ഞാൻ ജുനു ബർമൻ
1988 ലെ റിപ്പബ്ലിക്ക് ഡേ ക്യാമ്പിൽ ക്വിസ്സ് മത്സരത്തിൽ തൊട്ടടുത്തിരുന്ന
ഡൽഹിയിൽ നിന്നുള്ള കേഡറ്റ് ആയിരുന്നു ജുനു ബർമൻ.
ഹസ്തദാനത്തിനായി നീട്ടിപ്പിടിച്ച കൈത്തലം ഞാൻ നോക്കി. ചുവന്നു തുടുത്ത കൈത്തലം നിറയെ ഹസ്ത രേഖകൾ. ഹസ്തദാനം നൽകി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു, നിങ്ങളുടെ കൈകൾ നിറയെ രേഖകളാണ്, ഭാഗ്യം കൊണ്ടുവരുന്ന രേഖകൾ. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു, നമുക്ക് നോക്കാം. നല്ല ചുറുചുറുക്കുള്ള അവൾതന്നെ അന്ന് ഒന്നാം സമ്മാനം നേടി. അന്ന് അഭിനന്ദിക്കുമ്പോൾ അവൾ പറഞ്ഞു, നിന്റെ നാക്ക് പൊന്നാണ്!
ക്യാമ്പ് കഴിഞ്ഞപ്പോൾ എല്ലാവരും വിലാസങ്ങളൊക്കെ കൈമാറും, കത്തെഴുതണം സൗഹൃദം തുടരണം എന്നൊക്കെ പറയും. ഒന്നോ രണ്ടോ കത്തുകളെഴുതാം, പിന്നെ വിസ്മൃതിയിലേക്ക് പോകും. ജുനു ബർമൻ അങ്ങനെയല്ലായിരുന്നു, നിരന്തരമായി കത്തെഴുതും. ചിലപ്പോൾ ഒരേ ദിവസം രണ്ടു ഇൻലൻഡ് കത്തുകൾ വരും. എഴുതിത്തരാത്ത വിശേഷങ്ങൾ മുഴുവൻ തീർക്കാൻ. ഹോസ്റ്റലിൽ ഒറ്റയ്ക്കായതിന്റെ എല്ലാ ഏകാന്തതയും നിറച്ച കത്തുകൾ. ഉപരിപഠനത്തിന് അമേരിക്കയില്ലേക്ക്
പോകുമ്പോഴും എഴുതി അറിയിച്ചു. പിന്നെ ഇന്നേ വരെ ഒന്നുംതന്നെ അറിഞ്ഞില്ല.
ഇംഗ്ലീഷ് കവിതകൾ എഴുതുന്നതിനാൽ വടക്കേ ഇന്ത്യയിൽ നിന്ന് കുറച്ചു
സുഹൃത്തുക്കൾ ഉണ്ട്. വല്ലപ്പോഴും കവിതകളെക്കുറിച്ച് സംസാരിക്കും.
അതിലും വലിയ സൗഹൃദങ്ങൾ അയാൾക്കിഷ്ടമല്ല.
ഒരു ദിവസം ഒരു കൈത്തലത്തിന്റെ ചിത്രം മാത്രം മെസ്സഞ്ചറിൽ വന്നു. ഒരു ചോദ്യവും. നീ ഈ കൈത്തലം ഓർക്കുന്നുണ്ടോ? മെസ്സഞ്ചറിലെ പേര് അയാൾ വായിച്ചു, ജുനു ബർമൻ!
ഇത്രയും കാലം എവിടെയായിരുന്നു?
അതൊക്കെ പിന്നെ പറയാം, ആദ്യം നീ എന്റെ കൈത്തലം നോക്കി
ഭാഗ്യവതിയാണോയെന്ന് പറയൂ. ഇപ്പോഴും അനേകം രേഖകൾ നിറഞ്ഞ കൈത്തലം, നീ ഭാഗ്യവതിയാണ്. അതിനു ജുനു മറുപടി തന്നു. അതെ, ഇന്നും ഒറ്റയായി കഴിയുന്ന
ഭാഗ്യം.
ക്വിസ്സ് മത്സരത്തിൽ തോൽപ്പിച്ചപ്പോൾ മുതൽ ജുനുവിനോട് അറിയാതെ ഒരു പ്രണയമുണ്ടായിരുന്നു. ഒരിക്കൽപോലും തുറന്നുപറയാത്ത പ്രണയം. ദീർഘമായ അവളുടെ കത്തുകൾക്ക് ഞാൻ വല്ലപ്പോഴും മാത്രമായിരുന്നു മറുപടി നൽകിയിരുന്നത്. എന്നാൽ ഓരോ മറുപടിക്കും അവൾക്കുണ്ടാവുന്ന സന്തോഷം അവൾ അടുത്ത കത്തിൽ നിറച്ചിരിക്കും. മേരി ജാൻ, എന്ന് തുടങ്ങുന്ന ആ കത്തുകൾ, ഒരു സമയത്തു തന്റെ ജീവനും ജീവന്റെ തുടിപ്പുമായിരുന്നു. കത്ത് വരുന്ന ദിവസം തനിക്കു
കൃത്യമായി അറിയാം. അന്ന് ഞാൻ പോസ്‌റ്റോഫീസിൽ പോയി കത്തുകൾ നേരിട്ട് വാങ്ങിയിരുന്നു. പോസ്റ്റ്മാൻ തന്റെ പേര് വിളിക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. രേഖകൾ നിറഞ്ഞ ആ കൈത്തലം നോക്കി അയാൾ എഴുതാൻ തുടങ്ങി. ജുനു, മേരി ജാൻ, ഹസ്തരേഖകൾ നിറഞ്ഞ നിന്റെ കൈത്തലം, നിന്നിലേക്കിറങ്ങി വരാനുള്ള രേഖകൾ, നിന്നിലേക്ക് ആഴ്ന്നിറങ്ങുന്ന
രേഖകൾ, നിന്നിലേക്കുള്ള വേരുകൾപോലെ, ഞാൻ ആ രേഖകളിലേക്ക്
പതുക്കെ പടർന്നിറങ്ങും. പിന്നെ വിരലുകളിലേക്ക്. വിരലുകൾ
എന്റേതാകുമ്പോൾ, ഞാൻ നിന്റെ ഞരമ്പുകളിലേക്കു ഊർന്നിറങ്ങും.
നിൻറെ ഓരോ ചലനങ്ങളും എനിക്കറിയാം. നിന്റെ ഇപ്പോഴത്തെ ഹൃദയമിടിപ്പുവരെ. നിന്നിലേക്കുള്ള എന്റെ പ്രയാണങ്ങൾ എത്രയോ വർഷം മുമ്പ് തുടങ്ങിയതാണ്.
ജുനു, മേരി ജാൻ, എന്നിലേക്ക് നീ നീട്ടിയ നിന്റെ കൈത്തലം എന്താണെന്നും എന്തിനാണെന്നും എനിക്കറിയാം. നീ പറയാതെത്തന്നെ എനിക്കത് മനസ്സിലാക്കാനാകും. ആ കൈത്തലത്തിന്റെ ചിത്രമെടുത്തപ്പോൾ നീ ഒന്ന് വിറച്ചു, ശരിയല്ലേ?. പേടിച്ചല്ല, മുപ്പത്തഞ്ചു വർഷത്തിന്റെ വിടവ് നിന്റെ കൈകളിൽ ഇരുന്നു വിറച്ചു. നിന്റെ മുഖത്തിന്റെ ഒരു ചിത്രമയയ്ക്കാതെത്തന്നെ നിനക്കറിയാമായിരുന്നു,
ഞാൻ നിന്നെ തിരിച്ചറിയുമെന്ന്. എഴുത്തുകാരിയായ ഏതു കൂട്ടുകാരിയിലൂടെയാണ്, അല്ലെങ്കിൽ പഴയ എൻ സി സി ക്കാരിൽകൂടെയാണ് നീ എന്നെ കണ്ടെത്തിയത്? ജുനു, മേരി ജാൻ, ഒരു മുൻവിധികളുമില്ലാതെ നീ എന്നിലേക്ക് നീട്ടിയ ആ കൈത്തലം ഞാൻ സ്വീകരിക്കുന്നു. എന്റെ കൈത്തലം നിന്റെ കൈത്തലത്തോട് ചേർക്കുന്നു. നിനക്ക് ഇനി എന്റെ ഹൃദയമിടിപ്പുകൾ കേൾക്കാനാകും, എനിക്ക് നിന്റെയും. ഈ കൈത്തലങ്ങൾ ചേർത്തുവച്ച് നമുക്കെപ്പോഴും ചേർന്ന് നടക്കാം. വർഷങ്ങളുടെ അകൽച്ചകൾ വെട്ടിക്കുറച്ച് ഇന്നിലേക്ക് പെട്ടെന്നിറങ്ങി നടക്കാം. ജുനു, മേരി ജാൻ, നിന്നെ കേൾക്കുവാൻ നിന്റെ കൈത്തലത്തിൽ എൻറെ കൈത്തലങ്ങൾ ചേർത്ത് ഞാൻ കാത്തിരിക്കുന്നു, പറയൂ, നക്ഷത്രങ്ങൾ പോലും നിന്നെ കേൾക്കുവാൻ കാത്ത് നിൽക്കുന്നു.
@ കാവല്ലൂർ മുരളീധരൻ


3 Comments
Pingback: പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ- 2 - By Kavalloore Muraleedharan - കൂട്ടക്ഷരങ്ങൾ
മനോഹരമായിട്ടുണ്ട്
Thank you so much