വടക്കൻ വയനാടൻ പ്രകൃതിഭംഗിയിൽ, ആഢംബരകാർ ഒഴുകി നീങ്ങി. നീണ്ട യാത്രയുടെ ആലസ്യത്തിൽ വൈഗ അയാളുടെ ചുമലിൽ തല ചാരിയിരുന്നു.
“ഈ തിരുനെല്ലിയെ കുറിച്ചൊരു ഐതിഹ്യമുണ്ട്, ആദിത്യനറിയോ?”
“ഉം… എന്താ?”, അയാൾ തല ചെരിച്ചു നോക്കി.
‘സാക്ഷാൽ ബ്രഹ്മാവ്, ഈ കുന്നുകളാൽ ചുററപ്പെട്ട താഴ്‌വരയുടെ ഭംഗി ആസ്വദിച്ചു ചുറ്റി നടക്കുകയായിരുന്നു. അവിടെയൊരു നെല്ലിമരത്തിൽ തറഞ്ഞിരിക്കുന്ന രൂപം കണ്ട് അത് വിഷ്ണു ഭഗവാനാണെന്ന് തിരിച്ചറിഞ്ഞ്, പേരു നൽകിയതാണത്രെ വിഷ്ണുലോകമെന്ന്. ഈ മലകൾക്ക് ബ്രഹ്മഗിരി എന്ന പേരു വന്നതും അങ്ങനെയാണ് ‘.
“കൊള്ളാം… ഒരു റിസർച്ച് കഴിഞ്ഞാണ് ഇറങ്ങിയതല്ലെ? എന്തായാലും കേരളത്തിനും കർണ്ണാടകത്തിനും അതിർത്തിയിൽ ന്യാച്ചുറൽ ബ്യൂട്ടിയുള്ള ഈ സ്ഥലം ഉള്ളിലെ പിരിമുറക്കം കുറയ്ക്കും, അതുറപ്പാണ്. “, പോക്കറ്റിലെ സിഗററ്റ്കൂട് തിരഞ്ഞുപ്പോയ വിരലുകൾ പിൻവലിച്ച് അയാൾ കാറിന്റെ ചില്ലുകൾ മെല്ലെ താഴ്ത്തി. ശീൽക്കാരത്തോടെ കടന്നുവന്ന തണുത്ത കാറ്റവരെ മെല്ലെ തഴുകി.
‘എനിക്കീ നിഴലിനെ പുനർജനിപ്പിക്കണം, അതിന് തിരുനെല്ലിയെക്കാൾ നല്ലയിടമുണ്ടോ?’, അവൾ ഉള്ളിൽ പറയാതെ പറഞ്ഞ് അയാളുടെ കണ്ണുകളിലേക്ക് നോക്കി.
ആദിത്യൻ സംസാരത്തിൽ നിന്നും തെന്നിമാറുന്നതും അയാൾക്ക് തന്നെ നഷ്ടപ്പെടുന്നതും അസുഖകരമായ ഓർമ്മകളിലേക്ക് ഊളിയിടുന്നതും അപ്പോളയാളുടെ മുഖത്ത് രക്തമിരച്ചു കയറുന്നതും ചുണ്ടുകൾ കോർത്തു വലിക്കുന്നതും വെറും നിമിഷമാത്രയിലെന്ന് വൈഗ ശ്രദ്ധിച്ചിരുന്നു.
“പളനിസാമി, ഞങ്ങളെ മാനന്തവാടി ടൗണിൽ വിട്ടോളൂ, ഞങ്ങൾ തിരുനെല്ലിയിൽ ബസ്സിൽ പോയി വരാം”, അവൾ പറഞ്ഞു.
മധ്യവയസ്ക്കൻ ഡ്രൈവർ ആശ്ചര്യം മുറിച്ച വാക്കുകളിൽ തടഞ്ഞു.
“ങേ…എന്താണമ്മാ… സാർ അറിഞ്ഞാൽ… ബസ്സിൽ പോണമാ?”, അയാളുടെ പല്ലിനിടയിലെ വിടവുകൾ കാണു വിധം വാ തുറന്നു.
“അപ്പയോട് ഞാൻ പറഞ്ഞോളാം സാമി”. അവളുടെ മുഖത്തെ നനുത്ത പുഞ്ചിരി തനിക്കു തന്ന വാക്കിന്റെ ഉറപ്പാണെന്ന്, വർഷങ്ങളായി അവർക്ക് വേണ്ടി ജോലി ചെയ്യുന്ന അയാൾക്കറിയാമായിരുന്നു.
“വൈഗ, നീ എന്താണ് പറയുന്നത് ? ബസ്സിൽ പോകാമെന്നോ? എനിക്കതൊക്കെ ശീലമാണ്, പക്ഷെ, വേണ്ട…നിനക്കത് ബുദ്ധിമുട്ടാകും”, അയാൾ തല കുടഞ്ഞു.
