തിരക്കു തള്ളുന്ന ബസ് സ്റ്റാൻഡിൽ വന്നിറങ്ങുപ്പോൾ ഇസബെല്ല നന്നെ ക്ഷീണിച്ചിരുന്നു. അവൾ ജോലി ചെയ്യുന്ന നഗരത്തിലെ കടയിൽ അന്ന് വില്പന കൂടുതലായിരുന്നു. കടയുടെ മച്ചിനു മുകളിൽ അട്ടിയിട്ട ചരക്കു നിറച്ച കാർഡ് ബോർഡ് പെട്ടികളുമായി പലപ്രാവശ്യം ഇരുമ്പുഗോവണി കയറിയിറങ്ങേണ്ടി വന്നു. പൊടിയും വിയർപ്പും അഴുക്കിന്റെ പൊറ്റയായി അവളുടെ മേൽ പൊതിഞ്ഞു. നനഞ്ഞു കുതിർന്ന കക്ഷത്തിന്റെ ദുർഗന്ധം സഹയാത്രക്കാരിൽ പരക്കാതിരിക്കാൻ, ബസ്സിന്റെ മേൽത്തട്ടിലെ നീളൻ കമ്പി ഒഴിവാക്കി, അവൾ സീറ്റിന്റെ കോണിൽ കൈപ്പിടിച്ചു നിൽക്കുകയായിരുന്നു.
വേനലിൽ, കാനകൾ ഉണങ്ങിവരണ്ടു കരിയിലകളും കടലാസു തുണ്ടുകളും നിറഞ്ഞു. കാനയിൽ കുടുങ്ങിയ വരണ്ട കാറ്റ്, മെല്ലെ മൂളിപ്പറന്ന് അവയെ പൊക്കിപ്പറത്തി, ശക്തി കുറഞ്ഞു തിരിച്ചിറങ്ങി കാനയിൽ പതിഞ്ഞു കിടന്നു. അടുത്ത അവസരത്തിനായി കാത്തിരുന്നു.
ചുളിഞ്ഞ സാരി നേരെയാക്കി അവൾ വേഗം നടന്നു. തേഞ്ഞ ചെരിപ്പിന്റെ അയവിൽ, അവൾ മുന്നോട്ടാഞ്ഞു വീഴാൻ പോയി. എങ്കിലും ആ ചെരിപ്പിന്റെ മാർദ്ദവം അവൾക്കിഷ്ടമായിരുന്നു. താൻ നടന്നുതീർത്ത വഴികളിൽ തന്നോടു ചേർന്നുകിടന്നു തന്റെ ശരീരത്തിന്റെ ഭാഗമായവ. ചിന്തകളുടെ കാറ്റിൽ, ഓർമ്മകളുടെ പൊടിപടലങ്ങളെ പിന്തള്ളി അവൾ വലിഞ്ഞു നടന്നു.
അവളുടെ പരിചയക്കാരി, കൂടെ നടന്നെത്താൻ ബുദ്ധിമുട്ടി.
“ഇസബെല്ല, മോളുടെ പഠിത്തം തീരാറായോ?”, അവർ കുശലം ചോദിച്ചു.
“ഏയ് ഇല്ല”, അവൾ അലക്ഷ്യമായി മൂളി.
നഗരത്തിലെ ചെറിയ ഫ്ലാറ്റിൽ ബിസ്ക്കറ്റ് ടിന്നുകൾ പരതുന്ന മകൻ സ്റ്റീവ്.
“വിശക്കുന്നു, മമ്മാ”
“ദേ… അതിലുണ്ട്, മുഴുവൻ തീർക്കല്ലെ, ചേച്ചിക്കും കുറച്ചു വെക്കൂ.” പഴയ അലമാരയുടെ കോണിൽ ഒളിപ്പിച്ച ടിന്നിലേക്ക് വിരൽ ചൂണ്ടി, അവൾ ചായപ്പാത്രം കഴുകി.
ഗ്രൗഡിൽ നിന്നും കളികഴിഞ്ഞു വിയർപ്പിൽ നനഞ്ഞ പഴകിയ ബനിയൻ അവന്റെ ദേഹത്തിൽ ഒട്ടികിടന്നു. അതിൽ ചെറിയ തുളകൾ വീണു തുടങ്ങിയിരുന്നു.
“അമാൻഡ, വന്നില്ലേ?”, ബെല്ല ചോദിച്ചു
പാതി കടിച്ചുമുറിച്ച ബിസ്‌ക്കറ്റ് തുണ്ട് അവന്റെ വായിൽ തടഞ്ഞു.
