“തീർത്ഥ, ആരോ പുറത്ത് വന്നിരിക്കുന്നു”, പ്രതാപ് തന്നെ മൂടിയിരുന്ന കംഫർട്ടർ വലിച്ചു നീക്കി, തീർത്ഥയെ തട്ടിവിളിച്ചു. ഉറക്കച്ചടവിൽ അയാൾ കൺപ്പോളകൾ വലിച്ചു തുറക്കാൻ ബുദ്ധിമുട്ടി.
“അതോ… പാർഥിവാകും ഞാൻ ഇന്നലെ പറഞ്ഞിരുന്നില്ലെ? അവനോട് ഇന്ന് രാവിലെ പ്രതാപ് യാത്ര പുറപ്പെടും മുമ്പ് വരാൻ പറഞ്ഞിരുന്നു.” തീർത്ഥ കോട്ടുവായിട്ടു, മുടി മാടിയൊതുക്കി കിടക്കയിൽ നിന്നും ചാടിയെണീറ്റു.
“ഓ… ശരി, നീ അയാളോട് കയറിയിരിക്കാൻ പറയൂ, ഞാനൊന്നു ഫ്രഷായി ഇപ്പോളെത്താം. ”
***
തലേന്ന് നട്ടുച്ചക്ക് നായ ഉച്ചത്തിൽ കുരക്കുന്നത് കേട്ടിട്ടാണ്, തീർത്ഥ പൂമുഖവാതിൽ തുറന്നത്. കൂറ്റൻ ഗേറ്റിനപ്പുറം, തോളിൽ വലിയ ബാഗുമായി നിൽക്കുന്ന ചെറുപ്പക്കാരന്റെ മുഖത്തിന്റെ പകുതി മാത്രമെ അവൾ കണ്ടിരുന്നുള്ളു. പക്ഷെ ആ കൂട്ടുപുരികങ്ങളും നെറ്റിയിലേക്ക് വീണ് കിടക്കുന്ന കോലൻ മുടിയും തനിക്ക് ഏറെ പരിചിതമാണല്ലോയെന്ന് അവൾക്കു തോന്നി. അവൾ ഓർമ്മയുടെ കയത്തിൽ മുങ്ങാങ്കുഴിയിട്ടു.
പെട്ടെന്ന്, ഒരു തിരിച്ചറിവിന്റെ വെള്ളിവെളിച്ചത്തിൽ അവൾ ഗേറ്റിലേക്ക് പാഞ്ഞു, ഗേറ്റ് തള്ളിത്തുറന്നു. നട്ടുച്ചവെയിൽ ചൂടിൽ, അവന്റെ ശരീരം ചുരത്തിയ വിയർപ്പിൽ, ചുളിഞ്ഞ ഷർട്ട് ദേഹത്തു ഒട്ടിപിടിച്ചിരുന്നു. നെറ്റിയിലേക്കു വീണ അനുസരണയില്ലാത്ത മുടി വിയർപ്പിൽ നനഞ്ഞു പുരികം തൊട്ടു കിടന്നു.
“പാർഥിവ്…” അവൾ ഞെട്ടലോടെ ഉറക്കെ വിളിച്ചു.
കനലിൽ ചവിട്ടിയ പോലെ അയാൾ പിന്നോക്കം മാറി. അയാളുടെ പരിഭ്രമം തിരയിളക്കുന്ന കണ്ണുകൾ ഈ സമാഗമം വേണ്ടായിരുന്നു എന്ന് പറഞ്ഞുകൊണ്ടിരുന്നു. അവൾ, അയാളുടെ തോളിലെ ഭാരമേറിയ ബാഗിലേക്കും അയാളുടെ മുഖത്തേക്കും മാറി മാറി നോക്കി.
“പാർഥി… മുറ്റത്തു നിൽക്കാതെ അകത്തു കയറിയിരിക്കൂ”, അവൾ അയാളെ ക്ഷണിച്ചു.
“വേണ്ട… തീർത്ഥ, ഞാൻ വീടുകൾ കയറിയിറങ്ങി ഈ ചെറിയ ഇലക്ട്രോണിക്ക് സാധനങ്ങൾ വിൽക്കുകയാണ്. ഇതു തന്റെ വീടെന്ന് അറിഞ്ഞില്ല. എങ്കിൽ ഞാൻ ബെല്ലടിച്ചു ശല്യപ്പെടുത്തില്ലായിരുന്നു, സോറി”, അയാൾ താഴെ വെച്ച ബാഗ് ബുദ്ധിമുട്ടി ഉയർത്താൻ ശ്രമിച്ചു. അയാളുടെ മുഖത്ത് സങ്കോചവും ദുഖവും നിഴലിട്ടു. പാർഥിയായി വിളിപ്പേരിൽ ചുരുങ്ങിയ പാർഥിവിനെ അവൾ തെല്ലധികാരത്തോടെ നോക്കി.
“എന്താ പാർഥി, ഒരേ ക്ലാസ്സിൽ ഇരുന്നു പഠിച്ച എന്നോട് വേണോ, തന്റെയീ ഫോർമാലിറ്റി? അകത്തു വരുന്നുവോ?”, അവൾ ചൂണ്ടുവിരൽ അയാൾക്കു നേരെ ഉയർത്തി.
അവളുടെ ആംഗ്യവും ചിരിയും അയാളുടെ മുഖത്തെ പേശികളുടെ വലിവ് കുറച്ചു. അയാൾ പതിയെ ചിരിച്ചു.
“നിനക്കൊരു മാറ്റവുമില്ല”, അയാൾ അവളെ അനുഗമിച്ചു.
“ഞാൻ ഇവിടെയിരിക്കാം, ദേഹത്താകെ വിയർപ്പാണ്.” സിറ്റൗട്ടിലെ വലിയ ചൂരൽ കസേരയിൽ അയാളിരുന്നു. ചട്ടികളിലും മറ്റു കളിമൺ പാത്രങ്ങളിലും വളർത്തിയ ചെടികൾ അയാൾ കൗതുകത്തോടെ നോക്കി. തഴച്ചു വളർന്ന ആന്തൂറിയം ചെടിയിൽ കടും ചുവപ്പുനിറത്തിൽ ഹൃദയാകൃതിയിലുള്ള ഇലപ്പൂക്കൾ പൂത്തുനിന്നിരുന്നു.
ഇലക്ട്രോണിക്സ്, താൽപര്യം കൊണ്ടു മാത്രം മുഖ്യപഠനവിഷയമായി തിരഞ്ഞെടുത്തയാൾ. പഠിപ്പിൽ മിടുക്കനായിരുന്ന പാർഥിവിനോടു സംശയം ചോദിയ്ക്കാൻ കാത്തു നിന്നിരുന്ന കാലം. ആകർഷകമായി സംസാരിക്കുകയും നന്നായി പ്രസംഗിക്കുകയും മനോഹരമായി കവിത ചൊല്ലുകയുകയും ചെയ്യുന്ന പാർഥിവ് ക്യാമ്പസിന്റെ ഹരമായിരുന്നു. ആ പാർഥിവ് തന്നെയാണോ ഇത്? ഇയാൾ എത്രയോ മാറിപോയിരിക്കുന്നു, തീർത്ഥ ആശ്ചര്യപ്പെട്ടു.
നഗരത്തിലെ ഏറ്റവും പഴക്കമുള്ള കലാലയത്തിലെ മരഗോവണിയുടെ വീതിയേറിയ പടികൾ ചവിട്ടി കയറുന്ന ഒരു പറ്റം കൂട്ടുകാരും മരപ്പടികളുടെ മുഴക്കവും വരാന്തയിലും ക്ലാസ് മുറികളിലും പാകിയ ഇഷ്ടികകളുടെ മങ്ങിയ ചെമ്മൺ നിറവും വാതിലോളം വലിപ്പമുള്ള അഴിയിട്ട ജനാലകളും കുറ്റൻ കെട്ടിടത്തിന്റെ പ്രൗഢഗംഭീരമായ മുഖപ്പും ഓർമ്മകളിൽ ചുറ്റിത്തിരിഞ്ഞു. തൊടിയുടെ മൂലയിൽ തള്ളിയ പൊട്ടിയ കളിമൺ പിഞ്ഞാണങ്ങൾ, കഴുകി വെളുപ്പിച്ച പുതുമഴയായി ഓർമ്മകൾ അവരുടെ ഇടയിൽ പെയ്തിറങ്ങി.
കോളേജ് മൈതാനത്തിന്റെ ഒത്ത നടുവിലെ കൂററൻ മരം. ഒഴിവു സമയങ്ങളിൽ വിദ്യാർഥികൾ, മരത്തിനു ചുറ്റുമുള്ള ചെങ്കൽക്കെട്ടിൽ കയറിയിരുന്നു. അവർ രാഷ്ട്രീയവും കലയും സാഹിത്യവും സിനിമയും വീറോടെ ചർച്ച ചെയ്തു. പടർന്നു വളർന്ന ശാഖകളിൽ വലിച്ചു കെട്ടിയ ബാനറുകൾ ചുമന്ന് മരമുത്തശ്ശി തണൽ പരത്തി, അവരോടു ചങ്ങാത്തം കൂടി. ആണ്ടിന്റെ തുടക്കത്തിൽ സ്വാഗതം ആശംസിച്ച എഴുത്തുകളിൽ നിന്നും തിരഞ്ഞെടുപ്പുകാലത്തെ പോരാട്ടവീര്യമുള്ള എഴുത്തിലേക്ക് വഴിമാറുന്ന ബാനറുകൾ. ത്രസിക്കുന്ന യുവത്വം, കാലം അടയാളപ്പെടുത്തുന്ന, കലാലയത്തിന്റെ ജീവസ്പന്ദനമാണല്ലോ.
