എന്റെ ബാല്യത്തിലെ ക്രിസ്മസ് ഓർമ്മകൾക്ക് അമ്മച്ചിയുടെ പാട്ടിന്റെ താളമാണ്. ക്രിസ്മസ് ആവേശത്തിന് അമ്മച്ചിയുടെ പാട്ടുകളുടെ ഈണപ്പൊലിമയാണ്! കരോൾസ്സന്ധ്യകൾക്ക് അമ്മച്ചിയുടെ ആലാപനത്തിന്റെ ചടുലതയാണ്!! ക്രിസ്മസ് രാവുകൾക്ക് പാതിരാ കുർബാനയുടെ മാസ്മരികതയും..
ഞങ്ങൾ ആറു മക്കളെ ചുറ്റിനും ഇരുത്തി ക്രിസ്മസ് നോമ്പു തുടങ്ങുമ്പോഴേ അമ്മച്ചി പാടി തുടങ്ങും.. ബേതിലേം പുരി ജാതാ ജയ..
പതിഞ്ഞ താളത്തിലാണ് തുടക്കം.. ജെറുസലേമിലേക്കുള്ള യാത്ര.. 25 ദിവസത്തെ ഒരുക്കത്തിനൊടുവിൽ ക്രിസ്മസ് രാവിൽ ഞങ്ങൾ അവിടെ എത്തും. അപ്പോഴേക്കും താളം മുറുകിയിട്ടുണ്ടാവും,ഈണം ചടുലമായിട്ടുണ്ടാവും,ആവേശവും പ്രതീക്ഷയും പരകോടിയിലെത്തിയിട്ടുണ്ടാവും!!
അമ്മച്ചി ഒരു പാട്ടു കുടുംബത്തിലാണ് ജനിച്ചത്. വലിയപ്പച്ചനും, ഗുണ്ടുമണി പോലെ ഉരുണ്ടു ഉരുണ്ട് നടന്നിരുന്ന അഞ്ചാറു മക്കളും ചേർന്നാൽ അവരുടെ പള്ളിയിലെ ക്വയർ ആയി! അങ്ങനെ പാരമ്പര്യമായി പകർന്നു കിട്ടിയ പാട്ടുകളെല്ലാം ഈ മക്കൾ ഓരോരുത്തരും അവരുടെ മക്കളെയും പഠിപ്പിച്ചു.അതിന്റെ ഭാഗമായാണ് ഞങ്ങളും ക്രിസ്മസ് സംബന്ധിയായ കുറെയേറെ പാട്ടുകൾ ഏറ്റുപാടി ത്തുടങ്ങിയത്..
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
‘വാനിൽ കത്തിയ പുത്തൻ കൈത്തിരി താര പൊൻകൊടിയേതോ..’ ഒരു നാടൻ പാട്ടുകാരിയുടെ ചാതുരിയോടെ അമ്മച്ചി പാടുമ്പോൾ ഞങ്ങൾ ഏറ്റുപാടും ‘താരാ പൊൻകൊടിയേതേതോ ..’
ഡിസംബർ ഇങ്ങ് എത്തുമ്പോഴേ എങ്ങും ഒരു ക്രിസ്മസ് മൂഡ് ആണ്. ഹൈറേഞ്ചിലെ ഒരു മലഞ്ചെരുവിൽ ആണ് ഞങ്ങളുടെ വീട്. മഞ്ഞിനും തണുപ്പിനും ഒന്നും അത്ര ലുബ്ധില്ലാത്ത നാട്! പള്ളിയെ ചുറ്റിപ്പറ്റിയാണ് നാടിന്റെ സ്പന്ദനം. അവിടുത്തെ ജനങ്ങളിൽ ഏറെയും ഹൈന്ദവരും ക്രൈസ്തവരും ആണ്. മറ്റു മതവിഭാഗക്കാർ തീരെ ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ടുതന്നെ ഡിസംബറിൽ ആ നാടുമുഴുവൻ നോമ്പിന്റെ വ്രതശുദ്ധി ആളും. മണ്ഡലകാലമായതിനാൽ ഹൈന്ദവരും, പിറവിക്കാലമായതിനാൽ ക്രൈസ്തവരും.. സ്വാമിയേ അയ്യപ്പ ശരണം വിളി മുഴക്കി ഞങ്ങളുടെ അയൽക്കാർ അയ്യപ്പ ദർശനത്തിന് കെട്ടുമുറുക്കുമ്പോൾ രാത്രികൾക്ക് ഒരു പ്രത്യേക ചേതോഹാരിതയാണ്. ആ ആലസ്യത്തിൽ തളർന്നുറങ്ങുന്ന ദേശത്തെ, പിറകെ വരുന്ന തണുത്തുറഞ്ഞ പുലരികളിൽ തട്ടിയുണർത്തുന്നത് കാലത്തത്തെ കുർബാനയെ വിളംബരം ചെയ്യുന്ന പള്ളിമണികളും.മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ കുട്ടികൾ പള്ളിയിൽ പോകും. അല്ലാത്ത ദിവസങ്ങളിൽ രാവിലെ കരിയില കൂട്ടിയിട്ട് കത്തിച്ച് ഞങ്ങൾ തീ കായും.ഘനഭംഗിയാർന്ന പുലർമഞ്ഞിനെ മെല്ലെ വകഞ്ഞുമാറ്റി ഞങ്ങൾ ഒരുക്കുന്ന ക്യാമ്പ് ഫയറിന്റെ തീമഞ്ഞക്കൈകൾ ആളിപ്പടർന്ന് പിന്നെ പതിയെ പതിയെ കത്തി അമരും… അപ്പോഴേക്കും പകലിന്റെ കുസൃതികൾക്ക് ആവശ്യമായ ഊർജ്ജമായി ആ തീ ഞങ്ങളിലേക്ക് സംക്രമിച്ചിരിക്കും…
ഏതാണ്ട് ഇരുപതാം തീയതിയോടെ ക്രിസ്മസ് അവധി ആരംഭിക്കും. പിന്നെയാണ് നക്ഷത്രം ഉണ്ടാക്കലും പുൽക്കൂട് ഒരുക്കലും. നീണ്ട ഈറ്റക്കമ്പുകൾ പ്രത്യേക നൈപുണിയോടെ വച്ചുകെട്ടി വർണ്ണക്കടലാസുകൾ കൊണ്ട് പൊതിഞ്ഞ് വാൽനക്ഷത്രം ഒരുക്കും. ഇലക്ട്രിക് ബൾബ് അന്ന് ഒരു വിദൂര സ്വപ്നം മാത്രമായിരുന്നതിനാൽ മെഴുകുതിരി കത്തിച്ചു വച്ചാണ് നക്ഷത്രം തെളിക്കുക. പുൽക്കൂടൊരുക്കുന്നത് ഈറ്റക്കമ്പുകൾ കൊണ്ടാണ്. കൂടുമേയുന്നതും ഉണ്ണിക്ക് മെത്ത ഒരുക്കുന്നതും ഒക്കെ ഉണ്ണീശോപ്പുല്ലു കൊണ്ടാണ്.ഉണ്ണിശോപ്പൂവും വിരിയുന്നത് ക്രിസ്മസ് കാലത്താണ്. മരച്ചില്ലകളിൽ ഇത്തിൾപ്പൂ പോലെ വിരിയുന്ന ആ വെള്ളപ്പൂവാണ് യൗസേപ്പിതാവിന്റെ കൈയിൽ കൊടുക്കുക.ആ പൂവിന്റെ ദർശനത്തിൽ ഉണ്ണി ചിരിക്കുമെന്ന് ഞങ്ങൾ വിശ്വസിച്ചു!!