“ഇല്ല, ആദി… ഇവിടെ നിന്ന് മുപ്പത്തിരണ്ട് കിലോമീറ്ററുണ്ട്. നമ്മൾ രണ്ടുപ്പേരും മാത്രമായി ഈ യാത്ര പോകണം. കാലത്തെ പിറകോട്ടോടിക്കാൻ, അത്ര ദൂരമെങ്കിലും വേണം”.
ബസ്സ് വലിഞ്ഞും മുരണ്ടും മെല്ലെ ചുരം കയറാൻ തുടങ്ങി. കോടമഞ്ഞിന്റെ ഇളംനീലവിരിപ്പ് ആകാശത്തിൽ നിന്നും വീണിറങ്ങി, വഴിയിൽ, പാതി നിറഞ്ഞു നിന്നു. ബസ്സിനുള്ളിൽ നിശ്വാസങ്ങൾ ഉതിർത്ത ചൂടിൽ, ശീതം പൊടിഞ്ഞു, ജലകണങ്ങൾ ഉരുണ്ടു നീങ്ങി, വായുവിൽ തത്തിക്കളിച്ചു. വീതി കുറഞ്ഞ റോഡിലേക്ക് ചാഞ്ഞ മരങ്ങളിലെ ശിഖിരങ്ങൾ പച്ചിലത്തലപ്പുകൊണ്ടവരെ ജനാലയ്ക്കുള്ളിലൂടെ തലോടി, പിറകോട്ടു ഓടി മറഞ്ഞു. ഇലചാർത്തിലെ ഈർപ്പം വിരൽതൊട്ടവൾ ഒപ്പിയെടുത്തു.
“ഈ യാത്ര ആർക്കുവേണ്ടിയാണ് ? വൈഗക്കു വേണ്ടിയോ അതോ ശ്രീബാലക്കു വേണ്ടിയോ?
ശ്രീബാല, ഹൃദയത്തിൽ നിന്നും പറിച്ചെറിയാൻ ശ്രമിച്ചിട്ടും കഴിയാതെ പോയവൾ. കാലം മായ്ക്കാൻ മടിക്കുന്ന അനുഭവങ്ങളുമുണ്ടാകും, അവയ്ക്ക് തീവ്രത കൂടുമ്പോൾ, അയാളോർത്തു.
മേൽജാതിയുടെ ഭാരം പേറുന്ന ക്ഷയിച്ച തറവാടിന്റെ പ്രതീക്ഷകളുടെ തിരിവെട്ടമായിരുന്നല്ലൊ, ആദിത്യൻ എന്ന താൻ. തൂക്കുവിളക്കിലും മരപ്പാളികൾ അടർന്ന പടിപ്പുരയിലും കണ്ണുപ്പായിച്ച് ഉമ്മറത്തെ മരകസേരയിൽ ചാരിക്കിടന്നിരുന്ന മുത്തശ്ശൻ. കുടിയാന്മാർ കൈവശപ്പെടുത്തിയ വിളനിലങ്ങളും പശുക്കൾ നിറഞ്ഞ ആലകളും തറവാടു മുറ്റം നിറഞ്ഞാടിയ, സ്വർണ്ണകസവിൽ കരയിട്ടു് നിലാവിൽ മുങ്ങിയ തിരുവാതിരകളും മുത്തശ്ശി കാണുന്നവരോടെല്ലാം ഊറ്റത്തോടെ പറയാൻ തുടങ്ങി, വിതമ്പുലിൽ ഒടുങ്ങി, നിരാശയുടെ ഭാണ്ഡമിറക്കി വെയ്ക്കും. വിവാഹം വേണ്ടെന്നു വെച്ച വല്യമ്മ, പഴയ വെള്ള മുണ്ടുകളും നേര്യതും മുടന്തുള്ള കാലു വലിച്ചു നടന്ന് അലക്കി വെളുപ്പിക്കാൻ ശ്രമിച്ചു. അവർ ഒരിക്കലും തിരിച്ചു കിട്ടാത്ത നിറമുള്ള കാലത്തിലേക്ക് നെടുവീർപ്പിട്ടു.
