ഓട്ടോ ഡ്രൈവർക്ക് പൈസ കൊടുത്ത് ആ വലിയ ഗേറ്റിനടുത്തേക്ക് നടക്കുമ്പോൾ എന്തോ മനസ്സിൽ സംശയങ്ങൾ തല പൊക്കാൻ തുടങ്ങി.
ഇതുതന്നെ അല്ലേ വീട്? ഇനി ഡ്രൈവർക്ക് വീട് മാറിയോ? സംശയ നിവാരണത്തിനെ ന്നപോലെ ചുറ്റും ഒന്ന് കണ്ണോടിച്ചു.
ആദ്യമായി ലതികയെ കാണാൻ വന്നപ്പോൾ തുറന്നിട്ട ഗേറ്റിനു പുറത്തെല്ലാം ടോമിച്ചന്റെ പാർട്ടി പ്രവർത്തകരും മറ്റുമായി കുറെ ആളുകൾ ഉണ്ടായിരുന്നത് കൊണ്ടും നിഖിലേട്ടന്റെ കൂടെ ആയിരുന്നത് കൊണ്ടും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. പിന്നെ വന്നതും വല്ലാത്ത ഒരു സാഹചര്യത്തിലായിരുന്നില്ലേ.
ആ എന്തായാലും കയറി നോകാം. അയാൾക്ക് വീട് മാറാൻ തരമില്ല. ടോമിച്ചനെ അറിയാത്തവരില്ലല്ലോ ഈ നാട്ടിൽ .
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
കൂറ്റൻ ചുറ്റുമതിലിന്റെ നടുവിലെ ആ വലിയ ഗേറ്റ് അവൾ തള്ളി തുറന്ന് കോമ്പൗണ്ടിലേക്ക് കയറിയപ്പോൾ തന്റെ സംശയം അസ്ഥാനത്താണെന്ന് മനസ്സിലായി. ഇന്നലെകളുടെ പ്രതാപത്തിന്റെ ശേഷിപ്പുകൾ വിളിച്ചറിയിച്ചു കൊണ്ട് കള കയറിയ പുൽത്തകിടിയും അവിടെവിടെയായി നിൽക്കുന്ന ബോഗൻ വില്ലകളും റോസും അവളെ നോക്കി ചിരിച്ചു.
ആദ്യ തവണ വന്നപ്പോൾ കണ്ട വീടും പരിസരവും ഇപ്പോഴത്തെ അവസ്ഥയും രാവും പകലുമെന്നപോലെയാണ് തോന്നിയത്. ഒരാളുടെ അഭാവത്തിന് ഇത്രമാത്രം മാറ്റങ്ങൾ വരുത്താനാവുമായിരിക്കും എന്ന് ആലോചിച്ചു കൊണ്ട് കോളിങ് ബെൽ അടിച്ചു. വീട് ഈ അവസ്ഥയിലാണെങ്കിൽ അവൾ എങ്ങനെയാവും. ഏയ് അവൾ നല്ല മനക്കരുത്തുള്ളവളാണ്, ജീവിതത്തിലെ എന്തെല്ലാം പ്രതിസന്ധികൾ അവൾ ധൈര്യമായി കൈകാര്യം ചെയ്തിട്ടുണ്ട്. കോളേജ് കാലത്തെ വളരെ ബോൾഡായ പെൺകുട്ടിയായിരുന്നല്ലോ അവൾ. കോളേജ് യൂണിയൻ സെക്രട്ടറി സ്ഥാനം ആ മൂന്നു വർഷങ്ങളിലും അവളുടെ കയ്യിൽ ഭദ്രമായിരുന്നത് ഓർമയിൽ വന്നു. അവളുടെ നിഴലായി നടക്കുമ്പോഴെല്ലാം ഉള്ളിൽ അവളോട് വല്ലാത്ത ആരാധനയായിരുന്നു. കോളേജ് ബ്യൂട്ടി, ക്ലാസ്സ് ടോപ്പർ,… അവളുടെ വിശേഷണങ്ങൾ ഏറെയായിരുന്നു. എന്തിനും സ്വന്തമായി അഭിപ്രായങ്ങൾ പറയാനും പ്രവർത്തിക്കാനും ധൈര്യം കാണിക്കുന്നഅവളോട് ചെറിയൊരു അസൂയ തനിക്കുണ്ടായിരുന്നില്ലേ എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്.
ടോമിച്ചൻ പോയിട്ട് മാസം രണ്ട് ആയിട്ടും തനിക്ക് പിന്നീട് ഇങ്ങോട്ടൊന്നു വരാൻ കഴിഞ്ഞില്ലല്ലോ, വല്ലാത്ത കുറ്റബോധം തോന്നി.
