പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ- 1
പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ – 5 മരുഭൂമിയിലേക്ക്
ജുനു, മേരി ജാൻ, നമ്മൾ അറിയാതെയാണ് ജീവിതങ്ങളുടെ സത്യങ്ങൾ നമ്മിലേക്ക് കടന്നു വരിക, പഠനങ്ങൾ കഴിയുമ്പോഴാണ് നാം വീട്ടിലെ യഥാർത്ഥ അവസ്ഥകൾ മനസിലാക്കുക. വലിയൊരു കുടുംബമാകുമ്പോൾ അതൊക്കെ സാധാരണമാണ്, എന്നാൽ അതിനു പോംവഴികൾ കണ്ടെത്തുക എന്നതാണ് കാര്യം. എന്റെ മുന്നിലുള്ള ഏറ്റവും പ്രധാന വെല്ലുവിളി കടങ്ങൾ വീട്ടുകയായിരുന്നു. അതിനു ഏറ്റവും നല്ലത് ഒരു പാലായനമായിരുന്നു, മരുഭൂമിയിലേക്കുള്ള പാലായനം.
ജുനു, മേരി ജാൻ, അച്ഛൻ ഇന്നും എനിക്ക് എത്തിപ്പിടിക്കാനാവാത്ത ഒരു അഭിമാനമാണ്, പതിനാലാം വയസ്സിൽ അദ്ദേഹം നാട് വിട്ട് പോയി, കഴിഞ്ഞ തലമുറയിൽ തുടങ്ങിയ പലായനം, ശ്രീലങ്കയിലെ കൊളംബോയിൽ ആയിരുന്നു, ജോലിക്കൊപ്പം, അച്ഛൻ തനിയെ പഠിച്ചു വളർന്നു, ഇന്നും എന്നേക്കാൾ നന്നായി ഇംഗ്ലീഷും മലയാളവും കൈകാര്യം ചെയ്യും. മറ്റുള്ളവർക്കായി അദ്ദേഹം കൈകൊണ്ടു അക്ഷരങ്ങൾ കൂട്ടിയെഴുതി കൊടുത്ത ഒരു അപേക്ഷയും ആരും ഇന്നുവരെ നിരസിച്ചീട്ടില്ല, കൂട്ടിയെഴുതിയുള്ള ആ അക്ഷരങ്ങൾ മതി, അദ്ദേഹമെന്താണെന്ന് വായിച്ചറിയാൻ. സ്വയം സൃഷ്ടിച്ചെടുത്ത ഒരു മനുഷ്യൻ. മറ്റുള്ളവർ രാത്രിയിൽ ഉറങ്ങുന്ന മുറിയിൽ അന്ന് കാലത്ത് ചെറിയ വിളക്ക് ഹാർഡ്‌ബോർഡ് പെട്ടികളാൽ അടച്ച്, ചെറിയ വെളിച്ചത്തിൽ അദ്ദേഹം സ്വയം വായിച്ചു വളർന്നു.
ജുനു, മേരി ജാൻ, ഒന്നുമില്ലായ്മയാണ് മനുഷ്യന്റെ ഉള്ളിലെ തീ ഊതി ഉണർത്തുക, ആ തീയൊന്നു നീറിപ്പിടിക്കണം, അത്രെയേ വേണ്ടു, പിന്നെയത് കത്തി പൊയ്ക്കോളും. അച്ഛൻ സ്വയം കത്തി, ആ പ്രകാശത്തിൽ വളർന്നു വലുതായ ഒരു സൃഷ്ടിയാണ്. ഇന്ന് അച്ഛനെ കുറിച്ച് എന്തെ ഇത്രയധികം പറയുന്നു എന്ന് നിനക്ക് തോന്നിയേക്കാം. അച്ഛൻ വലിയ കണിശക്കാരനായിരുന്നു, പഠനകാലത്ത് അച്ഛനെന്നെ വരച്ച വരയിൽ നിർത്തുമായിരുന്നു, അച്ഛനെ ഏറ്റവും കൂടുതൽ വെറുത്ത ദിവസങ്ങൾ . ഇരുപത് പൈസ ഞാനെടുത്തു എന്ന് പറഞ്ഞു, നടപ്പുരയിലെ തൂണിൽ എന്നെ കെട്ടിയിട്ട് അടിച്ചീട്ടുണ്ട്, ഇന്ന് അതിനെല്ലാം നന്ദി പറയുന്നു, ആ അനുഗ്രഹങ്ങൾ കൊണ്ടല്ലേ ഞാനിങ്ങനെ ആയി തീർന്നത്.
