മാമ്പഴമധുരം
(Book Review )
……………………………..
ശ്രീ അജോയ് കുമാർ എഴുതിയ ‘അങ്ങനെ ഒരു മാമ്പഴക്കാലം’, എന്ന പുസ്തകം തികച്ചും അവിചാരിതമായിട്ടാണ് ഈ ഒക്ടോബർ മാസത്തിൽ എന്റെ കൈയിൽ എത്തിയത്. യാതൊരു മുൻവിധികളും ഇല്ലാതെ വായിച്ചു തുടങ്ങിയ പുസ്തകം.
മുഖചിത്രത്തിൽ തെളിഞ്ഞ നീലയുടുപ്പിട്ട ബാലൻ മേഘങ്ങളെ കൈയിലൊതുക്കി ചുറ്റുമുള്ള നക്ഷത്രങ്ങളെ കൂടെക്കൂട്ടി, അമ്പിളിമാമന്റെ പാതിയിൽ, ഊഞ്ഞാലാടി സ്വപ്നം കണ്ട് സുഖിച്ചങ്ങനെയിരിക്കുന്നു. ആകാശത്തിന്റെ നീല നിറത്തിലും അവടിവിടെ ചിതറിയ മേഘത്തുണ്ടിലും ബാലന്റെ മുഖത്തെ നറുപുഞ്ചിരിയിലും പ്രത്യേക ആകർഷണം തോന്നി.
അമ്പമ്പോ… ഇതു പത്താമത്തെ എഡീഷൻ, എനിക്ക് മാത്രമല്ല, മറ്റു പലർക്കും ഈ പുസ്തകം ഇഷ്ടപ്പെട്ടിരിക്കാം ഞാൻ മനസ്സിൽ കണക്കുകൂട്ടി.
ചുരുങ്ങിയ അവധിയ്ക്ക് കാനഡയിൽ നിന്നും നാട്ടിൽ പോയപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും കണ്ടുമുട്ടലും വിശേഷം കുറുകലുമായി അവധിയങ്ങ് ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടിപ്പോയി. എയർപ്പോർട്ടിലും വിമാനത്തിലുമായി മണിക്കൂറുകൾ നീളുന്ന തിരിച്ചുള്ള യാത്രയിൽ വായിക്കാൻ ക്യാരിബാഗിൽ തിരുകി ‘മാമ്പഴക്കാലം ‘. ഇതു ബോറടിപ്പിച്ചാലോ, എന്ന് കരുതി ഈ വർഷം വാങ്ങിക്കൂട്ടിയ പുസ്തകക്കെട്ടിൽ നിന്നും വേറെ ഒരു പുസ്തകം കൂടി സ്റ്റെപ്പിനിയായി വെച്ചു.
ഒന്നാം അധ്യായത്തിൽ തന്നെ മാമ്പഴക്കൊതിയനായ ബാലന്റെ നിഷ്കളങ്കഭാവവും ലോകത്തിന്റെ കാപട്യവും ചിരിച്ചും കരഞ്ഞും, കൽക്കണ്ട മാമ്പഴത്തിന്റെ മധുരവും തുടയിൽ ആഴ്ന്നിറങ്ങിയ അമ്മാവന്റെ നഖത്തിന്റെ നോവും ഒരേ ഒഴുക്കോടെ പറഞ്ഞുവെച്ചപ്പോൾ, മാമ്പഴക്കാലത്തിനോട് ചേർത്തുവെച്ച സ്റ്റെപ്പിനി പുസ്തകത്തെ ഞാൻ പാടെ മറന്നുപ്പോയി.
ചെട്ടിക്കുളങ്ങരയെന്ന സ്ഥലവും രവിക്കുട്ടന്റെ കൂട്ടുകാരായ ഉണ്ണിയും രാധയും ( ഈ കക്ഷി ഒരാൺകുട്ടിയാണ്) രാജു, ഗോപി, കുമാർ ഇങ്ങനെ പിള്ളേർ സംഘം കാണിക്കുന്ന കുസൃതികളും ബഡായികളും സരസമായി അവതരിപ്പിച്ചു കൊണ്ട്, കഥാകൃത്ത് തന്നെ ബുദ്ധിയുണ്ടെങ്കിലും ഉഴപ്പനും നിഷ്ക്കുവും പേടികൊണ്ടെങ്കിലും അനുസരണശീലമുള്ള കുട്ടിയുമായി യാതൊരു അതിഭാവുകത്വമോ, അവകാശവാദമോ ഇല്ലാതെ അവതരിപ്പിക്കുന്നു.
എന്തായിരിക്കും എന്നെ ഈ പുസ്തകം ഇത്രയധികം ആകർഷിച്ചത് ? ബാല്യകാലോർമ്മകൾ, മഴ തോർന്നിട്ടും മരം പെയ്യുന്ന മട്ടിൽ എന്നെ ഇപ്പോഴും നനയിച്ചുക്കൊണ്ടിരിക്കുന്നു. സന്തോഷം മാത്രം തന്ന ബാല്യം അയവിറക്കാൻ എന്നും എനിക്കിഷ്ടമാണ്. എന്നെപ്പോലെയുള്ളവർക്ക് ഈ പുസ്തകം എങ്ങനെ ഇഷ്ടപ്പെടാതിരിക്കും? ഉണ്ണിയേയും രാധയേയും പോലെയുള്ള കസിൻസും ഒരു കൂട്ടം കൂട്ടുകാരും നന്മയുള്ള ഗ്രാമവും എനിയ്ക്കും സ്വന്തമായിരുന്നു.
കുട്ടിസൈക്കിൾ, രാമേട്ടന്റെ നന്മ നിറഞ്ഞ മോര്, വാശിയും വേതാള സഞ്ചിയും, ഓണപ്പാവാട, അവധിക്കാലം എന്ന ചക്കരത്തുണ്ട്, കാശു കുടുക്ക, വഴിയിടങ്ങൾ, കുമ്മാട്ടി എന്ന ചെറിയ ബ്ലോഗുകളിലൂടെ എന്റെ കുട്ടിക്കാലം ഓർമ്മിച്ചെടുക്കാൻ എളിയ ശ്രമം നടത്തിയിട്ടുണ്ട്.
കൊഴിഞ്ഞുപ്പോയ തന്റെ ബാല്യം ഇത്ര കൃത്യതയോടെ ഓർത്തെടുത്ത് തെളിമയോടെ മുന്നിൽ നിരത്തിയ ശ്രീ അജോയ് കുമാറിന്റെ എഴുത്ത് ഒരുപാടിഷ്ടമായതും വായന, പേജിൽ നിന്നും പേജിലേക്ക് വേഗത്തിൽ ഊർന്നുപ്പോയതും അദ്ദേഹത്തിന്റെ കഥാകഥനത്തിന്റെ വൈഭവം തന്നെ. എഴുത്തിൽ പലയിടത്തും എന്നിലെ നഷ്ടപ്പെട്ട കുട്ടിയെ ഞാൻ വീണ്ടും കണ്ടു.
സംഭവവിവരണങ്ങളിലെ സമാനതകൾ എഴുത്തിനെ എന്നിലേയ്ക്ക് കൂടുതൽ ചേർത്തുനിർത്തി.
അച്ഛനും അമ്മയും അനിയത്തിക്കുട്ടിയും ജോലിക്കാരി വസന്ത ചേച്ചിയും കടിയൻ പട്ടിയും കുരുവിക്കൂട് തലയിൽ വെച്ച് അതിലും പൊക്കത്തിൽ, ബഡായി പറയുന്ന മണിയൻ ചേട്ടനും പുസ്തകത്താളിൽ നിറഞ്ഞു നിന്നു.
ആദ്യകൃതി, ക്രൈം ത്രില്ലർ ആനമലയിലെ കൊലപാതകം, മലയാളം പുസ്തകത്തിന്റെ പറിച്ചെടുത്ത പത്തുപേജിൽ നിറഞ്ഞു കവിഞ്ഞ ചന്ദ്രബാബു എന്ന കിടിലൻ ഡിറ്റക്ടീവിനെ വാർത്തെടുത്തിട്ടും ചെട്ടിക്കുളങ്ങരയിലെ ചെറിയ വെള്ളപ്പൊക്കത്തിൽ ചവറുസാഹിത്യം ഒലിച്ചു പോകുന്നതു നോക്കി നിൽക്കുന്ന ബാലന്റെ നോവ് കരയണോ അതോ ചിരിക്കണോ എന്ന മട്ടിൽ വായിച്ചു തീർത്തു. ആ അധ്യായത്തിൽ തന്നെ അരക്കള്ളനും മുക്കാൽക്കള്ളനും സിനിമ കാണാൻ ആഘോഷമായി കൂട്ടുകാരോടൊപ്പം പോകാൻ വെമ്പുന്ന ബാലനെ തിരിച്ചു വീട്ടിൽ കയറ്റുന്ന അച്ഛൻ! ആരെങ്കിലും തിരിഞ്ഞുനോക്കുമെന്നു കരുതുന്ന രവിക്കുട്ടന്റെ പ്രതീക്ഷകൾ തകർത്തു നടന്നുപ്പോയ കൂട്ടുകാരെയും അമ്മൂമ്മയേയും വായിച്ചപ്പോൾ എത്ര വലിയ ലോകതത്വമാണ്, കഥാകൃത്ത് ഇത്ര ലാഘവത്തിൽ, ഒരു ബാലന്റെ മനോവിചാരങ്ങളിലൂടെ പറഞ്ഞുവെച്ചത് എന്നു തോന്നിപ്പോയി.
അടുത്തത്, നടരാജൻ സാറിന്റെ ട്യൂഷ്യൻ ക്ലാസ്സിൽ സാറിനോട് കള്ളം പറഞ്ഞിട്ടില്ല. ഒരു തെറ്റിദ്ധാരണയെ തിരുത്താതെ അതിന്റെ പാട്ടിന് വിട്ടു എന്ന് മാത്രം കുട്ടി അജോയ് ചെയ്തുള്ളൂ. അതിന് സാറ് ഇത്രയൊക്കെ തല്ലണോ ?
കാര്യം ഇത്രയേയുള്ളൂ, ആകെ കിട്ടിയ 23 മാർക്ക് 25-ൽ ആണെന്ന് കരുതിയ ഗുരുവിനെ അത് അമ്പതിൽ ആണെന്ന് തിരുത്താൻ കക്ഷി പോയില്ല. ആരും ചെയ്യുന്ന കാര്യം, ഞാൻ വിശദീകരിച്ച് നിങ്ങളുടെ വായനയുടെ രസം കളയുന്നില്ല. ഇന്നാണെങ്കിൽ സാറ് കോടതി കയറിയേനെ.
തന്റെ കരച്ചിൽ നോക്കി ചിരിച്ച സാറിന്റെ മകന്റെ ബിനാക്കാ ടോയ്സ് വാരിക്കൊണ്ടുവന്നു പകരം വീട്ടിയ ചെറുക്കൻ, വലുതായി വിവരം വെച്ചപ്പോൾ അവന്റെ അന്നത്തെ സങ്കടമോർത്ത് വിഷമിക്കുന്ന മനോനൈർമല്യം.
അവധിക്കാല ആഘോഷങ്ങളിൽ സായിപ്പിന്റെ വീട്ടിൽ നിന്നും കട്ടുപ്പറിച്ച പൂക്കളും തോക്കെന്ന് തെറ്റിദ്ധരിച്ച പീച്ചാംകുഴലും ആപൽഘട്ടത്തിൽ തനിച്ചാക്കി, മതിൽച്ചാടിയോടി രക്ഷപ്പെട്ട കൂട്ടുകാരും ചിരിയുണർത്തി.
