെയാണ്. ഇന്നലെയാണ് ഒപ്പം ജോലി ചെയ്യുന്ന രാജസ്ഥാനിയായ ഒരു സുഹൃത്ത് പറഞ്ഞത്. അവിടെ ഒരു ഹവേലി (മാളിക) വിൽക്കാൻ വെച്ചിരുന്നു. ആരും വാങ്ങിയില്ല. അവസാനം ഒരാൾ വളരെ…
ദിവസങ്ങൾ ജീവിച്ചു തീർക്കാൻ ഇപ്പോൾ വലിയ പാടായിരിക്കുന്നു. ഒന്ന് മൂളാൻപോലും മറന്നുപോകുന്ന ദിവസങ്ങൾ കൂടിക്കൂടി വരികയാണ്. താനിപ്പോൾ സംഗീതമേ കേൾക്കാറില്ല എന്നയാൾക്ക് അറിയാം, എങ്കിലും ജീവിതത്തിന്റെ താളം മനസ്സിലെവിടെയെങ്കിലും ഉണ്ടാകാം. എന്തോ അത് തിരഞ്ഞുപോകാൻ അയാൾ ശ്രമിക്കാറില്ല. മരുഭൂമി അത്രയധികം അയാളെ കീഴ്പ്പെടുത്തിക്കളഞ്ഞിരിക്കുന്നു. എല്ലാം അടിച്ചുവാരി ചുഴികളായി ചുരുട്ടിക്കൂട്ടി കടന്നുപോകുന്ന മണൽക്കാറ്റിന്റെ ഭീകരത ഓഫീസിന്റെ കണ്ണാടി ചുമരുകൾക്കുള്ളിലെ സുരക്ഷയിലിരുന്നു അയാൾ ദിവസേന എന്നോണം കാണാറുണ്ട്. അടുത്തിടെയായി മണൽക്കാറ്റ് ആരെയൊക്കെയോ ചുഴറ്റിയെടുക്കണം എന്നതുപോലെ എന്നും ശക്തമായി ആഞ്ഞു വീശുന്നുണ്ട്. എന്തേ താനതിലേക്ക് ഇറങ്ങിനിന്ന് സ്വയം നഷ്ടപ്പെടാത്തത് എന്നും അയാൾ ആലോചിക്കും. എല്ലാ ചിന്തകളെയും അടിച്ചുതൂക്കാൻ മണൽക്കാറ്റിന് കഴിയുന്നുണ്ട്. ചിലപ്പോൾ ഈ മണൽക്കാറ്റ് തന്നെ ചൂഴ്ന്നെടുക്കാൻ കാത്തുനിൽക്കുകയാണെന്നു തോന്നും, നിന്റെ സമയം ഞാൻ എവിടെയോ കുറിച്ചുവെച്ചിട്ടുണ്ട് എന്ന മട്ടിൽ ശരിയായ സമയത്തിനായി കാത്തുനിൽക്കുകയാകാം. ഇനിയും എത്ര മരുഭൂമികളാണ് തനിയ്ക്ക് തനിയെ താണ്ടാനുള്ളത്? അല്ലെങ്കിൽ ജീവിതത്തിൽ നടന്നു തീർക്കാനുള്ളത് ഇനി മരുഭൂമികൾ മാത്രമാണോ? നിങ്ങളിപ്പോൾ ഈ…
തെറ്റുകളിലൂടെ ശരികളിലേയ്ക്ക് നടന്നടുക്കാം എന്നാണ് അയാൾ കരുതിയത്. ഉള്ളിലെ കൊതി എന്നും ഉണക്കി സൂക്ഷിക്കുന്ന മനുഷ്യൻ. എന്തുകൊണ്ട് ജീവിതം തന്നെ ശരിയായ ദിശയിലേയ്ക്ക് നയിക്കുന്നില്ല എന്നയാൾക്ക് അറിയില്ലായിരുന്നു ഞാനിന്നുകൂടി നിൽക്കണോ? വെറുതെ നോക്കിയിരിക്കാനാണെങ്കിൽ എന്തിനാണ് വിളിച്ചത്. വല്ലപ്പോഴും ഒന്ന് ചേർത്തു പിടിക്കുക, മുടിയിഴകൾ തഴുകുക, അത് മാത്രം മതിയോ? ഞാൻ കൂടെ നിൽക്കണമെന്ന് ആഗ്രഹമില്ലെങ്കിൽ പോകാൻ അനുവദിക്കൂ. എനിക്ക് വീട്ടിൽ കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട്. ഒരാഴ്ച കൂടെ യാത്ര