#മോചനം
മകരമഞ്ഞിനെ വകച്ചുമാറ്റി ബസ്സ് ചുരമിറങ്ങാൻ തുടങ്ങി. തണുപ്പ് എല്ലുകളിലേക്ക് അരിച്ചു കയറി കുത്തി നോവിച്ചു കൊണ്ടിരുന്നു.
ഉടുത്തിരുന്ന സാരിത്തലപ്പ് വലിച്ചെടുത്ത് നന്നായൊന്നു പുതച്ചുനോക്കി. തണുപ്പിന് അല്പം ആശ്വാസംകിട്ടി.. സുഖമുള്ള ഒരു ആലിംഗനത്താൽ അവൾ തന്നെ ചേർത്തുപിടിച്ചത് പോലെ.
അലമാരയിലെ സാരികളിൽ അവൾക്കേറ്റവും ഇഷ്ടപ്പെട്ട സാരിയെടുത്തു തന്നെ ഉടുപ്പിച്ചപ്പോൾ മടിതോന്നിയെങ്കിലും ഇപ്പോൾ നന്നായെന്ന് തോന്നുന്നു, അവൾ കൂടെയുള്ളത് പോലെ. അല്ലെങ്കിലും അവൾ തരുമ്പോൾ മാത്രമാണല്ലോ താൻ നല്ലസാരി ഉടുക്കാറുള്ളത്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഒറ്റപ്പെടലിന്റെ നോവിൽ നിന്ന് കരകയറാൻ ശ്രമിക്കുമ്പോൾ വഴുതി പടുകുഴിയിലേക്ക് വീണപ്പോഴും അവൾ എന്ന ഒരു കച്ചിത്തുരുമ്പ് മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു. തന്നെ മനസ്സിലാക്കിയിട്ടുള്ള ഒരേയൊരു വ്യക്തി.. അവൾ തനിക്ക് ഒരു കൂടെപ്പിറപ്പ് മാത്രമല്ല…
എന്നിട്ടും ഈ യാത്രയുടെ ലക്ഷ്യസ്ഥാനം അവളിൽ നിന്ന് മറച്ചു വെച്ചത് മനപ്പൂർവമാണ്. അതറിഞ്ഞാൽ അവൾ ഒരിക്കലും വിടില്ലെന്നറിയാം.അവളെ രണ്ടുകാലിനും സ്വാധീനമില്ലാത്തവനെ കൊണ്ട് കല്യാണം കഴിച്ചു കൊടുത്തതിൽ കുടുംബക്കാർ മുഴുവൻ അമ്മയെ പഴിച്ചപ്പോഴും അവളെങ്കിലും ദുരിതത്തിൽ നിന്ന് കരകയറുമല്ലോ എന്നാണ് അമ്മ പറഞ്ഞിരുന്നത്. അച്ഛൻ മരിച്ചതിനു ശേഷം തൊണ്ടുതല്ലാൻ പോയാണ് അമ്മ ഞങ്ങളെ രണ്ടിനെയും വളർത്തിയത്.
എന്നും തനിക്കിങ്ങോട്ട് തരികയല്ലാതെ അവൾക്കായി ഒന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഇനിയും അവളെ ബുദ്ധിമുട്ടിക്കാനാവില്ല. പഴയത് പോലെയല്ല അവൾക്കൊരു മരുമകൾ കൂടിയുള്ളതാണ്.
തന്റെ വരവിനനുസരിച്ച് അവളുടെ മകന്റെ വിവാഹത്തിന് ദിവസം കണ്ടെത്തുമ്പോൾ അവളുടെ ഉള്ളിലുമുണ്ടായിരുന്നിരിക്കും സ്വന്തംമക്കളുടെ കല്യാണം കൂടാൻ കഴിയാതിരുന്ന എന്റെ സങ്കടം. എന്നിട്ടെന്തായി ആ കല്യാണപ്പന്തലിലും ഉള്ളിലെരിയുന്ന കനൽച്ചൂടിനാൽ പുളയുന്നതാരും അറിയാതിരിക്കാൻ നന്നായി അഭിനയിക്കേണ്ടി വന്നില്ലേ.
