ഓർമ്മകൾ കൊള്ളയടിക്കപ്പെടുന്നതാണ് ഒരാളോടു ചെയ്യുന്ന ഏറ്റവും വലിയ അപരാധമെന്ന് വായിച്ചതോർക്കുന്നു. അതേ, മനസ്സിൽ പച്ചപ്പു പുതച്ച ഓർമ്മകളെ കാലം പറിച്ചെടുക്കാതിരിക്കാൻ ഇടയ്ക്കിടെ അവക്കിടയിലൂടെ യാത്ര പോയി അവയെ തിരിച്ചുപിടിക്കുന്നതു രസകരമാണ്.
കാനഡയിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഒന്റാരിയോ പ്രവിശ്യയിലെ Tobermory. വിശാലമായ തടാകത്തിൽ ഒരു ഐലൻഡിനു ചുറ്റി, ബോട്ട് റൈഡുണ്ട്. തടാകം എന്നു പേരു മാത്രമെയുള്ളൂ. ഒരു സമുദ്രത്തിനോളം വലുപ്പമുള്ള ഒരു വമ്പൻ ജലാശയമാണ്. വെള്ളത്തിൽ ഉയർന്നു നിൽക്കുന്ന പ്രകൃതിദത്തമായ, വലിയ ടവറുകളുടെയത്ര പൊക്കമുള്ള സ്തൂപങ്ങൾക്കു് പ്രസിദ്ധമാണിവിടം. ചുണ്ണാമ്പും മണലും പാളികൾ അടരുകളായി ഒതുക്കി വെച്ചതു പോലെ തോന്നുന്ന ഇവയ്ക്ക് പരിചിതമായ രൂപങ്ങളുമായി സാമ്യം തോന്നാം. രൂപസാദൃശ്യമനുസരിച്ച് പേരുകളും നൽകിയിരിക്കുന്നു. പൂപ്പാത്രത്തിന്റെ ആകൃതിയിൽ ഉള്ളതിനെ ഫ്ളവർ പോട്ട് ടവർ എന്നിങ്ങനെ ഓരോ സ്തൂപത്തിനും പേരുകളുണ്ട്.
ഞങ്ങൾ ബോട്ടിൽ ഐലൻഡിനെ ചുറ്റി സഞ്ചരിക്കുകയാണ്. ചുറ്റും അലയടിക്കുന്ന വെള്ളത്തിന്റെ അപാരതയുണ്ട്. ഐലൻഡിനെ ചുറ്റി, പഞ്ചാരമണലിൽ, വളയുന്ന ചെറിയ പാതയിലൂടെ ഉറമ്പുകളെ പോലെ നീങ്ങുന്ന വാഹനങ്ങളുടെ ദൂരക്കാഴ്ചയുണ്ടു്. ഇടയ്ക്കിടെ കാഴ്ചയിൽ തെളിയുന്ന പല ആകൃതിയിലുമുള്ള സ്തൂപങ്ങളുണ്ട്. വലിയ ബോട്ടിന്റെ വിശാലമായ രണ്ടാംനില ഡെക്കിൽ വൃത്തിയുള്ള ഇരിപ്പടങ്ങൾ യാത്രയിലെ കാഴ്ചകൾ ആസ്വദിക്കാൻ അനുയോജ്യമായ വിധത്തിൽ ഒരുക്കിയിരിക്കുന്നു. ടൂർ ഗൈഡിന്റെ വാചാലത, കാഴ്ചകളെ പതിന്മടങ്ങായി യാത്രക്കാരിൽ എത്തിക്കുന്നുമുണ്ട്. കുറെ നേരം കാഴ്ചകൾ എന്നെ രസിപ്പിച്ചു, പിന്നെ പിന്നെ മടുക്കാൻ തുടങ്ങി. ഒരു ദിവസം പോലും ആയുസ്സില്ലാത്ത ഈ കാഴ്ചകളേക്കാൾ എത്ര മനോഹരമായിരുന്നു, എന്റെ ചെറുപ്പക്കാലത്തെ യാത്രകൾ എന്നോർത്തു കൊണ്ടിരുന്നു. ദൂരവും കാലവും അടർത്തി മാറ്റാത്ത ഓർമ്മകൾ. വർഷങ്ങളോളം തുടർന്നിട്ടും ഇനിയും തിരികെ വേണം എന്നാഗ്രഹിക്കുന്ന യാത്രകൾ!
