മേടമാസത്തിലെ സൂര്യൻ ഒരു ദയവുമില്ലാതെ തലക്കു മുകളിൽ കത്തിനിൽക്കുന്നു. മുററത്തു ആഞ്ഞു കത്തുന്ന വെയിലിലേക്ക് നോക്കി അവൾ നെടുവീർപ്പിട്ടു. ചൂടുള്ള വായു ശിരസ്സിലടിച്ചു തല പെരുത്തപ്പോൾ അവൾ പിറുപിറുത്തു, ‘ഇവിടെ ഇത്ര ചൂട്, ചേട്ടന്റെ ലോഡ്ജിലെ കുടുസുമുറിയിൽ എന്താവും ചൂടിപ്പോൾ, പാവം’, അവൾക്കു അയാളോട് സഹതാപം തോന്നി.
മുപ്പതു കിലോമീറ്ററോളം ദൂരെയുള്ള നഗരത്തിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുകയാണ് ശ്രീയേഷ്. വാരാന്ത്യത്തിൽ മാത്രമെത്തുന്ന ഭർത്താവിനെ പ്രണയപൂർവ്വം കാത്തിരിക്കുന്നവളാണിപ്പോഴും താൻ. പക്ഷെ അദ്ദേഹത്തിന് എന്നു മുതലാണ് ആവശ്യങ്ങളുടെ പട്ടികകളുടെ ചുരൾ മാത്രം വിടർത്തുന്ന ഭാര്യയായിപ്പോയത്?
‘ഇല്ല, എന്നിലെ പ്രണയം വരണ്ടു പോയിട്ടില്ല.’
നവവധുവായി, നിലവിളക്കിൽ എരിയുന്ന തിരിനാളങ്ങളുടെ പ്രഭയിൽ തട്ടിത്തിളങ്ങി ഈ പടികൾക്കയറിയ മുതൽ ഞാൻ നിങ്ങളുടേത് മാത്രമായിരുന്നു. ദാരിദ്രം മോഷ്ടിച്ചെടുത്ത പ്രണയം, പരാതികൾ കിഴിക്കെട്ടി ശരീരമാകെ ഉരസി.
നിങ്ങൾ പ്രേമപൂർവ്വം എന്നെ തലോടുമ്പോഴും വേനലവധിക്കഴിഞ്ഞു തുറക്കുന്ന സ്കൂളും കുട്ടികൾക്കു വേണ്ട ഉടുപ്പും പുസ്തകങ്ങളും സഞ്ചിയും ചെരിപ്പും കുടയും വാങ്ങേണ്ടതിനെ കുറിച്ചു ആലോചിക്കുന്ന അമ്മയും വലിവിന്റെ അരിഷ്ടതയിൽ ബുദ്ധിമുട്ടുന്ന അമ്മായിയമ്മക്ക് മരുന്നു വാങ്ങാൻ ഓർക്കുന്ന മരുമകളുമായി മാറുന്നു.
ഒരു പൊതി മധുരപലഹാരവുമായി ഒന്നോടിപ്പോയി, തന്നെ കാത്തിരിക്കുന്ന അച്ഛനുമ്മയേയും കാണാൻ കൊതിക്കുന്ന മകളും തന്നിലെ പ്രണയിനിയായ ഭാര്യയുമായി മത്സരിക്കുന്നു.
“നിനക്കിപ്പോൾ പരാതി മാത്രേയുള്ളൂ.” തുരുമ്പെടുത്ത മങ്ങിയ നീലനിറത്തിൽ, ടേബിൾ ഫാൻ ചുററിക്കറങ്ങി. ചൂടുകാറ്റിനു ശമിപ്പിക്കാൻ കഴിയാത്ത വേവിൽ വിയർത്തു കുതിർന്ന തന്നെ തള്ളിമാറ്റി ശ്രീയേഷ് പരാതിപ്പെട്ടു തിരിഞ്ഞുക്കിടന്നപ്പോൾ അവൾക്ക് അയാളോട് പരിഭവമാണോ ദേഷ്യമാണോ തോന്നിയത്?
“കുറച്ചു പൈസ അഡ്വാൻസ് ചോദിച്ചിട്ടുണ്ട്, അടുത്തയാഴ്ച കിട്ടും “, അയാൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“പണവും പ്രണയവും മത്സരിച്ചിട്ടുണ്ടോ?”, അവൾ ഊറി ചിരിച്ചു.
അയാൾ അവളെ തിരിഞ്ഞുനോക്കി, അയാൾ മൗനിയായിരുന്നു.
അവളുടെയടുത്തേക്ക് നീങ്ങിക്കിടന്ന അയാളുടെ ശരീരത്തിന്റെ ഇളംചൂടിനായി അവൾ കൊതിച്ചു, അയാളെ കെട്ടിപ്പിടിച്ചു. പഴയ വീടിന്റെ പൊട്ടിയ ഓടുകൾക്കിടയിലൂടെ നിലാവ് അവരെ ഒളിഞ്ഞു നോക്കി.
