<!–more–>
അദ്ദേഹത്തിനിഷ്ടമില്ലാത്തത്
കറിയിലൊരൽപ്പം എരിവ് അധികമായി കഴിഞ്ഞപ്പോഴേക്കും എന്റെ പാതി ജീവൻ നീരാവിയായി അടുക്കള മുഴുവൻ നിറഞ്ഞു കഴിഞ്ഞിരുന്നു. കട്ടി തേങ്ങാപാലിൽ പച്ചമുളക് അരച്ചു ചേർത്ത പാവയ്ക്കാ കറി ഒരൽപ്പം ചുവന്നു പോയത് പൊറുക്കാനാവാത്ത അശ്രദ്ധയാണ്.
ഊണ് കഴിക്കാനുള്ള മുഹൂർത്തം അടുത്തു കഴിഞ്ഞിരിക്കുന്നു. നാളിത്ര കഴിഞ്ഞിട്ടും ഓരോ ഉച്ചയൂണും എന്റെ വിവാഹത്തിന്റെ മൂഹൂർത്തവും ചടങ്ങുമായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ. അതിനു കാരണങ്ങൾ ഏറെയുണ്ട്. ചുവരിലെ സമയം പന്ത്രണ്ട് കഴിഞ്ഞു പത്തു നിമിഷമാകുമ്പോൾ ആകാശത്തിന്റെ നിറം മാറുന്നതായി തോന്നും. അൽപ്പനേരം കഴിഞ്ഞാൽ വീടിന്റെ പടി കടന്നു മുൻവാതിൽ തുറക്കുന്ന ശബ്ദം കേൾക്കാം. പിന്നീട് ചുവരിനോട് ചേർത്തിട്ടിട്ടുള്ള തീൻ മേശയുടെ നീളൻ വശത്തിൽ അദ്ദേഹം ഒരു വരനെ പോലെ നിശബ്ദമായിരിക്കും. വലിയ കാസപാത്രത്തിലെ ചോറും അതിൽ നിന്നും ഉയരുന്ന നേരിയ ആവിയും ഒരു ഹോമകുണ്ഡമായി ഞാൻ സങ്കൽപ്പിക്കുമായിരുന്നു.
എന്തു കൊണ്ടു ഞാനത്തരം കാഴ്ചകൾ കാണുന്നുവെന്ന ചോദ്യത്തിന്റെ ഉത്തരം ലളിതമാണ്. ഇരുപത് വർഷങ്ങളായുള്ള ഞങ്ങളുടെ ദാമ്പത്യം തീൻമേശക്കരികിലെത്തുമ്പോൾ അദ്ദേഹം ഒരു വരനും ഞാൻ ഏറെ പ്രസക്തിയില്ലാത്ത വധുവുമാണ്.
പല നിറത്തിലുള്ള തോരനും എരിവില്ലാത്ത കറിയുമവിടെ പൂജാ പുഷ്പങ്ങളാണ്. പൂജാരിയുടെ മന്ത്രങ്ങൾ ഏറ്റു പറയുന്നത് പോലെ മുഖമുയർത്താതെ അദ്ദേഹം സംസാരിക്കുമായിരുന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
” ചോറ്.. കറി.. തോരൻ.. വെള്ളം”
അദ്ദേഹത്തിന്റെ ഉയരം കുറഞ്ഞ വാക്കുകൾക്കായി ചുവർ ചാരി ഞാനരികിൽ തന്നെ ആദരവോടെ നിൽക്കും. കറിയിലൊരൽപ്പം എരിവ് കൂടിയാൽ മുഖമുയർത്തി എന്നെ നോക്കി ദീർഘ ശ്വാസം വലിക്കുകയും വിരൽ പാത്രത്തിലേക്ക് കുടഞ്ഞു എഴുന്നേൽക്കുകയും ചെയ്യുമായിരുന്നു.
അദ്ദേഹത്തിനത് ഇഷ്ടമില്ലായിരുന്നു.
