ഗൾഫ് രാജ്യത്തെ ഒരു പ്രവാസികുടുംബം. മലയാളികൾക്ക് ഏറെ സുപരിചിതമായ പദം. ഞങ്ങളുടെ കുടുംബവും കുറച്ചുകാലം അവിടെ പ്രവാസികളായിരുന്നു. വീട്ടിൽ പാർട്ട് ടൈം ജോലിക്കുവരുന്ന തൊഴിലാളികൾ (labours) ചിലരെ ഇതിനിടയിൽ പരിചയപ്പെട്ടു. വളരെ കുറഞ്ഞ വേതനം പറ്റുന്ന ഇവർ അവരുടെ കുടുംബത്തിന്റെ അത്താണിയാണ്. ഒത്തിരി പേരുടെ സ്വപ്നങ്ങളുടെ താക്കോൽ സൂക്ഷിപ്പുകാർ. അച്ഛൻ, അമ്മ, സഹോദരങ്ങൾ, ഭാര്യ, മക്കൾ, ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ എല്ലാവരും ഉറ്റുനോക്കുന്നത് ഇവരെ മാത്രം. കടമ, ദയ ഇതൊക്ക മറ്റുള്ളവരിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ ഇവരിൽ നിന്നും ആഗ്രഹിക്കുന്നു. അകവും പുറവും ഒരുപോലെ ചുട്ടുപൊള്ളുന്ന ഇവർ എങ്ങനെ ജീവിക്കുന്നുവെന്നു പലരും അറിയാറില്ല. കടൽ കടന്നവർ ഭാഗ്യവാന്മാർ എന്നൊരു തോന്നലുള്ളവർ നാട്ടിൽ ഏറെയുണ്ട്. വിദേശങ്ങളിൽ ജീവിക്കുന്ന എല്ലാവരും ബുദ്ധിമുട്ടുന്നവരല്ലെങ്കിലും ഇതിൽ കഷ്ടപ്പെടുന്ന അനേകരുണ്ട്. ആവശ്യങ്ങളുടെ അവസാനിക്കാത്ത പട്ടിക നീണ്ടുപോകുമ്പോൾ പറയാൻ ഇത്രമാത്രം, അവരുടെ യാതന നിങ്ങൾക്കറിയില്ല!’ പെർഫ്യൂം, സിഗരറ്റ്, കൂളിംഗ് ഗ്ലാസ് തുടങ്ങി ആഡംബരങ്ങളായി വന്നിറങ്ങുന്നവർ, അല്പം പോലും കരുണയില്ലാത്ത കാലവസ്ഥയിൽ, തൊഴിലാളിയുടെ…
Author: Joyce Varghese
ഭൂമിക്കു മേൽ തിമർത്തു പെയ്തിട്ടും കലിയടങ്ങാത്ത മഴയെ നോക്കി സൂര്യൻ പടിഞ്ഞാറോട്ടു വേച്ചു വേച്ചു നീങ്ങി. പ്രളയത്തിൽ പെയ്ത്തുവെള്ളത്തിലമർന്ന നെൽപാടങ്ങൾ മോചനം കാത്തുകിടന്നു. തോടും വഴികളും നിറഞ്ഞൊഴുകുന്ന വെള്ളപ്പാച്ചിലിൽ സുരഭിയും പേടിച്ചരണ്ടിരുന്നു. ‘അമ്മയൊന്നു നേരത്തെ എത്തിയെങ്കിൽ”, വഴിക്കണ്ണുമായി ചെറിയ സഹോദരനെ കൈകളിലെടുത്ത് അവൾ ഉമ്മറത്തെ മൺഭിത്തിയിൽ ചാരിയിരുന്നു. സ്കൂളിൽ നിന്നെത്തിയ ഇളയ ആൺകുട്ടികൾ പുറത്തേക്കോടിയിരുന്നു. കുട്ടികൾ ഈ മഴയത്ത് എവിടെയാണാവോ? പെരുമഴയിൽ നിറഞ്ഞു കവിഞ്ഞ കുളത്തിൽ കുളിക്കാനോടുന്ന അവരെ അവൾ വിലക്കിയിട്ടും നിന്നില്ല. കുട്ടികൾ പുറത്തു പോയതിനു ശേഷമാണ്, ചെറിയച്ഛൻ കയറി വന്നത്. അയാൾ ഒതുക്കുക്കല്ലുകൾ കയറും മുൻപു തന്നെ വാറ്റുചാരായത്തിന്റെ വാട കാറ്റിലലിഞ്ഞ് അവൾക്കടുത്തെത്തി. തന്നെ ഉഴിഞ്ഞു നോക്കുന്ന ചോരക്കണ്ണുകളിൽ കുറച്ചു നാളുകളായി പുതിയ ഭാവം പകരുന്നുണ്ടെന്ന് അവൾക്കു തോന്നിയിരുന്നു. അവൾക്കു മുന്നെ അവളുടെ അമ്മയതു മനസ്സിലാക്കിയിരുന്നു. ആരുമില്ലാത്ത നേരത്ത് ചെറിയച്ഛൻ വീട്ടിൽ കയറി വന്നാൽ മുറിയിൽ നിൽക്കാതെ ഇറങ്ങി ഉമ്മറത്തോ മുററത്തോ നിൽക്കാൻ പറഞ്ഞതും തന്റെ നെറുകയിൽ തലോടി…
തയ്യൽ മെഷീൻ കൂട്ടത്തോടെ ശബ്ദമുയർത്തി കരഞ്ഞു. ആ കുടുംബശ്രീ യൂണിറ്റിലെ മുപ്പതു സ്ത്രീകളുടെ കൈകളിലൂടെ കുങ്കുമവും പച്ചയും അശോകചക്രം പതിഞ്ഞ വെള്ളനിറവുമുള്ള തുണിത്തുണ്ടുകൾ നിരങ്ങി നീങ്ങി. ശ്രീകലയുടെ തയ്യൽ മെഷീനിലും കൂട്ടി തുന്നിയ തുണിത്തുണ്ടുകൾ അവരുടെ അനുവാദം ചോദിക്കാതെ ആരുടേയോ കൂടെ പടിയിറങ്ങും. എവിടെയെങ്കിലും ഒരു കൊടിമരത്തിൽ ആ പതാകകളെ ഉറപ്പിച്ചു കെട്ടിയിടും. അവിടെ അല്പം പോലും മുന്നോട്ടു കുതിക്കാൻ അനുവദിക്കാത്ത ആ ചരടിൻ തുമ്പിൽ, തങ്ങളുടെ ജന്മനിയോഗം നിറവേറ്റി അവർ സ്വാതന്ത്ര്യം വിളിച്ചറിയിച്ചു പാറിക്കളിക്കും. എന്തു സ്വാതന്ത്ര്യം? ആർക്കു സ്വാതന്ത്ര്യം? എഴുപത്തിയഞ്ചു ആണ്ടിലധികം ആഞ്ഞുവലിച്ചിട്ടും പെൺമക്കൾക്ക്, പൊട്ടിച്ചെറിയാൻ കഴിയാത്ത ചങ്ങലകണ്ണികൾ. ചിന്തകൾ മനസ്സിൽ ചേക്കേറി കുരുങ്ങി. പിടച്ചലിൽ ശ്രീകലയുടെ തയ്യൽ മെഷീൻ നിശബ്ദമായതു അവളറിഞ്ഞില്ല. ” ശ്രീകല…”, മാനേജർ അവളുടെ മേശപ്പുറത്തു ശക്തിയായി അടിച്ചു. നൂൽ ചുറ്റുകളും കത്രികയും തയ്യൽ സൂചികളും കിലുങ്ങി തെറിച്ചു. “എന്തു കണ്ടാണ് വെറുതെ ഇരിക്കുന്നെ? ചുമ്മാ ഇരുന്നു കാശു വാങ്ങാനെങ്കിൽ ഇവിടെ വരേണ്ട, വീട്ടിലിരുന്നാൽ…
