വീട്! ഓർമ്മകളുടെ നിലവറ
എൻ്റെ ആദ്യ നിലവിളി പ്രതിദ്ധ്വനിച്ചത് ഒരു പക്ഷേ ആ വീടിൻ്റെ മച്ചിലേക്കായിരിക്കാം. അന്നത്തെ കാലത്ത് ആശുപത്രിയിലെ പ്രസവമൊന്നും അത്ര സാധാരണയായി കഴിഞ്ഞിരുന്നില്ല. ഉമ്മാടെ പത്താമത്തെ പ്രസവമായിരുന്നതിനാൽ എന്നത്തേയും പോലെ ഇതും വീട്ടിൽ തന്നെ മതിയെന്ന് തീരുമാനിച്ചതായിരുന്നു. അപ്പുറത്തെ മുറിയിൽ എൻ്റെ രണ്ടാമത്തെ ഇത്തയും പ്രസവിച്ച് കിടപ്പുണ്ട്. ഇത്ത മൂത്ത മോനെ പ്രസവിച്ചിട്ട് അന്നേക്ക് കൃത്യം ഒരു മാസം പിന്നിട്ടിരിക്കുന്നു. ഞങ്ങൾ രണ്ടും പിന്നീടുള്ള കാലത്തെല്ലാം ഇരട്ട കുട്ടികളെ പോലെ വളർന്നു. കുഞ്ഞിമ്മയും മോനും! ഇന്നത്തെ കുട്ടികൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല ഇതൊന്നും. ബാല്യത്തിൻ്റെ സുഗന്ധങ്ങൾ.. രുചി ഭേദങ്ങൾ. കയ്പ്പിക്കുന്ന ജീവിത സത്യങ്ങൾ, നിതാന്തമായ വേർപാടുകൾ എല്ലാം അനുഭവിച്ചതവിടെ നിന്നാണ്.
ഏതൊരു മനുഷ്യൻ്റേയും പോലെ ഞാൻ ജനിച്ചു വീണ, പിച്ചവെച്ച, ഓടി കളിച്ച ആ വീട് തന്നെയാണ് എനിക്കേറെ പ്രിയപ്പെട്ടത്. എന്നെ ഞാനാക്കിയത് ആ വീടാണ്. ചെറുപ്പത്തിൽ കറ്റ മെതിച്ച് നെല്ല് കൂമ്പാരമാക്കി കൂട്ടിയിട്ടിരുന്ന ചാണകം മെഴുകിയ മുറ്റം. ഇക്കമാർ നട്ടു നനച്ചു വളർത്തിയ മുറ്റത്തെ നൂറായിരം ചെടികൾ. പഞ്ചാര മണൽ തൂവി കിടക്കുന്ന രണ്ടു വശത്തും ഭംഗിയായി വെട്ടി നിർത്തിയ ബുഷ് അതിരിടുന്ന നടപ്പാത ആ നടപ്പാതയുടെ അറ്റത്തായി തോട്. തോടിനിരുവശത്തും ആകാശം മുട്ടേ ഉയരത്തിൽ മുളങ്കാടുകൾ. അവയുടെ അടുത്തായി തോട്ടിലേക്കിറങ്ങി നിൽക്കുന്ന ആഞ്ഞിലിയും തേക്കും പൊടി അയനിയും മുരിക്കും പനയും പേരറിയാത്ത നിരവധി വൃക്ഷങ്ങളും. കള്ളിപ്പാല പൂത്തു നിൽക്കുന്ന അതിരുകൾ. പറമ്പിൻ്റെ പടിഞ്ഞാറേ അതിരിൽ നിറയെ മരങ്ങളും പക്ഷികളും ജന്തുജാലങ്ങളുമായി പാമ്പും കാവ്. അതിനുമപ്പുറത്ത് ചുറ്റോടു ചുറ്റും മുന്നോ നാലോ കുളങ്ങൾ. കുളത്തിന്നപ്പുറത്ത് വിശാലമായ പാടശേഖരം. പറമ്പ് നിറയെ വിവിധ തരത്തിലുള്ള മാവും പ്ലാവും.
കുഞ്ഞിലേ വീടെന്നാൽ എനിക്കിതൊക്കെ കൂടെയായിരുന്നു.
