വലിയ ഒരു കോടാലി കൊണ്ടു വെട്ടി പിളർത്താന്‍ കഴിയാത്ത തണുത്ത മതിലുകള്‍ ഞങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. അവളുടെ ആകൃതി നഷ്ടപ്പെട്ട ശരീരം അതിനിടെയിലൂടെ എനിക്ക് കാണാന്‍ കഴിയാമായിരുന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നീണ്ടു മെലിഞ്ഞു ആലില വയറുള്ള അവളിന്നു ഉരുളൻ കിഴങ്ങു കുത്തി നിറച്ച ചാക്കു കെട്ടു പോലെയായി തീര്‍ന്നു. അവളോടോപ്പമുള്ള ശയനം തീര്‍പ്പ് കല്‍പ്പിക്കാത്ത ബാധ്യതയായി തോന്നി.
പാതി വെന്ത ചോറ് പോലെ ഇടയ്ക്കിടെ അവളെന്നില്‍ പാകപ്പെട്ടതാണോയെന്നു പലകുറി പരിശോധിച്ചിരുന്നു. അവളെന്നിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചില്ല.
ഞാനിപ്പോഴും ആരോഗ്യശ്രീരാമനാണ്. എന്റെ പേശികള്‍ക്ക് അഴവ് വന്നിട്ടില്ല.
അവളുടെ രുചിയില്ലാത്ത ഭക്ഷണം എന്റെ ശേഷിക്കുന്ന ഓജസ്സ് പലപ്പോഴായി നഷ്ടപ്പെടുത്തിയിട്ടുണ്ട്. എന്റെ കണ്ണുകളിലെ തിളക്കവും കാഴ്ചയും ഞാന്‍ ശ്രദ്ധിക്കാതെ പോയതും മനസ്സ് മടുത്തിട്ടാണ്. ഇത്ര നാളും മനം മടുത്ത ദാമ്പത്യം ഒരടയാളമായി അവശേഷിച്ചത് ചുറ്റുമുള്ളവരെ ഭയപ്പെട്ടതു കൊണ്ടു മാത്രമാണ്. ഇനിയും വാല് ചുരുട്ടിയ പട്ടിയെ പോലെ വഴിയരികില്‍ ഖേദിച്ചു കുരയ്ക്കാന്‍ എനിക്കാവില്ല. അതു കൊണ്ടു തന്നെ ഞാനവളോട് തുറന്നു പറഞ്ഞു. അവളോടൊപ്പം ഒരു കിടക്ക പങ്കെടുവാന്‍ എനിക്കാവില്ലയെന്ന്.
ഊണ് മേശയിലുരതിയ പാത്രങ്ങളുടെ ശബ്ദം ഭക്ഷണത്തിനുള്ള വിളിയാണെന്ന് മനസിലായി. അവളുടെ കെട്ടുകളില്‍ നിന്ന് അഴിഞ്ഞപ്പോള്‍ ഞാന്‍ കൂര്‍മ്മ ബുദ്ധിയുള്ളവനായി മാറി. കാര്യങ്ങള്‍ പറയാതെ തന്നെ കണ്ടും ഗണിച്ചും മനസിലാക്കാനുള്ള കഴിവ് മൂര്‍ച്ച വച്ചിരിക്കുന്നു.
ഇനിയങ്ങോട്ട് എന്റെ ദിനങ്ങളാണ്. അവളുടെ തുളച്ചു കയറുന്ന ശബ്ദങ്ങളില്ലാത്ത ദിനങ്ങള്‍. ഞാനിന്നു രണ്ടു കൈകളും ഇരുവശത്ത് പരത്തിയിട്ടു ദീർഘശ്വാസം വലിച്ചുറങ്ങും. പാതിരാത്രിയിലെ പുതപ്പിന്റെ പിടിവലിയും അവളുടെ തടിച്ച കൈകള്‍ എന്റെ കഴുത്തിന് താഴെ നിന്ന് വലിച്ചെറിയുന്ന പതിവ് ദുരിതങ്ങളും ഇനിയങ്ങോട്ട് ഉണ്ടാവില്ല. അസ്ഥാനത്ത് തിക്കി കയറി വരുന്ന അവളുടെ കാല്‍മുട്ടുകള്‍ ഇനിയെന്നെ വേദനിപ്പിക്കില്ല.
