‘പിതൃദിനം’, കാലത്തിന്റെ ഒഴുക്കിൽ നമ്മളും കേൾക്കാൻ തുടങ്ങിയ അച്ഛൻ ദിവസം. അച്ഛനെ ഓർക്കാൻ എനിക്കും നമ്മളിൽ പലർക്കും ആ ഒരു ദിവസം മാത്രം പോര. കാരണം അനുനിമിഷം വെൺ ചാമരം വീശി തണുപ്പിക്കുന്ന ഓർമ്മകളാണ് എനിക്കെന്റെ അച്ഛൻ.
അച്ഛൻ വളരെ സൗമ്യനും മൃദുഭാഷിയും കഠിനാധ്വാനിയും നല്ലൊരു സുന്ദരനുമായിരുന്നു.
ആ അച്ഛന്റെ മകളായത് എന്റെ ജീവിതത്തിൽ വന്നു ഭവിച്ച ഭാഗ്യം എന്ന് കരുതാനാണ് എനിക്കിഷ്ടം. മക്കളെ ഇതിനെക്കാൾ ഏറെ ഒരാൾക്കും സ്നേഹിക്കാനാവില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഞങ്ങൾ കടന്നുപോയിരുന്ന ഓരോ ദിവസവും.
ഒത്തിരി ഓർമ്മകൾ തിരകളായി എന്നെ തൊട്ടു നനച്ചു കടന്നുപോകുമെങ്കിലും ചില ഓർമ്മകൾ നമ്മെ വല്ലാതെ ചുഴിയിൽ വട്ടം കറക്കും. കറങ്ങി കറങ്ങി തിരിച്ചു കയറാൻ കഴിയാതെ ഓർമ്മകളുടെ നീളൻ കൈകൾ ഉള്ളറകളിലേക്ക്
വലിച്ചു കൊണ്ടുപോകും.
ആരാണ് എനിക്ക് എന്റെ അച്ഛൻ? ഈ ലോകത്തിൽ എന്നെ ഏറ്റവും കൂടുതൽ സ്നേഹിച്ച വ്യക്തി. എനിക്ക് തൃപ്തിയാകണമെങ്കിൽ കുറച്ചു കൂടി ചേർക്കേണ്ടത് അനിവാര്യമാണ്. ‘ഉപാധികൾ ഇല്ലാതെ എന്നെ സ്നേഹിച്ചയാൾ ‘.
ഞാൻ എന്തു തിരിച്ചു നൽകും എന്ന് കരുതിയില്ല എന്നെ സ്നേഹിച്ചത്, അതു തന്നെയാണ് ആ വികാരത്തിന്റെ നൈർമല്യവും തിളക്കവും.
എന്നെ അമ്മൂമ്മയുടെ പേരിട്ടു വിളിച്ചത് കൊണ്ടായിരിക്കണം, ഇത്രയേറെ മാധുര്യം, ‘അന്നമോളെ…’ എന്ന വിളിയിൽ തുടിച്ചിരുന്നത്. ആ വിളി കേൾക്കാൻ ഇന്നും കൊതിയാകുന്നു, വെറുതെ ആണെന്നറിഞ്ഞിട്ടും ഒരു മോഹം പൂത്തു നിൽക്കുന്നു. എന്റെ മാമോദീസ പേര്, അമ്മൂമ്മയുടെ പേരായിരുന്നു. എന്റെ അച്ഛൻ അമ്മൂമ്മയുടെ സ്നേഹമുള്ള മകൻ കൂടിയായിരുന്നു.
ഒരു ഓണക്കാലം :
ഞങ്ങളുടെ അപ്പൂപ്പൻ ഒരു പ്രഖ്യാപനം നടത്തി. പേരക്കുട്ടികൾക്ക് ഓണക്കോടി വാങ്ങിക്കുവാൻ പോകുന്നു. എല്ലാവർക്കുമില്ല, കുറച്ചു പേർക്കു വാങ്ങും. മറ്റുള്ളവർക്ക് ഊഴം അടുത്ത ഓണത്തിന് എന്നാണ് ഡീൽ.