കഥകളി കലാകാരൻ രാമുണ്ണിയാശാന്റെ മകനെന്ന് അഭിമാനിച്ച കാലമുണ്ടായിരുന്നു. പക്ഷെ രാത്രി വൈകിയേറെ നീളുന്ന അരങ്ങിൽ നിന്നും ലഹരിയിലേക്ക് വീണ അച്ഛൻ കരൾരോഗിയായി രക്തം ഛർദ്ദിക്കുമ്പോൾ അയാളെ നെഞ്ചിലേറ്റിയ അരങ്ങും ആരാധകരും അയാളെ മറന്നുപോയിരുന്നു. ശേഷിച്ച ഭൂമി തുണ്ടുകളായി മുറിച്ചു വിൽക്കുമ്പോൾ അമ്മ മൗനിയായി. വളർന്നു വരുന്ന പെൺ മക്കളെ കുറിച്ചുള്ള ആധി ഭർത്താവിന്റെ ചിതയേക്കാൾ ഉള്ളിൽ ആളിപ്പടർന്നിരുന്നു. യുവത്വത്തിന്റെ പ്രസരിപ്പും ശുഭാപ്തിവിശ്വാസവും കോരിനിറച്ച താൻ സൂര്യനായി ജ്വലിച്ചു നിന്നിരുന്ന കാലം.
എന്നാണ് തനിക്ക് തന്നെ നഷ്ടപ്പെട്ടത്? യുവത്വം എന്തിനും ധൈര്യം തന്ന നാളുകളിലാണ് ശ്രീബാലയെ കൂടുതൽ പരിചയപ്പെട്ടത്. മിതഭാഷിയായ ശ്രീബാലയോടു അടുത്തതും യാദൃശ്ചികമായിരുന്നു. ആകർഷിക്കാൻ തക്ക സൗന്ദര്യമോ പഠനമികവോ ഇല്ലാതിരുന്നവൾ. പക്ഷെ അവളുടെ സാമീപ്യം തന്നിൽ ആഴ്ന്നിറങ്ങുന്നതറിഞ്ഞു. എന്നും അവൾ തന്റെ കൂടെ വേണമെന്ന് ആഗ്രഹിച്ചു.
പാതക്കിരുവശവും വളർന്നു മുററിയ ഗുൽമോഹർ മരങ്ങൾ കൊഴിച്ചിട്ട വാടിയ പൂക്കൾ നിറഞ്ഞ തണലിൽ അവർ ചേർന്നു നടന്നു.
“പേരും പെരുമയും കഥയായി മാറിയ ഒരു പഴയ തറവാടും കുറെ ഉത്തരവാദിത്വങ്ങളും മാത്രമാണ് എന്റെ സമ്പത്ത്, ബാലയ്ക്കറിയോ ?”
സ്ഥിരം പ്രണയവാചകങ്ങൾ നിറം പിടിപ്പിക്കാത്ത ഉള്ളുതുറക്കലിൽ അവർ കൂടുതൽ അടുത്തു.
കോളേജിൽ ഇലക്ഷൻ തിയ്യതി പ്രഖ്യാപിച്ചു. കലാലയത്തിന്റെ കോണുകളിൽ വിജയ സാധ്യതകൾ ചർച്ചാവിഷയമായി, അവർ സ്ഥാനാത്ഥികളെ തേടി.
“ആദിത്യന് മത്സരിച്ചു കൂടെ? നല്ല ഇമേജ് ഉള്ളയാളല്ലെ, ജയിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്”, ഒരു പറ്റം വിദ്യാത്ഥികൾ അയാളുടെ ചുറ്റും കൂടി.
“ഏയ്… വേണ്ട ആദിത്യ, അത് നിനക്ക് ശരിയാവില്ല,”, ശ്രീബാലയുടെ പെട്ടെന്നുള്ള പ്രതികരണം അവരെ ചൊടിപ്പിച്ചു.
“ഞങ്ങൾ ആദിത്യനെ ജയിപ്പിക്കും, ആദിത്യാ… നീ ആലോചിച്ചിട്ടു പറയൂ, വേഗം വേണം, പോസ്റ്ററും നോട്ടീസും മറ്റു കാര്യങ്ങളും റെഡിയാക്കണം.ഇതിലൊന്നും മറ്റുള്ളവർ പറയുന്നത് കാര്യമാക്കേണ്ട “, അവർ ശ്രീ ബാലയെ നോക്കി. അവരുടെ ചുണ്ടിൽ പരിഹാസം വക്രിച്ചു. ആൾക്കൂട്ടം അവരെ തനിച്ചാക്കി അകന്നുപോയി.
പോക്കുവെയിൽ മുററത്തിന്റെ അതിരിലെ മരങ്ങൾക്കിടയിലൂടെ എത്തിനോക്കി, മുററത്ത് നിഴൽ പരത്തുന്ന സന്ധ്യയിലാണ് ശ്രീ ബാല ആദിത്യന്റെ തറവാടിന്റെ പടി കയറിവന്നത്.
“ആരാ ഈ കുട്ടി? അകത്തു കയറ്റാൻ കൊള്ളണ ജാത്യാണോ?, പഴകിയ ചാരുപ്പടിയിൽ അമർന്നിരുന്നു മുത്തശ്ശി ചോദ്യമെറിഞ്ഞു.
