കാനഡയിൽ ക്രിസ്തുമസ് വലിയ ആഘോഷമാണ്.
ഇത് കേട്ടാൽ, എന്താ അവിടെ ഒരു സ്പെഷ്യൽ, ലോകത്ത് എല്ലായിടവും ക്രിസ്തുമസ് ഉണ്ടല്ലോ? ദാ… നിങ്ങളിപ്പോൾ നിങ്ങളോട് ചോദിച്ച ചോദ്യം, ഇതല്ലെ? നിങ്ങളുടെ ചുണ്ടിന്റെ കോണിൽ ഒരു വക്രിച്ച ചിരി പരന്നില്ലേ?
ഇതിൽ കാര്യം ഇത്രേ ഉള്ളൂ. പള്ളിപെരുന്നാളുകൾ, ഓണം, വിഷു, ദീപാവലി, റംസാൻ, ഈദ് ഒക്കെ നിരത്തിപ്പിടിച്ചു ആഘോഷിക്കുന്ന മലയാളികളെപോലെ കാക്കത്തൊള്ളായിരം ആഘോഷമൊന്നുമില്ല, ഇവിടെ കുട്ടികൾക്ക്. അതുകൊണ്ട് തന്നെ ക്രിസ്തുമസ് ആഘോഷം ബഹുകേമമാണ്.
ക്രിസ്തുമസിനു സമ്മാനം കിട്ടാത്ത ഒരു കുഞ്ഞും ഇവിടെ ഉണ്ടാകരുത് എന്ന വാശിയിലാണ് നാട്ടിലെ ഗവണ്മെന്റ്, വോളന്ററി സംഘടനകൾ, മീഡിയ എന്നിവർ. ടോരൊന്റോയിൽ Toy mountain എന്ന പരിപാടിയുണ്ട്. കളിപ്പാട്ടങ്ങളും പണവും ഇതിനു വേണ്ടി സമാഹരിക്കുന്നു. സമ്മാനപ്പൊതികൾ കുന്നുപോലെ കൂട്ടിവെച്ചു മീഡിയ പെൺകുട്ടി അതിനു മുമ്പിൽ നിന്ന് ടോയ് കളക്ഷന്റെ വിജയവാർത്തകൾ കാച്ചിപ്പൊരിക്കും. സമ്മാനം കൊടുക്കുന്ന കുടുംബങ്ങൾ, സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്ന ബിസിനസ്സ് മേധാവികൾ, ചെറിയ കുട്ടികൾ ഇവരെ കൂടെ നിർത്തി ടിവിയിൽ വാർത്ത വിതറും. നല്ല ഉശിരൻ ചുവപ്പും പച്ചയും പിങ്കും സ്വർണ്ണ നിറവുമുള്ള തിളങ്ങുന്ന പൊതികളിൽ നല്ലൊരു റിബ്ബൺ പൂവും നെഞ്ചത്ത് കുത്തി സമ്മാനങ്ങൾ, ഈ കുന്നിൽ തിളങ്ങിക്കിടക്കും. ഈ കാഴ്ചയും വാചകവും എന്തെങ്കിലുമൊന്ന് ഇതിലേക്ക് കൊടുക്കാൻ ആർക്കും തോന്നിപ്പിക്കും. ഇതെല്ലാം പാവപ്പെട്ട കുട്ടികളുടെ കൈയിൽ ക്രിസ്തുമസ് ആഴ്ചയിൽ വോളന്റിയേഴ്സ് എത്തിക്കും.
ഈ സീസണിൽ, സ്വന്തം പോക്കറ്റുമണിയിൽ നിന്നും താനറിയാത്ത ഒരു കുഞ്ഞിനു വേണ്ടി ഗിഫ്റ്റ് വാങ്ങി കൊടുത്ത് ഷെയറിംഗ് മക്കളെ പഠിപ്പിക്കാൻ ശ്രമിക്കുന്ന മതാപിതാക്കളുമുണ്ട്. എത്ര നല്ല പാഠമാണ് അവർ മക്കൾക്ക് പകർന്നുകൊടുക്കുന്നത്.