ഏഴു വയസ്സുകാരി എന്റെ പേരും ആ പട്ടികയിൽ സ്ഥലം പിടിച്ചു എന്ന് കേട്ടപ്പോൾ മനസ്സിൽ ലഡു അല്ല നല്ലൊരു അമിട്ടു തന്നെ പൊട്ടിവിരിഞ്ഞു, ഞാൻ സ്വപ്നം കാണൽ തുടങ്ങി. പ്രതാപിയും കഠിനാധ്വാനിയുമായ അപ്പൂപ്പൻ സ്നേഹശീലനാണെങ്കിലും കർക്കശക്കാരനായ അപ്പൂപ്പനെ ഞങ്ങൾക്ക് ഭയം കലർന്ന സ്നേഹബഹുമാനമായിരുന്നു. നല്ല കറകളഞ്ഞ പിശുക്കൻ അപ്പൂപ്പന്റെ കയ്യിൽ നിന്നും ഒരു ഓണക്കോടി കിട്ടുക എന്നത് നിസ്സാരസംഭവമല്ല.
അപ്പൂപ്പൻ പേരക്കുട്ടികളിൽ ഏറ്റവും മുതിർന്നയാളെ കൂട്ടി തൃശ്ശൂർക്ക് പുറപ്പെട്ടു. അന്നത്തെ പേരുകേട്ട ‘ചാക്കോളാസ് സിൽക്ക് ഹൗസ് ‘ ആണ് ലക്ഷ്യം. അപ്പൂപ്പന്റെ ‘വിശ്വസ്ത സ്ഥാപനം.’ അങ്ങേരുടെ വിശ്വാസം പിടിച്ചു പറ്റുക അത്ര എളുപ്പമല്ല. ഇന്നാണെങ്കിൽ തുണിക്കടക്കാർ യു ട്യൂബ് ചാനലിൽ ഇട്ടു ആ ‘വിശ്വാസം’ വൈറൽ ആക്കിയേനെ!
“നല്ല ഉറപ്പുണ്ടാകണം”, അപ്പൂപ്പന്റെ കടുംപിടുത്തത്തിൽ തുണി റോളുകൾ ഉരുണ്ടുമറിഞ്ഞു. കൊടുക്കുന്ന ഓരോ രൂപക്കും മൂല്യം ഉറപ്പാക്കാൻ ജാഗരൂകനായ അപ്പൂപ്പനെ കൊണ്ടു സെയിൽസ്മാൻ പൊറുതിമുട്ടി.
“ഇതിലും ഉറപ്പുള്ളത് ഇനി ഇവിടെയില്ല കാർന്നോരെ”. സെയിൽസ്മാന്റെ മടുപ്പിക്കുന്ന പ്രഖ്യാപനം അപ്പൂപ്പന്റെ അന്വേഷണത്വരയുടെ മുനയൊടിച്ചു. എങ്കിലും ഒട്ടും വിട്ടു കൊടുക്കാതെ കിട്ടാവുന്നതിൽ ഉറപ്പുള്ളത് തിരഞ്ഞു വാങ്ങി.
ഇന്ത്യൻ കോഫി ഹൗസ്സിൽ നിന്നും കാപ്പിയും പലഹാരവും കഴിച്ചു വലിയ തുണിക്കെട്ടുകളുമായി അവർ തിരിച്ചു വണ്ടിക്കയറി.
“അപ്പൂപ്പൻ കൈയിൽ തരുന്ന വരെ കാത്തിരിക്കണം, അങ്ങോട്ടൊന്നും ചോദിക്കാൻ പാടില്ലട്ടോ”, അമ്മ ഓർമ്മിപ്പിച്ചു.
‘വേണ്ട, പക്ഷെ എനിക്ക് സ്വപ്നം കാണാലോ.’
എന്തായിരിക്കും നിറം?
പത്തുമണിപ്പൂവിന്റെ കുങ്കുമം, ഞാറുനട്ട പാടത്തെ പൊതിയുന്ന ഇളം പച്ച, മയിൽപ്പീലിയുടെ മനം മയക്കുന്ന നീല, കനകാംബരപ്പൂവിന്റെ ഇരുണ്ട വയലറ്റ് നിറം, എന്തൊക്കെയോ… മനസ്സിൽ ഒപ്പിയെടുത്ത നിറങ്ങളുമായി ഞാൻ കാത്തിരുന്നു.
