ചിങ്ങമാസം പിറന്നതോടെ നിരത്തുകളിലും കടകളിലും ഒക്കെ തിരക്കാണ്. മഴ മാറി മാനം തെളിഞ്ഞതോടെ എല്ലാ മുഖങ്ങളും പൂത്തിരി കത്തിച്ച പോലെ…
സ്ഥിരമായി കിട്ടാറുള്ള ഫാസ്റ്റ് നോക്കി നിൽക്കാൻ തുടങ്ങിയിട്ട് അര മണിക്കൂർ എങ്കിലും ആയി. അതിനി വരില്ലേ? ഫാസ്റ്റ് വരുമെന്നു പ്രതീക്ഷിച്ച് ഒന്നു രണ്ട് ഓർഡിനറി ബസുകളെ അവഗണിച്ചു വിട്ടുകളയുകയും ചെയ്‌തു.
ബസ്റ്റാൻഡിന് ചുറ്റും ജനസാഗരമാണ്. ഓണത്തിന് ഇനി അഞ്ചു ദിവസമേയുള്ളു. സാധനങ്ങൾ വാങ്ങിക്കാനും വിൽക്കാനും ഉള്ള തിരക്കുകൾ. നടന്നു പോകുന്ന ആളുകളെ ആവേശത്തോടെ വിളിച്ച് ശ്രദ്ധ ആകർഷിച്ചു കച്ചവട തന്ത്രങ്ങൾ പയറ്റുന്ന വഴിയോര കച്ചവടക്കാർ. സൈക്കിളിൽ സ്പീക്കർ വെച്ചു കെട്ടി ഓണം ബമ്പർ ലോട്ടറി വിൽക്കുന്ന സ്ഥിരം ലോട്ടറി കച്ചവടക്കാർ.. എങ്ങും ഉത്സവ പ്രതീതി. എന്തിനേറെ റോഡരികിലുള്ള സ്ഥിരം കടക്കാർ എല്ലാം റോഡിലേക്കു താൽക്കാലികമായി കെട്ടി ഇറക്കി വിൽപ്പനക്കുള്ള സാധനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു.
ബസ് വരാത്തതിൽ മുഷിഞ്ഞു അസ്വസ്ഥതയോടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കവേ, ഒരു മുഖം പെട്ടെന്ന് കണ്ണിലുടക്കി. വില കുറഞ്ഞ സാരി ഉടുത്തിരിക്കുന്നു. ക്ഷീണിതമായ മുഖം. മെലിഞ്ഞ…. ചടച്ച…ശരീരം. നടന്നു പോകുന്നതിനിടയിൽ ഒരു വഴിക്കച്ചവടക്കാരന്റെ അടുത്തു ചെന്നു എന്തോ സാധനത്തിന്റെ വില ചോദിക്കയാണ്.
ഒരു നിമിഷം കഴിഞ്ഞപ്പോൾ ആളെ മനസ്സിലായി. ഞങ്ങളുടെ നല്ല അയൽക്കാരിയായിരുന്ന ചാലുങ്കലെ അമ്മുക്കുട്ടി ചേച്ചി.
കുട്ടിക്കാലത്ത് എനിക്കും അനിയനും പനിവരുമ്പോൾ അമ്മുക്കുട്ടിച്ചേച്ചിയുടെ കൂടെ ആണ് മരുന്ന് വാങ്ങിക്കാൻ അമ്മ സർക്കാർ ആശുപത്രിയിലേക്ക് പറഞ്ഞ് വിടാറുള്ളത്. എന്തിനെന്നറിയില്ല മിക്ക ദിവസങ്ങളിലും കൈയ്യിൽ കുപ്പികളുമായി ചേച്ചി ആശുപത്രിയിൽ പോകുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു.
എനിക്കോ അനിയനോ പനിവന്നാൽ അമ്മ ചേച്ചിയെ വിളിച്ചു പറയും. “അമ്മുക്കുട്ടി, നീ വേണുവിനെ ഒന്നാശുപത്രിയിൽ കൊണ്ടുപോയി മരുന്ന് വാങ്ങിച്ചു കൊണ്ടുവരണേ. നിനക്ക് അവിടെ എല്ലാം നല്ല പരിചയമാണല്ലോ.”
അപ്പോൾ അഭിമാനം കൊണ്ടു വിടർന്ന കണ്ണുകളോടെ എന്നെ നോക്കി അമ്മുക്കുട്ടി ചേച്ചി പറയും. “എടാ കുപ്പിയുമായി വേഗം വാ. അവിടെ പോയി ക്യൂ നിൽക്കണം.”
ചേച്ചിയുടെ കൂടെ കറങ്ങി നടക്കാൻ എനിക്കു വലിയ ഉത്സാഹമായിരുന്നു. അനിയന് പനി വരുമ്പോഴും ഞാനായിരുന്നു മരുന്നിനു പോകുന്നത്. എന്നെ മാത്രമല്ല, ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള മിക്ക കുട്ടികളെയും അമ്മുക്കുട്ടിച്ചേച്ചി തന്നെ ആയിരുന്നു ആശുപത്രിയിൽ കൊണ്ടു പൊയ്ക്കൊണ്ടിരുന്നത്.
