ടെക്കിയും ഭാര്യ ശാരികയും നഗരത്തിലെ ഫ്ളാറ്റിൽ എത്തിയിട്ടു കൊല്ലം രണ്ടു കഴിഞ്ഞു. ‘വിശേഷം’ വല്ലതും? ഒളിഞ്ഞും തെളിഞ്ഞും താന്താങ്ങളുടെ ധർമം കൃത്യമായി അനുഷ്ഠിച്ച്, ബന്ധുക്കളവരുടെ ജീവിതത്തിൽ ഇടപ്പെട്ടു ആവും വിധം സൊല്ലയുണ്ടാക്കി. ദിവസവും ലാപ്പ്ടോപ്പു തൂക്കി പോകുന്ന ടെക്കിക്ക് തിരക്കോടു തിരക്ക്. അതൊരു പുതിയ വിശേഷമല്ല. പറഞ്ഞു തേഞ്ഞ വാർത്തയ്ക്ക് പ്രാധാന്യമില്ലാത്തതിനാൽ ടെക്കിയുടെ തിരക്ക്, നിങ്ങൾ നെവർ മൈൻഡ്. അതൊക്കെ ആർക്കൈവ് ചെയ്യാവുന്ന ഫയലുകളെന്ന് ടെക്കികളും കൂട്ടത്തോടെ തീരുമാനിച്ചു കഴിഞ്ഞു. ഫോൺ തോണ്ടലും അടുക്കള ലാബുമായി ശാരിക സമയം കൊന്നു. ആദ്യത്തേത് മടുത്തില്ലെങ്കിലും രണ്ടാമത്തേത് അവൾക്ക് നന്നെ മടുത്തു. കുക്കിംഗ് ചാനൽ കയ്യാലപ്പുറത്തെ തേങ്ങയാണെന്ന് അവൾക്ക് മനസ്സിലായി. തേങ്ങ അവിടെയുണ്ട്, പക്ഷെ പൊതിക്കാനും അരയ്ക്കാനും പോണില്ല, എന്നു മാത്രം. കുറെ സുന്ദരികളുടെ നിറമുള്ള ഉരുളൻ കല്ലുകൾ പതിച്ച വലിയ മോതിരകളക്ഷൻ കണ്ട് അവൾ നെടുവീർപ്പിട്ടു. ചിലർ പതിനാറാം നൂറ്റാണ്ടിലെ രാജപത്നിമാരെ തോല്പിക്കുന്നപോലെ സർവാഭരണ വിഭൂഷിതരായി അടുക്കളയങ്കത്തിനു ഇറങ്ങുന്നതും കണ്ടു. ഒരു ഉണ്ടൻപൊരി…
Author: Joyce Varghese
ബെഥേൽ കുന്നിനെ ചുറ്റിയൊഴുകുന്ന നീർച്ചാലിൽ, നീലിച്ച തണുപ്പിൽ ഒരു പുലർകാലം മയങ്ങിക്കിടന്നു. പാറക്കൂട്ടങ്ങളിൽ തല്ലിയൊഴുകുന്ന വെള്ളത്തിൽ പരൽ മീനുകളുടെ ഇളക്കം കാണാൻ ചെറിയൊരു കല്ലു വലിച്ചെറിഞ്ഞ്, സൂസന്ന കാത്തുനിന്നു. ചിറ്റോളങ്ങൾക്കു മുകളിൽ തലയുയർത്തി കൂട്ടം പിരിഞ്ഞു നീന്തി മീനുകൾ അവളോടു പരിഭവിച്ചു. സൂസന്നയുടെ ചന്തമുള്ള മുഖത്തെ കരിനീലമിഴികളിലും പരൽ മീനുകൾ തുടിച്ചു. സൂസന്ന, ഷാരോൺ താഴ്‌വാരയിലെ ലില്ലിപ്പൂക്കൾ പോലെ സുന്ദരിയായവൾ. ദാരിദ്രത്തിന്റെ ചൂണ്ടയിൽ കൊരുത്തെറിഞ്ഞ വിഷാദം ഒരിക്കലും അവൾ കൊത്തിയില്ല. ആ ചൂണ്ടകൊളുത്തിനു ചുറ്റും ഓളങ്ങൾ ഉണർത്തി അവൾ കുസൃതിയോടെ നീന്തി. ഒറ്റയടിപ്പാതയിൽ കയറിയപ്പോഴാണ് അയാൾ അവളുടെ മുന്നിൽ വഴി