നേർത്ത സിൽക്ക് തുണിയിൽ ഞൊറിയിട്ട പാവാടയിട്ടു വേഗത്തിൽ കറങ്ങുന്നതും ഞൊറിക്കുള്ളിൽ ഒളിക്കുന്ന കാറ്റ്, ഞൊറികളെ കുട പോലെ വിടർത്തുന്നതും ഓർത്തോർത്തു ഞാൻ കുസൃതിച്ചിരി ചിരിച്ചു.
അപ്പൂപ്പന്റെ തറവാട്ടിലേക്കു കളിക്കാൻ പോയ ചേട്ടൻ തവിട്ടിൽ ഓറഞ്ച് നിറമുള്ള വളഞ്ഞഎഴുത്തുള്ള കടലാസ് കവറുമായ് മടങ്ങിയെത്തി. ‘ചാക്കോളാസ്’ ന്റെ തുടക്കക്കാരൻ വലിയ വളഞ്ഞ ‘C’ അക്ഷരം മറ്റു അക്ഷരങ്ങളെ തന്ത്രപൂർവ്വം വയറ്റിൽ നിറച്ചു കവറിൽ നിറഞ്ഞു നിന്നു. കവർ തുറന്നപ്പോൾ ഉയർന്നുകേട്ട അസുഖകരമായ ശീൽക്കാരം എന്നിൽ ആശങ്കയുണർത്തി. അമ്മക്ക്, എന്തു പറയണം എന്ന ഭാവം, ചേച്ചി അറിയാതെ ചിരിച്ചുപോയ മനപ്രയാസത്തിൽ, ചേട്ടന്മാർ എന്നേയും തുണിയും മാറിമാറി നോക്കുന്നു. ഈ കൂട്ടത്തിനിടയിൽ തലയിട്ടു ഞാൻ എത്തിനോക്കി.
കഷ്ടം! എന്റെ പ്രതീക്ഷകൾ ഒരു ചീട്ടുകൊട്ടാരമായി തകർന്നുവീണു.
പരുപരുത്ത കട്ടി തുണി, കാക്കിനിറത്തിൽ, വരിയൊപ്പിച്ചു നിൽക്കുന്ന വളരെ വലിയ മഞ്ഞ വൃത്തങ്ങൾ. ദോഷം പറയരുതല്ലോ, ഉറപ്പ്, നിശ്ചയം.
“സാരല്യ.. തയ്ക്കാൻ കൊടുക്കാം, അപ്പൂപ്പൻ തന്നതല്ലേ?”, എന്റെ ഉത്തരം പ്രതീക്ഷിക്കാത്ത ചോദ്യം.
“കുറച്ചു ഇറക്കം കൂട്ടിയിടാൻ പറയണം”.
ഈ പാവാട അടുത്തൊന്നും കീറി പോകില്ലയെന്നു അമ്മക്ക് നല്ല ബോധ്യം.
(ഔ…അമ്മയുടെ ഒരു ദീർഘവീക്ഷണം! )
“ഈ എല്ലുണ്ണിയോ? “, ചേട്ടൻ ഉറക്കെ കണ്ണുകൾ കുറുക്കി ചിരിച്ചു. വളരെ മെലിഞ്ഞ എന്നെ എന്റെ അച്ഛൻ വിളിക്കുന്ന കുസൃതിപേര്. ഭക്ഷണത്തി നോട് വിമുഖത കാണിക്കുന്ന എന്നെ അനുനയിപ്പിച്ചു സുല്ലിടുമ്പോൾ എന്നെ വിളിക്കുന്ന പേര്. അച്ഛന് മാത്രം വിളിക്കാൻ ഞാൻ സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്, സ്നേഹക്കൂടുതൽ കൊണ്ടാകാം. ചിരിക്കുന്ന ചേട്ടനെ നോക്കി ഞാൻ ചിറി കോട്ടി. ശക്തിയായി പ്രതികരിക്കാൻ പറ്റിയ അവസ്ഥയില്ലായിരുന്നു ഞാൻ. പാവാടതുണിയുടെ മങ്ങിയ നിറം ഏല്പിച്ച ആഘാതം ചില്ലറയല്ല.
