ഈ വർഷം കാനഡയിൽ ശൈത്യക്കാലം അല്പം നീണ്ടു നിന്നെങ്കിലും വളരെ കനിവുള്ളതായിരുന്നു. Mild winter എന്നു വിശേഷിപ്പിക്കാം. ഇതു കേൾക്കുമ്പോൾ ഞങ്ങൾക്കു തീരെ തണുത്തില്ല, എന്നൊന്നും കരുതല്ലെ ട്ടോ. സൈക്കോസിനു മാത്രമല്ല, തണുപ്പിനും പല അവസ്ഥാന്തരങ്ങളും ഉണ്ട്. ആദ്യത്തെ തണുപ്പ് ഒരു ജാക്കറ്റിൽ ഒക്കെ പിടിച്ചു നിൽക്കുന്ന ചെറിയ തണുപ്പ്. കുറച്ചു കൂടി കടുപ്പം കൂടിയത്, ജാക്കറ്റ് തൊപ്പി, കയ്യുറ, ഷാൾ ഇതൊക്കെ ധരിച്ചാലും വിറയ്ക്കുന്ന ഇടത്തരം തണുപ്പ്. വീണ്ടും ടെമ്പറേച്ചർ താഴ്ന്ന് മൈനസ് മുപ്പത്തഞ്ചു് എത്തുമ്പോൾ വിരൽത്തുമ്പു മരവിച്ച് നാസികാഗ്രാം ചുമപ്പിയ്ക്കുന്ന അസ്ഥി തുളയ്ക്കുന്ന ഉറയുന്ന തണുപ്പ്. ചുറ്റിയടിക്കുന്ന ശീതക്കാറ്റിൽ നിന്നു വിറയ്ക്കുന്ന ഇലകൊഴിഞ്ഞ മരങ്ങളും റോഡിനിരുപ്പുറവും കോരി നിറച്ച മഞ്ഞുക്കൂമ്പാരവും കാഴ്ചകളിൽ വരെ കുളിരു നിറയ്ക്കും. ഈ വർഷം ഈ മൂന്നാമത്തെ കിടിലൻ തണുപ്പ് വന്നില്ല എന്നു മാത്രം. ശൈത്യം ഒന്നു തൊട്ടു തലോടി കടന്നുപ്പോയി. ഈ കാലം കടന്നുപോയാൽ കാനഡയിൽ വസന്തം വിരിയും. തളിർത്ത ഇലകളും…
Author: Joyce Varghese
ഉമ്മറത്തെ മരക്കസേരയിൽ ചാഞ്ഞിരുന്ന് നിങ്ങൾക്ക് ജീവിതത്തെക്കുറിച്ച് കേൾക്കണമല്ലിയോ എന്ന് ചോദിച്ച് മാത്തു അപ്പൂപ്പൻ ഉറക്കെ ചിരിച്ചു. അല്പം കലങ്ങിയെങ്കിലും മുഴക്കമുള്ള സ്വരത്തിന്റെ മൂർച്ചയ്ക്ക് തന്റെ ചുറ്റുമിരിക്കുന്ന പ്ലസ് ടു വിദ്യാർത്ഥികളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ കെല്പുണ്ടായിരുന്നു. തന്നിലേക്ക് ചൂഴുന്ന കണ്ണുകളെ നരച്ച കൃഷ്ണമണികൾകൊണ്ട് തഴുകി അയാൾ വീണ്ടും ഉറക്കെ ചിരിച്ചു. പരീക്ഷാക്കാലം ടെൻഷനടിച്ചു തീർന്നപ്പോൾ, മൊബൈൽ ഫോൺ കൈയിൽ നിന്നും താഴെ വെക്കാത്ത കുട്ടികളെ എങ്ങനെ ഇതിൽ നിന്നും മോചിപ്പിക്കാം എന്ന മാതാപിതാക്കളുടെ ഗൂഢാലോചനയിലാണ് പള്ളിയിലെ കൊച്ചച്ചൻ പറഞ്ഞത്, പിള്ളേരെ നമ്മുടെ മാത്തു ചേട്ടന്റെയടുത്തൊന്ന് വിട്ടാലോ എന്ന്. ഇൻഫ്ളൂവൻസേഴ്സിന്റെ കാലമല്ലിയോ, മാത്തു ചേട്ടനാണെങ്കിൽ വേണ്ടത്ര അനുഭവോം കെടക്കണൂന്ന് അച്ചൻ പറഞ്ഞപ്പോൾ ഒരു പന്ത്രണ്ട് പേരെ ആട്ടി തെളിച്ച് മാത്തു അപ്പൂപ്പന്റെ പടി കയറ്റി. മനസ്സില്ലാമനസ്സോടെ പടി കയറി വരുന്ന പിള്ളേരെ കണ്ടപ്പോൾ മാത്തുവിനല്പം അലോസരം തോന്നി. “ഈ കൊച്ചച്ചൻ എന്തു ഭാവിച്ചിട്ടാ എന്റടുത്തയ്ക്ക് നിങ്ങളെ വിട്ടത്, വല്ല പുണ്യാളന്മാരുടെ അടുത്തക്കല്ലെ നിങ്ങളെ…
സ്കൂൾ വാൻ കാത്തുനിൽക്കുന്ന അമ്മമാരുടെ കൂട്ടത്തിൽ ശോഭയും കത്തുന്ന സൂര്യനിലേക്ക് കണ്ണയച്ചു നിന്നു. കൈത്തലം നെറ്റിയിൽ ചേർത്തുവെച്ചു, ശക്തിപ്രാപിക്കുന്ന വേനൽചൂടിനെ കുറിച്ചവർ വാചാലരായി. മക്കളുടെ വിജയങ്ങളും ഭാവിപരിപാടികളും ഉറക്കെ പറഞ്ഞുകേൾപ്പിക്കുന്നവർ, മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ കാണിക്കുന്ന തന്ത്രങ്ങൾ ഓർത്തു ശോഭ ഉള്ളിൽ ചിരിച്ചു. “ഓ…. ഈ രണ്ടുമാസം ഈ ചെറുക്കന്റെ കുറുമ്പ് എങ്ങനെ സഹിക്കും? അതോർത്തിട്ടാണ് എനിക്ക് പേടി “, കൂട്ടത്തിൽ വികൃതിയായ രവികിരണിന്റെ അമ്മ പറഞ്ഞു. ഉം…പലരും തലയാട്ടി ശരിവെച്ചു. “അതൊരു തലതെറിച്ച ചെറുക്കനാണ്…”, അടുത്തുനിൽക്കുന്ന സ്ത്രീ ശോഭയുടെ ചെവിയിൽ കുശുകുശുത്തു. ശോഭ ഒന്നും പറയാതെ ചിരിച്ചൊഴിഞ്ഞു. കുട്ടികൾ പല പ്രകൃതങ്ങളാവില്ലെ? ഇതിൽ ഇത്രയും അഭിപ്രായപ്രകടനത്തിന്റെ ആവശ്യമെന്തെന്ന് അവൾക്കു തോന്നി. പക്ഷെ അവരെ എതിർക്കാനും വാദമുഖങ്ങൾ നിരത്താനും ശോഭ മുതിർന്നില്ല. അതെ… അവൾ അങ്ങനെയാണല്ലോ. അധികം സംസാരിക്കാത്ത പ്രകൃതം. മിക്കപ്പോഴും ഒരു കേൾവിക്കാരി മാത്രമായി പോകുന്നു. വിവാഹത്തിന്റെ ആദ്യനാളുകളിൽ ബന്ധുവീടുകളിൽ വിരുന്നു പോകുമ്പോൾ കൂടുതലും കേൾവിക്കാരിയായ തനിക്ക് പതിച്ചു കിട്ടിയ…
ഒരു തുള്ളി മാത്രം! (എന്റെ അമ്മ) ——————————————- ചിലർ അങ്ങനെയാണ്, നമ്മുടെ ഓർമ്മകളിൽ നിന്നും ചിന്തകളിൽ നിന്നും ഹൃദയത്തിൽ നിന്നും തിരിച്ചുപോകാത്തവർ. അവർ വാക്കായി, ചൈതന്യമായി നമുക്ക് ചുറ്റുമുണ്ടാകും. അമ്മ… എന്റെ അമ്മ. എല്ലാവർക്കും ‘അമ്മ’ വിലപ്പെട്ട ഓർമ്മകൾ തന്നെ, അമ്മ കൂടെയുള്ളവർക്കും പിരിഞ്ഞു പോയവർക്കും. ചുരുക്കം ചില അപവാദങ്ങൾ ഒഴിച്ച് ഇതു സത്യമായിരിക്കും. എന്റെ അമ്മ, സിനിമയിലെ കവിയൂർ പൊന്നമ്മയെപോലെ വളരെ മൃദുലയായിരുന്നില്ല. പുരോഗമന ചിന്തകളും ശക്തമായ അഭിപ്രായങ്ങളും ഉള്ള തന്റേടമുള്ള സ്ത്രീയായിരുന്നു. ഒരു യാഥാസ്ഥിതിക ചുറ്റുപാടിൽ അമ്മയുടെ പല ചിന്താധാരകളും അഭിപ്രായപ്രകടനങ്ങളും പലരുടേയും നെറ്റി ചുളിപ്പിച്ചിട്ടുണ്ട്. അതിന്റെ പേരിൽ അമ്മക്ക് കുറെ കല്ലേറ് കിട്ടിയിട്ടുമുണ്ട്. അതിനോടൊപ്പം കരുണയുള്ള മനസ്സിനുടമയായിരുന്നു. ഞങ്ങൾ മക്കളുടെ ചെറിയ പ്രയാസങ്ങൾപ്പോലും താങ്ങാനാവാതെ, മെഴുകുപോലെ ഉരുകിയൊലിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഈ ശക്തയുടെ തേങ്ങൽ എന്നെ പലപ്പോഴും അമ്പരിപ്പിച്ചിട്ടുണ്ട്. അമ്മ എന്ന വികാരം എത്രയും ആഴമുള്ളതെന്ന് ഇപ്പോൾ ഞാനറിയുന്നു. പുസ്തകങ്ങളുടെ കൂട്ടുകാരിയായിരുന്നു അമ്മ. അന്നത്തെ വർത്തമാനപത്രത്തിൽ തുടങ്ങി…
ഓർമ്മകൾ കൊള്ളയടിക്കപ്പെടുന്നതാണ് ഒരാളോടു ചെയ്യുന്ന ഏറ്റവും വലിയ അപരാധമെന്ന് വായിച്ചതോർക്കുന്നു. അതേ, മനസ്സിൽ പച്ചപ്പു പുതച്ച ഓർമ്മകളെ കാലം പറിച്ചെടുക്കാതിരിക്കാൻ ഇടയ്ക്കിടെ അവക്കിടയിലൂടെ യാത്ര പോയി അവയെ തിരിച്ചുപിടിക്കുന്നതു രസകരമാണ്. കാനഡയിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഒന്റാരിയോ പ്രവിശ്യയിലെ Tobermory. വിശാലമായ തടാകത്തിൽ ഒരു ഐലൻഡിനു ചുറ്റി, ബോട്ട് റൈഡുണ്ട്. തടാകം എന്നു പേരു മാത്രമെയുള്ളൂ. ഒരു സമുദ്രത്തിനോളം വലുപ്പമുള്ള ഒരു വമ്പൻ ജലാശയമാണ്. വെള്ളത്തിൽ ഉയർന്നു നിൽക്കുന്ന പ്രകൃതിദത്തമായ, വലിയ ടവറുകളുടെയത്ര പൊക്കമുള്ള സ്തൂപങ്ങൾക്കു് പ്രസിദ്ധമാണിവിടം. ചുണ്ണാമ്പും മണലും പാളികൾ അടരുകളായി ഒതുക്കി വെച്ചതു പോലെ തോന്നുന്ന ഇവയ്ക്ക് പരിചിതമായ രൂപങ്ങളുമായി സാമ്യം തോന്നാം. രൂപസാദൃശ്യമനുസരിച്ച് പേരുകളും നൽകിയിരിക്കുന്നു. പൂപ്പാത്രത്തിന്റെ ആകൃതിയിൽ ഉള്ളതിനെ ഫ്ളവർ പോട്ട് ടവർ എന്നിങ്ങനെ ഓരോ സ്തൂപത്തിനും പേരുകളുണ്ട്. ഞങ്ങൾ ബോട്ടിൽ ഐലൻഡിനെ ചുറ്റി സഞ്ചരിക്കുകയാണ്. ചുറ്റും അലയടിക്കുന്ന വെള്ളത്തിന്റെ അപാരതയുണ്ട്. ഐലൻഡിനെ ചുറ്റി, പഞ്ചാരമണലിൽ, വളയുന്ന ചെറിയ പാതയിലൂടെ ഉറമ്പുകളെ പോലെ നീങ്ങുന്ന…