അടുത്തമാസം പുതുമഴയിൽ, ഈ വിളളലിലൂടെ ചോർന്നൊലിക്കുന്ന കിടപ്പുമുറിയുടെ നനവ് അവളിൽ വീണ്ടും ഭയാശങ്കയുണർത്തി. വേനൽ ചൂടിനെ തുരുത്തി, തണുത്തിറങ്ങുന്ന മഴയെപ്പോലും അവൾ ഭയപ്പെടാൻ തുടങ്ങിയിരിക്കുന്നു. കിഴക്കുഭാഗത്തെ ചെറിയ വരാന്തയും അടുക്കളയും അതിലെ നനഞ്ഞ മരക്കഴുക്കോലുകളിൽ പറ്റിപ്പിടിച്ച കരിയും നനവിൽ ജീവൻ വെക്കുന്ന കറുത്ത പ്രാണികളും ചെറിയ പുഴുക്കളും വീണ്ടും അവളുടെ ചിന്തകളിൽ ഇടം തേടിയപ്പോൾ അയാളുടെ തലോടൽ അവൾ അറിഞ്ഞില്ല.
‘എനിക്കൊരു ജോലി വേണം’, അവൾ പിറുപിറുത്തു.
“ങേ…എന്താ?”, അയാൾ ചോദിച്ചത് അവൾ കേട്ടുവെങ്കിലും പ്രതികരിച്ചില്ല.
പലപ്പോഴും കറങ്ങിത്തിരിഞ്ഞു തുടങ്ങിയെടുത്തു തന്നെ തിരിച്ചെത്തുന്ന ചർച്ചയായിരുന്നല്ലോ അവളുടെ ജോലി. ഏറെ മോഹിച്ചിരുന്നുവെങ്കിലും പ്രസവം, കുട്ടികൾ, പ്രായമായ മാതാപിതാക്കൾ, കുടുംബം, കാത്തുനിൽക്കാതെ കുതിക്കുന്ന സമയം, എണ്ണം കൂടുന്ന അക്കങ്ങളായി പ്രായം, തൊഴിലിന്റെ അന്തസ്സ്, അവസരങ്ങളുടെ കുറവ് എന്തെല്ലാം വഴിമുടക്കി നിൽക്കുന്നു, ഈ തൊഴിൽ മോഹങ്ങളുടെ പ്രയാണത്തിൽ, അവളോർത്തു.
വെയിൽ മൂക്കും മുമ്പ് അവൾ അലക്കാനുള്ള തുണികളുമായി അലക്കു കല്ലിനടുത്തേക്ക് നടന്നു. ഉരച്ചുരച്ചു ചേട്ടന്റെ ഷർട്ടിന്റെ കോളർ പിഞ്ഞി തുടങ്ങിയിരിക്കുന്നു. കുട്ടികളുടെ യൂണിഫോമിനൊപ്പം ചേട്ടന് രണ്ടു ഷർട്ടു കൂടി വാങ്ങണം, അവൾ മനസിൽ കരുതി.
“കലേ.., നീയിങ്ങു വന്നേ”, അയാൾ വിളിച്ചു.
കൈയിലെ നനവ് മങ്ങിയ വസ്ത്രത്തിൽ തുടച്ചു കൊണ്ട് അവൾ അടുത്തു ചെന്നു.
“ഇതിൽ മൂവായിരം ഉറുപ്പികയുണ്ട്, പർച്ചേസ് ഇതിൽ ഒതുക്കണം, അച്ഛന്റെ വെള്ളഴുത്തു കണ്ണട കൂടിയൊന്നു മാറ്റി കൊടുക്കണം”, അയാൾ പണം അവളുടെ കയ്യിൽ ഏല്പിച്ചു.
“ഉം.., എല്ലാറ്റിനും കൂടിയിത് തെകയാവോ?”
അവൾ പണം വീണ്ടും വീണ്ടും എണ്ണിനോക്കി, നോട്ടുകൾ രണ്ടായി മടക്കി കൈച്ചുരുളിൽ ഒതുക്കി. കളങ്ങളിൽ അക്കങ്ങൾ ചാഞ്ചാടി, കൂട്ടിമുട്ടാത്ത കണക്കുകൾക്കു മുകളിൽ സോപ്പുപതയിൽ അലിഞ്ഞ അഴുക്ക് ഒലിച്ചിറങ്ങി.
‘ഈ ദാരിദ്ര്യം കഴുകി കളയണം. ചേട്ടന്റെ ശമ്പളം മാത്രം പോര, എനിക്കും ഒരു ജോലി വേണം”, ഒരു ജപമായി അവൾ ഉരുവിട്ടു.
