സുഷമയെ റെയിൽവേ സ്റ്റേഷനിലെ കനത്ത തിരക്കിൽ കണ്ടപ്പോൾ മാധവ് ഒന്ന് ഞെട്ടി – “താനെങ്ങനെ ഇവിടെ എത്തിയെടോ?”
തൊട്ടടുത്ത് നിന്ന ആളെ സുഷമ പരിചയപ്പെടുത്തി, “രവി, എൻറെ ഭർത്താവ്, ഇപ്പോൾ ഇവിടെയാണ്, ഡോംബിവല്ലിയിൽ. രവി ജോലിയ്ക്ക് പോവുകയാണ്, എന്നും വരും രവിക്കൊപ്പം, രവി പോയി കഴിയുമ്പോൾ, ഞാൻ തിരിച്ചു പോവുകയും ചെയ്യും.”
മാധവ് ഒരു നിമിഷം പഴയ കാലത്തിലേക്ക്, പണ്ട് ഒഴുകിപ്പോയ ഒരു നദിയിലേക്ക്, ഒന്ന് തിരിഞ്ഞു നീന്തി.
സുഷമയെ പരിചയപ്പെടുന്നത്, ഇരിഞ്ഞാലക്കുടയിലെ എസ്. എൻ. ലൈബ്രറിയിൽ വെച്ചാണ്. ഏതോ ഒരു പുസ്തകം തേടി പോയതാണ്, സുഷമയാണ് അതെടുത്തു തന്നത്.
ഇരിഞ്ഞാലക്കുടക്കാരി ആണെങ്കിലും സുഷമ കേരളവർമ കോളേജിൽ ആയിരുന്നു പഠിച്ചിരുന്നത്. ഭാഷയിലെ പ്രാവീണ്യം, എഴുത്ത്, മാധവ് അതിശയപ്പെട്ടു. ‘ടീച്ചർ ആകണം, എൻറെ കുട്ടികളെ ഉറക്കെ കവിത ചൊല്ലി പഠിപ്പിക്കണം, ക്ലാസ്സു മുറികളിലല്ല, പുറത്തെ പ്ലാവിൻ ചുവട്ടിൽ.’ സുഷമയുടെ കണ്ണുകളിലെ തെളിച്ചം, മുഖത്തെ നിശ്ചയദാർഢ്യം, അതൊരിക്കലും മറക്കാനാകില്ല.
“മാധവ് ഒരിക്കൽ വരണം, ഇടശ്ശേരിയുടെ പൂതപ്പാട്ട്, നിൻറെ ശബ്ദത്തിൽ എൻറെ കുട്ടികളെ കേൾപ്പിക്കാൻ.”
“അതെങ്ങനെ കേട്ടു?”
“ക്രൈസ്റ്റ് കോളേജിൽ ഒരു തവണ കവിത അവതരിപ്പിക്കാൻ വന്നീട്ടുണ്ട്, അന്ന് ഓഡിറ്റോറിയത്തിന് പുറത്തെ ആൽമരത്തിൻറെ തണലിൽ, സച്ചിദാനന്ദൻ സാറിനോടൊപ്പം വന്നു, എൻറെ കവിതയില്ല, എനിക്കെഴുതാനറിയില്ല, എന്നാൽ നിങ്ങൾക്കായി ഒരു കവിത ചൊല്ലാം എന്ന് പറഞ്ഞു ചൊല്ലിയത് പൂതപ്പാട്ടായിരുന്നു.
മാധവ് ചൊല്ലിക്കഴിഞ്ഞപ്പോൾ, ഉണ്ണിയും പൂതവും അമ്മയും മുന്നിൽ നിൽക്കുന്നതുപോലെ തോന്നി, എൻറെ കുട്ടികൾക്ക് ആ അനുഭവം കൊടുക്കണം.”
പരിചയപ്പെടലിന്നിടയിൽ രവിയുടെ വണ്ടി വന്നു. രവി അതിൽ കയറിപ്പോയി.
മാധവിനെന്തോ പിന്നെ ജോലിയ്‌ക്ക് പോകാൻ തോന്നിയില്ല.
മേൽപ്പാലത്തിലേക്ക് ഒന്നിച്ചു നടക്കുമ്പോൾ സുഷമ പറഞ്ഞു, “അച്ഛൻറെ മരണം പെട്ടെന്നായിരുന്നു മാധവ്, സ്വപ്നങ്ങളെല്ലാം അന്നേ തീർന്നു. രവി എൻറെ അമ്മായിയുടെ മകനാണ്, പെട്ടെന്ന് വിവാഹവും നടന്നു, ഞാനിവിടെയ്ക്ക് പറിച്ചു നടപ്പെട്ടു. ജോലിയ്ക്ക് ശ്രമിക്കുന്നുണ്ട്, ഒന്നും ഇത് വരെ ശരിയായില്ല.
രവിയാണ് പറഞ്ഞത് എന്നും റെയിൽവേ സ്റ്റേഷനിലേക്ക് വരാൻ, ഞങ്ങൾ നടന്നാണ് വരിക, അതിനാൽ, കാലത്തും വൈകീട്ടും ഈ തിരക്കൊക്കെ ഒന്നനുഭവിക്കാം. ഫ്ളാറ്റിലെ നീണ്ട ഏകാന്തതക്കിടക്ക് ഈ തിരക്കുകൾ, ജീവിതം ഞാൻ തിരിച്ചു പിടിക്കാൻ ശ്രമിക്കാറുണ്ട്.”
റെയിൽവേ സ്റ്റേഷന് പുറത്തെ വലിയ ആൽമരത്തിൻറെ താഴെ അവർ കുറച്ചു നേരം നിന്നു. മാധവിൻറെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് സുഷമ ചോദിച്ചു – “നിനക്ക് ഇപ്പോൾ പൂതപ്പാട്ട് പാടണമെന്നു തോന്നുന്നില്ലെ, നമുക്ക് ചുറ്റുമിരിക്കുന്ന കുട്ടികളെ എനിക്ക് കാണാനാകും.”
സുഷമയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പുഴപോലെ ഒഴുകി, മാധവ് കണ്ണുകളടച്ചു നിന്ന്, പതുക്കെ ചൊല്ലി – കേട്ടീട്ടില്ലേ തുടികൊട്ടും കലർന്നോട്ടുചിലമ്പിൻ കലമ്പലുകൾ…..
@കാവല്ലൂർ മുരളീധരൻ


6 Comments
ചില മനുഷ്യ ബന്ധങ്ങൾ ഒരു അത്ഭുതമാണ്.
Thank you so much
നല്ല രചന👏
Thank you so much
കൊള്ളാം
Thank you so much