സിനിമാടിക്കറ്റ് കൗണ്ടറിന്റെ മുന്നിലെ ഉന്തും തള്ളും വാരിയെല്ലൊടിയുന്ന ഇടിയും മല്ലന്മാരുടെ സഹായത്തിലുള്ള ഏറിൽ രവിക്കുട്ടൻ വരിയിൽ ഒന്നാമനായി ലാൻഡു ചെയ്തതും വായിച്ചപ്പോൾ ഞാനും ഞങ്ങളുടെ അടുത്ത സിനിമ കൊട്ടകയുടെ ക്യൂവിൽ ഇടികൊണ്ട് സിനിമ ടിക്കറ്റിന് കാത്തുനിന്നത് ഓർത്തുപ്പോയി. ഒന്നാം നിരയിൽ ഇരുന്നു സിനിമ കണ്ടപ്പോൾ നായകന്റെ തലയ്ക്കു ‘മാങ്ങയണ്ടി’ യുടെ ഷേപ്പാണാത്രേ. ഇത്ര കറക്റ്റ് ആയി കൊടുത്ത വിശേഷണം വായിച്ച് ഞാൻ ഉറക്കെ ചിരിച്ചു. നമ്മൾ കണ്ടിട്ടെ, പിന്നിൽ ഇരിക്കുന്നവർ ഇവരെ കാണൂ എന്ന ശാസ്ത്രം പറഞ്ഞു കൂട്ടുകാരൻ രവിക്കുട്ടനെ പറ്റിക്കുന്നുണ്ട്. ഒരു സിദ്ദിഖ് ലാൽ ചിത്രത്തിലെ കോമഡി ഡയലോഗ് പോലെ വീണ്ടും വീണ്ടും ഓർത്തു ചിരിച്ചു.
കന്നി അയ്യപ്പൻ, കഞ്ഞി അയ്യപ്പനായതും പമ്പയിലെ തണുത്ത വെള്ളത്തിൽ കുളിച്ചതും ചെളിയിൽ തെന്നി താഴേക്ക് മലയിറങ്ങി പോന്ന രാധയും പോലീസുകാരുടെ കൈകൾ മറഞ്ഞ് പതിനെട്ടാംപ്പടി ചവിട്ടിയതും ഹരിവരാസനം പാടി അയ്യപ്പനെ ഉറക്കിയതും ഗ്യാസു മിഠായി കിട്ടാൻ രവിക്കുട്ടൻ ചർദ്ദിൽ അഭിനയിച്ചു ചീറ്റിപ്പോയതും നർമ്മത്തിന്റെ മേമ്പൊടി വിതറി, കരിമല കയറ്റം കഠിനമെന്റയ്യപ്പാ എന്നധ്യായത്തിൽ വായിക്കാം.
അമ്മായിയുടെ തിരുപ്പനും സാരിയുമണിഞ്ഞ് നിഴൽ വെട്ടത്തിൽ ആഭിചാരം അഭിനയിക്കുന്ന രവിക്കുട്ടന്റെ കസിൻ, വായനശാലയിൽ റാക്കുള (ഡ്രാക്കുള ) പുസ്തകം തിരയുന്ന മണിയൻ ചേട്ടൻ – രവിക്കുട്ടൻ ടീംസ്, തുടർന്നുള്ള സംഭവങ്ങൾ, ടാർസൻ കളിച്ച് ഓലപ്പുര പൊളിച്ച് അമ്മൂമ്മയെ ആശുപത്രിയിലാക്കുന്നതും നന്നായി ചിരിയുണർത്തി.
ചിരി മാത്രമല്ല, അങ്ങനെ ഒരു മാമ്പഴക്കാലം എന്ന പുസ്തകത്തിൽ. കമ്പിളി ദേവും ജനാലയ്ക്കലെ കുട്ടിയും കുട്ടപ്പൻ ചേട്ടന്റെ ക്രിക്കറ്റ് കളിഭ്രാന്തും ബസ്സുക്കൂലി വരെ നഷ്ടപ്പെടുത്തിയ പാങ്ങോട് ഗ്രൗണ്ടിലെ മത്സരവും ചിരിയിൽ കുതിർത്തെങ്കിലും ഹതഭാഗ്യനായ ജോബ്, ജനാലയ്ക്കലെ കുട്ടിയിൽ കണ്ണു നനയിച്ചു. അവൻ അവസാനമായി ആഗ്രഹിച്ചത് ഒരു ക്രിക്കറ്റ് കിറ്റ് വാങ്ങി നൽകാനായിരുന്നു. Poor soul ! പറയാതിരിക്കാൻ കഴിഞ്ഞില്ല.
