നാളെ ഗൾഫിലേക്കുള്ള മടക്കയാത്രയായത്കൊണ്ട് ഇക്കാക്കയും കുട്ട്യോളുമൊക്കെ നേരത്തെ ഉറങ്ങി. ഉമ്മ മാത്രം അവസാനംവരെ ഇതും കൂടി വെച്ചോക്ക്, വെയിറ്റൊന്നും കൂടുലാന്നും പറഞ്ഞ് എന്തൊക്കെയോ പൊതിഞ്ഞും പൊതിയാതെയും പെട്ടിയിലേക്ക് വെച്ചു. ഗൾഫിലേക്ക് തിരിച്ച് പോകുന്നതിൻ്റെ തലേന്ന് വേപ്പിലയും അച്ചാറും മസാലപ്പൊടികളും ഈരിഴക്കരതോർത്തും പുസ്തകങ്ങളും ട്രോളിയിൽ തിരിച്ചും മറിച്ചും വെച്ച് തൂക്കമൊപ്പിക്കലെന്ന സിറാത്ത് പാലത്തിലൂടെ നടന്നുനടന്ന് തളർന്ന് ഒടുക്കം എല്ലാം എടുത്തുവെച്ച്, ഉമ്മാട് കിടന്നുറങ്ങിക്കോളാൻ പറഞ്ഞ് തൈലം മണക്കുന്ന ഉമ്മാമാടെ മുറിയിലേക്ക് കയറിയപ്പോൾ നെഞ്ചിലൊരു വിങ്ങൽ. നേരം കുറെയായതോണ്ട് ഉമ്മാമ ഉറങ്ങിയിട്ടുണ്ടാവുമെന്നാ കരുതിയത്. ” ഇബടെ കുത്തിരുന്നാ ഉമ്മാൻ്റെ ട്ടി. എന്ത്ത്താ മാളേ അൻ്റൊരു ചേലും കോലോം” ഉമ്മാമാടെ പരുക്കൻ വിരലുകൾ നെറുകിലൂടെ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഷാംപൂവിട്ട് പതപ്പിച്ച് ഉച്ചിയിൽ കെട്ടിവെച്ച മുടി എവിടെയൊക്കെയോ കൊളുത്തി വലിക്കുന്നു. സുഖദമായൊരു വേദനയിൽ പറങ്കിമാങ്ങയും മുറുക്കാനും മണക്കുന്ന ഉമ്മാമാടെ കറുത്ത മുണ്ടിൻ്റെ തലപ്പത്തെ നേരിയ സുവർണ്ണ കസവിലൂടെ ഞാൻ മെല്ലെ തലോടി. ഉമ്മകുപ്പായത്തിനുള്ളിൽ നിന്നും പുറത്തേക്ക് ചാടാൻ വെമ്പിനിൽക്കുന്ന…
Author: Amal Fermis
എൻ്റെ ഉമ്മയേയും ഉപ്പയേയും കുറിച്ച് എത്ര പറഞ്ഞാലും എനിക്ക് മടുക്കാറില്ല. എൻ്റെ വീട്ടുകാരും കൂട്ടുകാരുമൊക്കെ അതു പറഞ്ഞെന്നെ കളിയാക്കാറുണ്ടെങ്കിൽ ഇന്നുമതിൽ തരിമ്പും കുറവു വന്നിട്ടില്ല. ഇത്തിരിക്കാലം മാത്രം അനുഭവിക്കാൻ കഴിഞ്ഞ സ്നേഹമായതുകൊണ്ടാവും അവരെന്നെ ഒത്തിരി സ്വാധീനിച്ചത്. ഈ ലോകത്ത് എനിക്ക് റബ്ബ് തന്ന അനുഗ്രഹങ്ങളിൽ ഏറ്റവും അമൂല്യമായി ഞാൻ കരുതുന്നത് എൻ്റെ മാതാപിതാക്കളെ തന്നെയാണ്. അവരുടെ മകളായി ജനിക്കാനായെന്നതിൽ ഞാനേറ്റവുമധികം ആഹ്ലാദിക്കുന്നു. എൻ്റെ ഉമ്മയെക്കുറിച്ച് പറയാൻ എനിക്ക് നൂറു നാവാണ്. ഉമ്മയുടെ ജീവിതം ഒരു സിനിമാക്കഥ പോലെ സംഭവബഹുലമായിരുന്നു. 