കറിയിലെ എരിവും വേവൊരൽപ്പം കുറഞ്ഞ ചോറും എണ്ണയിൽ മൊരിഞ്ഞ വഴുതനങ്ങയുമെല്ലാം ക്ഷണിക്കപ്പെടാത്ത അതിഥികളായിരുന്നു. തീൻ മേശ മൂഹൂർത്തം ശുഭമായി അവസാനിച്ചില്ലെങ്കിൽ ചടങ്ങുകൾ എല്ലാം താളം തെറ്റി വീണ്ടും നീരാവികൾ സൃഷ്ടിക്കും. അപ്പോഴെല്ലാം അദ്ദേഹം വരാന്തയിലെ ചാരുകസേരയിൽ ഉഷ്ണസഞ്ചാരത്തോടെ തളർന്നിരുന്ന് നെഞ്ചും വയറും തടവി നാഴിക തീർക്കും. ഞാനടുത്തേക്ക് ചെല്ലുമ്പോഴെല്ലാം അദ്ദേഹം മേൽക്കൂരയിലേക്ക് കണ്ണും നട്ട് എന്റെ വിധി എന്റെ വിധിയെന്നു പുലമ്പി കൊണ്ടേയിരിക്കുമായിരുന്നു.
വളരെ സൂക്ഷ്മതയോടെ ശ്രവിച്ചാൽ മാത്രമേ ആ ചുണ്ടുകൾക്കിടയിലൂടെയുള്ള ശബ്ദം തിരിച്ചറിയാൻ സാധിക്കുകയുള്ളു.
ഒരിക്കൽ പോലും ശബ്ദമുയർത്തുകയോ രൂക്ഷമായെന്നെ നോക്കുകയോ ചെയ്തിട്ടില്ല. എങ്കിലും കൂരിരുട്ടിലെ നിനച്ചിരിക്കാത്ത പ്രഹരം പോലെ അദ്ദേഹത്തിന്റെ അസ്വസ്ഥത എന്നെ ഭയപ്പെടുത്തികൊണ്ടേയിരിക്കും. പണ്ടെവിടെയോ കേട്ടിട്ടുണ്ട് ഏറെ പഴകിയ ഒരു ചൊല്ല്. മൂർച്ചയില്ലാത്ത ആയുധം കൊണ്ട് ആത്മാവിനെ വധിക്കാൻ കഴിയുമെന്ന്.
തികഞ്ഞ സാത്വികനായിരുന്നു അദ്ദേഹം. സസ്യാഹാരം മാത്രമേ കഴിക്കാറുള്ളു. ഒന്നിനെയും ഹിംസിക്കാതെ മിതഭാഷിയായി ജീവിതം നിശബ്ദമായി കൊണ്ടു പോകാൻ അദ്ദേഹം നിപുണനായിരുന്നു. എന്നെ പ്രാണനായിരിക്കുമെന്ന് വിശ്വസിക്കാൻ തെളിവുകൾ മാത്രമേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളൂ.
അദ്ദേഹത്തിന്റെ വെള്ളവസ്ത്രത്തിലെവിടെയും മറ്റൊരു സ്ത്രീയുടെ മുടിയിഴകളോ ചുണ്ടിലെ ചുവപ്പോ ഞാൻ കണ്ടിരുന്നില്ല. ലാസ്യഭാവത്തിൽ നാളിതുവരെ പെരുമാറിക്കൊണ്ട് പേരുദോഷം ഞാനും കേൾപ്പിച്ചിട്ടില്ല. ഒരിക്കൽ അദ്ദേഹത്തിനോടൊപ്പമുള്ള യാത്രയിൽ തോളിൽ തല ചായ്ച്ചുറങ്ങിയപ്പോൾ എന്നെ നിരുത്സാഹപ്പെടുത്തിയില്ല. ആ നീണ്ട ട്രെയിൻ യാത്രയിൽ ഞങ്ങൾക്കെതിർ വശത്തിലിരിക്കുന്ന തമിഴ് സ്ത്രീ കണ്ണെടുക്കാതെ നോക്കിയിരുന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. ഒരിടവേള കഴിഞ്ഞപ്പോൾ അവരെ നോക്കി തണുത്ത ശബ്ദത്തോടെ അദ്ദേഹം പറയുന്നത് കേട്ട് ഞാനുറക്കമുണർന്നു.
