അച്ഛാ… അച്ഛാ…
കണ്ണുകൾക്ക് മുകളിൽ വെച്ച കൈ എടുത്ത് രവിമാഷ് ചാരുകസേരയിൽ നിവർന്നിരുന്നു.
എന്താ കുട്ടാ..
ഞാൻ പോവാൻ ഇറങ്ങാണ്. ബോഡി കൊണ്ടു വന്നിട്ട് ഞാൻ വന്ന് അച്ഛനെ കൊണ്ടുപോകാം .
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ശരി മോനേ…
വിനേഷ് കാറ് സ്റ്റാർട്ട് ചെയ്തു പോകുന്നതും നോക്കി ഒരു ദീർഘനിശ്വാസത്തോടെ രവി തന്റെ ഓർമകളിലേക്ക് വീണ്ടും ഇറങ്ങിനടന്നു.
കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ വീണു കിടക്കുന്ന നെല്മണികൾ കൊത്തിപ്പെറുക്കുന്ന പ്രാവുകൾകൂട്ടമായി പറന്നു പൊങ്ങി. മൂളിയും ചിറകടിച്ചും കലപില കൂട്ടി വരുന്ന കുട്ടിസംഘത്തിനോടുള്ള പ്രതിഷേധം അവരറിയിച്ചു.
സ്കൂൾ വിട്ടാൽ ഞങ്ങളുടെ സങ്കേതം ആ തോട്ടിൻ കരയിലുള്ള പാടശേഖരങ്ങളാണ്.
അവിടെ വെച്ചാണ് ഞാൻ ശേഖരനെ ആദ്യമായി കാണുന്നതും കൂട്ടുകൂടുന്നതും. എന്നേക്കാൾ ഇളയവനാണ് അവൻ. നോക്കത്താ ദൂരത്തോളം പറന്നു കിടക്കുന്ന വയലുകളെ രണ്ടാക്കി വിഭജിച്ച് ഒഴുകുന്ന തോട്. വയലിന്റെ അങ്ങേ കരയിലാണ് അവൻ താമസിക്കുന്നത് .വീട്ടിൽ അവനും അമ്മയും ഒരു ചേച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളു. പരിചയപെട്ട് അധികം താമസിയാതെ അവൻ എന്റെ ഉറ്റകൂട്ടുകാരനായി.
ഒരേ അച്ഛനമ്മാർക്ക് പിറന്നതല്ലെങ്കിലും സ്വന്തം അനിയനായി മാത്രമേ ശേഖരനെ താൻ കണ്ടിട്ടുള്ളു. അവന്റെ വീട്ടിലെ ഇല്ലായ്മകൾ അറിയുന്നത് കൊണ്ട് പാടത്ത് കളികൾ കഴിഞ്ഞ് വരുമ്പോൾ താൻ കൂടെകൂട്ടും.
കൂടെ പിറന്ന സഹോദരൻ ഇല്ലെന്ന തോന്നൽ തനിക്കില്ലാതായതും അവനെ കൂട്ടുപിടിച്ചതോടെയായിരുന്നു. മൂത്ത രണ്ട് ചേച്ചിമാർക്കും താഴെയായി തന്റെ പിറവിക്ക് വർഷങ്ങളുടെ വിടവ് വന്നത് കൊണ്ട് ഒറ്റക്കായ തനിക്ക് അത് വല്ലാത്തആശ്വാസമായിരുന്നു.
തന്നെപോലെ തന്നെ അവനെയും കൂടെ ഇരുന്ന് അമ്മ ഭക്ഷണം കഴിപ്പിക്കുമായിരുന്നു. അവൻ വീട്ടിലേക്ക് പോകുമ്പോൾ എന്തെങ്കിലും കൊടുത്തുവിടാനും അമ്മക്ക് വല്യ ഉത്സാഹമായിരുന്നു.
സ്കൂൾപഠനം കഴിഞ്ഞ് താൻ തുടർപഠനത്തിനായി പട്ടണത്തിലേക്ക് പോയെങ്കിലും അവൻ വീട്ടിലെ നിത്യസന്ദർശകനായിരുന്നു.
പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായപ്പോഴും ഒരനിയന്റെ സ്ഥാനത്ത് അവൻ കൂടെ ഉണ്ടായിരുന്നു. തന്റെ മക്കളുടെ ചെറിയച്ഛൻസ്ഥാനവും വീട്ടിലെ കാര്യസ്ഥൻ സ്ഥാനവും അവന്റെ കയ്യിൽ ഭദ്രമാണെന്ന വിശ്വാസത്തിൽ താൻ അധ്യാപനവൃത്തിയിലും സാമൂഹ്യ സേവനത്തിലും മുഴുകി.
ശേഖരനെ ശ്രദ്ധിക്കാൻ പലരും തന്നോട് ഉപദേശിച്ചപ്പോഴും അവനിലുള്ള വിശ്വാസം അതൊന്നും ചെവികൊള്ളാൻ അനുവദിച്ചില്ല. കണക്കും കാര്യവും മുഴുവൻ അവൻ കൈകാര്യം ചെയ്യുന്നതിൽ കുടുംബത്തിൽ തന്നെ മുറുമുറുപ്പുള്ളത് താനും ചാരുവും കണ്ടില്ലെന്ന് നടിച്ചു. കൃഷിയും മറ്റുആദായങ്ങളും എല്ലാം അവൻ നന്നായി നോക്കി നടത്തിയിരുന്നു. അത്തരം കാര്യങ്ങളിൽ തന്റെ ശ്രദ്ധക്കുറവും അറിവില്ലായ്മയും കൊണ്ട് എല്ലാം അവന്റെ ചുമലിലായിരുന്നു.
ഒരു കണക്കും നോക്കാതെ അവന് നല്ലൊരു വീട് പണിത് കൊടുത്തും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളുമെല്ലാം ഒരു ജ്യേഷ്ഠന്റെ സ്ഥാനത്തുനിന്ന് ഞാൻ നടത്തികൊടുത്തിരുന്നു.
തന്റെ മക്കളോടൊപ്പം കളിച്ചുവളർന്ന ശേഖരന്റെ മക്കളെ താനും ചാരുവും സ്വന്തം മക്കളായിട്ടല്ലേ കരുതിയിരുന്നുള്ളു. മുതിർന്ന കുട്ടികളായിട്ടും ഊണും ഉറക്കവും ഇവിടെ തന്നെയായിരുന്നു. അവരുടെ ഇടയിൽ ഒരു വിവേചനവും ഞങ്ങൾ കാണിച്ചിരുന്നില്ല.മക്കളുടെ ഇടയിലും നല്ല സ്നേഹബന്ധം നിലനിന്നിരുന്നു.
അതുകൊണ്ടാണല്ലോ അവന്റെചെയ്തികൾ മക്കളെ പോലും അറിയിക്കാതെ ഇത്രയും നാൾ താൻ ഉള്ളിൽ വെച്ചത്. ഇനിയും തന്റെ കണ്ണടയുന്നത് വരേയ്ക്കും അതങ്ങിനെ തന്നെയിരിക്കും. എന്തൊക്കെയായാലും ഞാൻ അവനെ ഒരുപാട് സ്നേഹിച്ചിരുന്നു.
ടൗണിൽ പുതിയ ഒരു ബിസിനസ്സ്ഥാപനം വന്നപ്പോൾ പലരും തന്നോട് പറഞ്ഞു അത് ശേഖരന്റെ പങ്കാളിത്തതോടെ ഉള്ളതാണെന്ന്. അവൻ അതിനെ കുറിച്ചൊന്നും പറയാത്തത് കൊണ്ട് താനതൊന്നും വിശ്വസിച്ചില്ല. തന്നെ പറ്റിച്ചുനേടിയ സമ്പത്താണതെന്ന് നാട്ടിൽ പലരും പറഞ്ഞുനടന്നു. അവന് അത്രക്കൊന്നും സാധിക്കില്ലെന്നായിരുന്നു തന്റെ വിശ്വാസം.
ചെറിയ പരിഷ്കാരങ്ങൾ അവന്റെ ജീവിതത്തിൽ വന്നതൊഴിച്ച് ബാക്കി കാര്യങ്ങൾ എല്ലാം പഴയത് പോലെ തന്നെയായിരുന്നു.
അവനോടുള്ള വിശ്വാസങ്ങളുടെമേൽ കാർമേഘം നിറയാൻ തുടങ്ങിയത് തന്റെ സർജറിയോടുകൂടിയാണ്.
