ജീവിതത്തിൽ മറക്കാനാവാത്ത വ്യക്തികളെ പരതിയപ്പോൾ പലരും ഓർമത്തിരകളിൽ പൊങ്ങിയുയർന്നു. പക്ഷെ ഒന്നിനു പിറകെ ഒന്നായി വരുന്ന തിരകൾ മുന്നിൽ വന്നതിനെ വിഴുങ്ങാൻ തുടങ്ങുന്നു. പക്ഷെ തീരം നനച്ച ത്രേസ്യ ചേട്ടത്തിയെന്ന തിര ഓർമ്മകളിലെ നനുത്ത സ്പർശമായി എന്നിൽ നിറയുന്നു.
ജീവിതയാത്രയിൽ നമ്മൾ പലരേയും കണ്ടുമുട്ടുന്നു. അതിൽ ആൺ പെൺ വ്യത്യാസങ്ങൾ, സാമ്പത്തികം, വിദ്യാഭ്യാസപരം, തൊഴിൽ സംബന്ധം അങ്ങനെ ഏറ്റക്കുറച്ചിൽ ഉള്ള ഒട്ടേറെ വ്യക്തികളെ നമ്മൾ പരിചയപ്പെടുന്നു. കാലങ്ങൾക്കിപ്പുറവും ചിലർ നമ്മുടെ മനസ്സിൽ നിന്നും ഇറങ്ങി പോകാൻ വിസ്സമതിക്കും.
ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്, എന്താണ് ഒരാളെ മികച്ച വ്യക്തിയാക്കുന്നത്? വിവേകവും അനുകമ്പയുമാണെന്ന് എന്റെ ഉത്തരം.
പല രാജ്യങ്ങളിലും എന്തിനു പറയുന്നു, പല ഭൂഖണ്ഡങ്ങളിലുമായി ജീവിതം മുന്നോട്ടു പോകുമ്പോൾ വിദ്യാഭ്യാസം, തൊഴിൽ സൗഹൃദം ഇതിനോടെല്ലാം ചേർന്നു ധാരാളം ആളുകളെ ഞാൻ പരിചയപ്പെട്ടു. അതിൽ നിന്നും പാറ്റിക്കളഞ്ഞ പതിരിനു ശേഷം അവശേഷിക്കുന്ന ധാന്യമണികളിൽ എനിക്ക് ഏറ്റവും പ്രിയമുള്ളയൊരാൾ വെറും നാലാം ക്ലാസ് വിദ്യാഭ്യാസമുണ്ടായിരുന്ന ത്രേസ്യ ചേട്ടത്തിയാണ്.
ആരാണിവർ എന്നല്ലെ? ഞങ്ങളുടെ ഗ്രാമപ്രദേശത്തെ ഒരു സാധാരണ സ്ത്രീ. ഞങ്ങളുടെ അയൽ വീട്ടിലെ അമ്മ. സമപ്രായക്കാരായ അവരുടെ മക്കൾ എന്റെ കളികൂട്ടുകാരായിരുന്നു. എന്റെ അമ്മയോളം പ്രായമുള്ള , മുഖശ്രീയുള്ള സുന്ദരിയായിരുന്നു ത്രേസ്യ ചേട്ടത്തി.
വളരെ ചെറുപ്പത്തിൽ പിതാവിനെ നഷ്ടപ്പെട്ട നാലു വയസ്സുള്ള പെൺകുട്ടിയുടെ ദുഃഖം ഞാനറിഞ്ഞത് ചേട്ടത്തിയുടെ വാക്കുകളിലൂടെ ആയിരുന്നു. ഏഴു മക്കളുള്ള ചേട്ടത്തിയുടെ വീട്ടിൽ കുടിയേറി പാർത്ത ദാരിദ്രവും വിശപ്പിന്റെ തീക്ഷണതയും അവധിക്കാലത്തെ മേടച്ചൂടിൽ ഞങ്ങൾ വെയിൽ ചാഞ്ഞിരിക്കുമ്പോൾ ഞങ്ങൾ കുട്ടികളോട് പറയുമായിരുന്നു.
‘അതെ, നിങ്ങൾ അറിയാത്ത ലോകം, നിങ്ങൾ അതിനെപ്പറ്റി അറിയണം’, ത്രേസ്യ ചേട്ടത്തി പറയുമായിരുന്നു.
പക്ഷെ ചിരിയുടെ രാജകുമാരൻ ശ്രീനിവാസൻ എഴുതുന്ന തിരക്കഥ പോലെയാണ് ഈ കഥാകഥനം. വക്കു പൊട്ടിയ മൺച്ചട്ടിയും മൂട് തുള വീണ നിക്കറുമായി ദാരിദ്രം വെള്ളിത്തിരയിൽ സ്ഥിരദൃശ്യങ്ങളായിരുന്ന കാലത്ത്, വിശന്നു പൊരിഞ്ഞു ഉറക്കം വരാത്ത കൂട്ടുകാരനോടു്, ” നീ അന്വേഷിക്കുന്നത് പിണ്ണാക്കണോ? എന്നാൽ അതു തപ്പണ്ട, അതു ഞാൻ തിന്നു”, എന്ന് പറയുന്ന ദാസനും വിജയനും. അവരുടെ ദാരിദ്രത്തിലും നമ്മൾ ആഞ്ഞു ചിരിച്ചു. അതു പോലെ ഒരു ശ്രീനിവാസൻ ടച്ച് ഉണ്ടായിരുന്നു ചേട്ടത്തിയുടെ കഥകൾക്ക്. ശ്രോതാക്കളെ ചെവി കൂർപ്പിച്ചു് അടുത്തിരുത്താനുള്ള പാടവം അപാരമായിരുന്നു.
വീട്ടിലെ സാമ്പത്തിക ഞെരുക്കം മൂലം പഠിപ്പു നിർത്തി, സ്കൂളിൽ പോകുന്ന കൂട്ടുകാരികളെ നോക്കി വീട്ടിലേക്ക് നീളുന്ന ചെറിയ മണ്ണിടവഴിയിൽ നിന്നതും അവർ കാഴ്ചയിൽ നിന്നും മറയുന്നവരെ അവരെ നോക്കി കരഞ്ഞതും കണ്ണീർ തളം കെട്ടുന്ന കണ്ണുകൾ തുടച്ച് ഞങ്ങളോടു് പങ്കുവെയ്ക്കുമായിരുന്നു.
“അതോണ്ട് മാഷിന്റെ തല്ലു കൊള്ളേണ്ട വന്നില്ല”, എന്ന് പറഞ്ഞു പൊട്ടിച്ചിരിക്കുന്ന ചേട്ടത്തിയെ നോക്കി ഞങ്ങൾ വാ പൊളിച്ചു നിൽക്കും.
“നല്ലോണം പഠിക്കുന്ന കുട്ട്യോൾക്കും സ്കൂളില് പോകാത്തോർക്കും തല്ലു് കിട്ടില്ലല്ലോ”, അതിൽ ഒരു ഗുണപാഠം നൽകാനും ചേട്ടത്തി മറന്നില്ല.
വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നവർക്കു മാത്രമെ വിദ്യാഭ്യാസം ലഭിക്കുക എന്നത് എത്ര വലിയ അനുഗ്രഹമാണെന്ന് തിരിച്ചറിയുകയെന്നായിരുന്നു ചേട്ടത്തി പഠിപ്പിച്ച പാഠം.
സാമ്പത്തികപ്രശ്നമുള്ളതുകൊണ്ട് ശാരീരിക പരിമിതിയുള്ളയാളെ വിവാഹം ചെയ്യാൻ വീട്ടുകാർ നിർബ്ബന്ധിച്ചപ്പോൾ മറുവാക്ക് പറയുവാൻ ത്രാണിയില്ലാത്തവൾ ആയിരുന്നു ത്രേസ്യയെന്ന യുവതി.
“ആരോടു സങ്കടം പറയാൻ? ഞാൻ പറഞ്ഞത് എന്റെ തലയണയോടു മാത്രം. രാവിലെ വേലിത്തലപ്പിലെ മുള്ളുകൾക്കു മുകളിൽ ഉണങ്ങാൻ വെയ്ക്കുന്ന നനഞ്ഞ തലയണയ്ക്കു മാത്രമെ ഞാൻ എത്ര വിഷമിച്ചു കരഞ്ഞു എന്നറിയൂ”, ചേട്ടത്തി പറഞ്ഞു നിർത്തുമ്പോൾ കണ്ണീരിലും മുഖത്തു തെളിയുന്ന ചിരിയുണ്ടായിരുന്നു.
സ്ഥിരം കളിച്ചും ചിരിച്ചും ഒച്ച വെയ്ക്കുന്ന കളിക്കൂട്ടം നിശബ്ദമായപ്പോൾ അവർ ഞങ്ങളോടു പറഞ്ഞു.