റെയിൽവേ പുറമ്പോക്കിലെ തകരവും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മേഞ്ഞ കുടിലിനുമുമ്പിൽ കണ്ണനെ ഒക്കത്തെടുത്തു നിൽക്കുകയായിരുന്നു മുത്തുലക്ഷ്മി. ഇരമ്പിയാർത്തു വരുന്ന തീവണ്ടിക്കുനേരെ കുഞ്ഞികൈകൾ ഉയർത്തി വീശി അവൻ കുതിച്ചുചാടി. മുത്തു അല്പം മുന്നോട്ടാഞ്ഞു. അവളുടെ വിലകുറഞ്ഞ, നിറം മങ്ങിയ പോളിസ്റ്റർ സാരി കാറ്റിന്റെ ആയത്തിൽ പറന്നു. അന്തിമേഘങ്ങൾ മെല്ലെ ചുവപ്പണിയുന്നതും കിളികൾ കൂടണയാൻ ധൃതിയിൽ പറന്നു പോകുന്നതും അവൾ നോക്കിനിന്നു. ഇന്നലെ സന്ധ്യക്കു ഇത്ര തുടുപ്പുണ്ടായിരുന്നില്ലല്ലോ. കാർമേഘങ്ങളുടെ മൂടൽ വെളിച്ചം കെടുത്തിയ സന്ധ്യയായിരുന്നല്ലോ, അതെന്ന് അവളോർത്തു. പ്രപഞ്ചവും അസ്ഥിരമായ അവസ്ഥകളിലൂടെ സഞ്ചരിച്ചുക്കൊണ്ടിരുന്നു. അസ്ഥിരമെങ്കിലും പ്രപഞ്ചത്തിലെ ഒരു ബിന്ദുവാകാനുള്ള വ്യഥയിൽ മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങൾ അതിൽ അള്ളിപ്പിടിക്കുന്നു. സെന്തിലണ്ണനും, പൊണ്ടാട്ടിയും ഉന്തുവണ്ടി തള്ളി, വഴിനീളെ വഴക്കടിച്ചു വരുന്നുണ്ട്. ആക്രിസാധനങ്ങൾ പെറുക്കി വിറ്റു ജീവിക്കാൻ വഴിതേടുന്നവർ. ആ ഉന്തുവണ്ടിയോട് അവൾക്കു ഒരാത്മബന്ധമാണ്. അപ്പ രാമണ്ണന്റെ വണ്ടി. അവളുടെ അപ്പക്കും ഇതായിരുന്നു തൊഴിൽ. ദിവസവും പുതിയ സ്ഥലങ്ങൾ, കാഴ്ചകൾ. എന്തൊരു രസമായിരുന്നു! ആ കാലം അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു.…
“ബാ… റസൂ…ഇങ്ങട്ട്”, പാത്തുമ്മ റസൂലിനെ പിടിച്ചു വലിച്ചു. നിരത്തിൽ വരിവരിയായിട്ട ആഡംബരകാറുകൾ കണ്ണിമക്കാതെ നോക്കി നിൽക്കുന്ന മൂന്നു വയസുകാരൻ റസൂൽ. അഹമദ് ഹാജിയുടെ പേരകുട്ടിയുടെ നിക്കാഹാണ്. കുടുംബത്തിന്റെ പ്രതാപം, പണക്കൊഴുപ്പിൽ ഉയർത്തിപ്പിടിക്കാൻ മത്സരിക്കുന്ന ഒരുക്കങ്ങൾ. വലിയ പന്തലും തൂങ്ങിയാടുന്ന അലങ്കാരങ്ങളും കണ്ണ് ചിമ്മുന്ന വിളക്കുകളും ആ പ്രദേശമാകെ വർണ്ണ പ്രഭയിൽ കുതിർത്തു. കുഞ്ഞുറസൂലിന് പന്തലിനു അകത്തു പോയി കാഴ്ചകൾ കാണാനും അവിടെ കളിക്കുന്ന കുട്ടികളോടൊപ്പം ചേർന്നു കളിക്കണമെന്നും വല്ലാതെ കൊതിയുണ്ടായിരുന്നു. “ഇച്ചു ആത്തു പോണം…”, അവൻ ചിണുങ്ങി. “മാണ്ടാന്ന് പറഞ്ഞില്ലേ… റസൂ?” അവനെ കാണുമ്പോൾ കെട്ടഴിയുന്ന കഥകളും ചൂഴ്ന്നിറങ്ങുന്ന നോട്ടങ്ങളും പാത്തുമ്മ ഭയന്നു. ആ ഓർമ്മകൾ അവരെ വേട്ടയാടി. അവൻ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി ഉമ്മൂമ്മയോടൊപ്പം നടന്നു. “ഉമ്മൂമ്മ മുട്ടായി വാങ്ങി തരാട്ടോ… മുത്ത് നടക്ക്.” അവന്റെ മുഖം സന്തോഷം കൊണ്ടു തുടുത്തു. അവൻ ഓടിയോടി നടക്കാൻ തുടങ്ങി. *** “ന്റെ… മുത്ത്… ന്തേ പെഴച്ചെ??”, അവന്റെ ചന്തമുള്ള മുഖത്തു…
“മാഡം, അവസാനമായി ഒന്നു രണ്ടു ചോദ്യങ്ങൾ കൂടി ചോദിച്ചോട്ടെ? ഇന്റർവ്യൂ ചെയ്യാനെത്തിയ പെൺകുട്ടി പ്രസരിപ്പോടെ ചോദിച്ചു. “മാഡം, നിങ്ങളുടെ പാസ്റ്റ് ഇപ്പോഴും വാർത്തകളിൽ കാണാറില്ലല്ലോ, ആത്മകഥയിൽ എന്തെങ്കിലും ഞങ്ങൾക്ക് പ്രതീക്ഷിക്കാമോ?” “തീർച്ചയായും, ഇനി കുറച്ചു നാളുകൾ കൂടി കാത്തിരിക്കൂ, ബുക്ക് അടുത്തു തന്നെ പ്രകാശനം ചെയ്യും”. തെളിഞ്ഞ കണ്ണടച്ചില്ലിന്റെ സുതാര്യതയിലൂടെ അവരുടെ വിടർന്ന കണ്ണുകൾ തിളങ്ങി. സാരിയിലും അതിനു ചേർന്ന ആഭരണങ്ങളിലും വിട പറയാൻ മടിക്കുന്ന സൗന്ദര്യം ബാക്കിയാക്കി അവർ ചിരിച്ചു. “മാഡം, ആത്മകഥയുടെ പേര്? വായനക്കാർ കാത്തിരിക്കുന്നു. ” ” അതും പുസ്തകത്തോടൊപ്പം വായിക്കൂ, കാരണം അതെന്റെ ഹൃദയത്തിന്റെ നീറ്റലാണ്”. വരഞ്ഞും കീറിയും ചോര പൊടിയുന്ന ഓർമ്മകളുടെ തിരയിളക്കത്തിൽ മുഖം വലിഞ്ഞു മുറുകി. രാത്രിയിലും ഉറങ്ങാത്ത നഗരം. ചേരിപ്രദേശം അടുക്കും തോറും ഇരുട്ടിൽ കൂട്ടിപ്പിണയുന്ന ഇടുങ്ങിയ വഴികൾ, അവയിൽ ദാരിദ്രം കുടിപാർത്തു. മഞ്ഞ വെളിച്ചം ചുരത്തുന്ന വഴിവിളക്കുകൾ മുനിഞ്ഞു കത്തുന്നുണ്ടെങ്കിലും വഴിയുടെ മുക്കിലും മൂലയിലും ഇരുട്ടും നനവും തങ്ങിനിന്നു. ഓരങ്ങളിൽ…
വടക്കൻ വയനാടൻ പ്രകൃതിഭംഗിയിൽ, ആഢംബരകാർ ഒഴുകി നീങ്ങി. നീണ്ട യാത്രയുടെ ആലസ്യത്തിൽ വൈഗ അയാളുടെ ചുമലിൽ തല ചാരിയിരുന്നു. “ഈ തിരുനെല്ലിയെ കുറിച്ചൊരു ഐതിഹ്യമുണ്ട്, ആദിത്യനറിയോ?” “ഉം… എന്താ?”, അയാൾ തല ചെരിച്ചു നോക്കി. ‘സാക്ഷാൽ ബ്രഹ്മാവ്, ഈ കുന്നുകളാൽ ചുററപ്പെട്ട