തന്റെ മോളും അവളുടെ അച്ഛനും അഭിനയത്തിൽ മിടുക്കു തെളിയിച്ചു. ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ തിരികെയിറങ്ങുമ്പോൾ തന്നെ കൂടെ വിളിക്കാനുമവർ മറന്നില്ല.
ഇനിയാ മണലാരണ്യത്തിലേക്കൊരു തിരിച്ചു പോക്കില്ലെന്ന തന്റെ തീരുമാനം അവർ അറിഞ്ഞിട്ടില്ലല്ലോ.അത് കൊണ്ട് വിളിക്കാതിരിക്കാൻ അവർക്കാവില്ല.
ഇല്ല… ഇനി വയ്യ, എല്ലാത്തിൽ നിന്നും ഒരു മോചനം വേണമെനിക്ക്.
ഇരുപത്തേഴ് വർഷത്തെ പ്രവാസം കൊണ്ട് താനെന്താണ് നേടിയത്? വല്ലാത്ത പുച്ഛംതോന്നുന്നു.
തനിക്കില്ലെങ്കിലും മറ്റുള്ളവരെല്ലാം നേടിയില്ലേ? അവർ ജീവിക്കട്ടെ.
മറ്റുള്ളവർ മറന്നാലും തനിക്ക് മറക്കാൻ കഴിയില്ലല്ലോ ഒന്നും.
പൊട്ടക്കിണറിലെ തവളയെ പോലെ ആ ഇട്ടാവട്ടമല്ലാതെ പുറംലോകം കണ്ടിട്ടില്ലാത്ത താനെന്ത് ധൈര്യത്തിലാണ് ആ ഇരുപത്തിമൂന്നാം വയസ്സിൽ മണൽകാട്ടിലേക്ക് ചെന്നിറങ്ങിയത് എന്ന് അത്ഭുതപ്പെടാറുണ്ട് പലപ്പോഴും. അതും അവിടുത്തെ ഭാഷയോ ഭക്ഷണരീതിയോ അറിയാതെ അറബിവീട്ടിൽ അടുക്കളക്കാരിയായി. “യാ ഇലാഹ്.. നിന്റെ കാരുണ്യം മാത്രം.” മാമയിൽ നിന്ന് കിട്ടിയതാണ്.
സ്വന്തം നാട്ടിൽ ജീവിച്ചതിനേക്കാൾ കൂടുതൽ കാലം ആ വീട്ടിൽ കഴിഞ്ഞതിനാലാവും സ്വന്തം വിശ്വാസങ്ങളെക്കാളും ദൈവചിന്തകളെക്കാളും ഇപ്പോൾ മനസ്സിൽ വരുന്നത് ഇങ്ങനെയാണ്. അല്ലെങ്കിലും അവിടുത്തെ മാമ തന്നോട് എത്ര കരുണയിലാണ് എന്നും പെരുമാറിയിട്ടുള്ളത്, മക്കളോടെല്ലാം തനിക്ക് വേണ്ടി വാദിച്ചിട്ടുള്ളത്. ആദ്യമൊന്നും മനസ്സിലായില്ലെങ്കിലും പതിയെ അറബി മനസ്സിലായിതുടങ്ങിയപ്പോളറിഞ്ഞു അവളും ഒരു മനുഷ്യ സ്ത്രീയാണ് മറക്കണ്ട എന്നാണ് ഇടയ്ക്കിടെ മക്കളോട് ഓർമിപ്പിക്കുന്നതെന്ന്.
നാട്ടിലെ കടബാധ്യതകൾ തീർക്കുക എന്ന ലക്ഷ്യത്തിന് മുമ്പിൽ മറ്റുള്ള ബുദ്ധിമുട്ടുകളൊന്നും അന്ന് സാരമായി തോന്നിയിരുന്നില്ല. പലപ്പോഴും പതിനെട്ടുമണിക്കൂറുകളോളം ജോലിചെയ്ത് ക്ഷീണത്തോടെ കിടന്നാലും ഉറക്കം വരില്ല. തന്റെ മാറിൽ കിടന്നുറങ്ങാൻ വാശിപിടിച്ചു കരയുന്ന മകന്റെ മുഖം മുന്നിൽ തെളിയും.