അമ്മ, എന്നെക്കാൾ ഏഴ് വയസ്സ് മൂപ്പുള്ള ചേട്ടനെ കൂട്ടി തയ്യൽക്കടയിൽ പറഞ്ഞുവിട്ടു. ചേട്ടന്റെ വിരലിൽ തൂങ്ങി ഞാൻ തലകുനിച്ചു നടന്നു. റോഡിലെ വലിയകുഴികളിൽ ചെമ്മൺ നിറത്തിൽ മഴവെള്ളം നിറഞ്ഞു കിടന്നിരുന്നു. എല്ലാ വെള്ളക്കുഴികളിലും കാൽ ചവിട്ടി നടക്കൽ എനിക്കും കൂട്ടുകാർക്കും ഏറെ ഇഷ്ടമുള്ള വിനോദമായിരുന്നു. അതുപോലും മറന്ന്, ഒരു തുള്ളി വെള്ളം പോലും ചവിട്ടി തെറിപ്പിക്കാതെ ഞാൻ നടന്നു.
മുഴുവൻ നരച്ച മുടിയും വെള്ള മുറിക്കയ്യൻ ജുബയും വായിൽ നിറഞ്ഞ മുറുക്കാനുമായി സരസനായ വാറപ്പൻ ചേട്ടൻ കട്ടിക്കണ്ണട നേരെയാക്കി എന്നോട് ചോദിച്ചു,
“ഹായ് മോളോ, പുതിയ ഉടുപ്പ് തയ്ക്കാൻ വന്നതാല്ലെ?
“അല്ല, പാവാടയും ജാക്കറ്റും”, ഞാൻ ആകെ തണുത്തമട്ടിൽ പറഞ്ഞൊപ്പിച്ചു.
“ങ്ഹാ…അപ്പോൾ വല്യേ പാവാടകുട്ടി ആയില്ലേ?”
മുറുക്കാൻ തുപ്പൽ പുറത്തേക്കു തെറിക്കാതിരിക്കാൻ, ഇടയ്ക്കിടെ വായ മുറുക്കി അടച്ചും താടി പൊക്കിയും വാറപ്പൻ ചേട്ടൻ.
( ഇങ്ങേർക്കൊരു വട്ടപ്പേരുണ്ട്, കോളാമ്പി ചേട്ടൻ ) ജോലി കഴിഞ്ഞു തിരിച്ചു സൈക്കിൾ ഓടിച്ചു പോകുമ്പോൾ, മുറ്റത്തു കളിക്കുന്ന എന്നെ കാണുമ്പോൾ ചിരിച്ചു, കൈ കാണിക്കുന്ന വാറപ്പൻ ചേട്ടനെ എനിക്കും വലിയ കാര്യമായതു കൊണ്ടു ഈ കോളാമ്പി വിളി എനിക്ക് ഇഷ്ടമല്ല.
ഏറെ നാളായി ആഗ്രഹിക്കുന്നു, നിറയെ ഞൊറിയുള്ള പാവാട. പക്ഷെ ഈ പാവാടകുട്ടി വിളിയിലും എന്റെ മുഖം തെളിഞ്ഞില്ല. സാഹചര്യത്തിന്റെ സമ്മർദ്ദം ആയിരിക്കും. ഒരു കുഞ്ഞുമനസ്സിന് അതൊക്ക വലിയ കാര്യങ്ങൾ ആണല്ലോ.
തുണി പുറത്തെടുത്ത അയാളുടെ ഭാവം മാറി.
” ഇതോ?” പലപ്രാവശ്യം തുണി തടവിനോക്കി, തെല്ലു വിഷമത്തോടെ വാറപ്പൻ ചേട്ടൻ,
“ഇതിനു ഭയങ്കര കട്ടി, ഇതു തയ്ക്കാൻ പറ്റില്ല, സൂചി ഒടിയും പിന്നെ പാവാടക്കും ജാക്കറ്റിനും ഈ തുണി തീരെ ചേരില്ല.”
