”ഇവളേ അന്നെ ശെരിക്കൊന്ന് കാണട്ടെടീ”
മാളുവേട്ടത്തി കവിളിലേക്ക് ഒലിച്ചിറങ്ങിയ മുറുക്കാൻ തുപ്പൽ ഒപ്പി അകത്തേക്ക് തെന്നി മറഞ്ഞ മൈലാഞ്ചിക്കയ്യോട് കൊഞ്ചി.
”ഓൾക്ക് ബല്ല്യ നാണവാന്നേ, സൈനുവോ അന്റെ തുണികളൊക്കെയെടുത്തു ഇങ്ങോട്ട് കൊടുക്ക്. മാളു തിരുമ്പും “
അല്പസമയത്തിനുള്ളിൽ തന്നെ മൈലാഞ്ചിക്കൈ തിരിച്ചെത്തി, തിളങ്ങുന്ന പട്ടു കുപ്പായങ്ങളുമായി. ആരുടേയും മുഖത്ത് നോക്കാതെ ഉമ്മ അലക്കാൻ കൂട്ടിവച്ച തുണികളിലേക്ക് വച്ച് അവൾ മാറി നിന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
”ഓളെയൊരു നാണം ” മാളുവേട്ടത്തി ചിരിച്ചു.
അവളും.
”ഞമ്മളെടെത്തെ പൊറമ്പണിയോക്കെ എടുക്കുന്നതോളാ, മാളു ഓളെ പൊര ദാ ആടെയാ ” ഉമ്മ ദൂരേക്ക് കൈചൂണ്ടി.
”ഓളെ മൂത്ത മോള് പെറ്റു കെടക്കുവാ അതാ ഇത്രേം ദേസം ഓളെ കാണാഞ്ഞേ “
അപ്പോളേക്കും മാളുവേട്ടത്തി അലക്കാനുള്ളതൊക്കെ ഓരോ തരമാക്കി മാറ്റി വച്ച് പോവാനായി നിവർന്നു. എന്നിട്ട് സൈനൂനെ നോക്കി അതിമനോഹരമായി പുഞ്ചിരിച്ചു. സൈനു അവരുടെ മുറുക്കാൻ ചവച്ചു ചുവന്ന ചുണ്ടിലേക്ക് നോക്കി “ഇതൊക്കെ ഏടെന്നാ തിരുമ്പ്വാ “
”ഇച്ചിരെ പോയാ കടവെത്തും ആടെന്നാ “
മാളുവേട്ടത്തി മുൻപോട്ട് നടന്നുകൊണ്ട് പറഞ്ഞു. “മ്മാ ഞാനും പോട്ടെ ഓലെയൊപ്പം”
ഉമ്മയൊന്ന് ചിന്തിച്ചു. മാളുവിനെ വിളിച്ചു “ഈ കുട്ടീനേം കൂടിക്കൂട്ടിക്കോ മാളുവോ, ഓളെ പൊര മലമൂട്ടിലാ പൊയേം വയിലും ഒന്നും കണ്ടീണ്ടാവൂല “
മാളുവേട്ടത്തി തലയിൽ പേറിയ തുണികൾക്കിടയിലൂടെ അവളെ നോക്കി.
”പോരീം കുട്ട്യോ ” എന്നും പറഞ്ഞ് അവരൊരു നടത്തം അങ്ങു കൊടുത്തു.
സൈനു തന്റെ തലേലെ തട്ടം ഒതുക്കി മാളുവേട്ടത്തിയുടെ പിന്നാലെ ഓടി.
അവൾക്ക് പുഴയൊരു പുതിയ അനുഭവമായിരുന്നു. പുഴയിലൂടെ നീന്തിത്തുടിക്കുന്ന മീനുകളെ തന്റെ സുറുമയിട്ട മിഴികൾ ഒന്നുകൂടി കൂർപ്പിച്ചവൾ നോക്കി. “ഇതെന്ത് മീനാ ” പുതിയൊരു തരം മീനിനെ നോക്കിയവൾ കൗതുകപ്പെട്ടു.
”അത് മീനല്ല കുട്ട്യോ വാൽമാക്രിയാ , തവളേന്റെ കുട്ടി ” മാളുവേട്ടത്തി ചിരിച്ചു. “അനക്കിങ്ങനെ ഇവിടുത്തെ തവളേനേം പിടിച്ചിരുന്നാ മതിയോ അബ്ദൂന്റൊപ്പം ഗൾഫിലേക്ക് പോണ്ടേ “
അബ്ദു എന്ന് കേട്ടപ്പോൾ എന്തോ ഓർത്തപോലെ അവളൊന്നു തരിച്ചു നിന്നു. പിന്നെ മെല്ലെ തലകുനിച്ചു. അവള് കരയുകയാണെന്ന് മാളുവേട്ടത്തിക്കു മനസ്സിലായി. അവളുടെ മനസ്സിലപ്പോൾ ഒരു കുന്നും അതിറങ്ങി കലപില കൂട്ടുന്ന കുറച്ചു സ്കൂൾ പിള്ളേരും നിറഞ്ഞു നിന്നു. ആമിനായും ഗീതയുമൊക്കെ ഈ കൊല്ലം പരീക്ഷയെഴുതി പത്തിലേക്ക് കടക്കും, ഒരു പക്ഷേ നിക്കാഹ് കഴിഞ്ഞില്ലായിരുന്നെങ്കിൽ താനും..