ജോലിക്കാരി വന്ന് വാതിൽ തുറന്ന് തന്നെ അകത്തേക്ക് ക്ഷണിച്ചു. അന്ന് കണ്ട പരിചയം കൊണ്ടാവും അവർ എന്നെ ലതികയുടെ റൂമിലേക്കാണ് കൊണ്ടു പോയത്.
പക്ഷെ തന്റെ മാനസികവിചാരങ്ങൾ കൊണ്ട് പടുത്തുയർത്തിയ കോട്ട ഒറ്റ നിമിഷം കൊണ്ട് തകർക്കുന്ന കാഴ്ചയാണ് കണ്ടത്. രണ്ടു മാസം മുമ്പ് ടോമിച്ചനെ കാണാൻ ഹോസ്പിറ്റലിൽ ചെന്നപ്പോൾ പോലും അവളുടെ സൗന്ദര്യത്തിൽ അസൂയയോടെ നോക്കിയ തന്റെ കണ്ണുകൾ എന്തിനെന്നറിയാതെ നീർതുള്ളികൾ വീഴ്ത്താൻ തുടങ്ങി. ടോമിച്ചൻ പോവുമ്പോൾ ഇവളുടെ ആത്മാവും കൂടെ പോയോ എന്നൊരു നിമിഷം ഓർത്തു പോയി. പ്രായത്തേക്കാൾ മുന്നിലേക്കെത്താൻ ഈ രണ്ട് മാസം കൊണ്ട് അവളുടെ ശരീരം ഇത്രയും ആഗ്രഹിച്ചോ? ആകുമായിരിക്കും, അവർ തമ്മിലുണ്ടായിരുന്ന പ്രണയം തനിക്കറിയാവുന്നതാണല്ലോ.അദ്ദേഹത്തിന്റെ നഷ്ടം അവളെ ഇങ്ങനെ ആക്കിയില്ലെങ്കിലേ അത്ഭുതമുള്ളു.
“നീയെന്താ അവിടെ തന്നെ നിന്നു കളഞ്ഞത്. വാ, ഇരിക്ക് ”
“ആ ലതി… അമ്മു എവിടെ?”
“ഇവിടെ ഉണ്ടായിരുന്നു ഇത്രയും നേരം. അവളുടെ എന്തോ കാണാനില്ലെന്നും പറഞ്ഞ് എന്നോട് വഴക്കിട്ടു കൊണ്ട്.”
“ഇപ്പൊ അവൾക്ക് ട്രീറ്റ്മെന്റ് ഒന്നുമില്ലേ?”
” കുറെ ചികിത്സയൊക്കെ ചെയ്തു. ജന്മനാ അവൾ അങ്ങനെ തന്നെ ആയിരുന്നു. എന്റെ അശ്രദ്ധകൊണ്ട് കുഞ്ഞിലേ അവളുടെ വളർച്ചയിൽ ഉള്ളകുറവുകൾ കണ്ടെത്തിയില്ല. പ്രായം പതിനെട്ടായെങ്കിലും പത്തു വയസ്സിന്റെ ബുദ്ധിയെ അവൾക്കൊള്ളൂ. എന്നാൽ വാശി ഇരുപത്തെട്ടിന്റെയാണ്. ആ അത് പോട്ടെ നീ ഒറ്റക്കാണോ വന്നത്?”
“അതെ,സ്കൂളിൽ എക്സാമും പോർഷൻ തീർക്കലുമെല്ലാമായി എനിക്ക് പിന്നെ ഇങ്ങോട്ടൊന്നു വരാൻ കഴിഞ്ഞില്ല. ഇപ്പൊ എന്തായാലും വെക്കേഷനല്ലേ കുറച്ചു സമയം നിന്റെ കൂടെ നിൽക്കലോ എന്ന് കരുതി ഒറ്റക്ക് പോന്നു.”
” ഹ്മ്മ്.. അതെന്തായാലും നന്നായി. കുറച്ചു സമയത്തെക്കെങ്കിലും അതൊരു ആശ്വാസമാവുമല്ലോ.. കുറച്ചു മാസങ്ങൾക്കു മുമ്പ് വരെ ആളും ബഹളവും ഒടുങ്ങാത്ത ഈ വീടിപ്പോൾ ആരെങ്കിലും കയറി വരുന്നത് കാത്തിരിക്കാൻ തുടങ്ങി.”