11 വയസ്സുള്ളപ്പോൾ ഉപ്പ മരിച്ച ശേഷം ഞാനും ഉമ്മയും ഒരുമിച്ചാണ് ഉറങ്ങിയിരുന്നത്. ആ കൈകളിൽ തല വെച്ച് നെഞ്ചോട് ചേർന്ന് ഉമ്മാനെ ചുറ്റി പിടിച്ച് കിടക്കുമ്പോഴൊക്കെ ഞാനുമ്മാട് ഉമ്മാടെ കഥ പറയാൻ പറയും. എത്രകേട്ടാലും എനിക്ക് മതി വരില്ലായിരുന്നു. അന്നു കേൾക്കുമ്പോൾ ഒരു കഥ കേൾക്കുന്ന ലാഘവത്തോടെ ഞാൻ കേട്ടിരുന്നതെല്ലാം ഇന്നോർക്കുമ്പോൾ എനിക്ക് സങ്കടം വരും. ഉമ്മ കടന്നു വന്ന കനൽവഴികൾ,…
ഡിബേറ്റ് ഹാളിൽ ചർച്ച കൊടുംപിരി കൊണ്ടു. മലയാള സിനിമാ നടന്മാരും നരയുമാണ് വിഷയം. പ്രായത്തെ ഇനിയും അംഗീകരിക്കാതെ പ്രായത്തിൽ കുറഞ്ഞ വേഷങ്ങൾ ചെയ്യുന്ന താരരാജാക്കന്മാർക്ക് എതിരെയാണ് ഭൂരിപക്ഷവും. ഇക്കയും ഏട്ടനുമൊക്കെ അവരുടെ ശരീരം വേണ്ട വിധം കാത്തു സംരക്ഷിച്ചിട്ടാണല്ലോ വയസ്സുകാലത്തും ചെറുപ്പക്കാരെപ്പോലെ അഭിനയിക്കുന്നത് അതിൽ തെറ്റൊന്നുമില്ലെന്ന് ഫാൻസ് കലി പൂണ്ടു. ചർച്ച വെറും ഒച്ചയിലേക്ക് നീങ്ങിയപ്പോൾ ഹരിസാർ എന്നെ തട്ടി കണ്ണുകൊണ്ട് പുറത്തേക്ക് പോകാമെന്ന് ആംഗ്യം കാണിച്ചു. എനിക്കും വൈകുന്നേരത്തെ ടി വി ചർച്ചക്കു മുൻപിൽ ഇരിക്കുമ്പോൾ ബഹളം മൂത്താൽ റിമോട്ട് എടുക്കാൻ തോന്നുന്നതുപോലൊരു ചിന്തയിലായിരുന്നതു കൊണ്ട് മറ്റൊന്നും ചിന്തിക്കാതെ വേഗം പുറത്തേക്ക് ചാടി. “ഇവന്മാർ നമ്മുടെ ചായം പുരട്ടിയ തലകളെ കൂടിയാണ് നൈസായിട്ട് അധിക്ഷേപിക്കുന്നത് അല്ലേ ഷാജി സാറേ? ” ഹരിസാർ ബർഗൻഡി നിറം കൊടുത്ത് സുന്ദരമാക്കിയ മുടി അരുമയോടെ തലോടി. ഞാൻ കഷണ്ടി കയറി തുടങ്ങിയ തലയിൽ ഹെയർ ഫിക്സിങ്ങ് ചെയ്യണോ ഹെയർ ട്രാൻസ്പ്ലാൻറ്റ് ചെയ്യണോന്ന് ആലോചിച്ചോണ്ടിരിക്കുന്ന സമയമാണ്.…