തടഞ്ഞു നിന്നത്. ‘കുട്ടപ്പായി…’, അയാളുടെ ഭയം വിതറുന്ന ശരീരഭാഷ അവളുടെ ചിരി തൂത്തു തുടച്ചു. വെളുത്തുനീണ്ട ശരീരത്തിൽ മടക്കി കെട്ടിയ ഒറ്റ മുണ്ടിന്റെ വലത്തു വശത്തു തിരുകിയിറക്കിയ നീളൻ കത്തി അനുസരണയോടെ അയാളോടു ചേർന്നിരുന്നു. “നിന്നെ ഞാൻ കെട്ടാൻ പോകയാണ്”, അയാൾ കത്തിയൂരി, തിളങ്ങുന്ന കൂർത്ത മുനയിൽ തടവി. സൂസന്നയുടെ…
ഏതു പ്രായത്തിലും വിശ്രമദിനങ്ങൾ പ്രിയപ്പെട്ടത് തന്നെ. പ്രായവും ഉത്തരവാദിത്വവും കൂടുന്നതനുസരിച്ചു മുൻഗണന മാറുമെന്ന് മാത്രം. മാറ്റമില്ലാത്തതായി ഒന്നുമില്ല എന്നു പറയുമെങ്കിലും ബാല്യത്തിലെ അവധിക്കാലോർമ്മകൾ പുതുമഴയിൽ നനഞ്ഞ മണ്ണിന്റെ പുതുമണം പോലെ ഹൃദ്യമായി ഉള്ളിൽ പെരുകുന്നു. ഓർമ്മയുടെ മണിച്ചെപ്പിൽ അവധിക്കാലം അനേകം മുത്തുകളായി ഉരുണ്ടു കിലുങ്ങും.ആ ചെപ്പൊന്നു തുറക്കുമ്പോഴേക്കും കുതിച്ചുചാടി ഉരുണ്ടു നീങ്ങി ദൂരെ പോകുന്ന മണിമുത്തുകളുടെ പുറകെ ഓടി, പെറുക്കിയെടുത്തു കൈവെള്ളയിൽ ഒതുക്കി താലോലിക്കാൻ ഇപ്പോഴും കൊതി തോന്നുന്നു. വർഷങ്ങൾക്കു മുൻപ് ഓരോ വീട്ടിലും നാലോ അഞ്ചോ അതിലേറെയൊ കുട്ടികൾ ഉണ്ടായിരുന്നതുകൊണ്ട് എല്ലാ കുട്ടികൾക്കും സമപ്രായക്കാരായ കൂട്ടുകാരെ കിട്ടുമായിരുന്നു. രണ്ടോ മൂന്നോ വയസ്സിനു മൂപ്പിളപ്പമുള്ള കുട്ടികൾ ചേരുമ്പോൾ രൂപപ്പെടുന്ന ഒരു കുട്ടിപട്ടാളം തന്നെയായിരുന്നു ആ കാലം സമ്പന്നമാക്കിയിരുന്നത്. തിരക്കുകുറഞ്ഞ റോഡുകളും ഇടവഴികളും വിശാലമായ പുരയിടങ്ങളും അതിൽ തിങ്ങിനിറഞ്ഞ മരങ്ങളും ചേർന്ന ഹരിതാഭവും ശാന്തവുമായ ഗ്രാമാന്തരീക്ഷം. പേടിയില്ലാതെ ഓടികളിക്കാനുള്ള സൗകര്യം ആ അവധിക്കാലത്തെ ഒരു പറുദീസയാക്കി. കാലാനുസൃതമായ മാറ്റങ്ങൾ ജീവിതരീതിയിൽ വന്നു ഭവിക്കുമെങ്കിലും…