അയാൾ തുണി മടക്കി കവറിൽ തിരികെയിട്ടു.
“വേറെ ഒരു തുണി കൊണ്ടുവരൂ. നമുക്ക് പുത്യേ ഫാഷനിൽ തയ്ക്കാംട്ടോ “, മെല്ലെ വീർപ്പിച്ചു പിടിച്ച കവിളിൽ തട്ടി എന്നെ യാത്രയാക്കി.
തിരിച്ചു നടക്കുമ്പോൾ ചേട്ടൻ , വാ തോരാതെ സംസാരിക്കുന്നത്തിനു പകരം ഇത്ര മാത്രം പറഞ്ഞു,
“പോട്ടെ സാരല്യ”, എന്നെ കൂടുതൽ ചേർത്തു നടത്തി. വഴിവക്കിൽ കുശലം ചോദിക്കുന്നവരോട് ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞു ഞാൻ മടങ്ങി.
ഒന്നോ രണ്ടോ ദിവസം, ഞാൻ അതെല്ലാം പാടെ മറന്നു, ബാല്യത്തിന്റെ നിഷ്കളങ്കത കൊണ്ടാകാം.
ഓണത്തുമ്പികളുടെ പുറകെ ഓടിയും ഊഞ്ഞാലാടിയും ഒളിച്ചു കളിച്ചും ഓണാവധിയുടെ രസങ്ങളിൽ മുങ്ങാങ്കുഴിയിട്ടു .അന്ന് രാത്രിയും പതിവുപോലെ, കളിച്ചു ക്ഷീണിച്ചു, അച്ഛൻ വരുന്നത് ഞാൻ കാത്തിരുന്നു, ഒരു ദിവസത്തെ വിശേഷങ്ങൾ പങ്കുവെക്കാൻ. അച്ഛൻ എന്നെ നോക്കി പുഞ്ചിരിച്ചു. എന്റെ കൈയിൽ ഒരു കടലാസ് കവർ വെച്ചു തന്നു. കടുത്ത വയലറ്റ് നിറത്തിൽ വെള്ള കട്ടി വരകൾ ഉള്ള കവറിൽ തുണിപ്പൊതി. അതൊട്ടും പ്രതീക്ഷിക്കാത്ത ഞാൻ, അത്ഭുതത്തോടെ അച്ഛനെ കണ്ണുകൾ വിടർത്തി നോക്കി.
“ഉം… തുറന്നു നോക്ക് “, ആ മുഖം അപ്പോഴും പുഞ്ചിരിയാൽ ദീപ്തമായിരുന്നു.
ആ നേർത്ത തുണി എന്റെ കൈകളിൽ തടഞ്ഞു, കടും പച്ചയും ഇളം പച്ചയും നിറത്തിൽ, ചെറിയ കളങ്ങളുള്ള പാവാടതുണിയും അതിനു ചേരുന്ന ഇളം പച്ച ഷിഫോൺ തുണിത്തുണ്ടും. അതിൽ വെള്ളക്കല്ലുകൾ അവിടിവിടെ ചെറിയ വൈരമുത്തുകൾ പോലെ തിളങ്ങി.
“മോൾക്ക് ഇഷ്ടായോ?”
” ഉം…. “, ഞാൻ തലയാട്ടി. സന്തോഷം കൊണ്ടു വാക്കുകൾ മുറിഞ്ഞു. ആ ഇളം പച്ച തുണിയുടെ മിനുസത്തിൽ എന്റെ കുഞ്ഞുവിരലുകൾ ഒഴുകിയിറങ്ങി.
“മോൾ ആശിച്ചതല്ലേ?, അച്ഛൻ എന്നെ ചേർത്തുപ്പിടിച്ചു. മറുകൈ കൊണ്ട് എന്റെ മുടിയിഴകളിൽ തലോടി, നെറ്റിയിൽ മുത്തമിട്ടു.