നനഞ്ഞ ബസ്സിൻ്റെ ചില്ലിലൂടെ കുളിർമ്മയുള്ളൊരു ശീതക്കാറ്റടിച്ചു കയറി. ഇന്നു രാത്രിബസ്സിലാണ് ഡ്യൂട്ടി. മഴ ചാറിതുടങ്ങിയപ്പോൾ ബസ്സിൻ്റെ ഷട്ടറുകളോരോന്നായി ഇട്ടു തുടങ്ങി. നഗരത്തിൽ നിന്നും വിനോദസഞ്ചാര മേഖലയായ ആ മലമുകളിലേക്കുള്ള ഇന്നത്തെ അവസാനത്തെ ബസ്സിൽ ഇരിക്കുമ്പോൾ മനസ്സ് കല്ലാക്കാൻ ശ്രമിക്കുകയാണ്. രവിയേട്ടന് കണ്ണു ശരിക്കു കാണുന്നുണ്ടോ ആവോ? തുള്ളിക്കൊരു കുടം കണക്കേ പേമാരി കനക്കുമ്പോൾ ഉള്ളിലെന്തോ പഴയതുപോലെ വേവലാതിയൊന്നുമില്ല. വേദനയുടെ കൂടായ മനസ്സിലേക്ക് ഇതിൽ കൂടുതൽ ആവലാതികൾ കയറില്ലായിരിക്കും. യാത്രകൾ ഇഷ്ടമായിട്ടൊന്നുമല്ല ആനവണ്ടിയിലെ കണ്ടക്ടർ ജോലി ഏറ്റെടുത്തത്. അങ്ങേരുടെ ആത്മഹത്യക്കു ശേഷം എന്തെങ്കിലുമൊരു ജോലി കിട്ടേണ്ടത് അത്യാവശ്യമായിരുന്നു. മക്കളേയും അങ്ങേരുടെ മാതാപിതാക്കളേയും പട്ടിണിക്കിടാൻ കഴിയില്ലല്ലാേ. ഒരുമിച്ച് ആത്മഹത്യ ചെയ്യാൻമാത്രം മനസ്സടുപ്പം അങ്ങേര്ക്കില്ലായിരുന്നിരിക്കാം. അല്ലെങ്കിലും എന്തിലാണങ്ങേര് എന്നെ കൂടെ കൂട്ടിയിട്ടുള്ളത്? രണ്ടു മക്കളെന്ന തീരുമാനം പോലും അങ്ങേരുടേതായിരുന്നല്ലോ. കല്യാണം കഴിയുമ്പോൾ കൊണ്ടു വന്നിരുന്ന പണ്ടവും പണവും കൊണ്ടുപോവാനും അങ്ങേർക്കാരോടും ചോദിക്കേണ്ടതില്ലായിരുന്നു. എല്ലാം നഷ്ടപ്പെട്ടപ്പോഴും ഒരു വാക്കു മിണ്ടിയില്ല. അതു കൊണ്ടു തന്നെ ഇന്നിപ്പോൾ അത്യാവശ്യത്തിന്…
മാലിന്യക്കൂടായി മാറിയിരിക്കുന്നു അടുക്കള. കുട്ടികൾ പഠിക്കാനും ഉമ്മയും നാത്തൂനും നാത്തൂൻ്റെ വീട്ടിലേക്കും പോയപ്പോഴാണ് ഞാനാ മുറിയുടെ നാലു ചുമരുകൾക്കകത്തു നിന്ന് മെല്ലെ പുറത്തിറങ്ങിയത്. ഇദ്ദയിരിക്കുന്ന * പെണ്ണ് അന്യപുരുഷന്മാരെ കാണാതിരുന്നാൽ മതിയെങ്കിലും ഈ വീട്ടിലെ നിയമമനുസരിച്ച് അതെൻ്റെ വീട്ടിലെ ഏറ്റവും ചെറിയ മുറിക്കകത്തേക്ക് ചുരുങ്ങിയിരിക്കുന്നു. ഒന്നും എതിർത്ത് പറയാൻ നാവില്ലാത്തവൾ എന്തു പറയാൻ! അങ്ങനെ പറയാനാകുമായിരുന്നെങ്കിൽ രണ്ടാം തവണയും ഈ വീട്ടിലെനിക്ക് ഇദ്ദയിരിക്കേണ്ടി വരില്ലായിരുന്നു. ദിവസങ്ങളായി തുറക്കാത്തതിനാൽ വിസമ്മതം