‘പിതൃദിനം’, കാലത്തിന്റെ ഒഴുക്കിൽ നമ്മളും കേൾക്കാൻ തുടങ്ങിയ അച്ഛൻ ദിവസം. അച്ഛനെ ഓർക്കാൻ എനിക്കും നമ്മളിൽ പലർക്കും ആ ഒരു ദിവസം മാത്രം പോര. കാരണം അനുനിമിഷം വെൺ ചാമരം വീശി തണുപ്പിക്കുന്ന ഓർമ്മകളാണ് എനിക്കെന്റെ അച്ഛൻ. അച്ഛൻ വളരെ സൗമ്യനും മൃദുഭാഷിയും കഠിനാധ്വാനിയും നല്ലൊരു സുന്ദരനുമായിരുന്നു. ആ അച്ഛന്റെ മകളായത് എന്റെ ജീവിതത്തിൽ വന്നു ഭവിച്ച ഭാഗ്യം എന്ന് കരുതാനാണ് എനിക്കിഷ്ടം. മക്കളെ ഇതിനെക്കാൾ ഏറെ ഒരാൾക്കും സ്നേഹിക്കാനാവില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഞങ്ങൾ കടന്നുപോയിരുന്ന ഓരോ ദിവസവും. ഒത്തിരി ഓർമ്മകൾ തിരകളായി എന്നെ തൊട്ടു നനച്ചു കടന്നുപോകുമെങ്കിലും ചില ഓർമ്മകൾ നമ്മെ വല്ലാതെ ചുഴിയിൽ വട്ടം കറക്കും. കറങ്ങി കറങ്ങി തിരിച്ചു കയറാൻ കഴിയാതെ ഓർമ്മകളുടെ നീളൻ കൈകൾ ഉള്ളറകളിലേക്ക് വലിച്ചു കൊണ്ടുപോകും. ആരാണ് എനിക്ക് എന്റെ അച്ഛൻ? ഈ ലോകത്തിൽ എന്നെ ഏറ്റവും കൂടുതൽ സ്നേഹിച്ച വ്യക്തി. എനിക്ക് തൃപ്തിയാകണമെങ്കിൽ കുറച്ചു കൂടി ചേർക്കേണ്ടത് അനിവാര്യമാണ്. ‘ഉപാധികൾ ഇല്ലാതെ…
മഴ… എനിക്ക് അത്രമേൽ പ്രിയമായത് എന്തുകൊണ്ടാണെന്നോ? പച്ചപൊടിപ്പിൽ തളിരിലകൾ വിരിയിച്ചു, പുതുജീവന് നാമ്പു നൽകുന്ന മഴ. മഴയോർമ്മകൾ ഓരോ നിമിഷത്തിലും പൊടിച്ചു വളർന്ന് എന്നെ പൊതിയുന്ന മനസ്സിലെ പച്ചപ്പാണ്. കുതിപ്പിൽ നുരയുന്ന വെള്ളച്ചാട്ടത്തിന്റെ അനുപമ സൗന്ദര്യം മുഴുവനായി വരച്ചിടാൻ വാക്കുകൾക്കു ആവില്ലല്ലോ, അതുപോലെ മഴയോടുള്ള എന്റെ പ്രണയവും എഴുതി ഫലിപ്പിക്കാൻ, ഞാൻ ഇനിയും വാക്കുകൾ തേടേണ്ടിയിരിക്കുന്നു. മഴക്കു മുൻപ് വീശുന്ന ഇളം തണുപ്പു കാറ്റും ആ കാറ്റുതിർക്കുന്ന ദലമർമ്മരവും മഴത്തുള്ളികൾ പേറുന്ന കാറ്റിന്റെ സുഖദമായ ഇളം തണുപ്പും സാഗരത്തിന്റെ അഗാധത പോലെ നീലാകാശത്തിന്റെ അനന്തത പോലെ ആളന്നെടുക്കാൻ കഴിയാത്ത പാലാഴിയായ് മനസ്സിൽ നിറയുന്നു. പച്ചപ്പാടത്തിനു മുകളിൽ, കാറ്റിനൊപ്പം ഓടിയെത്തുന്ന ചാറ്റൽ മഴ. സൂചിരൂപം പൂണ്ടു പെയ്യുന്ന മഴയെ കാറ്റു തൊട്ടിലാട്ടി ദിശ തിരിച്ചു വിടുന്ന കാഴ്ച. വളർന്നു വലുതായി ശക്തിപ്രാപിച്ചു കനത്തിൽ പെയ്യുന്ന മഴയോട് സുല്ലിട്ടു പോകുന്ന കാറ്റിനെ നോക്കി കളിയാക്കി ചിരിക്കുന്ന തകർപ്പൻ മഴ. നിറഞ്ഞൊഴുകുന്ന തോടുകളും അതിൽ തുടിക്കുന്ന പരൽ മീനും…
