റൂമും പൂട്ടി ചാവി പോക്കറ്റിലേക്ക് ഇട്ടിട്ട് റാം ഒന്നുകൂടി അടഞ്ഞ വാതിൽ നോക്കി ആലോചിച്ചു നിന്നു.
ഇനിയും എന്തേലും മറന്നിട്ടുണ്ടോ?
എന്തെങ്കിലും എടുക്കാനോ, ഫാൻ ഓഫ് ചെയ്യാനോ, ഗ്യാസ് ഓഫ് ചെയ്യാനോ എന്തെങ്കിലും?
ഒന്നു കൂടി എല്ലാം ശരിയാണെന്ന് മനസ്സ് കൊണ്ടുറപ്പ് വരുത്തി അവൻ ലിഫ്റ്റിലേക്ക് നടന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
എതിർഭാഗത്ത് നിന്ന് 12 ബിയിലെ റെക്സ് വരുന്നുണ്ടായിരുന്നു.ഇൻഫോപാർക്കിലെ HR മാനേജർ ആണ്.
” ലിഫ്റ്റ് ഇന്നും ഔട്ട് ഓഫ് കണ്ട്രോൾ ആണ് റാം. സ്റ്റെപ്പ് തന്നെ ശരണം”
റെക്സും റാമും കൂടി സ്റ്റെപ്പുകൾ ഇറങ്ങാൻ തുടങ്ങി. ഭീമൻ തുക അഡ്വാൻസും വാടകയിനത്തിലും വാങ്ങിക്കുന്ന ഫ്ലാറ്റാണ്. ഇടയ്ക്കിടെ മൈന്റൻസ് പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോഴൊക്കെയും സെക്രട്ടറിയോട്
പരാതി പറയും.
‘ഇപ്പൊ ശര്യാക്കി തരാം’ എന്ന കുതിരവട്ടം പപ്പു ശൈലിയോടെ അയാൾ തല കുലുക്കും.
വീണ്ടും അവസ്ഥ ഇത് തന്നെ. ഇതിപ്പോൾ മൂന്നാമത്തെ തവണയാണ് ഈ മാസം തന്നെ.
റെക്സും ഇതേ കാര്യം തന്നെ പറഞ്ഞു അരിശപ്പെടുകയാണ്. വേറൊരു ഫ്ലാറ്റ് തേടുക അത്ര എളുപ്പവുമല്ല.
മനുഷ്യർ മനുഷ്യനെ കണ്ടാൽ തിരിഞ്ഞു പോലും നോക്കാത്ത ഈ തിരക്കുള്ള നഗരത്തിൽ പണം കൊണ്ട് മാത്രം അന്യോന്യം അളക്കുന്നവർക്ക് ഇടയിൽ ഇങ്ങനെ സൗകര്യം ഉള്ള താമസ സ്ഥലം ഉടനെ കണ്ടെത്തുക സംഭവ്യമല്ല.
പാർക്കിംഗ് സ്പേസിൽ എത്തിയപ്പോൾ അവിടെ അതിലും വല്യ തമാശ.
ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന ജോജുവും ഫ്ലാറ്റിലെ സ്ഥിരമായി തുണികൾ ഇസ്തിരിയിട്ട് കൊടുക്കുന്ന തമിഴ്നാട്ടുകാരനായ കതിരും കൂടി വാക്കേറ്റം.
കതിർ സ്ഥിരമായി ഇസ്തിരിയിടുന്ന കൈവണ്ടി ഇടുന്ന സ്ഥലത്ത് ജോജു അവന്റെ വണ്ടി കൊണ്ട് വന്നു പാർക്ക് ചെയ്തുവത്രേ.
അവന്റെ കൈവണ്ടി ഇടുന്ന സ്ഥലമാണെന്ന് ജോജുവിനോട് പറഞ്ഞത് അവന് ഇഷ്ടമായില്ല.
