യൂണിവേഴ്സിറ്റിയിൽ അവസാന സെമെസ്റ്റർ പഠിക്കുമ്പോളാണ് ‘ഇനിയെന്ത്?’, എന്ന ചോദ്യം കൂട്ടുകാർ ചോദിക്കാൻ തുടങ്ങിയത്. തങ്ങളുടെ നർമ്മസംഭാഷണങ്ങൾ നേർത്തുപോകുന്നതും പകരം ഗൗരവം സഹപാഠികളുടെ മുഖഭാവം കയ്യേറുന്നതും വിഹാംഗി അറിയാൻ തുടങ്ങിയിരുന്നു. ക്യാമ്പസ് സെലക്ഷൻ, ചെറിയ വെള്ളിരേഖയായി തെളിയുമ്പോഴും പല കാരണങ്ങൾകൊണ്ടും നാലോ അഞ്ചോ വർഷങ്ങൾക്കുള്ളിൽ ജോലി ഉപേക്ഷിക്കേണ്ടിവന്ന അനവധി മുതിർന്ന വിദ്യാർത്ഥികളുടെ കഥകൾ അവളെ അലോസരപ്പെടുത്താൻ തുടങ്ങിയിരുന്നു.
ലാപ്ടോപ് മോണിറ്ററിൽ തെളിയുന്ന ചിത്രങ്ങൾക്കിടയിൽ അവൾ തെന്നി നീങ്ങി.
”എന്താ ഇത്ര ആലോചന? കൈത്തലത്തിൽ തല താങ്ങിയിരിക്കുന്ന അവളെ നോക്കി അമ്മ ചോദിച്ചു.
”നാട്ടിലിപ്പോൾ നല്ലൊരു ജോലി കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണമ്മേ. “
”അതിന്…? ജോലി കിട്ടുമ്പോൾ ആവട്ടെ “, വളരെ ലാഘവത്തോടെ സംസാരിക്കുന്ന അമ്മയെ നോക്കി അവൾ നെടുവീർപ്പിട്ടു.
”വിദേശത്തു പോയി പഠിച്ചാൽ അധികം താമസിയാതെ എന്തെങ്കിലും ജോലിയിൽ എത്തിപ്പെടാം എന്നു ഫ്രണ്ട്‌സ് ഒക്കെ പറയുന്നുണ്ട് “, അവൾ അല്പം ഭയത്തോടെ മെല്ലെ പറഞ്ഞു.
”ഏയ്… അതൊന്നും ശര്യാവില്ല, ഒറ്റയ്ക്ക് ഇത്ര ദൂരത്തേക്യോ, അതൊന്നും വേണ്ട”, മടക്കികൊണ്ടിരുന്ന തുണി തിരികെ കട്ടിലിൽ എറിഞ്ഞിട്ട് അവർ കിതച്ചു. അമ്മയുടെ മുഖത്തെ പരിഭ്രമവും കണ്ണുകളിലെ ആശങ്കയും അവൾ പ്രതീക്ഷിച്ചിരുന്നു.
”അതിനൊക്കെ കുറെ ചിലവ് വരില്ലേ?”, അവർ പ്രശ്നങ്ങൾ നിരത്തി.
”കുറച്ചു ലോൺ എടുക്കേണ്ടി വരും, അമ്മ അച്ഛനോട് ഒന്നു പറയൂ, ജോലിയാകുമ്പോൾ ഞാൻ അടച്ചു തീർക്കാം”, അവൾ കെഞ്ചി.
അമ്മ ഇടയിൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരിന്നു.
അച്ഛന്റെ സമ്മതവുമായി, പഠനത്തിനുള്ള അനുമതി പത്രം കയ്യിൽ കിട്ടിയപ്പോൾ തന്നെ അവളുടെ മോഹങ്ങൾ യാത്ര തുടങ്ങിയിരുന്നു.
’സ്വന്തം കാലിൽ നിൽക്കുന്ന കാലം, അഭിപ്രായം തുറന്നു പറയാനും തന്റെ താല്പര്യങ്ങൾക്ക് മുൻതൂക്കം ലഭിക്കാനും കഴിയുന്ന കാലത്തിന്റെ മുന്നൊരുക്കമാണ്, ഈ യാത്രയെന്ന തോന്നൽ അവളെ പ്രസന്നയാക്കി. അവൾ താൻ അറിയാതെ മൂളിപ്പാട്ടുപാടി മുറികളിൽ കയറിയിറങ്ങി.
സുര്യനെ മറക്കുന്ന മേഘങ്ങൾ, ഇടയ്ക്കിടെ മുറ്റത്തെ വെയിൽ മങ്ങി തെളിഞ്ഞു. കൊച്ചുകുടുംബത്തിന്റെ തണലിൽ നിന്നും പറിഞ്ഞുപോരാൻ ഇഷ്ടപ്പെടാത്ത മനസ്സ് ചിലപ്പോൾ കലമ്പൽ കൂട്ടി.