“ഇല്ലല്ലോ, ചേച്ചി ഡെയിലി വൈകിയല്ലെ വരുന്നത്?” ബെല്ലയുടെ മനസ്സിൽ കറുത്ത നിഴൽ വട്ടംവീശി.
സ്കൂളിലെ പുതിയ ബാസ്കറ്റ് ബോൾ ടീം സെലക്ഷനെ കുറിച്ചും ഉയരമുള്ള തനിക്ക് സെലക്ഷൻ കിട്ടുന്നതിന്റെ പ്രതീക്ഷയും ഉല്ലാസക്കടലായി അവന്റെ വാക്കുകളിൽ ഓളംത്തല്ലി. അതെല്ലാം ബെല്ലയുടെ കേൾവിയിൽ തങ്ങാതെ, കനം കുറഞ്ഞ കരിയില കണക്കെ ഒഴുകി.
വാതിൽ തുറന്നു കടന്നുവന്ന മകൾ ധൃതിയിൽ, അവരെ ഗൗനിക്കാതെ, അവളുടെ മുറിയിൽ കയറിപ്പോയി. ബെല്ലയും മകനും ഒച്ചയുണ്ടാക്കാതെ മുഖത്തോട് മുഖം നോക്കി.
വെള്ളാരം കണ്ണുകളും ഒത്ത ഉയരവും ഒഴുകിയിറങ്ങുന്ന തിളക്കമുള്ള നീളൻ മുടിയും യുവതിയെ ആകർഷകയാക്കിയിരുന്നു.
ഇളംകാക്കി പാന്റ്സും നേർത്ത ഷിഫോൺ ടോപ്പും അവളുടെ ശരീരത്തിൽ ഇറുകി കിടന്നു. ആ ഉടലളവുകൾ, അമ്മയിൽ, അഭിമാനവും ആധിയും അളന്നു ചൊരിഞ്ഞു.
താൻ കൊടുത്ത ചെറിയ തുകക്ക്, ഭംഗിയുള്ള ഈ വസ്ത്രങ്ങൾ ഇവൾ എവിടെ നിന്നും വാങ്ങുന്നു? ബെല്ലയുടെ മനകണക്കിന്റെ കളത്തിൽ അക്കങ്ങൾ പിടിതരാതെ കുതറി, അവളുടെ തല പെരുത്തു.
ഭിത്തിയിലെ മങ്ങിയ വിവാഹച്ചിത്രം, അവൾ അറിയാതെ, അവളുടെ നോട്ടം തട്ടിയെടുത്തു. പപ്പയുടെ മോൾ തന്നെ, പപ്പയെ പറിച്ചു വെച്ചിരിക്കുന്നു. ഒരു നിമിഷം ഓർമ്മയുടെ ആഴത്തിൽ നിന്നു നല്ലകാലത്തിന്റെ കിലുക്കം കേട്ടു, താൻ ചിരിച്ച നാളുകൾ.
അവളുടെ ചുണ്ടിലെ പുഞ്ചിരി മിന്നിമായാൻ, ഭർത്താവിന്റെ കുഴഞ്ഞ ശബ്ദം ഇട കൊടുത്തില്ല. അയഞ്ഞു തൂങ്ങിയ വസ്ത്രങ്ങളും നീണ്ടുവളർന്ന താടിരോമങ്ങളും വളർന്നു വളഞ്ഞ നഖങ്ങളും കൂനിയുള്ള നടപ്പും ലഹരിയുടെ ആസക്തിയിൽ അയാളുടെ ശരീരഭാഷയായി.
തിളക്കം ചോർന്ന അയാളുടെ വെള്ളാരം കണ്ണുകൾക്കു കഫക്കട്ടയുടെ മഞ്ഞ നിറം പകർന്നു. കുഴഞ്ഞ വാക്കുകൾ വൃത്തികെട്ട വഴുവഴുപ്പിൽ ഒലിച്ചിറങ്ങി, പഴകിയ സോഫയിൽ അയാളോടൊപ്പം വീണുമയങ്ങി. നഷ്ടപ്പെട്ട ബിസിനസിന്റെ
ഓർമ്മകൾ, ലഹരിയിൽ ലയിച്ചു നേർത്തു.
ഇരുപ്പത്തിമൂന്ന് വർഷങ്ങൾക്കു മുമ്പുള്ള പകലിലേക്ക് അവൾ ഇറങ്ങി നടന്നു. സുന്ദരനായ ഫ്രാങ്ക്ലിൻ, വിലകൂടിയ വിവാഹവസ്ത്രമണിഞ്ഞ തന്റെ കരം പിടിച്ച്, പള്ളിനടയിലൂടെ നടന്നു. നീങ്ങുന്നു. മുടി മറയ്ക്കുന്ന തൂവെള്ള നിറത്തിലുള്ള ബ്രൈഡൽ വെയ്ൽ, തനിക്ക് പിന്നിൽ നീണ്ടു കിടന്നിരുന്നത് ബെല്ല ഇന്നലെയെന്നപോലെ ഓർത്തു.
