“ഈ രണ്ടു വിരലുകൾക്കിടയിലാണ് വേദന. അസഹനീയമായ വേദനയെന്ന് മുഴുവൻ പറയാൻ സാധിക്കില്ല. ആദ്യമൊരു തരം തരിപ്പാണ് അനുഭവിക്കുന്നത്. പിന്നീടത് കാൽപ്പത്തിയുടെ വശങ്ങളിലായി പടർന്നു കയറും.”
“ അപ്പോൾ നിങ്ങൾക്ക് വേദന തോന്നുന്നില്ലേ? അതോ തരിപ്പാണോ നിങ്ങളുടെ പ്രശ്നം?“
ഭിത്തിയിലെ ഘടികാരത്തിലേക്ക് ചലനമറ്റത് പോലെ അയാൾ നോക്കിക്കൊണ്ടിരുന്നു. ചുറ്റുമുള്ളതൊക്കെ നിശ്ചലമാണെന്ന് തോന്നി. ഡോക്ടറുടെ രണ്ടാമതുള്ള ചോദ്യം അയാളിൽ ബോധമുണർത്തി.
“രോഗവിവരം ശരിയായി പറഞ്ഞാൽ മാത്രമേ ചികിത്സ ആരംഭിക്കാൻ സാധിക്കുകയുള്ളൂ. വേദനയാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ സ്കാൻ ചെയ്ത് നോക്കേണ്ടിവരും കൂടാതെ രക്തപരിശോധനയും ചെയ്യേണ്ടിവരും.
തരിപ്പാണ് നിങ്ങളുടെ വിഷയമെങ്കിൽ ഒരു ഞരമ്പുരോഗ വിദഗ്ധനെ കാണിക്കേണ്ടിവരും. യഥാർത്ഥത്തിൽ എന്താണ് നിങ്ങളുടെ പ്രശ്നം?”
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഒരു ദീർഘ ശ്വാസത്തിനുശേഷം അയാളുടെ കൃഷ്ണമണികൾ പരൽ മീനിനെ പോലെ ചലിച്ചുകൊണ്ടിരുന്നു. ഒരു ഭൂതകാലം ഓർക്കുന്നതിന്റെ ഭാരത്തിൽ അയാൾ സംസാരിച്ചു തുടങ്ങി.
“എന്റെ ഉറക്കത്തിന്റെ മൂന്നാം യാമത്തിൽ എത്തുമ്പോൾ കാലുകൾ നഷ്ടപ്പെട്ടതുപോലെ തോന്നുമെനിക്ക്. ഭാരമുള്ളൊരു നിരാശയാണ് ഉറക്കത്തിൽ നിന്നെന്നെ ഞെട്ടിയുണർത്തുന്നത്. പിന്നീട് തള്ളവിരലിന്റെയും ചൂണ്ടു വിരലിന്റെയും ഇടയിൽ സൂചികൊണ്ട് കുത്തുന്ന പോലെയുള്ള വേദന അനുഭവപ്പെടും. ശേഷമത് വശങ്ങളിലേക്ക് ഒരു തരിപ്പായി പടരും. പതിയെ മറ്റാരുടെയോ കാൽപാദമാണ് ഞാൻ വഹിച്ചു കൊണ്ടു കിടക്കുന്നതെന്നു തോന്നും”
ഡോക്ടർ അയാളുടെ കാൽപാദങ്ങളിൽ സസൂക്ഷമം നിരീക്ഷിച്ചു. ദീർഘചതുരത്തിലുള്ള നീണ്ട തവിട്ടു നിറമുള്ള കാൽപാദം. രണ്ടാമത്തെ വിരൽ മറ്റെല്ലാ വിരലിനെക്കാളും തലയുയർത്തി നിൽപ്പുണ്ട്. വിരലുകളകത്തി നോക്കിയപ്പോൾ ഒരു സൂചിമുന പോലെയുള്ള സുഷിരം കണ്ടെത്തി. ഡോക്ടർ മേശവലിപ്പിലുള്ള ഭൂതക്കണ്ണാടി കൊണ്ട് വീണ്ടും നിരീക്ഷിച്ചു വിശദവിവരങ്ങൾ അയാളോട് ചോദിക്കാൻ ആരംഭിച്ചു.