അവളുടെ മുടിയിഴകളിൽ തഴുകി, അവളുടെ മുഖം തന്റെ നേരെ പിടിച്ചു അച്ഛൻ,അവളുടെ കണ്ണുകളിലേക്ക് നോക്കി.
“ഞങ്ങളെ പിരിഞ്ഞിരിക്കാൻ വിഷമമുണ്ടോ?”, അയാൾ അവളെ ചേർത്തുപ്പിടിച്ചു. തൊട്ടടുത്തു സാരിത്തലപ്പുകൊണ്ടു കണ്ണീരൊപ്പുന്ന അമ്മയെ അവൾ കണ്ടു.
”മോൾക്ക് ഒരു ലക്ഷ്യമുണ്ടല്ലോ. എവിടെയായാലും നീ സുഖമായിരുന്നാൽ മതി “, അയാളുടെ തൊണ്ടയിടറി.
നീണ്ട വിമാനയാത്രയുടെ വിരസത പാടെ അകറ്റി, തൊട്ടടുത്ത സീറ്റിൽ ഇരുന്ന സ്റ്റെഫി സംസാരിച്ചുകൊണ്ടിരുന്നു. അവളുടെ ചടുലമായ പെരുമാറ്റവും നിറഞ്ഞ ചിരിയും വിഹാംഗി ശ്രദ്ധിച്ചിരുന്നു. ആത്‍മവിശ്വാസത്തിന്റെ കൊടുമുടിയായ് സ്റ്റെഫി, അവൾക്ക് മുന്നിൽ മുന്നിൽ തലയുയർത്തി നിന്നു.
”അച്ഛനുമ്മയും തന്നെ നന്നായി പുന്നാരിച്ചു വളർത്തിയെന്നു തോന്നുന്നു”, സ്റ്റെഫി അവളെ തോണ്ടി ചിരിച്ചു.
” ഉം…വിഹാംഗി തലയാട്ടി. ഒരു നിമിഷം അവൾക്ക് തിരിച്ചു പറക്കണമെന്നു തോന്നി.
”ഇനി പുതിയ ലോകം, സ്റ്റെഫി, തള്ളവിരൽ ഉയർത്തി, പ്രതീക്ഷകളും ആശംസകളും പങ്കുവെച്ചു.
പതിമൂന്നാം വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട സ്റ്റെഫി, അവളുടെ അച്ഛന്റെ സാമ്പാദ്യവും ജീവനും കവർന്ന രോഗത്തെ കുറിച്ചും കരയാൻ മാത്രം അറിയുന്ന അമ്മയെ കുറിച്ചും വാചാലയായി. ചുരുക്കം ചില ദിവസങ്ങൾക്കുള്ളിൽ അവർ അടുത്ത സുഹൃത്തുക്കളായി.
ഭംഗിയും വൃത്തിയുമുള്ള നിരത്തുകളും മാന്യമായി ഇടപെടുന്ന മനുഷ്യരും സൗഹൃദമനോഭാവമുള്ള അധ്യാപകരും അവൾക്കു ഈ നാടിനോട് ഇഷ്ടം പാകി മുളപ്പിച്ചു.
ഇടുങ്ങിയ ബേസ്മെന്റിൽ വെന്റിലേറ്ററിലൂടെ എത്തുന്ന ചെറിയ സൂര്യരശ്മികൾ, ഭൂനിരപ്പിനു താഴെയുള്ള മുറിയിൽ മെഴുകുതിരി വെട്ടമായി മുനിഞ്ഞു. മുറിയുടെ മൂന്നു വശങ്ങളിലുമായി നിരത്തിയിട്ട ഇരട്ടനില കട്ടിലുകളിൽ അവളും സ്റ്റെഫിയും മറ്റു പല അന്തരാഷ്ട്ര വിദ്യാർത്ഥികളേയും പോലെ സ്വപ്നങ്ങൾ കണ്ടുറങ്ങി. പുസ്തകങ്ങളും ലാപ്ടോപ്പും മടിയിൽ വെച്ചു ചുരുണ്ടിരുന്നു അവർ പഠിച്ചു. നട്ടെല്ലിലും തോളിലും തണുപ്പ് സൂചി കുത്തിയിറക്കുമ്പോൾ അവർ ആശ്വസിച്ചു, എന്നും ഇങ്ങനെയാവില്ല.