ആഢംബരം കൊഴുപ്പിച്ച വിവാഹാഘോഷത്തിൽ, വിരുന്നുകാർ നൃത്തം ചെയ്യാൻ തുടങ്ങിയപ്പോൾ, അയാൾ അവളോടു പറഞ്ഞു.
‘ഇസബെല്ല എന്ന പേരിന്റെ അർഥം, Oath to God, ദൈവത്തിന് സമർപ്പിക്കപ്പെട്ടവൾ. നീ എന്റെ ഇസബെല്ല…’ അയാൾ അവളെ പുണർന്നു. അവൾ അയാളുടെ പ്രിയപ്പെട്ട ബെല്ലയായി.
ബിസിനസ് വളർന്നപ്പോഴും മക്കൾ പിറന്നപ്പോഴും ബെല്ല അയാളുടെ പ്രിയങ്കരിയായിരുന്നു. ആ ഇഷ്ടം ചോർന്നു തുടങ്ങിയത് എന്നു മുതൽക്കാണ്? പലതും
ബെല്ല അറിയാൻ വൈകിയിരുന്നു. അയാൾ അവളിൽ നിന്നും മറച്ചു പിടിക്കാൻ ശ്രമിച്ചിരുന്നു. ചെറിയ സാമ്പത്തിക വീഴ്ചകൾ നികത്താൻ വാങ്ങിയ കടം പെരുകി, എല്ലാം നഷ്ടപ്പെട്ടപ്പോൾ അയാൾ മദ്യത്തിൽ അഭയം തേടി. പയ്യെ പയ്യെ സുഹൃത്തുക്കളും ബന്ധുക്കളും മറവിയിലേക്ക് ആ കുടുംബത്തെ വിളക്കിച്ചേർത്തു.
അയാളുടെ പരാജയങ്ങൾക്ക് പഴിചാരാൻ മാത്രം അയാൾ അവളെ വിളിച്ചു. അവളുടെ പേര് അയാൾ മറന്നു പോയിരുന്നു.
വെന്തു പാകമായി വരുന്ന ചോറിൽ നിന്നും പൊങ്ങുന്ന ആവിയോടൊപ്പം ബെല്ലയുടെ നിശ്വാസങ്ങൾ പഴക്കം ചെന്ന മുറിയിൽ ചുറ്റിത്തിരിഞ്ഞു, മുരളുന്ന ഫാനിന്റെ കാറ്റിനോപ്പം ചേർന്നു.
മകൾ അവജ്ഞയോടെ പപ്പയെനോക്കി, ചൂണ്ടുവിരൽകൊണ്ട് മരകസേരയിൽ കോറി. ബെല്ലയുടെ നോട്ടവും നീണ്ട് അയാളിലെത്തി. അമ്മക്കും മകൾക്കുമിടയിൽ ഒരേ കടൽ അലയടിച്ചു.
“എന്താ നീ വൈകിയത്?”,
ബെല്ല സ്വരം മയപ്പെടുത്തി ചോദിച്ചു.
“അറിഞ്ഞിട്ടു എന്തു വേണം?, അവളുടെ നോട്ടം ചാട്ടുളി പോലെ തുളഞ്ഞു കയറി.
“ദാരിദ്ര്യമല്ലാതെ ഇതിനകത്തു എന്തുണ്ട്? അത് നിങ്ങൾ മാത്രം അനുഭവിച്ചാൽ മതി. ഐ ഹൈറ്റ് ദിസ് ടൈപ് ഓഫ് മീൻ ലൈഫ്.” അവൾ പിന്നേയും പിറുപിറുത്തു. ബെല്ലയതു കേൾക്കാൻ ശ്രമിച്ചില്ല.
മകൾ ബാത്ത്റൂമിൽ ഓടിക്കയറി, വാതിൽ ശക്തിയിൽ അടച്ചു, ടാപ്പു തുറന്നു. ബക്കറ്റിൽ ഒച്ചയിൽ വെള്ളം നിറഞ്ഞു.
ബെല്ല തിരിച്ചറിഞ്ഞു, പ്രായപൂർത്തിയായ മകൾ, അവളുടെ ലോകം തനിക്ക് അന്യമായിക്കൊണ്ടിരിക്കുന്നു.
