നമ്മുടെ Vulnerable Part നമ്മൾ ഏറ്റവും കൂടുതൽ ആയി Express ചെയ്യുന്ന ഇടങ്ങൾ നമുക്കത്രേം അടുപ്പമുള്ള, ഇഷ്ടമുള്ള, താൽപര്യമുള്ള ആളുകൾക്ക് മുന്നിലാണ്. ഇത്രേം കാലത്തെ ജീവിതത്തിനിടയിൽ ഒരുപാട് സൗഹൃദങ്ങളുണ്ടായിട്ടുണ്ട്. പന്ത്രണ്ട് വർഷങ്ങളായി ഞാനുമായി ഇടപഴകിയ പലരോടും, അതിൽ കൂടെ പഠിച്ചവരും അടുത്ത സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും എന്റെ മകനിലൂടെ ലഭിച്ച സൗഹൃദങ്ങളിലും എഴുത്തിന്റെ ലോകത്ത് നിന്നും ലഭിച്ച കൂട്ടുകളിലും ഞാൻ ബോധപൂർവ്വം ഒരു ഗ്യാപ്പ് ഇട്ടിട്ടുണ്ടായിരുന്നു. കൂടുതൽ അടുപ്പം വന്നാൽ പരസ്പരം സംവദിക്കുന്നതിന്റെ frequency കൂടും. സ്വാതന്ത്ര്യം കൂടും. ഇടപഴകലുകൾ അസഹനീയമായ ഇടപെടലുകളിലേക്ക് വഴിമാറും. വിനോദ സരസമായ സംഭാഷണങ്ങൾക്ക് വേദി ഒരുങ്ങും. എനിക്ക് അത് അംഗീകരിച്ചു കൊടുക്കാൻ കഴിയാതെ വരികയും ചെയ്യും.അതിന്റെ പ്രധാന കാരണം, എനിക്ക് തമാശകൾ ആസ്വദിക്കാൻ കഴിയുമായിരുന്നില്ല. പരസ്പരം സൗഹൃദം പുലർത്തുന്ന ഒരാള് പോലും തമാശയിലൂടെ എനിക്ക് നേരെ ചൊരിയുന്ന ഒരു വാക്ക് പോലും എന്നെ വല്ലാതെ നോവിക്കുമായിരുന്നു.
അതിന്റെ എല്ലാം ബാക്ഗ്രൗണ്ട് കിടക്കുന്നത് എന്റെ ബാല്യത്തിലാണ്. കൃത്യമായി പറഞ്ഞാൽ ഒരേഴ് വയസ്സുകാരിയിൽ നിന്നും പതിനാല് വയസ്സ് വരേയുള്ള കാലയളവിൽ ഏറ്റവും അടുത്ത ബന്ധുവായ ഒരു സ്ത്രീയിൽ നിന്നും ലഭിച്ച നിരന്തരമായ പരിഹാസം തന്നെയായിരുന്നു പ്രധാന കാരണം. അനിയത്തി ജനിച്ചപ്പോൾ നിന്നെ ഇനി ആർക്കും വേണ്ടെന്ന തമാശയും ടി വി ചാനലിൽ ഒരു പരിപാടിയിൽ കവിതാലാപനത്തിന് ഒരവസരം ലഭിച്ച് അതിൽ പങ്കെടുത്തതിന് നീ ഞങ്ങളെ നാണം കെടുത്തിയെന്ന് പറഞ്ഞ് കളിയാക്കി അപമാനിച്ചു വിട്ടതുമെല്ലാം ഇന്നുമോർക്കുമ്പോൾ കണ്ണിൽ ഈറൻ പൊടിയും.