ഓരോ പൊതി തുറക്കുമ്പോഴും കുഞ്ഞു മുഖങ്ങളിൽ വിരിയുന്ന പുഞ്ചിരി ! അത്രയും മധുരമുള്ള ഒന്നുണ്ടോ ഈ ആഘോഷസീസണിൽ !
ക്രിസ്തുമസ് ഓർമ്മകൾ ചികയുമ്പോൾ ഞാൻ ഓർക്കുന്നത് സമ്മാനം കാത്തിരുന്ന എന്റെ കുട്ടിക്കാലമാണ്. ഇതുപോലെ വമ്പൻ സമ്മാനങ്ങൾ അന്ന് കുട്ടികൾക്ക് കിട്ടിയിരുന്നില്ല. ചുവന്ന അങ്കിയും വെള്ളത്താടിയും കൂർത്ത തൊപ്പിയുമായി കരോൾ സംഘത്തിലെ സാന്റാക്ലോസ് വല്ല ബലൂണോ കല്ലുമിഠായിയോ തന്നെങ്കിലായി. പക്ഷെ അതിലൊന്നും ഞങ്ങൾ കുട്ടികൾക്ക് അശേഷം പരിഭവമില്ല. എന്തു കിട്ടിയില്ല എന്നു വ്യാകുലപ്പെടുന്ന ബാല്യം അന്നില്ലായിരുന്നു.
ക്രിസ്തുമസ് ആഘോഷങ്ങളുടെ തുടക്കം തന്നെ വീട്ടിൽ വില്പനെക്കെത്തുന്ന, വില കുറഞ്ഞ പേപ്പറിൽ അച്ചടിച്ച ഭാഗ്യക്കുറി യാണ്. പള്ളിസംഘടനയിലെ മുതിർന്ന അംഗങ്ങൾ ടിക്കറ്റുമായിവരും.
ഒന്നാം സമ്മാനം മിക്കവാറും ഒരു സൈക്കിൾ. പിന്നെ എല്ലാ കുറിക്കും പ്രോത്സാഹന സമ്മാനങ്ങൾ. ഈ നമ്പർ ഒന്നിൽ എത്താൻ എത്ര കടമ്പ കടക്കണം, ഒന്നാം സമ്മാനത്തിന്റെ പ്രോബബിലിറ്റി എത്രയാണ് എന്നൊന്നും ഞങ്ങൾ കണക്കെടുക്കാറില്ല. ഒന്നാം സമ്മാനം എനിക്കു തന്നെ എന്ന് ഞങ്ങൾ എല്ലാവരും ഉറപ്പിക്കും.
അമ്പതു പൈസയുടെ ടിക്കറ്റ് വാങ്ങിത്തരുന്ന അച്ഛനുമമ്മയും ഉള്ളവർ അന്ന് ഭാഗ്യശാലികളായിരുന്നു. ദിവസകൂലികാർക്ക് വേതനം കുറവായതിനാലും ഓരോ വീട്ടിലും കുട്ടികളുടെ എണ്ണം കൂടുതലായതിനാലും പട്ടിണിയും പരിവട്ടവുമായി കുറെ കുട്ടികൾ ഞങ്ങൾക്കു ചുറ്റുമുണ്ടായിരുന്നു.
ഞങ്ങളുടെ കളിക്കൂട്ടത്തിലും അങ്ങനെയുള്ള കുട്ടികൾ ഉണ്ടായിരുന്നു. പതിവുപോലെ ഒരു രണ്ടു ടിക്കറ്റിനു ഞാനും അവകാശിയായി. വൈകുന്നേരത്തെ കളി സമയത്ത് ഞാൻ എല്ലാവരേയും കാണിച്ചു. പിങ്ക് നിറത്തിലുള്ള കടലാസ്സിൽ കറുത്ത അക്ഷരങ്ങൾ.