മകളുടെ ഫോൺ നിർത്താതെ ചിലച്ചു. ബെല്ലയുടെ കൈകൾ ഫോണിലേക്കു നീണ്ടു ചെന്നെങ്കിലും മടിച്ചു പിൻവാങ്ങി.
അടുത്ത മണിയൊച്ചയിൽ അയാൾ മുരണ്ടു,
“ആരാടിയത്, നിന്റെ മറ്റവനാ?” മദ്യലഹരിയുടെ ഭാരത്തിലും അയാൾ ഒന്നു പിടഞ്ഞു. അയാൾ അവ്യക്തമായി പുറത്തു തള്ളിയ അസഭ്യം ബെല്ലയുടെ ചെവിയിൽ തുളഞ്ഞു കയറി, മാനം കുത്തിക്കീറി.
അവൾ ഫോൺ, കയ്യിലെടുത്തു. പാതിനനവിൽ പാഞ്ഞുവന്ന മകൾ ഫോൺ തട്ടിപ്പറിച്ചു.
“എന്റെ സെൽഫോൺ എടുക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ? എന്റെ പ്രൈവസിയിൽ ആരും കടന്നുകയറേണ്ട.” അവളുടെ നോട്ടം മൂർച്ചയേറി.
തളർച്ച തന്റെ ശരീരത്തിൽ ആധിപത്യം സ്ഥാപിക്കുന്നത് ബെല്ലയറിഞ്ഞു.
“ചേച്ചി മമ്മയോടു എന്താണിങ്ങനെ? ദിസ് ഈസ് ടൂ മച്ച് “, മകൻ കയർത്തു.
“ഡോണ്ട്, കം ഇൻ ബിറ്റ്വീൻ… സ്റ്റീവ്. എന്റെ കാര്യം നോക്കാൻ എനിക്കറിയാം”, അവളുടെ ചൂണ്ടുവിരലിന്റെ അഗ്രം താക്കീതു നൽകി.
ബെല്ല കിടപ്പുമുറിയിലെ ജനാലപ്പാളികൾ തള്ളിത്തുറന്നു. അസുഖകരമായ കിരുകിരുപ്പിൽ ഇരുട്ട് അകത്തേക്കുകയറി.
നഗരം ഉറങ്ങി തുടങ്ങിയിരുന്നു. ഒറ്റപ്പെട്ട വാഹനങ്ങൾ നിരത്തിൽ ലക്ഷ്യത്തിലേക്കു പാഞ്ഞു. അവയുടെ വെളിച്ചത്തിൽ വിലപ്പേശുന്ന രാത്രിയുടെ വെള്ളപ്പൂക്കൾ. അവരുടെ ദല്ലാളന്മാർ തെളിഞ്ഞും മറഞ്ഞും അവളുടെ കാഴ്ചകളിൽ ഉടക്കി. ബെല്ലയുടെ തലച്ചോറിൽ കൊള്ളിയാൻ മിന്നി. അവൾ ആത്മസംഘർഷത്തിന്റെ ചൂളയിൽ നീറി.
മകളുടെ പ്രൈവസി ശരിതന്നെ, മാനിക്കണം. പക്ഷെ എന്തെല്ലാം ചതിക്കുഴികൾ ഉള്ള ലോകമാണിത്. ദിവസവും കേൾക്കുന്ന വാർത്തകൾ അവളെ ഭയപ്പെടുത്താറുണ്ട്.
വെന്തുപാകമായ ലോകപരിചയത്തിന്റെ മണ്ണിൽ ബെല്ല വരഞ്ഞു. അവൾ എന്റെ ജീവൻ, എന്റെ ശ്വാസം, എന്റെ മകൾ. അവളുടെ ജീവിതം നഷ്ടപ്പെടാൻ ഞാൻ സമ്മതിക്കില്ല.
ഇസബെല്ലയുടെ മുന്നിൽ, പപ്പയുടെയും മമ്മയുടെയും കൈ പിടിച്ച് കടൽക്കരയിലെ പൂഴിമണലിൽ, അമാൻഡ എന്ന കൊച്ചുപെൺകുട്ടി നടന്നു. പാൽപല്ലുകൾ കാണിച്ചു ചിരിച്ച മാലാഖക്കുഞ്ഞ്. അമ്മമാരിൽ മക്കളെ ഒട്ടിച്ചു വെക്കുന്നത് അവരുടെ കുട്ടിക്കാലമാണ്. എന്നന്നേക്കുമായി മനസ്സിൽ മുദ്രണം ചെയ്യപ്പെടുന്ന കാലം.