“അമ്മേ, എനിക്ക് മിഷേലിന്റെ പോലത്തെ ബാഗ് വേണം. അതിന്റെ പൊറത്തെ സ്റ്റിക്കറ് കാണാനെന്ത് രസാ…”, കലയുടെ ഇളയമകളുടെ കണ്ണുകളിൽ കൗതുകം പൂത്തിരി കത്തിച്ചു.
“കിട്ടിയതു വാങ്ങാം, അങ്ങിനെയൊന്നും വാശി പിടിക്കല്ലെ അമ്മു… അതിനൊക്കെ കുറെ വെലയാകും കുട്ടീ, നീ ദൂരെ മാറി നിൽക്ക് ഈ ചെളിവെള്ളം തെറിക്കും.”
അലക്കു കല്ലിൽ തുണി ആഞ്ഞടിച്ചപ്പോൾ ചുററിത്തെറിച്ചു ദേഹത്തു വീണ വെള്ളം തൂത്തു അമ്മു പറഞ്ഞു,
“ഈ അമ്മയ്ക്ക് എന്നോടിഷ്ട്ടല്യ, ഞാൻ പിണക്കാ…”, അവൾ മുഖം വീർപ്പിച്ചു ഓടിപ്പോയി.
‘ഈ മൂവായിരം രൂപ കൊണ്ട് ഞാൻ ആരെയൊക്കെ സ്നേഹിക്കാനാ?’, അവൾ തുണി പിഴിഞ്ഞു വെള്ളം കുടഞ്ഞു, അയയിൽ വിരിച്ചു.
മുററത്തെ മാവിലെ പകുതിമാത്രം പഴുത്ത മാമ്പഴം കൊത്തിവലിക്കുന്ന കാക്കകളോടവൾ കലഹിച്ചു.
“ചെനച്ചിട്ടെയുള്ളൂ, അപ്പഴയ്ക്കും കൊത്തി കേടാക്കി, നാശങ്ങള്.”
അവളുടെ ദ്വേഷ്യവും നിരാശയും കെട്ടുപ്പൊട്ടിച്ച് പുറത്തുച്ചാടി. അതിന്റെ തള്ളലിൽ അവളുടെ തൊണ്ട കനത്തു.
“എന്താ ഇവിടൊരു ബഹളം?” മക്കളുടെ ഒപ്പം ശ്രീയേഷ് മുററത്തെത്തി.
“ഏയ്.. ഒന്നൂല്യ, എനിക്ക് ഇഷ്ടംപ്പോലെ പണീണ്ട്.”, കയർ ചവിട്ടിയിൽ ഉപ്പൂറ്റി ചവിട്ടിയുരച്ച് അകത്തുക്കയറിപ്പോയി.
“അമ്മേ… മരുന്നിന്റെ കുറിപ്പ് ഒന്നെടുക്കൂ”, തിടുക്കത്തിൽ മക്കളെ ഒരുക്കി, ടൗണിലേക്ക് പോകാൻ പുറപ്പെടുന്ന കല വിളിച്ചു പറഞ്ഞു.
“കാശു തികഞ്ഞില്ലെങ്കിൽ മോള് മരുന്ന് മുഴുവൻ വാങ്ങണ്ട”, പ്രായവും അസുഖവും തളർത്തിയ ശബ്ദം വലിഞ്ഞു.
“അപ്പോൾ ഗുളിക ദിവസവും കഴിക്കേണ്ടേ?”, അവൾ കൈകൊണ്ടു ആഗ്യം കാണിച്ചു.
“സാരല്യ, ഇടയ്ക്ക് ഓരോ ദിവസം വേണ്ടെന്ന് വെയ്ക്കാന്നേയ്.”
നെഞ്ചിൽ നിന്ന് ഉയർന്ന്, ചുരുങ്ങിയ ശ്വാസനാളത്തിൽ പിണങ്ങിനിന്ന ശബ്ദം നീണ്ട ചുമയായി പുറത്തു വന്നു. അവൾ നിസ്സഹായതയോടെ ആ വൃദ്ധയെ നോക്കി, അവരുടെ പുറം തടവി.
“വേണ്ടമ്മേ… മരുന്ന് വാങ്ങിയിട്ടു മതി ബാക്കിയൊക്കെ”, അവൾ ചുണ്ടു കോർത്തു.
“ഞാനും എന്തെങ്കിലും ഒരു ജോലി കണ്ടുപിടിക്കും, വലിയ കാശുകാരൊന്നും ആയില്ലെങ്കിലും ഈ വറുതി മാറിക്കിട്ടും”, അവളുടെ കണ്ണുകളിൽ നിശ്ചയം സ്ഫുരിച്ചു.