എന്തൊരു തടിയാണവള്ക്ക്? തടിച്ചു കൊഴുത്ത വേഗത നഷ്ട്ടപ്പെട്ടവള്‍! ഒരു ഉറക്കത്തില്‍ അവളുടെ തലയിലെ വെള്ളിനാരുകള്‍ കണ്ട് എന്നില്‍ മിന്നല്‍ പിളര്‍പ്പുണ്ടായി. നാല്പതുകളിലെ വൃദ്ധ! ഇനി അവളില്‍ ഭംഗിയുള്ള പുഷ്പങ്ങള്‍ വിരിയില്ല. അവളുടെ കഴുത്തിനു താഴെ പതിനഞ്ചു വർഷം മുന്‍പ് ഞാന്‍ മണത്തു അനുരക്തനായ താമരമൊട്ടിന്റെ ഗന്ധമുണ്ടാവില്ല. അവളുടെ മേല്‍ച്ചുണ്ടിലെ നേര്‍ത്ത രോമങ്ങളുടെ ഉപ്പു രസം ഇനി എന്നില്‍ മോഹമുണര്ത്തില്ല.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
എന്റെ ചുമലിലെ ഭാരമുള്ള ഹാരമായി തീര്‍ന്നു കഴിഞ്ഞിരിക്കുന്നു അവളോടോപ്പമുള്ള ജീവിതം. ഞാനിപ്പോഴും ദാഹം ശമിക്കാത്തവനെ പോലെ ഉപ്പു വെള്ളം നിറഞ്ഞ കടല്‍ തീരത്ത് നില്ക്കുന്നു. അവളോടൊപ്പം വാർദ്ധക്യത്തിന്റെ പടികള്‍ കയറാന്‍ എനിക്കാവില്ല. എന്റെ പേശികളിപ്പോഴും കരുത്തുള്ളവയാണ്. എനിക്കിപ്പോഴും മുന്നോട്ട് ചലിക്കാനാവും. എന്നാല്‍ അവളുടെ നിറമില്ലാത്ത ചലനങ്ങള്‍ എന്നെ പാതി മനുഷ്യനും മോഹമറ്റവനും ആക്കുന്നു.
ഇന്നവള്‍ എന്നോടുള്ള അനിഷ്ടം പ്രകടിപ്പിക്കാന്‍ പറമ്പിലെ പുല്ലുകള്‍ വെട്ടിയോതുക്കുവാന് പോയിരിക്കുന്നു. എന്റെ ആനന്ദവും അവളില്ലാത്ത അകത്തളവും ആശ്വാസവും ആരുമറിയുന്നില്ല. ഒരുപക്ഷെ എന്റെ കിടക്ക ബഹിഷ്കരണ പ്രസ്താവന അവളില്‍ വേദന ഉണ്ടാക്കിയിരിക്കാം. നുറുങ്ങിയ ഹൃദയവുമായി പറമ്പിലേക്കിറങ്ങിയാതാകും. എന്നോടൊപ്പം കിടക്ക പങ്കിടാന്‍ കഴിയാത്തതില്‍ അവള് ആരുമറിയാത്ത ദിക്കിലിരുന്നു കരയുന്നുണ്ടാകാം.
ഉറവ വറ്റാത്ത ഒരിടം അവളിലും ഉണ്ടാകുമായിരിക്കും. പക്ഷെ അവള് നന്നേ തടിച്ചു ആകൃതിയറ്റു കഴിഞ്ഞിരിക്കുന്നു. ആ വയറുകള്‍ പഴക്കമേറിയ പഞ്ഞി തലയിണകളെ പോലെ വശങ്ങളില് തൂങ്ങി കിടക്കുന്നു. ഇടതൂര്‍ന്ന കാര്‍കൂന്തല്‍ ശോഷിച്ചും ചുരുണ്ട പാമ്പിന് കുഞ്ഞിനെ പോലെ എപ്പോഴും തലയോട്ടി ചേര്‍ന്നും കിടക്കുന്നു. കറിക്കരിഞ്ഞു വരവീണ വിരലുകളും കറപിടിച്ച നഖങ്ങളും മൈലാഞ്ചി കൊണ്ടു ഒരിക്കല്‍ ചുവപ്പിച്ചിരുന്നു. ആ വിരല്‍ തുമ്പുകള്‍ക്ക് അപ്പോഴും മീന്‍ കറിയുടെ അരപ്പിന്റെ മണമായിരുന്നു.