മെല്ലെ ഞാൻ തലപൊക്കി നോക്കി. ആ കണ്ണുകളിൽ ഞാൻ കണ്ടത്, വാത്സല്യസാഗരത്തിരകളായിരുന്നു.
അതെ, കരുതലോടെ വർഷങ്ങളളോളം എന്നെ വളർത്തി, എന്നും അച്ഛൻ എന്നെ ചേർത്തുനിർത്തി. സ്നേഹത്തിന്റെ ഉറവ ഒരിക്കലും വറ്റാതെ നീരൊഴുക്കി എന്റെ ജീവിതത്തിൽ ചാലിട്ടൊഴുകി. എന്റെ ജീവിതത്തിൽ എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവക്കു നനവു നൽകി വളർത്തിയെടുത്തു.
ഇന്ന് സഹോദരന്മാർ, ഭർത്താവ്, ആൺമക്കൾ ഇവരെല്ലാം കരുതലിന്റെ വലിയ കുടക്കീഴിൽ എന്നെ ചേർത്തു നടത്തുന്നുണ്ടെങ്കിലും ഉപാധികളില്ലാത്ത പിതൃസ്നേഹവുമായി മാറ്റുരയ്ക്കാൻ
സാധിക്കുമോ?
പുറത്ത് മഴക്കുമുൻപ്, ഈർപ്പം പേറുന്ന കാറ്റ്, മരച്ചില്ലകൾക്കിടയിലൂടെ ഇലകളെ തഴുകി, മന്ദം മന്ദം കടന്നുപോകുന്നു.
എനിയ്ക്കായ്…എന്റെ പിതാവിന്റെ സ്നേഹത്തിന്റെ ആർദ്രതയും മൃദുലതയും വീണ്ടും കുളിരും ദലമർമ്മരവുമായ് സമ്മാനിച്ചുകൊണ്ട്!
സമർപ്പണം : സ്നേഹത്തിന്റെ ഭാഷ എന്നെ പഠിപ്പിച്ച സ്നേഹനിധിയായ എന്റെ അച്ഛന്.
❤

# പിതൃദിന രചന.


25 Comments
എന്തു രസമാ വായിക്കാൻ അച്ഛൻ ഓർമ്മകൾ 😍
Thank you Smitha.❤
Beyond words….. ❤️
Thank you dear, സ്നേഹം മാത്രം.❤❤❤
ഹൃദയം തൊടുന്ന എഴുത്ത്……. എല്ലാ വിശേഷങ്ങൾക്കും പുതിയ തുണി വാങ്ങാൻ അമ്മയെയും എന്നെയും അനിയത്തിയെയും കൂട്ടി ടൗണിൽ പോകുന്ന അച്ഛൻ ഓർമ്മയിലോടിയെത്തി….. ഹൃദയം തൊടുന്ന എഴുത്ത്👍❤️
ഒത്തിരി നന്ദി, സന്തോഷം, സ്നേഹം, മിനി.