മധുരിച്ചും പുളിച്ചും രുചിമേളം തകർക്കുമ്പോൾ ഇഷ്ടഭക്ഷണങ്ങളുടെ പൂരസമുദ്ധിയിൽ ബാല്യത്തിന്റെ നിറച്ചാർത്തുകൾ കൂടിയെഴുന്നെള്ളും. പലയിടങ്ങളിൽ ജീവിക്കാനും പല രാജ്യങ്ങളിലെ വിവിധ ഭക്ഷണങ്ങൾ രുചിക്കാനും ഭാഗ്യം സിദ്ധിച്ചു. പറഞ്ഞിട്ടെന്താ കാര്യം, പക്ഷെങ്കില് മ്മടെ തൃശ്ശൂരിന്റെ രുചികളൊന്നും നാവിന്റെ തുമ്പത്തൂന്ന് അങ്ങട് മാറി പോണില്ല. ഞങ്ങളുടെ തൊടിയിൽ കുറെ പടർന്നു പന്തലിച്ച മാവുകൾ ഉണ്ടായിരുന്നു. നിറയെ കായ്ക്കുന്നയിനം. പുളിയുറുമ്പിന്റെ നെറമുള്ള മാമ്പൂ പൂത്ത മണം, വരണ മാങ്ങക്കാലത്തിന്റെ വരവറിയിച്ചു ഒഴുകി പരക്കും. പുളിരസം ഇത്തിരി ഇഷ്ടം കൂടുതലുള്ള എനിക്ക് പച്ചമാങ്ങ കാണുമ്പോൾ ഇപ്പളും വായേല് കപ്പലോടും. മുററത്തേയ്ക്കു ചാഞ്ഞു നിക്കണ മാവിന്റെ കണ്ണിമാങ്ങ കുലകൾ കൈയെത്തി പൊട്ടിച്ച്, പിള്ളേരെ കൈയിലെടുക്കും പോലെ, അരുമയോടെ അടക്കിപ്പിടിച്ച്, നെലം തൊടാണ്ട് അമ്മേടെ കൈയിൽ ഏല്പിച്ചാൽ തുടങ്ങി, എന്റെ കടുമാങ്ങ അച്ചാർ സ്വപ്നം കാണൽ തുടങ്ങും. കണ്ണിമാങ്ങ കല്ലുപ്പും കടുകും മുളകും പൊടിച്ചതും ചേർത്ത് ഭരണിയിൽ നെറച്ചങ്ങട് മുകളിൽ നല്ലെണ്ണ നല്ലോണം ഒഴിച്ച് മൂടിക്ക് മോളില് വെള്ള തുണ്യോണ്ട് ഒരറബി…
ആദരപൂർവം, ഞാൻ കണ്ട ഭൂമിയിലെ മാലാഖക്ക്, എന്നെ ഓർക്കുന്നുണ്ടോ എന്നറിയില്ല, ഭാരിച്ച ഒരു ഉത്തരവാദിത്തം ചുമലിൽ ഏറ്റിയ അങ്ങേക്ക് നിസ്സാരയായ എന്നെ ഓർത്തിരിക്കാൻ എവിടെ സമയം? ചോദിച്ച ഞാൻ എത്ര മണ്ടി, അല്ലെ? വർഷങ്ങളായി വിദേശവാസിയായ ഞാൻ ഒരു ചെറിയ അവധിക്കാലത്തെ അനേകം ചെറിയ യാത്രകളുടെയും പരിചയം പുതുക്കലിന്റെയും ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിന്റെയും ഓട്ടപ്പാച്ചലിൽ ആയിരുന്നല്ലോ. തൃശ്ശൂർ – ഷൊർണൂർ ബസ് റൂട്ടിലെ സാമാന്യം നല്ല തിരക്കുള്ള കട. പഴം, സ്റ്റേഷനറി, ബേക്കറി തുടങ്ങി അത്യാവശ്യം കച്ചവടം നടക്കുന്ന ഒരു കടയിൽ വെച്ചായിരുന്നു നമ്മൾ പരിചയപ്പെട്ടത് നല്ല ഫ്രഷ് ജ്യൂസും സ്നാക്ക്സും അവിടെ ലഭിക്കുമായിരുന്നു. വസ്ത്രത്തിലും, മുടിചീകലിലും ഒട്ടും ശ്രദ്ധയില്ലാതെ, കറുത്ത ചരടിൽ തൂങ്ങുന്ന കുരിശുരൂപം കഴുത്തിലണിഞ്ഞു ഒരു ക്രിസ്ത്യൻ പുരോഹിതൻ അവിടെ വന്നുകയറി. കടയുടമ വളരെ പരിചിതഭാവത്തിൽ ചിരിച്ചു, അഭിവാദ്യം ചെയ്തു. സാധാരണയിൽ കവിഞ്ഞ ഉയരമുള്ള പുഞ്ചിരിക്കുന്ന മുഖമുള്ള ആ പുരോഹിതൻ താങ്കൾ ആയിരുന്നു. വെട്ടിത്തിളങ്ങുന്ന വെള്ളവസ്ത്രവും പോളിഷ് ചെയ്തു…