“ഭാര്യയാണ്.. സുഖമില്ലാതെ ഇരിക്കുകയാണ് ”
ഞാനന്ന് പൂർണ്ണ ആരോഗ്യവതിയായിരുന്നു. എന്നിട്ടുമെന്തേ അദ്ദേഹം അങ്ങനെയൊരു വാചകം കൊണ്ട് ജാമ്യമെടുത്തതെന്ന് മനസിലായില്ല. എന്റെ ഉറക്കത്തെ എന്നും ബഹുമാനിക്കുന്നവനായിരുന്നു അദ്ദേഹം.
തുലാവർഷ രാത്രിയിലെ മഴയുടെ ശബ്ദകേട്ട് ചേർന്നു കിടക്കാൻ എന്നും അടങ്ങാത്ത കൊതിയായിരുന്നു. പ്രകാശമില്ലാതെ തീയണഞ്ഞ കനലുകൾ പോലെ സുഖമുള്ള ചൂട് ആ ശരീരത്തിന് തരാൻ കഴിയുമെന്ന് എനിക്കറിയാമായിരുന്നു. അതറിയിക്കുകയെന്ന ധർമ്മം എന്നെ ലജ്ജയുടെ പടുകുഴിയിലേക്ക് തളർത്തി താഴ്ത്തി. അബദ്ധത്തിൽ സ്പർശിച്ചതു പോലെ കാൽ വിരൽ തുമ്പുകൊണ്ട് പതിയെ അമർത്തി.
അദ്ദേഹത്തിനത് ഇഷ്ടമില്ലായിരുന്നു. ചോദിച്ചു വാങ്ങുന്നത് ഏറെ മ്ലേച്ഛകരമായ കർമ്മമാണെന്നും അറിഞ്ഞു തരുന്നത് സ്വീകരിച്ചു ധർമ്മപത്നിയാ
വണമെന്നും ചെറിയ സ്വരത്തിൽ പറയുകയും ചെയ്തു. ശേഷമെന്നെ കട്ടിയുള്ള കമ്പിളി പുതപ്പു കൊണ്ടു തോളുവരെ മൂടി ജീവനുള്ള സമാധിയൊരുക്കി തരുകയും ചെയ്തു.
തടസ്സമില്ലാത്ത ഉറക്കം കൊണ്ടേ ഊർജ്ജസ്വലമായ പ്രഭാതത്തെ സൃഷ്ടിക്കാൻ കഴിയൂ എന്ന് പലതവണ ആ രാവ് മുഴുവൻ ആരോ മന്ത്രിക്കുന്നതായി തോന്നി.
എല്ലാമെന്റെ ഒരു തരം തോന്നലുകളാണ്. അദ്ദേഹത്തിന് എന്നോട് സ്നേഹമില്ല എന്ന തോന്നലുകൾ എന്നെ പാതിബോധമുള്ളവൾ ആക്കുമ്പോൾ എന്റെ മുന്നിൽ ചില സത്യങ്ങളുടെ ചീളുകൾ പ്രത്യക്ഷപ്പെടും. ആദ്യനാളുകളിൽ അദ്ദേഹത്തിന്റെ വിയർപ്പ് എന്റെ ശരീരത്തിൽ പതിയാതിരിക്കാൻ എന്നിലേക്കുള്ള പല യാത്രകളും പാതി വഴിയിൽ അദ്ദേഹം ഉപേക്ഷിച്ചിരുന്നു. ഒന്നാകുന്നതിന്റെ ഭാരം ഏറെനേരം എന്നിൽ അമർന്നിരുന്നില്ല. അതെന്നിൽ പ്രയാസം സൃഷ്ടിക്കാതിരിക്കാനായിരിക്കണം അന്നങ്ങനെ ചെയ്തിരുന്നത്. ഇന്നും അതേ പരിഗണയോടെ ചുളിവ് വീഴാത്ത കിടക്കവിരിയിൽ പരാതികളില്ലാതെ ഞങ്ങളുറങ്ങുന്നു. രുചിയില്ലാത്ത രാത്രികളെന്റെ മനസിനെ ഉണർത്തി ശരീരത്തെ തളർത്തിയുറക്കി. പിന്നീടുള്ള പ്രഭാതങ്ങളെല്ലാം എന്റെ കൺപോളകൾക്ക് താഴെ തരിശു നിറം തീർത്തു.