’ഒരവസ്ഥയും ശ്വാശ്വതമല്ലല്ലോ, കാലത്തിന്റെ നിലക്കാത്ത പ്രയാണത്തിൽ അവ മാറി മറിയുക തന്നെ ചെയ്യും’, ആ മന്ത്രം, മുന്നോട്ടുള്ള കുതിപ്പിന് ഊർജ്ജം പകർന്നു.
ശിശിരത്തിലെ കാറ്റിൽ, മരങ്ങൾ ഇലപൊഴിച്ചു, മഞ്ഞുകാലത്തിന്റെ കൊടും തണുപ്പിനെ അതിജീവിക്കാൻ ഒരുങ്ങി. മേപ്പിൾ മരങ്ങളിൽ ഇലകൾ നിറം മാറാൻ തുടങ്ങിയിരുന്നു. പച്ചയിൽ നിന്നും സ്വർണ്ണ നിറത്തിലേക്കും ഓറഞ്ചുനിറത്തിലേക്കും ഇളം ചുവപ്പിലേക്കും കനം വെയ്ക്കുന്ന നിറങ്ങളിൽ ശിശിരം മരങ്ങളെ അണിയിച്ചൊരുക്കി. കാറ്റ് ഉതിർത്ത ഇലമെത്തകൾ ഭൂമിയിൽ വർണാഭ വിതറി.
ചൂളം കുത്തി വീശുന്ന കാറ്റ് മെല്ലെ മെല്ലെ തണുപ്പ് പേറി അവർക്കു ചുറ്റും കറങ്ങി.
”അമ്പോ… ഈ തണുപ്പ് വിചാരിച്ചതു പോലെയല്ല, കോച്ചി വിറക്കുന്നു, വിഹാംഗി കമ്പിളി കുപ്പായം ചേർത്തുപിടിച്ചു. ചില്ലുജാലകങ്ങളിലെ ചെറിയ വിടവിലൂടെ ശീതം അരിച്ചിറങ്ങി, വായുവിൽ തണുപ്പ് ഉറഞ്ഞു.
”ഇതൊന്നുമല്ല, വരാനിരിക്കുന്നതാണ് ഭയങ്കര തണുപ്പെന്നു സീനിയേർസ് പറയുന്നു. വരട്ടെ, നമുക്ക് നോക്കാം”, പോരാളിയുടെ കരുത്തുണ്ടായിരുന്നു സ്റ്റെഫിയുടെ വാക്കുകൾക്ക്.
തണുപ്പിൽ വിറക്കുന്ന ചുണ്ടുകൾ കൂട്ടിപിടിച്ചു, കൈകൾ കോട്ടിന്റെ പോക്കറ്റിൽ തിരുകി, മഞ്ഞുതൊപ്പി അമർത്തി ഉറപ്പിച്ചു അവർ ഭൂഗർഭ റെയിൽവേയിലേക്കുള്ള പടവുകൾ ഇറങ്ങി. സബ് വേ ട്രെയിൻ അധികം കുലുക്കമില്ലാതെ അടുത്തു വരുന്ന സ്റ്റോപ്പുകളുടെ പേരുകൾ വിളിച്ചുപ്പറഞ്ഞു മുന്നോട്ടു നീങ്ങി. വിവിധ സംസ്കാരങ്ങളുടെ കണ്ടുമുട്ടലായിരുന്ന ഓരോ യാത്രകളും അവരിൽ കൗതുകം നിറച്ചു .
തണുപ്പ്, കമ്പിളി കുപ്പായങ്ങളും കയ്യുറകളും ഭേദിച്ചു വിരൽത്തുമ്പുകളെ മരവിപ്പിച്ചു. കഴുത്തിൽ ചുറ്റിയ ഷാൾ കൂടുതൽ മുറുക്കി ചുറ്റി, തണുപ്പ് ചുവപ്പിച്ച നാസികാഗ്രാം തുടച്ചു അവർ കൂനികൂടി ഉരുണ്ടു ഗോളാകൃതി പൂകാൻ ആഗ്രഹിച്ചു. പക്ഷെ ചിലവിനു പണം കണ്ടെത്താൻ, കനത്ത സ്‌നോ ബൂട്ടുകളിൽ പാദങ്ങൾ തിരുകി, തെന്നുന്ന മഞ്ഞുപാളികൾക്കരികിലൂടെ അവർ പാർട്ട് ടൈം ജോലി തേടി നടന്നു.
റെസ്റ്റാറന്റ്കളിലും പെട്രോൾ പമ്പിലും വൃദ്ധസദനങ്ങളിലും ജോലി ചെയ്ത് ഫീസും മറ്റു ചിലവുകൾക്കുമുള്ള തുക കണ്ടെത്തി. കുറച്ചു കൂടി മെച്ചപ്പെട്ട മുറിയിലേക്ക് അവർ താമസം മാറി.