ഹാ
അവളൊന്ന് നിശ്വസിച്ചു.
പാവങ്ങൾക്കെന്ത് പഠിപ്പ്
എന്ത് പത്രാസ്
കൊള്ളാവുന്ന ആണൊരുത്തൻ വന്നാൽ കെട്ടിപ്പോണം.
ഓന് വച്ചു വിളമ്പണം.
ഓനെ നോക്കണം.
ഓന്റെ മക്കളെ പെറണം.
അയിറ്റിങ്ങളെ പോറ്റണം..
അങ്ങനെയാണ് ബാപ്പ പിന്നേം പിന്നേം പറഞ്ഞത്. പിന്നെ മാലക്കൽ തറവാട്ടിൽ നിന്ന് വന്ന ആലോചനയും, അത് രണ്ടാകെട്ടായാലെന്ത്..?
അയാളെ കാണുമ്പോളേ അവൾക്ക് മൂത്രമൊഴിക്കാൻ മുട്ടും. തന്റെ ബാപ്പയെക്കാൾ വയസ്സുണ്ടാവുമോ ഇയാൾക്ക്?
അവൾ ഓർക്കും.
എന്തായാലും കല്യാണം കഴിഞ്ഞു ഒരാഴ്ചകഴിഞ്ഞപ്പോഴേ പുയ്യാപ്ല പോയി, ഗൾഫിലേക്ക് തന്നെ. അടുത്ത വരവിന് അന്നെയും കൊണ്ടോവാം, പുറപ്പെട്ടു നിക്കണം. പോവുമ്പോൾ അയാൾ ഓർമ്മിപ്പിച്ചു.
അടുത്ത വരവ് ഒരു വർഷത്തിന് ശേഷമായിരുന്നു. പുയ്യാപ്ല വരുന്നൂന്ന് കേട്ടതും ഓൾക്ക് മുള്ളാൻ മുട്ടി. “ന്താ കുട്ട്യോ ഇയ്യ് ഓനെന്തിനാ ഇങ്ങനെ പേടിക്കണേ “
തുണികൾ വിരിച്ചിടുന്നതിനിടെ മാളുവേട്ടത്തി അവളെ നോക്കി.
”ഞാൻ ഇങ്ങളോട് പലവട്ടം പറഞ്ഞതല്ലേ മാളുവേട്ടത്യേ അക്കഥയൊക്കെ “
മാളുവേട്ടത്തി അവളെ സമാധാനിപ്പിച്ചു.
”ഇയ്യ് സമാധാനിക്ക് കുട്ട്യോ, ഇനിപ്പോ ആദ്യത്തെപ്പോലെ അന്നെ വേദനാക്കുവൊന്നും ഉണ്ടാവൂല “
”ഓനെത്ര ലീവ്ണ്ട് “
”മൂന്നു മാസം ന്നാ പറഞ്ഞത്. പോവുമ്പോ ഞാനും പോണം ന്നാ പറഞ്ഞേ.”
”യ്യി പൊയ്ക്കോ പെണ്ണേ അറബി നാടൊക്കെ കാണാല്ലോ
കണ്ട് കണ്ട് കണ്ണ് മഞ്ഞളിച്ചു ഇമ്മളെയൊന്നും മറന്നു പോവല്ലേ “
അവൾ ചുണ്ടുകോട്ടി. ‘ഇനിക്കി ഇങ്ങളല്ലേ ഇവിടിള്ളൂ ഇങ്ങളെ ഞാൻ മറക്കാനോ “
അവളുടെ സങ്കടങ്ങളും കിനാവുകളും ഒക്കെ പങ്കിടുന്നത് മാളുവെട്ടത്തിയോടാണ്, അവരെ അവളെങ്ങനെ മറക്കാനാണ്?
അവളും കിനാവ് കണ്ടു. ദൂരേ അറബികളുടെ കണ്ണഞ്ചിപ്പിക്കുന്ന നാട്, പടുകൂറ്റൻ കെട്ടിടങ്ങൾ. അതിലൊന്നിൽ ഓളും ഓളെ രാജകുമാരനും. ഈന്തപ്പഴങ്ങൾ കുലച്ചു കിടക്കുന്ന പനകൾക്ക് ചുവട്ടിലൂടെ ഓളെ കൈ പിടിച്ചാ രാജകുമാരൻ, ഓന്റെ ചിറകുകളുള്ള കുതിര ഈന്തപ്പഴങ്ങൾ ചവക്കുന്നു, ഓളെ കൈപിടിച്ചവൻ ആ വെളുത്ത മണൽപ്പരപ്പിലേക്കിരുത്തി..