“ദേ നിങ്ങളെ വിഷമിപ്പിക്കാനല്ലാട്ടോ. പകരം നിങ്ങൾ സന്തോഷിക്കാനാണ് ഞാൻ ഇതൊക്കെ പറയുന്നത്. നിങ്ങൾ ഭാഗ്യമുള്ള കുട്ടികളാണ്”, അവരുടെ ഓരോ വാക്കിലും പോസറ്റീവ് ആയ ചിന്തകൾക്കു വിത്തുപാകിയിരുന്നു.
‘യു ആർ ബ്ലെസ്ഡ്’, എന്നു പറയുന്ന ഒരു മോട്ടിവേഷ്ണൽ സ്പീക്കർ ആയിരുന്നില്ലെ ത്രേസ്യ ചേട്ടത്തി?
വിവാഹശേഷം, അബാസിഡർ കാറിൽ ഒരു കൂട്ടുകുടുംബത്തിലെ എല്ലാവരേയും കൊണ്ട് ‘മിഥുനം ‘ സിനിമയിലെ ഊട്ടി യാത്രപ്പോലെ ടൗണിൽ സിനിമയ്ക്കു പോയതും മടിയിൽ കയറിയിരിക്കുന്ന കുട്ടികളുടെ ഭാരം കൊണ്ട് തുട ചതഞ്ഞതും വശങ്ങളിൽ ഞെരങ്ങി ഇരിക്കുന്നവർ ഇടിച്ച് പുതുമോടി പെണ്ണിനെ ഇലയടയാക്കിയതും ചേട്ടത്തിയുടെ സ്റ്റെലിൽ അവതരിച്ചപ്പോൾ, ഒരു കോമഡി സിനിമയുടെ ചിരി പരന്നു. പക്ഷെ പരാതികൾ തീരെയില്ലാത്ത ഉർവ്വശിയായിരുന്നു ത്രേസ്യ ചേട്ടത്തിയിലെ ഭാര്യ. മിഥുനം സിനിമയിലെ ‘പരാതി ബ്രാൻഡ് ‘ ഭാര്യയായിരുന്നില്ല.
ടൗണിൽ കണ്ട ശക്തൻ തമ്പുരാന്റെ പ്രതിമ നോക്കി, .” ഹൗ… ഈ അന്തോണീസ് പുണ്യാളന്റെ പ്രതിമയ്ക്കു എന്തു വലിപ്പാണ് “, എന്നൊരു ആത്മഗതം വിട്ട് കുരിശു വരച്ചതും ഭർത്താവു അതു നോക്കി കണ്ണിറുക്കി ചിരിച്ചതും തുടങ്ങി പറ്റിയ സകലമാന അബദ്ധങ്ങളും കേട്ട് ഞങ്ങൾ കുടഞ്ഞു ചിരിച്ചു.
ആളുകൾക്കും വസ്തുക്കൾക്കും നല്ല രസികൻ ഇരട്ടപ്പേരിടാൻ ഇത്ര വിരുതുള്ള ആളെ വേറെ കണ്ടിട്ടില്ല. അമ്മാനപ്പൻ സ്ഥിരം കള്ളുകുടിക്കാൻ പോകുമ്പോൾ ചേട്ടത്തി ചിരിച്ചു കൊണ്ടു പറയും.
“അപ്പൻ ദാ… സമാധാനം വാങ്ങിക്കാൻ പോയി”. ഒരു കുപ്പി അകത്തുചെന്നാൽ ഈ അപ്പൂപ്പൻ ഒരു സ്നേഹനിധിയായി മാറും. പേരക്കുട്ടികൾക്ക് ഒരു കൂട്ടം കല്ലൻമിഠായിയുമായി മടങ്ങിവരും, അതിൽ ഒരെണ്ണം പേരക്കുട്ടിയല്ലെങ്കിലും അവരോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്ന എനിക്കും കിട്ടും. സ്ഥിരം വഴക്കാളിയായ അപ്പൂപ്പൻ അപ്പോൾ സമാധാനദൂതനായി മാറും, അപ്പോൾ കള്ളിന് ആ പേരിനെക്കാൾ നല്ലൊരു പേരുണ്ടോ?, ‘സമാധാനം’.
വളരെ കരുതലോടെ ഭർത്താവിനെ ശുശ്രൂഷിക്കുകയും അയാളുടെ പരിമിതികളെ അതിജീവിക്കാൻ താങ്ങാവുകയും ചെയ്തു ത്രേസ്യ ചേട്ടത്തി.