വരാമോ എന്ന് നിങ്ങൾ ചോദിച്ചപ്പോൾ ഞാൻ വലിയ ആഹ്ലാദത്തിൽ ആയിരുന്നു. ജീവിതത്തിൽ നഷ്ടപ്പെട്ടുപോയതൊക്കെ ഒരാഴ്ചകൊണ്ട് ഞാൻ തിരിച്ചുപിടിക്കുമെന്ന് കരുതി. എന്തുപറ്റി നിങ്ങൾക്ക്? ആഗ്രഹങ്ങളുടെ കൊടുമുടികൾ ഓടിക്കയറുന്നവൻ ആയിരുന്നല്ലോ നിങ്ങൾ. ഈ നിസ്സംഗത നിങ്ങൾക്ക് തീരെ ചേരുന്നില്ല. ശരിയാണ്, നിങ്ങൾ പണം തരുന്നുണ്ട്. അതിന് മാത്രമായല്ലല്ലോ ഞാൻ നിങ്ങളിലേയ്ക്ക് ഓടിയെത്തിയത്. നിങ്ങൾ ഉള്ളിൽ ഉണക്കി സൂക്ഷിച്ചിരിക്കുന്ന ആ പ്രണയം, ഒരുമിച്ചൊരു മഴകൊണ്ട്, അതിൽ ഒഴുകിയിറങ്ങി, ഒരു പുഴയായി അതിൽ മുങ്ങിത്താഴ്ന്നു ഊളിയിടാൻ, ആ…
കഥ – കാലം ആരെയും കാത്തു നിൽക്കുന്നില്ല അല്ലെങ്കിലും നിങ്ങളെ ഞാൻ എന്തിനാണ് കാത്തു നിൽക്കുന്നത്, നിങ്ങൾ എന്നും എനിക്കൊപ്പം ഉണ്ടാകും എന്ന് എന്താണ് ഉറപ്പ്. ഈ ജീവിതത്തിൽ ഉറപ്പുള്ളത് ഒന്ന് മാത്രമേയുള്ളൂ, മരണം. നിങ്ങൾക്കെന്നോട് ഈർഷ്യ ആയി അല്ലെ? മാലോകരെല്ലാവരും ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോഴാണ് നിങ്ങൾ മരണക്കുറിപ്പുമായി വന്നിരിക്കുന്നത്. ക്ഷമിക്കൂ, ഞാൻ തുടങ്ങിയത് മരണത്തെ കുറിച്ചായിരുന്നല്ലോ. അത് മറ്റൊന്നുകൊണ്ടുമല്ല. നാട്ടിൽ നിന്ന് രണ്ടര മണിക്കൂറാണ് ഞങ്ങളുടെ സമയവ്യത്യാസം. നാട്ടിൽ ഏഴുമണിയാകുമ്പോഴേക്ക് ആർക്കെങ്കിലും വിളിക്കാൻ തോന്നും, സത്യത്തിൽ ഒന്നുറങ്ങി വരുന്നതേയുണ്ടാകുള്ളൂ. നാട്ടിൽ നിന്നുള്ള വിളികൾ നമ്പർ അറിയില്ലെങ്കിൽ ഉറക്കം നഷ്ടപ്പെടുത്തിയ ദേഷ്യത്തിൽ എടുക്കാറില്ല. രണ്ടാമത് ഒന്നുകൂടി അടിച്ചാൽ എടുക്കും. നാട്ടിൽനിന്നല്ലേ, ആരെങ്കിലും പോയിക്കാണുമോ? ആരായിരിക്കും, അങ്ങനെ പോകും ചിന്തകൾ. തിരിച്ചു വിളിച്ചപ്പോൾ ആരോ തെറ്റി വിളിച്ചതാണ്. തെറ്റി വിളിച്ചു എനിക്ക് നഷ്‌ടമായ ഉറക്കം താൻ തിരിച്ചു തരുമോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല, എന്ത് കാര്യം. ജീവിതംതന്നെ നഷ്ടപ്പെട്ട് നിൽക്കുന്നവൻ എന്ത് ചോദിക്കാനാണ്.…