എന്തുകൊണ്ടാണെന്റെ തലയ്ക്കു പിറകിൽ വിപരീത ചിന്തകൾ ഉയരുന്നത്.
സ്നേഹസമ്പന്നനായ ഭർത്താവിന്റെ കരുതലും ലാളനയും തിരിച്ചറിയാൻ കഴിയാത്ത പടു വിഡ്ഢിയായി മാറിയിരിക്കുന്നു ഞാൻ. എരിവില്ലാത്തതെന്തും ഭക്ഷിക്കുമ്പോൾ രുചി മറന്ന എന്റെ നാവ് എത്രയോ തവണ പല്ലുകൾക്കിടയിൽ അമർന്ന് ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നു.
പാകപ്പെടാത്ത വിത്തുകൾ എന്റെ ഗർഭപാത്രത്തിൽ വേരുകൾ താഴ്ത്താനാകാതെ പരാജയപ്പെട്ടിരിക്കുന്നു. അപ്പോഴൊന്നും അദ്ദേഹമെന്നെ പഴി പറയാതെ നിശബ്ദനായിരുന്നു. ആ സ്നേഹം എന്തുകൊണ്ട് ഞാൻ തിരിച്ചറിയുന്നില്ല. ഞാനൊരു പടു വിഡ്ഢിയും യുക്തിയില്ലാത്തവളുമായി തീർന്നിരിക്കുന്നു.
എന്റെ ശ്വാസത്തിന്റെയും നിറങ്ങളുടെയും അവകാശി അദ്ദേഹമാണ്. എന്റെ രുചിയുടെയും ചിന്തയുടെയും അളവുകോൽ സുരക്ഷിതമായി അദ്ദേഹത്തിന്റെ പക്കലിരിപ്പുണ്ട്. ഞാൻ സുരക്ഷിതയാണ്. അദ്ദേഹത്തിന്റെ ഇഷ്ടമില്ലായ്മയുടെ കോട്ടക്കുള്ളിൽ ഒരു ഗർഭസ്ഥശിശുപോലെ സുരക്ഷിതയാണ്.
അടുക്കളയിലെ നീരാവികൾ പെയ്തു തുടങ്ങിയിരിക്കുന്നു. ആകാശത്തിന്റെ നിറം പതിയെ മാറി നിഴലുകൾ ഉയരം കുറഞ്ഞു. ഇനിയുള്ളത് ചടങ്ങുകളാണ്.
ഒരു വധുവിനെ പോലെ തീൻ മേശയിലേക്ക് താലങ്ങളേന്തി വലതു കാൽ വച്ച് പ്രവേശിക്കേണ്ട സമയമടുത്തു. അദ്ദേഹത്തിന് ഇഷ്ടമില്ലാത്തത് എന്റെയും ഇഷ്ടമില്ലായ്കയാണ്. അവിടെ ഞങ്ങളിരുവരും വീണ്ടും വിവാഹിതരാകുന്നു. കാലം കിതപ്പില്ലാതെ ഞങ്ങളോടൊപ്പം സഞ്ചരിക്കും.ഞാനെന്നും സുമംഗലിയായി തുടരും..