ആദ്യമായി പോകുമ്പോൾ അവന് രണ്ടര വയസ്സായിരുന്നു. മോൾക് അഞ്ചും.
വാവിട്ട്കരയുന്ന അവനെ അമ്മയുടെ കയ്യിലേൽപ്പിക്കാൻ അന്ന് പെട്ടപാട്. ഇന്നിപ്പോൾ അവനാണ് പറയുന്നത് അവന്റെ ഏറ്റവും വലിയ ശത്രു അമ്മയാണെന്ന്. ആവട്ടെ. അവനറിഞ്ഞിട്ടില്ലല്ലോ അമ്മയുടെ ജീവിതത്തിന്റെ കനൽ വഴികൾ.
ഡ്രൈവറായിരുന്ന അവന്റെ അച്ഛന്റെ അപകടത്തെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകളും അദ്ദേഹത്തിന്റെ ചികിത്സക്ക് വേണ്ടി വീടിന്റെ മേൽ എടുത്ത ലോൺ കാരണമുണ്ടായ ജപ്തിയുംകടം വാങ്ങിയവരുടെ ശല്ല്യവും… ഒന്നും അവരെയറിയിക്കാതെയാണല്ലോ ഈ പെടാപാടെല്ലാം താൻ പെട്ടത്.
രണ്ടോ മൂന്നോ വർഷം കൂടി നാട്ടിലേക്ക് വരുമ്പോൾ അവരുടെ ആവശ്യങ്ങൾക്കായിരുന്നു മുൻതൂക്കം കൊടുത്തിരുന്നത്. ഒരിക്കലും തനിക്ക് സ്വന്തമായി ആവശ്യങ്ങൾ ഉണ്ടായിരുന്നുമില്ല.
തളർന്നുകിടക്കുന്ന അവരുടെ അച്ഛന്റെ ചികിത്സയും കയറിക്കിടക്കാൻ ഒരു വീട് എന്ന സ്വപ്നവും തന്റെ തുച്ഛമായ കൂലി കൊണ്ട് നടക്കില്ലെന്നുവന്നപ്പോഴാണ് അവരെ അമ്മയെ ഏല്പിച്ച് മരുപ്പച്ചതേടിയിറങ്ങിയത്.
രാവേത് പകലേതെന്നറിയാതെ പുറംലോകം കാണാതെയാ കൂറ്റൻ മതിൽക്കട്ടിനകത്തെ ജീവിതം. കഴിക്കാനുള്ള ഭക്ഷണം മുന്നിൽ കിട്ടിയാലും വിശപ്പിന്റെ വിളികൾ ആമാശയത്തിൽനിന്ന് ഉയർന്നു വരുന്നുണ്ടെങ്കിലും കഴിക്കാൻ കഴിയാതെ വിശ്രമത്തിന്റെ സമയം പോലും ചെയ്തുതീർക്കാനുള്ള ജോലിക്കായി പകുത്തു കൊടുത്ത് മനസ്സ് മരവിച്ച എത്ര എത്ര ദിവസങ്ങൾ.
മലയാളം സംസാരിക്കുന്നത് കേൾക്കാനുള്ള കൊതികൊണ്ട് പലപ്പോഴുംറോഡിലൂടെ ആരെങ്കിലും സംസാരിച്ചു പോകുന്നുണ്ടോ എന്നറിയാൻ മതിലിൽ ചെവിവെച്ചുനോക്കാറുണ്ടായിരുന്നു.
എന്തൊക്കെ ബുദ്ധിമുട്ടിയാലും നാട്ടിലെ കാര്യങ്ങൾ ശെരിയായി വരുന്നതിൽ സന്തോഷം കണ്ടെത്തി. താൻ അയച്ചു കൊടുക്കുന്ന ഓരോ തുട്ടുപൈസയിലും തന്റെ ചോരയും നീരുമാണെന്ന് അറിയുന്ന അമ്മ അതെല്ലാം ശെരിയായി വിനിയോഗിച്ചിരുന്നു.