അതിന്റെ പേരിലാണ് രണ്ടു പേരും തമ്മിൽ അടി. രണ്ടുപേരും നാട് വിട്ട് അന്യനാട്ടിൽ ജീവിക്കാനായി കഷ്ടപ്പെടുകയാണെന്ന് അറിയാഞ്ഞിട്ടല്ല.
തമ്മിൽ തമ്മിൽ വിട്ടു കൊടുക്കാൻ മടി. അവരെ അവരുടെ പാട്ടിന് വിട്ടിട്ട് റാമും റെക്സും തങ്ങളുടെ വണ്ടികളിൽ കയറി.
വൈകിട്ട് കാണാമെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചിട്ട് റെക്സ് വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ട് പോയി.
റാം വണ്ടി സ്റ്റാർട്ട് ആക്കുമ്പോഴാണ് ഫോണിൽ നോട്ടിഫിക്കേഷൻ വന്നത്. നോക്കിയപ്പോൾ അഞ്ജലിയാണ്. കല്യാണം ഉറപ്പിച്ചു വച്ച പെണ്ണാണ്. ബാങ്ക് കോച്ചിങ്ങിനു പോകുന്നുണ്ട്. എന്നും ഓഫിസിലേക്ക് പോകും മുന്നേ അവൾക്ക് ഒരു മെസ്സേജ് ഇടണം എന്നത് നിർബന്ധമാണ്.
ഇറങ്ങാൻ മുന്നേ ഇട്ട മെസ്സേജ് അവൾ ഇപ്പോഴാണ് കണ്ടത്. റിപ്ലൈ ഇട്ടതാണ്. ഇനി തിരിച്ചിറങ്ങും മുന്നേ ഒരു മെസ്സേജ് ഇടണം. പിന്നെ ഇടയ്ക്കിടയ്ക്ക് പുട്ടിനു പീര പോലെ തോന്നുമ്പോഴൊക്കെ മെസ്സേജ്. ഇതിലാണ് അവളുടെ സന്തോഷം എന്നറിയാവുന്നത് കൊണ്ട് തന്നെ ഇത് വരെ മുടക്കം വരുത്തിയിട്ടില്ല.
വല്ലപ്പോഴും പറ്റാതെ പോയാൽ തന്നെ തേനിൽ ചാലിച്ച രണ്ട് മൂന്ന് വാക്കുകളിലും സോറി പറച്ചിലിലും തീരും അവളുടെ പരിഭവം.
അടുത്തിടത്തോളം അവൾ ഒരു പാവമായിട്ടാണ് തോന്നിയത്. വിവാഹം കഴിഞ്ഞ് എന്താകുമെന്ന് അറിയില്ല.
എങ്കിലും സ്നേഹം കൊണ്ട് തിരുത്താൻ ആവാത്ത മനുഷ്യരില്ലല്ലോ. സ്വന്തം പെണ്ണിനെ വരുതിക്ക് നിർത്താനുള്ള ടെക്നിക്ക് ഒക്കെ തനിക്കുണ്ടെന്നാണ് ഒരു വിശ്വാസം.
വിശ്വാസം –അതാണല്ലോ എല്ലാം.
ജോജുവും കതിരും തമ്മിലുള്ള വാക് തർക്കം തീർന്നിട്ടില്ല. ഒരു നെടുവീർപ്പോടെ റാം വണ്ടി മുന്നോട്ടെടുത്തു.
അന്ന് റാമിന് ഫീൽഡിലാരുന്നു വർക്ക്.
കോ ഓർഡിനേറ്റർമാരോടൊപ്പം വെയിലത്ത് ഓരോ വീടുകളിലും പോയി സർക്കാരിന്റെ പുതിയ സംരഭത്തെ പറ്റി ക്ലാസ് നൽകിയും നോട്ടീസ് കൊടുത്തും ഡാറ്റാ കളക്ട് ചെയ്തും അവൻ തളർന്നു പോയിരുന്നു. ഉച്ചയ്ക്കത്തെ ആഹാരം പോലും അവൻ വൈകുന്നേരം എപ്പോഴോ ഒരു മരത്തണലിൽ ഇരുന്നാണ് കഴിച്ചത്..