ഒരു പത്തുവയസ്സുകാരിയാണ് ഇതിലെ അബദ്ധങ്ങളുടെ റാണി, റാണി ആകാനുള്ള പ്രായമായില്ല, രാജകുമാരി ആയിരുന്നു അന്ന്. അതേ, ഈ ഞാൻ തന്നെ. ബന്ധുക്കൾ എല്ലാവരും തന്നെ ചുറ്റുവട്ടത്തു തന്നെ ഉണ്ടായിരുന്നു. അമ്മയുടെ ഇളയസഹോദരി ഒഴികെ, എല്ലാവരും ഒന്നോടിപ്പോയി കാണാൻ അത്ര അടുത്ത്. അതുകൊണ്ട് വല്ലപ്പോഴും എത്തുന്ന ഇളയമ്മയുടെ എഴുത്ത് ഒഴികെ വീട്ടിൽ വരുന്നത് ചിട്ടി ഓഫീസിൽ നിന്നും, ഇപ്രാവശ്യത്തെ കുറി വേറെ ഭാഗ്യവാൻ അടിച്ചുകൊണ്ടുപോയി എന്ന നിർഭാഗ്യ അറിയിപ്പായിരിക്കും. എനിക്ക് യാതൊരു താല്പര്യവും ഇല്ലാത്ത എഴുത്തുകൾ. ഒരു വൈകുന്നേരം, പോസ്റ്റുമാന്റെ സൈക്കിൾ ബെൽ കിണി, കിണി ശബ്‍ദം കേട്ടപ്പോൾ ഒരു ഉത്സാഹവുമില്ലാതെ മുറ്റവും നീണ്ട നടപ്പാതയും കടന്നുചെന്നു. റോഡരികത്തു അക്ഷമനായി കാത്തുനിൽക്കുന്ന പോസ്റ്റുമാൻ കാർഡിലെ അഡ്രസ് കാണിച്ചു ചോദിച്ചു, ” ഇത് കുട്ടിയല്ലേ?” “ങേ…,ഞാൻ ഞെട്ടി, വീണ്ടും വീണ്ടും നോക്കി. “അതെ”, വിക്കി വിക്കി പറഞ്ഞു. ജീവിതത്തിൽ ആദ്യമായി എന്റെ പേരിൽ ഒരു കാർഡ്. “ആരാണ് എനിക്കെഴുതാൻ?”, മൊത്തം കൺഫ്യൂഷൻ. ആകെ ഒരു…
ഈ വർഷം കാനഡയിൽ ശൈത്യക്കാലം അല്പം നീണ്ടു നിന്നെങ്കിലും വളരെ കനിവുള്ളതായിരുന്നു. Mild winter എന്നു വിശേഷിപ്പിക്കാം. ഇതു കേൾക്കുമ്പോൾ ഞങ്ങൾക്കു തീരെ തണുത്തില്ല, എന്നൊന്നും കരുതല്ലെ ട്ടോ. സൈക്കോസിനു മാത്രമല്ല, തണുപ്പിനും പല അവസ്ഥാന്തരങ്ങളും ഉണ്ട്. ആദ്യത്തെ തണുപ്പ് ഒരു ജാക്കറ്റിൽ ഒക്കെ പിടിച്ചു നിൽക്കുന്ന ചെറിയ തണുപ്പ്. കുറച്ചു കൂടി കടുപ്പം കൂടിയത്, ജാക്കറ്റ് തൊപ്പി, കയ്യുറ, ഷാൾ ഇതൊക്കെ ധരിച്ചാലും വിറയ്ക്കുന്ന ഇടത്തരം തണുപ്പ്. വീണ്ടും ടെമ്പറേച്ചർ താഴ്ന്ന് മൈനസ് മുപ്പത്തഞ്ചു് എത്തുമ്പോൾ വിരൽത്തുമ്പു മരവിച്ച് നാസികാഗ്രാം ചുമപ്പിയ്ക്കുന്ന അസ്ഥി തുളയ്ക്കുന്ന ഉറയുന്ന തണുപ്പ്. ചുറ്റിയടിക്കുന്ന ശീതക്കാറ്റിൽ നിന്നു വിറയ്ക്കുന്ന ഇലകൊഴിഞ്ഞ മരങ്ങളും റോഡിനിരുപ്പുറവും കോരി നിറച്ച മഞ്ഞുക്കൂമ്പാരവും കാഴ്ചകളിൽ വരെ കുളിരു നിറയ്ക്കും. ഈ വർഷം ഈ മൂന്നാമത്തെ കിടിലൻ തണുപ്പ് വന്നില്ല എന്നു മാത്രം. ശൈത്യം ഒന്നു തൊട്ടു തലോടി കടന്നുപ്പോയി. ഈ കാലം കടന്നുപോയാൽ കാനഡയിൽ വസന്തം വിരിയും. തളിർത്ത ഇലകളും…