പരസഹായമില്ലാതെ ഏട്ടൻ നടക്കാൻ തുടങ്ങിയപ്പോഴേക്കും വീട്പണിയും കഴിയാറായിരുന്നു. വീട് മാറൽ കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോഴേക്കും പ്രായത്തിന്റെ പരാധീനതകൾക്കിടയിലും തന്നെയേൽപിച്ച കടമകൾ പൂർത്തിയാക്കി അമ്മ യാത്രയായി.
അന്ന് മുതലാവും അവരുടെ ജീവിതം മറ്റൊരു ദിശയിലേക്ക് നീങ്ങാൻ തുടങ്ങിയത്. എല്ലാം താനറിയാൻ വൈകിയെന്നുമാത്രം.
വിവാഹപ്രായത്തിലേക്കെത്തുന്നതിനു മുമ്പ് തന്നെ മോൾക് ആലോചനകൾ വരാൻ തുടങ്ങിയിരുന്നു. താൻ അറബ് നാട്ടിൽ കിടന്ന് കഷ്ടപ്പെടുകയാണെങ്കിലും നാട്ടിലെ സുഖജീവിതത്താൽ അവൾ പ്രായത്തിനേക്കാൾ കൂടിയ ശരീര വളർച്ചയുണ്ടായിരുന്നു.
വീടുപണിയുടെ കടം വീടി വരുന്നതേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പതിനെട്ടുതികഞ്ഞയുടനെ നല്ല ഒരാലോചന വന്നപ്പോൾ അത് നടത്തേണ്ടി വന്നു.
വിവാഹംകൂടണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നുവെങ്കിലും വന്നുപോകുന്നതിനുള്ള ചിലവ്കൂടി കടം വാങ്ങേണ്ടിവരുമെന്ന് കരുതി ആ സ്വപ്നങ്ങളെയും അടുപ്പിൽ എരിയിച്ചു കളഞ്ഞു.
അമ്മ വരണം എന്ന് മക്കളോ ഏട്ടനോ നിർബന്ധിച്ചിരുന്നുവെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നു.
മോളുടെ പ്രസവത്തിനു മാത്രമേ അങ്ങനെ ഒരു ആവശ്യം അവിടെനിന്ന് വന്നിട്ടുള്ളൂ.
അല്ലെങ്കിലും അന്നും എല്ലാവർക്കും തന്റെ പണം മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു.
അവളുടെ വീട് പണിയുടെ ഓരോ ഘട്ടത്തിലും പണം ചോദിച്ചു വിളിച്ചപ്പോഴൊക്കെ കഴിയുന്നത് പോലെ സഹായിച്ചു.പാല്കാച്ചൽ ചടങ്ങിന് വരണം എന്ന് അവൾ പറയുമെന്നാശിച്ചത് വെറുതെയായി. രണ്ടാമത്തെ കുഞ്ഞിന് സ്വർണം വാങ്ങാൻ അയച്ചപൈസ ആദ്യത്തെ കുഞ്ഞിന് കൊടുത്തതിനേക്കാളും കുറവാണെന്നു പറഞ്ഞു ബഹളമുണ്ടാക്കിയവൾക്ക് അടുത്ത ആവശ്യം ഭർത്താവിന്റെ ബിസിനസിലേക്ക് കുറച്ച് പൈസയായിരുന്നുവേണ്ടത്. അള്ളിപ്പിടിച്ച് എന്തെങ്കിലും കയ്യിലൊതുക്കുമ്പോഴേക്കും അടുത്ത ആവശ്യമായി അച്ഛനും മക്കളും മാറി മാറി വിളിക്കും.
ഇത്തവണ നാട്ടിലേക്ക് പോരാനുള്ള പൈസചേർന്നു വന്നപ്പോഴാണ് മോളുടെ ഭർത്താവിന്റെ ബൈക്ക് മാറ്റി കാറ് വാങ്ങിക്കണം. മക്കളെയും കൊണ്ട് യാത്ര അവർക്ക് ബുദ്ധിമുട്ടാണെന്നും പറഞ്ഞ് അച്ഛന്റെ വിളി. അത് കേട്ടില്ലെന്ന് നടിച്ചത്കൊണ്ടാവും അവൾക് ഇപ്പ്രാവശ്യം തന്നോടൊരു വിമുഖത.