ക്രിസ്തുമസ് ലോട്ടറി
ഒരു ബൈബിൾ വാക്യം
നമ്പർ***
ഇത്രയൊക്കെ അതിൽ അച്ചടിച്ചിട്ടുണ്ട്. കൂട്ടത്തിൽ സമാധാനപലക കൈയിൽ പിടിച്ച ഒരു മാലാഖയുടെ പടം കൂടി ഒടുവിൽ ചേർത്ത് നാലു വശവും രണ്ടു കറുത്തവര ബോർഡറുമായി ഭാഗ്യക്കുറിമാനം എന്റെ ആശകൾക്ക് നിറം കൊടുത്തു മേശവലിപ്പിൽ ക്രിസ്തുമസ് പുലരിക്ക് കാത്തിരുന്നു.
കളിക്കാൻ വന്ന ജോസഫിന് ടിക്കറ്റു കണ്ടപ്പോൾ ഒന്നു കൂടി നോക്കണം എന്നൊരു പൂതി. അവന് ആരും ഒരിക്കലും ഈ ലോട്ടറി ടിക്കറ്റ് വാങ്ങിക്കൊടുക്കാറില്ല. അവന്റെ അച്ഛനും അമ്മയും കൂലിവേലക്കാരാണ്. രണ്ടറ്റം കൂട്ടിമുട്ടാതെ ചില ദിവസങ്ങളിൽ അവർ കുടുംബത്തോടെ പട്ടിണി കിടക്കും. നാലു മക്കളുള്ള കുടുംബത്തിൽ ലോട്ടറി ടിക്കറ്റ് അവന് അപ്രാപ്യമാണ്.
ജോസഫ് നന്നായി തോറ്റു പഠിച്ച് ഇപ്പോൾ ഞങ്ങളെക്കാൾ രണ്ടു ക്ലാസ് പിറകിലാണ്. ശരീരശാസ്ത്രത്തിന് ക്ലാസ്സും പഠിപ്പും ഒന്നും നോക്കേണ്ടല്ലോ. നന്നെ മെലിഞ്ഞ ജോസഫിന് നല്ല നിറവും പൊക്കവുമുണ്ടായിരുന്നു. അവന്റെ പൊക്കം പേരക്ക പറിക്കാനും പച്ചമാങ്ങാക്കുല എത്തിപ്പിടിക്കാനും ഞങ്ങൾ പിള്ളേർ സെറ്റ് ഉപയോഗപ്പെടുത്തി.
‘നീയൊരു മിടുക്കനാടാ’, എന്ന് അവന്റെ വീടിന്റെ മുന്നിലൂടെ നടന്നു പോകുന്ന ഞങ്ങൾ അടക്കം പറയും. അതിന്റെ പിന്നിലൊരു രഹസ്യമുണ്ട്. നാലാം ക്ലാസ്സിൽ പഠിക്കുന്ന ജോസഫ് എല്ലാ ദിവസവും രാവിലെ രണ്ടാം ക്ലാസ്സിലെ മാറി വന്ന മലയാള പാഠപുസ്തകം വായിക്കും. നാലിലെ പുസ്തകം ആരും അവന് വാങ്ങിക്കൊടുത്തിട്ടില്ല. കിട്ടിയാലും അവനത് വായിക്കാനും അറിയില്ല. രണ്ടാം ക്ലാസ്സിലെ മലയാള പുസ്തത്തിലെ രണ്ടാം പാഠം ‘ക്ലാ, ക്ലി, ക്ലി, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന, കണ്ണിനു ചുറ്റും മഞ്ഞ നിറം. ‘ എന്നും രാവിലെ അവന്റെ പഠനപ്രക്രിയ പരമാവധി ഉച്ചത്തിലുള്ള ഈ വായനയാണ്.