ബാല്യകാലയോർമ്മകളിൽ ദിവസവുമുള്ള സ്കൂൾ യാത്രകൾ നിറഞ്ഞു നിൽക്കുന്നു. അതിസുന്ദരമായ ഞങ്ങളുടെ ഗ്രാമം തൃശ്ശൂർ ടൗണിൽ നിന്നും അധികം ദൂരെയല്ല. ടൗണിലെ കോൺവെന്റ് സ്കൂളിൽ ചേർന്നു പഠിച്ചിരുന്ന ഒരു കൂട്ടം കുട്ടികളിൽ, ഞാനുമുണ്ടായിരുന്നു.
അച്ചടക്കത്തിൽ പഠിച്ചു വളർന്ന് സ്വഭാവം നന്നാവാനാണ് എന്നാണ് വെയ്പ്പു്. എന്നിട്ടു ഞാൻ നന്നായോ എന്നതു വലിയ ചോദ്യമാണ്.
‘ചെലോർക്കു ശര്യാവും… ചെലോർക്കു ശര്യാവില്ല’,
അതുകൊണ്ടു ആ കാര്യം വിട്ടുകള.
സ്കൂൾ ബസ്സ് പ്രചാരത്തിൽ ആയിട്ടില്ല. ഞാനും കൂട്ടുകാരും സാധാരണ ലൈൻ ബസ്സിലാണ് യാത്രക്കാരായാണ് പോക്കുവരവ്. ബസ്സിൽ ഇരിക്കുന്നവരും നിൽക്കുന്നവരും ചേർന്നൊരു മാക്സിമം കപ്പാസിറ്റി നമ്പറിന്റെ ഒരു മൂന്നിരട്ടി ആളുകളെ ബസ്സിൽ കുത്തിനിറക്കും. അതിൽ തിങ്ങിഞെരുങ്ങി തിമിംഗലത്തെപ്പോലെ ശ്വാസമെടുക്കാൻ ഇടയ്ക്ക് ആൾക്കൂട്ടത്തിൽ നിന്നും ഒന്നു പൊങ്ങിയുയർന്നു വായു വലിച്ച് ജീവൻ നിലനിർത്തി ഞങ്ങൾ സന്തോഷം ഒട്ടും കുറയാതെ ബസ്സിൽ കലപില കൂട്ടും.
ഇതിനിടയിലാണ് ജനാലക്കരികിലുള്ള ഇടത്തിലേക്ക് ഞങ്ങൾ ഇടിച്ചു നീങ്ങുക. ഗ്രാമഭംഗി ഒട്ടും നഷ്ടപ്പെടാതെ ആസ്വദിക്കുവാനാണ് ഈ തന്ത്രം.
പച്ചപ്പാടത്തിനു മുകളിലൂടെ തരംഗരൂപത്തിൽ നെൽച്ചെടികളെ പുൽകി കടന്നുപോകുന്ന ഇളങ്കാറ്റിന്റെ വശ്യത നുകർന്ന യാത്രകൾ. ഒററക്കാലിൽ തപസ്സിരിക്കുന്ന തൂവെള്ള കൊറ്റികൾ മനസ്സു നിറയുന്ന ദൃശ്യവിരുന്നായിരുന്നു.
ഈ വയലേലകളെ കീറി മുറിച്ചൊഴുകുന്ന, കൈതക്കൂട്ടങ്ങൾ അതിരിട്ട, തോടുകളും അതിൽ കുത്തിമറിഞ്ഞു കളിക്കുന്ന കുട്ടികളും ഗ്രാമ്യജീവിതത്തിന്റെ നേർക്കാഴ്ച്ചകളായിരുന്നു.
ചെറിയ കുളങ്ങളിൽ വിരിഞ്ഞു നിന്നിരുന്ന വെള്ളാമ്പൽ പൂക്കളും ഓളപ്പരപ്പിൽ ചെറുതായി ഉലഞ്ഞു മലർന്നു കിടന്നിരുന്ന പച്ച വട്ടയിലകളും അവയെ കൂടുതൽ മനോഹരമാക്കിയിരുന്നു.