ടെക്കിയും ഭാര്യ ശാരികയും നഗരത്തിലെ ഫ്ളാറ്റിൽ എത്തിയിട്ടു കൊല്ലം രണ്ടു കഴിഞ്ഞു. ‘വിശേഷം’ വല്ലതും? ഒളിഞ്ഞും തെളിഞ്ഞും താന്താങ്ങളുടെ ധർമം കൃത്യമായി അനുഷ്ഠിച്ച്, ബന്ധുക്കളവരുടെ ജീവിതത്തിൽ ഇടപ്പെട്ടു ആവും വിധം സൊല്ലയുണ്ടാക്കി. ദിവസവും ലാപ്പ്ടോപ്പു തൂക്കി പോകുന്ന ടെക്കിക്ക് തിരക്കോടു തിരക്ക്. അതൊരു പുതിയ വിശേഷമല്ല. പറഞ്ഞു തേഞ്ഞ വാർത്തയ്ക്ക് പ്രാധാന്യമില്ലാത്തതിനാൽ ടെക്കിയുടെ തിരക്ക്, നിങ്ങൾ നെവർ മൈൻഡ്. അതൊക്കെ ആർക്കൈവ് ചെയ്യാവുന്ന ഫയലുകളെന്ന് ടെക്കികളും കൂട്ടത്തോടെ തീരുമാനിച്ചു കഴിഞ്ഞു. ഫോൺ തോണ്ടലും അടുക്കള ലാബുമായി ശാരിക സമയം കൊന്നു. ആദ്യത്തേത് മടുത്തില്ലെങ്കിലും രണ്ടാമത്തേത് അവൾക്ക് നന്നെ മടുത്തു. കുക്കിംഗ് ചാനൽ കയ്യാലപ്പുറത്തെ തേങ്ങയാണെന്ന് അവൾക്ക് മനസ്സിലായി. തേങ്ങ അവിടെയുണ്ട്, പക്ഷെ പൊതിക്കാനും അരയ്ക്കാനും പോണില്ല, എന്നു മാത്രം. കുറെ സുന്ദരികളുടെ നിറമുള്ള ഉരുളൻ കല്ലുകൾ പതിച്ച വലിയ മോതിരകളക്ഷൻ കണ്ട് അവൾ നെടുവീർപ്പിട്ടു. ചിലർ പതിനാറാം നൂറ്റാണ്ടിലെ രാജപത്നിമാരെ തോല്പിക്കുന്നപോലെ സർവാഭരണ വിഭൂഷിതരായി അടുക്കളയങ്കത്തിനു ഇറങ്ങുന്നതും കണ്ടു. ഒരു ഉണ്ടൻപൊരി…
ബെഥേൽ കുന്നിനെ ചുറ്റിയൊഴുകുന്ന നീർച്ചാലിൽ, നീലിച്ച തണുപ്പിൽ ഒരു പുലർകാലം മയങ്ങിക്കിടന്നു. പാറക്കൂട്ടങ്ങളിൽ തല്ലിയൊഴുകുന്ന വെള്ളത്തിൽ പരൽ മീനുകളുടെ ഇളക്കം കാണാൻ ചെറിയൊരു കല്ലു വലിച്ചെറിഞ്ഞ്, സൂസന്ന കാത്തുനിന്നു. ചിറ്റോളങ്ങൾക്കു മുകളിൽ തലയുയർത്തി കൂട്ടം പിരിഞ്ഞു നീന്തി മീനുകൾ അവളോടു പരിഭവിച്ചു. സൂസന്നയുടെ ചന്തമുള്ള മുഖത്തെ കരിനീലമിഴികളിലും പരൽ മീനുകൾ തുടിച്ചു. സൂസന്ന, ഷാരോൺ താഴ്‌വാരയിലെ ലില്ലിപ്പൂക്കൾ പോലെ സുന്ദരിയായവൾ. ദാരിദ്രത്തിന്റെ ചൂണ്ടയിൽ കൊരുത്തെറിഞ്ഞ വിഷാദം ഒരിക്കലും അവൾ കൊത്തിയില്ല. ആ ചൂണ്ടകൊളുത്തിനു ചുറ്റും ഓളങ്ങൾ ഉണർത്തി അവൾ കുസൃതിയോടെ നീന്തി. ഒറ്റയടിപ്പാതയിൽ കയറിയപ്പോഴാണ് അയാൾ അവളുടെ മുന്നിൽ വഴി തടഞ്ഞു നിന്നത്. ‘കുട്ടപ്പായി…’, അയാളുടെ ഭയം വിതറുന്ന ശരീരഭാഷ അവളുടെ ചിരി തൂത്തു തുടച്ചു. വെളുത്തുനീണ്ട ശരീരത്തിൽ മടക്കി കെട്ടിയ ഒറ്റ മുണ്ടിന്റെ വലത്തു വശത്തു തിരുകിയിറക്കിയ നീളൻ കത്തി അനുസരണയോടെ അയാളോടു ചേർന്നിരുന്നു. “നിന്നെ ഞാൻ കെട്ടാൻ പോകയാണ്”, അയാൾ കത്തിയൂരി, തിളങ്ങുന്ന കൂർത്ത മുനയിൽ തടവി. സൂസന്നയുടെ…
ഏതു പ്രായത്തിലും വിശ്രമദിനങ്ങൾ പ്രിയപ്പെട്ടത് തന്നെ. പ്രായവും ഉത്തരവാദിത്വവും കൂടുന്നതനുസരിച്ചു മുൻഗണന മാറുമെന്ന് മാത്രം. മാറ്റമില്ലാത്തതായി ഒന്നുമില്ല എന്നു പറയുമെങ്കിലും ബാല്യത്തിലെ അവധിക്കാലോർമ്മകൾ പുതുമഴയിൽ നനഞ്ഞ മണ്ണിന്റെ പുതുമണം പോലെ ഹൃദ്യമായി ഉള്ളിൽ പെരുകുന്നു. ഓർമ്മയുടെ മണിച്ചെപ്പിൽ അവധിക്കാലം അനേകം മുത്തുകളായി ഉരുണ്ടു കിലുങ്ങും.ആ ചെപ്പൊന്നു തുറക്കുമ്പോഴേക്കും കുതിച്ചുചാടി ഉരുണ്ടു നീങ്ങി ദൂരെ പോകുന്ന മണിമുത്തുകളുടെ പുറകെ ഓടി, പെറുക്കിയെടുത്തു കൈവെള്ളയിൽ ഒതുക്കി താലോലിക്കാൻ ഇപ്പോഴും കൊതി തോന്നുന്നു. വർഷങ്ങൾക്കു മുൻപ് ഓരോ വീട്ടിലും നാലോ അഞ്ചോ അതിലേറെയൊ കുട്ടികൾ ഉണ്ടായിരുന്നതുകൊണ്ട് എല്ലാ കുട്ടികൾക്കും സമപ്രായക്കാരായ കൂട്ടുകാരെ കിട്ടുമായിരുന്നു. രണ്ടോ മൂന്നോ വയസ്സിനു മൂപ്പിളപ്പമുള്ള കുട്ടികൾ ചേരുമ്പോൾ രൂപപ്പെടുന്ന ഒരു കുട്ടിപട്ടാളം തന്നെയായിരുന്നു ആ കാലം സമ്പന്നമാക്കിയിരുന്നത്. തിരക്കുകുറഞ്ഞ റോഡുകളും ഇടവഴികളും വിശാലമായ പുരയിടങ്ങളും അതിൽ തിങ്ങിനിറഞ്ഞ മരങ്ങളും ചേർന്ന ഹരിതാഭവും ശാന്തവുമായ ഗ്രാമാന്തരീക്ഷം. പേടിയില്ലാതെ ഓടികളിക്കാനുള്ള സൗകര്യം ആ അവധിക്കാലത്തെ ഒരു പറുദീസയാക്കി. കാലാനുസൃതമായ മാറ്റങ്ങൾ ജീവിതരീതിയിൽ വന്നു ഭവിക്കുമെങ്കിലും…