മെലിഞ്ഞിരിക്കുന്നതു കൊണ്ടാവണം അമ്മുക്കുട്ടിച്ചേച്ചി എന്നും കോട്ടൺ സാരി ആയിരുന്നു ഉടുക്കാറുണ്ടായിരുന്നത്. ഞങ്ങൾക്ക് ഒരു പാടം മുറിച്ചു കടന്നാൽ ജംഗ്ഷനിൽ എത്താൻ ഒരു കുറുക്കു വഴിയുണ്ട്. പാടത്തൂടെ നടക്കുമ്പോൾ സാരിയിൽ പറ്റിപ്പിടിക്കുന്ന സ്നേഹപ്പുല്ലുകൾ എടുത്ത് കളയുന്ന ജോലിയും സാരി ഞൊറി ശരിയാക്കി പിടിച്ചു കൊടുക്കുന്ന ജോലിയും എന്റേതായിരുന്നു.
ആശുപത്രിയിൽ ചെന്ന് ചീട്ട് എടുത്ത് ഡോക്ടറെ കാണിക്കുന്നതും കമ്പൗണ്ടർ പേര് വിളിച്ച് കുപ്പി കൊണ്ടു വന്നിട്ടുണ്ടോ എന്നു വിളിച്ചു ചോദിക്കുമ്പോൾ കുപ്പി കാണിച്ച് മരുന്നു വാങ്ങിക്കുന്നതും എല്ലാം അമ്മുക്കുട്ടി ചേച്ചിയുടെ ഇഷ്ട വിനോദങ്ങൾ ആയിരുന്നുവെന്നു തോന്നുന്നു.
മരുന്ന് കുപ്പിയിൽ ഒഴിച്ചു തരുമ്പോൾ “ഇന്നെത്ര പേരെ കൊണ്ടു വന്നു അമ്മുക്കുട്ടി?എന്ന് കമ്പൗണ്ടർ രാഘവൻ ചേട്ടൻ ചോദിക്കും. ആശുപത്രിയിലെ എല്ലാ ആളുകളും ചേച്ചിയുടെ പരിചയക്കാരാണ്. ചേച്ചി അവിടത്തെ സ്ഥിരം പേഷ്യന്റ് ആണല്ലോ .
പല നിറത്തിലുള്ള വലിയ ജാറുകളിൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന മരുന്നുകൾ കുറിപ്പടി നോക്കി, നമ്മൾ നീട്ടുന്ന കുപ്പികളിൽ ചോർപ്പ് വെച്ച് ഒഴിച്ചു തരും. കുപ്പി ഇല്ലാത്തവരെ മാറ്റി നിർത്തും.
ആശുപത്രിയിൽ പോകുന്ന വഴിയ്ക്ക് കൊച്ചുകുട്ടികൾക്കു വേണ്ടി സർക്കാർ നടത്തുന്ന ഒരു നഴ്സറി ഉണ്ട്. അവിടെ യുള്ള മരം കൊണ്ടുള്ള കുതിരയും ഒക്കെ ഞാൻ കൊതിയോടെ നോക്കി നിൽക്കുന്നതു കാണുമ്പോൾ അമ്മുക്കുട്ടിച്ചേച്ചി അതിന്റെ നടത്തിപ്പുകാരായ ചേച്ചിമാരോട് കുശലം പറഞ്ഞ് എന്നെ അതിന്റെ പുറത്ത് ഇരുത്തും.ഞാൻ അക്ഷരം പഠിക്കാൻ പോയിരുന്ന ആശാൻ കളരിയിൽ ഇല്ലാത്ത വർണപ്പകിട്ടുള്ള ചാർട്ടുകളും മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങളും എല്ലാം എനിക്കു വലിയ അദ്‌ഭുതമായിരുന്നു.
തിരിച്ചു പോരുന്ന വഴി നാരങ്ങ മിഠായി, ജീരക മിഠായി, കപ്പലണ്ടി മിഠായി ഇവയിലേതെങ്കിലും വാങ്ങി നുണഞ്ഞുകൊണ്ടാണ് നടത്തം. അമ്മുക്കുട്ടിച്ചേച്ചിക്ക് പരിചയമില്ലാത്ത ഒരാളും ആ നാട്ടിൽ ഇല്ലായിരുന്നു. കൊച്ചുകുട്ടിയായിരുന്ന എനിക്ക് ചേച്ചി ഒരു മഹാസംഭവമായിരുന്നു.
ഈശ്വരാ…. ചേച്ചി എവിടെപ്പോയി? ചേച്ചിയോട് ഒന്നു മിണ്ടിയില്ലല്ലോ. അത്….. എന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു ജാള്യത ഉരുവായതുകൊണ്ടാണോ ? ആ പാവപ്പെട്ട സ്ത്രീ എന്റെ ആരെങ്കിലും ആണെന്ന് ആളുകൾ കരുതുമെന്നതിൽ എന്റെ മിഥ്യാഭിമാനം മുറിപ്പെട്ടോ?
ആ.. ദാ…. വഴിക്കച്ചവടക്കാരനെ വിട്ടിട്ട് മുമ്പോട്ട് നടക്കുന്നു. വളരെ പതുക്കെ ആണ് നടത്തം. പഴയ സ്പീഡ് ഇല്ല.
ഓടിച്ചെന്നു മുമ്പിൽ നിന്നു. എന്നെ കണ്ട് സൂക്ഷിച്ചൊന്നു നോക്കി. കണ്ണുകൾ വിടർന്നു. എന്റെ രണ്ട് കൈകളും കൂട്ടി പിടിച്ചു കുറച്ചു നേരം നിശ്ശബ്ദയായി നിന്നു.
“മോനേ… വേണൂ.. നീ വളർന്നു. ആളാകെ മാറി.. നിന്നെ ഒന്നു കണ്ടല്ലോ. നിങ്ങളെയൊന്നും ഇനി കാണാൻ ഒക്കുമെന്നു കരുതിയതല്ല. ”
“ആട്ടെ…നിനക്ക് എങ്ങനെ എന്നെ മനസ്സിലായി ?”