അവളുടെ വാക്കുകളിലെ ദൈന്യത എന്റെ ഹൃദയത്തെ കൊളുത്തി വലിച്ചു.
“വീട്ടിൽ നിന്ന്? ”
“മ്.. ഏട്ടൻ എപ്പോഴെങ്കിലും ഒന്ന് വരും ”
” നീയെന്താ ഭക്ഷണം ഒന്നും കഴിക്കാറില്ലേ. ആകെ ക്ഷീണിച്ചു പോയല്ലോ. ഈ റൂമിൽ തന്നെ ചടഞ്ഞിരിക്കുകയാണോ പതിവ്, എന്തായാലും ടോമിച്ചനെ രോഗത്തിന് അധികം ബുദ്ധിമുട്ടിക്കാൻ കഴിഞ്ഞില്ലല്ലോ, അദ്ദേഹം അവസാനംവരെ എത്ര ഊർജസ്വലനായിരുന്നു അങ്ങനെ കരുതി ആശ്വസിക്ക്. മോൾക് നീയല്ലാതെ വേറെ ആരാണുള്ളത്. നീ നിന്റെ ശരീരം ശ്രദ്ധിക്കണ്ടേ? ”
അവളുടെ മുഖത്ത് വിരിഞ്ഞു മറഞ്ഞ ചിരിയുടെ അർത്ഥം കണ്ടെത്താൻ ഞാനൊരു പാഴ് ശ്രമം നടത്തി.
“അത് വളരെ ശെരിയാണ് അദ്ദേഹം എന്നും ഊർജ്ജസ്വലനായിരുന്നു. ആദ്യം മുതൽ അവസാനം വരെ.” നിസംഗതയോടെയുള്ള സംസാരം അവളെ എനിക്ക് അപരിചിതയാക്കി.
സാന്ത്വനത്തോടെ അവളുടെ ചുമലിൽ പിടിച്ചഎന്റെ കയ്യിലേക്ക് അവൾ തലചായ്ച്ചു.
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
വീണ്ടും വരാമെന്ന ഉറപ്പ് നൽകി യാത്ര പറഞ്ഞിറങ്ങുമ്പോൾ കാർമേഘങ്ങൾ പെയ്തൊഴിഞ്ഞ ആകാശം പോലെ തെളിഞ്ഞ അവളുടെ മുഖം എനിക്ക് അല്പം ആശ്വാസം നൽകി. എന്റെ മനസ്സിലേക്ക് അവൾ കോരിയിട്ട തീയണക്കാൻ ഏത് പേമാരിക്ക് കഴിയും എന്ന് ഞാൻ പരിതപിച്ചു.
ഒരേ നാട്ടുകാരും ഒരേ സ്കൂളിൽ പഠിച്ചവരുമാണെങ്കിലും ബിരുദപഠനകാലത്താണ് ഞാനും ലതിക വർമ്മയും അടുത്ത കൂട്ടുകാരായത്.
അല്പസ്വല്പം രാഷ്ട്രീയവും കല -സാഹിത്യകൂട്ടായ്മയിലെ സജീവ സാനിധ്യവുമായിരുന്ന അലക്സ്ടോമിൻ ആയിരുന്നു ഞങ്ങളുടെ കോളേജ് യൂണിയൻ ചെയർമാൻ. അന്ന് അദ്ദേഹം പിജി അവസാന വിദ്യാർത്ഥിയായിരുന്നു.
അവർ തമ്മിലുള്ളത് വെറും ഒരു കോളേജ് പ്രണയം മാത്രമാവും എന്നാണ് ഞങ്ങൾ കൂട്ടുകാരെല്ലാം കരുതിയിരുന്നത്. ഡിഗ്രി ക്ക് ശേഷം ഞാൻ ടീച്ചേർസ് ട്രെയിനിങ് ചേർന്നപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അവരുടെ വിവാഹം നടന്നത്. അവളുടെ വീട്ടുകാരുടെ എതിർപ്പുകൾ വകവെക്കാതെയായിരുന്നു അത്. ടോമിച്ചന് അപ്പോഴേക്കും ഒരു ഗവണ്മെന്റ്ജോലി ലഭിച്ചിരുന്നത് കൊണ്ട് അവർ തലസ്ഥാനനഗരിയിലേക്ക് കൂടു മാറി. പഠനം പൂർത്തിയാക്കി അവൾ അവളുടെ സ്വപ്നങ്ങൾ കയ്യെത്തിപ്പിടിച്ചിട്ടുണ്ടാവും എന്നായിരുന്നു താൻ ഒരു വർഷംമുമ്പ് അവിചാരിതമായി അവളെ കാണുന്നത് വരെ കരുതിയിരുന്നത്.