“ഏട്ടന്റെ കൂടെ പഠിക്കണ കുട്ട്യാ… ഇങ്ങനൊന്നും പറയല്ലെ, മുത്തശ്ശി, ഉമ്മറത്തേക്ക് കടന്നുവന്ന അനിയത്തി ആര്യ അവളെ അകത്തേക്ക് കൂട്ടി.
“അതൊന്നും സാരാക്കണ്ട ട്ടോ”, ആര്യ വിളറിയ ചിരി ചിരിച്ചു.
“ഹേയ്… ഒന്നൂല്യ, അറിയാം, ആദിത്യൻ പറഞ്ഞിട്ടുണ്ട് “.
“ശ്രീ ബാല ഇപ്പോൾ ഇവിടെ?, ആദിത്യൻ ആശ്ചര്യം മറച്ചുവെച്ചില്ല. കുളി കഴിഞ്ഞെത്തിയ ആദിത്യൻ ഈറൻ തോർത്ത് ചേർത്തു പുതച്ചു.
“ഞാൻ ഇലക്ഷന്റെ കാര്യം പറയനാണ് വന്നത്. എന്റെ മനസ്സു പറയുന്നു, അതു വേണ്ടായെന്ന്, കാമ്പസ് രാഷ്ട്രീയം ആകെ മാറിയില്ലെ? പിന്നെ കാശിറക്കേണ്ടി വരും, ഇതൊന്നും അവിടെ വെച്ച് പറയാനൊക്കില്ല, അതാണ് ഞാനിവിടെ വന്നത്”, അവളുടെ കണ്ണുകൾ ആശങ്കയിൽ തുടിച്ചു.
“ഓ… അതാണോ?, പണത്തിന്റെ കാര്യം അവർ ഏറ്റിട്ടുണ്ട് “, അയാൾ നിസ്സാരമായി തള്ളി.
“അവർക്കിത് എതിരാളികളുടെ മുന്നിൽ ജയിച്ചു കാണിക്കാനുള്ള അവസരം മാത്രമല്ലെ ? അതിനായി ഇരുകൂട്ടരും എന്തു ചെയ്യും. ഇതിനിടയിൽ ആദിത്യന്റെ നല്ല ഇമേജ് ഉപയോഗിക്കുന്നുവെന്ന് മാത്രം. ജയിച്ചാലും യൂണിയൻ തീരുമാനങ്ങൾ അവരുടെ മാത്രമാകും, അവരുടെ ഈഗോക്കു വേണ്ടി നിന്നു കൊടുക്കണോ?”
അവളുടെ ശരീരഭാഷ ഭയത്തിന്റേതു മാത്രമായിരുന്നു.
“ബാല പേടിക്കാതിരിക്കൂ, അത് ഇലക്ഷൻ കഴിഞ്ഞിട്ടുള്ള കാര്യമല്ലെ, അപ്പോൾ നോക്കാം”, അയാൾ അവളെ അനുനയിപ്പിച്ച് യാത്രയാക്കി.
അതെ. താൻ ഇമേജിന്റെ തടവിലാണെന്ന് അയാളപ്പോൾ അറിഞ്ഞില്ല.
കലാലയം വർണ്ണങ്ങളിൽ മുക്കി, കൊടികളും തോരണങ്ങളും നോട്ടീസുകളും പാറി. ചുവരെഴുത്തുകളിലും പോസ്റ്ററുകളിലും മുഴുച്ചു നിന്ന പേരു ചിത്രവും നോക്കി ആദിത്യൻ അഭിമാനം കൊണ്ടു. ജാഥകളിൽ അയാൾ മുൻനിരയിൽ നീങ്ങി. ശ്രീബാലയെ കൂടെ നിർത്താൻ ആദിത്യൻ താൽപര്യമെടുത്തു. ക്ലാസ്സുകൾ കയറിയിറങ്ങി ക്യാൻവാസ് ചെയ്യാൻ അവൾ ആദിത്യനോടൊപ്പമുണ്ടായിരുന്നു.
തിരഞ്ഞെടുപ്പു ചൂടു വിഴുങ്ങിയ ദിവസങ്ങളിൽ വിജയം തന്റെ അരികിലെത്തിയിരുന്നുവെന്ന് തോന്നിയ സമയം.
കോളേജ് ഗേറ്റ് വരെ
ശ്രീ ബാല എത്തിയിരുന്നു.
” ഹേയ്… ശ്രീ ബാല, ഇതൊന്ന് ആദിത്യന് കൊടുക്കാമോ? കുറച്ചു പോസ്റ്ററുകളും മറ്റുമാണ്, ഞങ്ങൾക്കല്പം തിരക്കുണ്ട്, എല്ലാം നന്നായി നടക്കുന്നില്ലെ?, ബൈക്കിൽ അവർക്കരികിലേക്ക് ഇരച്ചെത്തിയ രണ്ടു യുവാക്കാൾ ഒരു തുണിസഞ്ചി അവളെയേല്പിച്ചു, പെട്ടെന്ന് തിരിച്ചുപോയി.