“എന്തു ചോദ്യം? അമ്മുക്കുട്ടിച്ചേച്ചിയെ ഞാൻ തിരിച്ചറിയാതെയിരിക്കുമോ?”
തണുത്തുമെലിഞ്ഞ ആ കൈകൾ വിറകുകൊള്ളി പോലെ ഇരുന്നു. അസ്ഥി മാത്രമേ ഉള്ളു. കണ്ണുകൾ കുഴിയിൽ താണു പോയിരിക്കുന്നു.
എനിക്കു സങ്കടം തോന്നി. പക്ഷേ ഞാൻ ഒന്നും പുറത്തു കാണിച്ചില്ല. ചേച്ചി വളരെ ക്ഷീണിതയും ദുഃഖിതയും ആണെന്ന് എനിക്കു ഒറ്റ നോട്ടത്തിലെ മനസ്സിലായി.
“ചേച്ചി ഇപ്പോൾ എവിടെ പോയതാ? ”
“ഞങ്ങടെ ശമുവേലച്ചായന്റെ മോളേ ഇവിടെ അടുത്താ കെട്ടിച്ചയ്ച്ചേക്കുന്നെ. അവളുടെ അടുത്തൊന്നു വന്നതാ. എത്ര നേരമാടാ വീട്ടിൽ തന്നെ ഇരിക്കുന്നെ?
“ഞാൻ തെണ്ടി തിരിഞ്ഞു നടക്കുന്നെന്നും തെണ്ടി തിന്നുന്നെന്നും എന്റെ വീട്ടിലുള്ളവർക്ക് എന്നും പരാതി ആണ്.
ആ…എന്റെ കാലം എന്നാ കഴിയുന്നതെന്നാ അവരുടെ ഇപ്പോഴത്തെ ചിന്ത.”
ഫാസ്റ്റ് ദൂരേന്നു വരുന്നതു കണ്ട് ഞാൻ എന്റെ ഓഫീസ് ചൂണ്ടി കാണിച്ചിട്ടു പറഞ്ഞു.
“ചേച്ചീ, ദേ ബസ് വരുന്നു. ഞാൻ ആ ഓഫീസിൽ ആണ് ജോലി ചെയ്യുന്നെ. ഇത് വഴി പോകുമ്പോൾ അവിടെ കയറി വന്ന് എന്നെ കാണണം കേട്ടോ.”
മധുരമായി പുഞ്ചിരിച്ചു കൊണ്ടു ചേച്ചി പറഞ്ഞു.
“ഉം. തീർച്ചയായും.ബസ് വന്നല്ലോ. മോൻ പൊക്കോ. ”
ബസിനുള്ളിൽ ഒരു വിധത്തിൽ കയറി പറ്റി. രണ്ട് വണ്ടിക്കുള്ള ആൾ ഉണ്ട്. സീറ്റ് ഇല്ലെങ്കിലും കുഴപ്പമില്ല. ഫാസ്റ്റ് ആയതുകൊണ്ട് പത്തുമിനിറ്റിനുള്ളിൽ വീട്ടിൽ എത്താം.
വെറുതെ പുറത്തേക്ക് നോക്കി നിന്നപ്പോൾ ഓർമ്മകൾ മനസ്സിനെ വരിഞ്ഞുമുറുക്കി. തറവാട്ടിൽ നിന്നും അച്ഛന് വീതം കിട്ടിയ വീട്ടിൽ ഞങ്ങൾ താമസിക്കാൻ എത്തിയത് അനിയന് നാലു വയസ്സുള്ളപ്പോഴാണ്. അന്ന് മുതൽ അമ്മുക്കുട്ടിച്ചേച്ചിയുടെ വീടും ഞങ്ങളുടെ വീടും ഒറ്റവീടു പോലെ ആയിരുന്നു.
ചേച്ചിയുടെ അമ്മച്ചിയെ ഞാനും ചേച്ചിയും അനിയനും അന്നമ്മച്ചിയെന്നു വിളിച്ചു. സ്കൂൾ വിട്ടു വരുമ്പോൾ ചാലുങ്കൽ കയറി ഹാജർ വെച്ചിട്ടേ സ്വന്തം വീട്ടിൽ കയറുമായിരുന്നുള്ളു. അപ്പോഴേക്കും അന്നത്തെ കറക്കം ഒക്കെ കഴിഞ്ഞു ഞങ്ങളെ നോക്കി അമ്മുക്കുട്ടി ചേച്ചിയും വീട്ടിൽ ഉണ്ടാവും.
അവധി ദിവസങ്ങളിൽ പുഴയിൽ പോയി കുളിക്കാൻ അനുവാദം ഉണ്ട്. ഇടവപ്പാതിയിലും കർക്കിടകത്തിലും മാത്രമേ പുഴയിൽ വെള്ളം കൂടുതലുള്ളു. അല്ലാത്തപ്പോൾ പുഴ മുറിച്ച് അക്കരെ കടക്കാം. വെള്ളത്തിൽ ഇറങ്ങാൻ പേടിച്ചു കരക്ക് നിൽക്കുന്ന ഞങ്ങളെ ഓരോരുത്തരെ ആയി അമ്മുക്കുട്ടിച്ചേച്ചി എടുത്തു കൊണ്ടു പോയി വെള്ളത്തിൽ ഇറക്കും. താഴെ നിർത്തുമ്പോൾ കാൽ താഴെ തൊടാൻ പേടിച്ചു ചേച്ചിയുടെ ദേഹത്തേക്ക് അള്ളി പിടിച്ചുകയറുമായിരുന്നു ആദ്യകാലത്തൊ ക്കെ. തണുപ്പു കാലത്തും വാവിന്റെ സമയത്തും ചേച്ചി വെള്ളത്തിൽ ഇറങ്ങില്ല. ചേച്ചിക്ക് വലിവിന്റെ അസുഖം ആണെന്ന് അമ്മയാണ് പറഞ്ഞത്.