വിശാലമായ തെങ്ങിൻത്തോപ്പുകളുടെ ശാന്തത നിറയുന്ന ഭംഗി ആസ്വദിച്ചത് ഈ യാത്രകളിൽ തന്നെ. പർടന്നു വളർന്ന മാവുകളും കൂറ്റൻ പ്ലാവുകളും നിഗൂഢത ചുററിപ്പറ്റി നിൽക്കുന്ന വേടിറങ്ങിയ ആൽമരങ്ങളും പല തൊടികളിലും അതിരുകളിലും സമൃദ്ധമായിരുന്നു. പിറകിൽ ഓടിമറയുന്ന മരങ്ങളോടു വീണ്ടും കാണാം എന്ന് വാക്കുകളില്ലാതെ പറഞ്ഞിട്ടാണ് പോക്ക്.
വലിയ മുറ്റമുള്ള ഓടിട്ട വീടുകളും നിരത്തിന് ഇരുവശവും നിറഞ്ഞു നിൽക്കും. പഴമയുടെ ഭംഗിയും പ്രൗഢിയും മുഖമുദ്രയായുള്ള ഈ വീടുകളുടെ മുന്നിലെ പൂന്തോട്ടങ്ങളിൽ വിരിഞ്ഞ റോസും മുല്ലയും പിച്ചകവും മാങ്ങനാറിയും ചെമ്പരത്തിയും മന്ദാരവും ചെമ്പകവും പൂക്കൾ, ഞങ്ങൾ കൂട്ടുകാർ വിരൽ ചൂണ്ടി, പരസ്പരം കാണിച്ചു കൊടുക്കും. നാടൻ പൂക്കളുടെ തെളിമ നല്ലൊരു പ്രഭാതത്തിന്റെ ആശംസകൾ നേർന്നു വിടർന്നു നിന്നിരുന്നു.
വാഹനം, റെയിൽവെ ഗേറ്റിൽ, തീവണ്ടിയുടെ വരവു കാത്തുക്കിടക്കുമ്പോൾ മുതിർന്നവർക്കു ലക്ഷ്യത്തിലെത്താൻ വൈകുന്ന അങ്കലാപ്പാണ്. പക്ഷെ ഞങ്ങൾ കുട്ടികൾ ഉത്സാഹത്തോടെ തീവണ്ടിയുടെ കൂക്കിവിളി കേൾക്കാനും റെയിലിന്റെ പ്രകമ്പനം ചുറ്റുപ്പാടും വിറപ്പിക്കാനും കാത്തിരിക്കും. പാടത്ത് കണ്ണടച്ചു ധ്യാനിച്ചിരിക്കുന്ന വെള്ളക്കൊറ്റികൾ, തീവണ്ടിയുടെ മുരൾച്ചയിൽ, കൂട്ടത്തോടെ തെളിഞ്ഞ മാനത്തേക്ക് പറന്നുയരും.
ചെറിയ വണ്ടിയിലെ യാത്രക്കാരായ ഞങ്ങൾ പാസ്സഞ്ചർ ട്രെയിനിലെ യാത്രക്കാരെ കൈവീശി കാണിക്കും. ദൂരെ യാത്രപ്പോകുന്നവർ ഭാഗ്യശാലികളാണെന്ന് ഞങ്ങളന്ന് കരുതിയിരുന്നു. അതിൽ ഒരു തരിമ്പും സത്യമില്ലെന്ന് പിന്നീട് അനുഭവിച്ചറിഞ്ഞു.
ഉത്തരവാദിത്വങ്ങളുടെ ഭാണ്ഡക്കെട്ടുകൾ അന്യമായ നിഷ്കളങ്കബാല്യം ചെറിയ സന്തോഷങ്ങളെ നെഞ്ചിലേററുമല്ലോ. ആ അയവാണോ, അന്നത്തെ യാത്രകൾക്ക് ഇത്രയും മനോഹാരിത നൽകിയതെന്ന് തിട്ടമില്ല.