“നിങ്ങളുടെ തൊഴിലെന്താണ്? അശ്രദ്ധമായി നടക്കുന്നതിനിടയിൽ ചെറിയ മുള്ളോ കുപ്പിച്ചില്ലോ കയറിയതാവാം. രണ്ടുദിവസത്തിനുള്ള മരുന്ന് ഞാനെഴുതി തരാം. വിരലുകൾക്കിടയിൽ പുരട്ടാനുള്ള ഒരു ഓയിൻമെന്റ് കുറിക്കുന്നുണ്ട്. മിക്കവാറും അതിനകത്ത് പെട്ടിരിക്കുന്ന മുള്ള് താനേ പുറത്തുവരും. വീണ്ടും വേദനയും തരിപ്പും അനുഭവപ്പെട്ടാൽ തിരികെ വരണം. എത്ര ദിവസമായി നിങ്ങൾക്ക് ഈ പ്രയാസം തോന്നി തുടങ്ങിയിട്ട്? “
അയാൾ തന്റെ നീണ്ട വിരലുകൾ ഉള്ള കാൽപാദങ്ങളിൽ ഇമ വെട്ടാതെ നോക്കിയിരുന്നുകൊണ്ട് പറഞ്ഞു.
“അഞ്ച് വർഷം… അഞ്ച് വർഷമായി എന്റെ ഉറക്കത്തിന്റെ മൂന്നാം
യാമത്തിൽ ആരുടെയോ കാലും പേറി ഉറങ്ങാതെ കൂട്ടിയിരിക്കുന്നു. എന്റെ അച്ഛൻ ഒരു കർഷകനായിരുന്നു വിത്തെറിഞ്ഞ് പൊന്നു വിളയിപ്പിക്കുന്ന കറുത്തുമെലിഞ്ഞ കർഷകൻ. ഞാൻ മണ്ണും വിത്തും വെറുക്കുന്ന കർഷകന്റെ പുത്രനും”
ഡോക്ടർ അയാളെ തന്നെ നോക്കിയിരുന്നു. ഫലപ്യുഷ്ടി നഷ്ടപ്പെട്ട മണ്ണിന്റെ നിറമായിരുന്നു അയാൾക്ക്. പ്രകാശം നഷ്ടപ്പെട്ട രണ്ട് കണ്ണുകൾക്ക് താഴെയായി പരന്നു കിടക്കുന്ന ഒരു കറുപ്പുണ്ട്. ഒറ്റ കാഴ്ചയിൽ തന്നെ നിരാശയുടെ ചാലുകളൊഴുകുന്ന കൃഷിയിടം പോലെ അയാൾ രൂപം പ്രാപിച്ചു കഴിഞ്ഞിരുന്നു. അയാളോട് ചോദിക്കേണ്ട ചോദ്യങ്ങൾ കുള്ളന്മാരെ പോലെ ആ ചെറിയ മുറിക്കുള്ളിൽ വട്ടമിട്ട് നടക്കുകയായിരുന്നു. ഒരു വിഷാദ രോഗിയുടെ പ്രാഥമിക ലക്ഷണങ്ങൾ തേടി ഡോക്ടറുടെ ചിന്തയും കാഴ്ചയും അയാൾക്ക് ചുറ്റും വലിഞ്ഞു മുറുകി. ഡോക്ടർ ചോദ്യം ആരംഭിച്ചു.
“അഞ്ചുവർഷം ഒരു ചെറിയ കാലയളവല്ല. എന്തുകൊണ്ട് ഇത്രനാൾ ഒരു വൈദ്യ പരിശോധനയ്ക്കായി നിങ്ങൾ ശ്രമിച്ചില്ല? ചെറിയ മുള്ളുകൾക്ക് പോലും വലിയ അണുബാധയുണ്ടാക്കാൻ സാധിക്കും. ഒരുപക്ഷേ അതിന്റെ അനന്തരഫലമായിരിക്കാം നിങ്ങളിപ്പോൾ അനുഭവിക്കുന്ന മരവിപ്പെല്ലാം. തൽക്കാലം രണ്ടുദിവസം ഞാൻ കുറിച്ചു തന്ന മരുന്നുകൾ കഴിച്ചു നോക്കൂ. ഭേദമില്ലെങ്കിൽ നല്ലൊരു ഞരമ്പ് രോഗവിദഗ്ധനെ കാണാം. പേടിക്കാനായി ഒന്നും തന്നെയില്ല. നല്ല ഉറക്കം ലഭിക്കാനായി രണ്ട് ഉറക്കഗുളികകൾ കൂടി എഴുതുന്നുണ്ട്. രോഗശാന്തിക്കായി മാനസികാരോഗ്യം കൂടി കണക്കിലെടുക്കണം.