വലിവ് കൂടുന്ന സമയത്ത് ചേച്ചി സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങി ഞങ്ങളുടെ വീട്ടിലേക്ക് ഓടി വരും. ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുന്ന ചേച്ചിയെ കാണുമ്പോൾ ഞങ്ങൾക്ക് പേടിയും സങ്കടവും വരും. ചൂടുവെള്ളം കൊണ്ടു നെഞ്ചും പുറവും തിരുമ്മികൊടുക്കുന്ന എന്റെ അമ്മയെ കെട്ടിപ്പിടിച്ചു ചേച്ചി കരയുമായിരുന്നു.
അമ്മുക്കുട്ടിച്ചേച്ചിയുടെ വലിവ് കണ്ടിട്ട് ഞാൻ അമ്മയോട് സ്വകാര്യം ചോദിക്കും.
“അമ്മു ക്കുട്ടി ചേച്ചി ഇപ്പോൾ മരിക്കുമോ?”
അമ്മ എന്നെ ശാസിക്കും. വലിവ് രോഗികൾ വലിക്കുന്നതു കണ്ടാൽ കണ്ട് നിൽക്കുന്നവർ വിചാരിക്കും ഇപ്പോൾ മരിക്കുമെന്ന്. പക്ഷേ, അവർ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലം അനായാസേന കയറി തിരികെ ജീവിതത്തിലേക്ക് വരും.
എന്റെ അമ്മ ഒറ്റ മകളാണ്. മുത്തശ്ശൻ മരിച്ചപ്പോൾ ഞങ്ങൾ അമ്മമ്മക്ക് കൂട്ടായിട്ട് അമ്മ വീട്ടിലോട്ടു പോന്നു. അച്ഛനു വീതം കിട്ടിയ ആ വീട് പിന്നീട് വിൽക്കേണ്ടിവന്നു. അതിനു ശേഷം പഠനവും ജോലി അന്വേഷണവും ഒക്കെ ആയി കാലം കടന്നു പോയി. ഇപ്പോൾ സ്ഥലംമാറ്റം കിട്ടി ജന്മനാട്ടിൽ വന്നപ്പോൾ പഴയ സുഹൃത്തുക്കളെ ഒക്കെ തേടി. പലരും ജോലി സംബന്ധമായി അന്യ നാടുകളിൽ ചേക്കേറിയിരിക്കുന്നു. പരിചയമുള്ള മുഖങ്ങൾ കുറവ്. . ജനിച്ച നാട്ടിൽ തിരിച്ചെത്തിയപ്പോൾ യഥാർത്ഥത്തിൽ വല്ലാത്ത ഒരു അന്യതാബോധമാണ് ഉണ്ടായത്.
വീട്ടിലെത്തിയത് വലിയ ഉത്സാഹത്തോടെ ആയിരുന്നു. ചെന്നപ്പോഴേ അമ്മയോട് വിശേഷങ്ങൾ പങ്കു വെച്ചു. അമ്മുക്കുട്ടിച്ചേച്ചിയെ കണ്ടെന്നു പറഞ്ഞപ്പോൾ അമ്മയ്ക്ക് സന്തോഷം. “നീ അവളെ ഇങ്ങോട്ടു വിളിച്ചു കൊണ്ടുവരണം മോനേ…”എന്നു അമ്മ പറഞ്ഞതിനു “ഉത്രാടത്തിന് ആകട്ടെ “എന്ന് മറുപടിയും പറഞ്ഞു.
“പാവം വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.”
ഞാൻ പറഞ്ഞു.
“പക്ഷേ, അതു ഞാനായിട്ട് ചേച്ചിയോട് പറഞ്ഞില്ല. വെറുതെ എന്തിനാ ആ പാവത്തിനെ വിഷമിപ്പിക്കുന്നെ.”
“അന്നമ്മച്ചി മരിച്ചതിനു ശേഷം കാര്യങ്ങൾ എങ്ങനാ? പൊന്നച്ചൻ അവളോട് വ ഴക്കണോ? “അമ്മ ചോദിച്ചു.
“അതേയെന്നു തോന്നുന്നു. ചേച്ചി നാടുമുഴുവൻ കറങ്ങി നടക്കുന്നത് കൊണ്ടു കുടുംബത്തിനു മാനക്കേടാണെന്നു പറയുന്നെന്ന് ചേച്ചി പറഞ്ഞായിരുന്നു.”
“സൂക്കേടുകാരിയായതുകൊണ്ട് കാര്യമായിട്ട് പഠിച്ചില്ല. വീട്ടിൽ തന്നെ അടച്ചിരുന്നാൽ അവൾക്ക് അസുഖം കൂടും…. മനസ്സിനു സന്തോഷവും കുറയുമല്ലോ എന്നോർത്തിട്ടാണ് അമ്മുക്കുട്ടി കറങ്ങി നടക്കുന്നതിനു എതിരു പറയാതിരുന്നതെന്ന് അന്നമ്മച്ചി പറഞ്ഞിട്ടുണ്ട്. ആ ശീലം അവൾക്ക് മാറ്റാൻ ബുദ്ധിമുട്ടായിരിക്കും . പിന്നെ പാപ്പിച്ചായനും പൊന്നച്ചനും ഒരിക്കലും നാട്ടിൽ ഇല്ലായിരുന്നല്ലോ. വീട്ടിൽ ആണുങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ചെറുപ്പം മുതലേ അവളാ നടത്തിയിരുന്നത്.”