🙏😍❤
എൻ്റെ ജോയ്സ് കൊച്ചെ ഇങ്ങനെ ഒരു അപ്പച്ചനെ കിട്ടിയല്ലോ ഭാഗ്യവതി ഞാനും ഇങ്ങനെ ഒരു അപ്പൻ്റെ മോളാ ഉപാധികളില്ലാതെ സേന്ഹിക്കുന്ന ഒരു അപ്പൻ്റെ മോൾ വെറെ ആരൊക്കെ ഉണ്ടെന്നു പറഞ്ഞലും , അപ്പനോളും വരില്ല
“” ഉപ്പോളം വരുമോ ഉപ്പിലിട്ടത്”‘
സൂപ്പർ കേട്ടാ🥰🥰🥰🥰
, ,,
സന്തോഷം കൊണ്ടു വീർപ്പുമുട്ടുന്ന വാക്കുകൾ. ഞങ്ങളുടെ ഭാഗ്യമായിരുന്നു, ഇങ്ങനെയൊരു അച്ഛനെ ലഭിച്ചത്. നന്ദി മാത്രം.🙏
❤
എന്നത്തേയും പോലെ അച്ഛനോർമ്മകൾ മനോഹരം 👌
അച്ഛനെക്കുറിച്ച് വായിക്കുന്നതെന്തും എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. അന്നും ഇന്നും എന്നും ഉപാധികളില്ലാത്ത സ്നേഹം അച്ഛൻ ❤️
നന്ദി രതി. 🙏
അതെ, അച്ഛനെ കുറിച്ച് ആരു എഴുതിയത് വായിക്കുമ്പോഴും ഞാനെത്തുക എന്റെ അച്ഛന്റെ ഓർമ്മകളിലേക്കാണ്. അത്രയും പ്രിയപ്പെട്ട ഒരാൾ.❤
വായിച്ചപ്പോൾ എനിക്കും എന്റെ ഉപ്പയെ കുറിച്ച് ഓർമ്മവന്നു 🥲🤲
നമ്മുടെ കൂടെ ഇല്ലാത്തപ്പോൾ ആണ് ആ ശൂന്യത ശരിക്കും മനസ്സിൽ ആകുന്നത്
🥰💗 നല്ല എഴുത്ത് 👌👌
Thank you Sayara.🙏
സ്നേഹം.❤
എന്നത്തേയും പോലെ മനോഹരമായ എഴുത്ത്.
അച്ഛൻ ഓർമ്മകൾ എനിക്കും ഒരു നനുത്ത കാറ്റാണ്.
അച്ഛനില്ലാതെ ആയപ്പോഴാണ് അച്ഛൻ എന്തായിരുന്നു എന്ന് മനസ്സിലായത്. അന്ന് മുതൽ ഞാൻ അമ്മയെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങി.
അതെ, നഷ്ടപ്പെടുമ്പോളാണ് സ്നേഹത്തിന്റെ ആഴം കൂടുതലറിയുന്നത്.
സ്നേഹം dear !
❤❤❤
അച്ഛന്മാരുടെ സ്നേഹത്തിനു
ഒരു പ്രത്യേക മാധുര്യം തന്നെയാണ്. എന്റെ ഉപ്പ, സ്നേഹനിധിയായ, ഒരു കൂട്ടുകാരനെപ്പോലെയാണ്.. കുട്ടിക്കാലത്തു ഉമ്മയേക്കാൾ ഉപ്പയോടായിരുന്നു എനിക്ക് ഇച്ചിരി അടുപ്പക്കൂടുതൽ
ഒത്തിരി നന്ദി സജന. അച്ഛൻ
ഞങ്ങളുടെ ഭാഗ്യമായിരുന്നു, .
🙏
❤
❤️🙏👌👍💯
Suresh, thank you.🙏
അച്ഛൻ്റെ സ്നേഹം കടലു പോലെ അഗാധവും അനന്തവുമാണ്. അതു വിവരിക്കാൻ വാക്കുകൾ തികയില്ല.
നല്ല വിവരണം ജോയ്സ്❤️🌹👌
അച്ഛന് പ്രണാമം🌹🙏🌹
thank you, Suma. അച്ഛന്റെ സ്നേഹത്തിനു പകരം വെക്കാൻ മറ്റൊന്നില്ല.
🙏❤
നന്നായി എഴൂതീ.അച്ചൻ അതർഹിക്കൂന്നൂ.അഭിനന്ദനങ്ങൾ
Thank you, Reetha chechi.🙏❤
ഉപാധികളില്ലാത്ത അച്ഛൻ സ്നേഹം ഒരു ഭാഗ്യം തന്നെ. വളരെ ഹൃദയസ്പർശിയായി ജോയ്സ് എഴുതി. മകളുടെ മനസ്സറിഞ്ഞ് ആഗ്രഹങ്ങൾ സാധിച്ചു തന്നൊരച്ഛൻ!❤️❤️❤️🥰
ചെറുതായി കണ്ണ് നിറഞ്ഞോ എന്നൊരു സംശയം. മനോഹരമായ എഴുത്ത് 👍❤️
Thank you, വായനക്കും ഈ വാക്കുകൾക്കും നന്ദി.
🙏