നിങ്ങൾ എന്ത് തൊഴിലാണ് ചെയ്യുന്നതെന്ന് ഇപ്പോഴും പറഞ്ഞില്ലല്ലോ? “
സംഭാഷണത്തിന്റെ ഇടവേളയിൽ ആദ്യമായി അയാളുടെ ചുണ്ടുകളിൽ പുഞ്ചിരി തെളിഞ്ഞു. ഒരു ചെറിയ കുട്ടിയുടെ ഉത്സാഹത്തിൽ അയാൾ സംസാരിക്കാൻ ആരംഭിച്ചു.
“ അച്ഛൻ വിത്തെറിഞ്ഞ് പൊന്ന് വിളയിച്ചതെല്ലാം പത്തായത്തിൽ ഉറങ്ങിയിരുന്നു. അവ ഭക്ഷിക്കുന്ന ചുണ്ടെലികളായിരുന്നു ഞാനും എന്റെ കുടുംബവും. പത്തായപ്പുരകൾ മരത്തടി കൊണ്ടുണ്ടാക്കിയ വലിയ അക്ഷയ പാത്രങ്ങളായിരുന്നു. ഡോക്ടർ കുത്തരിച്ചോറ് പാതിവെന്തു കഴിയുമ്പോഴുള്ള മണമറിഞ്ഞിട്ടുണ്ടോ? വല്ലാത്തൊരു വശ്യതയാണതിന്. മേൽക്കൂരയിൽ പടർന്നു കയറിയ ചെറിയ കുമ്പളങ്ങ വെട്ടി നുറുക്കി തലേന്നുണ്ടാക്കിയ പച്ചമോരിൽ തേങ്ങയരച്ച് കാച്ചിക്കുറുക്കി കുത്തരിച്ചോറിൽ ഒഴിച്ചു കഴിക്കും. ഒരിക്കലും മടുക്കാത്ത ആ രുചിയിൽ ഞാൻ അനുരക്തനായി. കുമ്പളങ്ങക്കറിയല്ലാതെയൊന്നും നാളിതുവരെ ഞാൻ രുചിച്ചിട്ടില്ല”
തന്റെ മുന്നിലിരിക്കുന്ന ആ മനുഷ്യൻ ഫലമില്ലാത്ത ചില്ലകളിൽ കൂടുപേക്ഷിച്ചു പോയ ഒരാത്മാവിന്റെ ഉടമയാണെന്ന് ഡോക്ടർ പതിയെ തിരിച്ചറിയുകയായിരുന്നു. അയാൾക്ക് ആവശ്യം അണുബാധയ്ക്കുള്ള മരുന്നുകളായിരുന്നില്ല. ഏതോ കുറ്റബോധത്തിന്റെ ദ്രവിച്ച പലകകൾ കൊണ്ടുണ്ടാക്കിയ കട്ടിലിന്മേളായിരിക്കണം അയാൾ ഉറങ്ങിയിരുന്നത്. ജീവിതത്തിൽ ഒന്നുമാകാത്തതിന്റെ കയ്പ്പേറിയ ഫലങ്ങളാകാം അയാളുടെ ഉറക്കത്തെ നിർവീര്യമാക്കിയത്. അയാളെക്കുറിച്ച് കൂടുതലറിയാൻ മുന്നോട്ട് ആഞ്ഞിരുന്ന് മേശപുറത്ത് കൈകൾ കുത്തി ചോദ്യങ്ങൾ ആരംഭിച്ചു.
“എന്റെ പൂർവികരും കർഷകരായിരുന്നു. തലമുറകൾ അവസാനത്തെ പടിയിളെത്തിയപ്പോൾ വിത്തെറിഞ്ഞ കൈകൾ പല തൊഴിലും തേടിപ്പോയി. പത്തായങ്ങൾ പൊളിച്ചുമാറ്റി ഉറപ്പുള്ള തീൻമേശയുണ്ടാക്കി. നിങ്ങൾ ഇപ്പോളെന്തു ചെയ്യുകയാണെന്ന് പറഞ്ഞില്ലല്ലോ? ഏതാണ് നിങ്ങളുടെ തൊഴിൽ മേഖല?ചില രോഗങ്ങൾ ചെയ്യുന്ന തൊഴിലുമായി ബന്ധമുള്ളതായിരിക്കും. അതിനെക്കുറിച്ച് കൂടുതൽ അറിഞ്ഞാൽ അസുഖം ഭേദമാകും “
അയാൾ തന്റെ വിരലുകളുടെ അഗ്രങ്ങളിൽ ഗാഢമായി മണപ്പിക്കുകയും രണ്ടു കൈപ്പത്തികൾ ഉരസി മൂക്കിനോട് ചേർത്തുവച്ച് ആഞ്ഞുവരിച്ചു കസേരയിൽ ഉന്മാദം ബാധിച്ചവനെ പോലെ ചാഞ്ഞിരുന്നു.