“അമ്മുക്കുട്ടി ചന്തയിൽ പോയാൽ കയ്യിലുള്ള കാശിനു പുറമേ ആരോടെങ്കിലും കടം വാങ്ങിച്ചു വരെ സാധനങ്ങൾ വാങ്ങിച്ച് കൊണ്ടു വരുമെന്ന് പറഞ്ഞു അവളെ ഞങ്ങൾ കളിയാക്കുമായിരുന്നു. ”
“പുറത്തിറങ്ങി നടക്കാനും എല്ലാവരോടും കഥകൾ പറയാനും ആയിരുന്നു അവൾക്ക് ഏറെ ഇഷ്ടം .” അമ്മ പറഞ്ഞുകൊണ്ടേ ഇരുന്നു.
“അമ്മുക്കുട്ടിച്ചേച്ചിയെ കല്യാണം കഴിപ്പിക്കാഞ്ഞതെന്തുകൊണ്ടാമ്മേ?”
“സുഖമില്ലാത്തവളായതു കൊണ്ടായിരിക്കാം. അമ്മുക്കുട്ടിയുടെ സമയത്തു ചാലുങ്കൽക്കാര് സാമ്പത്തികമായി തകർന്നു. അതും ഒരു കാരണമായിരിക്കാം. വലിവുണ്ടായിരുന്നെങ്കിലും അവൾക്ക് അങ്ങനെ പറയത്തക്ക ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അവളുടെ ചേച്ചി ഓമ നയുടെ കല്യാണം നിനക്കോർമ്മയില്ലേ.?
അമ്മയുടെ ചോദ്യത്തിന് ഞാൻ തലയാട്ടി.
“അന്ന് വൈകുന്നേരം ചാലുങ്കൽ ടീപാർട്ടി ഇല്ലായിരുന്നോ അമ്മേ? എന്റെ ഓർമ്മയിൽ ആദ്യമായി ഞാൻ മിക്സ്ചർ തിന്നുന്നത് അന്നാ.”
“ഓയിൽപേപ്പറിൽ പൊതിഞ്ഞ കേക്ക് പീസ്, അവൽ വിളയിച്ചത്, ഒന്നോ രണ്ടോ ചോക്ലേറ്റ്, പഴം…. എനിക്കു നല്ല ഓർമ്മയുണ്ട്.”
ഉം.. അമ്മ ചിരിച്ചു.
“അമ്മുക്കുട്ടി കയറിയിറങ്ങുന്നപോലെ വരില്ലായിരുന്നെങ്കിലും നമ്മൾ വീട്ടിൽ എന്തെങ്കിലും പലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ സഹായിക്കാൻ ഓമനയും അന്നമ്മച്ചിയും അച്ചപ്പത്തിന്റെ അച്ചും കുഴലപ്പം പരത്താൻ ചങ്ങഴിയും ഒക്കെ ആയി എത്തുമായിരുന്നു. എന്തൊരു സന്തോഷവും ആഘോഷവും ആയിരുന്നു അന്നൊക്കെ..”
“അമ്മേം മോനും കൂടി പഴമ്പുരാണം പറഞ്ഞു കൊണ്ടിരിപ്പാണോ.?
ബീന വന്നിടപ്പെട്ടു.
“നീ പോയി കുളിച്ചിട്ടു വാടാ. അമ്മയും എഴുന്നേറ്റു.
………………………………………………………………..
ഉത്രാടത്തിന്റന്നു രാവിലെ ഞാൻ പോയി അമ്മുക്കുട്ടിച്ചേച്ചിയെ കൂട്ടിക്കൊണ്ടു വന്നു. അമ്മയെ കണ്ടപ്പോൾ പറഞ്ഞറിയിക്കാനാ വാത്ത സന്തോഷമായിരുന്നു ചേച്ചിക്ക്. അമ്മയ്ക്കും ഒത്തിരി എന്തൊക്കെയോ ചോദിക്കാനും പറയാനും ഉണ്ടായിരുന്നു.
ബീനയോടും മക്കളോടും ചിരപരിചിതരെപോലെ ആണ് ചേച്ചി പെരുമാറിയത്.
ഉച്ചക്ക് സദ്യ കഴിച്ചു കഴിഞ്ഞു കുറച്ചു നേരം വിശ്രമിച്ചിട്ട് ആണ് ചേച്ചി മടങ്ങിപ്പോയത്.
ഇറങ്ങാൻ നേരം അമ്മ വാങ്ങിച്ചു വെച്ചിരുന്ന ഓണക്കോടി എടുത്ത് കൊടുത്തു.
“എനിക്കു ജീവിതത്തിൽ ആദ്യമായി കിട്ടിയ ഓണക്കോടി…” ചേച്ചിയുടെ സ്വരം ഇടറി.
“ഇനി എന്നും ചേച്ചിക്ക് ഓണക്കോടി കിട്ടും.” ഞാൻ പറഞ്ഞു.
ചേച്ചി എന്നെ ഒന്നു നോക്കി. തിളക്കം നഷ്ടപ്പെട്ട ആ കണ്ണുകൾ പുറമേ ശാന്തമെങ്കിലും സ്നേഹനിഷേധത്തിന്റെയും നിസ്സഹായതയുടെയും , ഒറ്റപ്പെടലിന്റെയും വലിയ ഒരു കടലിരമ്പം അതിനുള്ളിലുണ്ടെന്ന് എനിക്കു തോന്നി.