അവിടെയാണ് ഞാൻ കുളിച്ചത്, മീൻ പിടിക്കാൻ കുഞ്ഞിതോർത്തുമെടുത്ത് കൂട്ടുകാരോടൊപ്പം ഓടിയത്, ആമ്പൽ പറിച്ചത്, വേനലും മഴയും മഞ്ഞും കാറ്റും ആഘോഷിച്ചത്. വീടിൻ്റെ ചുറ്റിലും തൊഴുത്തും സിമൻറ് തേച്ച കളവും പത്തായപുരയും കോഴിക്കൂടും കാർ ഷെഡും പുറത്ത് നിന്നു വരുന്നവർക്ക് ഉപയോഗിക്കാൻ പുറത്തൊരു കുളിമുറിയും കക്കൂസും, ഒരുപാടുയരത്തിൽ വൈക്കോൽ കൂനയും അങ്ങനെ വീടിനു ചുറ്റുമൊരു അപര ലോകം ഉണ്ടായിരുന്നു. ആ വീടിനും കൃത്യമായ ഒരു രൂപമോ ഭാവമോ ഇല്ലായിരുന്നു. ആവശ്യങ്ങൾക്കനുസരിച്ച് ഏച്ചുകൂട്ടിയ കെട്ടിടങ്ങളായിരുന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഒരു ചെറിയ കല്യാണമണ്ഡപം പോലെ വിശാലമായ ഓല മേഞ്ഞ, നീളത്തിലുള്ള കമ്പികൾ വിലങ്ങനെയിട്ട കറുത്ത ചാന്തിട്ട് മിനുക്കിയ പൂമുഖം. ഉപ്പാടെ ചാരുകസേരയും രാത്രിയിൽ ഇക്കമാരുടെ കിടപ്പും ആ പൂമുഖത്തായിരുന്നു. അഴികളിട്ട വണ്ണമില്ലാത്ത ഇരുമ്പു തൂണുകളാൽ താങ്ങി നിർത്തിയ ആ ഉമ്മറത്താണ് ഞങ്ങൾ പല കളികളും കളിച്ചത്. ആ തൂണുകൾ എങ്ങനെയവിടെ വേറെ കുഴപ്പമൊന്നും കൂടാതെ നിന്നുവെന്ന് എനിക്കിന്നും സംശയമുണ്ട്. അതിലാണ് പല കുസൃതികളും മരംകയറ്റം പഠിച്ചത്. സത്യത്തിൽ ആ വീട് ഞങ്ങളുടെ കുസൃതികളും കുറുമ്പുകളും കലപിലകളും എല്ലാം നടപ്പിലാക്കാൻ പറ്റുന്ന ഒരിടമായിരുന്നു. പല കൈവഴികളുള്ള ഒരിടം.
പൂമുഖത്തു നിന്നു കയറിയാൽ മരത്തിൻ്റെ മച്ചുള്ള മര ഗോവണിയുള്ള നടുവകം. കോണിച്ചുവട്ടിൽ ഊണുമേശ അതിന്നടുത്ത് മച്ചിൻറകം. അതിനകത്ത് നട്ടുച്ചക്കും കൂരാ കൂരിട്ടാവും. മച്ചിൻറകത്താണ് നിറയെ പഴക്കുലകൾ, ഉമ്മ വിരുന്നുകാർ കൊണ്ടുവരുന്ന പലഹാര പൊതികളും മൂവാണ്ടൻ മാവിലെ മൂത്ത മാങ്ങയും ഒളിപ്പിച്ചു വെക്കുന്ന നീളൻ പത്തായം. പുറത്തെ മുറിയിലെ പത്തായത്തിലാണ് നെല്ലുണക്കി വെച്ചിരുന്നത്. നടുവകവും മച്ചകവും മുകളിലെ ഒരു കിടപ്പുമുറിയും ഹാളും ഓടിട്ടത്. അതിനപ്പുറത്തേക്ക് നീളൻ ഇടനാഴിക. ഇടനാഴികയുടെ അറ്റത്തായുള്ള മുറിയിൽ ടെലിവിഷൻ. ആ മുറി അധിക സമയവും അടഞ്ഞു കിടക്കും. ഇക്കമാർ ഗൾഫിൽ നിന്നും കൊണ്ടുവരുന്ന കുഞ്ഞി കളിപ്പാട്ടങ്ങളെല്ലാം നിരന്നിരിക്കുന്ന താഴിട്ട് പൂട്ടിയ ഷോകേസ് അതിനുള്ളിലാണ്. അവരു കൊണ്ടുവന്ന മുന്തിയ വസികളും ഉടയുന്ന പാത്രങ്ങളും ഭംഗിയായി അവിടെ അടക്കി വെച്ചിരിക്കുന്നു. അതിഥികൾ വരുമ്പോഴേ അവ പുറത്തെടുക്കൂ. ആ മുറിയിലിരുന്ന് മെഴുകുതിരി വെട്ടത്തിൽ ഞാൻ വായിച്ചു തീർത്ത പുസ്തകങ്ങൾ.