എന്തേ ഇത്ര നേരത്തെയുണർന്നതെന്ന് മുറിയിലെ വിളക്ക് തെളിയിച്ചു ചുമരിലെ ക്ലോക്കിലേയ്ക്ക് നോക്കിയപ്പോൾ അയാൾ സ്വയം ചോദിച്ചു. സമയം നാലാകുന്നതേയുള്ളൂ. ഉണർന്നാൽ പിന്നെ ഉറങ്ങാനാകില്ല. കുറച്ചു ദിവസമായി മനസ്സ് അസ്വസ്ഥമാണ്. ഒന്നും ശരിയല്ല. ജീവിതത്തിൽ പരാജയങ്ങൾ ഭക്ഷിച്ചാണ് താനിപ്പോൾ ദിവസങ്ങൾ തീർക്കുന്നത്. എവിടെയാണ് താൻ തോൽക്കുന്നത്? എന്തുകൊണ്ടാണ് തനിക്ക് നിരന്തരം തെറ്റുകൾ സംഭവിക്കുന്നത്? എന്തുകൊണ്ടാണ് അസ്വസ്ഥതകളുടെ ചങ്ങലപ്പൂട്ടുകളിൽ താൻ തളയ്ക്കപ്പെടുന്നത്? ജീവിതനേട്ടങ്ങൾക്ക് ഒരു നിർവ്വചനം കണ്ടെത്താനാവുന്നില്ല എന്നതായിരിക്കാം തന്റെ കുഴപ്പം. ഇന്നലെ രാത്രി വിഴുങ്ങിയ മരുന്നുകൾ തന്നെ വേഗം ഉറക്കിയിരിക്കണം, ഇടയ്ക്ക് ഉണർന്നതേയില്ല. സ്വപ്നങ്ങൾക്ക് ഇന്നലെ രാത്രി അവധിയായിരുന്നു. വല്ലപ്പോഴുമൊക്കെ സ്വപ്നത്തിൽ വന്നു തന്റെ മുഖം കൈത്തലംകൊണ്ട് തഴുകിപ്പോകുന്ന വ്യക്തമല്ലാത്ത ആ രൂപവും ഇന്നലെ സ്വപ്നത്തിൽ വന്നില്ല. എന്തോ പെട്ടെന്ന് പല്ലുതേക്കാനും ഷേവ് ചെയ്യാനും തോന്നി. പഞ്ചസാരയെയും രക്തസമ്മർദ്ദത്തെയും അകറ്റിനിർത്താനുള്ള ഡോക്ടർ പറഞ്ഞ ദ്രുതവ്യായാമം ഇന്ന് ചെയ്യണം, തനിക്ക് മടിയില്ലെന്ന് സ്വയം ബോധിപ്പിയ്ക്കണമല്ലോ! ജീവിതം ബോറടിപ്പിച്ചു തുടങ്ങിയോ എന്ന ഒരു സംശയം അടുത്തിടെയായി…
“മോനെ, അപ്പനും കൂടി എയർപോർട്ടിലേയ്ക്ക് വരട്ടെ”, എന്ന് വളരെ പതിഞ്ഞ ശബ്ദത്തിൽ അപ്പൻ മകനോട് ചോദിച്ചു. “അപ്പന് സുഖമില്ലാത്തതല്ലേ, മാത്രമല്ല വളരെ ദൂരവുമുണ്ട്, നീണ്ട യാത്ര അപ്പനെ കൂടുതൽ ക്ഷീണിതനാക്കും. ഇടയ്ക്ക് ഷുഗർ കൂടി ഇൻസുലിൻ കുത്തിവെയ്ക്കണമെന്നു തോന്നിയാൽ, കാറിൽവെച്ച് അതൊക്കെ ബുദ്ധിമുട്ടാവില്ലേ.” മകന്റെ മറുപടി കേട്ടപ്പോൾ അപ്പന് പിന്നീടൊന്നും പറയാൻ തോന്നിയില്ല. തന്റെ സ്വന്തം ചാരുകസേരയിലേയ്ക്ക് അപ്പൻ ചാഞ്ഞു കിടന്ന് മകൻ യാത്രയ്ക്ക് തയ്യാറാകുന്നത് കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു. ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല എന്ന് നിനക്കറിയില്ലല്ലോ. ഓരോ തവണ വന്നുപോകുമ്പോഴും നിന്നെ കൺനിറയെ കണ്ടാസ്വദിക്കുകയാണ് ഞാൻ. നിന്നിലൂടെ നീണ്ടുപോകുന്ന അല്ലെങ്കിൽ നിലനിർത്തുന്ന എന്റെ ജീവിതം ഞാൻ നീയരികിൽ ഉള്ളപ്പോൾ അതീവ സന്തോഷത്തോടെ സംതൃപ്തിയോടെ ഓരോ നിമിഷവും മനസ്സിൽ ആഘോഷിക്കുകയാണ്. നീ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഞാൻ കാണുന്നത്, നിന്റെ കുഞ്ഞിക്കാലടികൾ ആണ്. അപ്പന്റെയുള്ളിൽ നീയിപ്പോഴും വളർന്നു വലുതായിട്ടില്ല. എന്റെ പിഞ്ചോമനയായി എനിക്ക് ചുറ്റും തത്തിത്തത്തി വീണും വീഴാതെയും നടക്കുന്ന…