‘ഇവന്റെ മുററത്തു നിന്നു ഈ മൈന ഒരിക്കലും പൂവില്യാ ട്ടോ…’, ഞങ്ങൾ കൂട്ടുകാർ അമർത്തി ചിരിക്കും.
ഇത്രയൊക്കെ മകൻ ഉത്സാഹത്തോടെ തൊണ്ടപ്പൊട്ടി വായിക്കുന്നത് കേൾക്കുമ്പോൾ അവന്റെ അമ്മയ്ക്ക് സന്തോഷം. മകൻ മിടുക്കനായി പഠിക്കുന്നതുകൊണ്ട് അവന് ഭാവിയുണ്ട് എന്ന പ്രതീക്ഷയാണത്. അവർക്ക് അക്ഷരം കൂട്ടിവായിക്കാൻ അറിയില്ല. സ്ക്കൂളിന്റെ പടി കയറിയിട്ടുമില്ല. അമ്മയെ ഇങ്ങനെ നൈസായി പറ്റിക്കുന്ന ജോസഫിനെ ഞങ്ങൾ മറ്റെന്തു വിളിക്കാൻ, മിടുക്കൻ !
ക്രിസ്തുമസ് തലേന്ന് ഏദൻ തോട്ടത്തിലെ അറിവിന്റെ വൃക്ഷം പോലെ വലിയ ഒരു ക്രിസ്തുമസ് മരം, പള്ളി മുററത്ത് ഉയരും. പടർന്ന് പന്തലിച്ചു നിൽക്കുന്ന മരം, വലിയ മരത്തടിയും ചില്ലകളും വെച്ചു പണിതുയർത്തും. അതിലാണ് ലോട്ടറി സമ്മാനങ്ങൾ ചെറിയ പൊതികളായി കെട്ടിത്തൂക്കുന്നത്. മിക്കവാറും ബലൂൺ തലപ്പത്തുള്ള ഓടപീപ്പി, പാസ്റ്റിക് വിസിൽ, കളിത്തോക്ക്, ചെറിയ പാവകൾ, ഗോലികൾ ഇതൊക്കെയാവും ആ സമ്മാനപ്പൊതികളിൽ. മുന്തിയ ഒന്നാം സമ്മാനം മാത്രം അലങ്കരിച്ചു മുന്നിൽ വെയ്ക്കും.
പുൽക്കൂടും ക്രിസ്തുമസ്സ് ട്രീയും മുളം തണ്ടിൽ കടുത്ത നിറമുള്ള ചൈനാപേപ്പറൊട്ടിച്ച കൂറ്റൻ നക്ഷത്രവും വിളക്കുകളും ഉണ്ടാക്കലും തെളിയിക്കലുമായി സംഭവബഹുലമായ വൈകുന്നേരത്തിന്റെ ക്ഷീണത്തിൽ
പാതിരാകുർബാന പകുതി ഉറക്കം തൂങ്ങി കണ്ടു തീർന്നു.
എന്റെ കൈയിൽ ലോട്ടറി ടിക്കറ്റ് ചുരട്ടിപിടിച്ചിട്ടുണ്ട്. തിരുപ്പിറവി കുർബാന കഴിഞ്ഞയുടനെ ഞങ്ങൾ ക്രിസ്തുമസ് മരത്തിന്റെ അടുത്തെക്കോടും. തൂങ്ങിക്കിടക്കുന്ന സമ്മാനപ്പൊതികൾ പൊട്ടിക്കാൻ ഊഴം കാത്ത് നിൽക്കും. സി. എൽ. സി എന്ന സംഘടനയിലെ ചേട്ടന്മാർ മരത്തിന് ചുററും കാവൽനിൽക്കും. ഒരു ടിക്കറ്റ് കൊടുത്താൽ ഒരു പാക്കറ്റ് പൊട്ടിക്കാം.