പ്രകടിപ്പിച്ച് അടഞ്ഞുകിടന്നു ചില്ലുപാളികൾ തുറക്കാൻ ആവശ്യത്തിലധികം ബലം പ്രയോഗിക്കേണ്ടിവന്നെങ്കിലും മരച്ചില്ലകളെ തഴുകി തലോടി വന്ന കാറ്റെൻ്റെ മനസ്സിലെ ഈർഷ്യയെ ഉരുകിയിറക്കി. ജനലഴികൾക്കകത്തൂടെ സുമയുടെ വീട്ടിലേക്ക് എത്തി നോക്കി. ആരേയും പുറത്തു കാണാനില്ല. ഉച്ചവെയിലിൻ്റെ ആലസ്യത്തിൽ ഉറങ്ങുകയാവുമെല്ലാരും. അല്ലെങ്കിൽ എൻ്റെ നിഴൽ കണ്ടാൽ പാഞ്ഞു വന്നേനെ സുമ. ഉമ്മയും റസിയയും ഉള്ളതുകൊണ്ടാണ് ആരും ഇവിടേക്ക് വരാത്തത്. കണ്ടാലും കണ്ടാലും മതിയാവാത്ത കാഴ്ചകളായി ജനലരികിൽ പവിഴമല്ലിയും പാരിജാതവും മുല്ലവള്ളിയും കെട്ടുപ്പിണഞ്ഞു കിടക്കുന്നു. തെളിഞ്ഞ ആകാശത്തിനു…
ഉച്ചചൂട് അധികരിച്ചിരിക്കുന്നു. ഒരു കസേര പോലും ഒഴിവില്ലാത്ത വിധം ഐ സി യു വിനു മുൻപിൽ എല്ലാവരും തിങ്ങി ഞെരുങ്ങിയിരിക്കുന്നു. ഇനിയും ഇരിക്കാൻ കഴിയാത്ത പലരും പലയിടങ്ങളിലും ചാരി നിൽക്കുന്നു. നീല വേഷമണിഞ്ഞ ഗാർഡുകളും വെള്ളയുടുപ്പിട്ട നഴ്സുമാരും ഇടക്കിടെ കടന്നു പോവുന്നു. നീല ജാലകവിരികൾ കൊണ്ടു മറച്ച ആ മുറിയിലേക്ക് എത്ര ഏന്തി വലിച്ചു നോക്കിയാലും ഒന്നും കാണില്ലേലും അങ്ങോട്ടു തന്നെ ശ്രദ്ധയർപ്പിച്ചിരിക്കുകയാണ്. പിന്നിൽ വിദൂര ജലരേഖപോലെ നീലാകാശത്തിൻ്റെ ഇത്തിരി ചീള് കാണാം. “എനിക്കൊന്നൂല്ലാന്ന്, വെറുതെ ഇവിടെ കിടക്കാണ്ട് കുടിൽക്ക് പോവാം നമ്മക്ക്.” അവളങ്ങനെ പറഞ്ഞ് കൊണ്ട് വാതിൽ പാളികൾ തുറന്ന് ഓടി വരുമെന്നോർത്ത് കാത്തിരുന്നു ഞാൻ. “വെല്ലിമ്മാനെ ഇന്ന് ഐ സി യൂന്ന് മാറ്റോ പപ്പാ?” ജമാലിൻ്റെ ഇളയ മോൻ ഹാദി മൊബൈൽ ഫോണിൽ നിന്നും തലയുയർത്തി ജമാലിനോട് ചോദിക്കുന്നത് കേട്ടപ്പോൾ എൻ്റെ വിരലുകൾക്കിടയിലൂടെ ഉരുണ്ടുകൊണ്ടിരുന്ന തസ്ബീഹ് മാല നിശ്ചലമായി, പതിഞ്ഞ ശബ്ദത്തിൽ ദിക്ർ ചൊല്ലിയിരുന്ന നാവും. ആയിഷാക്ക് ഏറ്റവും…