24ആം തീയതി പകൽ, വീടുകളിൽ എല്ലാം ‘ഇടി പൊടി വറ ‘യുടെ സംഗീതമേളമാണ്.പോത്തിറച്ചി മപ്പാസിനും സ്റ്റൂവിനും ഉള്ള ഒരുക്കങ്ങളും നടക്കും.കേക്ക് അന്ന് ഒരു ആഡംബരമായിരുന്നു. പാതിരാക്കുർബാനക്ക് ശേഷം പള്ളിയിൽ നിന്ന് ഓരോ പീസ് തരപ്പെടും. കേക്ക് ഉണ്ടാക്കുന്നതിനുള്ള പരിജ്ഞാനം ഒന്നും എന്റെ അമ്മച്ചിക്ക് ഉണ്ടായിരുന്നില്ല. അപ്പവും കറിയും വട്ടയപ്പവും ആയിരുന്നു ഞങ്ങളുടെ ക്രിസ്മസ് ‘ഡെലിക്കസി’കൾ!! കാലിക്കൂട്ടിൽ പിറന്ന നിസ്വനായ രാജകുമാരൻ മലയോരത്തെ നിസ്വരായ പ്രജകൾക്കായി ഒരുക്കുന്ന പിറന്നാൾപ്പെരുമ..
സന്ധ്യയോട് അടുക്കുമ്പോൾ തുടങ്ങും പാതിരായ്ക്ക് പള്ളിയിൽ പോകാനുള്ള ഒരുക്കങ്ങൾ.. വൈകുന്നേരം തന്നെ പള്ളിയിൽ’ റെക്കോർഡ് ‘ (ടേപ്പ് റെക്കോർഡർ )വയ്ക്കും. ആബേലച്ചന്റെ പാട്ടുകളും സിനിമയിൽ നിന്നുള്ള ക്രിസ്തീയ ഗാനങ്ങളും ഒക്കെ കൊണ്ട് അന്തരീക്ഷം ക്രിസ്മസ്സാൽ നിറയും..: പുൽക്കൂട്ടിൽ വാഴുന്ന പൊന്നുണ്ണി ”ദൈവത്തിൻ പുത്രൻ ജനിച്ചു ‘അങ്ങനെയങ്ങനെ പാട്ടുകൾ ഒത്തിരിയാണ്.. ഇടയ്ക്ക് പള്ളിയിൽ നിന്നുള്ള കരോൾ സംഘവും വീട്ടിലെത്തും. അപ്പോഴാണ് ഞങ്ങളുടെ കാലിത്തൊഴുത്തിലെ നന്ദിനിയുടെ ഗമ കാണേണ്ടത്!! നിങ്ങൾക്ക് രാജാവിനെ തന്നത് ഞങ്ങളല്ലേ എന്ന മട്ടിൽ..
ഏകദേശം 11 മണിയോടെ ഞങ്ങൾ പള്ളിയിലേയ്ക്കുള്ള യാത്ര ആരംഭിക്കും. പുത്തൻ ഉടുപ്പുകൾ ഒക്കെ അണിഞ്ഞാണ് യാത്ര. ഹോ! എത്ര ഉത്സാഹമാണ് ആ യാത്രയ്ക്ക്! മല കയറി വേണം പള്ളിയിലെത്താൻ. അന്ന് ഇന്നത്തെതുപോലെ വൈദ്യുതവിളക്കുകൾ ഒന്നുമില്ല പക്ഷേ ക്രിസ്മസ് രാത്രിയല്ലേ.. നിറയെ നക്ഷത്രങ്ങൾ ഉള്ള, അമ്പിളി, പാൽ നിലാവ് പൊഴിക്കുന്ന തെളിഞ്ഞ വാനമായിരിക്കും. അതുകൊണ്ടുതന്നെ നടപ്പ് എളുപ്പമാണ്. രണ്ടും മൂന്നും അയൽ വീട്ടുകാർ ഒരുമിച്ചാണ് യാത്ര. ആരുടെയെങ്കിലും ഒക്കെ കയ്യിൽ ടോർച്ച് കാണും. പോരാത്തതിന് ചൂട്ടുകറ്റകളും!! അന്ന് കുട്ടികൾക്കൊന്നും പഞ്ഞമില്ലല്ലോ . ഓരോ വീട്ടിലും ഉണ്ടാവും അഞ്ചും ആറും പേർ. അങ്ങനെ കുട്ടിപ്പടകളുടെ ആരവത്തോടെയാണ് പള്ളിയിൽപ്പോക്ക്. ഓരോ ചുവടിനും നൃത്തഭംഗിയേകി, പള്ളിയിൽ നിന്ന് ഒഴുകുന്ന പാട്ടുകളും..