“ഇവരെ കാമ്പസിൽ കണ്ടിട്ടില്ലല്ലോ, ഇവർ ആരാണ് ? ശ്രീ ബാല ഓർമ്മയിൽ ചികഞ്ഞു, ചോദ്യങ്ങളുടെ വഴുവഴുപ്പുള്ള പാറയിൽ അള്ളിപിടിക്കാൻ ശ്രമിച്ചു.
സഞ്ചി തോളിൽ തൂക്കി. ഇടത്തു കൈ സഞ്ചിയിൽ പൂഴ്ന്നു. കുറച്ചു കടലാസ്സു ചുരുളുകൾക്കടിയിലെ ചെറിയ പൊതികളിൽ കൈ വിരൽ തൊട്ടപ്പോൾ അവൾ ഞെട്ടി പിറകോട്ടു മാറി. അലറിക്കുതിച്ചെത്തിയ പോലീസ് ജീപ്പ് അവളുടെ മുന്നിലെത്തി.
‘കഞ്ചാവും മയക്കുമരുന്നു മായി വിദ്യാർത്ഥിനി പിടിയിൽ ‘, മാധ്യമങ്ങളിൽ വാർത്തയും ചിത്രവും മിന്നിമറഞ്ഞു. ചോദ്യം ചെയ്യുന്ന വേളയിൽ
ഒരിക്കലും ആദിത്യന്റെ പേരവൾ ഉച്ചരിച്ചില്ല.
ശ്രീബാല തന്നെ രക്ഷിക്കുകയായിരുന്നോ? സ്വാർത്ഥതയുടെ ബിന്ദുവിലേക്ക് ചുരുങ്ങിയ ഭയപ്പാടിൽ അന്നത് ആശ്വാസമായി തോന്നിയിരുന്നു.
നെറികെട്ട രാഷ്ടീയത്തിന്റെ ഇരയായിരുന്നെന്നും എതിരാളികൾ ആദിത്യനെ ജയിക്കാൻ മെനഞ്ഞ
നീചതന്ത്രമായിരുന്നെന്നും മാധ്യമങ്ങൾ ഒരിക്കലും റിപ്പോർട്ടു ചെയ്തില്ല. ഇഴഞ്ഞു നീങ്ങിയ കോടതി വ്യവഹാരങ്ങൾക്കൊടുവിൽ ശ്രീബാലക്ക് എതിരെ കുറ്റം തെളിയിക്കാൻ കഴിയാതെ കോടതിയവളെ വെറുതെ വിട്ടു. കാലം തെളിയിച്ച സത്യത്തിനായി അവൾ കാത്തു നിൽക്കാതെ ഒരു തുണ്ടു കയറിൽ ചോദ്യചിഹ്നമായി വളഞ്ഞു.
ഉണർവിലും ഉറക്കത്തിലും കുറ്റബോധം വേട്ടയാടി, അയാൾ വെളിച്ചത്തിൽ നിന്നും കുതറി മാറി ഇരുട്ടിൽ ഒളിക്കാൻ കൊതിച്ചു. പക്ഷെ തന്നെ മാത്രം ചൂഴ്ന്നു നിൽക്കുന്ന ഒരു പറ്റം കണ്ണുകളിലെ നിസ്സഹായത അയാളെ തളർത്തി. സ്വന്തം ദേശം, ചുറ്റുമുള്ള മനുഷ്യർ ഇതിൽ നിന്നെല്ലാം ഒളിച്ചോടിയാണ് കോയമ്പത്തൂരിലെ തുണി വ്യാപാരസ്ഥാപനത്തിൽ ജോലി തേടിയെത്തിയത്. തമിഴ്നാട്ടിലും കേരളത്തിലും ശാഖകളുള്ള ബിസിനസ്സ് സ്ഥാപനത്തിലെ കണക്കെഴുത്തുകാരാനായി. ഗോഡൗണിൽ വലിയ തുണിച്ചുറ്റുകൾക്കിടയിൽ, അരികു ചേർന്ന കുടുസ്സുമുറിയിൽ ജോലി അയാളെ തളച്ചിട്ടു. മോഹഭംഗങ്ങൾ രൂപം മാറിയ നിഴൽ മാത്രമായിരുന്നയാൾ. ഒരു നിമഷം പോലും ഓർമ്മകൾക്കിടം കൊടുക്കാതിരിക്കാൻ ജോലിയിൽ ആഴ്ന്നിറങ്ങി. ഒന്നിനു പിറകെ ഒന്നായി കൊളുത്തിയ സിഗരറ്റു പുകച്ചുരുളുകൾ അയാളെ വലയം ചെയ്തു. ക്ലാർക്ക് ജോലിയൊടൊപ്പം മാർക്കറ്റിംഗ് രീതികളും അയാൾ പരിചയപ്പെട്ടു.