ബസ്സിൽ തിക്കിത്തിരക്കി കുട്ടികൾ ജനാലയുടെ അടുത്തേക്ക് നീങ്ങി. മുന്നോട്ട് നീണ്ടുകിടക്കുന്ന ടാർ റോഡിനു ഇരുപ്പുറവും മഴ കാത്തു മയങ്ങുന്ന വയലുകൾ, നെൽവിത്തുകൾ മണ്ണിന്റെ മാറിലൊളിപ്പിക്കുവാൻ വെമ്പി.
മാമ്പഴക്കുലകൾ തൂങ്ങുന്ന മാവുകളും പച്ചത്തലപ്പിൽ കാറ്റിനെ കുരുക്കുന്ന തെങ്ങോലകൾ ആടിത്തിമർക്കുന്ന തെങ്ങിൻ തോപ്പുകളും പുറകിലേക്ക് ഓടിമറഞ്ഞുക്കൊണ്ടിരുന്നു. ആ കാഴ്ചകൾ ആസ്വദിക്കുന്ന കുട്ടികൾ ഉറക്കെ ചിരിക്കുന്നതവൾ കേട്ടു. തന്റെ ചിരിയുടെ മണിക്കിലുക്കം എവിടെയാണ് കളഞ്ഞുപോയത്?
“ഇവിടെ ഇരുന്നോളൂ…”, പുറകിലെ സീറ്റിൽ നിന്നും പ്രൗഢയായ ഒരു സ്ത്രീ വിളിച്ചു. കണ്ണടചില്ലുകൾക്കിടയിലൂടെ തന്നെ ഓർത്തെടുക്കാൻ, ഓർമ്മയിൽ തിരയുന്ന പഴയ ഹൈസ്ക്കൂൾ ടീച്ചർ.
“ടീച്ചർക്കു എന്നെ മനസ്സിലായോ? ഞാൻ ശ്രീകല, ഒമ്പതാം ക്ലാസ്സിൽ ടീച്ചർ എന്നെ പഠിപ്പിച്ചിട്ടുണ്ട്”, അവളിൽ ഉസാഹം തിരത്തല്ലി. മോഹങ്ങളും കുസൃതിയും തൊട്ടുരുമ്മിയിരുന്ന പെൺകുട്ടിയായവൾ മാറി.
“ഓ… എനിക്ക് നല്ല മുഖപരിചയം തോന്നി, യാത്രകളിൽ പഠിപ്പിച്ച കുട്ടികളെയൊക്കെ കാണുന്നതൊരു സന്തോഷമാണ്”, അവർ വാത്സല്യത്തൊടെ അവളേയും കുട്ടികളേയും മാറി മാറി നോക്കി.
“ടീച്ചർ എങ്ങോട്ടാണ് യാത്ര?, അവൾ ചോദിച്ചു.
“ഞാൻ പെൻഷൻ വാങ്ങാൻ പോകാണ്, ഞങ്ങൾ കൂട്ടുകാർ ഒത്തു കൂടുന്ന ദിവസായിത്. കുറെക്കാലം ഒരുമിച്ച് ജോലി ചെയ്തവരല്ലെ? പങ്കുവെയ്ക്കാൻ ഞങ്ങൾക്കു് ശ്ശി കാര്യങ്ങളുണ്ടേ”, പറിഞ്ഞു മാറിയ പല്ലിന്റെ വിടവിലൂടെ വഴുതി, ചിരി തെളിഞ്ഞു.
“റിട്ടയറായപ്പോൾ അവരെയൊക്കെ പിരിയണമല്ലോ എന്നതായിരുന്നു വലിയ വിഷമം.” അവർ ഒരു നിമിഷം ചിന്തയിൽ മുഴുകി.
തൊഴിൽസൗഹൃദങ്ങൾ വിടർത്തിയ തണൽമരഛായയിൽ ഒന്നുകൂടി ഒന്നിച്ചിരിക്കാനുള്ള വെമ്പൽ ആ വാക്കുകളിൽ ധ്വനിച്ചു.
“എന്നാലും സ്വന്തം കാലിൽ നിൽക്കാനൊരു ജോലി ചെയ്യാൻ കർമ്മണ്ടായിലോ, ഈശ്വരാ…”, അവർ ചന്ദനക്കുറിയണിഞ്ഞ നെറ്റിയിൽ വിരൽ ചേർത്തു, അല്പസമയം പുറത്തേക്ക് നോക്കി, ആ കണ്ണകൾ പ്രാർത്ഥനയിൽ അമരുന്നതായി കലയ്ക്കു തോന്നി.
“ശ്രീകല പിന്നെ പഠിച്ചോ?”, അവർ ചോദിച്ചു.
“ഞാൻ കോളേജിൽ ചേർന്നു. പക്ഷെ, അപ്പോഴേക്കും കല്യാണായി. പിന്നെ പഠിക്കാനൊന്നും പോയില്ല, അതൊക്കെ ഒരു മണ്ടത്തര്യായിന്നാ ഇപ്പ തോന്നണെ”, അവളുടെ സ്വരത്തിൽ നിരാശ നിഴലിട്ടു.
“ഉം…”, ടീച്ചർ ഒരു നിമിഷം നിശബ്ദയായി.
“ഏയ്, വിഷമിക്കണ്ട കുട്ടി, കുറേ പെൺകുട്ട്യോളുടെ കാര്യം അങ്ങന്യാ. മാന്യമായ ഏത് തൊഴിലും ചെയ്യാന്നേയ്, തനിക്ക് പറ്റുന്ന എന്തെങ്കിലും നോക്ക്, ശ്രമിച്ചാൽ നടക്കും കുട്ടി”, ടീച്ചർ അവളുടെ കൈകൾ തന്റെ കൈക്കുള്ളിൽ ചേർത്തു. അറിവൊഴുക്കിയ ആ നീളൻ വിരലുകൾ അവൾക്ക് വേണ്ടി സാന്ത്വനം ചുരന്നു.
“അതെ, എനിക്കും ഒരു ജോലി വേണം അടുക്കളയിൽ മാത്രം ചുറ്റിത്തിരിഞ്ഞാൽ പോരാന്ന് എനിക്ക് തോന്നിത്തുടങ്ങി, ടീച്ചർ.”
പണത്തിന്റെ ഞെരുക്കം പുറത്തു പറയാൻ അവൾക്ക് ജാള്യം തോന്നി.
” ഒരു ജോലിക്ക് ശ്രമിക്കൂ ട്ടോ, എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പടുത്തു”. ടീച്ചർ പുഞ്ചിരിയോടെ എഴുന്നേറ്റു.
“ഒരു ഓട്ടോ കിട്ടാൻ എന്താ ബുദ്ധിമുട്ട്, കുറേ നേരം കാത്തുനിന്നു, പിന്നെ ബസ്സു് വരുന്ന കണ്ടപ്പോൾ അതിൽ കയറിപ്പോന്നു”, ടീച്ചറുടെ വാക്കുകൾ വർത്തമാനക്കാലത്തിലേക്ക് അവളെ തിരിച്ചിറക്കി.
“ഉം…”, അവൾ മൂളി.
ടീച്ചർ ആ തിരക്കിലേക്ക് ഊളിയിട്ടു.
വെയിലും ചൂടും അവളേയും കുട്ടികളേയും തളർത്തിയിരുന്നു. ഷോപ്പർ ബാഗുകളുടെ ഭാരം വിരലിൽ തൂങ്ങി ചുവന്നു വരഞ്ഞു.
“നമുക്കൊരു ഓട്ടോയിൽ പോകാമമ്മേ… എന്തൊരു കനമാ ഇതിന്”, പൊതിക്കെട്ടുകൾ ചൂണ്ടിക്കാണിച്ച് മൂത്ത മകൾ ചിണുങ്ങി.
“കൈയിലെ പൈസ തീർന്നു മോളേ, സാരല്യ, ബസ്സിപ്പോൾ വരും, അവൾ അവരുടെ വിയർപ്പിലൊട്ടിയ മുടി മാടിയൊതുക്കി, മുഖം തുടച്ചു. നഗരത്തിലെ തിരക്കിൽ മക്കളെ തന്നിലേക്ക് ചേർത്തു നിർത്തി.
“കലേച്ചി.. വീട്ടിലേക്കല്ലെ? കയറിക്കോ”, സനൂപ് ഓട്ടോറിക്ഷ റോഡിന്റെ ഓരത്ത് ചേർത്തു നിർത്തി.
“ഓ… സനൂപോ? ഞങ്ങൾ ബസ്സിൽ വന്നോളാം”, അവൾ സ്നേഹപൂർവ്വം അയാളെ വിലക്കി, ഓട്ടോയിൽ കയറാൻ തുനിഞ്ഞ കുട്ടികളെ തടഞ്ഞു.
“ചേച്ചി കയറ്, ഞാൻ വേറെ ഓട്ടം പോകുന്നില്ല. വീട്ടിൽ പോയിട്ട് അത്യാവശ്യമുണ്ടായിരുന്നു. ചേച്ചി ചാർജൊന്നും തരേണ്ടന്നേയ്. ശ്രീയേട്ടന്റെ പിള്ളേര് എന്തിനാ ഈ വെയിലു കൊള്ളണെ?”, സനൂപ് കുട്ടികളെ കൈപ്പിടിച്ച് ഓട്ടോയിൽ കയറ്റി.
“ഭയങ്കര ഷോപ്പിംഗ് ആണല്ലോ”, അയാൾ കുശലം ചോദിച്ചു.
“ഏയ്, സ്ക്കൂൾ തുറക്കല്ലെ, അത്യാവശ്യം കൊറച്ച് സാധനങ്ങൾ വാങ്ങി. എന്താ വില ഓരോന്നിനും”, അവൾ മുഴുമിപ്പിച്ചില്ല.