12 Comments
അതിമനോഹരം…
ജിന്നേ, ഓരോ വരിയും വീണ്ടും വീണ്ടും വായിക്കാൻ തോന്നും… ❤️❤️👌
വാക്കുകൾ മൂർച്ചയുള്ള ആയുധങ്ങൾ തന്നെയാണെന്ന് സപ്നയുടെ ഓരോ വരികളും അടിവരയിട്ടുറപ്പിക്കുന്നു. ശക്തമായ എഴുത്ത്.. അഭിനന്ദനങ്ങൾ 👍🏽
❤️🧞♂️
എന്റെ പ്രിയ എഴുത്ത്കാരി നന്നായിരിക്കുന്നു. കുറേ നാള് കൂടിയാണ് വായിക്കുന്നത്. എന്നത്തേയും പോലെ SUPERB.. love you..❤️
പ്രസക്തമായ വിഷയം. പെണ്ണിന് നിഷിദ്ധമായ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും ചിന്തകളെയും മനോഹരമായി ആവിഷ്കരിച്ചു. സ്വന്തം ബോധത്തെ പൊട്ടക്കിണറ്റിലെ തവളകളാക്കി കുലസ്ത്രീകളായി ജീവിച്ചു മരിക്കുന്ന എത്രയോ പേരുണ്ട്. ജിന്നിന്റെ സ്ഥിരം ശൈലി 👌വ്യത്യസ്തമായ വഴികളിലൂടെയുള്ള കഥാതന്തു തേടിയുള്ള യാത്ര 👍❤️❤️
അഭിപ്രായം പറഞ്ഞതിൽ സന്തോഷം
നന്നായി എഴുതി.keep going
വാക്കുകൾക്കും അക്ഷരങ്ങൾക്കും മൂർച്ചയുണ്ട്. അത് മനസ്സിനുള്ളിലേയ്ക്ക് തുളച്ചുകയറി ചിലതൊക്കെ ചോദിയ്ക്കുന്നു… സ്ത്രീയേ നീ എന്നെങ്കിലും തൃപ്തയായിരുന്നോ, നീ നിനക്കു വേണ്ടി എന്നെങ്കിലും ജീവിച്ചിരുന്നോ എന്നൊക്കെ ചോദിച്ച് വീർപ്പുമുട്ടിക്കുന്ന ചോദ്യങ്ങൾ.
Sapna എന്ന എഴുത്തുകാരിക്ക് മാത്രം വശമുള്ള ഭാഷയും ശൈലിയും…അതെന്നും ഒരുപടി മുന്നിൽ തന്നെ.
പലതും പച്ചയ്ക്കങ്ങു പറയാതെ അല്പം പൊതിഞ്ഞു പറയുന്ന രീതി അത് മുഴുവൻ അനാവൃതമാക്കാത്ത സൗന്ദര്യം
പോലെയാണ്.
എഴുത്തിന് ഒരിയ്ക്കലും അവധി കൊടുക്കരുത് എന്നൊരു അപേക്ഷയുണ്ട്.
വിചാരങ്ങളെ ഇഷ്ടങ്ങളെ നിർവ്വികാരതയുടെ ചേഷ്ടകൾക്ക്
അടിമപ്പെടുന്ന പെണ്ണിൻറെ അവസ്ഥ.
മൂർച്ചയേറിയ വാക്കുകളുടെ ശക്തമായ ഒഴുക്ക്🙌🙌💪💪💪
ശക്തമായ എഴുത്ത്. അഭിനന്ദനങ്ങൾ❤️💐👌
പല സ്ത്രീകളിലൂടെയും സഞ്ചരിച്ചൊടുങ്ങിയ സത്യം അതിമനോഹരമായ വാക്കുകളിൽ, ശൈലിയിൽ അവതരിപ്പിച്ചു.
എന്തൊരെഴുത്താണ് ബ്രോ!! 😱🙏♥️♥️♥️