വരിയിൽ നിൽക്കുന്ന എന്റെയടുത്തേക്ക് അന്ന് ജോസഫ് ഓടിയെത്തി. പൊതി പൊട്ടിച്ചവർ വിസിലൂതിയും കളിത്തോക്ക് പൊട്ടിച്ചും കളിക്കുന്നുണ്ട്.
‘ഞാൻ പാക്കറ്റ് പൊട്ടിച്ചു തരണോ?’, അവൻ ചോദിച്ചു.
‘വേണ്ട’, ഞാൻ നിഷ്ക്കരുണം മറുപടി പറഞ്ഞു.
‘മുകളിലാവും നല്ല സമ്മാനങ്ങൾ കെട്ടിത്തൂക്കാ…നിനക്ക് എത്തില്ലല്ലോ’, എന്നെ അനുനയിപ്പിക്കാൻ ജോസഫ് നോക്കി. സംശയത്തിന്റെ വിത്ത് എന്റെ തലയിൽ പകുതി പൊട്ടിമുളച്ചെങ്കിലും എത്ര നാളായി സ്വപ്നം കാണുന്നതാണ് ഒന്നാം സമ്മാനത്തിന്റെ പൊതി ഞാൻ പൊട്ടിക്കുന്നത്. അതുകൊണ്ട് ഞാൻ വിട്ടുകൊടുത്തില്ല. ഞങ്ങൾ കൂട്ടുകാർക്കിടയിൽ ബഡായിയടിക്കാൻ ജോസഫിനോളം മിടുക്കുള്ളവർ വേറെയില്ല. അതുകൊണ്ട് ഇതിവന്റെ സ്ഥിരം പുളുവടിയാണോ എന്ന സംശയവും ഉണ്ടായിരുന്നു.
‘ അതേയ്… ഒന്നാം സമ്മാനത്തിന്റെ പൊതി ചെറുതാവും അതിലൊരു നമ്പർ മാത്രമെ കാണുള്ളൂ ‘ വീണ്ടും ജോസഫിന്റെ ബുദ്ധി പ്രവർത്തിച്ചു തുടങ്ങി. അവനെ വിശ്വസിച്ച്
ഞാനൊരു ചെറിയ പൊതി വലിച്ചു പൊട്ടിച്ച് തുറന്നു നോക്കി.
ഒരു ചെറിയ പ്ളാസ്റ്റിക് വിസിൽ !
‘സാരല്യ, ഒരുവിധം പിള്ളേർക്ക് അതൊക്കെ തന്നെയാണ് കിട്ടിയിരിക്കുന്നത് ‘, ഞാൻ സ്വയം സമാധാനിച്ചു.
‘എന്നാലും അവന്റെയൊരു ബുദ്ധി പറച്ചില് ‘, ഞാൻ പിറുപിറുത്തു.
വിസിലെടുത്ത് ജോസഫ് ശക്തിയിൽ ഊതി, വിസിൽ ഉച്ചത്തിൽ കൂക്കിവിളിച്ചു. എന്റെ ചെവി തുളച്ചുകയറി കർണ്ണപ്പുടം വിറപ്പിച്ചു. എന്തോ, എനിക്ക് അവനോടപ്പോൾ അലിവു തോന്നി. അതോ ഇനിയൊരു വിസിലോ പീപ്പിയോ വേണ്ടെന്ന് തോന്നിയതോ ആകാം.
‘ഈ ടിക്കറ്റ് നീയെടുത്തോ’, ഞാൻ അവന് മടക്കിയ രണ്ടാമത്തെ ടിക്കറ്റ് കൈയിൽ വെച്ചു കൊടുത്തു. വിശ്വസിക്കാനാവാതെ
അവന്റെ കണ്ണുകൾ പുലരിയുടെ ഇത്തിരി വെട്ടത്തിലും തിളങ്ങി.
