കാനഡയിൽ ക്രിസ്തുമസ് വലിയ ആഘോഷമാണ്. ഇത് കേട്ടാൽ, എന്താ അവിടെ ഒരു സ്പെഷ്യൽ, ലോകത്ത് എല്ലായിടവും ക്രിസ്തുമസ് ഉണ്ടല്ലോ? ദാ… നിങ്ങളിപ്പോൾ നിങ്ങളോട് ചോദിച്ച ചോദ്യം, ഇതല്ലെ? നിങ്ങളുടെ ചുണ്ടിന്റെ കോണിൽ ഒരു വക്രിച്ച ചിരി പരന്നില്ലേ? ഇതിൽ കാര്യം ഇത്രേ ഉള്ളൂ. പള്ളിപെരുന്നാളുകൾ, ഓണം, വിഷു, ദീപാവലി, റംസാൻ, ഈദ് ഒക്കെ നിരത്തിപ്പിടിച്ചു ആഘോഷിക്കുന്ന മലയാളികളെപോലെ കാക്കത്തൊള്ളായിരം ആഘോഷമൊന്നുമില്ല, ഇവിടെ കുട്ടികൾക്ക്. അതുകൊണ്ട് തന്നെ ക്രിസ്തുമസ് ആഘോഷം ബഹുകേമമാണ്. ക്രിസ്തുമസിനു സമ്മാനം കിട്ടാത്ത ഒരു കുഞ്ഞും ഇവിടെ ഉണ്ടാകരുത് എന്ന വാശിയിലാണ് നാട്ടിലെ ഗവണ്മെന്റ്, വോളന്ററി സംഘടനകൾ, മീഡിയ എന്നിവർ. ടോരൊന്റോയിൽ Toy mountain എന്ന പരിപാടിയുണ്ട്. കളിപ്പാട്ടങ്ങളും പണവും ഇതിനു വേണ്ടി സമാഹരിക്കുന്നു. സമ്മാനപ്പൊതികൾ കുന്നുപോലെ കൂട്ടിവെച്ചു മീഡിയ പെൺകുട്ടി അതിനു മുമ്പിൽ നിന്ന് ടോയ് കളക്ഷന്റെ വിജയവാർത്തകൾ കാച്ചിപ്പൊരിക്കും. സമ്മാനം കൊടുക്കുന്ന കുടുംബങ്ങൾ, സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്ന ബിസിനസ്സ് മേധാവികൾ, ചെറിയ കുട്ടികൾ ഇവരെ കൂടെ നിർത്തി…
Author: Joyce Varghese
ഓർമ്മയും മറവിയും ഒന്ന് മറ്റൊന്നിനോടു ചേർന്നിരിക്കുന്നു. ഒരാൾക്ക് ഓർത്തെടുക്കാൻ സാധിക്കാത്ത സംഭവങ്ങൾ, അനുഭവങ്ങൾ, അറിവുകൾ ഇവയെല്ലാം മറവിയുടെ കയത്തിലേക്ക് ഊളിയിടുന്നു. വായനയിലൂടെ അറിഞ്ഞ കാര്യങ്ങൾ ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നു. വികാരം മുറ്റിനിൽക്കുന്ന കഥകൾക്കിടയിൽ ഈ എഴുത്ത് രസച്ചരട് മുറിക്കുമെങ്കിലും ശാസ്ത്രം മാനവരാശിയുടെ ഉന്നമനത്തിനു നൽകിയ സംഭാവനകൾ വിസ്മരിക്കരുത്. Karl Lashley, എന്ന സയന്റിസ്റ്റ് 1950-ൽ തലച്ചോറിൽ ‘ഓർമ’യുടെ engram അല്ലെങ്കിൽ physical trace അന്വേഷിച്ച് എലികളിലും കുരങ്ങുകളിലും നിരവധി പരീക്ഷണങ്ങൾ നടത്തി. അവസാനം തലച്ചോറിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനവും ഏകോപനവുമാണ് ‘ഓർമ’, എന്ന നിഗമനത്തിൽ എത്തിച്ചേർന്നു. നമ്മുടെ തലച്ചോറിലെ cerebellum, hippocampus, amygdala എന്നിവ ഓർമ്മകൾ process ചെയ്യുന്നതിലും store ചെയ്യുന്നതിലും സുപ്രധാന പങ്കുവഹിക്കുന്നു. തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ ഒന്നുച്ചേർന്നു ഒരു വ്യക്തിയുടെ ഓർമ്മയെ നിയന്ത്രിക്കുന്നു. ബ്രെയിനിൽ രണ്ടു cerebral hemispheresഇൽ 4 വീതം, മൊത്തം എട്ട് ലോബുകൾ (lobes) ഉണ്ട്. അതുപോലെ തന്നെ ഓർമ്മകളിൽ ഹൃസ്വക്കാല ഓർമ്മകളും ദീർഘക്കാല ഓർമ്മകളുമുണ്ട്.…
പത്താംക്ലാസ് പരീക്ഷ എന്നൊരു കുപ്പിയിൽ അടച്ച ഭൂതത്തിനെ ഞാൻ ഭയക്കാൻ തുടങ്ങിയത് മൂന്നാം ക്ലാസ് മുതലാണ്. ഞാൻ മൂന്നിൽ പഠിക്കുമ്പോൾ എന്റെ മൂത്ത സഹോദരങ്ങൾ പത്തിലും ഒമ്പതിലും ഒക്കെ പഠിച്ചു തുടങ്ങി. സന്ധ്യക്ക് കളിച്ചു തിമർക്കുന്ന ഞങ്ങളോട് അമ്മ പറയും, ‘ഒച്ച വെക്കല്ലെ, അവൻ പത്തിലെ പരീക്ഷക്കു പഠിക്ക്യാ…’ മമ്… ഈ പത്തിലെ പരീക്ഷ, താഴോട്ട് ഉരുണ്ടിറങ്ങി കനം വെയ്ക്കുന്ന കൂറ്റൻ മഞ്ഞുകട്ടയായി (avalanche ) എന്റെ മുകളിലൂടെ ഉരുണ്ട് എന്നെ ഞെരുക്കി. ഞാനും പടികൾ കയറി പത്തിലെത്തി. അവിടെ ഭയാനക അന്തരീക്ഷം. അധ്യാപികമാർ എല്ലാവരും പത്തിലെ പരീക്ഷയെ അനുനിമിഷം ഓർമ്മിപ്പിച്ചു. മഞ്ഞുകട്ട (ഹിമപാതം) ദിവസം തോറും കനം വെച്ചുകൊണ്ടിരന്നു. പത്തിൽ ട്യൂഷന് പോകാത്തവർ ഇല്ല. നൂറിൽ നൂറു മാർക്ക് കിട്ടുന്നവരും ട്യൂഷനു പോകും. നാട്ടിൻപ്പുറങ്ങളിൽ പോലും പത്താം ക്ലാസ് ഒരുക്കം തകൃതിയായിരുന്നു. ഗ്രാമർ പഠിപ്പിക്കാൻ ട്യൂഷ്യൻ സെന്ററുകൾ തുറന്നു വെയ്ക്കും. ഒമ്പതാം ക്ലാസ് കഴിയുന്ന വേനലവധിയിൽ, ഏപ്രിൽ, മേയ് മാസങ്ങളിൽ…
താര കുന്നിൽ മുകളിലേക്ക് ഓടിക്കയറിക്കൊണ്ടിരുന്നു. അവൾക്കു തികച്ചും പരിചിതമായ വഴികളിലൂടെയെന്നപ്പോലെ അവൾ സഞ്ചരിച്ചു. ആകാശം കുത്തിത്തുളയ്ക്കുന്ന പച്ചത്തലപ്പുകൾ ഇടുങ്ങിയ വഴിക്കു കമാനം തീർത്തു പൊങ്ങി വളർന്നു നിന്നിരുന്നു. പച്ചമേലാപ്പിനുള്ളിൽ എത്തിനോക്കുന്ന അരുണപ്രഭ താരയെ വെളിച്ചത്തിൽ മുക്കി. നനുത്ത തണുപ്പിൽ തന്നിൽ വന്നുനിറയുന്ന വിചിത്രാനുഭവം താരയുടെ ഉറക്കെയുള്ള ചിരിയായ് പാറക്കെട്ടുകളിൽ തട്ടി പ്രതിധ്വനിച്ചു. വഴിക്കിരുപ്പുറവും വലിയ മരങ്ങളുടെ വേരുകൾ മുഴച്ചു നിന്നു. അവയിൽ പുഴുക്കളും കറുത്ത പ്രാണികളും മെല്ലെയിഴഞ്ഞു. നീട്ടിക്കൂവുന്ന കുയിലിനു മറുപടിയായി അവൾ ഉറക്കെ കൂകി. കോടമഞ്ഞിന്റെ നനവിൽ ചിത്രശലഭങ്ങൾ ചിറകൊതുക്കിയിരുന്നു. അവളെ കണ്ടപ്പോൾ അവയുയർന്നു പൊങ്ങി, വർണ്ണചിറകുകളിൽ സൗന്ദര്യം വിതറി അവൾക്ക് ചുറ്റും പറന്നു. ഇലയിൽ കോർത്തുകിടക്കുന്ന പുഴുക്കൾ കൊക്കൂണുകളിൽ തങ്ങൾക്കു ചിറകുകൾക്ക് മുളയ്ക്കുന്നത് കിനാവു കണ്ട് സുഷുപ്തിയിലാണ്ടു. അഞ്ചു മണിയുടെ മണിയൊച്ചയാണ് താരയെ ഉണർത്തിയത്. ഔ… അതൊരു സ്വപ്നമായിരുന്നോ? അവൾ കുണ്ഠിതപ്പെട്ടു. എപ്പോഴാണ് ഞാൻ സോഫയിൽ കിടന്നു മയങ്ങിപ്പോയത്? മുറിഞ്ഞുപ്പോയ സ്വപ്നം ഓർത്തെടുക്കാൻ അവൾ ശ്രമിച്ചു. ഒറ്റയ്ക്കുള്ള യാത്രയും…
മാമ്പഴമധുരം (Book Review ) …………………………….. ശ്രീ അജോയ് കുമാർ എഴുതിയ ‘അങ്ങനെ ഒരു മാമ്പഴക്കാലം’, എന്ന പുസ്തകം തികച്ചും അവിചാരിതമായിട്ടാണ് ഈ ഒക്ടോബർ മാസത്തിൽ എന്റെ കൈയിൽ എത്തിയത്. യാതൊരു മുൻവിധികളും ഇല്ലാതെ വായിച്ചു തുടങ്ങിയ പുസ്തകം. മുഖചിത്രത്തിൽ തെളിഞ്ഞ നീലയുടുപ്പിട്ട ബാലൻ മേഘങ്ങളെ കൈയിലൊതുക്കി ചുറ്റുമുള്ള നക്ഷത്രങ്ങളെ കൂടെക്കൂട്ടി, അമ്പിളിമാമന്റെ പാതിയിൽ, ഊഞ്ഞാലാടി സ്വപ്നം കണ്ട് സുഖിച്ചങ്ങനെയിരിക്കുന്നു. ആകാശത്തിന്റെ നീല നിറത്തിലും അവടിവിടെ ചിതറിയ മേഘത്തുണ്ടിലും ബാലന്റെ മുഖത്തെ നറുപുഞ്ചിരിയിലും പ്രത്യേക ആകർഷണം തോന്നി. അമ്പമ്പോ… ഇതു പത്താമത്തെ എഡീഷൻ, എനിക്ക് മാത്രമല്ല, മറ്റു പലർക്കും ഈ പുസ്തകം ഇഷ്ടപ്പെട്ടിരിക്കാം ഞാൻ മനസ്സിൽ കണക്കുകൂട്ടി. ചുരുങ്ങിയ അവധിയ്ക്ക് കാനഡയിൽ നിന്നും നാട്ടിൽ പോയപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും കണ്ടുമുട്ടലും വിശേഷം കുറുകലുമായി അവധിയങ്ങ് ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടിപ്പോയി. എയർപ്പോർട്ടിലും വിമാനത്തിലുമായി മണിക്കൂറുകൾ നീളുന്ന തിരിച്ചുള്ള യാത്രയിൽ വായിക്കാൻ ക്യാരിബാഗിൽ തിരുകി ‘മാമ്പഴക്കാലം ‘. ഇതു ബോറടിപ്പിച്ചാലോ, എന്ന് കരുതി…