അങ്ങനെ 12 മണിയാകുമ്പോഴേക്കും ഗ്രാമത്തിന്റെ മുക്കിലും മൂലയിലും നിന്ന് ഒഴുകിയെത്തുന്ന യാത്രാസംഘങ്ങളെല്ലാം ചേർന്ന് ബേതിലേഹേമിലെ സ്വർഗ്ഗ സമാനമായ പുൽക്കൂടിന്റെ പ്രതീതിയാണ് ഞങ്ങളുടെ കൊച്ചു പള്ളിയ്ക്ക് . കറന്റ് കണക്ഷൻ ഉള്ളതിനാൽ പള്ളി മുഴുവൻ ദീപപ്രഭയിൽ കുളിച്ചു നിൽക്കും.പള്ളിയുടെ പുറത്താണ് വലിയ പുൽക്കൂട് എന്ന വിസ്മയം ഒരുക്കുക. മഠത്തിലെ കന്യാസ്ത്രീ അമ്മമാരും യുവജനങ്ങളും ചേർന്ന് പുല്ലും പൂവും റോഡും തോടും പാലവും പാടവും ഒക്കെയായി ഒരുക്കുന്ന ക്രിബ് ഒരു മായിക കാഴ്ചയാണ്. പഞ്ഞി കൊണ്ട് മഞ്ഞ്,ഈറ്റ കൊണ്ട് കൂറ്റൻ വാൽനക്ഷത്രം തുടങ്ങി കരകൗശലങ്ങൾ കാഴ്ചക്കാരനിൽ കൗതുകം ആവോളം നിറയ്ക്കും. ക്രിസ്മസ് ട്രീയിൽ വർണ്ണക്കടലാസ് കൊണ്ടുള്ള തോരണങ്ങളും ചെറുചെറു സമ്മാനപ്പൊതികളും തൂക്കിയിരിക്കും..
പക്ഷേ ഇതൊക്കെ കണ്ടുകൊണ്ട് നിന്നാൽ പള്ളിക്കകത്ത് ഇടം കിട്ടുകയില്ല. അതുകൊണ്ട് ഒക്കെ കണ്ടെന്നു വരുത്തി പള്ളിയിലേക്ക് ഒറ്റ ഓട്ടമാണ്. നൂലിട്ടാൽ താഴില്ലാത്തത്ര ആള് കൂടുന്ന സമയമാണ്. ആസനസ്ഥരാകാൻ എവിടെയെങ്കിലും അല്പം സ്ഥലം ഒപ്പിച്ചേ തീരൂ.അല്ലെങ്കിൽ പാതിരാവിലെ ഉറക്കമിള വെറുതെയാവും.
ക്ലോക്കിൽ മണി 12. കർട്ടന് പിന്നിൽ ഒളിച്ചിരിക്കുന്ന അൾത്താര മെല്ലെ തുറക്കുകയായി.. സ്വർഗ്ഗം ഭൂമിയിൽ ഇറങ്ങിയതോ എന്ന് തോന്നിപ്പിക്കും വിധം അത്ര പുഷ്പാലംകൃതവും മെഴുതിരിജാലത്തിന്റെ തങ്കപ്രഭയിൽ കുളിച്ചുനിൽക്കുന്നതുമായ ആ പരിശുദ്ധ സ്ഥലം. പെട്ടെന്നാവും ആകാശവൃന്ദം,(ഞങ്ങളുടെ ഗായകസംഘം) പാടിത്തുടങ്ങുക–
ആയിരം മെഴുതിരി എരിയുന്ന വാനം പൂമുകിൽ പക്ഷികൾ അണയുന്ന വാനം..