പ്രിയ ശത്രു ബാലചന്ദ്രമേനോന്, ബാലചന്ദ്ര മേനോൻ. ഒരു പാട് കാലങ്ങൾക്ക് ശേഷം ഈ ലോകം മുഴുവൻ മഹാമാരി പടർന്ന് വീടകങ്ങളിലേക്ക് ഒതുങ്ങിയ കാലത്താണ് ഞാൻ വീണ്ടും നിങ്ങളുടെ സിനിമകൾ കാണുന്നത്. എന്റെ ചെറുപ്പക്കാലം തൊട്ടേയുള്ള ശത്രുവാണ് നിങ്ങൾ. നിങ്ങളറിയാത്ത നിങ്ങളുടെ ശത്രു. ഞങ്ങളുടെ വീട്ടിൽ, ഞങ്ങൾ ഒൻപത് മക്കളായിരുന്നു. അതിൽ, മൂത്ത രണ്ട് സഹോദരൻമാർ ഖത്തറിലായിരുന്നു. 1987-ൽ അവർ വരുമ്പോഴാണ് ഒരു വി.സി.പിയും കുറെ വീഡിയോ കാസറ്റുകളും കൊണ്ടുവന്നത്. നാട്ടിൽ നിന്നൊരു ടി.വി.യും വാങ്ങി. ഒരു യാഥാസ്ഥിക മുസ്ലിം കുടുംബമായിരുന്നതിനാൽ ഞങ്ങൾ അന്ന് വരെ തിയ്യേറ്ററിൽ പോയോ ടിവിയിലോ സിനിമകളൊന്നും കണ്ടിരുന്നില്ല. അന്ന് ഇക്കമാർ കൊണ്ടുവന്ന വി, സി.പി യും ടിവിയും വെച്ച് ആദ്യമായി കണ്ട സിനിമകളിൽ ഒന്ന് ഏപ്രിൽ 18 ആയിരുന്നു .. നിങ്ങളുടെ കുട്ടാ.. എന്ന വിളി ചെന്നുക്കൊണ്ടത് എന്റെ ഉമ്മാടെ നെഞ്ചിലായിരുന്നു. ആദ്യ ദിവസം തന്നെ നിങ്ങളുടെ കട്ട ഫാനായി എന്റെ ഉമ്മ. അവരു കൊണ്ടുവന്ന വീഡിയോ…
അടുപ്പുതിണ്ണയിൽ കൂട്ടിയിട്ട വിറകുകളൊക്കെ തണുത്തു വിറങ്ങലിച്ചിരിക്കുന്നു. മാനത്ത് നിന്നും മഴ കിടതക തരികിട തകതരി കിടതക പെയ്തു കൊണ്ടേയിരിക്കുന്നു. ഒരാഴ്ചയായി കുഞ്ഞാലി തോല് വേണ്ടേന്ന് ചോദിക്കാൻ തുടങ്ങിയിട്ട്. ഈ നശിച്ച മഴയുടെ കൊട്ടൊന്ന് ശമിച്ചാലേ കുഞ്ഞാലിയോടിന്ന് മൂരിടെ തോല് കൊണ്ടുവരാൻ പറയാൻ പറ്റൂ. അകത്തൊക്കെ മൂരിത്തോലിന്റെ നനഞ്ഞു പുഴുകിയ മണം നിറഞ്ഞു നിൽക്കുന്നതുപോലെ. മൂക്കിൽ പറ്റി പിടിച്ച് നിൽക്കുന്ന നാറ്റം മുഷിഞ്ഞ ചേലത്തുമ്പിൽ അമർത്തി തുടച്ചു. നനഞ്ഞ അടുപ്പിലേക്ക് വിറകിൻ ചീളുകൾ എടുത്തു വെച്ച് പുകയുന്ന അടുപ്പിലേക്ക് ഊതിയൂതി മടുത്ത് ഞാൻ ഉമ്മറക്കോലായുടെ നീൾച്ചയിലേക്ക് നടന്നു. അറവുശാലയിൽ നിന്നും കൊണ്ടുവരുന്ന മൂരിയുടെ തോല് വലിച്ചുകെട്ടി ആണിയടിച്ച് വെക്കുന്ന നിലം മഴയത്ത് ചെളിയിൽ പുതഞ്ഞു പോയിരിക്കുന്നു. തൊലിപ്പുറമേയുള്ള ചോരയും ഇറച്ചിയുടെ അവശിഷ്ടങ്ങളും വടിച്ചു കളഞ്ഞ് വൃത്തിയാക്കി മൂന്നു ദിവസമെങ്കിലും നല്ല വെയില് കൊള്ളിച്ചാലേ തോലിൻ്റെ വാട മാറി അതുണങ്ങി കിട്ടൂ. ശക്തിയായ മഴയത്ത് ശീതലടിക്കുന്ന പൂമുഖത്തിണ്ണയിലിരുന്ന് ഞാൻ മുറ്റത്തേക്ക് നോക്കി. പറമ്പ് നിറഞ്ഞു…