“ഞാനൊരു സുഗന്ധലേപന വ്യാപാരിയാണ്. എന്റെ മൂക്കുകൾക്ക് കാതങ്ങളകലെയുള്ള പൂക്കളുടെ ഗന്ധമറിയാൻ കഴിയും.
മണ്ണിന്റെ, വിയർപ്പിന്റെ, പെണ്ണിന്റെ, മാനിന്റെ, പുഴയുടെ, പാറയുടെ സുഗന്ധം വാറ്റിയെടുത്ത് ചെറിയ കുപ്പികളിലാക്കി ഞാൻ സൂക്ഷിച്ചു വയ്ക്കാറുണ്ട്. ഓരോ മനുഷ്യരുടെ രൂപവും ഭാവവും ആവശ്യവുമനുസരിച്ച് അവ തമ്മിൽ ചേർത്ത് പുതിയ സുഗന്ധലായനി കുപ്പിയിലാക്കി കൊടുക്കും. അതിനു മുൻപ് ചെറിയ മൺകലങ്ങളിൽ പൂഴിമണ്ണിട്ട് നിറച്ച് ആ കുപ്പി ഇറക്കി വച്ച് ഭദ്രമായി കുടത്തിന്റെ വായ പാള കൊണ്ട് വരിഞ്ഞു കെട്ടും. എന്നിട്ട് അവ ഒഴുകുന്ന ജലാശയത്തിൽ ഭദ്രമായി രണ്ടു പകലും മൂന്ന് രാത്രിയും താഴ്ത്തി വയ്ക്കും. ആവശ്യക്കാരിലേക്ക് എന്റെ സുഗന്ധ മിശ്രിതം എത്തുമ്പോൾ അവരും എന്നെ പോലെ ഉന്മാദാവസ്ഥയുടെ ചുഴിയിലേക്ക് ആഴ്ന്നിറങ്ങും. “
“നിങ്ങൾ നല്ലൊരു കച്ചവടക്കാരൻ ആണല്ലേ? എത്ര മനോഹരമായാണ് നിങ്ങളുടെ ഉൽപ്പന്നത്തെ കുറിച്ച് നിഗൂഢമായും ജിജ്ഞാസാപരമായും വർണ്ണിക്കുന്നത്. ഇത്രയും ലക്ഷണമൊത്ത ഉൽപ്പന്നങ്ങൾ വിറ്റ് ഒരു പക്ഷേ നിങ്ങളും അച്ഛനെ പോലെ പൊന്നു വിളയിപ്പിച്ച് പത്തായം നിറച്ചു കാണണമല്ലോ. “
പെട്ടന്നൊരു ഉൾവിളി ലഭിച്ചത് പോലെ അയാൾ കസേരയുടെ കൈപ്പിടികൾ അമർത്തിപ്പിടിച്ചുകൊണ്ട് ആഞ്ഞുശ്വസിച്ചു. കണ്ണുകൾ അടച്ച് ഇരിപ്പിടത്തിൽ നിന്ന് പതിയെ എഴുന്നേറ്റ് ഡോക്ടറുടെ കസേരയുടെ പിറകിൽ പോയി നിന്നു. ഡോക്ടറെ ഒരല്പനേരം അനക്കമറ്റ് നോക്കുകയും പിന്നീട് കുനിഞ്ഞു നിന്ന് ഡോക്ടറുടെ ചെവിയുടെ പിറകിലെ മുടി വകഞ്ഞു മാറ്റി മൂക്കടിപ്പിച്ച് പിടിച്ച് ആഞ്ഞുശ്വസിച്ചു. അപ്പോഴേക്കും ഭയത്തോടെ ഒരു വശത്തേക്ക് ഡോക്ടർ ചരിഞ്ഞിരുന്നു.
“ മാനിറച്ചി… അതേ മാനിറച്ചി തന്നെ. ഡോക്ടർക്ക് മാനിറച്ചി കഴിക്കാൻ ഏറെ കൊതിയുണ്ടല്ലേ? “
അത്ഭുതത്തിന്റെ വാൾത്തലപ്പുകൊണ്ട് ഡോക്ടറുടെ ബുദ്ധിക്ക് മുറിവ് പറ്റി കഴിഞ്ഞിരുന്നു. അടഞ്ഞ ശബ്ദത്തോടെ ഡോക്ടർ അയാളോട് ചോദിച്ചു.