ഗവണ്മെന്റ് ജോലി കിട്ടിയിട്ടും സ്വന്തം നാട് വിട്ട് അന്യനാട്ടിലെ വെയിലിൽ തളർന്ന് പോകുന്ന തന്റെ വിധിയെ കുറിച്ച് ഓർത്ത് അവൻ സങ്കടപെട്ടു. ട്രാൻസ്ഫറിനു എഴുതി കൊടുത്തിട്ട് മാസങ്ങളോളമായി.എന്നിട്ടും മുകളിൽ നിന്ന് വിളിച്ചു പറയാൻ ആരുമില്ലാത്തത് കൊണ്ട് മാത്രം ഇങ്ങനെ നിൽക്കേണ്ടി വരികയാണ്.
നാട്ടിലെ തണുപ്പും കാറ്റും അമ്മയുടെ രുചിയും കിടക്കയുടെ സുഖവും ഒക്കെ ഓർത്തതും അവന് മനസ്സിൽ സങ്കടം നിറഞ്ഞു. കരയാൻ ആവില്ലല്ലോ. ആരോടെങ്കിലും പറഞ്ഞാൽ നല്ലൊരു ജോലി കിട്ടിയതിന്റെ അഹങ്കാരം ആണെന്ന് പറയും.
സീനിയർമാരൂടെ വായിലിരിക്കുന്നതും കേട്ട് അവരുടെ ജോലി കൂടി ചെയ്ത് പട്ടി യെ പോലെ പണിയെടുക്കുന്നവന്റെ അവസ്ഥ ആരോട് പറയാൻ?
വൈകിട്ട് ഫ്ലാറ്റിലേക്ക് ചെന്ന് കയറുമ്പോഴേ അവിടൊരു മൂകശോക അന്തരീക്ഷം.
സെക്യൂരിറ്റി സലിം ഭായ് ആണ് പറഞ്ഞത്. രാവിലത്തെ വഴക്കിന്റെ ബാക്കി വൈകിട്ടും ഉണ്ടായി. ജോജു മനഃപൂർവം വണ്ടി കതിരിന്റെ കൈവണ്ടിയിൽ കൊണ്ടിടിച്ചു. വണ്ടി പൊളിഞ്ഞു.
ഇത് കണ്ട് ക്രുദ്ധനായ കതിർ ജോജുവിനെ തല്ലി. തമ്മിൽ തല്ലു നടക്കുന്നതിനിടെ ജോജു കതിരിനെ എന്തോ കൊണ്ട് തലയ്ക്ക് ഇടിച്ച് പരിക്ക് ഏൽപ്പിച്ചു. തല പൊട്ടിയ കതിരിനെ ഹോസ്പിറ്റലിലും ജോജുവിനെ പോലീസ്കാർ വന്ന് പിടിച്ചോണ്ടും പോയി.
മനസ്സിന് സുഖമില്ലാതെയാണ് റാം റൂമിൽ എത്തിയത്.
ഇന്ന് മുഴുവൻ ഒരു മാനസിക സംഘർഷം അവന് അനുഭവപ്പെട്ടിരുന്നു.
ഒന്ന് ഫ്രഷായി വന്നിട്ട് അവൻ അമ്മയെ വിളിച്ചു. നാട്ടിലെ വിശേഷങ്ങൾ ഒക്കെ അമ്മ ഒന്നൊന്നായി പറഞ്ഞു കേൾപ്പിച്ചു.എല്ലാം സന്തോഷത്തോടെ അവൻ കേട്ടു.ഫ്ലാറ്റിലെ കാര്യങ്ങൾ അവൻ അമ്മയെ അറിയിച്ചില്ല.