മഴയും മഞ്ഞും പല കുറി പെയ്തു പോയി. വസന്തം വിരിഞ്ഞ് ഭൂമിയെ മത്തുപിടിപ്പിച്ചു. വേനൽ ഭൂമിയെ തൊട്ടു പൊള്ളിച്ചു. ബെല്ല ഇപ്പോളറിയുന്നത് വേനൽ മാത്രമായിരിക്കുന്നു.
വാനിന്റെ കിഴക്കെ കോണിൽ നിന്നും സൂര്യരശ്മികൾ എത്തിനോക്കുന്നുണ്ടായിരുന്നു.
മകളുടെ മുറിയുടെ വാതിൽ തുറക്കുന്നത് നോക്കി ബെല്ല കാത്തിരുന്നു.
“എനിക്ക് നിന്നോട് ചിലത് സംസാരിക്കണം.” ബെല്ലയുടെ സ്വരം ഉറച്ചതായിരുന്നു.
“എനിക്ക് കേൾക്കേണ്ട എങ്കിലോ?” അപ്രതീക്ഷിതമായ തിരിച്ചടിയിൽ ബെല്ല മകളെ പകച്ചു നോക്കി. കണ്ണിൽ സംശയത്തിന്റെ നിഴൽ ബാക്കിയായി.
നന്നായി വേഷം ധരിച്ചു മടമ്പ് ഉയർന്ന ചെരുപ്പിൽ പാദം കൊരുത്തു മകൾ ഭക്ഷണം കഴിക്കാതെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി.
ബെല്ല നിശ്ചലയായി, മകൾ നടന്നു പോയ ഇടനാഴിയിൽ കുറച്ചുനേരം കണ്ണുനട്ടിരുന്നു. അവൾക്കു തയ്യാറാക്കി വെച്ചിരുന്ന ചായക്കും ബ്രഡ് ഓംലറ്റിനു ചുറ്റും ഉറുമ്പരിച്ചു.
അക്കങ്ങൾ മാഞ്ഞു തുടങ്ങിയ പഴയ ഫോണിൽ, പുതിയ നമ്പറിൽ ആരോ തുടരെ ബെല്ലയെ വിളിച്ചു. കുറച്ചു മണിക്കൂറുകൾക്ക് മുൻപ് നടന്ന വാഹനാപകടത്തിൽ തന്റെ മകളും ഉൾപ്പെട്ടിരുന്നുവെന്ന വിവരമാണ് പങ്കുവെച്ചത്. അവളുടെ ഹൃദയത്തിലൂടെ മിന്നൽ പാഞ്ഞു. വരണ്ട നാവും ചുണ്ടും കോർത്തു, അവളുടെ വാക്കുകൾ വിലങ്ങി.
വ്യഥ ആൾരൂപം പൂണ്ടു ഒഴുകിയിരുന്ന ആശുപത്രിയിലെ തിരക്കിൽ ബെല്ലയും മകനും ചേർന്നു.
വനിതാപോലീസിന്റെ ഷൂ തറയിൽ ഉരഞ്ഞു, ആ ശബ്ദം ബെല്ലയെ തേടി വന്നു. അവൾ മെല്ലെ തലപൊക്കി, ചുറ്റും കൂടിയവരെ നോക്കി.
“അമാൻഡയുടെ അമ്മയല്ലെ? ഞങ്ങൾക്ക് കുറച്ചു വിവരങ്ങൾ അറിയാനുണ്ട്, ഞങ്ങളോടൊപ്പം വരൂ,”, ഒരു മരപ്പാവ കണക്കെ ബെല്ല അവരെ പിന്തുടർന്നു.
“മകൾക്കു എന്തായിരുന്നു തൊഴിൽ എന്നറിയാമോ? ” ബെല്ല കണ്ണുചിമ്മി, തലകുനിച്ചിരുന്നു.
“കാൾ ഗേൾ, അവൾ പല ദിവസങ്ങളിലും ലഹരി പതയുന്ന ചില മുന്തിയ റിസോർട്ടുകളിൽ ആയിരുന്നു. നന്നായി കാശുണ്ടാക്കി എന്നു തോന്നുന്നു?” അവരുടെ ചുണ്ടിന്റെ കോണിൽ പരിഹാസം വക്രിച്ചു നിന്നു.
“മക്കളെ കോളേജിൽ അയച്ചാൽ മാത്രം പോരാ. അവർ എവിടെ പോകുന്നു എന്നു കൂടി തിരക്കണം. ചിലവാക്കാനുള്ള പണം അവൾ എവിടെ നിന്നും സമ്പാദിക്കുന്നു എന്ന് തിരക്കിയിട്ടുണ്ടോ? നിങ്ങൾ ഒരു അമ്മയാണോ? ”
ബെല്ല മരണത്തോളം തകർന്നവളായി. അവൾ തല താഴ്ത്തി. അപമാനം വൃണം പൊട്ടി, കൊഴുത്ത ചോരയും പഴുപ്പും ചീറ്റി.