ഇടനാഴിയിൽ നിന്നു തന്നെ പ്രവേശിക്കാവുന്ന രണ്ട് കിടപ്പുമുറികളും അവ രണ്ടിലും കുളിമുറിയും. ഇടനാഴിയുടെ അറ്റത്ത് നീളത്തിൽ അടുക്കള. അടുക്കളയോട് ചേർന്നൊരു കുളിമുറിയും കക്കൂസും. പുറത്ത് വിശാലമായ പിൻവശത്തിണ്ണ, പുറത്തേക്കിറങ്ങി കയറാൻ പുറത്തൊരു വെപ്പുപുര. അവിടെ നിറയെ തൂങ്ങിയാടുന്ന ഉറികൾ. ഉരൽ, ഉലക്ക, അമ്മി, ആട്ടുകല്ല്, കുഴി താളി, താഴെ ഇരുന്ന് കത്തിക്കാവുന്ന അടുപ്പും നിന്നു കത്തിക്കാവുന്ന അടുപ്പും. അതിന്നപ്പുറത്ത് വിശാലമായ വിറകുപുര. പുറത്തൂടെയുള്ള സിമൻറ് കോണിയിലൂടെ മുകളിലേക്ക് പോയാൽ അവിടെയൊരു കിടപ്പുമുറിയും കുളിമുറിയും. ഇതെല്ലാം വാർത്ത കെട്ടിടമാണ്. അങ്ങനെ ഓല മേഞ്ഞതും ഓടിട്ടതും കോൺക്രീറ്റ് വാർത്തതുമായ കെട്ടിടമായിരുന്നു ആ വീട്. ആ വീടിനൊരിടത്തും വേലിയില്ലായിരുന്നു. മുൾവേലിയോ മതിലോ ഒന്നുമില്ലായിരുന്നു. തുറന്നു കിടക്കുന്ന വാതിലുകൾ. ആർക്ക് എപ്പോൾ വേണമെങ്കിലും കയറി വരാമായിരുന്നു.
അതിൻ്റെ ഭംഗി ഞങ്ങളുടെ പരസ്പര സ്നേഹവും സഹകരണവുമായിരുന്നു. അവിടെ നിന്നും പോന്നപ്പോഴാണ് ആ വീട് എനിക്കെന്തായിരുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞത്. എന്നെ സ്നേഹിക്കുന്ന ഉമ്മയെ പോലെ ഉപ്പയെ പോലെ കൂടപ്പിറപ്പുകളെ പോലെ സ്വാർത്ഥ ലേശമന്യേ സ്നേഹിക്കുന്ന ഒരിടം തന്നെയായിരുന്നു ആ കെട്ടിടം. സങ്കടങ്ങൾ തൂത്തെറിഞ്ഞയിടം. വേദനകളിൽ ചേർത്തു പിടിച്ച ചുമരുകൾ. ഇന്നാ വീടില്ലാ, പക്ഷേ എന്നും പച്ച പിടിച്ചു നിൽക്കുന്ന ഒരായിരം ഓർമ്മകൾ നെഞ്ചിലുണ്ട്. ചില സ്നേഹങ്ങൾ അങ്ങനെയാണ്. കൂടെയുള്ളപ്പോൾ നമ്മളതിൻ്റെ മൂല്യമറിയില്ല. നഷ്ടപ്പെടുമ്പോഴാണ് എന്തായിരുന്നു അത് നമുക്കെന്ന് തിരിച്ചറിയുക!
കയറി ചെന്ന ‘മാറ്റാൻ കുടി’യുടെ പേര് തമന്ന. അവിടെ എൻ്റെ വീട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. കലപിലകളും കളി ചിരികളും കൊണ്ട് ബഹളമയമായ സിദ്ദീഖ് ലാൽ ചിത്രമായിരുന്നു എൻ്റെ വീടെങ്കിൽ തമന്ന ഏതു നേരവും സൂചി വീണാൽ കേൾക്കാവുന്നത്ര നിശ്ശബ്ദമായി കിടക്കുന്ന ഒരിടമായിരുന്നു. വല്ലാത്തൊരു മാറ്റമായിരുന്നുവത്. ഏതു നേരവും തുടച്ചും മിനുക്കിയും സാധനങ്ങളെല്ലാം സ്വസ്ഥാനത്ത് അടക്കി ചെറുക്കി വെച്ചുമൊരു വീട്. ഒരു സാധനം സ്ഥലം മാറിയാൽ പ്രശ്നമാവും. ഇന്നാ വീടു ഞങ്ങൾ പുതുക്കി പണിതു.
പിന്നെയിങ്ങ് ഖത്തറിൽ എത്തിയ ശേഷം ഞങ്ങൾ താമസിച്ച വാടക വീടുകൾ. രണ്ടു മുറി കൊട്ടാരങ്ങൾ. എൻ്റെ ഇഷ്ടത്തിന് ഞാൻ കൃഷി ചെയ്തും വിത്തു നട്ടും കിളിർത്തും അലങ്കരിച്ചും മനോഹരമാക്കിയ വീടുകൾ. ഞങ്ങളുടെ കുട്ടികളുടെ കളി ചിരികളാൽ സമ്പന്നമായൊരിടം. എൻ്റെ പാചക പരീക്ഷണങ്ങൾ സമ്പന്നമായിടം. ഗതകാല സ്മൃതികളിൽ ഞാൻ മുഴുകിയിരുന്ന രാപകലുകൾ. ഞങ്ങൾ നിർലോഭം സ്നേഹിച്ചയിടങ്ങൾ. എൻ്റെ ചുംബനങ്ങൾ നിറഞ്ഞു നിന്നിരുന്ന വീടുകൾ. പ്രാവുകൾ ചിലച്ചു പറക്കുന്നതും നരച്ച ആകാശവും എപ്പോഴെങ്കിലുമൊക്കെ കടന്നു വന്നിരുന്ന മഴയുമൊക്കെ ഞാൻ നോക്കി നിന്നിരുന്ന ജനലോരങ്ങൾ. എഴുത്തിൻ്റെ നാളുകൾ ഒരു നിമിത്തം പോലെ തുറന്നു തന്നയിടങ്ങൾ. എൻ്റെ ശ്വാസം മുട്ടലിൻ്റെ വേവും ചൂടും കണ്ട ചുമരുകൾ.
ഇന്നീ നാൽപ്പത്താറാം വയസ്സിൽ മറ്റുള്ളവരുടെ മനസ്സുകളിൽ നമുക്കായി വീട് ഉണ്ടാക്കാനുള്ള ശ്രമം ഞാൻ പാടേ ഉപേക്ഷിച്ചിരിക്കുന്നു. നമ്മൾ സ്നേഹത്തോടെ മറ്റുളളവരുടെ ഇടങ്ങളിൽ വീടൊരുക്കാൻ പലയിടത്തു നിന്നും നിർദ്ദയം ഇറക്കി വിട്ടേക്കാം. അവഗണനയും അത്രമേൽ നോവും ഏൽക്കേണ്ടി വന്നേക്കാം. അവരു നമ്മളെ പിരിഞ്ഞു പോവുമ്പോൾ വല്ലാത്തൊരു ശൂന്യത വന്നു പൊതിയാം. അതു കൊണ്ടു തന്നെ അവളവളെ സ്നേഹിച്ചു തുടങ്ങുക. നമ്മുടെ വീടുകൾ, നമുക്കേറ്റവും പ്രിയപ്പെട്ട ഇടങ്ങൾ നമ്മുടെ ഹൃദയത്തിൽ തന്നെയാവട്ടെ.