“ അത് നിങ്ങൾക്ക് എങ്ങനെ അറിയാം? കഴിക്കുക എന്നത് വെറുമൊരു കൊതിയല്ല അടങ്ങാത്ത ആഗ്രഹമാണ്. അതിന്റെ രുചി എന്താണെന്ന് എനിക്കറിയില്ല. നീലിച്ച ചുവന്ന മാംസമാണെന്നറിയാം. ന്യൂസിലാൻഡിൽ ഉള്ള എന്റെ സുഹൃത്ത് അത് ഭക്ഷിക്കാനായി എന്നെ ക്ഷണിച്ചിട്ടുണ്ട്. തിരക്കുകൾ ഒഴിഞ്ഞ ദിവസം ഞാൻ അങ്ങോട്ട് പോവുക തന്നെ ചെയ്യും. ഞാനൊന്നു ചോദിക്കട്ടെ നിങ്ങൾക്ക് ഇത് എങ്ങനെ മനസ്സിലായി?”
അയാൾ മേശക്ക് ചുറ്റും ഒരു വലം വയ്ക്കുകയും ഇരിപ്പിടത്തിൽ സ്ഥാനമുറപ്പിക്കുകയും ചെയ്തു. വലതു കൈകുത്തി തലയൊരല്പം ചരിച്ച് ഡോക്ടറോടായി പറഞ്ഞു.
“പിടി തരാത്ത മൃഗമാണ് മാൻ. മാനിന് ഗന്ധമുണ്ട്. പിടിതരാത്തൊരു ഗന്ധം. കലർപ്പില്ലാത്ത ഡോക്ടറുടെ ഈ ആഗ്രഹം ഓരോ മിടിപ്പിലും വിയർപ്പ് തുള്ളികളിലും നിറഞ്ഞിരിപ്പുണ്ട്. എനിക്ക് തിരിച്ചറിയാൻ സാധിക്കും. വളർച്ച പ്രാപിച്ച മാനിന്റെ ഉദരഭാഗത്തെ തൊലിയും ഓക്കുമരത്തിന്റെ പഴുത്തിലകളും വാറ്റിയെടുത്ത ദ്രാവകത്തിൽ നിന്ന് ഒരു സുഗന്ധമുണ്ടാക്കാം. ഓരോ തവണ കണ്ണുകളടച്ച് അവ ആസ്വദിക്കുമ്പോൾ നമ്മുടെ മൂർച്ചയുള്ള പല്ലുകൾ മാനിറച്ചിയിലേക്ക് താഴ്ന്നു പോകുന്നത് പോലെ തോന്നും. എന്താ ഡോക്ടർക്ക് അങ്ങനെ ഒരു ലേപനം വേണോ? “
മതിഭ്രമം ബാധിച്ചവന്റെ നീണ്ട കരവലയത്തിനുള്ളിൽ അകപ്പെട്ടുപോയ മാൻപേടയെ പോലെ ഡോക്ടർ പകച്ചിരുന്നു. ഉള്ളിലെ ഭയം പുറമേ കാണിക്കാതെ മറുപടി പറഞ്ഞു.
“ വേണ്ട അടുത്ത അവധിക്ക് ഞാനങ്ങോട്ട് പോകുന്നുണ്ട്. ഭക്ഷിക്കാൻ ആഗ്രഹിച്ചത് ഭക്ഷിച്ച് തന്നെ തൃപ്തിയടയണം. എന്റെ ഭാര്യയ്ക്ക് ചുവന്ന ചെമ്പകത്തിന്റെ മണം വലിയ പ്രിയമാണ്. കഴിയുമെങ്കിൽ അത്തരമൊരു സുഗന്ധം നിങ്ങൾ നിർമ്മിച്ചു കൊണ്ട് വരിക”
ഡോക്ടറുടെ സംഭാഷണത്തിന്റെ ഒടുവിൽ വലിയൊരു പൊട്ടിച്ചിരി ചേർച്ചയില്ലാതെ അവിടെ മുഴങ്ങിക്കേട്ടു. അയാളത് ശ്രമപ്പെട്ട് അടക്കി വയ്ക്കുകയും പിന്നീട് സംസാരിക്കാൻ ആരംഭിക്കുകയും ചെയ്തു.
“ ചുവന്ന ചെമ്പകത്തിന്റെ ഗന്ധമല്ല. അതിന് കീഴിലുള്ള മറ്റൊരു ഗന്ധമാണ് ഡോക്ടറുടെ ഭാര്യക്ക് പ്രിയം”
ഒരു ഭ്രാന്തന്റെ ജല്പനം കേട്ടതുപോലെ ചുണ്ടുകൾ ഒരു വശത്തേക്ക് ചരിച്ചു വച്ച് ചെറിയ ശബ്ദത്തിൽ ഡോക്ടറും ചിരിച്ചു.