ഉമ്മറത്തെ മരക്കസേരയിൽ ചാഞ്ഞിരുന്ന് നിങ്ങൾക്ക് ജീവിതത്തെക്കുറിച്ച് കേൾക്കണമല്ലിയോ എന്ന് ചോദിച്ച് മാത്തു അപ്പൂപ്പൻ ഉറക്കെ ചിരിച്ചു. അല്പം കലങ്ങിയെങ്കിലും മുഴക്കമുള്ള സ്വരത്തിന്റെ മൂർച്ചയ്ക്ക് തന്റെ ചുറ്റുമിരിക്കുന്ന പ്ലസ് ടു വിദ്യാർത്ഥികളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ കെല്പുണ്ടായിരുന്നു. തന്നിലേക്ക് ചൂഴുന്ന കണ്ണുകളെ നരച്ച കൃഷ്ണമണികൾകൊണ്ട് തഴുകി അയാൾ വീണ്ടും ഉറക്കെ ചിരിച്ചു. പരീക്ഷാക്കാലം ടെൻഷനടിച്ചു തീർന്നപ്പോൾ, മൊബൈൽ ഫോൺ കൈയിൽ നിന്നും താഴെ വെക്കാത്ത കുട്ടികളെ എങ്ങനെ ഇതിൽ നിന്നും മോചിപ്പിക്കാം എന്ന മാതാപിതാക്കളുടെ ഗൂഢാലോചനയിലാണ് പള്ളിയിലെ കൊച്ചച്ചൻ പറഞ്ഞത്, പിള്ളേരെ നമ്മുടെ മാത്തു ചേട്ടന്റെയടുത്തൊന്ന് വിട്ടാലോ എന്ന്. ഇൻഫ്ളൂവൻസേഴ്സിന്റെ കാലമല്ലിയോ, മാത്തു ചേട്ടനാണെങ്കിൽ വേണ്ടത്ര അനുഭവോം കെടക്കണൂന്ന് അച്ചൻ പറഞ്ഞപ്പോൾ ഒരു പന്ത്രണ്ട് പേരെ ആട്ടി തെളിച്ച് മാത്തു അപ്പൂപ്പന്റെ പടി കയറ്റി. മനസ്സില്ലാമനസ്സോടെ പടി കയറി വരുന്ന പിള്ളേരെ കണ്ടപ്പോൾ മാത്തുവിനല്പം അലോസരം തോന്നി. “ഈ കൊച്ചച്ചൻ എന്തു ഭാവിച്ചിട്ടാ എന്റടുത്തയ്ക്ക് നിങ്ങളെ വിട്ടത്, വല്ല പുണ്യാളന്മാരുടെ അടുത്തക്കല്ലെ നിങ്ങളെ…
സ്കൂൾ വാൻ കാത്തുനിൽക്കുന്ന അമ്മമാരുടെ കൂട്ടത്തിൽ ശോഭയും കത്തുന്ന സൂര്യനിലേക്ക് കണ്ണയച്ചു നിന്നു. കൈത്തലം നെറ്റിയിൽ ചേർത്തുവെച്ചു, ശക്തിപ്രാപിക്കുന്ന വേനൽചൂടിനെ കുറിച്ചവർ വാചാലരായി. മക്കളുടെ വിജയങ്ങളും ഭാവിപരിപാടികളും ഉറക്കെ പറഞ്ഞുകേൾപ്പിക്കുന്നവർ, മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ കാണിക്കുന്ന തന്ത്രങ്ങൾ ഓർത്തു ശോഭ ഉള്ളിൽ ചിരിച്ചു. “ഓ…. ഈ രണ്ടുമാസം ഈ ചെറുക്കന്റെ കുറുമ്പ് എങ്ങനെ സഹിക്കും? അതോർത്തിട്ടാണ് എനിക്ക് പേടി “, കൂട്ടത്തിൽ വികൃതിയായ രവികിരണിന്റെ അമ്മ പറഞ്ഞു. ഉം…പലരും തലയാട്ടി ശരിവെച്ചു. “അതൊരു തലതെറിച്ച ചെറുക്കനാണ്…”, അടുത്തുനിൽക്കുന്ന സ്ത്രീ ശോഭയുടെ ചെവിയിൽ കുശുകുശുത്തു. ശോഭ ഒന്നും പറയാതെ ചിരിച്ചൊഴിഞ്ഞു. കുട്ടികൾ പല പ്രകൃതങ്ങളാവില്ലെ? ഇതിൽ ഇത്രയും അഭിപ്രായപ്രകടനത്തിന്റെ ആവശ്യമെന്തെന്ന് അവൾക്കു തോന്നി. പക്ഷെ അവരെ എതിർക്കാനും വാദമുഖങ്ങൾ നിരത്താനും ശോഭ മുതിർന്നില്ല. അതെ… അവൾ അങ്ങനെയാണല്ലോ. അധികം സംസാരിക്കാത്ത പ്രകൃതം. മിക്കപ്പോഴും ഒരു കേൾവിക്കാരി മാത്രമായി പോകുന്നു. വിവാഹത്തിന്റെ ആദ്യനാളുകളിൽ ബന്ധുവീടുകളിൽ വിരുന്നു പോകുമ്പോൾ കൂടുതലും കേൾവിക്കാരിയായ തനിക്ക് പതിച്ചു കിട്ടിയ…
ഒരു തുള്ളി മാത്രം! (എന്റെ അമ്മ) ——————————————- ചിലർ അങ്ങനെയാണ്, നമ്മുടെ ഓർമ്മകളിൽ നിന്നും ചിന്തകളിൽ നിന്നും ഹൃദയത്തിൽ നിന്നും തിരിച്ചുപോകാത്തവർ. അവർ വാക്കായി, ചൈതന്യമായി നമുക്ക് ചുറ്റുമുണ്ടാകും. അമ്മ… എന്റെ അമ്മ. എല്ലാവർക്കും ‘അമ്മ’ വിലപ്പെട്ട ഓർമ്മകൾ തന്നെ, അമ്മ കൂടെയുള്ളവർക്കും പിരിഞ്ഞു പോയവർക്കും. ചുരുക്കം ചില അപവാദങ്ങൾ ഒഴിച്ച് ഇതു സത്യമായിരിക്കും. എന്റെ അമ്മ, സിനിമയിലെ കവിയൂർ പൊന്നമ്മയെപോലെ വളരെ മൃദുലയായിരുന്നില്ല. പുരോഗമന ചിന്തകളും ശക്തമായ അഭിപ്രായങ്ങളും ഉള്ള തന്റേടമുള്ള സ്ത്രീയായിരുന്നു. ഒരു യാഥാസ്ഥിതിക ചുറ്റുപാടിൽ അമ്മയുടെ പല ചിന്താധാരകളും അഭിപ്രായപ്രകടനങ്ങളും പലരുടേയും നെറ്റി ചുളിപ്പിച്ചിട്ടുണ്ട്. അതിന്റെ പേരിൽ അമ്മക്ക് കുറെ കല്ലേറ് കിട്ടിയിട്ടുമുണ്ട്. അതിനോടൊപ്പം കരുണയുള്ള മനസ്സിനുടമയായിരുന്നു. ഞങ്ങൾ മക്കളുടെ ചെറിയ പ്രയാസങ്ങൾപ്പോലും താങ്ങാനാവാതെ, മെഴുകുപോലെ ഉരുകിയൊലിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഈ ശക്തയുടെ തേങ്ങൽ എന്നെ പലപ്പോഴും അമ്പരിപ്പിച്ചിട്ടുണ്ട്. അമ്മ എന്ന വികാരം എത്രയും ആഴമുള്ളതെന്ന് ഇപ്പോൾ ഞാനറിയുന്നു. പുസ്തകങ്ങളുടെ കൂട്ടുകാരിയായിരുന്നു അമ്മ. അന്നത്തെ വർത്തമാനപത്രത്തിൽ തുടങ്ങി…