അസംബന്ധങ്ങളുടെ രാജകുമാരൻ എന്ന പദവിയാണ് തനിക്ക് ഏറ്റവും നന്നായി ചേരുക എന്നയാൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. നേട്ടങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടാൻ ആഗ്രഹിച്ചിരുന്നെങ്കിലും സത്യത്തിൽ അസംബന്ധങ്ങളിലൂടെയുള്ള ഒരു രഥയോട്ടമായിരുന്നു അയാളുടെ ജീവിതം. അയാളുടെ നിരന്തരമായ പ്രയത്നങ്ങളൊന്നും വിജയങ്ങളിൽ കലാശിച്ചില്ല, എന്നാൽ എല്ലാ പ്രവൃത്തികളും വിവാദങ്ങളിലും തോൽവികളുടെ പരിഹാസങ്ങളിലും അയാളെ മുട്ടുകുത്തിച്ചുകൊണ്ടേയിരുന്നു. ജീവിതം ചിലപ്പോൾ ഒരു യാചനയാണോ എന്നുപോലും അയാൾക്ക് തോന്നിയിരുന്നു. ആരൊക്കെയോ ചേർന്നുതരുന്ന ഭിക്ഷ! നിങ്ങൾ എന്റെ ജീവിക്കാനുള്ള ത്വരയുടെ യാചനാപാത്രങ്ങളിൽ പുച്ഛത്തോടെ എറിഞ്ഞും, കാരുണ്യത്തോടെ അറിഞ്ഞും, വീഴ്ത്തിത്തരുന്ന അനുഭവങ്ങളുടെ നാണയത്തുട്ടുകൾ കിലുക്കിക്കിലുക്കി അയാൾ മുന്നോട്ടു പോവുകയാണ്. പോകെപ്പോകെ ജീവിതത്തിന്റെ തമാശകൾ അയാളുടെ മുന്നിലേക്ക് തിരശീലകൾ മാറ്റി വന്നുനിന്നു. താൻ ഈ സാമൂഹികധാരയിൽ നിന്ന് നിഷ്കാസിതനാകേണ്ട ഒരാളാണെന്ന് അയാൾ തിരിച്ചറിഞ്ഞു. ജീവിതവിജയങ്ങളുടെ ഓട്ടപ്പന്തയങ്ങളിൽ ഭാഗഭാക്കാകാൻ തനിക്ക് കഴിയില്ലെന്നും, പുറത്താക്കുന്നതിന് മുമ്പ് സ്വയം ഓടി പുറത്താവുകയാവും നല്ലതെന്നും അയാളുടെ മനസ്സ് എപ്പോഴും പ്രേരിപ്പിച്ചുകൊണ്ടിരുന്നു. വിഷാദങ്ങളുടെ നീർച്ചുഴികൾ ചുറ്റുമുള്ളത് അയാൾ എപ്പോഴും തിരിച്ചറിഞ്ഞിരുന്നു. മനസ്സൊന്ന് തെറ്റിയാൽ മതി…
ഞാൻ എന്റെ യുദ്ധങ്ങൾ സ്വയം തിരഞ്ഞെടുക്കുന്നു. എവിടെ പ്രതികരിക്കണം, എവിടെ മിണ്ടാതിരിക്കണം എന്ന് ഞാൻ സ്വയം തീരുമാനിക്കുന്നു. എല്ലാ തർക്കങ്ങളിലും ഞാൻ ഇടപെടാറില്ല, പ്രധാനപ്പെട്ടവ മാത്രം ഞാൻ തിരഞ്ഞെടുക്കുന്നു, എന്നൊക്കെയാണ് ഞാൻ കരുതിയിരുന്നത്. നിനക്കറിയില്ലേ വലിയ യുദ്ധങ്ങൾ ആണ് എനിക്കിഷ്ടം; നിനക്കും. അതും ഏതാണ്ട് നമ്മുടെ ജീവിതകാലം മുഴുവൻ നമ്മൾ നിലനിർത്തിപ്പോരുന്ന യുദ്ധം. അതിന്നും എന്നും നിർത്താതെ തുടരാനാകുന്നത് നമ്മുടെ ജീവിതവിജയമാണെന്നും ചിലപ്പോഴെങ്കിലും എനിക്ക് തോന്നാറുണ്ട്. എല്ലാ ചെറിയ പ്രശ്നങ്ങളിലും വാദപ്രതിവാദങ്ങൾക്ക് പോകാതെ, ഊർജ്ജവും സമയവും എവിടെ ചെലവഴിക്കണമെന്ന് ബോധപൂർവ്വം തീരുമാനിക്കാൻ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല, എന്നെങ്കിലും കഴിയുമെന്ന് എനിക്ക് തോന്നുന്നുമില്ല. ഒരു ജീവിതകാലം മുഴുവൻ എന്തിനാണ് യുദ്ധം തുടരുന്നത് എന്ന് തിരിച്ചറിയാത്തവരാണ് നമ്മൾ, അല്ലെങ്കിൽ തിരിച്ചറിഞ്ഞിട്ടും അത് അംഗീകരിക്കാത്തവരാണ്. സ്നേഹവും സന്തോഷവും കാരുണ്യവും ദയയും എല്ലാത്തിലുമുപരി ജീവിതത്തിൽ സമാധാനം നിലനിർത്തുന്നതിൽ സന്തോഷിക്കുന്നവരും ആഘോഷിക്കുന്നവരും ആണ് ഭൂരിപക്ഷം പേരും. എന്നാൽ നമ്മൾ തീർത്തും വിപരീതമാണ്, എന്നും എപ്പോഴും പരസ്പരവിശ്വാസമില്ലായ്മയിലും, അസന്തുഷ്ടിയിലും, അരോചകങ്ങളായ സംഭാഷണങ്ങളിലും,…
വെറും രണ്ടു ദിവസമേയുള്ളൂ, വെള്ളിയും ശനിയും മാത്രം, അത്യാവശ്യമായി കുറച്ചു നിയമകാര്യ കടലാസുകൾ നോട്ടറി ചെയ്തെടുക്കേണ്ടതുണ്ട്. അതിനിടയിൽ മറ്റു കുറച്ചു പരിപാടികളുമുണ്ട്, ശനിയാഴ്ച രാത്രിതന്നെ മടങ്ങണം, അയാൾ പറഞ്ഞു. എനിക്കറിയാം നിന്റെ തിരക്കുകൾ, എങ്കിലും നീ വരണം, കാണണം. നിന്നെ ഞാൻ കുറച്ചു വായിച്ചു, അപ്പോൾ തോന്നി നിന്നെ കാണണമെന്ന്. ഞാൻ അങ്ങനെ ആരെയും വിളിച്ചു കാണുന്ന ആളല്ല, എന്നിട്ടും നിന്നെ വായിച്ചപ്പോൾ, വേഗം കാണണമെന്ന് തോന്നുന്നു. വളരെ പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു. അതിവേഗം വളർന്ന ഒരു ഗുരുശിഷ്യബന്ധംപോലെ അയാൾക്കതു തോന്നി. താൻ അദ്ദേഹത്തിലേക്കു നടന്നടുക്കുകയായിരുന്നല്ലോ. സുഹൃത്ത് നൽകിയ തന്റെ പുസ്തകത്തിന്റെ കുറച്ചു പേജുകൾ വായിച്ചാണ് അദ്ദേഹം വിളിച്ചത്. അദ്ദേഹത്തെ കാണുക എന്നത് അയാളെ സംബന്ധിച്ചിടത്തോളം ഒരു വലിയ ഭാഗ്യമായിരുന്നു. മലയാളത്തിലെ ആ വലിയ എഴുത്തുകാരനെ കാണാൻ അയാൾ ആകാംക്ഷാഭരിതനായി. വെള്ളിയാഴ്ച രാവിലെതന്നെ സർക്കാർ സംബന്ധമായ രേഖകൾ എല്ലാം ശരിയാക്കിയെടുത്തു. ഉച്ച കഴിഞ്ഞിരിക്കുന്നു, അദ്ദേഹം ഉച്ച മയക്കത്തിൽ ആയിരിക്കുമോ, അതിനാൽ…