“എങ്കിൽ അങ്ങനെയാവട്ടെ. ഞാൻ കുറിച്ചു തന്ന മരുന്നുകളെല്ലാം കഴിച്ച് സുഖമായി ഉറങ്ങി രണ്ടു ദിവസങ്ങൾക്കു ശേഷം എന്നെ കാണാൻ വരിക. നിങ്ങൾ വിദഗ്ധനായ ഒരു കച്ചവടക്കാരനും ജാലവിദ്യ അറിയുന്നവനുമാകുന്നു. കഴിയുമെങ്കിൽ കുമ്പളങ്ങ കറിയല്ലാത്ത മറ്റു വിഭവങ്ങളും കഴിക്കാൻ ശ്രമിക്കുക. നേരിട്ട് അറിയില്ലെങ്കിലും മിടുക്കനായ ആ കർഷകനോട് എന്റെ സ്നേഹം അറിയിക്കുക”
അപ്പോഴേക്കും അയാളുടെ മുഖത്ത് നിഴലുകളുടെ യവനിക താഴ്ത്തപ്പെട്ടിരുന്നു. ചുണ്ടുകൾ അമർത്തിപ്പിടിച്ചുകൊണ്ട് തൊണ്ടയിടാൻ തുടങ്ങി. അയാൾ പറഞ്ഞു.
“അച്ഛൻ എന്റെ ഉറക്കത്തിന്റെ മൂന്നാം യാമത്തിൽ മാത്രമേ വരാറുള്ളൂ. ഇനി പറയാൻ പോകുന്നത് കേട്ട് എനിക്ക് മറ്റൊരു മരുന്ന് കുറിച്ച് തരരുത്. എന്റെ കാൽപാദത്തിന് മരവിപ്പ് സംഭവിച്ചതിനുശേഷം എന്താണ് നടക്കുന്നതെന്ന് ഡോക്ടർ ഇതുവരെ ചോദിച്ചിട്ടില്ല. ഒരു ചോദ്യമെന്റെ മുന്നിലേക്ക് ചൂണ്ടക്കൊളുത്ത് പോലെ കുരുങ്ങിയാൽ മാത്രമേ എനിക്ക് ഉത്തരം നൽകാനാവൂ. ഡോക്ടർ ഇതുവരെ എന്നോടത് ചോദിച്ചിട്ടില്ല”
നിഗൂഢതകളുടെ കെടാവിളക്കായ ഒരു മനുഷ്യനാണ് തന്റെ മുന്നിലിരിക്കുന്നതെന്ന് ഡോക്ടർ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു.
“കാലുകൾ മരവിച്ചു കഴിഞ്ഞാൽ പിന്നെ എന്താണ് സംഭവിക്കുന്നത്? വ്യക്തമായി പറയുക. ഒരുപക്ഷേ എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയുമായിരിക്കും. “
അയാൾ തന്റെ കാൽപാദങ്ങളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചെറിയ ശബ്ദത്തിൽ സംസാരിച്ചു തുടങ്ങി.
“ എന്നും രാത്രി ഈ രണ്ടു വിരലിന്റെ വിടവിലേ സുഷിരത്തിലൂടെ ഒരു വിത്ത് മുളച്ചു വരികയും ഞാൻ നോക്കിനിൽക്കെ ഇലകൾ വിടരുകയും പിന്നീടത് വളർന്നു വലുതായി തന്നോളം ഉയരമുള്ള വൃക്ഷമായി തീരുകയുമാണ് ചെയ്യുന്നത്. ഞാനാ വൃക്ഷത്തിന്റെ താഴെ തണൽ പറ്റി ചുരുണ്ട് ഭയപ്പാടോടെ ഉറങ്ങാൻ ശ്രമിക്കും. ഫലപ്യുഷ്ടിയുള്ള വൃക്ഷം! അതിൽ പടർന്നു കയറിയ കുമ്പളങ്ങ തണ്ടുകൾ. മറ്റൊരിടത്ത് പാകമെത്തിയ തേങ്ങകൾ. എന്റെ കാലുകൾ അപ്പോഴേക്കും മരത്തടികളായി മാറി കഴിഞ്ഞിരിക്കും. ഒരിക്കൽ അലറി വിളിച്ചു കൊണ്ട് പരിഭ്രാന്തനായപ്പോൾ എന്റെ ഭാര്യ ഏറെനേരം മനസ്സ് വിങ്ങി കരയുകയും ശേഷം പുലഭ്യം പറയുകയും പിറുപിറുക്കുകയും ചെയ്തു. എനിക്ക് ഭ്രാന്താണത്രേ. ഭ്രാന്തുള്ള എന്റെ തലച്ചോറുകൾക്കിടയിൽ വൈദ്യുതി കടത്തി വിട്ടാൽ ഭേദമാകുമെന്ന് അവൾ പറഞ്ഞുകൊണ്ടേയിരുന്നു. എന്റെ മക്കൾ എനിക്കുവേണ്ടി ഉറപ്പുള്ള ചങ്ങലകൾ തേടി യാത്രയിലാണ്. എന്റെ ആത്മാവിനെ ആ മുറിക്കുള്ളിൽ ചങ്ങലകളാൽ ബന്ധിക്കണമെന്ന് കുടുംബാംഗങ്ങൾ പറയുന്നു.ഞാനിപ്പോൾ ഒറ്റക്കാണ് ആ വീട്ടിൽ താമസിക്കുന്നത് ”
അത്ഭുതം കൂറിക്കൊണ്ട് ഡോക്ടർ അയാളോട് ചോദിച്ചു.