അത് ഒരു തെളിഞ്ഞ പ്രഭാതമായിരുന്നു.
“എന്റെ മകൾ വൈഗയെ ഒന്നു മീറ്റ് ചെയ്യാമോ? അവൾ മാത്രമെ ഞങ്ങൾക്കുള്ളൂ”, മുതലാളിയുടെ സ്വരത്തിൽ വാത്സല്യം നിറഞ്ഞു.
“എന്തിന്?, ആദിത്യൻ പരുങ്ങി.
“നിങ്ങൾ കണ്ടു സംസാരിക്കൂ”, അയാളുടെ നെറ്റിയിലെ നീട്ടിവരച്ച ചന്ദനക്കുറി മുകളിലേക്ക് വളഞ്ഞുയർന്നു.
വള്ളിപ്പടർപ്പുകൾ പടർത്തി ചുററിയ മരകുടിൽ മാതൃകയിൽ പണിത്തീർത്ത ഔട്ട് ഹൗസിൽ വൈഗ അയാളെ കാത്തിരുന്നു.
” ഞാൻ വൈഗ, വന്നതിൽ സന്തോഷമുണ്ട്”, സുന്ദരിയായ യുവതി സ്വയം പരിചയപ്പെടുത്തി. മിതത്വമുള്ള വസ്ത്രധാരണവും പെരുമാറ്റവും അവളെ കൂടുതൽ ആകർഷകയാക്കുന്നുവെന്ന് അയാൾക്കു തോന്നി.
ഈ സ്ഥലം ഇഷ്ടപ്പെട്ടോ?, അവൾ കുശലം ചോദിച്ചു. മിനുക്കാത്ത വലിയ മരത്തടി ഇരിപ്പടങ്ങൾ മരകുടിലിനു ചേരുന്നവയായിരുന്നു.
“ഉം… ഇപ്പോൾ ഇത്തരം ശാന്തമായ ഇടങ്ങളാണെനിക്കിഷ്ടം. പക്ഷെ ഞാൻ തിരക്കും ആൾക്കൂട്ടവും ഇഷ്ടപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു.”
“തുറന്നു പറയുന്നതിൽ വിഷമം തോന്നരുത്, എന്തോ… ഞാനിപ്പോൾ വിവാഹത്തിനുള്ള മൂഡിലല്ല, അയാൾ സിഗരറ്റ് കൊളുത്തി.
“നിങ്ങൾ വളരെ സ്മാർട്ടാണ്, എന്റെ പേർസണൽ പ്രോബ്ലം മാത്രമാണ്, ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു പാസ്റ്റ് എനിക്കുണ്ട്, അതുകൊണ്ടു മാത്രം. ”
“ഓർക്കണം എന്നു കരുതിയാൽ പോലും ഓർമ്മിച്ചെടുക്കാൻ സാധിക്കാത്ത കാലം എനിക്കുമുണ്ടായിരുന്നു”, അവൾ അല്പസമയം കണ്ണടച്ചിരുന്നു.
അച്ഛനുമമ്മയും ദേശവും ജാതിയും മതവും സ്വന്തമായി ഇല്ലാതിരുന്ന എന്റെ അനാഥബാല്യം, എന്റെ അപ്പ എന്നെ ദത്തെടുക്കുന്നതു വരെ”, അവളുടെ സ്വരമിടറി.
‘ജീവിതമങ്ങനെയാണ്, പ്രതീക്ഷിച്ചത് നമ്മുടെ കൈയിൽ നിന്നും തട്ടിപ്പറിക്കും, തീരെ പ്രതീക്ഷിക്കാത്തത് കൈയിൽ വെച്ചു തരും. ‘ അവർ ഇരുവരും ചിന്തിച്ചത് ഒന്നായിരുന്നു.
“അപ്പക്കു മാത്രമല്ല, എനിക്കും നിങ്ങളെ ഇഷ്ടപ്പെട്ടു, ആ പഴയ ആദിത്യനെ, ചുറുചുറുക്കുള്ള കോളേജ് സ്റ്റുഡന്റ് ആദിത്യനെ”, അവൾ ഉറക്കെ ചിരിച്ചു.
“അപ്പോൾ, എന്നെ അറിഞ്ഞുവല്ലെ?” അയാൾ പുഞ്ചിരിച്ചു.
“ഞാൻ കാത്തിരിക്കാം”, അവളുടെ മുഖത്ത് അരുണിമ പടർന്നു.
അവർ വിവാഹതിരായിട്ടു മാസങ്ങൾ കഴിഞ്ഞുപ്പോയിരുന്നു. തന്നെ വിട്ടുപോകാത്ത നിഴലിൽ നിന്നും മുക്തനാകുവാൻ കഴിയാതെ അയാളുടെ ഉൾമനം തേങ്ങി. താൻ വൈഗയോടു നീതി പുലർത്തുണ്ടോ? അശുഭചിന്തകളുടെ ഉൾപ്പെരുക്കത്തിൽ അയാൾ കുഴഞ്ഞു.
വൈഗ അയാളുടെ വ്യഥകളെ അറിയാൻ ശ്രമിക്കുകയായിരുന്നു.
“നമ്മുക്കൊന്ന് തിരുനെല്ലിയിൽ പോകണം, അവിടെ പാപനാശിനിയിൽ മുങ്ങണം”, വൈഗ കിടക്കയിൽ അയാളോടു ചേർന്നിരുന്നു.
“എനിക്കതിലൊന്നും വിശ്വാസമില്ല, എന്നെ ഇതൊന്നും നിർബ്ബന്ധിക്കരുത്”.
” ഞാൻ നിർബ്ബന്ധിക്കുന്നില്ല, പക്ഷെ ഞാൻ കാത്തിരിക്കും”, യാത്ര അയാളിൽ വലിയ മാറ്റമുണ്ടാക്കുമെന്നു അവൾ പറയാതെ പറഞ്ഞു. അവളുടെ ക്ഷമക്ക്, ആകാശത്തോളം പരപ്പും നദിയേക്കാൾ ആഴവുമുണ്ടായിരുന്നു. വൈഗയുടെ ആഗ്രഹം നിരാകരിക്കാൻ ആദിത്യന് സാധിച്ചില്ല.
ബസ്സ് കയറ്റം കയറിയെത്തി, മുരൾച്ചയോടെ കിതച്ചു നിന്നു. ആളുകൾ ഇറങ്ങാൻ തിരക്കു കൂട്ടി. പലരും പിതൃക്കൾക്ക് ബലിയിടാൻ എത്തിയവരായിരുന്നു. ചാറ്റൽ മഴ പെയ്തു തുടങ്ങിയിരുന്നു. മഴത്തുള്ളികൾ അവരെ പൊതിഞ്ഞു നനച്ചു.
ലോകവ്യാപാരങ്ങളിൽ നിന്നും ആത്മാവിനെ മുക്തമാക്കി ശരീരത്തെ മോചിപ്പിക്കുന്ന ബലിതർപ്പണ്ണത്തിന്റെ മന്ത്രങ്ങൾ ഉരുവിടുന്നവർ ഇഹത്തിനും പരത്തിനുമിടയിൽ ആത്മാവിന്റെ രക്ഷകരാകുന്നുവെന്ന് വിശ്വസിക്കുന്നു.
ആദിത്യൻ ക്ഷേത്രത്തിൽ തൊഴുതിറങ്ങി. പൂജാരി ഉരുവിട്ടതെല്ലാം ഏറ്റു ച്ചൊല്ലി. അയാൾ ഉരുവിട്ടതെല്ലാം ശ്രീബാലയോടുള്ള മാപ്പപേക്ഷകളായി ചുറ്റുമുള്ള കാടിന്റെ വന്യതയിൽ ലയിച്ചു. പഞ്ചതീർത്ഥത്തിലും പിണ്ഡപ്പാറയിലും അനുഷ്ഠാന കർമ്മങ്ങൾ ചെയ്തു. അയാളുടെ ശരീരവും ഉരുകുന്ന മനസ്സും തണുത്തു പാകപ്പെടാൻ തുടങ്ങിയിരുന്നു. ഈ തർപ്പണം ശ്രീ ബാലയുടെ ആത്മാവിനെയല്ല, തന്റെ ആത്മാവിനെയാണ് കുറ്റബോധത്തിൽ നിന്നും മുക്തമാക്കുന്നത് എന്നയാൾ വിശ്വസിച്ചു.
ബഹ്മഗിരിയുടെ അരുവിയായ പാപനാശിനിയിൽ മുങ്ങി നിവരുമ്പോൾ ആഴങ്ങളിലേക്ക് മുക്കി നശിപ്പിച്ചത് ശ്രീ ബാലയുടെ പാപങ്ങളല്ല, പകരം അയാളുടെ ആത്മനിന്ദയായിരുന്നു.
‘ആ ശാന്തിയല്ലെ, തന്റെ മനസ്സിനെ വലയം ചെയ്യുന്നത്. ഇവിടെ പുനർജ്ജനിക്കുന്നത് ഞാൻ തന്നെയല്ലെ? അയാൾ സ്വയം ചോദിച്ചു.