അത്തം മുതൽ ഓണാവധിക്ക് സ്ക്കൂൾ അടക്കും വരെ വിൻഡോ സീറ്റിന് ഭയങ്കര ഡിമാന്റാണ്. ഇരിയ്ക്കാൻ സീറ്റ് കിട്ടുകയെന്നത് ഒരിക്കലും സംഭവിക്കാറില്ല. കൺസഷൻ ചാർജ് മാത്രം കൊടുക്കുന്ന വിദ്യാർത്ഥികൾക്കു ഇരുന്നു യാത്രചെയ്യാൻ അവകാശമില്ല എന്നൊരു അലിഖിത നിയമം തന്നെയുണ്ടായിരുന്നു. ഞങ്ങൾക്ക് അങ്ങനെ ഒരാഗ്രഹവും ഇല്യാട്ടോ ! സീറ്റിനിടയിൽ ഞെരുങ്ങി നിൽക്കാവുന്ന ഒരു ചെറിയ സ്ഥലം തന്നെ ധാരാളമായിരുന്നു. സന്തോഷം ഒരു മാനാസികാവസ്ഥ മാത്രമാണെന്ന് ശ്രീബുദ്ധൻ പറഞ്ഞിട്ടുണ്ട്. അന്ന് ആ ഇടുങ്ങിയ സ്ഥലവും സന്തോഷത്തിന്റെ നിർവ്വചനത്തിൽ ഉൾപ്പെട്ടിരിക്കാം.
ഓണക്കാലത്തെ പൂക്കളങ്ങളുടെ നിറം വലുപ്പം ആകൃതി ഇതൊക്കെ ആസ്വദിച്ചു വിലയിരുത്തി ഞങ്ങൾ മാർക്കിടും. അതിനായി നടന്ന വാദപ്രതിവാദങ്ങൾ സുപ്രീംകോർട്ടു ജഡ്ജിയെ വരെ ഞെട്ടിക്കും !
തൃശ്ശൂർ ടൗൺ എത്തുന്നതിനു മുമ്പുള്ള കോലോത്തുംപ്പാടത്തെ കുടിലുകൾക്കു മുന്നിൽ ചാണകം മെഴുകിയ തറയിൽ തീർത്ത പൂക്കളങ്ങളോടായിരുന്നു ഏറെ പ്രിയം. മുട്ടിയുരുമ്മി നിന്നിരുന്ന ഈ ഓലക്കുടിലുകളുടെ ചെറിയ മുറ്റത്തെ കളങ്ങളിൽ മഞ്ഞ കോളാമ്പിപ്പൂക്കളും ചുവപ്പു് ചെമ്പരത്തിപ്പൂക്കളും വയലറ്റ് വാടാർമല്ലിപ്പൂക്കളും നിറഞ്ഞ പാവപ്പെട്ടവരുടെ പൂക്കളം. പണം കൊടുത്തു തൃശ്ശൂർ റൗണ്ടിലെ പൂക്കടകളിൽ നിന്നും പൂക്കൾ വാങ്ങാൻ ശേഷിയുള്ളവരായിരുന്നില്ലയവർ. ആ പൂക്കളങ്ങളിൽ ജമന്തി പൂക്കൾ ഒരിക്കലും കണ്ടിട്ടില്ല.
അവരുടെ അന്നത്തെ അവരുടെ ജീവിതാവസ്ഥയും സമൃദ്ധമായ മഹാബലി കാലത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന പൂക്കളവും തീർത്തും കൂട്ടിമുട്ടാത്ത സമാന്തരരേഖകളായിരുന്നു. സമൃദ്ധമായ ഒരു കാലത്തിന്റെ ഓർമ്മകൾ, ഓലക്കുടിലുകളുടെ മുററത്ത് നിറമുള്ള ചിത്രമെഴുതി. അങ്ങനെയൊരു കാലം വീണ്ടും വരുമെന്ന പ്രതീക്ഷകൾക്കും ഒരു ചന്തമില്ലെ? ആശകളാണല്ലോ മനുഷ്യനെ ജീവിപ്പിക്കുന്നത്!
ഇതിനിടെ ടൗൺ ലക്ഷ്യമാക്കി ബസ്സ് കിതച്ചും വലിഞ്ഞും ഓടികൊണ്ടിരിക്കും. കുണ്ടും കുഴിയും പെറ്റുപെരുകുന്ന റോഡിൽ, ഇടയ്ക്കിടെ വലിയ കുഴികളിൽ വീണും ഇരച്ച് കയറിയും യാത്രക്കാരെ നിങ്ങൾ ഒരു വലിയ യാത്രയിലാണെന്ന് റോഡും ബസ്സും ഓർമ്മപ്പെടുത്തും.