“ഏയ്, നിങ്ങൾ വിഷമിക്കാൻ പറഞ്ഞതല്ല, സമാധാനമായിരിക്കൂ, മകൾക്ക് ഒന്നും സംഭവിക്കില്ല”, പോലീസ് ഓഫീസിർ ബെല്ലയുടെ കൈത്തലം മുറുകെ പിടിച്ചു.
വരാന്തയിൽ നനഞ്ഞ പക്ഷികൾ പോലെ ബെല്ലയും മകനും പതുങ്ങിയിരുന്നു, തണുത്തു വിറച്ചു, വിതുമ്പി കരഞ്ഞു.
അടഞ്ഞ വാതിലിനുള്ളിലെ നിശ്ശബ്ദതക്കു മരണത്തേക്കാൾ ഭാരമുണ്ട്, അവൾ അറിഞ്ഞു.
അവിടെയുണ്ടായിരുന്ന കൂട്ടിരിപ്പുകാരിൽ ഒരാൾ ഒരു കുപ്പി തണുത്ത വെള്ളം അവൾക്കു നേരെ നീട്ടി. ആദ്യമായി കണ്ടുമുട്ടിയ ആ സ്ത്രീ സാന്ത്വനഭാവത്തിൽ അവളെ നോക്കി. തന്റെ അടുത്ത് സ്ഥലമുണ്ടാക്കി ബെല്ലയെ നീക്കിയിരുത്തി. ബെല്ല അവരുടെ തോളിൽ തലവെച്ച് തേങ്ങി. ‘കാലപ്പഴക്കമല്ല സൗഹൃദങ്ങളുടെ അളവുകോൽ. പകരം ആശ്വാസമേകുന്ന തിരച്ചറിവുകളാണ് സൗഹൃദത്തിന്റെ ആഴം നിശ്ചയിക്കുന്നത്.’
“നിങ്ങളുടെ മകൾക്കു ബോധം തെളിഞ്ഞു, ഒരാൾക്ക് കയറി കാണാം.” നേഴ്സ് തുറന്നു പിടിച്ച വാതിലിനു പുറകിൽ നിന്നു.
പ്രതീക്ഷ, ചിതറിപ്പോയ മനസ്സിനെ തുന്നിച്ചേർത്ത് ബെല്ല മകളുടെയടുത്തേക്ക് കുതിച്ചു.
ഒരു വാക്ക് ഉരിയാടാൻ കഴിയാതെ മകൾ പാതി തുറന്ന ഒറ്റക്കണ്ണിലൂടെ അമ്മയെ ഉററുനോക്കി. ഹൃദയവും കടന്നു പോയ നോട്ടം. വെള്ളാരം കണ്ണിൽ നനവ് പരന്നു, ബെല്ലയുടെ ഉള്ളിലെ മഞ്ഞുതുള്ളി പെറ്റുപെരുകി മനം നിറഞ്ഞു.
“വേദനിക്കുന്നോ?” ബെല്ല, മകളുടെ മുഖത്തേക്ക് കുനിഞ്ഞു. അമാൻഡ, തുറന്നിരിക്കുന്ന കണ്ണിന്റെ കൃഷ്ണമണി മെല്ലെ ചലിപ്പിക്കാൻ ശ്രമിച്ചു. നീരുവീങ്ങിയ കൺപ്പോളകൾ കൂമ്പി അടയാൻ തിടുക്കം കാണിച്ചു. ബെല്ലയുടെ ഉള്ളിൽ വെമ്പി നിൽക്കുന്ന കാർമേഘങ്ങൾ ഒന്നിച്ചു പെയ്തു. ധാരമുറിയാതെ കണ്ണീർത്തുള്ളികൾ ഒഴുകിയിറങ്ങി അമാൻഡയെ നനച്ചു.
മകൾ അമ്മയുടെ ഗർഭപാത്രത്തിന്റെ ഇരുട്ടിൽ തിരികെ കയറി. ഭിത്തിയിൽ അള്ളിപ്പിടിച്ചു ചുരുണ്ടുകൂടി കണ്ണുകൾ അടച്ചു. ആ ഹൃദയതാളം മാത്രം ശ്രവിച്ചു. അവളുടെ ഹൃദയവും അതേ താളത്തിൽ മിടിച്ചു.