അത് മതി പിന്നെ അമ്മയ്ക് പ്രഷർ ഷൂട്ട് ആകാൻ. അമ്മയെ വിളിച്ച് വച്ച ഉടനെ അഞ്ജലിയെയും വിളിച്ചു.
അവൾ അമ്പലത്തിൽ പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നെങ്കിലും അവനോട് സംസാരിച്ചു.
അവന്റെ മാനസിക വ്യഥകളെല്ലാം കേട്ടു.അവനോട് സംസാരിച്ച് അവന്റെ മനസ്സിലെ ആശങ്കകൾ ഒക്കെ തെളിമാനം പോലെ, മൂടൽമഞ്ഞു മാറി തെളിഞ്ഞു.
അപ്പോഴാണ് റെക്സ് വിളിച്ചത്.
എന്നും കൂടുന്നത് പോലെ ടെറസിനു മുകളിൽ ഒരു ഒത്തുകൂടൽ.
മദ്യപിക്കുന്നവർക്ക് അതും പുകവലിക്കുന്നവർക്ക് അതും ആകാം.
ഒരു ശീലവും ഇല്ലാത്തവർ ആണെങ്കിൽ മറ്റുള്ളവരുടെ സംസാരത്തിൽ പങ്കെടുക്കും.
ഒരു ദിവസത്തെ മുഷിച്ചിലുകൾ അത്രയും അവർ കുടഞ്ഞിടുന്നത് ആ നിമിഷങ്ങളിൽ ആണ്.
ആ നേരം അവിടെ വലിപ്പ ചെറുപ്പ വിത്യാസങ്ങളോ ജോലിയുടെ അന്തരങ്ങളോ നിറമോ ജാതിയോ നാടോ ഒന്നും പ്രശ്നമാകാത്ത ആണിടങ്ങൾ.
സെക്രട്ടറി കൃഷ്ണമേനോൻ ഒരു മദ്യഗ്ലാസ് കാലി ആക്കിക്കൊണ്ട് പറഞ്ഞു.
“നിങ്ങൾക്കറിയ്യോ.. എന്റെ സഹധർമ്മണി കൂടി പോയതിനു ശേഷം എല്ലാരും നിർബന്ധിച്ചതാ എല്ലാം വിറ്റ് പെറുക്കി നാട്ടിൽ പോയി സെറ്റിൽ ആവാൻ.
എനിക്ക് അങ്ങനെ അങ്ങ് പോവ്വാൻ പറ്റുമോ? എന്റെ എല്ലാം ആയവൾ എന്നോടൊപ്പം ജീവിച്ച് മരിച്ച ഇടമല്ലേ ഇത്?.
കുഞ്ഞുങ്ങൾ ഒക്കെ വലുതായി അവരവരുടേതായ ലോകത്ത് സുരക്ഷിതർ ആയതും അച്ഛനും അമ്മയും വേണ്ടാത്ത വിധം അവരൊക്കെ വലുതായതും ഞാനീ നാട്ടിൽ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയത് കൊണ്ടല്ലേ.?
എല്ലാരും എന്നെ ദുഷ്ടൻ എന്നോ പിശുക്കൻ എന്നോ ഒക്കെ വിളിക്കുമായിരിക്കും.
എങ്കിലും സാരമില്ല.ഞാനീ വാടക മേടിച്ച് കൂട്ടുന്നതിൽ ഒരു പങ്ക് കൊൽക്കത്തയിലെ അനാഥലയത്തിലേക്കാ പോകുന്നെ.
നിങ്ങൾ തരുന്ന കാശിൽ നിന്നൊരു പങ്ക് കൊണ്ട് പഠിക്കുകയും ഉടുക്കുകയും ഉണ്ണുകയും ചെയ്യുന്ന ഒട്ടേറെ കുഞ്ഞുങ്ങൾ ഉണ്ടെടോ ഈ നാട്ടിൽ…”
അയാളുടെ കണ്ണുകൾ നിറഞ്ഞു.
കേട്ടു നിന്നവരുടെയും.