“എന്റെ വീട്ടിലുള്ളവർക്ക് ഞാൻ ഒരു ബാധ്യത ആണ്.”
“പൊന്നച്ചൻ എന്നോട് എന്നും പറയും… നിനക്ക് ഈ വീട്ടിൽ അവകാശമൊന്നുമില്ല. ഇറങ്ങിപ്പോടീ എന്ന്.അവന്റെ കുടുംബം ഈ നിലയിലായത് ഞാൻ മൂലമാണെന്ന്.” ചേച്ചി പറഞ്ഞു.
“അപ്പനും ആണ്മക്കളും കൂടിയാണ് സ്വത്ത് മുഴുവൻ നശിപ്പിച്ചത്. കൊച്ചപ്പന്മാർക്ക് കിട്ടിയ അത്രേം സ്വത്ത് എന്റപ്പനും കിട്ടിയതാ. അപ്പൻ കൂപ്പ് ലേലത്തിനുപോയി ഉള്ളത് മുഴുവൻ കളഞ്ഞു കുളിച്ചു. ആദ്യത്തെ പ്രാവശ്യം നഷ്ടം വന്നപ്പോൾ അമ്മ കരഞ്ഞു പറഞ്ഞതാ ഇനി പോകണ്ടാന്ന് . അപ്പൻ കേട്ടില്ല. ഒരാളുടെ തെറ്റായ തീരുമാനം എത്ര പേരെ ബാധിച്ചു? പൊന്നച്ചൻ കള്ളു കുടിക്കാൻ പഠിച്ചതും കൂപ്പിൽ അപ്പന് കൂട്ട് പോയിട്ടാണ്.”
“എന്റെ അപ്പനെ ഞാൻ ശപിക്കാത്ത ഒരു ദിവസം പോലും ഇല്ല.”
“അമ്മുക്കുട്ടി, മരിച്ചുപോയവരെ ശപിക്കാമോ? “അമ്മ ചോദിച്ചു.
“മരിച്ചു എന്നതുകൊണ്ടു ആരെങ്കിലും വിശുദ്ധനാകുമോ ….ഇച്ചേയീ…
ചേച്ചി അമ്മയുടെ നേരെ നോക്കി.
അമ്മ ഒന്നും മിണ്ടിയില്ല.
അമ്മേ, നിസ്സഹായരായ മനുഷ്യർ മനസ്സിന്റെ വിങ്ങലും ദേഷ്യവും ഇങ്ങനെയൊക്കെയല്ലേ ഒഴുക്കി കളയുന്നത്? ഞാൻ ഇടപെട്ടു.
“എനിക്കു നമ്മുടെ താഴത്തെ സ്കൂളിൽ പ്യൂൺ ആയി ജോലി തരാമെന്ന് സ്കൂൾ മാനേജർ അപ്പനോട് പറഞ്ഞതാണ്. ഒരു ചെറിയ തുക കൊടുക്കണം.അമ്മയും ഞാനും കെഞ്ചി പറഞ്ഞതാണ്. അപ്പൻ കേട്ടില്ല. കുടുംബസ്വത്തിൽ ഒന്നും എനിക്കു എഴുതി വെച്ചും ഇല്ല.” ചേച്ചിയുടെ കണ്ണുകൾ .ഈറനായി.
“അപ്പന്റെ കണ്ണിലെ കരടായിരുന്നു ഞാൻ.അപ്പനും ആങ്ങളമാരും വരുമ്പോൾ അമ്മ കടം മേടിച്ചാണെലും മീനും ഇറച്ചിയും ഒക്കെ ഉണ്ടാക്കും. കഴിക്കാനിരിക്കുമ്പോൾ അപ്പൻ പറയും. ഉള്ളത് അപ്പനും ആമ്പിള്ളേർക്കും വിളമ്പെന്ന്… ഒരിക്കൽ ഞാൻ തിരിച്ചു ചോദിച്ചു “ഇവിടെ ബാക്കിയുള്ളവർക്ക് വായും വയറും ഇല്ലേ?”
അപ്പൻ ആദ്യമായി കേട്ട എതിർപ്പിന്റെ സ്വരം ആയിരുന്നു അത്. ഓമനചേച്ചി ഒന്നും മിണ്ടില്ല. ചേച്ചിയെ കാണാനാണെങ്കിൽ നല്ല സുന്ദരിയും..ഞാനോ സൂക്കേടുകാരി. അന്നേ ഒരു ബാധ്യത.
അതിനു കുടുംബസ്വത്ത് വീതം വെച്ചോ? ചേച്ചിക്ക് എങ്ങനെ അറിയാം? ഞാൻ ചോദിച്ചു.
ഞാൻ എങ്ങനെ അറിയാനാ. പൊന്നച്ചൻ പറയുന്നതേ എനിക്കറിയൂ.
അമ്മുക്കുട്ടീ …. ചെറുപ്പത്തിലേ ‘കേറിപ്പോയ’ നിന്റെ ആങ്ങളക്ക് ഒന്നും വെച്ചിട്ടില്ലേ?
” അച്ചൻകുഞ്ഞച്ചായന്റെ കാര്യമല്ലേ?ഇവിടെ ഒരുത്തനും ഒരുത്തിക്കും ഒരവകാശവുമില്ല എന്നാണ് കള്ളു കുടിച്ചിട്ടു പൊന്നച്ചൻ പറയുന്നത്.”