ഓളെ കണ്ണിലേക്കു നോക്കി പതിയേ രണ്ട് പേരും ആ മണലിലേക്ക് കിടക്കുന്നു അങ്ങ് മേലെ ആകാശത്തു തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങളെ ഓൻ ചൂണ്ടിക്കാണിക്കുന്നു, അമ്പിളിക്കല ഓളും..
”ന്താണ് പെണ്ണേ ഇയ്യി കിനാവ് കാണുവാണോ ” ഇച്ചിരി വെള്ളം മുഖത്തു വീണപ്പോഴാണ് അവൾ കിനാവിൽ നിന്നുമുണർന്നത്.
അവൾ കിലുങ്ങിച്ചിരിച്ചുകൊണ്ട് ഓടി.
ആ പതിനഞ്ചുകാരിയുടെ പോക്കും നോക്കി മാളുവേട്ടത്തി ഒരു നിമിഷം അന്തിച്ചുനിന്നു.
അയാൾ വന്നു പക്ഷേ പോവുമ്പോൾ അവളെ കൂട്ടിയില്ല, അവളുടെ വയറ്റിലൊരു കുഞ്ഞു പിറവിയെടുത്തിരുന്നു. എന്നാലും അവളാ മണലാരണ്യം കിനാവ് കണ്ടു. അയാൾ പിന്നെയും നാലുതവണ കൂടി വന്നു.
രണ്ട്
മൂന്ന്
നാല്
അഞ്ച്
കുഞ്ഞുങ്ങളുമായി.
ഓരോ തവണയും അയാളുടെ നെഞ്ചിൽ വീണ് കിടന്നൊന്നു കരയാൻ, ഞാനും വരുമെന്ന് പറയാൻ അവൾ കൊതിച്ചു.
അയാൾക്ക് വിരുന്നുപോക്കും വിരുന്നുകാരെ സ്വീകരിക്കലുമായി തിരക്കായിരുന്നു, വിരുന്നുകാർക്ക് വച്ചുണ്ടാക്കിയും പിള്ളേരുടെ പിറകേ നടന്നും അവളും തിരക്കിലാവും.
എന്നാലും പണ്ടത്തെപ്പോലെ അവൾക്കിപ്പോളും അയാളെക്കാണുമ്പോൾ മൂത്രമൊഴിക്കാനുള്ളത് പോലെ തോന്നും.
അയാൾ വരും പോവും..
അവളുടെ കിനാവുകളും..
ഓരോ വരവ് പോക്കുകളും കഴിയുമ്പോഴും അവൾ വീർത്തു വീർത്തു വന്നു..
ശേഷം നേർത്തു നേർത്തു ഒരീർക്കിലി പോലെ ചുരുങ്ങി..
അവൾ മാളുവേട്ടത്തിയുടെ തോളിൽ തല ചായ്ച്ചു കരഞ്ഞു. “മൂപ്പര്ക്കിഷ്ട്ടം അക്കരെ നിക്ക്ന്നതാ..
സത്യം പറഞ്ഞാ ഞാനല്ലേ അക്കരെ ആയത്, ഇന്റെ കൽബ് എപ്പളും അക്കരെയാ ഇനിക്കൊന്നു അക്കരെക്കടക്കണം മാളുവേട്ത്യേ..”
ആ രണ്ട് പെണ്ണുങ്ങൾ അങ്ങനെ കുറേ നേരം നിന്നു, നേർത്ത വള്ളിയെന്നപോൽ തന്നെ ചുറ്റിവരിയുന്നത് അവൾ കണ്ട കിനാവുകലാണെന്നോർത്ത് മാളുവേട്ടത്തി നെടുവീർപ്പിട്ടു, അത് മുളപൊട്ടുന്നത് കടലിനുമക്കരെ മണൽപ്പരപ്പുകൾക്കുള്ളിൽ നിന്നാണെന്നോർത്തപ്പോളവർ വെട്ടിവിറച്ചു!
Image credit :pinterest
11 Comments
👍👍👌👌❤️❤️
മനോഹരമായെഴുതി നീതു ഒട്ടും ബോറടിപ്പിക്കാതെ ഒഴുക്കുള്ള എഴുത്ത്. സുന്ദരം ഇനിയും എഴുത്ത് തുടരുക. ഭാവുകങ്ങൾ
Thank you amalithaa🥰
പാവം കുട്ടി! ഇതിനൊക്കെ സമൂഹത്തിൽ ഇന്ന് മാറ്റങ്ങൾ വരുന്നു എന്നുള്ളത് ആശാവഹമാണ്. നന്നായി എഴുതി നീതു 👌❤️👌👌
അതേ
സ്നേഹം ❤️
വായിച്ച് നെടുവീർപ്പിടാനേ കഴിയുന്നുള്ളൂ😥
🥰thank you seena❤️
നോവൂറുന്ന കഥ 🥺🥺
❤️
നന്നായി എഴുതി നീതു.. ❤️❤️
❤️❤️