വലിയ സ്‌നോ മൊബൈൽ വാഹനങ്ങൾ റോഡിൽ ഉപ്പു വിതറി, വഴിയിൽ പെയ്തുവീണ മഞ്ഞ് ഉഴുതുമാറ്റി റോഡരികിൽ നിക്ഷേപിച്ചു. റോഡിനിരുപ്പുറവും മഞ്ഞുമലകൾ രൂപം കൊണ്ടു. ബസ് സ്റ്റോപ്പിനടുത്ത
മഞ്ഞുമലയുടെ മറുവശത്തു നിന്നും റോബിൻ വിളിച്ചു,
”വിഹാംഗി… എന്നല്ലേ പേര്?, കട്ടിക്കണ്ണട മൂക്കിൽ ഉറപ്പിച്ചു അവൻ ചോദിച്ചു.
”എങ്ങനെ അറിയാം?, അവൾ അത്ഭുതം മറച്ചു വെച്ചില്ല.
”ഞാനും ആ കോളേജിൽ തന്നെ, പേര് റോബിൻ, തന്റെ പേരും തന്നേയും ഞാൻ ശ്രദ്ധിച്ചിരുന്നു “, അവൻ പുഞ്ചിരിച്ചു .
കൂടുതൽ ഒന്നും ചോദിക്കാതെ അവൾ കൈവീശി.അവൾക്കു പോകാനുള്ള ബസ് എത്തിയിരുന്നു. ബസ് നീങ്ങി തുടങ്ങുപ്പോഴും അവന്റെ കണ്ണുകൾ അവളെ പിന്തുടരുന്നത് കൺകോണിലൂടെ വിഹാംഗി കണ്ടു. പരിചയം ഇഷ്ടമായും പ്രണയമായും അവർക്കിടയിൽ വളർന്നു.
മഞ്ഞവെയിലിന്റെ ചീളുകൾ ചിതറി വീണപ്പോൾ മോക്ഷം കാത്തു കിടന്ന മഞ്ഞുക്കൂനകൾ ഉരുകിയൊഴുകി.
വസന്തം, ഭൂമിയെ പച്ചപ്പിന്റെ മേലാപ്പ് അണിയിക്കാൻ പുൽമേടുകളിൽ കരിഞ്ഞുണങ്ങിയ പുൽനാമ്പുകളെ തളിർപ്പിച്ചു. അവയിൽ നിഷ്കളങ്കഭാവം കൂടുകൂട്ടിയ കണ്ണുകളോടെ മുയലുകൾ മേഞ്ഞു. നീളൻ ചെവികൾ ഉയർത്തിയവ ആളനക്കത്തിനു കാതോർത്തു, കാലൊച്ചയിൽ ഭയന്നു ചെടികൾക്കിടയിൽ ഒളിച്ചു.
തളിരിലകൾ പൊടിച്ചു ജീവൻവെച്ച മരങ്ങൾ പൂത്തു. ആപ്പിളും ചെറിയും പ്ലം പഴങ്ങളും വിളഞ്ഞു കുലനിറഞ്ഞു. വിളവുകാലം, പറിച്ചെടുത്ത പഴങ്ങൾ കുമിഞ്ഞുകൂടി. അണ്ണാനും കുരുവിയും ഉദ്യാനങ്ങളിലെ മരങ്ങളിൽ നിന്നും എത്തിനോക്കി, അവരുടെ പ്രണയം പടർന്നു പന്തലിക്കുന്നതിനു സാക്ഷികളായി.
വിഹാംഗി അവന്റെ വിളികൾക്കായി കാത്തു, ഓരോ മണിയൊച്ചയിലും അവളുടെ ഹൃദയം തുടിച്ചു.
”എന്താ… ഈയിടെയായി ഒരു ചുറ്റിക്കളി?, സ്റ്റെഫി വാക്കുകളിൽ കുസൃതി നിറച്ചു.
”റോബിൻ…”, വിഹാംഗിയുടെ കണ്ണുകളിൽ പ്രണയം തുടിച്ചു.
”ഓഹോ…അപ്പോൾ അതാണ് “, സ്റ്റെഫി
അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
”ഇന്ന് ഞങ്ങൾ നോർത്തിലെ വിനിയാർഡ് കാണാൻ പോകുന്നുണ്ട്, വിഹാംഗി സ്റ്റെഫിയുടെ കാതിൽ പറഞ്ഞു.
”ങ്ഹാ, ഔസം ( awesome) ചെല്ല്…മുന്തിരിവള്ളികൾ തളിർത്തോ പൂത്തോ എന്നൊക്കെ നോക്ക്”, അവൾ പൊട്ടിച്ചിരിച്ചു.