മക്കളുടെ കാര്യത്തിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കുകയും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ പോരാട്ടം തന്നെ നടത്തുകയും ചെയ്തു. സ്വന്തമായി ഒരു ജോലി കണ്ടെത്താൻ എല്ലാ പെൺകുട്ടികളെയും ഉപദേശിക്കുമായിരുന്നു.
ദിവസവും വർത്തമാനപത്രവും മാസികകളും വായിക്കുന്ന ചേട്ടത്തി ആനുകാലിക വിഷയങ്ങളെ കുറിച്ച് പക്വമായ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുമായിരുന്നു.
“എനിക്ക് മലയാളം മാത്രമെ വായിക്കാൻ അറിയൂ… പഠിച്ചോളൂ മക്കളെ, അപ്പോ ഇംഗ്ലീഷും വായിക്കാലോ. ഇത്തിരി വിവരം ഉണ്ടാവണോണ്ട് വല്യേ തരക്കേടൊന്നും ഇല്ലല്ലോ”, വിദ്യാഭ്യാസത്തിന്റെ ആവശ്യകത, എത്ര ലളിതമായി അവതരിപ്പിച്ചു ത്രേസ്യ ചേട്ടത്തി!
പാവപ്പെട്ടവരെ കാണുമ്പോൾ ഞാൻ എന്നെ തന്നെയാണ് കാണുന്നതു് എന്നവർ പറയുമായിരുന്നു. സ്റ്റീൽ കിണ്ണത്തിൽ നിറച്ച ചോറും കറിയും അല്ലെങ്കിൽ ഗ്ലാസ്സിലെ ചായയും അടുക്കള വശത്തെ സിമന്റ് പടികളിലിരുന്നു കഴിക്കുന്നവർ ആ വീട്ടിലെ ഒരു പതിവു കാഴ്ചയായിരുന്നു.
വിധി കരുണ കാണിക്കാതെ മാരക രോഗം തന്നെ തിരിച്ചു വരാൻ സാധിക്കാത്ത രീതിയിൽ കീഴടക്കിയെന്നു അറിഞ്ഞപ്പോഴും സമചിത്തതയോടെ തന്നെ കുറിച്ച് സങ്കടപ്പെടുന്നവരെ ആശ്വസിപ്പിക്കുമായിരുന്നു. തടുക്കാനാവാത്ത വിധിയെ പഴിച്ച് എന്തിന് നമ്മൾ സ്വയം ദു:ഖിക്കണം എന്ന മറുചോദ്യമായിരുന്നു അവർ ചോദിച്ചിരുന്നത്.
അവസാനനാളുകളിൽ മാരകരോഗത്തോട് മല്ലടിക്കുമ്പോൾ, ചേട്ടത്തി താൻ അനുഭവിക്കുന്ന വേദനയെ കുറിച്ച് പരാതിപ്പെട്ടില്ല. അവർ വേവലാതി പറഞ്ഞതും കരഞ്ഞതും ഒറ്റയ്ക്ക് ആയേക്കാവുന്ന ⋅ഭർത്താവിനെ കുറിച്ചായിരുന്നു. അങ്ങനെ ഒരു സാഹചര്യം വരുമ്പോൾ കഴിയും വിധം തന്റെ കുടുംബാംഗങ്ങളെ സഹായിക്കണമെന്ന് ബന്ധുക്കളോടും അയൽക്കാരോടും പറഞ്ഞു ഉറപ്പിക്കുന്ന ചേട്ടത്തിയുടെ രൂപം മനസ്സിലെ നോവായി ഇന്നുമുണ്ട്.
ത്രേസ്യ ചേട്ടത്തി പഠിപ്പിച്ച പാഠങ്ങളും അവരുടെ സംഭാഷണചാതുര്യവും ദീനാനുകമ്പയുമാണ് അവരെ മികച്ച വ്യക്തിയാക്കുന്നത്. ഇതു മൂന്നും ഒന്നായി ഒരു വശത്തെങ്കിൽ സമചിഹ്നത്തിനിപ്പുറം ത്രേസ്യ ചേട്ടത്തിയായിരിക്കും.
എന്റെ അമ്മയോളം തന്നെ എനിക്ക് പ്രിയപ്പെട്ട വ്യക്തിയായിരുന്നു ത്രേസ്യ ചേട്ടത്തി. ആ വ്യക്തിപ്രഭാവം എന്റെ ഹൃദയത്തിൽ ഇന്നും ഒരു കസേര വലിച്ചിട്ടിരിക്കുന്നു.