അതാ അവള് ദൂരെ നിന്നു വരുന്നുണ്ട്. കാളകൂറ്റനെ കണ്ടു വിരണ്ട പശുവിനെ പോലെ അവള് പരുങ്ങുന്നുണ്ടായിരുന്നു. എന്റെ മുഖത്തേക്ക് നോക്കാനുള്ള അപകര്‍ഷതാ ബോധം അവളില്‍ കോപപ്പൂക്കള് വിടര്‍ത്തി. ഒരു കൈയില്‍ വലിയ ഒരോലപ്പട്ടയുടെ വാലറ്റവും മറുകയ്യില്‍ വളഞ്ഞ അരിവാളും വലിച്ചു നീക്കി അടുക്കള വാതില്ക്കൽ കൊണ്ടിട്ടു. ആ ശരീരം വിയര്പ്പാല് പൊടിഞ്ഞിരുന്നു. അരിവാളിന്റെ മുനകൊണ്ട് സാരി ജാക്കറ്റിന്റെ വിടവിലൂടെ കടത്തി ചൊറിഞ്ഞു. വളരെ ഇറക്കി വെട്ടിയ കറുത്ത ജാക്കറ്റിന്റെ താഴെ അറ്റത്തെ നഗ്നമായ പുറം ചാലിലൂടെ വിയര്‍പ്പൊഴുകി. ശോഷിച്ച മുടിക്കെട്ടഴിച്ചു കൈവിരല്‍ കൊണ്ടു കോതി കുടഞ്ഞു മുന്‍വശത്തെ സാരി തല മാറ്റി കഴുത്തിന് ചുറ്റും തുടച്ചു. സാരി വീണ്ടും അരയില്‍ വലിച്ചു കുത്തി കിണറ്റിന് കരയിലെ പൈപ്പ് തുറന്നു കാലുകള്‍ ഉരച്ചു കഴുകി. തടിച്ച കാലുകള്‍… നനഞ്ഞു നീളം കൂടി വരകളായി തീര്‍ന്ന കറുത്ത രോമങ്ങള്‍… അവള് ഇരു കൈകളും ചേര്‍ത്തു കൈകുമ്പിളില്‍ വെള്ളം നിറച്ചു മുഖം കഴുകി. ആ സായാഹ്നത്തിലെ പോക്കുവെയില്‍ തുളച്ചു കയറിയത് അവളുടെ മൂക്കിന് തുമ്പില്‍ ഇറ്റി വീണിരുന്ന വെള്ളതുള്ളികളിലായിരുന്നു.
എന്റെ കണ്ണുകള്‍ക്ക് ബോധക്ഷയം സംഭവിച്ചിരിക്കുന്നു. ഒരു വിഡ്ഢിയെ പോലെ എന്റെ കണ്ണുകളെന്തിനു ഇത്ര നാളും കാണാത്ത അവളുടെ ഇടങ്ങള്‍ എന്നില്‍ ആശങ്കയുണ്ടാക്കുന്നത്? എല്ലാം ഒരു മായയാണ്. മനസ്സ് സ്വതന്ത്രമായത്തിന്റെ മായ. അവളിപ്പോഴും നാല്പതു തികഞ്ഞ ചൂടും ഉശിരും നഷ്ടപ്പെട്ടവളാണ്. എന്റെ കരവലയത്തിലമരാന്‍ പാകപ്പെടാത്തവള്. തടിച്ച വയറിന്റെ പൊക്കിള്‍ കുഴി പോലും ഒരു വൃദ്ധയുടെ കണ്ണു പോലെ ചുളുങ്ങിയിരിക്കുന്നു. എന്റെ വിരല്‍ തുമ്പുകളുടെ സ്പര്‍ശനം പോലും അവയില്‍ യൗവ്വനമുണ്ടാക്കാറില്ല.