“ഒരാളെ കാണാതായിട്ട് ഏഴു വർഷം കഴിഞ്ഞിട്ടും അവരെ കണ്ടുകിട്ടിയില്ലെങ്കിൽ അവരുടെ സ്വത്ത് അടുത്ത അവകാശികളുടേതാകും”….ഞാൻ പറഞ്ഞു.
സ്വത്തും അവകാശവും ഒന്നും എനിക്കു വേണ്ട. ഈ പ്രായത്തിൽ ഇനി എന്നാത്തിനാ?ഒരു ദിവസമെങ്കിലും സ്വന്തം വീടാണെന്നുള്ള സുരക്ഷിതബോധത്തോടെ സമാധാനത്തോടെ ആ വീട്ടിൽ ഒന്നു റങ്ങാൻ കഴിഞ്ഞാൽ എനിക്കു ആ വീട് സ്വർഗം ആയിരിക്കും.
“ചേച്ചീ, നമുക്ക് ഒരു ചെറിയ ഷോക്ക് ട്രീറ്റ്മെന്റ് പൊന്നച്ചനൊന്നു കൊടുത്തു നോക്കാം. ഈ ലോകത്തിൽ എല്ലാവർക്കും ഒരു ഇടം (സ്പേസ് ) ഉണ്ട്. ചേച്ചി അതു മനസ്സിലാക്കണം. ”
ചേച്ചി ഒന്നും മിണ്ടിയില്ല. ചെറുതായി ഒന്നു മന്ദഹസിച്ചു എന്നു വരുത്തി.
“ഞാൻ ഇറങ്ങട്ടെ. ഓണം കഴിയുമ്പോൾ പൊന്നച്ചന്റെ മോൻ.. ജോമോൻ അബുദാബിക്കു പോകുന്നു.അവനെന്നെ വലിയ കാര്യമാണ്. പൊന്നച്ചൻ എന്നെ ചീത്ത പറയുമ്പോൾ കുഞ്ഞാന്റിയെ ഒന്നും പറയരുതെന്നു അവൻ എന്നും അച്ചാച്ചനെ വിലക്കും. പക്ഷേ ആര് പറഞ്ഞാലും പൊന്നച്ചൻ കേൾക്കില്ല.”
അമ്മുക്കുട്ടിച്ചേച്ചി പോയിക്കഴിഞ്ഞപ്പോൾ ബീനാ ചോദിച്ചു.” വെറുതെ എന്തിനാ ആ പാവത്തിനെ കളിപ്പിക്കുന്നെ?അവർ ഒറ്റയ്ക്ക് ഈ പ്രായത്തിൽ ബന്ധുക്കളോട് പൊരുതാൻപറ്റുമോ?ഇപ്പഴത്തെപ്പോലെ തന്നെ അവർ എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോളും.”
“ബീനാ, എന്റെ ബാല്യത്തിലെ നിറമുള്ള ഓർമകൾക്ക് ഒരു പരിധി വരെ എങ്കിലും കടപ്പെട്ടിരിക്കുന്നത് ആ പാവത്തിനോടാണ്.ചേച്ചിയുടെ അവസ്ഥ കണ്ടില്ലെന്നു നടിക്കാൻ എനിക്കു ഒക്കില്ല.ജീവിത സായാഹ്നത്തിൽ എങ്കിലും അവർ കുറച്ചു സുഖവും സമാധാനവും അർഹിക്കുന്നില്ലേ?”
“കഴിഞ്ഞു പോയ വേദനകളെ പഴുത്ത..ഉണങ്ങിയ…ഇലകളെ പോലെ ചവറ്റു കുട്ടയിൽ കളയാനും പച്ചപ്പിന്റ പുതു തളിരുകളെ ആശ്ലേഷിക്കാനും അവർക്ക് കഴിയണം.”
രണ്ടാഴ്ചകൾക്ക് ശേഷം അമ്മുക്കുട്ടിച്ചേച്ചി എന്നെ ഓഫീസിൽ വന്നു കണ്ടു. ആളാകെ മാറിപ്പോയിരിക്കുന്നു. ഈ പ്രസരിപ്പും ചുറുചുറുക്കും ഇത്ര നാൾ എവിടായിരുന്നു?
“ഉം…… സൂര്യൻ ഉദിച്ചപോലുണ്ടല്ലോ മുഖം? വിശേഷങ്ങൾ വേഗം പറ. എങ്ങനുണ്ട് കാര്യങ്ങൾ?”
“എടാ. മോനെ.. നീ പറഞ്ഞപോലെ ഒക്കെ ഞാൻ ചെയ്തു.ജോമോനുമായി നേരത്തെ തന്നെ ചർച്ച നടത്തിയിരുന്നു.”
“ഇവിടെയുള്ള എന്റെ ബന്ധുക്കളെ ഞാൻ കുടുംബസ്വത്തിന്റെ കാര്യത്തിൽ ഒരു കേസ് കൊടുക്കാൻ പോകുവാണെന്നു അറിയിച്ചു. ചിലർ അനുകൂലമായും ചിലർ പ്രതികൂലമായും പ്രതികരിച്ചു.”
“ഇത്രയും കാലം കഴിഞ്ഞിട്ട് അത് കൊണ്ടു പ്രയോജനം ഉണ്ടോന്നു ചോദിച്ചവരോട് നീ പറഞ്ഞു തന്ന പോലെ എല്ലാം പറഞ്ഞു കേൾപ്പിച്ചു.”