റാം കണ്ണുകൾ അടച്ച് ടെറസിന്റെ അര ഭിത്തിയിലേക്ക് കേറിയിരുന്നു.
കണ്ണ് തുറന്ന് ദൂരെക്ക് നോക്കി കൊണ്ട് സിഗരറ്റ് പുക ഊതി വിട്ടു.
നക്ഷത്രങ്ങൾ ചിമ്മിനില്ക്കും പോലെ വഴിവിളക്കുകൾ കത്തി നിൽക്കുന്ന തെരുവോരങ്ങളിലേക്ക് അവ അലിഞ്ഞില്ലാതെയാകുന്നത് അവൻ നോക്കി ഇരുന്നു.
റെക്സ് റാമിന് അഭിമുഖമായി വന്നിരുന്നു.
“റാം.. താൻ ചോദിച്ചിട്ടില്ലേ എന്താ വീണ്ടുമൊരു വിവാഹത്തെ പറ്റി ചിന്തിക്കാത്തത് എന്ന്?
ഭയം കൊണ്ടാടോ. ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഭയക്കുമെന്ന് പറയുംപോലെ.. ഒന്ന് കെട്ടി ക്ഷമയുടെ നെല്ലിപലക വരെ കണ്ടവനാ ഞാൻ. അവൾക്ക് എല്ലാം ഉണ്ടായിരുന്നു. ഞാനും അവളെ സ്നേഹിച്ചിരുന്നു. അമ്മയും അവളും തമ്മിൽ വഴക്ക് ഉണ്ടാകുമ്പോഴൊക്കെയും രമ്യതയിൽ അവരുടെ വഴക്കുകൾ ഞാൻ ഒത്തു തീർപ്പാക്കുന്നതിൽ ഞാൻ അഹങ്കരിച്ചിരുന്നു.
അമ്മ എല്ലാം അഡ്ജസ്റ്റ് ചെയ്യുകയായിരുന്നെന്നും അവൾ മാലാഖ വേഷം കെട്ടിയ ചെകുത്താൻ ആയിരുന്നെന്നും അറിയാൻ ഞാൻ വൈകിപ്പോയി. അവളുടെയും പിന്നെ അമ്മയുടെയും ആഭരണങ്ങളും എടുത്തു കൊണ്ട് എവനൊപ്പമോ ഓടി പോയ അവൾ തടയാൻ ചെന്ന എന്റെ അമ്മയെ മൃതപ്രായയാക്കി. ദൈവ ഭാഗ്യം കൊണ്ട് മാത്രമാണ് എനിക്ക് എന്റെ അമ്മയെ തിരിച്ചു കിട്ടിയത്.ഇനിയും ഒരു പെണ്ണിനെ അവളെ പോലെ സ്നേഹിക്കാൻ എനിക്ക് കഴിയുമോന്ന് അറിയില്ല. അവളും ഇനി ഇവളെ പോലെ ആയാൽ എന്ത് ചെയ്യും?
അമ്മയ്ക്ക് വയസ്സായി വരുവാണ്.എന്റെ കുഞ്ഞിനെ താലോലിച്ചിട്ട് കണ്ണടയ്ക്കണമെന്നാ അമ്മയുടെ പരിഭവം പറച്ചിൽ.”
“എല്ലാ പെണ്ണുങ്ങളും ഒരു പോലെ ആകണമെന്നില്ലല്ലോ റക്സേ. തനിക്കുള്ള ആളും ഈ ഭൂലോകത്ത് തന്നെ ഉണ്ടെടോ. കണ്ടെത്താൻ വൈകുന്നെന്ന് മാത്രം. അഡ്ജസ്റ്മെന്റുകൾ തന്നെയാണ് ജീവിതം പക്ഷെ അഡ്ജസ്റ്റ്മെന്റുകൾ നമ്മുടെ ജീവിതത്തെയും ദൈനദിന പ്രവർത്തികളെയും മനസ്സിനെ തന്നെയും കാർന്നു തിന്നാൻ അനുവദിക്കരുത്. ഒരാൾ പോയെന്ന് കരുതി മറ്റൊരാളെ തേടാതെ ഇരിക്കരുത്. ചിലപ്പോൾ രണ്ടാമത് വരുന്നവൾ ആയിരിക്കും തന്റെ ശരി.”