മരത്തണലിൽ, ഉറക്കെ കവിത ചൊല്ലുന്ന പാർഥിവിനു ചുറ്റും കൂട്ടുകാർ താളമിട്ടിരുന്നതും രസച്ചരടിൽ പിടിച്ച് നടന്ന സംഭാഷണങ്ങളിലൂടെ പഠിത്തത്തിന്റെ പിരിമുറുക്കം കുറച്ചിരുന്നതും അവളുടെ മുമ്പിൽ തെളിമയുള്ള ചിത്രങ്ങളായി വന്നു നിറഞ്ഞു.
ക്ലാസ് കഴിഞ്ഞാലുടനെ ധൃതിയിൽ ഇറങ്ങിയിരുന്ന പാർഥിവ്. വീട്ടിലെത്താൻ രണ്ടു ബസ് കയറിയിറങ്ങണമെന്നും വെളിച്ചം കുറഞ്ഞാൽ കുളിപ്പിക്കാൻ ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞു ചിരിക്കുന്ന പാർഥിവ്. നെറ്റി ചുളിക്കുന്ന പെൺ കൂട്ടത്തെ നോക്കി, കുറച്ചു നിർത്തി അയാൾ പറയും, രണ്ടു പശുക്കളെയെന്ന്. പൊട്ടി പടരുന്ന ചിരിയൊച്ച കൈയെത്തി പിടിക്കുന്ന ആംഗ്യം കാണിച്ചു നടന്നുനീങ്ങുന്ന പാർഥിവിനെ ഹതാശനായി കൺമുമ്പിൽ നിൽക്കുന്ന യുവാവിൽ, തീർത്ഥ തിരയുകയായിരുന്നു .
അവരുടെ ഇടയിൽ വളരുന്ന നിശബ്ദതയെ തല്ലിയുടച്ച്, അയാൾ ചോദിച്ചു, “എന്താ നമ്മുടെ കോളേജിലൊക്കെ താനിപ്പോൾ ഒന്നുകൂടി കയറിയിറങ്ങി എന്ന് തോന്നുന്നു.”
“ശരിയാടോ, എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. തന്റെ പഴയ സ്മാർട്ട്നെസ് പെട്ടെന്നോർത്തുപോയി. എന്റെ പുസ്തകത്തിന്റെ പുറംചട്ടയിൽ താൻ കോറിയിട്ട കവിത ഇപ്പോഴും ഞാൻ മൂളാറുണ്ട്.”
“ജീവിതം, കവിത പോലെ അത്ര മനോഹരമല്ല എനിക്കിപ്പോൾ, എന്നിലെ കവിതയൊക്കെ ഉറങ്ങി പോയടോ. അതോ, ചിലപ്പോൾ സ്വപ്നം കാണുന്ന ചെറുപ്പക്കാരുടെ വിരൽത്തുമ്പിലേക്ക് ഒഴുകി പോയിരിക്കാം.”, അയാൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.
“പാർഥിവ്, എന്താ നിനക്ക് പറ്റിയത്?”, അവളുടെ സ്വരം നേർത്തിരുന്നു.
“ഏയ്… ഒന്നുമില്ല, ഇതൊക്കെയാണ് ഇപ്പോൾ എന്റെ ജീവിതം. ഈ സാധനങ്ങൾ, എത്രയും കൂടുതൽ വിറ്റാൽ അത്രയും കമ്മീഷൻ കിട്ടും. ഞങ്ങളെപ്പോലെയുള്ളവരെ ഒരു കള്ളനെപ്പോലെ നോക്കുന്നവരും, വീട്ടുപടിക്കലെത്തി ശല്യപ്പെടുത്തിയതിനു ചീത്തവിളിക്കുന്നവരും വന്നുനിറയുന്ന ദിവസങ്ങളിലൂടെ കടന്നുപോകുന്ന ഞാൻ എന്തു പറയാനാണ്?”
തീർത്ഥയുടെ മുഖം വിവർണമായി.
“സോറി തീർത്ഥ, നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. പെട്ടെന്നങ്ങു എന്റെ വിഷമത്തിൽ പറഞ്ഞു പോയതാണ്.”, പാർഥിവിന് പറയേണ്ടായിരുന്നു എന്ന് തോന്നി.
“ങ്… അതു പോട്ടെ, എന്താ നിന്റെ വിശേഷങ്ങൾ? നിനക്ക് സുഖമാണല്ലേ?” പാർഥിവ് ഉത്സാഹം നടിച്ചു.