അവൾ സ്വയം കണ്ടെത്തിയ ജീവിതം അവളെല്ലാതെയുള്ള അവളായി ജീവിച്ചു തീർക്കാനാണോ എന്ന് ഞാൻ ചിന്തിച്ചു. അവളുടെ സ്വപ്നങ്ങളുടെ ചിറക് കൊഴിഞ്ഞു വീണ വഴികളാണ് ഇന്നവൾ തന്റെ മുമ്പിൽ തുറന്ന് കാട്ടിയത്.
തിരുവനന്തപുരത്തേക്ക് താമസം മാറിയതോടുകൂടി ടോമിച്ചന്റെ രാഷ്ട്രീയ സ്വപ്നങ്ങൾക്ക് നിറം കൂടി. ഗസറ്റഡ് പദവിയിലുള്ള ജോലിയും കൂടിയായപ്പോൾ ആൾക്ക് തിരക്കേറി.
ഇതിനിടയിൽ അവർക്ക് ജനിച്ച കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങളും മറ്റുമായി അവൾ വീട്ടിലൊതുങ്ങി. ഈ തിരക്കുകൾക്കിടയിലും അദ്ദേഹം കലയെ കൈവെടിയാതെ കൂട്ടുപിടിച്ചതിനെതിരെ അവളുടെ വാക്കിൽ നിറഞ്ഞ വികാരം ഇപ്പോഴും തനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. രാത്രി വൈകുവോളമുള്ള സംഗീത കച്ചേരിക്ക് വെച്ചു വിളമ്പിയതിന്റെ വിഷമമാണോ തന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ത്യജിക്കപ്പെട്ടതിന്റെ നൈരാശ്യമോ അല്ലെങ്കിൽ അതിന്റെ നേരെയുള്ള അവഗണയോ?
കാൻസർ അതിന്റെ അവസാന സ്റ്റേജിലെ അദ്ദേഹത്തോട് വരവറിയിച്ചുള്ളു. എന്നെ പോലെയല്ല ആരോഗ്യവും ശരീരവും നന്നായി ശ്രദ്ധിക്കുന്ന ആളായിരുന്നു.
ആഞ്ജിയോ പ്ലാസ്റ്ററി കഴിഞ്ഞുള്ള റെസ്റ്റിൽ ഇരിക്കുന്നവളുടെ വാക്കുകൾ എന്റെ മനസ്സിനെ കുത്തി നോവിച്ചു.
പ്രണയത്തിന് കണ്ണില്ലെന്ന് പറയുന്നത് എത്ര ശരിയാണ്. രാജകുമാരിയെ പോലെ വളർന്ന ലതിക്ക് പ്രണയസാഫല്ല്യത്താൽ എന്താണ് നേടാൻ കഴിഞ്ഞത്. മറ്റുള്ളവർക്ക് വേണ്ടി രാവും പകലും വെച്ചുവിളമ്പി തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ത്യജിച്ച് തന്റെ ശരീരത്തിൽ തലപൊക്കികൊണ്ടിരിക്കുന്ന രോഗങ്ങളെ പോലും അവഗണിച്ചത് എന്തിന് വേണ്ടിയായിരുന്നു. ബുദ്ധി ഇല്ലാത്ത ആ മകളാണ് ഇപ്പോൾ അവളുടെ മുമ്പിൽ ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്നത്. അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ തന്നോളം ആർക്കും മനസ്സിലാക്കാൻ കഴിയില്ല. അതിനുള്ള പരിഹാരം കണ്ടെത്താനും.
4 Comments
പലജീവിതങ്ങളും ഇങ്ങനെയാണ്. ആഗ്രഹിക്കുന്നതൊന്ന് കിട്ടുന്നതു വേറൊന്ന്.
അതെ, പ്രതീക്ഷിക്കുന്നത് കിട്ടാതെ വരുമ്പോഴുള്ള നിരാശയിൽ ജീവിതം തള്ളിനീക്കാൻ പാടുപെടുന്നവർ.
പ്രണയത്തിനു കണ്ണും മൂക്കും മാത്രമല്ല ചെവിയും ഇല്ല. ഞാൻ പറഞ്ഞതല്ല. ഗ്രൂപ്പിൽ കേട്ടതാണ്.
അങ്ങനെ ഒക്കെ തന്നെയല്ലേ ഇപ്പോഴത്തെ ജീവിതങ്ങൾ