അല്ലെങ്കിലും അവൾക്കെന്നും അച്ഛനോടായിരുന്നു സ്നേഹം. അമ്മ ചോരനീരാക്കി അയച്ചു കൊടുക്കുന്ന പൈസകൊണ്ട് നാട്ടിൽ നല്ലപിള്ള ചമയുന്നത് അങ്ങേരാണല്ലോ.
പുതുപ്പണക്കാരന്റെ ലീലാവിലാസങ്ങളും മകന്റെ നല്ലനടപ്പുകളും ഇടക്കെപ്പഴൊ നാട്ടിൽ വന്നപ്പോൾ കരക്കമ്പിയെത്തി.
മോളോട് ഇതിനെക്കുറിച്ച് ചോദിച്ചെങ്കിലും അവൾ അതെല്ലാം അസൂയക്കാരുടെ വർത്തമാനം എന്ന് പറഞ്ഞുതള്ളി.
“മോളില്ലാത്തത് കൊണ്ട് വീട്ടിലെ കാര്യങ്ങൾക്ക് സഹായിക്കാൻ അവൾ വരുന്നത് കൊണ്ട് കുഴപ്പമില്ല.പാവം ഭർത്താവ് മരിച്ച് രണ്ട് പൊടികുഞ്ഞുങ്ങളെ വളർത്താൻ പാടുപെടുമ്പോൾ അവൾക്കും ഒരു സഹായമായി. അസൂയക്കാർക്ക് എന്തും പറഞ്ഞൂടെ”
തന്റെ ചോദ്യം അങ്ങോട്ടേത്തുന്നതിന് മുമ്പ് തന്നെ ഏട്ടൻ ഉത്തരംകൊണ്ട് വായടച്ചു.
വർഷങ്ങൾ കൂടുമ്പോൾ ഒന്നോ രണ്ടോ മാസത്തിന് നാട്ടിലെത്തുന്ന വിരുന്നുകാരിക്ക് ആ വാക്കുകൾ വിശ്വസിക്കുകയല്ലാതെ മറ്റു വഴിയില്ലല്ലോ.
ചെറുപ്പത്തിലേ അകന്നു നിന്നത് കൊണ്ടാവും മോനും അവന്റെ ആവശ്യങ്ങൾക്കപ്പുറം തന്നോട് അടുപ്പം കാണിക്കാറുണ്ടായിരുന്നില്ല.
അന്നും തനിക്ക് അനിയത്തിയുടെ അടുത്ത് മാത്രമായിരുന്നു ഒരാശ്രയം. ജീവിതത്തിൽ വിശ്രമം അറിയുന്നതും അവിടെയെത്തുമ്പോൾ മാത്രമായിരുന്നു.
തീക്കാറ്റിൽ വെന്തുരുകി ശരീരത്തിലെ മാംസമെല്ലാം എല്ലിൽ അഭയം പ്രാപിച്ചത് കണ്ട് ഇനി മതിയാക്കിക്കൂടെയെന്ന് അനിയത്തിയും അവളുടെ ഭർത്താവും ചോദിച്ചു കൊണ്ടിരുന്നു.
പക്ഷെ തന്റെ അവസ്ഥ.. നാട്ടിൽ നിന്നുള്ള ആവശ്യങ്ങളുടെ പട്ടിക നീളുന്നതിനനുസരിച്ച് കടത്തിന്റെ കനം ഏറി വരികയായിരുന്നു.
ഓരോന്ന് വീട്ടിവരുമ്പോഴേക്കും അടുത്തത്.
മോന്റെ പഠനം കഴിഞ്ഞ് അവനൊരു ജോലിയായാൽ ഈ കഷ്ടപ്പാടുകൾക്ക് അറുതിയാവുമെന്ന ആഗ്രഹത്തിനുമേൽ വെള്ളിടി വീഴ്ത്തികൊണ്ടാണ് ആവാർത്ത കേട്ടത്.നാട്ടിൽ അത്യാവശ്യം ചീത്തപ്പേരുള്ളവളുടെ മോളെക്കെട്ടി അവൻ അവിടെ പൊറുതിതുടങ്ങിയെന്ന്. കാലിന്നടിയിലെ ഭൂമിപിളർന്ന് അതിലേക്ക് താഴ്ന്നു പോയെങ്കില്ലെന്ന് വല്ലാതെ ആഗ്രഹിച്ച ദിവസങ്ങളായിരുന്നു അത്. കുറച്ച് കഴിഞ്ഞാണ് അവൻ ബസ്സിൽ ജോലിക്ക് കയറിയത് അറിഞ്ഞത്.