മറഞ്ഞുപോയത് അവരുടെ ശരീരം മാത്രം, ചിന്തകളും ചിരിയും ഇന്നും ഒരു പണത്തൂക്കം കുറയാതെ എന്റെ ഓർമ്മകളിലുണ്ട്. നിശ്ചലമായ തടാകത്തിൽ വിടർന്നു നിൽക്കുന്ന വെള്ള ആമ്പൽ പൂവിന്റെ സൗന്ദര്യത്തോടെ പ്രിയപ്പെട്ടവൾ മനം നിറയുന്നു.


15 Comments
മനസ്സിന് കുളിർമ നൽകുന്ന പാഠങ്ങളാണ് ഈ എഴുത്ത് ❤️👌
Pradheesh, thank you.
അവരില്ലാതെ ആയപ്പോൾ അവരുടെ ഭർത്താവിന്റെ അവസ്ഥ എന്തായിയെന്ന് അറിയാൻ ഒരു ആകാംഷ..
മനോഹരമായ എഴുത്ത്
ത്രേസ്യ ചേട്ടത്തി മരിക്കുമ്പോൾ അവർക്ക് 45 years age ആയിരുന്നു. അതിനു ശേഷം ഏകദേശം 30 years more husband ഉണ്ടായിരുന്നു. അദ്ദേഹത്തിന് വല്ലാത്ത സങ്കടമായിരുന്നു. എന്നെ തനിച്ചാക്കി അവൾ പോയി എന്ന് പറഞ്ഞ് കരയും. പ്രത്യേകിച്ച് ഒരു കാൽ പോളിയോ വന്ന ആളായതുകൊണ്ട് പ്രായമായപ്പോൾ എഴുന്നേൽക്കാനും നടക്കാനും വളരെ വേഗം ബുദ്ധിമുട്ടായി. ആ കാഴ്ച കാണുന്നതു തന്നെ സങ്കടമായിരുന്നു. മക്കൾ പറ്റാവുന്ന വിധം അദ്ദേഹത്തെ ശുശ്രൂഷിച്ചു. എങ്കിലും സ്നേഹമുള്ള ഭാര്യയുടെ കുറവ് ഒരിക്കലും നികത്താനായില്ല.
അതേ , പണ്ടുകാലത്ത് ദാരിദ്ര്യമുണ്ടായിരുന്നെങ്കിലും സ്നേഹവും കരുതലും നിറഞ്ഞതായിരുന്നു…..
അത് കഥയിൽ വാരി വിതറിയിട്ടുണ്ട്.
അതെ, ദാരിദ്രവും കരുതലും കൂടുതലായിരുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. വായനക്കും അഭിപ്രായത്തിനും ഏറെ നന്ദി.🙏❤️
ത്രേസ്യാചേടത്തിയെ മനസ്സിൽ കണ്ടു 👌
Thank you, Sreeja🙏❤️
നല്ല എഴുത്ത് എന്ന് പറയുന്നില്ല. ഗംഭീരം കഥാ പാത്രങ്ങളെ ഇത്രത്തോളം വായനക്കാരുടെ ഹൃദയങ്ങളിലേക്ക് വേരൂന്നി ക്കനുള ജോയ്സിന്റെ കഴിവ് പറയാതെ വയ്യ.
Sreekumari, thank you.
❤️🫂🙏
ആ തൂവെള്ള ആമ്പൽപ്പൂ എൻ്റെ മനസ്സിനെയും കീഴ്പ്പെടുത്തി.♥️
കണ്ണു നനയിക്കുന്ന ഓർമ്മകൾ♥️
ഹൃദയസ്പർശിയായ എഴുത്ത്♥️
സ്നേഹം ജോയ്സ്
Suma, 🙏❤️🫂
മനസ്സ് തൊട്ട എഴുത്ത്. ഇത്തരം ശക്തരും നർമ്മബോധമുള്ളവരുമായ ആളുകൾ ഒരിക്കലും നമ്മളിൽ നിന്ന് വിട്ടുപോകില്ല. അവർ ഭൂമി വിട്ടു പോയാലും . നല്ല സന്തോഷം തന്ന വായനാനുഭവം.👌👏❤️
ശരിയാണ് താര, അവരുടെ വിവേകവും നർമവും നിറഞ്ഞ സംഭാഷണങ്ങൾ, വർഷങ്ങൾക്കിപ്പുറവും ഓർക്കുന്നത് അതുകൊണ്ടു തന്നെ.
വായനക്കും അഭിപ്രായത്തിനും നന്ദി, സ്നേഹം.
🙏❤️
മനോഹരം. ത്രേസ്യാ ചേടത്തിയെ
കൺമുന്നിൽ കണ്ടു.🥰