“ഞാനൊരു കാര്യം ചോദിക്കട്ടെ, എന്താ എന്റെ വിവാഹത്തിന് നീ വരാതിരുന്നത്? നമ്മുടെ കൂട്ടുകാരിൽ കുറെ പേർ ജോലി, വിവാഹം, തുടർന്നുള്ള പഠിത്തം ഇതൊക്കെയായി കൂട്ടം ചിതറി പോയി. ഞങ്ങൾ എല്ലാവരും നിന്നെ കാത്തിരുന്നു. ആർക്കും നിന്നെ കുറിച്ചു യാതൊരു വിവരവുമില്ല എന്ന് പറഞ്ഞു. നീയെന്തിനാണ് എല്ലാവരിൽ നിന്നും ഓടിയൊളിച്ചത്?”, അവൾ പരിഭവിച്ചു.
“എന്റെ അവസ്ഥ വളരെ മോശമായിരുന്നടോ. ഞാൻ തന്നെ എല്ലാവരിലും നിന്നും അകന്നു നിന്നതാണ്. അതൊക്കെ കേൾക്കാൻ സുഖമില്ലാത്ത കഥയാണ്, എന്റെ അച്ഛന് ചെറിയ ഒരു കടയായിരുന്നുവെന്ന് നിനക്ക് അറിയാമായിരുന്നില്ലേ? ഒരു അമ്പലവാസിയുടെ മറ്റുള്ള വരുമാനം നിനക്ക് ഊഹിക്കാമല്ലോ.”
“അറിയാം, നീ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തുണ്ടായി?”, അവളുടെ സ്വരത്തിൽ ആകാംക്ഷ മുറ്റി.
‘പണത്തിനു ബുദ്ധിമുട്ടുണ്ടെങ്കിലും പരാതികളില്ലാത്ത ലളിതമായ ജീവിതം, പഠിക്കാൻ മിടുക്കരായ മക്കൾ സൗഭാഗ്യമായി കരുതിയ അച്ഛനുമമ്മയും. നീളുന്ന പകലിനൊടുവിൽ, രാത്രി കനക്കും മുമ്പ് ഉമ്മറത്ത് നാട്ടുവിശേഷങ്ങൾ പറഞ്ഞിരിക്കുന്നവർ. അന്ന് ആകാശത്ത് നക്ഷത്രങ്ങൾ വാരിവിതറിയ രാത്രിയായിരുന്നു. അച്ഛൻ, അനിയത്തിയെ ആ കാഴ്ച കാണാൻ, അകത്തേക്ക് നോക്കി, ഉറക്കെ വിളിച്ചു. ഭിത്തിയിൽ ചാരിയിരുന്ന അമ്മ തോളിൽ ആരോ തൊട്ടു വിളിച്ചപോലെ തല തിരിച്ചു. മരണം, വിരൽ തൊട്ടു വിളച്ചപ്പോൾ, ശ്വാസം നിലച്ച് അവർ വശം ചെരിഞ്ഞു വീണു. മരണത്തിന്റെ വിറങ്ങലിപ്പ്, ചൂടു നഷ്ടപ്പെടുന്ന ശരീരത്തിൽ അരിച്ചു കയറി. അമ്മയുടെ അരികത്തിരുന്നിരുന്ന അച്ഛൻ നടുങ്ങി, നിലവിളിക്കാൻ പോലും ശേഷിയില്ലാതെ നോക്കി നിന്നു.
കടുത്ത രോഗാവസ്ഥയിൽ പ്രതീക്ഷിക്കുന്ന മരണം, വേദനയാണെങ്കിലും ചെറു ചാറ്റൽ മഴയായി നനയിച്ച് പെയ്തൊഴിയും. പക്ഷെ നിനച്ചിരിക്കാത്ത വേർപാട്, ഇരമ്പിയാർത്ത് അലച്ചു പെയ്യുന്ന പെരുമഴയായി, താണ്ഡവമാടും, പ്രളയമായി പൊങ്ങിയുയരും, ജീവിതം തന്നെ വിഴുങ്ങിക്കളയും.
അച്ഛൻ അതിനു ശേഷം ഒന്നിലും താൽപര്യമില്ലാതെ വീട്ടിൽ തന്നെ ചടഞ്ഞുകൂടി. എനിക്ക് താഴെ പഠിക്കുന്ന രണ്ട് അനിയത്തിമാർ. എന്തു ചെയ്യണമെന്ന് ഒരു രൂപവുമുണ്ടായിരുന്നില്ല.’
ഒരു സങ്കടക്കടൽ അവളുടെ മുന്നിൽ അലയടിച്ചു. അതിൽ അവന്റെ തേങ്ങലുകൾ തീരം തൊട്ടു.
“എല്ലാവരിൽ നിന്നും മന:പൂർവ്വം ഞാൻ മാറിനിന്നതാണ്. ഒറ്റയ്ക്ക് ഇരിക്കാൻ ആശിച്ച നാളുകൾ, എനിക്കപ്പോൾ ഏകാന്തത, ഞാൻ ആഗ്രഹിച്ച സാന്ത്വനമായിരുന്നു.”