“അപ്പൻ കുടുംബസ്വത്ത് ഭാഗം വെച്ചെങ്കിൽ ഭാഗ ഉടമ്പടി കാണണം എന്നു പറഞ്ഞു. ഇനി ഭാഗം വെച്ചെങ്കിൽ തന്നെ അപ്പൻ സമ്പാദിച്ചതല്ലാത്തത് കൊണ്ട് അതിനു സാധുത ഇല്ലെന്നും ഭാഗം വെച്ചില്ലെങ്കിൽ ആയിരത്തി തൊള്ളായിരത്തി എൺപതിയാറിലെ മേരി റോയ് കേസ് പ്രകാരം എല്ലാവർക്കും തുല്യ അവകാശം ആണെന്നും പറഞ്ഞു. ”
“എല്ലാവർക്കും ഒരു ഞെട്ടൽ ഉണ്ടായി.വക്കീൽ നോട്ടീസ് ഉടൻ വരുമെന്നു പറഞ്ഞപ്പോൾ മുതിർന്ന ബന്ധുക്കൾ ഇടപെട്ടു. അവർ പൊന്നച്ചനുമായി സംസാരിച്ചു. പൊന്നച്ചന് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നു. ഒരു കടമുറിയുടെ വാടക എനിക്കു തരണമെന്ന് അപ്പന്റെ അനിയന്റെ മക്കൾ പറഞ്ഞപ്പോൾ ഞാൻ വീട്ടുചെലവ് നടത്തുന്നത് അതുകൊണ്ടാണെന്നും വേറെ പണം ഒന്നും ഇല്ലെന്നും പൊന്നച്ചൻ സങ്കടം പറഞ്ഞു. ”
“നീ അതിന് വേറെ എന്തിലും മാർഗം കാണണം. ഇത്രേം നാൾ പെങ്ങൾക്ക് അവകാശപ്പെട്ടതു കൂടി നീ അല്ലേ അനുഭവിച്ചത്.. ഇനി ഒരു ഒഴികഴിവും പറയേണ്ട എന്നു എല്ലാവരും കൂടി പറഞ്ഞു. ഇനി ഭീഷണിയും ചീത്തവിളിയും തുടർന്നാൽ ഏതൊക്കെ വകുപ്പുകൾ നിന്റെ പേരിൽ വരുമെന്നു വിവരമുള്ള ആരോടേലും ചോദിച്ചുവെക്കുന്നത് നിനക്കു നല്ലതായിരിക്കും. അതുകൊണ്ട് മര്യാദക്ക് ജീവിക്കാൻനോക്ക്. പിന്നീട് അവർ പറഞ്ഞ എല്ലാം പൊന്നച്ചൻ തല കുലുക്കി സമ്മതിച്ചു ”
“കൊള്ളാമെടാ.. നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു. “അമ്മുക്കുട്ടി ചേച്ചി മധുരമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
ആ കണ്ണുകളിലെ ധൈര്യവും ആത്‍മവിശ്വാസവും അഭിമാനവും എന്റെ ഉള്ളിൽ ഒരു സംതൃപ്തി നിറച്ചു.
സാമ്പത്തിക സ്വാതന്ത്ര്യം ഒരാളുടെ ജീവിതത്തിൽ എത്രമാത്രം വലുതാണെന്നു എനിക്കു ബോധ്യമായി.
“ജോമോന് പിണക്കമൊന്നുമില്ലല്ലോ അല്ലേ?”
ഞാൻ ചോദിച്ചു.
“അവനു സന്തോഷമേയുള്ളൂ. കള്ള് മൂത്തു കഴിയുമ്പോൾ പൊന്നച്ചൻ സ്ഥിരം മുഴക്കുന്ന ഒരു വെല്ലുവിളിയുണ്ട്.’ ഞാൻ ഈ വീടു വിറ്റിട്ട് നിന്നെയൊക്കെ ഇവിടുന്ന് ഇറക്കുമെടാ. വേണമെങ്കിൽ വാടകവീട് കണ്ടു വെച്ചോണം ‘ എന്നൊക്കെ . ഇനി അത് നിന്നല്ലോ.
“ആ… അപ്പനെ കണ്ടല്ലേ അവൻ വളർന്നത്…”
ചേച്ചി പറഞ്ഞു.
“എടാ, ഞാൻ ഇറങ്ങട്ടെ. ഞാൻ വീട്ടിലോട്ടു വരുന്നുണ്ട്..”പിന്നെ എനിക്ക് എന്റെ അപ്പനോടു പിണക്കമൊന്നുമില്ലെന്ന് ഇച്ചേയിയോട് ഒന്നു പറഞ്ഞേക്കണേടാ. സങ്കടം വരുമ്പോൾ വല്ലതുമൊക്കെ പറഞ്ഞു പോകുന്നതാണ്.
‘ശരി.. ചേച്ചീ..
ഇനിയെങ്കിലും ജീവിതത്തെ ഒരു നിറനിലാവിനെ എന്ന പോലെ സ്നേഹിച്ചു തുടങ്ങണം. ഇനി ഒറ്റക്കല്ല. കേട്ടല്ലോ.ഒരു വിളിപ്പാടകലെ ഞങ്ങൾ എല്ലാവരും ഉണ്ട്.
“മോനേ.. ഇപ്രാവശ്യത്തെ ഓണനിലാവ് എന്റെ ആകാശത്തിലാടാ ഉദിച്ചത്…”.
ആശ്ചര്യത്തോടെയും സന്തോഷത്തോടെയും ഞാൻ കരം ഉയർത്തി കാട്ടി പുഞ്ചിരിച്ചു…