“അപ്പോൾ നിങ്ങളുടെ അച്ഛനോ? അദ്ദേഹം എന്ത് പറയുന്നു?
“അച്ഛൻ… അച്ഛനാണ് ഞാനുറങ്ങുമ്പോൾ എന്റെ കാൽപാദത്തിന് കീഴിൽ വിത്തുകളടങ്ങിയ കിഴി വച്ചിരുന്നത്. ഞാനറിയാതെ എത്രയോ വിത്തുകൾ എന്നിലേക്ക് പ്രവേശിച്ചിരിക്കുന്നു. അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് അഞ്ചു വർഷങ്ങൾ കഴിഞ്ഞു. “
ആശ്വാസവാക്കുമായി ഡോക്ടർ അയാളുടെ തോള് തട്ടുകയും ആ വേർപാടിന്റെ ആഴം അയാളിൽ ഉണ്ടാക്കിയ പ്രകമ്പനത്തെ തിരിച്ചറിയുകയും ചെയ്തു.
“സങ്കടപ്പെടേണ്ട ജനിച്ചാൽ ഒരു ദിനം മരണപ്പെടുക തന്നെ ചെയ്യും. മിടുക്കനായ ഈ വ്യാപാരിയെ അച്ഛന്റെ ആത്മാവ് അനുഗ്രഹിക്കും. നിങ്ങളുടെ മനസ്സിൽ ആഴത്തിലുള്ള ഒരു മുറിവ് ഉണ്ടായിട്ടുണ്ട്. അതുണങ്ങാൻ അല്പസമയം എടുത്തുവെന്ന് വരാം. എല്ലാം താനേ ശരിയാവും. പ്രതീക്ഷ കൈവിടരുത്.”
അയാൾ തന്റെ വിരലുകളുടെ അഗ്രങ്ങൾ ഭ്രാന്ത് പിടിച്ചവനെ പോലെ മാറിമാറി മണക്കുകയും ശേഷം കൈകൾ കൂട്ടി തിരുമ്മി മൂക്കിനോട് അടുപ്പിച്ചുകൊണ്ട് നനഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“ എന്റെ അച്ഛന്റെ ആത്മാവും ശരീരവും ഇന്നോളം മണ്ണിൽ അലിഞ്ഞു ചേർന്നിട്ടില്ല. അവ രണ്ടും എന്റെ കട്ടിലിന്റെ കീഴിൽ ഭദ്രമായി മരപ്പെട്ടിയിൽ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അച്ഛന്റെ വിയർപ്പ് നെല്ലിന്റെ പൂക്കളും ചേർത്ത് വാറ്റി ഞാൻ ഒരു സുഗന്ധലേപനം ഉണ്ടാക്കുന്നുണ്ട്. ജീവനറ്റ അച്ഛന്റെ ശരീരത്തിന് നെൽമണികളുടെ വാസനയുണ്ട്. അഴുകിയ മണമെന്ന് ലോകം മുഴുവനും വിളിച്ചു പറഞ്ഞാലും ഞാൻ ആ മജ്ജയും മാംസവും നെൽമണിയും പൂക്കളും ചേർത്ത് വാറ്റുക തന്നെ ചെയ്യും. അച്ഛന്റെ മണം തന്നെയാണ് എനിക്ക് ഏറെയിഷ്ടം. ഞാനവ മണ്ണിന് ഭക്ഷിക്കാനായി കൊടുക്കുകയില്ല. “
ഇത്രയും പറഞ്ഞു കൊണ്ട് അയാൾ ആ മുറിവിട്ടകലുമ്പോൾ പുതുമഴയുടെ മണം പരക്കുകയും നീലിച്ച മാംസങ്ങളുള്ള മാനുകളുടെ നിഴൽ വ്യാപിക്കുകയും ചെയ്തു. അപ്പോഴേക്കും ഒരായിരം ശവനാറി പൂക്കൾ ആ മുറിയിൽ പൊഴിഞ്ഞു തുടങ്ങിരുന്നു. ഭ്രാന്തിന്റെ മണമുള്ള ശവനാറി പുഷ്പങ്ങൾ.