ഏറേക്കഴിഞ്ഞാണ് അവനോട് സംസാരിക്കാനുള്ള മാനസികാവസ്ഥയിലേക്കൊന്നെത്തിയത്. പഠനം തുടരാൻ കുറേനിർബന്ധിച്ചെങ്കിലും അവൻ സമ്മതിച്ചില്ല.
ഒരുവർഷത്തിനുള്ളിൽ തന്നെ അവൻ അപ്പനായി. പ്രാരാബ്ദങ്ങൾ കൊണ്ടാവും ഒരു അറബി വീട്ടിലെ ഡ്രൈവർ വിസഒത്തുവന്നിട്ടുണ്ടെന്നും അതിനുള്ള പൈസ തരണമെന്നും പറഞ്ഞുകൊണ്ട് വിളിച്ചത്.
തന്നെക്കൊണ്ടാവുന്നത് പോലെ അവന്റെ ഭാര്യയുടെ പ്രസവസമയത്തും മറ്റും സഹായിച്ചിരുന്നല്ലോ. എന്തൊക്കെയായാലും അവൻ എന്റെ കുഞ്ഞല്ലേ. അമ്മയുടെ മനസ്സല്ലേ അലിയൂ.
എന്നാലും ആ വിസയിൽ തനിക്ക് എതിർപ്പുള്ളത് പറയാതെ വയ്യല്ലോ. അവിടുത്തെ ജീവിതം അവനറിയില്ല. കണ്ടും അനുഭവിച്ചും അതൊക്കെ തനിക്ക് തഴക്കം വന്നു,എന്നാലും എന്റെ കുഞ്ഞുകൂടി. അത് വേണ്ടെന്ന് പലതവണ പറഞ്ഞു,വഴക്കായി…. അമ്മ അവന്റെ ശത്രുവായി, അല്ലെങ്കിൽ ആക്കപ്പെട്ടു.
അപ്പോഴേക്കും നാട്ടിൽ വന്നു പോയിട്ട് മൂന്നു വർഷമായിരുന്നു. ടിക്കറ്റിനായി കരുതി വെച്ച പൈസ അവന്റെ കൂട്ടുകാർ വഴി അവനെത്തിച്ചു കൊടുത്തു. അമ്മയുടെ സഹായം വേണ്ടെന്നുള്ള വാശിയിൽ പൈസക്ക് വേണ്ടി അവൻ പരിചയമില്ലാത്ത പല വഴികളും തേടുന്നതായറിഞ്ഞിരുന്നു.
അവിടെയെത്തിയിട്ടും ഒന്നു കാണാനോ വിളിക്കാനോ അവൻ സമ്മതിച്ചില്ല. അമ്മ അവന്റെ ശത്രുവല്ലേ.
അതുകൊണ്ടാണല്ലോ അവന്റെ ഭാര്യ കല്യാണത്തിന് വന്നപ്പോഴും തന്നിൽ നിന്നൊഴിഞ്ഞു മാറി നിന്നത്. കുഞ്ഞിനേകാണാൻ അവളുടെ വീട്ടിലേക്ക് ചെന്നപ്പോഴോ കാണിച്ചില്ല ഇവിടെന്നും കാണേണ്ടെന്ന് കരുതിയാവും കൊണ്ടുവരാതിരുന്നത്.
“ചേച്ചീ…സ്ഥലമെത്തിട്ടോ, ”
ഓർമകളുടെ കൂടെയാത്ര ചെയ്തതുകൊണ്ടാവും പെട്ടെന്ന് എത്തിയത് പോലെ. ബസ്സ് നിർത്തിയപ്പോൾ തന്റെ ചെറിയ ബാഗും എടുത്ത് പെട്ടെന്ന് ഇറങ്ങി.