ബെല്ല, അവളുടെ ഉദരത്തിൽ ആദ്യമായി അനുഭവപ്പെട്ട നേർത്ത അനക്കം ഓർത്തെടുത്തു. തന്റെ മകളുടെ കുഞ്ഞിക്കാലുകൾ ഉദരഭിത്തിയിൽ മെല്ലെ തൊഴിച്ചു, തിരിഞ്ഞു മറിഞ്ഞ നേരം. ആ തിരയനക്കങ്ങൾ അവളുടെ ശരീരത്തിൽ, വീണ്ടും പ്രകമ്പനം കൊണ്ടു.
ആഴ്ചകളും മാസങ്ങളുമായി കാലം കുതിച്ചു. ഭിത്തിയിലെ വിവാഹച്ചിത്രത്തിൽ നോക്കി നിൽക്കുന്ന ഫ്രാങ്ക്ലിനും അമാൻഡയും. നര വീണു തുടങ്ങിയ മുടി വൃത്തിയിൽ കോന്തിയൊതുക്കി സുബോധത്തിൽ അയാൾ മകളോടു സംസാരിച്ചു.
“പപ്പാ, മമ്മയുടെ രൂപം ഇപ്പോൾ എത്ര മാറിപോയിരിക്കുന്നു? “, അവൾ ചിത്രത്തിലെ ബെല്ലയുടെ മുഖപ്രസാദം അളന്നു.
“അതെ, ഷീ വോസ് സോ ചാർമിംഗ്”, അയാളുടെ മുഖം കനത്തു. തന്നെ വിഴുങ്ങാൻ വാ പിളർത്തുന്ന ഭൂതകാലത്തിൽ നിന്നുമയാൾ കുടഞ്ഞുമാറി.
“ങും… കുടുംബത്തിനായി സമർപ്പിക്കപ്പെട്ടവൾ, എന്റെ ഇസബെല്ല… എല്ലാറ്റിനും കാരണം ഞാനാണ്.”
മകൾ വികാരവായ്പ്പോടെ പപ്പയുടെ കണ്ണുകളിൽ നോക്കി. കണ്ണുകളിലെ മഞ്ഞപ്പ് നേർത്ത് സുതാര്യമായ വെള്ളനിറം തിരിച്ചു വന്നിരിക്കുന്നു. അയാളുടെ മുഖത്തെ മിന്നിമറയുന്ന ഭാവങ്ങളിൽ തുടിച്ചിരുന്ന വേദനയും കുറ്റബോധവും മകൾ തിരിച്ചറിഞ്ഞു.
“ഞാനും പപ്പ “, അമാൻഡ തേങ്ങി. അയാൾ മകളെ വാത്സല്യത്തോടെ നെഞ്ചിൽ ചേർത്തു. അവളുടെ ഹൃദയതാളം അയാൾക്ക് പരിചിതമായിരുന്നു.


24 Comments
പുതിയ ജനറേഷനിലെ പല മക്കളെയും നിയന്ത്രിക്കാനോ തിരുത്താനോ മാതാപിതാക്കൾക്കാകുന്നില്ല …..കാലം അങ്ങിനെയായി…… കാമ്പുള്ള കഥ ….. മികച്ച അവതരണം👍❤️
മക്കൾ എന്നും ഒരാധിയാണ്. ജോയ്സ് 👌👌👌❤️
ഇത്തരം ഇസബെല്ലമാരെ കുറിച് ഓർക്കാനെ വയ്യ. . അമ്മയാവുന്നത് മാത്രമാണ് എളുപ്പം. അമ്മയായി ജീവിക്കുക ഒരു കടമ്പയാണ്. നല്ല കഥ ജോയ്സ്
അനില സത്യമാണ്.
നന്ദി dear. 🙏❤️
ഇന്നത്തെ കാലത്ത് parenting ആണ് ഏറ്റവും toughest കാര്യം.
മുറുകെ പിടിക്കാനും വയ്യ, വിടാനും വയ്യാത്ത അവസ്ഥ.
ഭംഗിയായി എഴുതി 👍
സുനന്ദ, വളരെ നന്ദി. 🙏
Parenting ഒരു ചലഞ്ച് ആണ്. പുതിയ തലമുറക്ക് സ്വാതന്ത്ര്യം, Privacy ഇതു ഏതുവരെയാകാം എന്ന വേവലാതി ഇന്നത്തെ കാലത്ത് parents നെ വേട്ടയാടുന്നു.