“എനിക്ക് പുതിയ ബാഗ് വാങ്ങീണ്ട്…”, അമ്മു അയാളുടെ ചെവിയിൽ പറഞ്ഞു.
“ങ്‌ഹാ അതു കൊള്ളാലോ”, അയാൾ ഉറക്കെ ചിരിച്ചു.
“സനൂപിന് ഈ ജോലിയൊക്കെ?”, കല ചോദ്യമെടുത്തിട്ടു.
“നന്നായി പോകുന്നു ചേച്ചി. ഇതൊന്ന് ഞാൻ ഓടിക്കും, പിന്നെ രണ്ടെണ്ണം കൂടിയുണ്ട്. അതു് വാടകയ്ക്ക് കൊടുക്കും. അടുത്ത മാസം സ്ക്കൂൾ തുറന്നാൽ നല്ല തെരക്കാകും, ഇവരെപ്പോലെയുള്ള പിള്ളേര് തന്നെ സവാരിക്ക് വേണ്ടതുണ്ടാകും”, അയാൾ റോഡിലേക്കുള്ള ദൃഷ്ടി മാറ്റാതെ പുറകിൽ കുട്ടികളുടെ നേരെ കൈചൂണ്ടി.
“സനൂപിന്റെ കല്യാണം ശര്യായീന്ന് കേട്ടല്ലോ”, അവൾ ചോദിച്ചു.
“ആ… നിശ്ചയം കഴിഞ്ഞു. ഇവിടെ അടുത്ത് തന്ന്യാ”, സ്വരത്തിൽ പ്രസന്നത കല തിരിച്ചറിഞ്ഞു.
“പെങ്കുട്ടിക്ക് ജോലീണ്ടല്ലെ?, അവൾ താൽപര്യത്തോടെ ചോദിച്ചു.
“അത് കല്യാണം കഴിഞ്ഞാൽ വേണ്ടാന്ന് വെയ്ക്കാനാണ് എന്റെ അമ്മ പറയുന്നെ, ഇനി പിള്ളേരൊക്കെ ആവുമ്പോ ജോലിക്ക് പോക്കൊന്നും ഒന്നും ശരിയാവില്ലാന്ന്.”
“ഏയ്… വീട്ടുകാര് കുറച്ച് അഡ്ജസ്റ്റ് ചെയ്താ ഒക്കെ നടന്നുപോകും, ഈ ഭൂമീല് വേറെ സ്ത്രീകളൊന്നും ജോലിക്ക് പോകണില്ലെ?”, കലയുടെ വാക്കുകളിൽ തീവ്രത ഉറയുന്നുണ്ടായിരുന്നു.
“അതിന് ഇപ്പോളെൻറ വീട്ടില് വല്യ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ, ചേച്ചീ, പിന്നെന്തിനാണ് ഈ ചെറിയ ജോലി?”, അവൻ പരുങ്ങി.
“കാശിനു മാത്രമാണോ സ്ത്രീകൾക്ക് ജോലി?”, അവൻ മറുപടി പറയാതെ കലയുടെ മുഖത്തേക്ക് പാളിനോക്കി.
“പുറംലോകത്തു നിന്നു വേരോടെ പിഴുതെടുത്തു അടുക്കളയിൽ മാത്രം ഇടണ്ടാട്ടോ സനൂപേ, ആ കുട്ടീനെ”, ചിലമ്പിച്ച സ്വരം എന്തൊക്കെയൊ വിഴുങ്ങി.
“ഉം, ഞാൻ അത്രക്കൊന്നും ആലോചിച്ചിട്ടില്ല ചേച്ചി”, അവൻ ആലോചനയിലമർന്നു.
“സനൂപേ.. ഞാനൊരു കാര്യം ചോദിച്ചോട്ടെ?”
“എന്താ ചേച്ചി?”
“നിന്റെ ഒരു ഓട്ടോ എനിക്ക് വാടകക്ക് ഓടിയ്ക്കാൻ തര്വോ?”
“ങേ.. എന്ത്?”, അവൻ വാഹനം പെട്ടെന്ന് സ്പീഡ് കുറച്ചു, ഞെട്ടിത്തിരിഞ്ഞു.
“എന്തായീ കലേച്ചി പറയണെ? ചേച്ചി ഓട്ടോ ഓടിക്യാനോ?”.
അവന്റെ അമ്പരപ്പിൽ റോഡിലെ കുഴികളിൽ ചാടി വാഹനവും അവരും ഒന്നിച്ചു കിടുങ്ങിവിറച്ചു.
വിറയലിന്റെ താളത്തിൽ ഉലഞ്ഞ വാഹനത്തിന്റെ പിറകിലേക്ക് തിരിഞ്ഞു അവൻ സംശയത്തോടെ കലയെ നോക്കി.
” അതിന് ചേച്ചിക്ക് ലൈസൻസുണ്ടോ?”