ബസ്സിന്റെ മുകളിൽ കയറിയിരുന്ന് പ്രകൃതിഭംഗി ആസ്വദിക്കുന്നവരും പിറകിലെ കോണിയിൽ നിന്ന് സർക്കസ്സു കാട്ടുന്ന അതിസാഹസികരും ചവിട്ടുപ്പടിയിൽ ഒരു കാൽക്കുത്തി തൂങ്ങിക്കിടക്കുന്നവരും ഈ ബസ്സിലെ യാത്രക്കാർ തന്നെ. ജീവിതം വലിയ ചോദ്യചിഹ്നമാകുമ്പോൾ എന്തു സാഹസത്തിനാണ് മനുഷ്യൻ മുതിരാതിരിക്കുക?
മുൻവാതിലിലെ കിളി, മുൻജന്മത്തിൽ സുകൃതം ചെയ്ത ചെറുക്കനാവും. ചുരുക്കം ഒരു ഏഴു സുന്ദരികളെങ്കിലും അവന്റെ കൈയുടെ ബലത്തിൽ ഒന്നും രണ്ടും ചവിട്ടുപ്പടികളിൽ കാണും. ഡോറില്ലാത്ത ബസ്സിന്റെ ചവിട്ടുപ്പടികൾക്കിരിപ്പുറവുമുള്ള രണ്ടു കമ്പികളിൽ ചുററിപ്പിടിച്ച കൈവലയത്തിന്റെ സുരക്ഷിതത്വത്തിൽ സുന്ദരികൾ മന:ക്ലേശമില്ലാതെ യാത്ര ചെയ്യും. സാഹചര്യങ്ങൾ നമ്മളെ സാഹസികരാക്കുമെന്നു പറയുന്നതിൽ തെറ്റില്ല.
ഒരിക്കൽ സ്കൂളിലെ ഓണാഘോഷത്തിന് പുത്തൻ പട്ടുപ്പാവാടയും ബ്ലൗസ്സുമിട്ടു അടിപൊളി സുന്ദരിയായി കൂട്ടുകാരി, നിറഞ്ഞു കവിഞ്ഞ ബസ്സിന്റെ സ്റ്റെപ്പിൽ കയറിക്കൂടി. കിളി പെൺകുട്ടികളെ സംരക്ഷിച്ചു അവർക്കു പിന്നിൽ തൂങ്ങിക്കിടക്കുന്നു. ബസ് ഭാരം കൊണ്ടു ഒരു വശത്തേക്ക് അല്പം തൂങ്ങിയോടുന്നു. പഞ്ചായത്ത് റോഡിന് നടു പൊന്തി നിൽക്കുന്ന ആനപ്പുറം ആകൃതിയാണ്. നിരപ്പില്ലാത്ത റോഡിന്റെ അവസ്ഥയിൽ ബസ്സ് അല്പം ചെരിച്ചു നിർത്തി.
നല്ല മഴ വെള്ളം കെട്ടികിടക്കുന്ന റോഡരികിലേക്ക് കൈവിട്ട കിളിയും അതിനു മേലെ ഈ കൂട്ടുകാരിയും പിന്നെ വേറെ രണ്ടുപ്പേരും
ദാ… കിടക്കുന്നു. ചെങ്കൽ നിറമുള്ള വെള്ളക്കുഴിയിൽ ‘പൊത്തോം ‘… മലർന്നടിച്ചൊരു വീഴ്ച.
ബസിൽ ആർത്തു ചിരി.
“ഇതെന്താ കഥ?’, തിക്കിത്തിരക്കി ജനാലക്കമ്പിയിലൂടെ എത്തിനോക്കി, ഞങ്ങളും കുടഞ്ഞുച്ചിരിച്ചു.