ജുനു, മേരി ജാൻ, സമയക്രമങ്ങളാണ് ജീവിതത്തെ മുന്നോട്ടു നയിക്കുക, അതെങ്ങോട്ടു പോകുന്നെന്ന് നാം വിസ്മയിക്കേണ്ടതില്ല, അത് നിയതിയുടെ പന്ഥാവിലൂടെ നമ്മെ നയിക്കും, നമുക്കൊരു സഞ്ചാര പാത നിശ്ചയിച്ചീട്ടുണ്ട് അതിലൂടെ. ഓരോ ദിവസത്തെയും സന്തോഷമായി സ്വകരിക്കുക, നന്മകൾ നിന്റെ ചുറ്റും എന്നും നിറയും. നിന്റെ വീട്ടിലേക്കു മയിലുകൾ വിരുന്നു വരും, അവർ നിന്റെ മുന്നിൽ പീലിവിരിച്ചാടും, നിനക്കായി മാത്രം നൃത്തം ചെയ്യും.
ജുനു, മേരി ജാൻ, പഠനം കഴിഞ്ഞ ദിവസം അച്ഛൻ എന്നെ വിളിച്ചു പറഞ്ഞു, നിന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം കഴിഞ്ഞു, ഇന്നേ വരെ നിന്നോട് ഒരു ബുദ്ധിമുട്ടും പറഞ്ഞീട്ടില്ല, ഇനി ഈ വീടിന്റെ വലിയ ഉത്തരവാദിത്വം നിന്റേതാണ്. കുറച്ചേറെ കടങ്ങളുണ്ട്, സ്വയം അധ്വാനിച്ചു മാത്രം ജീവിക്കുക, പറ്റിയാൽ ഈ കടങ്ങൾ വേഗം വീട്ടുക. കൃത്യമായി പറഞ്ഞാൽ 1989 നവംബർ 29ന്, എന്റെ പരീക്ഷയുടെ റിസൾട്ട് വന്നു. പിറ്റേന്ന് കാലത്ത് പോയി പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വാങ്ങി, വൈകുന്നേരത്തെ തീവണ്ടിയിൽ ബോംബെയിലേക്ക് തിരിച്ചു. മൂന്നുവർഷം ബോംബെ ജീവിതത്തിന്റെ പരുക്കൻ മുഖങ്ങൾ പഠിപ്പിച്ചു, ജീവിതത്തിൽ അഞ്ചു പൈസയുടെ വില എന്താണെന്നു തിരിച്ചറിയണമെങ്കിൽ ബോംബെയിൽ തന്നെ ജീവിക്കണം.
വിശപ്പിന്റെ വേദന, ദാഹത്തിന്റെ ആഴം ഇത് ശരിക്കും അറിയണമെങ്കിൽ ബോംബെയിൽ ഒരിക്കലെങ്കിലും തനിയെ ജീവിക്കണം.
ജുനു, മേരി ജാൻ, മൂന്നു വര്ഷം കഴിഞ്ഞു, 1993 ജൂലൈ 5 ന്, ഞാൻ മണലാരണ്യത്തിലേക്കു തിരിച്ചു, ആദ്യത്തെ രണ്ട് വർഷത്തിൽ തന്നെ കടങ്ങൾ വീട്ടി. നാടും ഗ്രാമവും എന്നും ജ്വലിച്ചു നിൽക്കുന്ന എന്റെയുള്ളിൽ, മരുഭൂമിയെ ഉണ്ടായിരുന്നില്ല, പിന്നെ പതുക്കെ പതുക്കെ ഞാൻ മരുഭൂമിയെ പ്രണയിച്ചു, മറ്റാരും പ്രണയിക്കാനില്ലാത്തവന് പ്രണയിക്കാൻ ഏറ്റവും നല്ലതു മരുഭൂമിയാണ്, അതിനു ഒരു നിശ്ചിത രൂപമില്ല, മണൽകാറ്റിൽ ദിവസവും രൂപം മാറുന്ന മരുഭൂമി, നിന്നെ ഞാൻ എന്നേക്കാൾ പ്രണയിക്കുന്നു.
@ കാവല്ലൂർ മുരളീധരൻ


1 Comment
Pingback: പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ - 4 : യാഥാർത്ഥ്യങ്ങൾ - By Kavalloore Muraleedharan - കൂട്ടക്ഷരങ്ങൾ