ഇതൊരു കുഞ്ഞുവാശിക്കഥ. സ്കൂൾ ഗ്രൂപ്പ് ഫോട്ടോ നിറം മങ്ങി, മുഖങ്ങളിലെ കൗമാരത്തുടിപ്പ് മങ്ങി, മഞ്ഞപ്പ് കലർന്നു . നിറമുള്ള ഓട്ടോഗ്രാഫ് താളുകൾ നിറം ചോർന്നു പിഞ്ഞിപൊടിഞ്ഞു. എങ്കിലും ചില ഓർമ്മകൾ നിറം മങ്ങില്ല, നുറുങ്ങിപൊടിയില്ല. വർഷങ്ങൾക്കു മുൻപ്, തൃശ്ശൂർ നഗരത്തിലെ പ്രശസ്തമായ ഒരു കോൺവെൻറ് സ്കൂൾ. അവിടെ നീളൻ നീലപ്പാവാടയും വെള്ളഷർട്ടും ഇരുവശത്തും നീല റിബ്ബൺ കെട്ടിയ മുടിപിന്നലും കണ്ണുകളിൽ കൗതുകവും വാക്കുകളിൽ കുസൃതിയും നിറച്ച പെൺകുട്ടിയായി ഞാനുമുണ്ടായിരുന്നു. നോട്ട് ബുക്കിന്റെ അവസാന പേജിൽ കോണോടുകോൺ എഴുതിയ ക്ലാസ്സ് ടൈം ടേബിൾ. അതിൽ ഗെയിംസ് പീരിയഡ് കാണുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നാറുള്ളത്, മനസ് തുള്ളിച്ചാടും എന്നല്ലേ? നിങ്ങൾക്ക് തെറ്റി, ഞങ്ങൾ പേടിച്ചു വിറക്കും, നെടുനിശ്വാസം ഉതിർക്കും. അത്രമേൽ ടെറർ ആയിരുന്നു ഞങ്ങളുടെ ഗെയിംസ് ടീച്ചർ. കിളിരം കുറഞ്ഞ ശരീരവും കേൾക്കാൻ ഒട്ടും മയവുമില്ലാത്ത ശബ്‍ദവുമുള്ള ടീച്ചറുടെ മുന്നിൽ മാൻപേടയുടെ മിഴികളിലെ പേടി കടമെടുത്താണ് ഞങ്ങൾ ഗ്രൗണ്ടിൽ വരിയായി നിൽക്കുക. ഗ്രൗണ്ടിനു ചുറ്റും…
Author: Joyce Varghese
ന്യൂ ഇയർ റെസല്യൂഷ്യൻ ചിന്തകൾ, എല്ലാ ഡിസംബറിലും തലയിൽ പെരുക്കും. ഈ വർഷം ഇങ്ങനെയൊക്കെ ഇതൾ കൊഴിഞ്ഞുപോയി. അടുത്തവർഷം ദാ… പുഞ്ചിരിച്ചു മുന്നിൽ വന്നു നിൽക്കുന്നു. വർഷം മുഴുവൻ സന്തോഷം, സമാധാനം, ആരോഗ്യം, സമ്പത്ത്, സമൃദ്ധി ഇതൊക്കെ ആശംസകളിലൂടെ പ്രവഹിക്കും, അത് മാത്രം ഉറപ്പുള്ള കാര്യം. പലരും കൃത്യമായി വർഷം തോറും പുകവലി നിർത്തിയും വ്യായാമം ചെയ്തും അടുത്ത വർഷം നല്ല പിള്ളയാകാമെന്ന് ദൃഢപ്രതിജ്ഞ ചെയ്യും. ഇഴഞ്ഞും വലിഞ്ഞും കുറച്ചു ദിവസങ്ങൾ തള്ളിനീക്കി, അടുത്ത വർഷം നന്നാകാം എന്നങ്ങട് ‘തീരുമാനിക്കും. അവരെ പറഞ്ഞിട്ടു കാര്യമില്ല. നന്നാവും, ഇച്ചിരി അങ്ങോട്ടു നീട്ടി പിടിക്കും എന്ന് മാത്രം. ‘ഈ 2025 -ൽ നിങ്ങൾ എന്തായിരിക്കും ‘, എന്നെന്നോട് ചോദിച്ചാൽ, ‘ഏറെക്കുറെ ഇങ്ങനെ തന്നെ ‘, എന്ന് ഉത്തരം. കാരണം ഒരു വ്യക്തിയുടെ അടിസ്ഥാനപരമായ ചിന്ത, മനോഭാവം, പെരുമാറ്റം ഇതൊക്കെ മാറ്റിയെടുക്കാൻ പ്രയാസമാണ്. അത് വലിയ വ്യത്യാസമില്ലാതെ തുടരാനാണ് സാധ്യത. എങ്കിലും ചില മാറ്റങ്ങൾ മുന്നോട്ടുള്ള…