റെക്സ് റാമിനെ നോക്കി കൊണ്ട് സിഗരറ്റ് ചുണ്ടിൽ വച്ചു.
താഴെ ബിൽഡിങ്ങിന്റെ മുറ്റത്ത് തലയിൽ വച്ചു കെട്ടുമായി കതിർ ഒരു ഓട്ടോയിൽ വന്നിറങ്ങി. പിന്നാലെ നിറവയറും താങ്ങി പിടിച്ചു അവന്റെ ഭാര്യയും.
അവരെ കണ്ടുകൊണ്ട് സെക്രട്ടറി താഴേക്ക് ഇറങ്ങി ചെന്നു.
അവരെ നോക്കി നിൽക്കവേ റാമിന്റെ മനസ്സിൽ എന്തോ പുകയുന്നത് പോലെ തോന്നി.
രാവിലെ താൻ ചെന്ന് മധ്യസ്ഥം പറഞ്ഞ് ജോജുവിനെയും കതിരിനെയും പിടിച്ചു മാറ്റേണ്ടത് ആയിരുന്നെന്ന് റാമിന് തോന്നി.
എങ്കിൽ ഈ പാവങ്ങൾ ഇത്രയും അനുഭവിക്കേണ്ടി വരില്ലാരുന്നു. ഇസ്തിരി പണിയിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് അവനും ഭാര്യയും കഴിഞ്ഞു പോകുന്നത്.
ആ ബിൽഡിങ്ങിലെ ഏറ്റവും മോശമായ ഒരു റൂം സെക്രട്ടറി അവർക്ക് കൊടുത്തിട്ടുണ്ട്.
മോശം എന്ന് പറഞ്ഞാൽ അത്ര വൃത്തിയില്ലാത്തത് എന്നല്ല താരതമ്യേന സൗകര്യങ്ങൾ കുറഞ്ഞത്. ആ റൂമിനു വാടക മേടിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഇത് വരെ അന്വേഷിച്ചിട്ടില്ല. സെക്രട്ടറി ഇന്ന് പറഞ്ഞത് വച്ച് നോക്കുമ്പോൾ വാടക വാങ്ങാൻ സാധ്യതയില്ല.
കടിഞ്ഞൂൽ പ്രസവമാണ്. തമിഴ്നാട്ടിൽ നിന്ന് രായ്ക്കുരാമാനം ഓടി പോന്നതാണത്രേ അവർ. ജാതി വ്യവസ്ഥയെ ഭയന്ന്, മാനവും ജീവനും നെഞ്ചോട് അടുക്കിപിടിച്ച് ഉടുതുണിയുമായി കള്ളവണ്ടി കേറി വന്ന്,ഈ നഗരത്തിൽ എത്തിപ്പെട്ട് ജീവിതത്തിന്റെ എഞ്ചുവടി ചൊല്ലി പഠിച്ചവർ.
ചിലപ്പോഴൊക്കെ എടുത്തുച്ചാട്ടങ്ങളും മുൻകോപം കൊണ്ടുണ്ടാകുന്ന പ്രവൃത്തികളും എത്ര ജീവിതങ്ങളെയാണ് ബാധിക്കുന്നത്.
ജോജുവിനെ അവന്റെ കാമുകി ജാമ്യത്തിൽ എടുത്തിരിക്കും.
ഇപ്പോഴത്തെ അവന്റെ കാമുകി കൽക്കത്ത തെരുവുകൾക്ക് ഏറെ പ്രിയങ്കരി ആണെന്ന് രണ്ടാം നിലയിലെ സി ഫ്ലാറ്റിലുള്ള പ്രശാന്ത് ഇടയ്ക്കെപ്പോഴോ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞത് റാം ഓർത്തു.