സ്കൂളിലേക്ക് ബസ്സിറങ്ങി നടന്നു പോകും വഴി, നിങ്ങളും മറ്റുള്ളവരുടെ കൂടെ കൂടി ചിരിച്ചതാണ് എനിക്ക് വിഷമം എന്നു പറഞ്ഞു പിണങ്ങി മുഖം വീർപ്പിച്ച കൂട്ടുകാരിയോട് ഞങ്ങൾ ലോകതത്വം വിളമ്പി.
“അതു ആളോള് വീഴണ കണ്ടാ ആരും ചിരിക്കും… അതാ ഉണ്ടായേ… സാരല്യ പോട്ടെ. ”
“ഇനി നീ വീഴുമ്പോൾ ഞങ്ങൾ ചിരിക്കാതെ നോക്കാട്ടോ… “, ഉച്ചത്തിൽ ചിരി പൂത്തലഞ്ഞ നേരം അവളും കൂടെ ചിരിച്ചു.
സ്ത്രീകളുടെ ഭാഗത്തേക്ക് കൈയെത്തി നീട്ടി , ‘തോണ്ടൽ സുഖം’ അനുഭവിക്കുന്ന അപൂർവ്വം ഞരമ്പുരോഗികളും അവരെ നിലക്കു നിർത്തുന്ന നാട്ടുകാരും ബസ്സിലുണ്ടാകും. അതിൽ ഒരിക്കലും രണ്ടുപക്ഷം ഇല്ലായിരുന്നു.
അടുത്തയിടെ ബസ്സുയാത്രയിലെ മോശപ്പെട്ട അനുഭവത്തോടു പ്രതികരിച്ച യുവതിയെ മറുപക്ഷം ചേർന്നു കുത്തിപ്പറയുന്ന സൈബർ പോരാളികളോട് ചോദിയ്ക്കാൻ ഒറ്റ ചോദ്യം. “നാണമില്ലെ ഹേ? ”
പ്രതികരിക്കാൻ ആ യുവതി കാണിച്ച ചങ്കൂറ്റമല്ലെ പ്രശംസനീയം? മാന്യമായ യാത്ര ഓരോ യാത്രക്കാരിയുടേയും അവകാശമാണല്ലോ.
സ്കൂളിൽ നിന്നും തിരിച്ചു വരുന്ന നേരത്തും അന്തി ചുവപ്പിന്റെ ഭംഗി കാണാനും കൂടണയുന്ന കിളികളുടെ ചിലപ്പു കേൾക്കാനും ഞങ്ങൾ ജനാലകമ്പിയിൽ പിടിച്ച് പുറംകാഴ്ചകളിലേക്ക് നോക്കിയിരിക്കും.
തൃശ്ശൂർ, പാട്ടുരായ്ക്കലിലെ തിരുവമ്പാടി അമ്പലത്തിനു മുന്നിലെ പൊക്കമുള്ള കൽവിളക്കിൽ, ദീപാരാധന ദിവസങ്ങളിൽ കത്തിനിന്നിരുന്ന അസംഖ്യം തിരിനാളങ്ങളുടെ ശോഭ ആ സന്ധ്യകൾക്കു പൊൻ നിറം പൂശിയിരുന്നു. അത്രയും മനോഹരമായ ദൃശ്യം, പിന്നീട് പല സ്ഥലങ്ങൾ സന്ദർശിച്ചുവെങ്കിലും മറ്റൊരിടത്തും കണ്ടിട്ടില്ല. ഓർമ്മിച്ചെടുക്കാൻ ശ്രമിക്കും തോറും അനന്തമായി നീളുന്ന കാഴ്ചകൾ ഓർമ്മത്താളിൽ പകർത്താൻ മോഹം തോന്നുന്നു.
യാത്രകൾ, ഒരാളുടെ ഓർമ്മകളുടെ അടരുകളിൽ സൂക്ഷിക്കപ്പെടുന്നത് എപ്പോഴാണ്?
ആഹ്ലാദകരമായവ മാത്രമല്ല ദു:ഖവും ഉദ്വേഗവും നിറച്ച യാത്രകളും അടയാളങ്ങൾ അവശേഷിപ്പിക്കുന്നു. അത്തരം യാത്രകളും എന്റെ ജീവിതത്തിൽ ഇല്ലാതെയല്ല, പക്ഷെ പടം പൊഴിക്കുന്ന പാമ്പിനെ പോലെ വിട്ടു കളയേണ്ടവയിൽ നിന്നും ഊർന്നിറങ്ങി, തിരിഞ്ഞു നോക്കാതെ മുന്നോട്ടിഴയുന്നതല്ലെ നല്ലത്?