”ഞാൻ എന്റെ അമ്മൂമ്മയെ നോക്കാൻ പോകട്ടെ, അവർ എന്നെ കാത്തിരിക്കുന്നു ണ്ടാകും. നല്ല ടിപ്പ് തരും വെള്ളക്കാരി മുത്തശ്ശി, അനിയന്റെ ചികിത്സക്കു കുറച്ചധികം പണം വേണം “, ചെവിയിൽ തിരുകിയ ഇയർ ഫോണിൽ തിമർക്കുന്ന ജാസ് സംഗീതത്തിനൊപ്പം സ്റ്റെഫി ചുവടുവെച്ചു.
”നിനക്കെങ്ങനെ ഇത്ര സന്തോഷിക്കാൻ കഴിയുന്നു, സ്റ്റെഫി? നീയൊരു വണ്ടർ വുമൺ തന്നെ”, വിഹാംഗി അവളെ തന്നെ നോക്കി. കൂട്ടുകാരിയുടെ ഹൃദയത്തിന്റെ ഒരു തുണ്ട് വിഹാംഗി തന്റെയുള്ളിൽ തിരുകിയിരുന്നു.
”യു…സില്ലി ഗേൾ, ഇന്നിൽ ജീവിക്കുക. നാളെ നമ്മൾ ഉണ്ടാകും എന്നതിന് എന്താ ഉറപ്പ്?, മറുപടി നൽകാതെ വിഹാംഗി പുഞ്ചിരിച്ചു.
ദിവസങ്ങൾ അവർക്കിടയിൽ കൊഴിഞ്ഞുപോയി. അന്ന് സ്റ്റെഫി, വിഹാംഗിയെ കാത്തിരിക്കുകയായിരുന്നു.
”എനിക്കൊരു കാര്യം പറയാനുണ്ട്. നമ്മുടെ കോളേജിൽ പഠിക്കുന്ന റോബിനാണോ നിന്റെ ബോയ്ഫ്രണ്ട്? “, സ്റ്റെഫി അവളെ ചോദ്യഭാവത്തിൽ നോക്കി.
”നിന്റെ പേർസണൽ കാര്യം… ന്നാലും നീ ഒന്നു സൂക്ഷിക്കണം.”
വിഹാംഗിയുടെ മുഖം ദേഷ്യം കൊണ്ടു ചുമക്കുന്നതും അവളുടെ നേർത്ത മുടിയിഴകൾ മുഖത്തിന് കുറുകെ പാറിപറക്കുന്നതും സ്റ്റെഫി കണ്ടു.
“എന്റെ ഒരു ക്ലാസ്സ്‌മേറ്റിനു അവനെ നന്നായി അറിയാം, ഞാൻ പറഞ്ഞു എന്ന് മാത്രം. എനിക്ക് തിരക്കുണ്ട്, ഞാനിറങ്ങട്ടെ “, സ്റ്റെഫി ധൃതിയിൽ പുറത്തുപോകാൻ ഒരുങ്ങാൻ തുടങ്ങി.
പൂക്കളും ചിത്രശലഭങ്ങളും നിറം പകർന്ന സ്റ്റെഫിയുടെ ഉടുപ്പിൽ, വേനലിന്റെ ഭംഗി ചിത്രമെഴുതി. അവൾ വിഹാംഗിയെ കുറിച്ചോർത്തു നടന്നു. തന്റെ കൂട്ടുകാരിക്ക് ഈ ബന്ധം ഒരു മുറിവാകുമോ എന്നവൾ ഭയന്നു.
കുറച്ചു ദിവസങ്ങളായി, റോബിൻ വിളിക്കുന്നില്ലല്ലോ? വിരസമായ സന്ധ്യകൾ വിഹാംഗിയെ അസ്വസ്ഥയാക്കി. നേരിൽ കാണാനുള്ള അവസരങ്ങൾ അയാൾ മന:പ്പൂർവ്വം ഒഴിവാക്കുന്നതല്ലേ?, സന്ദേഹങ്ങളുടെ കലക്കവെള്ളത്തിൽ അവൾ ഊളിയിട്ടു. എങ്കിലും അവർ പങ്കിട്ട നിമിഷങ്ങളുടെ ഓർമയിൽ തെളിഞ്ഞ തീരം മറുകരയുണ്ടെന്നവൾ വിശ്വസിക്കാൻ കൊതിച്ചു.
തുടർച്ചയായി വിളികൾക്കും, സന്ദേശങ്ങൾക്കും പ്രതികരണമി ല്ലാതെയായപ്പോൾ അവൾ തേങ്ങി.
നിരത്തിനപ്പുറത്തെ നടപ്പാത ചെന്നു മുട്ടുന്ന തുറസ്സായ സ്ഥലത്ത് കൂറ്റൻ വീപ്പിംഗ് വില്ലോ മരത്തിന്റെ താഴോട്ടു തുങ്ങി വളരുന്ന കനം കുറഞ്ഞ ശിഖരങ്ങളിൽ നോട്ടം ഉടക്കി, അവളുടെ കണ്ണീരും ഒലിച്ചിറങ്ങി.