സാധാരണയിൽ നിന്ന് വ്യത്യസ്ഥമായി അന്നത്തെ ദിവസം സ്കൂളിൽ പോവാൻ ഇറങ്ങുമ്പോൾ എന്തോ സുഖമില്ലായ്മ അനുഭവപ്പെട്ടെങ്കിലും പ്രധാനാദ്ധ്യാപകരുടെ ഒരു മീറ്റിംഗ് ഉള്ളതിനാൽ അത് കാര്യമാക്കിയില്ല.
മീറ്റിംഗ് സ്ഥലത്ത് നിന്ന് കുഴഞ്ഞുവീണ തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോഴും ചാരുവിനോടൊപ്പം ആദ്യം ഓടിയെത്തിയത് ശേഖരനായിരുന്നു. ഓർമ നഷ്ടപ്പെടുമ്പോഴും ശേഖരൻ ചാരുവിനോടും മക്കളോടുമൊപ്പം ഉള്ളതായിരുന്നു തന്റെ സമാധാനം.
തലയിലെ ഇന്റെർണൽബ്ലീഡിങ് നിർത്താൻ സർജറി വേണമെന്ന് പറയുമ്പോഴും തന്റെ കാര്യത്തിൽ ഡോക്ടർമാർക് വല്യ ഉറപ്പൊന്നുമുണ്ടായിരുന്നില്ല. ചാരുവിന്റെ പ്രാർത്ഥനയും ദൈവകാരുണ്യവും കൊണ്ട് സർജറി കഴിഞ്ഞു, തന്റെ ആരോഗ്യ സ്ഥിതിയിൽ ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി.
കുറച്ചു ദിവസത്തെ ആശുപത്രിവാസം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോഴും തനിക്ക് സംസാരശേഷി തിരിച്ചു കിട്ടിയിരുന്നില്ല. എല്ലാകാര്യങ്ങൾക്കും പരസഹായം ആവശ്യമായിരുന്നു. ശരീരം തളർന്ന രീതിയിലുള്ള ആ കിടപ്പിൽ ജീവിതം മടുത്തു. ചാരുവിനെയും മക്കളെയും ഓർത്ത് അതിനേക്കാൾ സങ്കടത്തിലുമായി വല്ലാത്തൊരു അവസ്ഥയായിരുന്നു അത്. അപ്പോഴും ശങ്കരൻ കൂടെയുണ്ടെന്നത് വല്ലാത്ത ബലമായിരുന്നു.
ഇൻഫെക്ഷൻ പേടിച്ച് മക്കളെ പോലും ചാരു എന്റെ റൂമിലേക്ക് കയറാൻ അനുവദിച്ചിരുന്നില്ല. അതവർക്ക് വല്യ സങ്കടമായിരുന്നു.
ചെറിയൊരു മയക്കത്തിലായിരുന്ന ആ വൈകുന്നേരം പതിവ്പോലെ ശേഖരൻ മുറിയിലേക്ക് കടന്ന് വന്നു. സാധാരണ സംസാരത്തിൽ നിന്നും അവന്റെ വാക്കുകളുടെ സൗമ്യത നഷ്ടപ്പെടാൻ തുടങ്ങിയത് താൻ ശ്രദ്ധിച്ചു.
തല ചലിപ്പിക്കാൻ കഴിയാത്തത് കൊണ്ട് അവന്റെ മുഖഭാവം കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. തന്റെ അടുത്തായി ഇരുന്ന് എന്തോ ചെയ്യുന്നതും മറ്റും അറിയുന്നുണ്ടെങ്കിലും ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.
അവൻ അപ്പോഴും സംസാരം തുടരുന്നുണ്ടായിരുന്നു.
“അച്ഛനപ്പൂപ്പന്മാരായി ഉണ്ടാക്കിയിട്ടത് കുറെ ഉണ്ടല്ലോ. ജീവച്ഛവമായി ഇന്നോ നാളെയോ എന്നറിയാതെ കിടക്കുന്ന തനിക്ക് ഇനി എന്തിനാ അതെല്ലാം. മക്കൾക്ക് കഴിഞ്ഞു കൂടാനുള്ളത് വെച്ച് ബാക്കി താൻ എനിക്ക് ഇഷ്ടദാനം തന്നതായി ഞാൻ രേഖണ്ടാക്കിക്കോളാം. കുറെ കാലമായില്ലേ തന്നെ സേവിക്കുന്നു. ആവശ്യത്തിന് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും മക്കൾ വളർന്നു വര്വല്ലേ. അവർക്കുമുണ്ടാവില്ലേ ആഗ്രഹങ്ങൾ.”