ഉമ്മറക്കോണിലെ പഴയ മരക്കസേരയിൽ ഫിലിപ്പ് അമർന്നിരുന്നു. തന്റെ അപ്പൂപ്പനും അപ്പനും ഇരുന്നിരുന്ന കസേര. പുതിയ വീടിന്റെ ഭാവങ്ങൾക്ക് ഒട്ടും ചേരാതിരിന്നിട്ടുകൂടി അതവിടെ നിന്നും മാറ്റരുതെന്ന് റൂബിയോട് ശട്ടം കെട്ടിയാണ് ഫിലിപ്പ്, ജോലിസ്ഥലത്തേക്കുള്ള അവസാനത്തെ യാത്രയുടെ വിമാനം കയറിയത്. “പപ്പയുടെ ഒരു വാശി”, തെല്ലു അലോസരത്തോടെ മകൻ സജി പിറുപിറുത്തു. “പപ്പക്ക് അതൊക്കെ ഓർമ്മകളാണ് സജി, അതോണ്ടാ… ഈ കസേരയിൽ ഇരുന്നിട്ടാണ്, അപ്പൂപ്പൻ പണ്ട് കാടുക്കയറി വെടിയിറച്ചി കൊണ്ടുവന്ന കഥയൊക്കെ പറയാന്നാണ് നിന്റെ പപ്പ പറഞ്ഞു കേട്ടിരിക്കണെ, അതവിടെ കിടന്നോട്ടെ.”, ഫിലിപ്പിനെ അറിഞ്ഞ റൂബി ഭർത്താവിനും മകനും ഇടയിൽ കരുത്തുള്ള തൂക്കുപ്പാലമായി. ആ തൂക്കുപ്പാലം ചെറിയ ഉലച്ചലിലൂടെ യാത്രക്കാരെ സുരക്ഷിതമായി അപ്പുറം കടത്തി. ഏറെ വർഷത്തെ ജോലിക്കും പ്രവാസത്തിനുശേഷം തന്റെ കടമകൾ നിറവേറ്റി കഴിഞ്ഞുള്ള വിശ്രമ ജീവിതം. കുടുംബവും പുറകിൽ വിട്ടിട്ടു പോയ കൂട്ടുകാരും താൻ പരിചയിച്ച നാട്ടുവഴികളും തൊടിയും കൈതോലക്കൂട്ടങ്ങളുടെ കനത്ത പച്ചപ്പിനെ വകഞ്ഞുമാറ്റിയൊഴുകുന്ന കൈത്തോടും തെളിവെള്ളത്തിൽ ഊളിയിടുന്ന പരൽ മീനുകളുടെ വാലിന്റെ…
ലോകത്തിന്റെ പലയിടത്തും ജീവിച്ചു, കുറെ രുചികളൊക്കെ രസിച്ചു എങ്കിലും… മ്മടെ തൃശ്ശൂരിന്റെ രുചികളൊന്നും നാവിന്റെ തുമ്പത്തൂന്ന് അങ്ങട് മാറി പോണില്ല. എന്റെ ഇഷ്ടഭക്ഷണം ഇത്തിരി പുളിയും ഇളം മധുരവുമുള്ള നാടൻ തയ്യാരിപ്പുകളാണ്. ചൊട്ടയിലെ ശീലം ചുടല വരെ എന്നത് ഭക്ഷണകാര്യത്തിലും ശരിയാണ്. ബാല്യത്തിൽ നാവിൻ തുമ്പിൽ കയറിക്കൂടിയ രുചികൾ എന്നും കൊതിപ്പിച്ച് തിരയിളക്കും. ഞങ്ങളുടെ തൊടിയിൽ കുറെ മാവുകൾ ഉണ്ടായിരുന്നു. പുളിയുറുമ്പിന്റെ നെറമുള്ള മാമ്പൂ പൂത്ത മണം,വരണ മാങ്ങക്കാലത്തിന്റെ വരവറിയിച്ചു ഒഴുകി പരക്കും. പുളിരസം ഇത്തിരി ഇഷ്ടം കൂടുതലുള്ള എനിക്ക് പച്ചമാങ്ങ കാണുമ്പോൾ ഇപ്പളും വായേല് കപ്പലോടും. മുററത്തേയ്ക്കു