വാർധക്യത്തിൽ ജീവിച്ചിരിക്കുന്നെങ്കിൽ എനിക്കൊരു വീടു വേണം. ഒരൊറ്റ മുറി വീട്. എൻ്റെ പ്രിയപ്പെട്ടവനോടൊത്ത് താമസിക്കാൻ സുന്ദരമായൊരു കൊച്ചു വീട്. ആളുകളുടെ അംഗീകാരങ്ങൾക്ക് കാത്തു നിൽക്കാത്ത, എൻ്റെ പ്രണയിയുടെ സ്നേഹം മാത്രം നിറഞ്ഞു നിൽക്കുന്നൊരു വീട്. ഞങ്ങൾക്ക് കൈകോർത്ത് പിടിച്ചിരിക്കാൻ നീളൻ വരാന്ത വേണമാ വീട്ടിൽ, ജനലോരത്ത് മഴ കണ്ട് ഞങ്ങൾക്കിരിക്കാൻ ചാരുപടി വേണം. കഞ്ഞിയും ഉപ്പേരിയും വെയ്ക്കാൻ ആഡംബരങ്ങളൊന്നുമില്ലാത്ത ഒരു കുഞ്ഞടുക്കള വേണമവിടെ. ആ അടുക്കളയിൽ ഞങ്ങൾക്കേറെ പ്രിയപ്പെട്ട ഭക്ഷണമെല്ലാം ഒരുമിച്ച് നിന്ന് ഉണ്ടാക്കണം.
ജീവിതത്തിൽ അന്നോളം അനുഭവിച്ച വേവുകളും നോവുകളുമെല്ലാം മറന്ന് പരസ്പരം മത്സരിച്ച് സ്നേഹിക്കുന്ന ഇടമാവണമത്. തോന്നുമ്പോൾ കെട്ടിപ്പിടിക്കാൻ കഴിയുന്ന കവിളത്ത് അമർത്തി ചുംബിക്കാൻ കഴിയുന്ന ഒരിടം. അവിടെ ആത്മാവിനെ ആർക്കും അടിയറ വെയ്ക്കാതെ പെണ്ണായി ജനിച്ചതിൽ സങ്കടപ്പെടാതെ ജീവിക്കാനാവണം. കാറ്റത്ത് ഇലകളുലയുന്ന ശബ്ദം കേൾക്കണം. നനഞ്ഞ മണ്ണിൽ പൊഴിഞ്ഞുകിടക്കുന്ന മുല്ലപ്പൂക്കൾ പെറുക്കിയെടുത്ത് മണ്ണൂതി കളഞ്ഞ് വാഴനാരിൽ കോർക്കണം. മുളങ്കാടുകൾ അതിരു തീർക്കുന്ന വീടാവണമത്. വീടിൻ്റെ മേലേക്ക് പടർന്നു കിടക്കുന്ന വെളുപ്പും കടുംപിങ്കും നിറത്തിലുള്ള കടലാസ് പൂക്കൾ വേണം. മുറ്റത്ത് തന്നെ നിറയെ പൂത്തു നിൽക്കുന്ന ഉതിർ മുല്ല വേണം. വടക്കേ അതിരിൽ സുഗന്ധരാജ പൂത്ത ഗന്ധം വേണം. ജനലരികിൽ പാരിജാതം വേണം. ആ വീട്ടിലിരുന്ന് ആകാശം മുട്ടുന്ന കനവുകൾ കാണാനാവണം.
മുറ്റത്തെ വലിയ തേന്മാവിൻകൊമ്പത്ത് ഓടമടല് കൊണ്ട് ഒരൂഞ്ഞാല് കെട്ടണം. വിവിധ തരത്തിലുള്ള മരങ്ങൾ നിറയെ തണലു വിരിക്കുന്ന വീടാവണമത്. നിറയെ ചിത്രശലഭങ്ങൾ വിരുന്നു വരുന്ന പൂച്ചെടികൾ നടണം. നിലാവുള്ള രാത്രികളിൽ ആകാശം നോക്കി ഇരിക്കാൻ, മഴയുള്ള സായം സന്ധ്യകളിൽ കട്ടൻ ചായ കുടിച്ച് കുളിർത്തിരിക്കാൻ ഒക്കെ പറ്റുന്ന ഒരു വീട്. കുഞ്ഞു സ്വർഗ്ഗം! ചെടികളോടും കിളികളോടും മിണ്ടിപ്പറയാൻ പറ്റുന്ന സ്വർഗ്ഗം.
പേർഷ്യൻകവി ഹാഫിസിന്റെ വീടിനെക്കുറിച്ചുള്ള രണ്ടു വരികളുണ്ട് : “Your words are the house that you build forever. Choose them discerningly.” അതെ എൻ്റെ വാക്കുകൾ അവ തന്നെയാവട്ടെ എൻ്റെ വീടിൻ്റെ മണ്ണും മേൽക്കൂരയും…
അമൽ ഫെർമിസ്