നേരമിരുട്ടിയിരിക്കുന്നു… അത്താഴം ചോദ്യോത്തരങ്ങളില്ലാതെ തീന് മേശയില്‍ എനിക്കായി തയ്യാറായിരുന്നു. അടുക്കളയിലെ പലകയില്‍ ഇരുന്നു അവള് കഞ്ഞിയും പയറും കഴിക്കുന്നുണ്ട്. ഒരു പാത്രത്തില്‍ ചുട്ട പപ്പടവും ഒരു നീളന്‍ പച്ചമുളകും ഉണ്ട്. കയറ്റിയെടുത്ത കള്ളിമുണ്ട് തടിച്ച കാലുകളില്‍ ഇറുകി കിടപ്പുണ്ട്. അവള് മുന്നോട്ടു ആഞ്ഞു പച്ചമുളക് കടിച്ചു കണ്ണുകളടച്ചു ചുണ്ടുകള്‍ അമര്‍ത്തി ചവച്ചു. അത്ഭുതമെന്നു പറയട്ടെ ആ ചുണ്ടുകള്‍ ചുവന്നു തുടിക്കുകയും അതിലൂടെ ഉമിനീരോടി തിളങ്ങുകയും ചെയ്തു. ചുട്ട പപ്പടം കടിച്ചെടുത്തു ചവച്ചരച്ചു. ആ താടിയെല്ലിന്റെ ചലനത്തിനോടൊപ്പം ചെവിയോടു ചേര്‍ന്ന് നിന്ന കൃതാവ് ആലസ്യത്തില്‍ ഇളകി. അവളുടെ തടിച്ച ശരീരത്തിന്റെ ലക്ഷണമൊത്ത വളവുകള്‍ ഒരു പരിപൂര്‍ണ്ണ സ്ത്രീത്വമായി പ്രത്യക്ഷപ്പെട്ടു.
ഇന്ന്.. ഇന്നെന്താ അവള്‍ക്കു സംഭവിച്ചത്? എനിക്കെന്തോ അവളൊരു നനുത്ത കാന്തം പോലെ തോന്നുന്നു. അവളുടെ തൊണ്ട കുഴിയുടെ താഴെ എന്റെ ഹൃദയമിടിക്കുന്നുണ്ടെന്നു തോന്നി പോകുന്നു. വാതില്‍ പൂട്ടി ഒരിടത്തിരുന്നിട്ടും അവളുടെ കഴുത്തിനു ചുറ്റും എന്റെ മുഖം അമരുന്നതായി സ്വപ്നം കണ്ടു പോകുന്നു. എനിക്കെന്നെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അവളേതോ ആഭിചാര ക്രിയ ചെയ്തിരിക്കുന്നു. വശീകരണ യന്ത്രം ഒരുപക്ഷെ അവളുടെ അരയില്‍ വലിച്ചു മുറുക്കി കെട്ടിയതായിരിക്കാം. അതെന്നെ ഭ്രാന്തു പിടിപ്പിക്കുകയാണ്.
ആകാശത്തെ എല്ലാ നക്ഷത്രങ്ങളും മാഞ്ഞു കഴിഞ്ഞിരിക്കുന്നു. മകരമാസത്തിലെ തണുപ്പ് ജനലഴിയിലൂടെ ഇരച്ചു കയറി.
കാലിളകിയ കട്ടിലിലെ കിടക്കയില്‍ ഞാന്‍ സ്വതന്ത്രനായി കിടന്നു. താഴെ കീറ പായയില്‍ ഒരു മുണ്ട് വിരിച്ചു അവള് ചരിഞ്ഞുറങ്ങുന്നു. ഒരു പക്ഷെ അവള് ഞാനറിയാതെ കണ്ണീര് പൊഴിക്കുന്നുണ്ടാവും. ഈ തണുപ്പത്ത് ഏതു പെണ്ണാണ് ഒരു പുരുഷന്റെ ചൂട് കൊതിക്കാത്തത്? ഞാനൊരല്‍പ്പം ദയ കാണികേണ്ടതായിരുന്നു. അവളൊന്ന് എന്നെ നോക്കി അപേക്ഷിച്ചിരുന്നെങ്കില്‍ ആ ത്യാഗം ഞാന്‍ ചെയ്യുമായിരുന്നു. എന്റെ കണ്ണുകള്‍ വീണ്ടുമെന്നെ വിഡ്ഢിയാക്കുകയാണോ? കടലിന്റെ തീരത്തണഞ്ഞ ഒരു ശംഖു പോലെ അവളിന്നെന്തേ മാദക രൂപം പൂണ്ടത്? എല്ലാം ആ വശീകരണ യന്ത്രത്തിന്റെ ശക്തിയാണ്. അതിന്നു അവളുടെ അരയില്‍ നിന്ന് അറുത്തു മാറ്റണം. എനിക്ക് സ്വസ്ഥത വേണം.