കാനഡയിൽ ക്രിസ്തുമസ് വലിയ ആഘോഷമാണ്. ഇത് കേട്ടാൽ, എന്താ അവിടെ ഒരു സ്പെഷ്യൽ, ലോകത്ത് എല്ലായിടവും ക്രിസ്തുമസ് ഉണ്ടല്ലോ? ദാ… നിങ്ങളിപ്പോൾ നിങ്ങളോട് ചോദിച്ച ചോദ്യം, ഇതല്ലെ? നിങ്ങളുടെ ചുണ്ടിന്റെ കോണിൽ ഒരു വക്രിച്ച ചിരി പരന്നില്ലേ? ഇതിൽ കാര്യം ഇത്രേ ഉള്ളൂ. പള്ളിപെരുന്നാളുകൾ, ഓണം, വിഷു, ദീപാവലി, റംസാൻ, ഈദ് ഒക്കെ നിരത്തിപ്പിടിച്ചു ആഘോഷിക്കുന്ന മലയാളികളെപോലെ കാക്കത്തൊള്ളായിരം ആഘോഷമൊന്നുമില്ല, ഇവിടെ കുട്ടികൾക്ക്. അതുകൊണ്ട് തന്നെ ക്രിസ്തുമസ് ആഘോഷം ബഹുകേമമാണ്. ക്രിസ്തുമസിനു സമ്മാനം കിട്ടാത്ത ഒരു കുഞ്ഞും ഇവിടെ ഉണ്ടാകരുത് എന്ന വാശിയിലാണ് നാട്ടിലെ ഗവണ്മെന്റ്, വോളന്ററി സംഘടനകൾ, മീഡിയ എന്നിവർ. ടോരൊന്റോയിൽ Toy mountain എന്ന പരിപാടിയുണ്ട്. കളിപ്പാട്ടങ്ങളും പണവും ഇതിനു വേണ്ടി സമാഹരിക്കുന്നു. സമ്മാനപ്പൊതികൾ കുന്നുപോലെ കൂട്ടിവെച്ചു മീഡിയ പെൺകുട്ടി അതിനു മുമ്പിൽ നിന്ന് ടോയ് കളക്ഷന്റെ വിജയവാർത്തകൾ കാച്ചിപ്പൊരിക്കും. സമ്മാനം കൊടുക്കുന്ന കുടുംബങ്ങൾ, സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്ന ബിസിനസ്സ് മേധാവികൾ, ചെറിയ കുട്ടികൾ ഇവരെ കൂടെ നിർത്തി…
ഓർമ്മയും മറവിയും ഒന്ന് മറ്റൊന്നിനോടു ചേർന്നിരിക്കുന്നു. ഒരാൾക്ക് ഓർത്തെടുക്കാൻ സാധിക്കാത്ത സംഭവങ്ങൾ, അനുഭവങ്ങൾ, അറിവുകൾ ഇവയെല്ലാം മറവിയുടെ കയത്തിലേക്ക് ഊളിയിടുന്നു. വായനയിലൂടെ അറിഞ്ഞ കാര്യങ്ങൾ ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നു. വികാരം മുറ്റിനിൽക്കുന്ന കഥകൾക്കിടയിൽ ഈ എഴുത്ത് രസച്ചരട് മുറിക്കുമെങ്കിലും ശാസ്ത്രം മാനവരാശിയുടെ ഉന്നമനത്തിനു നൽകിയ സംഭാവനകൾ വിസ്മരിക്കരുത്. Karl Lashley, എന്ന സയന്റിസ്റ്റ് 1950-ൽ തലച്ചോറിൽ ‘ഓർമ’യുടെ engram അല്ലെങ്കിൽ physical trace അന്വേഷിച്ച് എലികളിലും കുരങ്ങുകളിലും നിരവധി പരീക്ഷണങ്ങൾ നടത്തി. അവസാനം തലച്ചോറിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനവും ഏകോപനവുമാണ് ‘ഓർമ’, എന്ന നിഗമനത്തിൽ എത്തിച്ചേർന്നു. നമ്മുടെ തലച്ചോറിലെ cerebellum, hippocampus, amygdala എന്നിവ ഓർമ്മകൾ process ചെയ്യുന്നതിലും store ചെയ്യുന്നതിലും സുപ്രധാന പങ്കുവഹിക്കുന്നു. തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ ഒന്നുച്ചേർന്നു ഒരു വ്യക്തിയുടെ ഓർമ്മയെ നിയന്ത്രിക്കുന്നു. ബ്രെയിനിൽ രണ്ടു cerebral hemispheresഇൽ 4 വീതം, മൊത്തം എട്ട് ലോബുകൾ (lobes) ഉണ്ട്. അതുപോലെ തന്നെ ഓർമ്മകളിൽ ഹൃസ്വക്കാല ഓർമ്മകളും ദീർഘക്കാല ഓർമ്മകളുമുണ്ട്.…
പത്താംക്ലാസ് പരീക്ഷ എന്നൊരു കുപ്പിയിൽ അടച്ച ഭൂതത്തിനെ ഞാൻ ഭയക്കാൻ തുടങ്ങിയത് മൂന്നാം ക്ലാസ് മുതലാണ്. ഞാൻ മൂന്നിൽ പഠിക്കുമ്പോൾ എന്റെ മൂത്ത സഹോദരങ്ങൾ പത്തിലും ഒമ്പതിലും ഒക്കെ പഠിച്ചു തുടങ്ങി. സന്ധ്യക്ക് കളിച്ചു തിമർക്കുന്ന ഞങ്ങളോട് അമ്മ പറയും, ‘ഒച്ച വെക്കല്ലെ, അവൻ പത്തിലെ പരീക്ഷക്കു പഠിക്ക്യാ…’ മമ്… ഈ പത്തിലെ പരീക്ഷ, താഴോട്ട് ഉരുണ്ടിറങ്ങി കനം വെയ്ക്കുന്ന കൂറ്റൻ മഞ്ഞുകട്ടയായി (avalanche ) എന്റെ മുകളിലൂടെ ഉരുണ്ട് എന്നെ ഞെരുക്കി. ഞാനും പടികൾ കയറി പത്തിലെത്തി. അവിടെ ഭയാനക അന്തരീക്ഷം. അധ്യാപികമാർ എല്ലാവരും പത്തിലെ പരീക്ഷയെ അനുനിമിഷം ഓർമ്മിപ്പിച്ചു. മഞ്ഞുകട്ട (ഹിമപാതം) ദിവസം തോറും കനം വെച്ചുകൊണ്ടിരന്നു. പത്തിൽ ട്യൂഷന് പോകാത്തവർ ഇല്ല. നൂറിൽ നൂറു മാർക്ക് കിട്ടുന്നവരും ട്യൂഷനു പോകും. നാട്ടിൻപ്പുറങ്ങളിൽ പോലും പത്താം ക്ലാസ് ഒരുക്കം തകൃതിയായിരുന്നു. ഗ്രാമർ പഠിപ്പിക്കാൻ ട്യൂഷ്യൻ സെന്ററുകൾ തുറന്നു വെയ്ക്കും. ഒമ്പതാം ക്ലാസ് കഴിയുന്ന വേനലവധിയിൽ, ഏപ്രിൽ, മേയ് മാസങ്ങളിൽ…