അവളുടെ തുടയിലെ കറുത്ത കാക്കപുള്ളിയിൽ നീണ്ടു നിൽക്കുന്ന ഒരു രോമം ഉണ്ടെന്നും അത് വലിച്ച് രസിക്കുമ്പോൾ അവളുടെ കണ്ണിൽ നിന്ന് കണ്ണീർ പൊടിഞ്ഞാലും വശ്യതയോടെ തന്റെ മടിയിലേക്ക് നിതംബം ഉരസുന്ന അവളെ പറ്റി പറഞ്ഞ് അവൻ അശ്ലീലചുവയോടെ അവളെ ചീത്ത വിളിച്ചത് ഇപ്പോഴും റാം ഓർക്കുന്നു.
ജോജു അങ്ങനെയാണ്. പലപ്പോഴും പലരാണ് അവന്റെ കാമുകിമാർ. അവന് മടുത്തിട്ടോ അതോ അവർക്ക് ഇവനെ മടുത്തു പോയിട്ടോ, എന്തിനാണ് ഇവനെപ്പോഴും പങ്കാളികളെ കൂടെക്കൂടെ മാറ്റുന്നതെന്ന് അറിയില്ല.
ചോദിക്കാൻ തക്ക പരിചയം ഒന്നും അവനോട് ഇല്ല താനും.
എങ്കിലും ഓരോ ആൺ മനസ്സും പുകയുന്ന ചിതയുടെ അടിത്തട്ടിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന കനൽ പൂവുകൾ ആയിരിക്കണം.
സത്യമോ മിഥ്യയോ എന്നറിയാത്ത വണ്ണം ഉള്ളിൽ ചിതലരിച്ചു പോകുന്ന ഓർമ്മക്കൂട്ടുകളുടെയും മറവിപുറ്റുകളുടെയും തൃകോണ ചരിതങ്ങൾ.
സെക്യൂരിറ്റി സലിം ഭായിയുടെ കുടുംബം മദ്ധ്യപ്രദേശിലാണ്.
ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കൊച്ചു കുടുംബം.
ഓട്ടിസം ബാധിച്ച ഒരു പെൺകുഞ്ഞിന്റെ ചിത്രം ഫോണിൽ കാണിച്ചു തരുമ്പോൾ അയാൾ കരയുന്നുണ്ടായിരുന്നു.
രോഗിയായ ഭാര്യയും വൃദ്ധയായ അമ്മയും പോയിക്കഴിഞ്ഞാൽ തന്റെ മകൾക്ക് ആരുണ്ടാകും എന്നോർത്ത് അയാൾ വിതുമ്പി കരയുമ്പോൾ അറിയാതെ തന്റെ കൈകൾ അയാളെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു.
പിന്നെ അയാൾ നാട്ടിൽ പോകുമ്പോഴൊക്കെ കുടുംബത്തിന് വേണ്ട ഡ്രസ്സും പലഹാരങ്ങളും ഒരു ചെറിയ തുക കയ്യിലും ഏൽപ്പിച്ചേ വിടാറുള്ളൂ.
മടങ്ങി വരുമ്പോൾ അയാളുടെ ഭാര്യയും അമ്മയും സന്തോഷത്തോടെ ഉണ്ടാക്കി കൊടുത്തു വിടുന്ന അച്ചാർക്കൂട്ടുകളിലും പ്രാദേശിക മധുരപലഹാരങ്ങളിലും സ്നേഹത്തിന്റെ മേമ്പൊടി കൂടി ചേർത്തിരുന്നു.
സെക്രട്ടറി തിരിച്ചു വന്ന് അവരോടായി പറഞ്ഞു.