അനേകം നല്ല കാഴ്ചകൾ സമ്മാനിച്ച യാത്രകൾ, കാലത്തിന്റെ പ്രയാണവും അതിജീവിച്ചു് അന്തമില്ലാത്ത വഴിയിടങ്ങളിലൂടെ ഓർമ്മകളെ ഒപ്പം കൂട്ടി എന്നോടൊപ്പം ഇപ്പോഴും സഞ്ചരിക്കൊണ്ടിരിക്കുന്നു.
#യാത്ര


14 Comments
ഇപ്പോഴും മനസ്സുകൊണ്ട് ആ യാത്രകളെ ഹൃദയ ത്തോട് ചേർത്ത് വച്ചിരിക്കുന്നല്ലേ 💕 ഗൃഹാതുരുത്വം 🙏🙏🙏🙏🙏 നന്ദി
Thank you, മനസ്സിപ്പോഴും നാട്ടിൽ തന്നെ.❤
Super എഴുത്ത് Joyce❤️☺️
കാനഡക്കാഴ്ചയ്ക്കായി കയറിയ ഞാൻ……..
പക്ഷേ അതിനേക്കാൾ പതിന്മടങ്ങു നിറമാർന്ന എൻ്റെ സ്ക്കൂൾ കാലത്തേക്കു കൂട്ടിക്കൊണ്ടു പോയതിനു നന്ദി ജോയ്സ്.
ബസിലല്ലായിരുന്നെന്നു മാത്രം.
ജാഥയായി ആഘോഷമായി ഒന്നൊന്നര കിലോമീറ്റർ നടത്തമായിരുന്നു എന്നും.
നല്ലെഴുത്ത്🌹❤️❤️❤️🌹
Thank you, Suma🙏❤
സ്കൂളിലേക്കുള്ള യാത്രകൾ ദൂരേക്കുള്ള യാത്രകളുടെ ഒരു മുന്നാസ്വാദനമായിരുന്നു അല്ലേ. പ്രകൃതിയെ കാണാനും മനുഷ്യാവസ്ഥകളെപ്പറ്റി പഠിക്കാനും ഒക്കെയുള്ള ഒരു പ്രിപ്പറേറ്ററി കോഴ്സ്. ജോയ്സിന്റെ എഴുത്തുകൾ എന്നും ഹൃദ്യമായ ഒരു റീഡിങ് ട്രീറ്റ് ആണ് 👌👌👌
Thank you, silvy..
😍
കാനഡയിലൂടെ യാത്രചെയ്തിരുന്ന എന്നെ പിടിച്ചുവലിച്ച് തൃശൂരിലേക്ക് കൊണ്ടുവന്ന് ലൈൻ ബസ്സിൽ, അതും സീറ്റിലിരുത്താതെ കമ്പിയിൽ തൂങ്ങിപ്പിട്ച്ച് യാത്ര ചെയ്യിച്ചു- കഷ്ടമായിപ്പോയി- എന്നാലും യാത്ര ആസ്വദിച്ചു- യാത്രയിൽ എന്നെക്കൂടി കൂട്ടിയതിന് നന്ദി.
ഹ ഹ…നന്ദി ശ്രീജിത്ത്.
🙏😍
കാനഡക്കാഴ്ചയ്ക്കായി കയറിയ ഞാൻ……..
പക്ഷേ അതിനേക്കാൾ പതിന്മടങ്ങു നിറമാർന്ന എൻ്റെ സ്ക്കൂൾ കാലത്തേക്കു കൂട്ടിക്കൊണ്ടു പോയതിനു നന്ദി ജോയ്സ്.
ബസിലല്ലായിരുന്നെന്നു മാത്രം.
ജാഥയായി ആഘോഷമായി ഒന്നൊന്നര കിലോമീറ്റർ നടത്തമായിരുന്നു എന്നും.
നല്ലെഴുത്ത്🌹❤️❤️❤️🌹
നന്നായിട്ടു എഴുതി ❤️❤️
🙏, Thank you.
Good writing
Thank you, Anju.🙏❤