“നിങ്ങൾക്കൊക്കെ അങ്ങനെ പറയാം നാല്പത്തിരണ്ട് വർഷങ്ങൾക്കു ശേഷം ഒന്ന് ഒത്തു കൂടുന്നതാ. പലരെയും കോളേജ് വിട്ടതിനുശേഷം കണ്ടിട്ട് പോലുമില്ല.”
“അതൊക്കെ ശരിയാ അമ്മാ. എന്നാലും ഇത്ര ആവേശം കാണിക്കേണ്ട എന്നേ ഞാൻ പറഞ്ഞുള്ളൂ.”
“നിന്റെ കരിനാക്ക് വളക്കാതെ പോയെ ”
കല്യാണം കഴിഞ്ഞതിനു ശേഷം അദ്ദേഹത്തിന്റെ ജോലി സ്ഥലത്ത് താമസം തുടങ്ങിയത് കൊണ്ട് നാട്ടിൽ വന്ന് നിൽക്കാറില്ലായിരുന്നു. മക്കളുടെ പഠനവും മറ്റുമായി അവിടെത്തന്നെ കൂടിയത് കൊണ്ട് കൂട്ടുകാരുമായി ബന്ധങ്ങളും വേർപെട്ടു. ഇത്രയും ഫോൺ സൗകര്യങ്ങൾ ഇല്ലാത്തതും കാരണമായിരുന്നു. പഠനം കഴിഞ്ഞ് മക്കൾ രണ്ടും ജോലി കിട്ടി ഓരോ സ്ഥലങ്ങളിൽ പോയതോടെ വീണ്ടും ഒറ്റപ്പെട്ടു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ റിട്ടയർമെന്റിനു ശേഷം നാട്ടിൽ നിൽക്കാം എന്ന തീരുമാനത്തിൽ എത്തിയത്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
വാട്സ് ആപ്പ് ഗ്രൂപ്പുകൾ വന്നതോടെ പഴയകൂട്ടുക്കാരെല്ലാം ഇടയ്ക്കിടെ ഒത്തുകൂടാറുണ്ടായിരുന്നു. നാട്ടിൽ വന്നതോടെ ഇടയ്ക്ക് ഒന്നുരണ്ടുപേരെ കണ്ടിരുന്നതൊഴിച്ചാൽ മറ്റു ഒത്തുകൂടലുകളിലൊന്നും പങ്കെടുത്തിരുന്നില്ല. നമ്മളാണെങ്കിൽ നാനാത്വത്തിൽ ഏകത്വം കണ്ടെത്താനെന്നപോലെ അദ്ദേഹത്തിന്റെ കൂടെ ജോലിയുടെ പേരിൽ ഇന്ത്യ മുഴുവൻ ചുറ്റി നടന്ന് മലയാളിയാണോ അല്ല തമിഴത്തിയാണോ ഗുജറാത്തിയാണോ എന്നാലതുമല്ല എന്ന രീതിയിലായിട്ടുണ്ട് വേഷവും ഭാഷയും.
അപ്പോഴാണ് എല്ലാവരുകൂടി കുറച്ചകലെയുള്ള ഒരു റിസോർട്ടിൽ ഒത്തുകൂടൽ പ്ലാൻ ചെയ്തത്. അപ്പൊ ഒന്ന് ഒരുങ്ങണ്ടേ. അതും അന്തകാലത്തെ കോളേജ് ബ്യൂട്ടിയായിരുന്ന താൻ. പപ്പയും മക്കളും അസൂയപ്പെട്ടിട്ട് വല്ല കാര്യവുമുണ്ടോ.
“അല്ല പിന്നെ. ഇതിനൊക്കെ ഒരു യോഗം വേണം.” ആത്മഗതം കുറച്ചുറക്കെയായി എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ നോട്ടം ശരിയല്ല.
“അതെ ഒക്കെ ഒരു യോഗമാണ്. കൊച്ച് അതൊക്കെ അവിടെ എടുത്ത് വെച്ച് ഉറങ്ങാൻ നോക്ക്. നാളെ നേരത്തെ പുറപ്പെടാനുള്ളതല്ലേ. അവർ ഇവിടെ വന്ന് വെയിറ്റ് ചെയ്യാൻ അവസരം ഉണ്ടാക്കേണ്ട.”
കിടന്നിട്ട് ഉറക്കം വരണ്ടേ. എഴുന്നേറ്റ് എല്ലാം ഒന്ന് കൂടെ നോക്കി ഉറപ്പ് വരുത്തി. അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞുകിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.
എന്നെത്തേക്കാളും ഉഷാറിൽ എഴുന്നേറ്റ് ഫ്രഷ് ആവാൻ കേറി. എട്ടുമണിക്ക് അവരെത്തും. എല്ലാം ഒരുക്കി അവരെത്തുമ്പോഴേക്കും റെഡിയായി നിൽക്കണം. ചിന്തയോടെ ബ്രഷ് ചെയ്യാൻ തുടങ്ങി. പെട്ടെന്ന് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് അനുഭവപ്പെട്ടു. എവിടെയോ എന്തോ…..