“അപ്പോൾ പാർഥിവ് ജോലിക്ക് ശ്രമിച്ചിരുന്നില്ലെ?”
“ശ്രമിച്ചോ എന്നോ? ഇനി മുട്ടാത്ത വാതിലുകളില്ല. കുറെ ടെസ്റ്റുകൾ എഴുതി കാത്തിരിക്കുന്നു. പണവും സ്വാധീനവും ഇല്ലാത്തവർക്ക് ജോലി ലഭിക്കുന്നത് എളുപ്പമാണോ, നമ്മുടെ നാട്ടിൽ? പോരാത്തതിന് മേൽജാതി ലേബലും.”
“പിന്നെ…എന്നാൽ വേണ്ട”, അയാൾ നിർത്തി
“എന്താ പാർഥിവ്? പറയൂ” അവളയാളെ സംസാരിക്കാൻ പ്രേരിപ്പിച്ചു.
“ഒന്നൂല്ലടോ… ഞാൻ വിദേശത്തും ജോലിക്ക് ശ്രമിച്ചിരുന്നു.”
“എന്നിട്ട്?” അവൾ പുരികമുയർത്തി.
“ഒരു അകന്ന ബന്ധുവാണ് അവിടെ ഒരു ജോലി ശരിയാക്കിയത്. ആ സമയത്താണ് എന്റെ അനിയത്തിയുടെ കൂട്ടുകാരിയെ കുറെ ചെറുപ്പക്കാർ ചേർന്നു ബലമായി പിടിച്ചു കാറിൽ കയറ്റി കൊണ്ടുപോയി ഉപദ്രവിച്ചത്.”
“ഔ… അതു വളരെ സെൻസേഷണലായ കേസല്ലേ? ആ കുട്ടി മരിച്ചു പോയല്ലേ, കഷ്ടം, അതു തന്നെ ആയിരുന്നല്ലോ കുറെ ദിവസം ന്യൂസ്, എന്തെങ്കിലും ലീഡ് ഇപ്പോൾ കേൾക്കുന്നുണ്ടോ?”, അവളുടെ മുഖത്തു ഗൗരവം പടർന്നു.
“എന്തു ലീഡ്? കാരണം ലഹരി തന്നെ. അന്നേരം വെറും മൃഗങ്ങളായി മാറുന്ന അവർക്ക് എന്തു തിരിച്ചറിവ്? കേസ് നടക്കുന്നു. നഷ്ടം ആ കുടുംബത്തിന് മാത്രം. മറ്റൊരു ന്യൂസ് കിട്ടുമ്പോൾ മീഡിയ അതിന് പുറകെ പോകും. ജനങ്ങളും സംഭവം മറന്നു തുടങ്ങും.” അയാൾ ദേഷ്യം കൊണ്ടു പുകഞ്ഞു.
“എന്റെ അനിയത്തിയും വല്ലാത്ത ഷോക്കിലായി. എനിക്കപ്പോൾ അവരെ വിട്ടു പോകാൻ മനസു വന്നില്ല, അങ്ങനെയല്ല തീർത്ഥ, എനിക്ക് അവരെ നാട്ടിൽ തനിച്ചാക്കി പോകാൻ ശരിക്കും പേടിയായിരുന്നു. അതാണ് സത്യം. അങ്ങനെ വിദേശത്തു ലഭിച്ച ജോലി വേണ്ടെന്നുവെച്ചു.” അയാൾ ഒരു നിമിഷം നിശബ്ദനായി തലകുനിച്ചിരുന്നു.
പാർഥിവിനെ ഇഷ്ടപ്പെട്ടിരുന്ന പാർവതിയെ കുറിച്ച് പറയണമെന്ന് തീർത്ഥ കരുതിയിരുന്നു. തന്റെ സുഹൃത്തായ പാർവതിക്ക് പാർഥിവിനോടുള്ള താൽപര്യം തീർത്ഥക്ക് അറിയാവുന്നതും പാർഥിവ് അതു മനസ്സിലാക്കിയെങ്കിലും ഒഴിഞ്ഞുമാറിയത് എന്തിനെന്ന് തീർത്ഥ പപ്പോഴും ആലോചിച്ചിരുന്നു. ഇപ്പോൾ അതു ചോദിക്കേണ്ട എന്നു കരുതിയ സമയത്താണ് പാർഥിവ് ആ വിഷയം സംസാരിക്കാൻ തുടങ്ങിയത്.