“നന്ദി മോനെ ”
ഉറക്കം പിടിച്ചാലോ എന്ന് കരുതി കണ്ടക്ടറോട് ആദ്യമേ പറഞ്ഞത് നന്നായി.
വെയിൽ നന്നായി ചൂടുപിടിച്ചിരിക്കുന്നു. നടക്കാനുള്ള ദൂരമുള്ളുവെങ്കിലും കാലിന് വല്ലാത്ത കഴപ്പ്.
ഓരോതവണ വരുമ്പോളും വലിയമാറ്റങ്ങൾ വന്നിട്ടുണ്ടാവുമെങ്കിലും പരിചിതമായ ഈ വഴികളും ഇപ്പോൾ തന്നോട് അപരിചിതത്വം കാട്ടുന്നത് പോലെ.
ആദ്യമായി ഈ വഴി വന്നത് തന്റെ അഞ്ചാമത്തെയോ ആറാമത്തെയോ വരവിലാണ്.
മാമയുടെ ചെറിയമോളുടെ കൂടെ ഏതോ പരിപാടിക്ക് കുഞ്ഞിനെ നോക്കാൻ വേണ്ടി പോയപ്പോഴാണ് തന്നെപ്പോലെയുള്ള കുറച്ചാളുകളെ പരിചയപ്പെട്ടത്. അതിൽ ഒന്നുരണ്ട് മലയാളികളുണ്ടായിരുന്നു.
മരുഭൂമിയിൽ തനിക്കായി മാത്രം പെയ്ത പുതുപെയ്തമഴയായി തോന്നി ആ പരിചയപ്പെടൽ.
തനിക്കൊരു പുതുജീവൻ ലഭിച്ചതോടൊപ്പം ആ മതിൽക്കട്ടിനുള്ളിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയല്ലാതെ പുറംലോകത്തേക്കുള്ള കാൽവെപ്പിന്റെ തുടക്കവുമായിരുന്നു അത്. അതും അവിടെയെത്തി എത്രയോ വർഷങ്ങൾക്ക് ശേഷം.
ആ മോൾക് മാത്രമേ മാമായേപോലെ തന്നോട് അല്പം സ്നേഹമുണ്ടായിരുന്നുള്ളു.
അന്ന് പരിചയപ്പെട്ടവരും വീട്ടുജോലിക്കാരാണെങ്കിലും ചിലർക്കെല്ലാം പുറത്തിറങ്ങാനും മറ്റും കഴിയുന്നത് കൊണ്ട് പലപ്പോഴും ഞങ്ങളുടെ വീടിനുപിറകുവശത്തുള്ള ചെറിയ ഗേറ്റിനരികിൽ വന്ന് എന്നോട് സംസാരിക്കുന്നത് പതിവാക്കി . നാടൻ ഭക്ഷണങ്ങളും മറ്റും കിട്ടാൻ തുടങ്ങിയതും അങ്ങിനെയാണ്.
പിന്നീട് പലപ്പോഴായുള്ള പുറത്തുപോകലിലൂടെ ആ പരിചയവൃന്തം വലുതായി.
നാട്ടിലേക്ക് പോരുമ്പോൾ സ്വന്തക്കാർക്കുള്ള സമ്മാനങ്ങൾ കൈമാറലുകളും അങ്ങനെയാണ് തുടങ്ങിയത് . അങ്ങനെയുള്ള ഒരു സമ്മാനവുമായാണ് താൻ ആദ്യമായി ഇവിടെക്ക് വന്നത്. നല്ലവരായ കുറച്ചാളുകളുടെ അധ്വാനത്തിന്റെപങ്കായിരുന്നു അത്.
നോക്കാനും സഹായിക്കാനുമാരുമില്ലാത്ത മക്കളും ബന്ധുക്കളും കയ്യൊഴിഞ്ഞ കുറെ ജന്മങ്ങളായിരുന്നു ഇവിടുത്തെ അന്തേവാസികൾ.തങ്ങളുടെ ആരോഗ്യവും ആയുസ്സിലെ നല്ല കാലങ്ങളും ആർക്കൊക്കയോ വേണ്ടി ചിലവഴിച്ചവർ.