പറഞ്ഞു മുഴുവനാക്കുന്നതിനു മുമ്പ് തന്റെ കൈവിരൽ ബലമായി പിടിച്ചു ഇൻക്പാടിൽ അമർത്തി. പെട്ടന്നുള്ള നീക്കമായിരുന്നെങ്കിലും കുതറാൻ ശ്രമിച്ചു . ശരീരം തളർന്ന തനിക്ക് ഒന്ന് ഒച്ചയെടുക്കാനോ എതിർക്കാനോ കഴിയുന്നുണ്ടായിരുന്നില്ല. അലമുറയിടുന്ന തന്റെ മനസ്സിനെ കണ്ണുനീരാൽ പെയ്തൊടുക്കാനെ തനിക്ക് കഴിയുമായിരുന്നുള്ളു.
ദൈവമെന്ന ശക്തിയുടെ കഴിവിൽ ഏറെ വിശ്വസിക്കുന്നത് കൊണ്ടാവും അന്നാ ശ്രമം തട്ടിനീങ്ങിപ്പോയത്.
അടച്ചിട്ട വാതിലിന്റെ പിടിയിൽ പെട്ടന്ന് ആരോ അമർത്തുന്ന ശബ്ദം കേട്ടതും ഇൻക്പാടിൽ അമർത്തിയ തന്റെ കൈ വേഗത്തിൽ താഴെയിട്ടു. അരയിൽ നിന്നും എടുത്ത പേപ്പറുകളും പാഡും പെട്ടന്ന് അവിടെതന്നെ വെച്ച് സാധാരണ മട്ടിൽ തന്നോട് സംസാരിക്കാൻ അവന് കഴിഞ്ഞു.
പക്ഷെ താൻ അപ്പോഴും വല്ലാത്ത അവസ്ഥയിലായിരുന്നു.
പെട്ടെന്ന് കയറി വന്ന മോളും തന്റെ മുഖം കണ്ട് പേടിച്ചു എന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് മനസ്സിലായി.
ചാരു തനിക്കുള്ള ജ്യൂസ് എടുക്കുന്നത് കണ്ട മിഥുമോൾ അമ്മ വരുന്നതിനു മുമ്പ് തന്നെ ഒന്ന് ചാരി ഇരുത്താം എന്ന് കരുതി വാതിൽ തുറന്നതായിരുന്നു.
തന്റെ ചെല്ലകുട്ടിയായിരുന്ന അവൾ എന്റെ അടുത്തേക്ക് വരാൻ എന്തെങ്കിലും വഴി നോക്കി കൊണ്ടിരിക്കുമായിരുന്നു.
ആ സംഭവം തനിക്കൊരു ജീവിതത്തിൽ കിട്ടിയ വലിയൊരു ഷോക്ക് ആയിരുന്നെങ്കിലും എങ്ങിനെയെങ്കിലും ആരോഗ്യം തിരിച്ചു പിടിക്കണം എന്ന വാശി പിന്നീടുള്ള തന്റെ അതിജീവനത്തിന് ആക്കം കൂട്ടി.
തന്റെ കണ്ണീരും ഭയം കലർന്ന മുഖഭാവവും പിന്നീടെപ്പോഴോ കണ്ട കൈവിരലിലെ മഷിയും ശേഖരന്റെ പെട്ടന്നുള്ള അകൽച്ചയും കൂട്ടിവായിച്ചപ്പോൾ ചാരുവിൽ ചെറിയ സംശയം ജനിച്ചത് തനിക്ക് തുണയായി.
പിന്നീടങ്ങോട്ട് വിനുകുട്ടനെയും മിഥുമോളെയും തന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ചാരു അനുവദിച്ചു. അത്കൊണ്ട് അവരോ ചാരുവോ എപ്പോഴും തന്നോടൊപ്പമുണ്ടാവുമെന്നത് തനിക്കും വലിയ അനുഗ്രഹമായി.