’അജ്മോറെ ‘, എന്നു തന്നെ വിളിച്ചിരുന്ന ബിന്ദു, ബുദ്ധിമാന്ദ്യമുള്ള കുട്ടിയാണെന്ന് അറിയുമ്പോൾ, അവളെ വെറുത്തതും മൈൻഡ് ചെയ്യാതിരുന്നതും ശരിയായില്ല എന്ന് പരിതപിക്കുന്ന വലിയ മനസ്സും ഈ എഴുത്തിൽ കണ്ടു.
പൊന്നമ്മ ടീച്ചറുടെ മകൻ ശശി, മഞ്ഞപ്പക്കിയെന്നു മാത്രം പറയുന്നയവന്റെ കഥ ഉള്ളിലൊരു തേങ്ങലായി, ആ അമ്മയും മകനും അനുവാചക ഹൃദയത്തിലും നീറ്റലായി.
നാണയത്തുട്ടു കളഞ്ഞുപ്പോയ കുട്ടിക്ക് ഇഷ്ടപ്പെട്ട ദോശയും വടയും സമ്മാനിക്കുന്ന അപ്പൂപ്പനും അമ്മൂമ്മയും നന്മയുടെ നേർരൂപമായി. വർഷങ്ങൾക്കു ശേഷം കൂട്ടുകാരനോടൊപ്പം അവരുടെ വീടു തേടി പോകുകയും മറവി രോഗം ബാധിച്ച അപ്പൂപ്പനും വൃദ്ധയ്ക്കും സഹായം നൽകുന്ന ചിത്രം ഇന്നും നന്മ വറ്റാത്തവർ നമുക്ക് ചുറ്റുമുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു. നല്ലൊരു എഴുത്തകാരൻ മാത്രമല്ല, ഒരു മനുഷ്യ സ്നേഹിയുമാണെന്ന് ഈ സംഭവങ്ങൾ അടിവരയിടുന്നു.
കൂ കൂ കൂകു തീവണ്ടിയെന്ന അവസാന അധ്യായത്തിൽ ആഹാരവും കുടുംബവും തന്ന റെയിൽവെ കുറിച്ചാണ്. ഫസ്റ്റ് ക്ലാസ്സിൽ തരമായ തീവണ്ടി യാത്രയും അച്ഛന്റെ കൈയിൽ നിന്നു കിട്ടിയ കരണത്തടിയുമായി ജീവിതത്തിലെ കറുപ്പും വെളുപ്പും നിമിഷമാത്രയിൽ പരസ്പരം വെച്ചുമാറുന്ന മാജിക്ക് എഴുത്തിലുടനീളം കാണാം. നർമ്മത്തിന്റെ മർമ്മവും ശോകത്തിന്റെ ആഴവും അനായാസമായി എഴുതി ഫലിപ്പിച്ചിരിക്കുന്നു.
വാക്കുകളുടെ കൃത്യമായ തിരഞ്ഞെടുപ്പും ഒഴുക്കുള്ള ശൈലിയും വായനാസുഖം നൽകുന്നു.
കുസൃതിയും കൗതുകവും അനേകം കാഴ്ചകളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും വെച്ചുനീട്ടിയ, കൽക്കണ്ട മാമ്പഴമധുരമുള്ള എന്റെ ബാല്യത്തിലേയ്ക്ക് എന്നെ തിരിച്ചു നടത്തിയ വായന നൽകിയ, ശ്രീ അജോയ് കുമാർ, നന്ദി. ഇനിയും എഴുതാൻ ആശംസകൾ!
Koottaksharangal


10 Comments
നല്ല റിവ്യൂ. പുസ്തകം വാങ്ങണം 👌
🙏❤
നല്ല റിവ്യൂ ജോയ്സ് 👌👌
Thank you, Silvy 🙏❤
സൂപ്പർ റിവ്യൂ..
അസ്സലായി എഴുതി joyce.
പുസ്തകം വായിക്കണം… നമ്മുടെ ബാല്യത്തിലേക്ക് ഒന്ന് തിരികെ പോകണം 😍.
തീർച്ചയായും വായിക്കണം. സുനന്ദ, നമ്മളിൽ നിന്നു കടന്നുപോയ ബാല്യം തിരിച്ചുപ്പിടിയ്ക്കാൻ.👍
❤️❤️❤️❤️
Thank you, ശ്രുതി.
Wow , really humbled after reading this review which came right from heart
Thank you, 🙏