സ്വന്തം മക്കളെ കുറിച്ച് ഓർക്കാതെ ആർക്കും ഈ കഥ വായിച്ച് തീർക്കാനാവില്ല. ഓരോ വാചകവും വിങ്ങുന്ന ഹൃദയത്തോടെയാണ് വായിച്ചത്. ❣️❣️❣️ഇസബെല്ല ഈ കാലഘട്ടത്തിലെ ഒത്തിരി അമ്മമാരുടെ പ്രതീകമാണ്. ആ അമ്മയുടെ ആത്മസംഘർഷങ്ങൾ എത്ര നന്നായി എഴുതി… എന്നത്തേയും പോലെ കാലിക പ്രസക്തമായ കഥ ഹൃദയസ്പർശിയായി അവതരിപ്പിച്ചു.😍🥰🤗 അഭിനന്ദനങ്ങൾ. 🌹🌹🌹. കൂട്ടക്ഷരങ്ങളിൽ ചേച്ചിയെ വായിക്കാനാകുന്നത് ഭാഗ്യമായി കരുതുന്നു…
Electa, വായനക്കും അഭിപ്രായത്തിനും നന്ദി.🙏
അമ്മമാരുടെ സങ്കടങ്ങളും സംഘർഷങ്ങളും അളക്കാവുന്നതിൽ അപ്പുറമാണ്.
സ്നേഹം ഡിയർ.🫂❤️
🔥
Thank you, Sruthi.🙏❤️
നല്ല കഥ. Super as usual
shreeja, thanks dear !
🙏❤️
മക്കൾ കൺമുന്നിൽ വഴിപിഴച്ചു പോയാൽ അമ്മമാരുടെ സങ്കടം പറയാനുണ്ടോ ! തീവ്രവേദന ഗംഭീരമായി അവതരിപ്പിച്ച കഥ പറച്ചിൽ. ഇസബെൽ എന്ന അമ്മ ഒരു നോവായി അവശേഷിക്കുന്നു
👌👌👏👏👏❤️❤️❤️
വായനക്കും അഭിപ്രായത്തിനും നന്ദി താര.
🙏❤️
നല്ല കഥ… വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിലൊരു വിങ്ങൽ… ഒരു മക്കളും വഴിയിൽ തെറ്റി പോകാതിരിക്കട്ടെ എന്ന പ്രാർത്ഥന മാത്രം.
Sahna, thank you.🙏❤️
സ്വാതന്ത്ര്യം.. പേർസണൽ സ്പേസ്… പ്രൈവസി.. ഇങ്ങനെയുള്ള ചില പദങ്ങളിൽ കുരുങ്ങിക്കിടക്കുന്ന യൊവനങ്ങൾ… മനോഹരമായി പറഞ്ഞു. ♥️
നല്ലകഥയായിരുന്നൂ.കഥയല്ല.ചില സംഭവങ്ങൾ എൻ്റെ ഓർമ്മയിൽ വന്നൂ.എന്തൂചെയ്യാംഅമ്മമാർക്ക് പെൺകുട്ടി കളെക്കൂറിച്ച് വളരെ പേടിയാണ്, അവർപൂറത്തൂപോയിവരൂന്നവരെ.അഭിനന്ദനങ്ങൾ. ആൺകുട്ടികൾ ആയാലൂംഅമ്മയൂടെവയറ്റിൽതീയാണ് വീട്ടിൽ വരൂന്നവരെ
ശരിയാണ്, ചേച്ചി.🙏
സ്വാതന്ത്ര്യം.. പേർസണൽ സ്പേസ്… പ്രൈവസി.. ഇങ്ങനെയുള്ള ചില പദങ്ങളിൽ കുരുങ്ങിക്കിടക്കുന്ന യൊവനങ്ങൾ… മനോഹരമായി പറഞ്ഞു. ♥️
അമ്മയുടെ ധർമ്മസങ്കടം നന്നായി പറഞ്ഞു ഹൃദയം തൊട്ടപോലെ ഒരു കഥ💕💕
seji, കഥയുടെ മർമം വായിച്ചറിഞ്ഞല്ലോ. സ്നേഹം dear.🙏❤️
നല്ല കഥ ജോയ്സ്. കഥ എന്ന് പറയാനാവില്ല ഇപ്പോൾ നടക്കുന്ന ഒട്ടുമിക്ക കാര്യങ്ങൾ ഇങ്ങനെ തന്നെയാണ്. അച്ഛന്ഉത്തരവാദിത്വമില്ലാതെ ആയാൽ എല്ലാ സഹിക്കേണ്ടി വരുന്നത് അമ്മമാരാണ്. വളരെ ഭംഗിയായി എഴുതി മനസ്സിൽ തട്ടുന്ന എഴുത്ത്.
നന്ദി Sree Kumari 🙏❤️
സത്യമാണ്. പഴി കേൾക്കുന്നത് അമ്മമാരാണ്.