പെട്ടന്ന് വായ കഴുകി കണ്ണാടിയിലേക്ക് നോക്കി.
“അയ്യോ… അയ്യോ….പോയല്ലോ എല്ലാം പോയല്ലോ… അയ്യോ ”
നിലവിളി കേട്ട് എല്ലാവരും കൂടി ബാത്റൂമിന്റെ വാതിലിൽ മുട്ടാൻ തുടങ്ങി.
ആദ്യം ഒന്ന് മടിച്ചെങ്കിലും മെല്ലെ വാതിൽ തുറന്നു കൊടുത്തു.
“എന്തിനാ ഇവിടെ കിടന്ന് വിളിച്ചു കൂവുന്നത് ” അദ്ദേഹത്തിന്റെ ഉറക്കം പോയ ദേഷ്യം എന്റെ മേലെ തീർത്തു.
കണ്ണീരോടെ നിൽക്കാനല്ലാതെ മറ്റൊന്നിനും വയ്യാതെ ഞാൻ തലതാഴ്ത്തി.
എന്തോ കണ്ട് പേടിച്ചിട്ടാണെന്ന നിഗമനത്തിൽ പപ്പയും മക്കളും അവിടെ മൊത്തം തിരഞ്ഞു. ഒരു പൂച്ച കുട്ടിയെ പോലും അവിടെയൊന്നും കണ്ടെത്താനായില്ല. ചോദ്യം ചെയ്യൽ ഉച്ചത്തിലായപ്പോൾ അയൽക്കാർ കൂടി ഓടി വരേണ്ടെന്ന് കരുതി മൗനവ്രതം മുറിച്ചു. എല്ലാവരുടെയും നോട്ടം എന്റെ മുഖത്തേക്കാണ്.
“ഞാനിനി എങ്ങനെ പോവും ” പിന്നെ കേട്ടത് ഒരു കൂട്ട ചിരിയായിരുന്നു.
അഞ്ചുവർഷം മുമ്പ് മുന്നിലെ രണ്ട് പല്ലുകളുടെ ഗ്യാപ് ഒരഭംഗി തോന്നിയപ്പോൾ അതടച്ചു സുന്ദരിയായതായിരുന്നു. ഗ്യാപടക്കാൻ പല്ല് രാകി ചെറുതാക്കുമെന്ന് പറഞ്ഞത് കൊണ്ട് ഏട്ടൻ ഓഫീസ് ആവശ്യത്തിന് ട്രിപ്പ് പോയപ്പോഴാണ് അത് ചെയ്തത്. മക്കൾ കൂടെയില്ലാത്ത സമയമായതു കൊണ്ട് അന്നത്തെ വിശ്വരൂപം ആരും കണ്ടിരുന്നില്ല. അന്ന് ടോപ് ഇടുന്നത് വരെ പുറത്തിറങ്ങിയിരുന്നില്ല.
ആ ടോപ്പാണ് ഇന്നലത്തെ വെപ്രാളത്തിനിടയിൽ എങ്ങനെയോ നഷ്ടപെട്ടത്.
ഇപ്പോൾ കണ്ടാൽ അസ്സൽ ഒരു പല്ലില്ലാത്ത പടു കിളവി.ആരോട് പറയും എന്റെ സങ്കടം.
ഇനി എങ്ങനെ കൂട്ടുകാരുടെ മുഖത്ത് നോക്കും.
എന്റെ കരച്ചിൽ കണ്ട് ചിരി നിർത്തി എല്ലാവരും ടോപ് തിരയാൻ തുടങ്ങി.
സമയം റോക്കറ്റിനെക്കാൾ വേഗത്തിലോടി. അവസാനം ടോപ് കിട്ടിയെങ്കിലും അത് വെച്ച് പോവുന്നത് സേഫ് അല്ലെന്ന ഉപദേശത്തിൽ ആറ്റുനോറ്റു കിട്ടിയ യാത്ര ക്യാൻസൽ ചെയ്യേണ്ടി വന്നു.
“എന്തായിരുന്നു ഇവിടെ ഫേഷ്യൽ ചെയ്യുന്നു, ഹെയർ ഡൈ ചെയ്യുന്നു, സാരി വാങ്ങിക്കുന്നു. എന്തു ചെയ്യാം! എല്ലാം ഒര് യോഗമാണ് “.
കേട്ട് കരയാനല്ലാതെ മറ്റൊന്നിനും യോഗമില്ല ദിനേശാ നമ്മൾക്ക്.
7 Comments
🤓
ഇങ്ങനേം അവസ്ഥ 😄😄
😄😄
ശോ ഇതു ഇത്തിരി കഷ്ടായി
😄😄
വല്ലാത്ത ചെയ്ത്തായി പോയി 😥🤣
😄😄