അവളുറങ്ങിയെന്നു ഉറപ്പു വരുത്തി ഞാന്‍ പതിയെ കട്ടിലില്‍ നിന്ന് ഊഴന്നിറങ്ങി. അവളുടെ പകുതി നഗ്നമായ രണ്ടു കാലുകള്‍ തമ്മില്‍ പിണഞ്ഞു കിടക്കുന്നു.
അരയിലെ മുണ്ടോരല്പ്പം അഴഞ്ഞു കിടപ്പുണ്ട്. ജനലിന്റെ വിടവിലൂടെ നൂണ്ടിറങ്ങിയ നിലാവെളിച്ചം അസ്തമിച്ചത് അവളുടെ തടിച്ച വയറിലെ പൊക്കിളിലായിരുന്നു. അവളെ ഉണര്‍ത്താതെ വശീകരണ യന്ത്രം തേടി എന്റെ കൈകള്‍ അവളുടെ അരയ്ക്കു ചുറ്റും സഞ്ചരിച്ചു. ഞാന്‍ വിഷബാധ ഏറ്റവനെ പോലെ അവളിലേക്ക് ബോധരഹിതനായി വീണു, എന്റെ കാഴ്ച നഷ്ടപ്പെട്ടു..
“ ഇത് എന്തോന്നാ മനുഷ്യാ എന്നും ഇങ്ങനെ ഓരോ കോപ്രായങ്ങള്‍? ഒരു ദിവസം സ്വസ്ഥമായി ഉറങ്ങാന്‍ സമ്മതിക്കില്ല. രാവിലെ ഇങ്ങനെ മോന്ത കയറ്റി പിടിച്ചിരിക്കും രാത്രിയാകുമ്പോള്‍ കള്ളനെപോലെ വന്നു വീഴും. നിങ്ങള്‍ക്കിതു എന്തിന്റെ കേടാണ്. കാലം കുറെ ആയല്ലോ ഈ പണി തുടങ്ങിയിട്ട്? മേലാത്ത പണിക്ക് എന്തിനാ നില്‍ക്കുന്നത്? നിങ്ങളെ കൊണ്ടു പറ്റില്ല എന്ന് എനിക്കറിയാം. അതിങ്ങനെ എന്നും വിളിച്ചുണര്‍ത്തി പറയിപ്പിക്കണം എന്നില്ല. പോയി ഉറങ്ങാന്‍ നോക്ക് “
ആ രാത്രിയിലെ അവസാന കാറ്റും വിടപറഞ്ഞു ജനലഴിലൂടെ പോകുമ്പോള്‍ അവളോടൊപ്പം അനുസരണയുള്ളവനായി ചൂട് പറ്റിയുറങ്ങി…
12 Comments
👍👍Super👍
കുറുക്കൻ എന്നും കുറുക്കൻ തന്നെ ❤️❤️
super
❤️🙏
Excellent 👌👌👌
uff…..🔥🔥എജ്ജാതി എഴുത്താണ്. ഇതിനൊന്നും അഭിപ്രായം പറയാനുള്ള അറിവ് എനിക്കില്ല.💥🙌🙌🙌
👌👌👌
പഴി, പാതിക്കു മാത്രം നൽകുന്ന ആൺഗർവ്… അസ്സലായി എഴുതി. 👍👏 👌
Good👌👌
എന്താ പറയേണ്ടതെന്നറിയില്ല. ഉശിരൻ എഴുത്ത്🔥
ആണുങ്ങളുടെ കപടമുഖത്ത് കൃത്യമായി ഒരടി 🙂 നന്നായി എഴുതി
ജിന്നേ…. ഞാൻ ഇപ്പഴേ വായിച്ചുള്ളു…? 🤔
❤️❤️❤️❤️😍😍