ചാഞ്ഞുനിക്കണ മാവിന്റെ കണ്ണിമാങ്ങ കുലകൾ കൈയെത്തി പൊട്ടിച്ച്, പിള്ളേരെ കൈയിലെടുക്കും പോലെ, അരുമയോടെ അടക്കിപ്പിടിച്ച്, നെലം തൊടാണ്ട് അമ്മേടെ കൈയിൽ ഏല്പിച്ചാൽ തുടങ്ങി, എന്റെ കടുമാങ്ങ അച്ചാർ സ്വപ്നം കാണൽ. കണ്ണിമാങ്ങ കല്ലുപ്പും കടുകും മുളകും പൊടിച്ചതും ചേർത്ത് ഭരണിയിൽ നെറച്ചങ്ങട് മുകളിൽ നല്ലെണ്ണ നല്ലോണം ഒഴിച്ച് മൂടിക്ക് മോളില് വെള്ള…
കുമ്മാട്ടി മുഖങ്ങൾ മിനുക്കിവെയ്ക്കുന്ന കുമ്മാട്ടി സംഘത്തെ കുറിച്ചുള്ള റിപ്പോർട്ട്. അതിലെ ചിത്രങ്ങൾ വർഷങ്ങൾക്കിപ്പുറം, എന്നെ ഓർമിപ്പിച്ച ഒരു കുമ്മാട്ടി കഥ. കുമ്മാട്ടികൾ, ഓണത്തപ്പന്റെ കൂടെ വിട്ട ശിവന്റെ ഭൂതഗണങ്ങൾ എന്ന് ഐതിഹ്യം. തൃശൂരിലെ ചില ഗ്രാമങ്ങളിൽ ഓണക്കാലത്തു കുമ്മാട്ടി കളിച്ചിരുന്നു. കൊയ്ത്തും മെതിയും കഴിഞ്ഞ് നെൽകററയൊഴിഞ്ഞ മുറ്റവും നിറയുന്ന അറയും ഓണനാളുകളിൽ സമൃദ്ധി നൽകിയിരുന്ന മലയാളിയുടെ ഓണക്കാലം. പുല്ലിലും പൂക്കൾ വിരിയുന്ന കാലം, തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും തൊടി നിറയും. ചെമ്പരത്തിയും തെച്ചിയും കാശിത്തുമ്പയും മന്ദാരവും രാജമല്ലിയും പവിഴമല്ലിയും അതിരിടുന്ന ഇല്ലിമുളവേലികളും മണം പരത്തി, മുല്ലയും പിച്ചകവും പടരുന്ന മരങ്ങളും തൊടിയിൽ പാറുന്ന ഓണത്തുമ്പികളും ഓണാവധിയിൽ ഊഞ്ഞാലാടിയും മുറ്റത്തും തൊടിയിലും ഓടിക്കളിച്ചു രസിക്കുന്ന കുട്ടികളും ആ കാലഘട്ടത്തിന്റെ നേർചിത്രം. കുമ്മാട്ടികളുടെ ഐതിഹ്യം അറിഞ്ഞിട്ടൊന്നുമല്ല. ഓണാഘോഷത്തിനു പോക്കറ്റ് മണി ഉണ്ടാക്കാൻ കുമ്മാട്ടി കളിക്കുന്ന നിർധനരായ കുട്ടികൾ ഞങ്ങളുടെ ഗ്രാമത്തിലും അന്നുണ്ടായിരുന്നു. ഓണത്തിന് അടുത്തുള്ള ടാക്കീസിൽ ഒരു പടം കാണുക, ഇടവേളയിൽ ഒരു പൊതി…
ഈ നാഗവല്ലീടെ ഉച്ചപ്രാന്ത്. (നർമ്മഭാവന) ———————————– (മണിച്ചിത്രത്താഴ് എന്ന എക്കാലത്തേയും എന്റെ പ്രിയപ്പെട്ട സിനിമ, വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ നർമ്മത്തിന്റെ കണ്ണുകളിലൂടെ തൃശ്ശൂർ സ്ലാങിന്റെ ചിരിമധുരം തൂവിയ എന്റെ എളിയ എഴുത്ത്. ) ***** വേനലവധി