“ചെറുക്കന് 8 കുത്തിക്കെട്ടാ തലയില്. ഒരു മാസത്തേക്ക് റെസ്റ്റാ. പെങ്കൊച്ചാണെങ്കിൽ
ഇന്നോ നാളെയോ പെറാനും ഇരിക്കുവാ. എന്തൊരു വിധിയാണെ.”
പിന്നെ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ തന്നെ എല്ലാവരുടെയും വക ഒരു ചെറിയ തുക സമാഹരിച്ചു കതിരിന് നൽകാൻ തീരുമാനമായി.
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഇതാ പറയുന്നത്,അണ്ണാൻ കുഞ്ഞിനും തന്നാലായത്. എല്ലാരും കൂടി ഒറ്റ ക്കെട്ടായി നിന്നപ്പോൾ ഒരുത്തന്റെ ദുരിതത്തിനു ഒരു ചെറിയ അറുതി ആയില്ല്യോ.
മക്കളേ, നമ്മൾ എന്തിന്നാ ജീവിക്കുന്നേ? സ്വയം ജീവിച്ചാൽ മാത്രം പോരാ ചുറ്റിനും ഉള്ളോന്റെ അടുപ്പ് എരിയുന്നുണ്ടോ വയറ് പുകയുന്നുണ്ടോ എന്നുംകൂടെ നോക്കണം.
അതിനാ ഈശ്വരൻ ഒരു ഹൃദയം കൂടി ഈ ശരീരത്തിൽ ഫിറ്റ് ചെയ്ത് പറഞ്ഞു വിട്ടേക്കുന്നെ.”
കാലിയായ ഗ്ലാസിൽ വീണ്ടും മദ്യം നിറയ്ക്കുന്നതിനിടെ അയാൾ പാടി.
“മേരി സപ്നോം കി റാണി കബ് ആയേഗേ തോ..
ആയി റൂട്ട് മസ്താനി കബ് ആയെഗേ തൂ
ബീതേ ജാ സിന്താഗാനി കബ് ആയെ ഗേ തോ..
ചലി ആഹ്..തൂ ചലി ആഹ്..”
ചുറ്റിനും ഉള്ളവരും കൂടി കൂട്ടത്തിൽ ചേർന്ന് പാടാൻ തുടങ്ങി.
“ചലി ആഹ് ഹൂം തൂ ചലി ആഹ്…”
അപ്പോൾ റാമിന്റെ മൊബൈലിൽ അഞ്ജലിയുടെ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു.
“എവിടാ റാം? ഇപ്പോഴും ടെറസിലാണോ?
ഞാൻ ഉറങ്ങാൻ പോവാ.. ഗുഡ്നൈറ്റ്..😏😏.
NB: മദ്യപാനവും പുകവലിയും ചില കാമുകിമാരും ആരോഗ്യത്തിനു ഹാനികരം.
pic courtesy: GOOGLE
6 Comments
മനോഹരം. ഒരുപാട് ജീവിതങ്ങളിലേക്ക് വെളിച്ചം വീശി…👌👌
❤️❤️
സിനിമ കണ്ടപോലെ..
അഞ്ചു 👍👍👍
ഒരു ഫ്രെയിമിൽ ഒരുപാടു പേരുടെ ചിത്രം വരച്ചുകാട്ടി. പകുതിക്കു ശേഷമുള്ള വരികളുടെ കുത്തൊഴുക്ക് ഗംഭീരം .🔥🔥🔥🔥🔥👏👏👏👏
അഞ്ചുകുഞ്ചൂസ് കിടിലൻ
നല്ല എഴുത്ത് രഞ്ജിമാ ❤️❤️
എന്തൊരു എഴുതാണ്. എത്ര ജീവിതങ്ങളാണ് തന്റെ വിരലിലൂടെ ഒഴുകി എത്തിയത്. അടിപൊളിയായി എഴുതി. ചുറ്റുമുള്ളവരുടെ വേദനകൾ കണ്ടറിയാനും ഒരു നല്ല മനസ്സ് വേണം. ❤️❤️❤️