താര കുന്നിൽ മുകളിലേക്ക് ഓടിക്കയറിക്കൊണ്ടിരുന്നു. അവൾക്കു തികച്ചും പരിചിതമായ വഴികളിലൂടെയെന്നപ്പോലെ അവൾ സഞ്ചരിച്ചു. ആകാശം കുത്തിത്തുളയ്ക്കുന്ന പച്ചത്തലപ്പുകൾ ഇടുങ്ങിയ വഴിക്കു കമാനം തീർത്തു പൊങ്ങി വളർന്നു നിന്നിരുന്നു. പച്ചമേലാപ്പിനുള്ളിൽ എത്തിനോക്കുന്ന അരുണപ്രഭ താരയെ വെളിച്ചത്തിൽ മുക്കി. നനുത്ത തണുപ്പിൽ തന്നിൽ വന്നുനിറയുന്ന വിചിത്രാനുഭവം താരയുടെ ഉറക്കെയുള്ള ചിരിയായ് പാറക്കെട്ടുകളിൽ തട്ടി പ്രതിധ്വനിച്ചു. വഴിക്കിരുപ്പുറവും വലിയ മരങ്ങളുടെ വേരുകൾ മുഴച്ചു നിന്നു. അവയിൽ പുഴുക്കളും കറുത്ത പ്രാണികളും മെല്ലെയിഴഞ്ഞു. നീട്ടിക്കൂവുന്ന കുയിലിനു മറുപടിയായി അവൾ ഉറക്കെ കൂകി. കോടമഞ്ഞിന്റെ നനവിൽ ചിത്രശലഭങ്ങൾ ചിറകൊതുക്കിയിരുന്നു. അവളെ കണ്ടപ്പോൾ അവയുയർന്നു പൊങ്ങി, വർണ്ണചിറകുകളിൽ സൗന്ദര്യം വിതറി അവൾക്ക് ചുറ്റും പറന്നു. ഇലയിൽ കോർത്തുകിടക്കുന്ന പുഴുക്കൾ കൊക്കൂണുകളിൽ തങ്ങൾക്കു ചിറകുകൾക്ക് മുളയ്ക്കുന്നത് കിനാവു കണ്ട് സുഷുപ്തിയിലാണ്ടു. അഞ്ചു മണിയുടെ മണിയൊച്ചയാണ് താരയെ ഉണർത്തിയത്. ഔ… അതൊരു സ്വപ്നമായിരുന്നോ? അവൾ കുണ്ഠിതപ്പെട്ടു. എപ്പോഴാണ് ഞാൻ സോഫയിൽ കിടന്നു മയങ്ങിപ്പോയത്? മുറിഞ്ഞുപ്പോയ സ്വപ്നം ഓർത്തെടുക്കാൻ അവൾ ശ്രമിച്ചു. ഒറ്റയ്ക്കുള്ള യാത്രയും…
മാമ്പഴമധുരം (Book Review ) …………………………….. ശ്രീ അജോയ് കുമാർ എഴുതിയ ‘അങ്ങനെ ഒരു മാമ്പഴക്കാലം’, എന്ന പുസ്തകം തികച്ചും അവിചാരിതമായിട്ടാണ് ഈ ഒക്ടോബർ മാസത്തിൽ എന്റെ കൈയിൽ എത്തിയത്. യാതൊരു മുൻവിധികളും ഇല്ലാതെ വായിച്ചു തുടങ്ങിയ പുസ്തകം. മുഖചിത്രത്തിൽ തെളിഞ്ഞ നീലയുടുപ്പിട്ട ബാലൻ മേഘങ്ങളെ കൈയിലൊതുക്കി ചുറ്റുമുള്ള നക്ഷത്രങ്ങളെ കൂടെക്കൂട്ടി, അമ്പിളിമാമന്റെ പാതിയിൽ, ഊഞ്ഞാലാടി സ്വപ്നം കണ്ട് സുഖിച്ചങ്ങനെയിരിക്കുന്നു. ആകാശത്തിന്റെ നീല നിറത്തിലും അവടിവിടെ ചിതറിയ മേഘത്തുണ്ടിലും ബാലന്റെ മുഖത്തെ നറുപുഞ്ചിരിയിലും പ്രത്യേക ആകർഷണം തോന്നി. അമ്പമ്പോ… ഇതു പത്താമത്തെ എഡീഷൻ, എനിക്ക് മാത്രമല്ല, മറ്റു പലർക്കും ഈ പുസ്തകം ഇഷ്ടപ്പെട്ടിരിക്കാം ഞാൻ മനസ്സിൽ കണക്കുകൂട്ടി. ചുരുങ്ങിയ അവധിയ്ക്ക് കാനഡയിൽ നിന്നും നാട്ടിൽ പോയപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും കണ്ടുമുട്ടലും വിശേഷം കുറുകലുമായി അവധിയങ്ങ് ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടിപ്പോയി. എയർപ്പോർട്ടിലും വിമാനത്തിലുമായി മണിക്കൂറുകൾ നീളുന്ന തിരിച്ചുള്ള യാത്രയിൽ വായിക്കാൻ ക്യാരിബാഗിൽ തിരുകി ‘മാമ്പഴക്കാലം ‘. ഇതു ബോറടിപ്പിച്ചാലോ, എന്ന് കരുതി…
ഉമ്മറക്കോണിലെ പഴയ മരക്കസേരയിൽ ഫിലിപ്പ് അമർന്നിരുന്നു. തന്റെ അപ്പൂപ്പനും അപ്പനും ഇരുന്നിരുന്ന കസേര. പുതിയ വീടിന്റെ ഭാവങ്ങൾക്ക് ഒട്ടും ചേരാതിരിന്നിട്ടുകൂടി അതവിടെ നിന്നും മാറ്റരുതെന്ന് റൂബിയോട് ശട്ടം കെട്ടിയാണ് ഫിലിപ്പ്, ജോലിസ്ഥലത്തേക്കുള്ള അവസാനത്തെ യാത്രയുടെ വിമാനം കയറിയത്. “പപ്പയുടെ ഒരു വാശി”, തെല്ലു അലോസരത്തോടെ മകൻ സജി പിറുപിറുത്തു. “പപ്പക്ക് അതൊക്കെ ഓർമ്മകളാണ് സജി, അതോണ്ടാ… ഈ കസേരയിൽ ഇരുന്നിട്ടാണ്, അപ്പൂപ്പൻ പണ്ട് കാടുക്കയറി വെടിയിറച്ചി കൊണ്ടുവന്ന കഥയൊക്കെ പറയാന്നാണ് നിന്റെ പപ്പ പറഞ്ഞു കേട്ടിരിക്കണെ, അതവിടെ കിടന്നോട്ടെ.”, ഫിലിപ്പിനെ അറിഞ്ഞ റൂബി ഭർത്താവിനും മകനും ഇടയിൽ കരുത്തുള്ള തൂക്കുപ്പാലമായി. ആ തൂക്കുപ്പാലം ചെറിയ ഉലച്ചലിലൂടെ യാത്രക്കാരെ സുരക്ഷിതമായി അപ്പുറം കടത്തി. ഏറെ വർഷത്തെ ജോലിക്കും പ്രവാസത്തിനുശേഷം തന്റെ കടമകൾ നിറവേറ്റി കഴിഞ്ഞുള്ള വിശ്രമ ജീവിതം. കുടുംബവും പുറകിൽ വിട്ടിട്ടു പോയ കൂട്ടുകാരും താൻ പരിചയിച്ച നാട്ടുവഴികളും തൊടിയും കൈതോലക്കൂട്ടങ്ങളുടെ കനത്ത പച്ചപ്പിനെ വകഞ്ഞുമാറ്റിയൊഴുകുന്ന കൈത്തോടും തെളിവെള്ളത്തിൽ ഊളിയിടുന്ന പരൽ മീനുകളുടെ വാലിന്റെ…
ലോകത്തിന്റെ പലയിടത്തും ജീവിച്ചു, കുറെ രുചികളൊക്കെ രസിച്ചു എങ്കിലും… മ്മടെ തൃശ്ശൂരിന്റെ രുചികളൊന്നും നാവിന്റെ തുമ്പത്തൂന്ന് അങ്ങട് മാറി പോണില്ല. എന്റെ ഇഷ്ടഭക്ഷണം ഇത്തിരി പുളിയും ഇളം മധുരവുമുള്ള നാടൻ തയ്യാരിപ്പുകളാണ്. ചൊട്ടയിലെ ശീലം ചുടല വരെ എന്നത് ഭക്ഷണകാര്യത്തിലും ശരിയാണ്. ബാല്യത്തിൽ നാവിൻ തുമ്പിൽ കയറിക്കൂടിയ രുചികൾ എന്നും