എന്റെ ഏറ്റവുമടുത്ത സുഹൃത്താണ്, അല്ലെങ്കിൽ എന്റെ പങ്കാളിയാണ്, എന്റെ കുഞ്ഞുങ്ങളാണ്, അവർ എനിക്കു വേണ്ടി എല്ലാം ചെയ്തു തരും എന്ന പ്രതീക്ഷയോടു കൂടി മാത്രം ജീവിതം മുൻപോട്ട് നയിക്കരുത്. മറിച്ച്, മുന്നോട്ടുള്ള ജീവിത വേളയിൽ എനിക്ക് ഞാൻ മാത്രമാവുന്ന ഒരു സന്ദർഭം വന്നാലും ഞാൻ തളരില്ല മുന്നോട്ട് തന്നെ പോകും എന്റെ ജീവിതം മനോഹരമാക്കാൻ എനിക്ക് സാധിക്കുമെന്ന ഉറപ്പ് തന്നെയാണ് ഏററവും വലിയ പ്രതീക്ഷ!
2023 വർഷം പടിയിറങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രമാണല്ലോ ബാക്കിയുള്ളത്. തിരിഞ്ഞൊന്നു നോക്കുമ്പോൾ വ്യക്തിപരമായി ഞാനേറെ കാതം താണ്ടിയ ഒരു വർഷമാണിത്. ഉണർന്നിരുന്ന് കണ്ടിരുന്ന നൂറായിരം സ്വപ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കിനാവുകൾ സാക്ഷാത്കരിച്ച വർഷം ! ഒരു പാട് പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെട്ട എന്റെ സ്വന്തം പേരിലും ഒരു പുസ്തകം അച്ചടിച്ചു വന്ന വർഷം. എഴുത്തുകാരി എന്ന ലേബൽ ഔദ്യോഗികമായി പതിച്ചു കിട്ടിയ കൊല്ലം ! എന്റെ ഏറ്റവും വലിയ കനവുകളിൽ ഒന്നായ മക്കാ തീർത്ഥാടനം യാഥാർത്ഥ്യമായ വർഷം. അള്ളാഹുവിന്റെ പുണ്യ ഗേഹത്തിൽ കഅബാലയത്തിനു മുന്നിൽ നിന്ന് പ്രാർത്ഥിക്കാൻ സാധ്യമായത്, ആ കിസ്വയിൽ തൊടാനായത് വിശ്വാസിയായ എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരനുഭവം തന്നെയാണ്. ഏറെ കാലമായി കൊതിച്ചിരുന്ന ദൽഹി – കാശ്മീർ യാത്രയും ബക്കറ്റ് ലിസ്റ്റിൽ നിന്നും കുതിച്ചുയർന്ന് ഏറെയേറെ മനോഹരമായ ഒരു അനുഭവമായി ഹൃദയത്തിനകത്ത് കുടിയേറി. ഇന്നുവരെ ലഭിച്ച എല്ലാ സൗഭാഗ്യങ്ങൾക്കും സർവ്വശക്തനായ നാഥന് നന്ദി പറയുന്നു. വരും വർഷങ്ങളിൽ ഒരു…
