പ്രാവുകളുടെ കുറുകൽ കേട്ടുകൊണ്ടാണ് പതിവില്ലാത്ത ഉച്ചയുറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്.
ഇന്നവർക്കു തീറ്റകൊടുത്തില്ലല്ലോ എന്ന വ്യാകുലതയോടെ പിടഞ്ഞെഴുന്നേറ്റുകൊണ്ട് റൂമിൽ നിന്നു പുറത്തേക്കിറങ്ങി.
” ആ ബാലമാമ എഴുന്നേറ്റോ? കോഫി എടുക്കട്ടെ ?”
സ്ഥലകാലബോധം വീണ്ടെടുത്ത് മുന്നോട്ടു കുതിച്ച കാലുകളെ ബലമായി പിടിച്ചുനിറുത്തിക്കൊണ്ട് ഗദ്യയെ നോക്കിനിന്നു .
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
കാലത്തിന്റെ തനിയാവർത്തനത്തിന് ഇരയാവാൻ വിധിക്കപ്പെട്ടവൾ. എത്ര പെട്ടന്നാണിവൾ തന്റെ സതിയുടെ തനിപ്പകർപ്പായിമാറിയത്.
” എന്ത് പറ്റി? അമ്മാമേ? ”
“…..”
” നാടും വീടും അമ്പലവും സായാഹ്നക്കൂട്ടവുമെല്ലാം ബാലമാമക്കു വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടല്ലേ?
അമ്മക്കെന്നും ബാലമാമ നാട്ടിലൊറ്റക്കാണല്ലോ എന്ന വിഷമമായിരുന്നു. പക്ഷേ ഇപ്പൊൾ ഞാൻ ഒറ്റപ്പെടാതിരിക്കാൻ ബാലമാമയുടെ എല്ലാ സന്തോഷങ്ങളുമില്ലാതാക്കി ഈ നഗരത്തിൽ വന്നുനിൽക്കേണ്ടി വന്നില്ലേ ”
” സാരമില്ല, ഒക്കെ ദൈവനിയോഗമല്ലേ മോളെ ”
അവളുടെ തലയിൽ തലോടിക്കൊണ്ട് ബാൽക്കണിയിലെ ചാരുകസേരയിൽ വന്നിരുന്നു.
നാട്ടിൽനിന്ന് പോന്നിട്ട് മാസങ്ങളായെങ്കിലും മനസ്സിപ്പോഴും അവിടെയാണ്. ഒറ്റക്കായിരുന്നിട്ടും അവിടെ ഏകാന്തത അനുഭവിച്ചുട്ടുണ്ടായിരുന്നില്ല.
അനിയത്തിയുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിൽ ജീവിക്കാൻ മറന്നവനെന്ന പേര് കേൾക്കേണ്ടി വന്നിട്ടുണ്ട് സ്വന്തക്കാരിൽ നിന്നുപോലും. സതിയുടെ ജീവിതം സുരക്ഷിതമാക്കാൻ കഴിഞ്ഞതിൽ താൻ സംതൃപ്തനായിരുന്നു.
പക്ഷേ ഇപ്പോൾ വീണ്ടും താൻ നടന്നുവന്ന വഴികൾതന്നെ മുന്നിൽ നീണ്ടുനിവർന്നുകിടക്കുന്നു, ഒരു വലിയ ചോദ്യചിഹ്നമായി.
ഒരപകടത്തിൽ അവളും ഭർത്താവും പോയപ്പോൾ കാലുകൾക്ക് സ്വാധീനം നഷ്ടപ്പെട്ടനിലയിലാണ് ഗദ്യമോളെ തിരിച്ചുകിട്ടിയത്. നാട്ടിലുള്ളതെല്ലാം വിറ്റുപെറുക്കി അവളുടെ ജീവിതത്തിന്റെ ബാക്കിപത്രങ്ങൾ തേടി ഇവിടേക്ക് പോരുമ്പോൾ മറ്റൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല.
അപരിചിതമായ ഏകാന്തതയുടെ വീർപ്പുമുട്ടലുകൾക്കിടയിലും ദൂരേ നാട്ടിലെ സരസ്വതീക്ഷേത്രത്തിൽനിന്നുള്ള ഭക്തിഗാനത്തിന്റെ മറ്റൊലിയും തെങ്ങോലകളെ തഴുകിവരുന്ന ഇളംകാറ്റിന്റെ കുളിരും മനസ്സ് തേടാറുണ്ട്. പുലർക്കാലെയെഴുന്നേറ്റ് അമ്പലക്കുളത്തിലെ കുളിയും വയൽക്കരയിലെ ചായക്കടയിലെ ഒത്തുകൂടലും ഓർമകളായി എപ്പോഴും കൂടെയുണ്ട്.
2 Comments
വൃദ്ധന്റെ ഹൃദയവ്യഥകൾ നന്നായിട്ടെഴുതി
❤️❤️