പിന്നീട് ഓരോ തവണവരുമ്പോഴും ഇവർക്കായി എന്തെങ്കിലും കരുതിയിരുന്നു.
ഇത്തവണ വന്നുപോകുമ്പോഴും ഇങ്ങനെയൊരു തിരിച്ചു വരവിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.
അന്നാ ബസ് കിട്ടി യിരുന്നെങ്കിൽ താൻ ഇന്നും കഥയറിയാതെ നാടകം കണ്ട് കൊണ്ടൊരിക്കുമായിരുന്നു.
നാട്ടിൽ നിന്ന് വളരെ ദൂരെയായത് കൊണ്ട് ഇത്തവണ അനിയത്തിയുടെ അടുത്തേക്ക് പോയിട്ടില്ലായിരുന്നു. കല്യാണത്തിന് കുറച്ച്ദിവസം മുമ്പേ പോയി അവളെ സഹായിക്കാമെന്ന് കരുതി സന്തോഷത്തോടെ പുറപ്പെട്ട് ബസ്സ്റ്റോപ്പിലെത്തിയപ്പോഴാണ് ആ റൂട്ടിലോടുന്ന ബസ് ജീവനക്കാരുടെ പണി മുടക്കറിഞ്ഞത്. യാത്രപിറ്റേന്നേക്ക് മാറ്റി തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും സന്ധ്യമയങ്ങിത്തുടങ്ങിയിരുന്നു. ചാരിയിട്ട വാതിലിലൂടെ അകത്തേക്ക് കയറുമ്പോഴും അങ്ങനെയൊരു കാഴ്ച്ച കാണേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
മക്കൾ രണ്ടും ഒറ്റപ്പെടുത്തിയപ്പോഴും കൂട്ടിന് അദ്ദേഹമുണ്ടെന്ന തോന്നലുണ്ടായിരുന്നു. ഓരോ വരവിലും തേൻപുരട്ടിയ വാക്കുകൾകൊണ്ട് കാതുകളേ പൊതിഞ്ഞ് തന്നെ കപളിപ്പിക്കുകയായിരുന്നു.
എല്ലാം അറിഞ്ഞപ്പോഴും മൗനത്തെ കൂട്ടുപിടിച്ചത് തനിക്ക് അരങ്ങൊഴിയാൻ സമയമായെന്ന് മനസ്സിലാതിനാലാണ്.
ഒന്നും തനിക്കായി കരുതാതെ വീട് പോലും അയാളുടെ പേരിലാക്കാൻ തോന്നിയ നിമിഷത്തെ ശപിക്കാനേ ഇപ്പോൾ കഴിയുന്നുള്ളു. അല്ലെങ്കിൽ ഒറ്റക്കായ തനിക്കെന്തിനാണ് വീട്. ഇപ്പോൾ താൻ സ്വാതന്ത്രയാണ്. ബന്ധങ്ങളിൽ നിന്നും കടങ്ങളിൽ നിന്നും മോചിതയായവൾ.
12 Comments
ഒന്നും പറയാനില്ല… അനുഭവങ്ങളാണ് എന്റെ കണ്മുൻപിൽ ഞാനിപ്പോൾ വായിച്ചു തീർത്തത് 🫂
Thank you കാർത്തു ❤️
പ്രവാസ ജീവിതത്തിൻ്റെ പൊള്ളലുകൾ
ആർക്കോ വേണ്ടി എരിഞ്ഞു തീർന്നു
ജീവിക്കാൻ മറന്നു പോകുന്ന സാധുക്കൾ
ജസ്ന
വളരെ നന്നായി എഴുതി
ഒരു ഓർമപ്പെടുത്തലാണ്.
Thank you nasar
ഇങ്ങനെയും ചില ജീവിതങ്ങൾ…
ഇനിയും പറയാനെന്തൊക്കെയോ ബാക്കി വയ്ക്കും പോലെ…
മനോഹരമായി എഴുതി👏👏👏
Thank you 🌹
Heart wrenching story.
നന്നായി എഴുതി. 👏👌
Thank you ❤️
ഇഷ്ടം dear നന്നായിട്ടു എഴുതി
Thank you 🌹
😥😥
🌹