“പാർവതി, കോഴ്സ് കഴിഞ്ഞതിനു ശേഷം പലപ്പോഴും എന്നെ കോൺടാക്റ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. അവൾ വളരെ സ്വീറ്റാണ്, എങ്കിലും ഞാനാണ് എന്നെ കാത്തിരിക്കരുത് എന്ന് അവളോടു പറഞ്ഞത്, അതെങ്കിലും നന്നായി എന്ന് തോന്നുന്നു, അല്ലെങ്കിൽ എന്റെ പ്രശ്നങ്ങളിൽ അവളും ഉൾപ്പെടുമായിരുന്നു “, വലിയ ഭാരം ഇറക്കി വെച്ച പോലെ അയാൾ നിശ്വസിച്ചു.
തീർത്ഥ തിളയ്ക്കുന്ന വെയിലിലേക്ക് കണ്ണയച്ചു, വീണ്ടും അയാളെ തിരിഞ്ഞു നോക്കി. അവളുടെ മനസ്സു വായിച്ചെടുത്തപ്പോലെ അയാൾ പറഞ്ഞു.
“സാരമില്ലടോ… വിശപ്പ് തോൽപ്പിക്കുമ്പോൾ ഈ അഭിമാനവും വെയിലും ഒന്നും പ്രശ്നമല്ലാതാകും.” അയാൾ ചിരിക്കാൻ ശ്രമിച്ചു. ആ വിളറിയ ചിരി അവളെ കൂടുതൽ വേദനിപ്പിച്ചു.
“എല്ലാം ശരിയാകും, പാർഥി…”, അവൾ മനസ്സിൽ എന്തോ കണക്കു കൂട്ടുന്നുണ്ടെന്ന് അവളുടെ ശരീരഭാഷയിൽ തെളിഞ്ഞു. ആ വാക്കുകളുടെ നനുത്ത വിരൽ അയാളുടെ ഹൃദയത്തിൽ തൊട്ടു. മഞ്ഞുത്തുള്ളികളുടെ ഇളം തണുപ്പ് പോലെ അയാളുടെ ഉള്ളിലെ വേവ് അല്പം ശമിപ്പിച്ചു.
“എന്നാൽ ഞാൻ ഇറങ്ങട്ടെ, കാണണം എന്ന് കരുതിയതല്ല, എങ്കിലും കണ്ടതിൽ സന്തോഷം”, അയാൾ യാത്ര പറഞ്ഞു.
“പാർഥിവ് നിൽക്കൂ, ഞാനൊരു കാര്യം പറയട്ടെ. .
“നാളെ രാവിലെ ഒന്നിവിടെ വരാമോ?, നേരത്തെ വരണം, പ്രതാപിന് ഒരു ബിസിനസ് ട്രിപ്പ് ഉള്ളതാണ്, അതിരാവിലെ പോകണം.”
“എന്താണ് കാര്യം?”, അയാളുടെ പുരികങ്ങൾ ചോദ്യചിഹ്നത്തിൽ വളഞ്ഞു.
“അതു നാളെ പറയാം, മുങ്ങിക്കളയരുത്, വരണം”, അവൾ ഒന്നുകൂടി ഉറപ്പു വാങ്ങി.
“ശരി, താങ്ക്സ് തീർത്ഥ, നാളെ കാണാം”, അയാൾ കനം തൂങ്ങിയ ബാഗ് പൊക്കിയെടുത്ത്, കൈ ഉയർത്തി വീശി അവളോട് യാത്ര പറഞ്ഞിറങ്ങി. ജീവിതഭാരം അയാളുടെ തോളിൽ തൂങ്ങി, ആ ചുമടിൽ, അയാൾ ഒരുവശം അല്പം ചരിഞ്ഞു നടന്നു പടി കടന്നുപോയി.
***
പിറ്റേന്ന് രാവിലെ പാർഥിവിന്റെ വിരൽത്തുമ്പ് തൊട്ടപ്പോൾ, സംഗീതം പൊഴിച്ച മണിമുഴക്കം അയാളുടെ വരവറിയിച്ചു. വാതിൽ പാളികൾ മലർക്കെ തുറന്നുവന്ന തീർത്ഥ അയാൾക്ക് നല്ലൊരു പ്രഭാതം ആശംസിച്ചു.
“ഞാൻ നിങ്ങളുടെ ഉറക്കം കളഞ്ഞോ?”, അയാൾ ചോദിച്ചു.
“ഹേയ് ഇല്ല, ദാ… പ്രതാപ് ഇപ്പോഴെത്തും, പാർഥി ഇരിക്കൂ” അവൾ മനോഹരമായി അലങ്കരിച്ച ഡ്രായിങ്ങ് റൂമിലെ കൊത്തുപണികൾ മനോഹരമാക്കിയ ഇരിപ്പടത്തിലേക്ക് വിരൽ ചൂണ്ടി. ഇരിപ്പിടത്തിലെ തനിക്ക് അപരിചിതമായ പതുപതുപ്പിനോട് പൊരുത്തപ്പെടാനയാൾ ശ്രമിച്ചു.