‘പിതൃദിനം’, കാലത്തിന്റെ ഒഴുക്കിൽ നമ്മളും കേൾക്കാൻ തുടങ്ങിയ അച്ഛൻ ദിവസം. അച്ഛനെ ഓർക്കാൻ എനിക്കും നമ്മളിൽ പലർക്കും ആ ഒരു ദിവസം മാത്രം പോര. കാരണം അനുനിമിഷം വെൺ ചാമരം വീശി തണുപ്പിക്കുന്ന ഓർമ്മകളാണ് എനിക്കെന്റെ അച്ഛൻ. അച്ഛൻ വളരെ സൗമ്യനും മൃദുഭാഷിയും കഠിനാധ്വാനിയും നല്ലൊരു സുന്ദരനുമായിരുന്നു. ആ അച്ഛന്റെ മകളായത് എന്റെ ജീവിതത്തിൽ വന്നു ഭവിച്ച ഭാഗ്യം എന്ന് കരുതാനാണ് എനിക്കിഷ്ടം. മക്കളെ ഇതിനെക്കാൾ ഏറെ ഒരാൾക്കും സ്നേഹിക്കാനാവില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഞങ്ങൾ കടന്നുപോയിരുന്ന ഓരോ ദിവസവും. ഒത്തിരി ഓർമ്മകൾ തിരകളായി എന്നെ തൊട്ടു നനച്ചു കടന്നുപോകുമെങ്കിലും ചില ഓർമ്മകൾ നമ്മെ വല്ലാതെ ചുഴിയിൽ വട്ടം കറക്കും. കറങ്ങി കറങ്ങി തിരിച്ചു കയറാൻ കഴിയാതെ ഓർമ്മകളുടെ നീളൻ കൈകൾ ഉള്ളറകളിലേക്ക് വലിച്ചു കൊണ്ടുപോകും. ആരാണ് എനിക്ക് എന്റെ അച്ഛൻ? ഈ ലോകത്തിൽ എന്നെ ഏറ്റവും കൂടുതൽ സ്നേഹിച്ച വ്യക്തി. എനിക്ക് തൃപ്തിയാകണമെങ്കിൽ കുറച്ചു കൂടി ചേർക്കേണ്ടത് അനിവാര്യമാണ്. ‘ഉപാധികൾ ഇല്ലാതെ…
മഴ… എനിക്ക് അത്രമേൽ പ്രിയമായത് എന്തുകൊണ്ടാണെന്നോ? പച്ചപൊടിപ്പിൽ തളിരിലകൾ വിരിയിച്ചു, പുതുജീവന് നാമ്പു നൽകുന്ന മഴ. മഴയോർമ്മകൾ ഓരോ നിമിഷത്തിലും പൊടിച്ചു വളർന്ന് എന്നെ പൊതിയുന്ന മനസ്സിലെ പച്ചപ്പാണ്. കുതിപ്പിൽ നുരയുന്ന വെള്ളച്ചാട്ടത്തിന്റെ അനുപമ സൗന്ദര്യം മുഴുവനായി വരച്ചിടാൻ വാക്കുകൾക്കു ആവില്ലല്ലോ, അതുപോലെ മഴയോടുള്ള എന്റെ പ്രണയവും എഴുതി ഫലിപ്പിക്കാൻ, ഞാൻ ഇനിയും വാക്കുകൾ തേടേണ്ടിയിരിക്കുന്നു. മഴക്കു മുൻപ് വീശുന്ന ഇളം തണുപ്പു കാറ്റും ആ കാറ്റുതിർക്കുന്ന ദലമർമ്മരവും മഴത്തുള്ളികൾ പേറുന്ന കാറ്റിന്റെ സുഖദമായ ഇളം തണുപ്പും സാഗരത്തിന്റെ അഗാധത പോലെ നീലാകാശത്തിന്റെ അനന്തത പോലെ ആളന്നെടുക്കാൻ കഴിയാത്ത പാലാഴിയായ് മനസ്സിൽ നിറയുന്നു. പച്ചപ്പാടത്തിനു മുകളിൽ, കാറ്റിനൊപ്പം ഓടിയെത്തുന്ന ചാറ്റൽ മഴ. സൂചിരൂപം പൂണ്ടു പെയ്യുന്ന മഴയെ കാറ്റു തൊട്ടിലാട്ടി ദിശ തിരിച്ചു വിടുന്ന കാഴ്ച. വളർന്നു വലുതായി ശക്തിപ്രാപിച്ചു കനത്തിൽ പെയ്യുന്ന മഴയോട് സുല്ലിട്ടു പോകുന്ന കാറ്റിനെ നോക്കി കളിയാക്കി ചിരിക്കുന്ന തകർപ്പൻ മഴ. നിറഞ്ഞൊഴുകുന്ന തോടുകളും അതിൽ തുടിക്കുന്ന പരൽ മീനും…