അവൻ ടിക്കറ്റ്, സി.എൽ. സി ചേട്ടനെ ഏൽപ്പിച്ചു. മരത്തിനു ചുറ്റും അതിർത്തി തീർത്ത ബെഞ്ചുകൾ ചാടിക്കടന്നു. മരത്തിൽ ഏറ്റവും മുകളിലായി കെട്ടിയ ചെറിയ കടലാസുപ്പൊതി ലക്ഷ്യമാക്കി മരച്ചില്ലയിൽ ചാടിക്കയറി. മണ്ണിലുറപ്പിച്ച വലിയ മരക്കൊമ്പ് ഉലയാൻ തുടങ്ങി. ചേട്ടന്മാർ ഉച്ചത്തിൽ ചീത്തവിളിച്ച് അവനെ പിന്തിരിപ്പിക്കുന്നുണ്ട്. അവനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. മരത്തിന്റെ ഉച്ചിയിൽ കെട്ടിയ ചെറിയ സമ്മാനപ്പൊതി വെള്ളനൂലിൽ വൃശ്ചിക കാററിലാടി. നൂൽ ഊക്കിൽ വലിച്ചുപ്പൊട്ടിച്ച് ജോസഫ് ബെഞ്ചു ചാടിക്കടന്നു. ഒരു നിമിഷം കൊണ്ട് പാക്കറ്റ് വലിച്ചു കീറി.
‘ഓടപീപ്പിയുടെ അററത്ത് ചുവപ്പിൽ വെള്ളക്കുത്തുകളുള്ള ബലൂൺ മയങ്ങിക്കിടന്നു.’
ജോസഫ് അതെ ഉത്സാഹത്തോടെ പീപ്പിയൂതി, വായു കയറിയ ബലൂൺ തലപ്പൊക്കി, വീർത്തുരുണ്ടു. വെള്ളപ്പൊട്ടുകൾ ചുവപ്പിൽ പെരുത്തു. ജോസഫിന്റെ മുഖം സന്തോഷം കൊണ്ടു ചുവന്നു. അവൻ പീപ്പി അല്പം നീക്കി പിടിച്ചു.
‘പേ… പേ…’, പീപ്പി കരഞ്ഞു, അതോ ആഹ്ലാദകാഹളം മുഴുക്കിയോ?
ആ തിക്കിലും തിരക്കിലും ഇടതടവില്ലാതെ ജോസഫിന്റെ ഓടപീപ്പിയുടെ കാഹളം മുഴങ്ങി. അവൻ ഒന്നാം സമ്മാനത്തെ എപ്പഴോ മറന്നു കഴിഞ്ഞിരുന്നു. കൈയിൽ കിട്ടിയ ക്രിസ്തുമസ് സമ്മാനം അവന് അത്ര വിലപ്പെട്ടതായിരുന്നു.
‘അത് അവന്റെ ജീവിതത്തിലെ ആദ്യത്തെ ക്രിസ്തുമസ് സമ്മാനമായിരുന്നിരിക്കണം.’
ഏവർക്കും ക്രിസ്തുമസ് ആശംസകൾ!
#ക്രിസ്തുമസ് ഓർമ്മകൾ


3 Comments
ജോ. ഇത് വായിക്കാൻ മറന്നു പോയതിൽ വിഷമം തോന്നുന്നു. ജോസഫ്നു കിട്ടിയ സമ്മാനം അവൻ ഒരുക്കലും മറക്കലുണ്ടാവില്ല,കൊടുത്ത ജോയും.മറ്റുള്ളവരുടെ കണ്ണിൽ ഇത്തിരി സന്തോഷം വരുത്താനായാൽ അതെ സന്തോഷം നമ്മിലും വിടരും.
സ്നേഹം തുളുമ്പുന്ന ഓർമ്മകൾ❤️
മനോഹരം ജോയ്സ്🌹👌
Thank you സുമ 🙏❤