ഞാൻ എന്നെ മറക്കുന്ന നിമിഷമായിരുന്നു അത്.. അഭൗമമായ ഏതോ പുണ്യദേശത്ത് എത്തിപ്പെട്ടതുപോലെ.. സർവ്വവിധ വാദ്യവൃന്ദങ്ങളോടും ഒപ്പം പാട്ടുകുർബാന പുരോഗമിച്ച് ബൈബിൾ വായനയിലെത്തും. ബേത്ലഹേമിലെ ആ അസാധാരണ രാത്രിയെക്കുറിച്ച് അച്ചൻ വായിച്ചു നിർത്തുമ്പോൾ പെട്ടെന്ന്പള്ളിയിലെ ദീപങ്ങൾ എല്ലാം അണയും. കിഴക്കുഭാഗത്തുനിന്ന് ഒളി തൂവിക്കൊണ്ട് മെല്ലെ ഒരു നക്ഷത്രം യാത്ര തുടങ്ങി ഒടുവിൽ ഒരിടത്ത് വന്നു നിൽക്കുമ്പോൾ വീണ്ടും ദീപങ്ങൾ എല്ലാം ഒരുമിച്ച് തെളിയും.. അത്ഭുതം.. ആ താരകത്തിന് താഴെ പള്ളിക്കകത്തെ പുൽക്കൂട്ടിൽ മനുഷ്യനായി പിറവിയെടുത്ത് പുഞ്ചിരിച്ചുകൊണ്ട് പൊന്നുണ്ണി ഈശോ..
കൂടെ തിരുപ്പിറവി തിരുപ്പിറവി എന്ന മനോഹരമായ ക്രിസ്മസ് ഗീതവും..
അതായിരുന്നു എന്റെ ക്രിസ്മസ് നിമിഷം..ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു മാലാഖയെപ്പോലെ ഞാനും വാനിൽ ചിറകടിച്ചുയരുന്ന നിമിഷം.. ഭക്തിയുടെയും പ്രതീക്ഷയുടെയും പരിപൂർണ്ണതയുടെ നിമിഷം!!
ഇല്ലായ്മകളുടെ വല്ലായ്മകളില്ലാത്ത, നിറവുകൾക്കൊരു കുറവും ഇല്ലാത്ത ഈ ക്രിസ്മസ് കാലത്ത് ഞാൻ തിരയുന്നത് മലമുകളിലെ ആ പാതിരാവിൽ അന്ന് മറന്നു വെച്ച് പോയ ആ പഴയ എന്നെയാണ്…
ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ..
6 Comments
പ്രിയമാനവളെ.. 😘😘
ആ കാലത്തിൽ വന്നു ജീവിക്കാൻ കൊതി തോന്നിപ്പിയ്ക്കുന്ന എഴുത്ത്. 👌
Thank you dear 😘
ഭവതിയുടെ ഓർമ്മക്കുറിപ്പുകൾക്കെല്ലാം വല്ലാത്തൊരു നക്ഷത്രച്ചന്തമാണ്. എത്രയെത്ര അനുഭൂതികളിലേക്കാണ് വായനക്കാരന്റെ കെെപിടിച്ചു നടത്തിക്കുന്നത്.
നൂലിട്ടാൽ താഴില്ലാത്തത്ര ആള് കൂടുന്ന സമയമാണ്. മറ്റാരും പറഞ്ഞു കേട്ടിട്ടില്ലാത്ത ഉപമ. വാക്ചാതുരിയിൽ നിങ്ങൾ പുലിയാണ്.🔥🔥👏👏👏
നന്ദി കൂട്ടേ 😘😘😘
യാതൊരു ഓർമ്മച്ചെപ്പ് തന്നെ അതിമനോഹരമായ തന്നെ എഴുതിപ്പിടിപ്പിച്ചു … 😍 ഞാനും കണ്ടു ആ രാവ് 😍🎄