മുറിയിലുണ്ടായിരുന്ന വില കൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അയാളെ വിസ്മയിപ്പിച്ചു. ഇളം കാറ്റിൽ ഇളകുന്ന ജാലകവിരികൾ അയാളെ ഇടയ്ക്കിടെ തൊട്ടു തഴുകി തിരിച്ചുപോയി.
തീർത്ഥ, അയാൾക്കഭിമുഖമായി ഇരുന്നു.
“ഞങ്ങളുടെ ഫാമിലിബിസിനസ്സ്, ഇപ്പോൾ പ്രതാപാണ് നോക്കി നടത്തുന്നത്. പാർഥിവിന് കമ്പനിയിൽ ജോലി നൽകുവാൻ സാധിക്കുമോ എന്നു ഞാൻ ചോദിച്ചിരുന്നു?”, അവൾ അയാളെ നോക്കി.
“അതിപ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലേ?” അയാൾ വാക്കുകൾ തിരഞ്ഞു.
“നിങ്ങളുടെ കുടുംബജീവിതത്തിൽ ഞാനൊരു അലോസരമായാലോ? വേണ്ട തീർത്ഥ, കൂടെ പഠിച്ചയാൾക്ക് റെക്കമെന്റ് ചെയ്ത് നീ കുഴപ്പത്തിൽ ചാടേണ്ട”, അയാൾ എഴുന്നേൽക്കാൻ തുനിഞ്ഞു.
“അതു കൊള്ളാലോ, തീർത്ഥ പൊട്ടിച്ചിരിച്ചു.
“ങേ… താൻ എന്തു കരുതി? അങ്ങനെ ഭാര്യയുടെ അവിഹിതം തപ്പാൻ നടക്കുന്ന ആളല്ല പ്രതാപ്. ഇത്തരം കുറെ ഊളകൾ കാണും. പക്ഷെ എന്റെ ഫ്രണ്ട്ഷിപ്പ് പ്രതാപ് തെറ്റിദ്ധരിക്കില്ല, അതെനിക്കുറപ്പുണ്ട് “, അവൾ ചിരിയടങ്ങാതെ വാ പൊത്തി വീണ്ടും ചിരിച്ചുകൊണ്ടിരുന്നു.
പ്രതാപ് ചുറുചുറുക്കോടെ കോണിപ്പടികൾ ഇറങ്ങി വന്നു. കാക്കി നിറത്തിലുള്ള പാന്റ്സും കറുത്ത ഷർട്ടും ധരിച്ച പ്രതാപ് പുത്തൻ തലമുറയുടെ പ്രതിരൂപമായി അയാളുടെ മുന്നിൽ നിന്നു. വെട്ടിയൊതുക്കിയ താടിയും മുടിയും മുഖത്തിന് ചേരുന്ന രീതിയിലായിരുന്നു. ചടുലമായ ചലനങ്ങളും ഉറച്ച ശബ്ദവും ആത്മവിശ്വാസം സ്ഫുരിക്കുന്ന നോട്ടവും അയാളുടെ ശക്തിയായി പാർഥിവ് കൂട്ടി വായിച്ചു.
ഹസ്തദാനത്തിന്റെ ഔപചാരികതയിൽ ഒതുങ്ങാതെ സുഹൃത്തെന്ന മട്ടിൽ സംഭാഷണമാരംഭിച്ച അയാളെ കുറിച്ച് പാർഥിവിന് മതിപ്പു തോന്നി.
“ഞാൻ ചായയെടുക്കട്ടെ, നിങ്ങൾ സംസാരിക്കൂ”, തീർത്ഥ അവരെ തനിച്ചാക്കി മുറി വിട്ടുപോയി.
“ഇന്നലെ തീർത്ഥ പാർഥിവിനെ കുറിച്ച് എന്നോടു പറഞ്ഞിരുന്നു. ഇതിനു മുൻപും മിടുക്കനായ ക്ലാസ്മേറ്റിനെ കുറിച്ച് അവൾ പറഞ്ഞിട്ടുണ്ട്. ഞാൻ വേഗം കാര്യത്തിലേക്ക് വരാം. ഞങ്ങളുടേത് വമ്പൻ കമ്പനി ഒന്നുമല്ലെങ്കിലും നിങ്ങൾക്ക് മാന്യമായി ജീവിക്കാനുള്ള ശമ്പളം തരാൻ എനിക്ക് സാധിക്കും. ഇലക്ട്രോണിക്സ് എക്യുപ്മെന്റ്സിന്റെ പ്രൊഡക്ഷൻ യൂണിററാണ്. സെയിൽസും വളരെ നല്ലതായി പോകുന്നു. ഇപ്പോൾ നല്ല വളർച്ചയുള്ള ഫേം ആണ്. ബാക്കിയുള്ള ഡീറ്റെയിൽസ് നമുക്ക് പിന്നെ സംസാരിക്കാം.”