“ഹും… അതെടുത്തു വെച്ചിട്ടുണ്ട്.”
“ഓട്ടോയോടിയ്ക്കാൻ ശ്രീയേട്ടൻ സമ്മതിക്ക്യോ ചേച്ചി?”
” സമ്മതിപ്പിക്കണം, എന്തായാലും എനിക്ക് ഈ വറുതിയെ അതിജീവിക്കണം”, ആ ശബ്ദം ഉറച്ചതായിരുന്നു.
“സനൂപെ… ഇങ്ങനെ തുടങ്ങി, ഒരു ലോൺ ശരിയാക്കണം, എന്നിട്ട് വേണമൊന്ന് സ്വന്തമായി വാങ്ങാൻ. എന്താ വിശ്വാസം വരണില്ലെ?”, അവൾ ചിരിച്ചു.
“ഏയ്, ഇല്ല, കലേച്ചി മാസ്സാട്ടോ”. ഓട്ടോയുടെ മുരൾച്ചക്കു മീതെ അവൻ ചൂളമടിച്ചു.
കലയുടെ ദിവസങ്ങൾ അനുനയങ്ങളും തീർപ്പുകളും നിശ്ചയദാർഢ്യവും കൂട്ടിക്കുഴഞ്ഞ് ഇരുട്ടി വെളുത്തു, ഒടുവിൽ ലക്ഷ്യം കണ്ടു.
“കലയുടെ ഓട്ടോറിക്ഷയായതു കൊണ്ട് ഇപ്പോ ഒരു ടെൻഷനുമില്ല.”, തങ്ങളുടെ ചെറിയ കുട്ടികളെ വിശ്വാസത്തിൽ ഏൽപ്പിക്കാൻ ഒരാളെ കിട്ടിയ സന്തോഷം മക്കളെ യാത്രയാക്കി, അമ്മമാർ പങ്കുവെച്ചു. വാർദ്ധക്യം തളർത്തിയവർക്ക് കണ്ണായും കൈത്താങ്ങായും അവളവരുടെ സാരഥിയായി, അവളുടെ സ്വപ്നങ്ങളിലേക്കവൾ വണ്ടിയോടിച്ചു. സ്ത്രീകൾ, ഒററയ്ക്ക് യാത്ര പോകാൻ ശ്രീകലയുടെ വാഹനത്തിനു വേണ്ടി കാത്തുനിന്നു.
അവൾ അമ്മയായും മകളായും കൂട്ടുകാരിയായും ഗ്രാമത്തിലെ ഏക ടാർ റോഡിലൂടെ യാത്രക്കാരെ കയറ്റി ഗ്രാമത്തിന്റെ ശ്രീത്വമായി മാറി.
“ടീച്ചർ വരൂ, പെൻഷൻ വാങ്ങാൻ പോകുന്നതല്ലേ?”, ഓട്ടോ വഴിയുടെ ഓരം ചേർത്തു നിർത്തി, കല ടീച്ചറെ വിളിച്ചു.
“ശ്രീകല മിടുക്കിയാണെന്ന് ഞങ്ങൾ ടീച്ചേർസ് പറയുമായിരുന്നു. ഇതു നല്ല തുടക്കം തന്നെ. പക്ഷെ, ഞങ്ങൾക്ക് ഉയർന്നു പഠിക്കുമെന്ന് വളരെ പ്രതീക്ഷയുള്ള കുട്ടികളിൽ ഒരാളായിരുന്നു ഇയാൾ.”
“ആ പ്ലാനും മനസ്സിലുണ്ട് ടീച്ചർ, പാർട്ട് ടൈം ആയി ചെയ്യാവുന്ന ഒരു നല്ല കോഴ്സ് ഞാൻ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. അധികം വൈകാതെ പഠിത്തം തുടങ്ങണം. ”
“അതെയോ?, വളരെ നല്ല കാര്യം, എന്റെ കുട്ടികൾ എപ്പോഴും മുന്നോട്ടു ചിന്തിക്കണമെന്ന് ഞാൻ ആശിക്കും , സന്തോഷായി എനിക്ക്”, നര വീണ മുടിയിഴകൾ കാറ്റിൽ തത്തിക്കളിച്ചു. ഒരു തലമുറയ്ക്ക് വെളിച്ചം പകർന്ന ടീച്ചർക്ക്, പിന്നിട്ട ജീവിതത്തിന് കൂടുതൽ അർത്ഥമുള്ളതായി തോന്നി.
യാത്രയിൽ, ഉടനീളം താനെപ്പോഴും കാണാറുള്ള പുറത്തെ കാഴ്ചകൾക്കു ഇത്രയും ഭംഗിയുണ്ടായിരുന്നോ? ചിന്തയിൽ കുരുങ്ങിയ ചോദ്യം, ശ്രീകലയുടെ മുന്നിൽ നീണ്ടു മലർന്ന അതിജീവനത്തിന്റെ വീഥിയിൽ ഉത്തരം തേടി.