ഈ കഥയുടെ ശബ്ദരേഖ കേൾക്കാം
11 Comments
ഉഫ് അതിഗംഭീരം 👌🏻👌🏻👌🏻
എൻ്റമ്മേ എന്താ ഒരെഴുത്ത്..
എന്താ പറയേണ്ടന്നറിയില്ല, വല്ലാത്ത മാസ്മരികതയും നിഗൂഢതയും ഒളിപ്പിച്ചുവെച്ച എഴുത്ത് 🔥🔥
കുഞ്ഞേ…
കാലങ്ങളായി ചെമ്പകപൂവിന്റെ മണമുള്ള അത്തർ തേടി അലയുന്ന ഈ ഞാൻ ഇതിന് എന്ത് അഭിപ്രായം പറയാനാ..??
രാത്രിയുടെ മൂന്നാം യാമത്തിൽ കാണുന്ന സ്വപ്നമാണോ സപ്നേ ഈ വക കഥകൾ..? 🙄
വായിക്കുന്നവരെ ആരാധകരാക്കാനുള്ള കഴിവ് അപാരം തന്നെ 7👍👍❤️❤️❤️❤️🙏
Super👍
❤️
ആ വിരലുകൾക്കിടയിൽനിന്ന് ഒരു രൂക്ഷഗന്ധം ഡോക്ടറുടെ പരിശോധനമുറിയും കടന്ന് പുറത്തേക്കു വമിക്കുന്നുണ്ട്. അല്ലാഹുവാണെ ഞാനാ ഡോക്ടർ പ്രാക്ടീസുചെയ്യുന്ന ആശുപത്രിയുടെ പരിസരത്തേക്കേ പോകില്ല. എനിക്കു പേടിയാകുന്നു. ചുറ്റിലും ഭയപ്പാടിന്റെ നിഗൂഢതയുടെ രൂക്ഷഗന്ധം. ഇതിൽനിന്ന് എപ്പോൾ പുറത്തുകടക്കാൻ പറ്റുമെന്നറിയില്ല 🔥🔥👏👏👏
ഇങ്ങനെയും കഥ എഴുതാം ല്ലെ..
എനിക്കൊന്നും ഇങ്ങനെ ചിന്തിക്കാൻ പോലും കഴിയില്ല..
Great 👍
ആരും ചിന്തിക്കാത്ത വഴികളിലൂടെയുള്ള സ്വപ്നസഞ്ചാരമാണ് എല്ലായിപ്പോഴും സപ്നയുടെ കഥകൾ. അത്തരത്തിൽ വീണ്ടും വേറിട്ട ഒരു ചിന്ത.ഭംഗിയുള്ള ഉപമകൾ, തുടർന്ന് വായിക്കാൻ പ്രചോദിപ്പിക്കുന്ന ഒഴുക്ക്. ചില മനുഷ്യരുടെ ഗന്ധം അത്രമേൽ പ്രിയപ്പെട്ടതായി ഹൃദയത്തിൽ സൂക്ഷിക്കുന്ന ഏതൊരാൾക്കും ഹൃദയസ്പർശിയായി തോന്നുന്ന എഴുത്ത് ❤️🦋
ആരും ചിന്തിക്കാത്ത വഴികളിലൂടെയുള്ള സ്വപ്നസഞ്ചാരമാണ് എല്ലായിപ്പോഴും സപ്നയുടെ കഥകൾ. അത്തരത്തിൽ വീണ്ടും വേറിട്ട ഒരു ചിന്ത.ഭംഗിയുള്ള ഉപമകൾ, തുടർന്ന് വായിക്കാൻ പ്രചോദിപ്പിക്കുന്ന ഒഴുക്ക്. ❤️🦋
Sapna യുടെ കഥകൾക്കെല്ലാം അത്തറിന്റെ മണമാണ്. ചെമ്പകത്തിന്റെ റോസാപ്പൂവിന്റെ ഒക്കെ നറുമണവും ചില സമയം രൂക്ഷ ഗന്ധവും പരത്തുന്ന കഥകൾ.
ഈ കഥയിലുമുണ്ട് ഭ്രാന്തമായൊരു ഗന്ധം
സുഗന്ധമുള്ള ഈ കമന്റ് ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു ❤️