’ആരാണ് നിങ്ങൾക്ക് ഈ പേരിട്ടത് ? ജീവിതം മുഴുവാൻ കരഞ്ഞു തീരാൻ നിങ്ങളെ പോലെ വിധിക്കപ്പെട്ടവളാണോ ഞാനും?’
വാതിലിന്റെ താക്കോൽ, പഴുതിൽ, തിരിയുന്ന ചെറിയ ശബ്ദം കേട്ടു അവൾ കിടക്കയിൽ നിന്നും എഴുന്നേറ്റു കണ്ണ് തുടച്ചു. പക്ഷെ കണ്ണീർ ചാലിട്ട മുഖം സ്റ്റെഫിയോടു എല്ലാം വിളിച്ചു പറയുന്നുണ്ടായിരുന്നു.
സ്റ്റെഫി അവളുടെ അരികിൽ ഇരുന്നു.
”റോബിൻ…അല്ലേ?, അവൾ ചോദ്യഭാവത്തിൽ വിഹാംഗിയെ നോക്കി.
” ഉം…നീ പോയി മുഖം കഴുകൂ, പ്ലീസ്”.
’അവനൊരു ചീറ്റാണ് ‘ സ്റ്റെഫി പിറുപിറുത്തു.
”നിനക്ക് അവന്റെ അപാർട്മെന്റ് അറിയുമോ?, ഡ്രസ്സ് ചെയ്യൂ. നമുക്ക് അവിടം വരെ ഒന്നു പോകാം.” വിഹാംഗി, താൽപര്യമില്ലെന്ന മട്ടിൽ തല മെല്ലെയനക്കി.
” വിഹാംഗി, ഒരു ഊഹം എന്നതിനപ്പുറം അവനെ നേരിൽ കണ്ട് നീ ചോദിക്കണം, ജീവിതം വെറുതെ കരഞ്ഞു കളയാൻ മാത്രം നീയിത്ര സില്ലിയാവരുത്.” സ്റ്റെഫി, അവളുടെ ചുമലിൽ മെല്ലെ തട്ടി.
”എന്തെല്ലാം പ്രതീക്ഷകളൊടെയാണ് നീ ഇത്ര ദൂരം വന്നത്. നമ്മൾ ജോലി തേടി നടന്നതും ലക്ഷ്യത്തിലെത്താൻ കഷ്ടപ്പെട്ടതും ഒക്കെ നീ മറന്നോ?”
തിരിച്ചടികളിൽ പതറുന്നത് മനുഷ്യസഹജമാണല്ലോ. ഒരു കൊടുക്കൽ വാങ്ങലിന്റെ വേലിയേറ്റവും ഇറക്കവും കൂട്ടുകാരിയുടെ കണ്ണുകളിൽ തിരയിളക്കുന്നത് സ്റ്റെഫി കണ്ടു.
’തോൽക്കാൻ എളുപ്പമാണ് ഡിയർ, പക്ഷെ ജയിച്ചുകയറാനാണ് വിഷമം ‘, മുറിയിലെ നേർത്ത ഇരുളിനെ കീറിമുറിച്ച് സ്റ്റെഫി ജാലകപ്പാളികൾ മെല്ലെ തിരിച്ചു തുറന്നു.
ആ യാത്രയിൽ ഇരുവരും മൗനമായിരുന്നു. വഴിയരികിൽ പൂക്കളും കാറ്റിലുലയന്ന മരങ്ങളും കൂകിപറക്കുന്ന കിളികളും അവരുടെ കാഴ്ചയിൽ ആഹ്ലാദം അടയാളപ്പെടുത്തിയില്ല. അതിനു മുകളിൽ വിജയം നേടിയ ആകുലചിന്തകളുടെ ഉൾപെരുക്കത്തിൽ പ്രകൃതിഭംഗി അമർന്നു പോയിരുന്നു. അടുത്ത മഴയ്ക്കായി, അവിടിവിടെ കറുത്തു നീലിച്ച പാടുകൾ ആകാശത്തിൽ ഇരുണ്ടു കിടന്നു.
അപ്രതീക്ഷിതമായി മുഴങ്ങിയ ഡോർ ബെല്ലിൽ തുറന്ന വാതിലിൽ, തന്റെ മുന്നിൽ നിൽക്കുന്ന വിഹാംഗിയെ കണ്ടു റോബിൻ പരുങ്ങി, വാക്കുകൾക്കായി വിക്കി.
”വിഹാംഗി…, നീ ഇവിടെ?