കൊതിപ്പിച്ച് തിരയിളക്കും. ഞങ്ങളുടെ തൊടിയിൽ കുറെ മാവുകൾ ഉണ്ടായിരുന്നു. പുളിയുറുമ്പിന്റെ നെറമുള്ള മാമ്പൂ പൂത്ത മണം,വരണ മാങ്ങക്കാലത്തിന്റെ വരവറിയിച്ചു ഒഴുകി പരക്കും. പുളിരസം ഇത്തിരി ഇഷ്ടം കൂടുതലുള്ള എനിക്ക് പച്ചമാങ്ങ കാണുമ്പോൾ ഇപ്പളും വായേല് കപ്പലോടും. മുററത്തേയ്ക്കു ചാഞ്ഞുനിക്കണ മാവിന്റെ കണ്ണിമാങ്ങ കുലകൾ കൈയെത്തി പൊട്ടിച്ച്, പിള്ളേരെ കൈയിലെടുക്കും പോലെ, അരുമയോടെ അടക്കിപ്പിടിച്ച്, നെലം തൊടാണ്ട് അമ്മേടെ കൈയിൽ ഏല്പിച്ചാൽ തുടങ്ങി, എന്റെ കടുമാങ്ങ അച്ചാർ സ്വപ്നം കാണൽ. കണ്ണിമാങ്ങ കല്ലുപ്പും കടുകും മുളകും പൊടിച്ചതും ചേർത്ത് ഭരണിയിൽ നെറച്ചങ്ങട് മുകളിൽ നല്ലെണ്ണ നല്ലോണം ഒഴിച്ച് മൂടിക്ക് മോളില് വെള്ള…
കുമ്മാട്ടി മുഖങ്ങൾ മിനുക്കിവെയ്ക്കുന്ന കുമ്മാട്ടി സംഘത്തെ കുറിച്ചുള്ള റിപ്പോർട്ട്. അതിലെ ചിത്രങ്ങൾ വർഷങ്ങൾക്കിപ്പുറം, എന്നെ ഓർമിപ്പിച്ച ഒരു കുമ്മാട്ടി കഥ. കുമ്മാട്ടികൾ, ഓണത്തപ്പന്റെ കൂടെ വിട്ട ശിവന്റെ ഭൂതഗണങ്ങൾ എന്ന് ഐതിഹ്യം. തൃശൂരിലെ ചില ഗ്രാമങ്ങളിൽ ഓണക്കാലത്തു കുമ്മാട്ടി കളിച്ചിരുന്നു. കൊയ്ത്തും മെതിയും കഴിഞ്ഞ് നെൽകററയൊഴിഞ്ഞ മുറ്റവും നിറയുന്ന അറയും ഓണനാളുകളിൽ സമൃദ്ധി നൽകിയിരുന്ന മലയാളിയുടെ ഓണക്കാലം. പുല്ലിലും പൂക്കൾ വിരിയുന്ന കാലം, തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും തൊടി നിറയും. ചെമ്പരത്തിയും തെച്ചിയും കാശിത്തുമ്പയും മന്ദാരവും രാജമല്ലിയും പവിഴമല്ലിയും അതിരിടുന്ന ഇല്ലിമുളവേലികളും മണം പരത്തി, മുല്ലയും പിച്ചകവും പടരുന്ന മരങ്ങളും തൊടിയിൽ പാറുന്ന ഓണത്തുമ്പികളും ഓണാവധിയിൽ ഊഞ്ഞാലാടിയും മുറ്റത്തും തൊടിയിലും ഓടിക്കളിച്ചു രസിക്കുന്ന കുട്ടികളും ആ കാലഘട്ടത്തിന്റെ നേർചിത്രം. കുമ്മാട്ടികളുടെ ഐതിഹ്യം അറിഞ്ഞിട്ടൊന്നുമല്ല. ഓണാഘോഷത്തിനു പോക്കറ്റ് മണി ഉണ്ടാക്കാൻ കുമ്മാട്ടി കളിക്കുന്ന നിർധനരായ കുട്ടികൾ ഞങ്ങളുടെ ഗ്രാമത്തിലും അന്നുണ്ടായിരുന്നു. ഓണത്തിന് അടുത്തുള്ള ടാക്കീസിൽ ഒരു പടം കാണുക, ഇടവേളയിൽ ഒരു പൊതി…