“എങ്ങനെയാണ് നിങ്ങളോട് നന്ദി പറയേണ്ടത് എന്നെനിക്കറിയില്ല”, പാർഥിവ് വികാരാധീനനായി. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി, അയാൾ മെല്ലെ തേങ്ങി.
“ഇതൊന്നും ഔദാര്യമല്ല പാർഥിവ്, നിങ്ങളുടെ കഴിവിനുള്ള അംഗീകാരം മാത്രം. തന്നെ ലഭിച്ചതു ഞങ്ങളുടെ ലക്ക് ആയിരിക്കാം. നിങ്ങളുടെ അറിവും കമ്മിറ്റ്മെന്റും ഞങ്ങളുടെ ബിസിനസിനു ഒരു മുതൽക്കൂട്ടാകും എന്നെനിക്കു തോന്നുന്നു.
ഹേയ്… ചിയർ അപ്പ് ബ്രോ “, പ്രതാപ് അയാളുടെ ചുമലിൽ കൈവെച്ചു. തീർത്ഥ അവർക്ക് കപ്പുകളിൽ ചായ പകർന്നു.
“ങ്‌ഹാ… നിങ്ങൾ കൂട്ടായി എന്നെ പുറത്താക്കല്ലെ”, അവൾ പ്രതാപിനോട് ചേർന്നു നിന്നു. അയാൾ അവളുടെ മുടിയിഴകളിൽ തഴുകി.
“അതിനിവിടെ ആർക്കാണ് ധൈര്യം?”, പ്രതാപിന്റെ മറുപടിയിൽ അവർ മൂവരും ഒന്നു ചേർന്നു ചിരിച്ചു.
“പിന്നെ പാർഥിവ് ഒരു സ്വകാര്യം പറയട്ടെ?”, തീർത്ഥ പ്രതാപിനെ നോക്കി. പ്രതാപ് പറയൂവെന്ന് ആംഗ്യം കാണിച്ചു.
“പാർഥിവ് അന്ന് വേണ്ടെന്ന് പറഞ്ഞൊഴിഞ്ഞത് പാർവതി കേട്ടിട്ടില്ല, അവളിപ്പോഴും തന്നെ കാത്തിരിക്കുന്നു.”
മിന്നിമറയുന്ന വികാരങ്ങളുടെ വേലിയേററത്തിൽ പാർഥിവിന്റെ മുഖം തുടുക്കുന്നതും കണ്ണിൽ നക്ഷത്രങ്ങൾ മിന്നുന്നതും അവർ കണ്ടു.
വീണ്ടുമൊരു വിരൽസ്പർശത്തിന് കാത്ത് പൂമുഖവാതിലിൽ മണി തൂങ്ങിക്കിടന്നു. പാർഥിവിന്റെ വിരൽത്തുമ്പിൽ ഒളിച്ചിരുന്ന കവിത മയക്കം വിട്ടുണർന്നു.
#എന്റെരചന
#എല്ലാം ശരിയാകും.
****


20 Comments
ശുഭപര്യവസായിയായ സുന്ദരമായ കഥ❤️👍
മിനി, 🙏❤️
Joyce varghese♥️🔥💯🙏🙏 മനോഹരമായി എഴുതി അഭിനന്ദനങ്ങൾ♥️🔥💯🙏🙏🙏🙏
Suresh, thank you.🙏
Beautifully written
Thank you🙏
ജോയ്സ് വിഷയം നന്നായി ഉൾക്കൊണ്ട കഥ. 👌👌👌👌. നല്ല അവതരണവും 👌👌👌
സിൽവി, thanks dear.
🙏🫂❤️
മനോഹരം
Thank you, Rani🙏
സൂപ്പർ ജോയ്സ് 👌🌹
മനോഹരമായ എഴുത്ത് നല്ല കഥ♥️♥️
വായനക്കും വാക്കുകൾക്കും നന്ദി, സ്നേഹം സുമ.🙏🥰
ഇഷ്ടമായി നല്ല കഥ💕💕💕
സെജി, thank you, ഇഷ്ടം മാത്രം.🙏💖
നല്ല കഥ ❤️
ശ്രീജ, ഒത്തിരി സ്നേഹം.
🥰🙏
എല്ലാം ശരിയാകട്ടെ എല്ലാവർക്കും ! വളരെ പോസിറ്റീവായ കഥ പതിവുപോലെ നല്ല നറേഷനും. അഭിനന്ദനങ്ങൾ ജോയ്സ്.
സൂപ്പർ കഥ. തീർന്നെന്ന് വിചാരിച്ചു ലാസ്റ്റ് വളരെ ഭംഗിയായി കൊണ്ട് നിർത്തി സൂപ്പർ ജോയ്സ്
Sreekumari, thank you so much. 🙏💖
Thara, I could not thank you enough.
🙏🫂❤️