താഴ്‌വരയുടെ ഭംഗി ആസ്വദിച്ചു ചുറ്റി നടക്കുകയായിരുന്നു. അവിടെയൊരു നെല്ലിമരത്തിൽ തറഞ്ഞിരിക്കുന്ന രൂപം കണ്ട് അത് വിഷ്ണു ഭഗവാനാണെന്ന് തിരിച്ചറിഞ്ഞ്, പേരു നൽകിയതാണത്രെ വിഷ്ണുലോകമെന്ന്. ഈ മലകൾക്ക് ബ്രഹ്മഗിരി എന്ന പേരു വന്നതും അങ്ങനെയാണ് ‘. “കൊള്ളാം… ഒരു റിസർച്ച് കഴിഞ്ഞാണ് ഇറങ്ങിയതല്ലെ? എന്തായാലും കേരളത്തിനും കർണ്ണാടകത്തിനും അതിർത്തിയിൽ ന്യാച്ചുറൽ ബ്യൂട്ടിയുള്ള ഈ സ്ഥലം ഉള്ളിലെ പിരിമുറക്കം കുറയ്ക്കും, അതുറപ്പാണ്. “, പോക്കറ്റിലെ സിഗററ്റ്കൂട് തിരഞ്ഞുപ്പോയ വിരലുകൾ പിൻവലിച്ച് അയാൾ കാറിന്റെ ചില്ലുകൾ മെല്ലെ താഴ്ത്തി. ശീൽക്കാരത്തോടെ കടന്നുവന്ന തണുത്ത കാറ്റവരെ മെല്ലെ തഴുകി. ‘എനിക്കീ നിഴലിനെ പുനർജനിപ്പിക്കണം, അതിന് തിരുനെല്ലിയെക്കാൾ നല്ലയിടമുണ്ടോ?’, അവൾ ഉള്ളിൽ പറയാതെ പറഞ്ഞ് അയാളുടെ…
യൂണിവേഴ്സിറ്റിയിൽ അവസാന സെമെസ്റ്റർ പഠിക്കുമ്പോളാണ് ‘ഇനിയെന്ത്?’, എന്ന ചോദ്യം കൂട്ടുകാർ ചോദിക്കാൻ തുടങ്ങിയത്. തങ്ങളുടെ നർമ്മസംഭാഷണങ്ങൾ നേർത്തുപോകുന്നതും പകരം ഗൗരവം സഹപാഠികളുടെ മുഖഭാവം കയ്യേറുന്നതും വിഹാംഗി അറിയാൻ തുടങ്ങിയിരുന്നു. ക്യാമ്പസ് സെലക്ഷൻ, ചെറിയ വെള്ളിരേഖയായി തെളിയുമ്പോഴും പല കാരണങ്ങൾകൊണ്ടും നാലോ അഞ്ചോ വർഷങ്ങൾക്കുള്ളിൽ ജോലി ഉപേക്ഷിക്കേണ്ടിവന്ന അനവധി മുതിർന്ന വിദ്യാർത്ഥികളുടെ കഥകൾ അവളെ അലോസരപ്പെടുത്താൻ തുടങ്ങിയിരുന്നു. ലാപ്ടോപ് മോണിറ്ററിൽ തെളിയുന്ന ചിത്രങ്ങൾക്കിടയിൽ അവൾ തെന്നി നീങ്ങി. ”എന്താ ഇത്ര ആലോചന? കൈത്തലത്തിൽ തല താങ്ങിയിരിക്കുന്ന അവളെ നോക്കി അമ്മ ചോദിച്ചു. ”നാട്ടിലിപ്പോൾ നല്ലൊരു ജോലി കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണമ്മേ. “ ”അതിന്…? ജോലി കിട്ടുമ്പോൾ ആവട്ടെ “, വളരെ ലാഘവത്തോടെ സംസാരിക്കുന്ന അമ്മയെ നോക്കി അവൾ നെടുവീർപ്പിട്ടു. ”വിദേശത്തു പോയി പഠിച്ചാൽ അധികം താമസിയാതെ എന്തെങ്കിലും ജോലിയിൽ എത്തിപ്പെടാം എന്നു ഫ്രണ്ട്‌സ് ഒക്കെ പറയുന്നുണ്ട് “, അവൾ അല്പം ഭയത്തോടെ മെല്ലെ പറഞ്ഞു. ”ഏയ്… അതൊന്നും ശര്യാവില്ല, ഒറ്റയ്ക്ക് ഇത്ര ദൂരത്തേക്യോ,…