എണ്ണിചുട്ട അപ്പം പോലെ കൊറച്ചു ദിവസം കിട്ടുമ്പോൾ ചെറുതും വലുതുമായ എല്ലാ നറുങ്ങിണി പിറുങ്ങിണി കസിൻസൊക്കെയായി തറവാട്ടിൽ കൂടുന്ന സമയത്ത് ഒരൂട്ടം സംഭവിച്ചു. മണിച്ചിത്രത്താഴ് സിനിമ കാണാൻ തൃശ്ശൂർ തിയേറ്ററിൽ ക്യൂവിൽ ഇടികൂടി ടിക്കറ്റ് കിട്ടാതെ മടങ്ങിയപ്പോൾ മുതൽ ഒരു എന്തോ ഒന്ന് മനസ്സിലൊടക്കി. ഇതു സാധാരണ പടല്ല, പടം കാണാൻ ഒരു പൂരത്തിന്റെ ആളാ വന്നേക്കണേ ! …ന്നാലും മ്മള് വിടില്ല. വലക്കെട്ടണ ചെലന്ത്യേപ്പോലെ തൃശ്ശൂർ മക്കള് വീണ്ടും ശ്രമിച്ചു. വീണ്ടും ഇടി കൂടി, ടിക്കറ്റ് വാങ്ങി, കപ്പലണ്ടി കൊറിച്ച് നിറഞ്ഞ തിയേറ്ററിലിരുന്ന് സിനിമ കണ്ടു. ‘അമ്പമ്പോ… ഇടി കൊറെ കൊണ്ടാലും തരക്കേടില്യ… ശോഭനേടെ തിം ത്തോം ത്തോം മനസ്സില് അങ്ങട്…
കൂട്ട്, മനസ്സിന് സന്തോഷം നൽകുന്നതെല്ലാം എനിക്ക് നല്ല കൂട്ടാണ്. സിനിമയുടെ ദൃശ്യഭംഗിയും വായനയിൽ വാക്കുകൾ വരച്ചിട്ട സങ്കൽപ്പലോകവും എനിക്കു മുമ്പിൽ ഞാനിതുവരെ കാണാത്ത അറിയാത്ത മായാലോകം തുറന്നിടും. ഞാൻ ഇതു രണ്ടിനോടും നന്നായി കൂട്ടുകൂടും. യാത്രകൾ ജീവിതത്തിൽ നിറക്കുന്ന പുതുമ വിവരിക്കാൻ ആവില്ലല്ലോ. അപരിചിതമായ ഇടങ്ങളിലെ ഓരോ കാഴ്ചയും കൗതുകമാണ്. അതിനാൽ യാത്രകളോട് കൂട്ടുകൂടാനും എനിക്ക് പെരുത്തിഷ്ടം. നല്ലൊരു പാട്ടുകേൾക്കുമ്പോൾ രാഗതാളങ്ങളുടെ അതുല്യമായ സംഗീതസമന്വയം കർണ്ണപുടങ്ങൾ തഴുകി ഹൃദയത്തിൽ വിരുന്നെത്തുന്ന മൃദുമന്ത്രണമാണ്. മാനസിക പിരിമുറുക്കം കുറക്കാനുള്ള എന്റെ ദിവ്യഔഷധം. വീടിന്റെ ചുറ്റുമുള്ള കുഞ്ഞൻ പൂന്തോട്ടത്തിലും പച്ചപ്പുള്ള പുൽത്തകിടിയിലും നിൽക്കുമ്പോൾ വീശുന്ന ചെറുക്കാറ്റുപ്പോലും എനിക്കു നൽകുന്ന ഉന്മേഷം ചെറുതല്ല. ഇതെല്ലാം ഒരു തരത്തിൽ എനിക്ക് കൂട്ടാകുന്നുണ്ടെങ്കിലും മനുഷ്യരോടുള്ള സൗഹൃദം അതിനെയെല്ലാം വകഞ്ഞുമാറ്റി കുതിച്ചു മുന്നേറും. അതെ, സൗഹൃദം ആഗ്രഹിക്കാത്തവർ ആരുണ്ട്? ഇല്ലെങ്കിൽ അവർ സമൂഹജീവികൾ ആയിരിക്കില്ല എന്നു ഞാൻ കരുതും. മനുഷ്യരെ പോലെ തന്നെ മൃഗങ്ങളിലും പക്ഷികളിലും സൗഹൃദം ശക്തമായ് കാണപ്പെടാറുണ്ട്. കൂട്ടത്തിൽ…