”എന്നെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല, അല്ലേ?, വിഹാംഗിയുടെ വാക്കുകളിൽ പരിഹാസം മുറ്റി.
”അതു നിന്നോട് എങ്ങനെ പറയും എന്ന് ഞാൻ ആലോചിക്കുകയായിരുന്നു “, അവന്റെ വാക്കുകളിൽ ഒരു കൗശലക്കാരൻ കുറുക്കൻ ഒളിക്കുന്നതവളറിഞ്ഞു. തന്റെ വീട്ടുകാർ, ഇവിടെ സ്ഥിരതാമസമായ കുടുംബത്തിലെ ഏകമകളുമായി വിവാഹാലോചന നടത്തിയെന്നും അതുമായി ഒത്തുപോകാൻ താൻ ആഗ്രഹിക്കുന്നുവെന്നും അതിലൂടെ പൗരത്വം എളുപ്പമായി ലഭിക്കുമെന്നും അയാൾ അവളുടെ മുഖം നോക്കാതെ പറഞ്ഞൊപ്പിച്ചു. തന്റെ സുരക്ഷിതമായേക്കാവുന്ന ഭാവിയിൽ ഒരു തടസ്സമാവരുതെന്നു അപേക്ഷിക്കാനും അവൻ മറന്നില്ല.
അവളുടെ കണ്ണുകളിലെ അഗ്നി നേരിടാനാവാതെ അവൻ തലകുനിച്ചു.
അവനു മുന്നിൽ വാതിൽ ഊക്കിൽ തുറന്നടച്ച്, അവൾ പടിയിറങ്ങി റോഡരികിൽ തന്നെ കാത്തു നിൽക്കുന്ന സ്റ്റെഫിയുടെ അടുത്തെത്തി.
”സ്റ്റെഫി, നമുക്ക് പോകാം.”
പടം പൊഴിച്ച പാമ്പുകൾ നേർത്ത ശൽക്കങ്ങളുള്ള വെളുത്ത ഉറകളെ ഗൗനിക്കാതെ ഊർന്നിറങ്ങി ഇഴഞ്ഞുപോകുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ പറന്നും അലിഞ്ഞും പോകുന്ന സുതാര്യമായ പാടക്ക് തന്റെ ജീവതത്തിൽ സ്വാധീനമില്ലെന്ന് ഉറപ്പിച്ച സ്റ്റെഫിയുടെ കൈകളിൽ അവൾ കൈത്തലം ചേർത്തു. സ്റ്റെഫി മെല്ലെ അവളുടെ കൈകളിൽ തലോടി.
ആ തലോടൽ പറയാതെ പറഞ്ഞത് അവൾ കേട്ടു. ദുഃഖം തീവ്രമായി മനസ്സിൽ മഥിക്കുമ്പോൾ ഉരുവിടേണ്ട മന്ത്രം അവൾ സ്വായത്തമാക്കിയിരുന്നു,
’ ഇതും കടന്നുപോകും ‘.
ആകാശത്തിൽ ചിറകുവിരിച്ചു പറക്കുന്ന അനേകം പക്ഷികളെ അവൾ കണ്ടു. പൂക്കളിൽ തേൻ നുകർന്നു തൂങ്ങിയാടുന്ന കുരുവികളുടെ ചിലപ്പുകേട്ടു. പെയ്തു തോർന്ന മഴയിൽ, തെളിഞ്ഞ നീലാകാശത്തിലേക്കു പറന്നുയരാൻ അവൾ ചിറകുകൾ വിടർത്തി.
#എന്റെരചന – മഴയിൽ മുളക്കുന്ന വിത്തുകൾ


27 Comments
ഇന്നത്തെ കാലഘട്ടത്തിൻ്റെ കഥ. ഒത്തിരി പ്രതീക്ഷകളുമായി പല നാടുകളിലേക്ക് പറന്നിറങ്ങുന്ന മക്കളൊക്കെ നന്നായി വരട്ടെ. വായനക്കാരെയും കഥ നടക്കുന്നിടത്തേക്ക് കൊണ്ട് പോകുന്ന ശൈലി, പ്രകൃതി വർണ്ണനകൾ അസാധ്യം. ആ മുയലിനെ വർണിച്ച ഭാഗം വന്നപ്പോൾ എനിക്കതിനെ തൊട്ട പോലെ തോന്നി. ഇനിയും ഒരുപാട് എഴുതാൻ സാധിക്കട്ടെ. 🥰😍❤️
വളരെ ഇഷ്ടമായി. ആ സ്ഥലങ്ങളെല്ലാം നേരിൽ കാണാവുന്ന പോലെ തെളിമയുളള എഴുത്ത്. ഈ കാലത്തെ ജീവിതവുമായി കൈകോർത്തു നിൽക്കുന്ന കഥ. അവസാന ഭാഗത്ത് ലഭിക്കുന്ന പോസിറ്റിവിറ്റി ഗംഭീരം👌👌❤️❤️
Thara, ആഴത്തിലുള്ള വായനക്കു നന്ദി. എഴുതുമ്പോൾ എന്തായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത് എന്നതിനോടു നൂറു ശതമാനം നീതി പുലർത്തുന്ന വായന.