#അതിജീവിതർ


34 Comments
എല്ലാപെൺകൂട്ടികളൂം ഇങ്ങിനെ ചിന്തിച്ചു തൂടങ്ങണംസ്വന്തംകിലീൽ നിൽക്കൂന്നതീൻ്റെ വില ഒന്നൂവേറെയാണ്.അനൂഭവത്തിൻ്റെ വെളിച്ചത്തിൽ പറയൂന്നൂ.നന്നായി എഴൂതി അഭീനന്ദനങ്ങൾ
നന്ദി വായനക്കും അഭിപ്രായത്തിനും.🙏🫂❤️
വളരെ ഹൃദ്യമായ എഴുത്ത്. ഒറ്റയിരിപ്പിനു വായിച്ചു. അതിജീവനത്തിന്റ മധുരം പകർന്ന് കിട്ടിയ എഴുത്ത്. അഭിനന്ദനങ്ങൾ😍 വൈകിയ വായനക്കും അഭിപ്രായത്തിനും മാപ്പ്. ജീവിതത്തിലെ ഇപ്പോഴത്തെ അവസ്ഥകൾ,തിരക്കുകൾ കൊണ്ട് എല്ലാവരുടെയും ഒപ്പം വായിക്കാനും കമന്റ് ഇടാനും സാധിക്കുന്നില്ല. God bless you ജോ.. 😍😍
സുജാത, വൈകിയെങ്കിലും വായിച്ചല്ലോ. സന്തോഷം. തിരക്കുകളാണ് നമുക്ക് ചിലപ്പോൾ പലതും മാററി വെയ്ക്കേണ്ടി വരുന്നത്.
🙏🥰
നല്ല സന്ദേശം….. ഹൃദ്യമായ അവതരണം❤️👍
നന്നായിട്ടുണ്ട്
മിനി സുന്ദരേശൻ, നന്ദി., സ്നേഹം.🙏❤️
നല്ല എഴുത്ത് ജോ..നല്ല കഥഘടന. ഒരു സാധാരണക്കാരിയുടെ പ്രാരാബ്ധങ്ങൾക്കൊപ്പം നല്ല സന്ദേശവും പങ്ക് വെക്കുന്നു.ഒരുപാടിഷ്ട്ടമായി.. ❤️❤️
സാബി, 🙏
ഇഷ്ടം dear.🥰
നല്ല മെസ്സേജ്, ഗംഭീര എഴുത്ത് 👌👌
നന്ദി, സന്തോഷം, സ്നേഹം Combo Pack.
🙏😍❤
ഇപ്പാഴാ വായിച്ചത്,,
നന്നായിട്ടുണ്ട്, വായനക്കാരെ പിടിച്ചിരുത്തുന്ന എഴുത്ത്…
ഒത്തിരി നന്ദി. 🙏
രണ്ടുപേരും കൂടെ അധ്വാനിച്ചാൽ വലിയ ഭാരമില്ലെന്നേ……..
നന്നായിട്ടുണ്ട് ജോയ്സ്.
സത്യം.
👍🙏
നന്നായി എഴുതി ജോയ്സ്.. 👌👌❣️
Thank you ഷീബ 🙏
ഒത്തിരി നന്ദി. 🙏
നന്നായിട്ടുണ്ട്
കഥ നന്നായിട്ടൂണ്ട്. അഭിനന്ദനങ്ങൾ
Thank you 🙏
നല്ല message 👌👌👌
Thank you, Silvy 🙏❤
നല്ല കഥ. ഇതൊക്കെയാണ് അതിജീവനം❤️👌🌹
Thank you, സ്നേഹം മാത്രം. 🙏❤
നല്ല രചന ❤️
Thank you, Rathi🙏❤
വളരെ ഹൃദ്യമായ എഴുത്ത്. ഒറ്റയിരിപ്പിനു വായിച്ചു. അതിജീവനത്തിന്റ മധുരം പകർന്ന് കിട്ടിയ എഴുത്ത്. അഭിനന്ദനങ്ങൾ😍 വൈകിയ വായനക്കും അഭിപ്രായത്തിനും മാപ്പ്. ജീവിതത്തിലെ ഇപ്പോഴത്തെ അവസ്ഥകൾ,തിരക്കുകൾ കൊണ്ട് എല്ലാവരുടെയും ഒപ്പം വായിക്കാനും കമന്റ് ഇടാനും സാധിക്കുന്നില്ല. God bless you ജോ.. 😍😍
നല്ല കഥ ❤️
Shreeja, നന്ദി, സന്തോഷം.
🙏❤
Super 👌👌
Nice story
Thank you very much 🙏
വായനക്കും ഈ വാക്കുകൾക്കും ഏറെ നന്ദി.
🙏❤