സ്വത്തിനു വേണ്ടി എന്തും ചെയ്യാൻ നിൽക്കുന്നവനെയാണല്ലോ താൻ ഇത്രയും നാളും വിശ്വസിച്ചുകൂടെ കൂട്ടിയത് എന്ന ചിന്ത ഒരുവേദനയായി കൂടെയുണ്ടായിരുന്നു.
വർഷങ്ങൾ പലതും പിന്നിട്ടെങ്കിലും ഇന്നും തന്റെ ഉറക്കംകെടുത്താൻ ഇടയ്ക്കിടെ ആ ഓർമ്മകൾ വിരുന്നെത്താറുണ്ട്.
പതിയെ പതിയെ താൻ പഴയആരോഗ്യം വീണ്ടെടുക്കുകയും ചെറുതായി സംസാരിക്കുകയും പരസഹായത്തോടെ നടക്കാനും തുടങ്ങിയതറിഞ്ഞ് ശേഖരൻ തന്നെ കാണാനെത്തി. അപ്പോഴേക്കും ചാരു അവനെ വീട്ടിൽ നിന്ന് അകറ്റിനിർത്തിയിരുന്നു.
വിനുകുട്ടൻ അടുത്ത് നിൽകുന്നത് കൊണ്ട് കൂടുതൽ സംസാരിക്കാൻ നിൽകാതെ അന്നവൻ തിരിച്ചു പോയി.
ചാരു തന്റെ സംശയങ്ങൾ അവളുടെ സഹോദരങ്ങളെ അറിയിച്ചതും സ്വത്തു വകകൾ അവരുടെ നിയന്ത്രണതിലായതും ഞാൻ പതിയെയാണ് അറിഞ്ഞത്. കാര്യങ്ങൾ നോക്കാനുള്ള പ്രാപ്തി മക്കൾക്കാവാത്തതും തന്റെ ചികിത്സയുമായി ബന്ധപ്പെട്ടുള്ള ഓട്ടത്തിനുമിടയിൽ അവളുടെ മുമ്പിൽ അതല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല.
അന്നവളെടുത്ത ആ തീരുമാനങ്ങൾ തന്റെ ജീവനും സ്വത്തിനും കാവലായി.
കുറച്ചുകാലങ്ങളായി ശേഖരന്റെ മക്കളുടെ ഇടയിൽ നടക്കുന്ന സ്വത്ത് തർക്കവും അവന്റെ വീട്ടിലെ പ്രശ്നങ്ങളും പലരും പറഞ്ഞറിഞ്ഞിരുന്നു. പെട്ടന്നുണ്ടായ സമ്പത്തിന്റെ ഫലമായി മക്കളുടെ സ്വഭാവത്തിലും നല്ല മാറ്റമുണ്ടാക്കിയിരുന്നു.
വീട്ടിലും നാട്ടിലും വിലകൽപ്പിക്കാത്ത അവസ്ഥ അവനെ വല്ലാതെ ഉലച്ചതായി തോന്നിയിരുന്നു അവസാനം കണ്ടപ്പോൾ. കുറ്റബോധം നിഴലിച്ച അവന്റെ കണ്ണുകൾ തനിക്ക് താങ്ങാനാ വുമായിരുന്നില്ല.
പക്ഷെ… അവന് ആത്മഹത്യ ചെയ്യാൻ എങ്ങനെ തോന്നി? ഇനി ഇപ്പൊ വിനുകുട്ടൻ പറഞ്ഞ സംശയം ശരിയാവോ? സ്വന്തം അച്ഛനല്ലേ? അതിന് മാത്രം ക്രൂരത അവരുടെ ഉള്ളിലുണ്ടാവോ? എല്ലാം ദൈവനിശ്ചയം.
11 Comments
Thank you ❤️
❤️❤️
നന്നായിട്ടുണ്ട് 👍
🙏🙏
സ്വാർത്ഥത നിറയുന്ന ബന്ധങ്ങൾ.
🙏❤️
നന്നായി എഴുതി.. കഥക്കുടനീളം ഒരു സസ്പെൻസ് ഉണ്ടായിരുന്നു.. 👍
Thank you ❤️
നല്ലൊരു കഥ . ആശംസകൾ
❤️❤️
❤️❤️❤️