രൂപത്തിൽ ഭാവത്തിൽ അങ്ങനെയങ്ങനെ ഞാൻ എന്ന വ്യക്തിയുടെ പോരായ്മകൾ എടുത്ത് പറഞ്ഞ് എന്റെ കുഞ്ഞ് മനസ്സിൽ അവർ കോറിയിട്ട മുറിവുകളുടെ ഭാഷയ്ക്ക് ഒരു തമാശ ചുവയുണ്ടായിരുന്നു. പഠനകാലത്ത് ഞാനേറ്റവും വെറുത്തതും പേടിച്ചതും പരിഹാസങ്ങളും കളിയാക്കലുകളും ആയിരുന്നത് കൊണ്ടും ആരോടും ഒരു പരിധിയിൽ കവിഞ്ഞ് അടുക്കാൻ പോലും മടിച്ചിരുന്നു. വിവാഹം കഴിഞ്ഞ് മകൻ കൂടി വന്നതോടെ വീണ്ടും പേടികളും അനിശ്ചിതത്വങ്ങളും കൂടി വന്നതേയുള്ളൂ. എന്റെ മകൻ ഭിന്നശേഷിയുള്ള കുഞ്ഞായിരുന്നപ്പോൾ ഇനി അവനും മറ്റുള്ളവരുടെ പരിഹാസം ഏറ്റ് വാങ്ങേണ്ടി വരുമോ എന്നൊരു ഭയം എന്നും കൂട്ടിനുണ്ടായിരുന്നു. എന്നെ കളിയാക്കി അപമാനിച്ച് പരിഹസിച്ച് നടന്നവരുടെ വായിൽ നിന്ന് തന്നെ അവനേയും മന്ദബുദ്ധി എന്ന് വിളിക്കുന്നത് കേട്ട് തലതാഴ്ത്തി കണ്ണിൽ ഉരുണ്ട് വന്ന കണ്ണീർ ആരും കാണാതെ ഒളിച്ചു വെച്ച് മിണ്ടാതെ നിൽക്കേണ്ട അവസ്ഥയും നേരിട്ടിട്ടുണ്ട്. അന്ന് പത്ത് വർഷങ്ങൾക്കു മുൻപേ എന്റെ മകനെ മന്ദബുദ്ധി എന്ന് വിളിച്ചവർ ഇന്ന് ഓട്ടിസ്റ്റിക് ആയ അവരുടെ പേരക്കുട്ടിയെ അങ്ങനെ വിളിക്കില്ലെന്ന് ഞാൻ കരുതുന്നു.
പറയാൻ വന്ന വിഷയത്തിൽ നിന്നും ഒരൽപ്പം മാറിപ്പോയി. തമാശ, തമാശകൾ, കളിയാക്കലുകൾ, അന്ന് ഞാൻ എന്തിനെ പേടിച്ചുവോ ഇന്ന് അവയെല്ലാം എനിക്ക് ഒരു വിനോദമായി മാറിയിരിക്കുന്നു. ഇന്ന് ഞാൻ ഏറ്റവും ഇഷ്ടപെടുന്നതും ആസ്വദിക്കുന്നതും എന്റെ സുഹൃത്തുക്കൾ എന്നെ കളിയാക്കുന്നതാണ്. പണ്ട് പലരോടും ഞാൻ പിണങ്ങി നടന്നത് അവരെന്നെ കളിയാക്കിയതാണെങ്കിൽ ഇന്ന് ഞാൻ പലരോടും കൂട്ട് കൂടുന്നത് അവരെന്നെ നിർദ്ദോഷമായ തമാശയ്ക്ക് വിധേയമാക്കുന്നത് കൊണ്ടാണ്. തമാശ നിർദ്ദോഷകരമാവുന്ന ഇടങ്ങൾ മാത്രമേ എനിക്ക് അംഗീകരിക്കാൻ കഴിയുകയുള്ളൂ. ആലോചിക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നും എന്ത് കൊണ്ടാണ് എനിക്കീ മാറ്റം വന്നതെന്ന്. അതിന്റെ ഉത്തരം എന്റെ കയ്യിലുണ്ട്. ഇന്ന് ഞാൻ കൂട്ട് കൂടുന്ന,നേരിൽ കണ്ടില്ലേലും ഞാൻ എന്നും മിണ്ടുന്നവർ ഉണ്ടല്ലോ, അവരുടെ സ്വാധീനം തന്നെയാണ് എനിക്ക് വന്ന മാറ്റങ്ങൾ. എനിക്ക് ഒരുപാട് സപ്പോർട്ടിങ് pillars ഉണ്ട്. അതിൽ ഒരു pillar ഈ സൗഹൃദങ്ങളാണ്. ഞാൻ ഏറ്റവും transparent ആയി ഇടപഴകുന്നതും എന്റെ vulnerability ഏറ്റവും കൂടുതൽ കണ്ടതും അവരാണ്. Toxic അല്ലാത്ത ഒരു കൂട്ടം പേരുടെ സ്ഥിരം നേർച്ചക്കോഴി ആയതിൽ എനിക്ക് അഭിമാനമുണ്ട്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
Murshida Parveen
2 Comments
ടോക്സിക് ആയവരെ ഒഴിവാക്കുക തന്നെ വേണം. സ്വന്തം മനസ്സിലെ ദുഷിപ്പിന് തിരിച്ചു പ്രതികരിക്കില്ല എന്നുറപ്പുള്ള കുട്ടികളെ ഇരയാക്കി രസിക്കുന്ന ഇത്തരം മുതിർന്നവർ നികൃഷ്ടജീവികൾ തന്നെ.
നമ്മൾ സങ്കടപ്പെടുന്നുണ്ട് എന്ന് മനസ്സിലായാൽ അതിനായി ചാൻസ് കാത്തിരിക്കുന്ന ചിലരുണ്ട്.. അവർക്ക് മുന്നിൽ പൊടി തട്ടി പോകാൻ കഴിയണം,.. 👍