സ്നേഹം dear. 🙏❤️🫂
ജോയ്സ് എല്ലാ ഋതുഭേദങ്ങളിലൂടെയും കടന്ന പോയ അനുഭവം.. വളരെ സാധാരണമായ ഒരു സംഭവത്തെ വളരെ മനോഹരമായി അവതരിപ്പിച്ചത്തിന് അഭിനന്ദനങ്ങൾ👌💐❤️
Sherly, വായനക്കും വാക്കുകൾക്കും നന്ദി.
നല്ല കഥ 👌
Electa, ഓരോ വായനക്കും നന്ദി.
ഇഷ്ടം.❤️
🙏🫂
Thank you, Electa🙏❤️
നല്ല എഴുത്ത്
Suma Sreekumar, ❤️🙏
നല്ല എഴുത്ത് 👌
Thank you Sunadha.
❤🙏
Very good story dear
പ്രകൃതി വർണന അസ്സലായി… അന്യ നാട്ടിൽ വിദ്യാഭ്യാസത്തിനായി പോകുന്ന കുട്ടികൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പലതും കഥയിലൂടെ വിവരിച്ചത് വളരെ നന്നായി👍🏻❤️
Thank you, Sajina.
സ്നേഹം മാത്രം. 😍
Joyce, കഥകൾക്കിടയിലെ പ്രകൃതി വർണ്ണനയാണ് ജോയ്സിന്റെ എഴുത്തിന്റെ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത്. കഥാപാത്രങ്ങളുടെ വികാരങ്ങൾക്ക് ഒപ്പം ജീവിക്കുന്ന പ്രകൃതി. എനിക്കത് ഒത്തിരി ഇഷ്ടമാണ്. 👌👌👌
ഒത്തിരി നന്ദി. പ്രകൃതിയെ സേ
സ്നേഹിക്കുന്നത് സ്വയം സന്തോഷം കണ്ടെത്തലാണ്.
🙏🙏🙏❤❤❤
Silvy, ഒത്തിരി നന്ദി. പ്രകൃതിയെ
സ്നേഹിക്കുന്നത് സ്വയം സന്തോഷം കണ്ടെത്തലാണ്.
🙏❤
അസ്സൽ എഴുത്ത് 👌👌👍👍♥️മനോഹരമായ പ്രകൃതി വർണന.
Sobha, Love you dear!
🫂❤️🙏
നന്നായി എഴുതി ജോയ്സ് ❤️
മനോഹരം ജോയ്സ് 🌹👌
വേറൊരു നാട്ടിൽ സ്വന്തം വേരുപിടിപ്പിക്കാനായി പാടുപെടുന്ന അനേകം കുഞ്ഞുങ്ങളേക്കുറിച്ച് ഓർമ്മ വന്നു. അമ്മയുടെ വിരൽത്തുമ്പിൽ നിന്നു പിടി വിടാതെ ഇരുപത്തിമൂന്നു വർഷം കഴിഞ്ഞിട്ട് കണ്ണെത്താ ദൂരത്തു ജീവിക്കുന്ന എൻ്റെ മകനേപ്പോലെ എത്രയോ
പേർ …….. ദൈവം അവരെ കാക്കട്ടെ❤️🙏
സുമ, ആദ്യം കുറച്ചു കഷ്ടപ്പെട്ടാലും പലരും നല്ല ഭാവിയിൽ എത്തുന്നുണ്ട്. അതു പ്രതീക്ഷയും ആശ്വാസവുമാണ്.
വായനക്ക് ഏറെ നന്ദി.
🙏😍
മനോഹരമായ രചന ❤️
Thank you, Remya.
😍🙏
Thank you, Seji.
ധാരാളം കുട്ടികൾ വിദേശത്തു പഠിക്കാൻ നാട് വിടുന്നു. അവരിൽ ഏറെക്കുറെ പേർ കടന്നുപോകുന്ന അവസ്ഥ ഇതൊക്കെയാണ് Seji.
ജോയ്സ്’ ഒറ്റ ശ്വാസത്തിൽ വായിച്ചു തീർത്തു യൂറോപ്യൻ നാടിൻ്റെ വശ്യത മനോഹരമായി അവതരിപ്പിച്ചു
നല്ല കഥ 🥰 മനസ്സിൽ തങ്ങി നിൽക്കുന്നു 😍😍😍