കുററബോധത്തിന്റെ ആത്മാവ് ശരീരം വിട്ട് പറന്നകന്നപ്പോൾ അയാളുടെ മുഖം ദീപ്തമായി. നിഴലുകൾ അടർത്തി മാറിയ ശരീരത്തിൽ ചുറ്റിയ വസ്ത്രത്തിൽ നിന്നു വെള്ളമിറ്റു വീണു. ആർത്തലച്ചു പെയ്യുന്ന മഴ അയാൾക്കു ചുറ്റും സ്ഫടികഭിത്തികൾ സൃഷ്ടിച്ചു. ആ സുതാര്യതയിൽ അയാൾ വൈഗയെ കണ്ടു, അവളോടു കൈകൾ കോർത്തു, തന്റെ ഹൃദയത്തോടടുപ്പിച്ചു.
‘ഇതു തന്നെയാണ് ഞാൻ പറയാതെ പറഞ്ഞതും ‘, വൈഗ അയാളുടെ കാതിൽ മന്ത്രിച്ചു. പെയ്തു തീർന്ന മഴക്കുശേഷം, അന്തിചുവപ്പായി, വൈഗയ്‌ക്കൊപ്പം, മാനം ചുവന്നു തുടത്തു.
#പറയാതെ പറഞ്ഞത്.


22 Comments
തിരുനെല്ലി പ്രിയപ്പെട്ട ഒരിടമാണ് ജോയ്സിനെ വായിക്കുന്നത് അതിലേറെ ഇഷ്ടം. തീമിനോട് നന്നായി നീതി പുലർത്തി എഴുത്ത്. പതിവു പോലെ പ്രകൃതി ചാമരം വീശി കൂടെപ്പോന്നു. ശ്രീബാല വായനയ്ക്കു ശേഷവും മനസ്സിലുണ്ട്. അഭിനന്ദനങ്ങൾ ജോയ്സ്.❤️❤️
Thara, സ്നേഹം മാത്രം, വായനക്കും വാക്കുകൾക്കും. 🙏❤️🫂
ശ്രീബാല ഒരു വിങ്ങൽ പോലെ ഉള്ളിൽ നിൽക്കുന്നു ❤️ good👌
Pradeesh, Thank you.🙏
നന്നായി എഴുതി. മനോഹരമായ ശൈലി. Super 👌
ശ്രീജ, നന്ദി dear, 🙏❤
ഭാരിച്ച മനസ്സുമായി വന്നു പാപനാശിനിയിൽ മുങ്ങി നിവർന്നു മനഃശാന്തിയുടെ തിരികെ പോകുമ്പോലെ സ്വയം തോന്നുന്നു ഇത് വായിച്ചിട്ട്. അടച്ചിട്ട ac കാറിൻ്റെ വീർപ്പുമുട്ടലിൽ തുടങ്ങി, നനുത്ത മരച്ചില്ലകൾ തഴുകി പോകുന്ന ബസ്സിൽ കയറി, പുഴയിൽ മുങ്ങി നിവർന്ന ആ ഒരു ഫീൽ പറയാൻ വാക്കുകളില്ല. 👌👌
Electa, ഒത്തിരി നന്ദി, സ്നേഹം dear !
❤️🙏🫂
നല്ല കഥ.
Thank you, Anju.🙏😍
വളരെ നല്ല.കഥ.വയനാട് കണ്ടപോലെയായി. അഭിനന്ദനങ്ങൾ്‌ഞാൻ വയനാട്ടിൽ പോയിട്ടീല്ല.
Thank you, Chechi ❤
പറയാതെ പോയത് എന്ന തീം ന് നല്ലപോലെ ഇണങ്ങുന്ന കഥ.
Joyce ടെ എല്ലാ കഥകൾക്കും ഒരു പ്രകൃതി മണമുണ്ടാവും.
ക്യാമ്പസ് പ്രണയം, രാഷ്ട്രീയം അങ്ങനെ അങ്ങനെ ഒരു സിനിമപോലെ ഈ കഥ ഒഴുകുന്നു.
ഇഷ്ട്ടം
സ്നേഹം ഡിയർ സ്നേഹം
വായനക്കും വാക്കുകൾക്കും ഒത്തിരി നന്ദി.
🙏😍
well written
Thank you very much. ഡർ. Venus.
🙏❤
അടിപൊളി ജോയ്സ്❤️🌹👌
Thank you Suma.
സ്നേഹം മാത്രം.
❤❤❤❤❤
Super 👌
Sayara, thanks a lot. 🙏😍
തിരുനെല്ലിയെയും പാപനാശിനിയെയും ഒക്കെ അത്രയും അടുത്തറിയാവുന്ന ഒരാൾ എഴുതിയ കഥ പോലെ… ഗംഭീരം ജോയ്സ് 👌👌👏👏👏
Thank you Silvy 🙏.
സ്നേഹം dear ❤